Wednesday, December 25, 2013

ആരാണീ ഈശ്വരൻ?


'ആരാണീ ഈശ്വരൻ' എന്ന താഴെക്കാണുന്ന കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോളാണ് ഇതിലെ  ഈശ്വരവിഷയവുമായി ബന്ധമുള്ള രണ്ടു  പരാമർശങ്ങൾ ശ്രദ്ധയിൽപെടാൻ   ഇടയായത്; ഒന്ന് ഏഷ്യാനെറ്റ്‌ ടി.വി. യിൽ പ്രശസ്ത പിന്നണി ഗായിക ചിത്രയുമായുള്ള അഭിമുഖത്തിൽ ചിത്ര പറഞ്ഞതും മറ്റൊന്ന് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ രണ്ടാം ദിവസം റവ.പി.കെ.സഖറിയ കല്ലിശ്ശേരി പറഞ്ഞതായി ഞായറാഴ്ച്ചത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടതും. താൻ വലിയ ഈശ്വരവിശ്വാസി ആയിരുന്നെന്നും അമ്പലങ്ങളായുള്ള അമ്പലങ്ങൾ മുഴുവൻ സന്ദർശിച്ചു തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുമായിരുന്നെന്നും എന്നാൽ തന്റെ മകളുടെ വേർപാടിനു ശേഷം മരവിച്ചു പോയ മനസ്സിൽ ഈശ്വരനുള്ള സ്ഥാനം കുറഞ്ഞുപോയതിനാൽ അമ്പലത്തിൽ പോക്കു തന്നെ കുറഞ്ഞെന്നും ഇനി പോയാൽ തന്നെ ഒന്നും പ്രാർഥിക്കാൻ തോന്നാത്ത അവസ്ഥയിലാണ് തന്റെ മനസ്സ് എന്നുമാണ് ചിത്ര പറഞ്ഞത്. ചിത്ര ചിന്തിക്കുന്നതുപോലെ തന്നെയാണ് ബഹുഭൂരിപക്ഷം ഭക്തരും ചിന്തിക്കുന്നത്; തനിക്കനുകൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോട്‌ സ്നേഹവും പ്രതികൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോടു ദ്വേഷവും തോന്നുക. നമ്മുടെ സുഖദുഖങ്ങൾക്കു കാരണക്കാരൻ നമ്മിൽ നിന്നന്ന്യനായ ഈശ്വരനാണ് എന്ന നമ്മുടെ തെറ്റായ ചിന്തയിൽ നിന്നാണ് ഈ ഈശ്വരസ്നേഹവും ഈശ്വരവിദ്വേഷവും  ജനിക്കുന്നത്. നമ്മുടെ കർമ്മങ്ങൾക്കുള്ള (പൂർവജന്മ കർമ്മങ്ങൾക്കും എന്നും പറയാം) ഫലങ്ങളാണ് നമുക്ക് കിട്ടുന്നതെന്നും അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണെന്നും ഇതിനൊന്നും ഈശ്വരനുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ ആത്മീയഗ്രന്ഥങ്ങൾ (സനാതനധർമ്മം)  അടിവരയിട്ടു പറയുന്നുണ്ട്. പക്ഷെ നമ്മൾ അതൊന്നും കേൾക്കുന്നില്ല, കേൾക്കാൻ താത്പര്യം കാണിക്കുന്നില്ല. കിട്ടിയ ജന്മത്തിനും അതിന്മൂലം വന്നു ഭവിക്കുന്ന സുഖദുഖങ്ങൾക്കും നന്ദി പറയാൻ മാത്രമേ മനുഷ്യന്‌ കഴിയൂ. ഈശ്വരാരോപിതാമാകുന്ന മറ്റെല്ലാ ഭയാശങ്കകളും സ്നേഹവിദ്വേഷഭാവങ്ങളും എല്ലാം സമൂഹവും ഇതുകൊണ്ടൊക്കെ ഗുണമുണ്ടാകുന്ന കുറെ ആളുകളും ചേർന്ന് നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതാണെന്ന്  മനസ്സിലാക്കാനുള്ള വിവേക ബുദ്ധിയാണ് ഭക്തനു വേണ്ടത്. ദുഖത്തിലും സുഖത്തിലും പാട്ടുപാടി ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുന്നവനാണ് യഥാർത്ത ഈശ്വരവിശ്വാസി എന്നാണു റവ. സഖറിയ കല്ലിശ്ശേരി പറഞ്ഞത്. അതാണ്‌ ശരിയും. പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും സമൂഹത്തിനും ദോഷം വരുന്ന കർമ്മങ്ങൾ ചെയ്യാതിരിക്കുകയും ഗുണം ഉണ്ടാകുന്ന കർമ്മങ്ങൾ ചെയ്യുകയും ഈശ്വരനെ  വാഴ്ത്തിപ്പാടുകയുമേ മനുഷ്യന്‌ ചെയ്യാൻ കഴിയൂ. ഈ പുതുവർഷത്തിൽ അതാകട്ടെ നമ്മുടെ ലക്ഷ്യവും.

സന്തോഷവും മാധാനവും നിറഞ്ഞ, ഈശ്വരോന്മുഖമായ ഒരു പുതുവർഷം ഏല്ലാ-വർക്കും നേർന്നു കൊള്ളുന്നു. 

ആരാണീ ഈശ്വരൻ?

വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും അതേതുടർന്ന് ഉണ്ടായിട്ടുള്ള ഈശ്വരവിഷയങ്ങളായ മറ്റെല്ലാ ഭാരതീയ ചിന്താധാരകളും ഈശ്വരനായി കണ്ട് പ്രകീർത്തിക്കുന്നത് ചരാചരങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന ചൈതന്യത്തെ, അല്ലെങ്കിൽ അന്തരാത്മാവിനെയാണ്. കണ്ണിനു കാഴ്ച നൽകുന്നത്, ചെവിയെ കേൾക്കാൻ പ്രാപ്തമാക്കുന്നത്, ബുദ്ധിയെ ക്കൊണ്ട് ചിന്തിപ്പിക്കുവാൻ സഹായിക്കുന്നത് ഏതൊന്നാണോ അതിനെയാണ് ഈശ്വരൻ എന്ന വാക്കു കൊണ്ടു  ഭാരതീയ ദർശനശാസ്ത്രം ലക്ഷ്യമാക്കുന്നത്. പ്രപഞ്ചവസ്തുക്കളെ ആകർഷണ-വികർഷണങ്ങളിലൂടെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന ഒരു ശക്തിവിശേഷം ഉണ്ടെന്നു ശാസ്ത്രബുദ്ധ്യാ നമുക്ക് മനസ്സിലാക്കാം. പ്രപഞ്ചത്തെ ഇക്കാണുന്ന രൂപത്തിൽ നിലനിർത്തുന്ന ഒരു unifying force ഉണ്ടെന്നു വിശ്വവിഖ്യാത  ഭൌതികശാസ്ത്രന്ജനായ ആൽബെർട്ട്  ഐൻസ്റ്റൈനും  വിശ്വസിച്ചിരുന്നത്രേ.  സർവവ്യാപിയായ ഈ പ്രപഞ്ചശക്തിയാണ് പരമാത്മാവ്‌ അല്ലെങ്കിൽ വിശ്വമന:സ്സാക്ഷി എന്നു ചിന്തിച്ചാൽ, അതു പ്രപഞ്ചത്തിലെ കോടാനുകോടി ചരാചരങ്ങളിൽ മന:സാക്ഷി യായി ജീവാത്മരൂപത്തിൽ പ്രകാശിച്ചു നിൽക്കുന്നുവെന്നും ചിന്തിക്കാം. നവദ്വാരങ്ങളുള്ള ശരീര (ദേഹം) മാകുന്ന പുരത്തിൽ ഈ ആത്മചൈതന്യമാകുന്ന ദേഹി വസിക്കുന്നു (നവദ്വാരേ പുരേ ദേഹി, ഗീത: 5:13). ഈ ചൈതന്യം ഒന്നുകൊണ്ടു മാത്രം ശരീരത്തിനു 'ജീവൻ' ഉണ്ടാകുന്നു. ജീവനുള്ള ശരീരത്തിൽ നിന്നും ഈ  ചൈതന്യം അകന്നു കഴിഞ്ഞാൽ അവശേഷിക്കുന്നത് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ  ജഡശരീരം മാത്രമാണ്; അതു പഞ്ചഭൂതങ്ങളിലേക്ക് തിരികെ ലയിച്ചു ചേരുകയും ചെയ്യും. അതായത് നമ്മുടെ അസ്തിത്വം എന്നു പറയുന്നത് ഈ 'ഈശ്വര' ചൈതന്യമാണ്. ഇതിന്റെ മറ്റൊരു പേരാണ് 'ഭഗവാൻ'. 'അഹം ബ്രഹ്മാസ്മി' (ഞാൻ ബ്രഹ്മമാകുന്നു), 'ഈശാവാസ്യമിദം സർവം' (ഇക്കാണുന്നതെല്ലാം ഈശ്വരനാണ് ), 'പ്രജ്ഞാനം ബ്രഹ്മ' (അറിവാണ് ബ്രഹ്മം), 'തത്വമസി' (നീ അതാകുന്നു) എനീ ഉപനിഷദ് വാക്യങ്ങളുടെ എല്ലാം പൊരുളും ഇതു തന്നെ. 'ഞാൻ' എന്നു പറഞ്ഞ്‌ ഒരുവൻ വിരൽ ചൂണ്ടുന്നത് തന്റെ നിലനിൽപ്പിനാധാരമായ ആത്മചൈതന്യത്തിലേക്ക് തന്നെയാണെന്നും തന്നിൽ നിന്നും അന്യമായി മറ്റൊരു ഈശ്വരൻ ഇല്ല എന്നു വേദോപനിഷത്തുക്കൾ ഉൾപ്പെടുന്ന ഭാരതീയ ആത്മീയശാസ്ത്രം അസന്നിഗ്ദമായി ഉദ്ഘോഷിക്കുന്നു. വിദ്യുച്ഛക്തിയുടെ പ്രഭാവത്താൽ ഫാൻ, റേഡിയോ, ബൾബ്‌ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാകുന്നതു പോലെ ഈശ്വരപ്രഭാവത്താൽ സ്വത്വമാർജ്ജിച്ചു പ്രവർത്തനനിരതമാകുന്ന യന്ത്രങ്ങളത്രേ മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ പ്രപഞ്ച ചരാചരവസ്തുക്കളും.



നമ്മുടെ അസ്ഥിത്വം തന്നെ ഈശ്വരനിൽ അധിഷ്ടിതമാണെങ്കിൽ  പിന്നെ അമ്പലത്തിൽ പോയി കരഞ്ഞും നിലവിളിച്ചും ഇഷട്ടകാര്യസിദ്ധിപൂജ നടത്തിയും ഒക്കെ പ്രീതിപ്പെടുത്തി, നമ്മുടെ (നമ്മുടെ മാത്രം) കാര്യം നേടാൻ  നമ്മൾ വശത്താക്കാൻ ശ്രമിക്കുന്ന, നമ്മിൽ നിന്നും അന്യനായി നിൽക്കുന്ന ആ ഈശ്വരൻ ഏതാണ്? ഒരു ശ്രമവും നടത്താതെ നമുക്കു കിട്ടിയ ഈ ജന്മത്തിന്റെ ആധാരശില തന്നെ ഈശ്വരനാനെങ്കിൽ, പിന്നെ ഏത് ഈശ്വരനെയാണ് നാം ഭയക്കുന്നത്? ഒരു കുഞ്ഞ് തന്റെ നിലനിൽപ്പിനായി അമ്മയെ പ്രീതി പ്പെടുത്തേന്ടതുണ്ടോ, ഭയക്കേണ്ടതുണ്ടോ? നമ്മുടെ സ്വത്വമായ ഈശ്വരനെ വഴിപാടുകളിലൂടെയും മറ്റും നാം സ്വാധീനിക്കാൻ ശ്രമിക്കുന്നതിൽ ഒരു പൊരുത്തക്കേടില്ലേ?പൂജയും വഴിപാടുകളും ചെയ്തു പ്രീതിപ്പെടുത്താൻ കഴിയുന്ന ആളാണ്‌ ഭഗവാൻ എങ്കിൽ ഇതൊക്കെ ഗംഭീരമായി ചെയ്യാൻ കഴിവുള്ള ഭക്തനോടോപ്പമല്ലേ അദ്ദേഹം നില്ക്കൂ? അങ്ങനെയെങ്കിൽ ഉദയാസ്തമനപൂജയും പടിപൂജയും പോലെയുള്ള വലിയ വഴിപാടുകൾ നടത്താൻ കഴിവില്ലാത്ത സാധുവിനോടപ്പം ഈശ്വരൻ കാണില്ലെന്നോ? ഇതാണ്  ഭഗവൽപ്രകൃതം എങ്കിൽ ഭഗവാനും അഴിമതിക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥനും തമ്മിൽ എന്തു വ്യത്യാസം ആണുള്ളത്? സത്യത്തിൽ ഇതാണോ ഭഗവാൻ എന്നതിലൂടെ ഉദ്ദേശിക്കുന്നത്? നമ്മുടെ വികലമായ ചിന്തകളിൽ കൂടി നാം ഭഗവാനെ തന്നെ അധ:പതിപ്പിക്കുകയല്ലേ? വിഗ്രഹങ്ങൽക്കു ശക്തി പകരുന്നതു മനുഷ്യനാണെന്നും വിഗ്രഹങ്ങൾ ഈശ്വരന്റെ പ്രതീകം മാത്രമാണെന്നും നാം തിരിച്ചറിയണം. അച്ഛന്റെ ഫോട്ടോയും അച്ഛനും രണ്ടും രണ്ടാണെന്നും ഫോട്ടോക്ക് മുൻപിൽ ആഹാരം നൽകിയാൽ അച്ഛന് വയറു നിറയുകയില്ല എന്നും നാം മനസ്സിലാക്കണം. ഒരു നിരീശ്വരവാദിയുടെയോ യുക്തിവാദിയുടെയോ അസംബന്ധചിന്തയാണിതെല്ലാമെന്നു കരുതേണ്ടതില്ല.  ഇതെഴുതുന്ന ആൾ തികഞ്ഞ ഈശ്വരപ്രേമി തന്നെയാണ് (ഞാൻ ജീവിച്ചിരിക്കുന്നു എന്നത് സത്യം ആണെന്നതുപോലെ മുകളിൽ നിർവചിക്കപ്പെട്ട ഈശ്വരനും സത്യമാണെന്ന് അറിയുന്നതിനാൽ ഈശ്വര 'വിശ്വാസി' എന്ന പ്രയോഗം ഒഴിവാക്കുന്നു.സത്യം വിശ്വസിക്കേണ്ടതല്ല, നേരിൽ അനുഭവിക്കെണ്ടതാണ്). കാണുന്നതെല്ലാം ശരി തന്നെയെങ്കിലും നോക്കുന്ന രീതിക്ക് പോരാഴ്മകൾ ഉണ്ടെന്നു ചിന്തിക്കുന്ന ഒരാൾ എന്ന വ്യത്യാസം മാത്രം!



വിദ്യുച്ഛക്തിയെയും ഈശ്വര ചൈതന്യത്തെയും മുകളിൽ താരതമ്യം ചെയ്തപ്പോൾ ഒരു കാര്യം പറയാൻ വിട്ടുപോയി. വിദ്യുച്ഛക്തി ഒരു ഉപകരണത്തെ പ്രവർത്തിപ്പിക്കുന്നതിലും ഈശ്വരചൈതന്യം ഒരു മനുഷ്യനെ പ്രവർത്തിപ്പിക്കുന്നതിലും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്. ഉപകരണത്തിനു ചിന്തിക്കാൻ കഴിയില്ല, മനുഷ്യനതു കഴിയും. മറ്റു ജന്തുക്കൾക്കും ചിന്തിക്കാൻ കഴിയുമെങ്കിലും ഒരു പരിധിക്കപ്പുറത്തേക്കതിനു പോകാൻ കഴിയില്ല. പക്ഷെ മനുഷ്യന്റെ ചിന്താശക്തിക്കു പരിധിയില്ല. ഈ ബുദ്ധിശക്തി ഉപയോഗിച്ച് കാര്യങ്ങളെ വിവേകപൂർവമായി വിലയിരുത്തി, ശരി തെറ്റുകൾ മനസ്സിലാക്കി കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കാനാണ് നമ്മുടെ ആത്മീയ ഗ്രന്ഥങ്ങൾ ഉപദേശിക്കുന്നത്. കാര്യമെന്തെന്നറിയാതെ മറ്റുള്ളവർ ചെയ്യുന്നതോ പറയുന്നതോ കണ്ണുമടച്ചു വിശസിച്ചു 'മുന്നേ പോകുന്ന ഗോക്കൾക്കു പിന്നാലെ' എന്ന പോലെ പോകുന്ന ഭക്തർക്ക്  നഷ്ട്ടപ്പെടുന്നത് ആത്മീയത എന്ന വലിയ സമ്പത്തും അതുകൊണ്ട് മനസ്സിനുണ്ടാകാമായിരുന്ന വികാസവും അതിലൂടെ വ്യക്തിക്കും സമൂഹത്തിനും ലഭ്യമാകാമായിരുന്ന ഗുണഫലങ്ങളും ആണ്. ഈശ്വര ചൈതന്യമാണ് സ്വന്തം സ്വത്വമെന്നു തിരിച്ചറിയുകയും (self realisation) ഇതര വസ്തുക്കളിലും പ്രകാശിച്ചു നിൽക്കുന്നത് ഈ ചൈതന്യം തന്നെയാണെന്നും  മനസ്സിലാക്കി ഭേദഭാവം വെടിഞ്ഞു ലോകക്ഷേമകരമായ കർമ്മങ്ങൾ ചെയ്തു ജീവിക്കാനാണ് നമ്മുടെ ആത്മീയാചാര്യന്മാർ ഉപദേശിച്ചിട്ടുള്ളത്. 

കഴിഞ്ഞ ലക്കത്തിൽ പരാമാർശിച്ച 'ഭഗവാനെ ചിരിപ്പിക്കുന്ന ഭക്തി' യുടെ തുടർച്ചയാണല്ലോ ഈ കുറിപ്പ് ? നമ്മുടെ അജ്ഞാനവും സ്വാർഥതയും ആണ് നമ്മെ നോക്കി ചിരിക്കാൻ ഭഗവാനെ പ്രേരിപ്പിക്കുന്നതെങ്കിൽ അതു രണ്ടും ഒഴിവാക്കി പ്രാർഥിച്ചാൽ ഭഗവാൻ സന്തുഷ്ടനാകണമല്ലോ? അതെങ്ങിനെ സാധിക്കാം എന്നൊന്നു ചിന്തിക്കാം.



'ഞാൻ' എന്നു നമ്മൾ ഓരോരുത്തരും പറയുമ്പോഴും, ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യമാണ് അതു പറയാനുള്ള ശക്തി തരുന്നത് എന്നു നാം തിരിച്ചറിയണം. യാതൊരു പ്രതിഫലേച്ഛയും കൂടാതെ വിധിക്കപ്പെട്ടിട്ടുള്ള കർമ്മങ്ങൾ മുടക്കം കൂടാതെ നിർവഹിച്ചു കൊണ്ടിരിക്കുന്ന അവയവങ്ങളുടെ നിഷ്ക്കാമ കർമ്മം കൊണ്ടാണ്. നമുക്കു സംസാരിക്കാനും പ്രവൃത്തിക്കാനും കഴിയുന്നത്‌. ഒരു കുഞ്ഞിനു ഗർഭപാത്രത്തിൽ വച്ച് ജീവൻ മുളയ്ക്കുന്നത് മുതൽ അവൻ വളർന്നു വലുതായി ലോകമെല്ലാം കീഴടക്കി അവസാനം മരിക്കുന്നതു വരെ അവന്റെ ഹൃദയം നിരന്തരമായി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ചില നിമിഷങ്ങളെങ്കിലും അതു പ്രവർത്തിക്കാൻ മടികാണിച്ചിരുന്നുവങ്കിൽ എന്തായിരുന്നേനെ കഥ? ഇത് പോലെ ശ്വാസകോശങ്ങളും വൃക്കകളും തലച്ചോറും എല്ലാം എല്ലാം തന്നെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അതാതിന്റെ കർമ്മങ്ങൾ ചെയ്തു നമ്മളെ നിലനിർത്തുകയാണ്‌. ഇനി വെളിയിലേക്ക് നോക്കിയാലോ? അവിടെയും ഉണ്ട് വായുവും ജലവും അഗ്നിയും മരങ്ങളും എല്ലാം നമ്മളെ നിലനിർത്താൻ. ചുരുക്കത്തിൽ നമ്മൾ  നിലനിൽക്കുന്നത് തന്നെ നമ്മുടെ ഉള്ളിലും പുറത്തുമുള്ള  വസ്തുക്കളുടെ ശക്തിയും കരുണയും നിഷ്ക്കാമ കർമ്മഫലങ്ങളും കൊണ്ടാണ്. അപ്പോൾ 'ഞാൻ' എന്നു പറഞ്ഞു അഹങ്കരിക്കാൻ നമ്മുടെതായി എന്തുണ്ട്? ഒന്നുമില്ല എന്നതല്ലേ സത്യം? നമ്മുടെ ശക്തിയും കഴിവും ഒന്നും കൊണ്ടല്ലാതെ ഇങ്ങിനെ ജീവിക്കുമ്പോൾ, ഈ ജീവിതത്തിനു ആരോടോ കടപ്പെട്ടിരിക്കുന്നതായി സ്വാഭാവികമായും തോന്നേണ്ടതല്ലേ? ആ ആരോ ആണ് ഈശ്വരൻ. ആ ഈശ്വരനോട്  നന്ദി രേഖപ്പെടുത്തുന്നതിനായിട്ടാണ് (thanks giving) നമ്മുടെ പ്രാർഥനകളും നേർച്ചകളും എങ്കിൽ എത്ര നന്നായിരുന്നേനെ. നമുക്കു ശക്തിക്കൊത്ത വഴിപാടുകൾ ചെയ്യാം; പക്ഷെ ഇവിടെയും മനോഭാവം മാറേണ്ടിയിരിക്കുന്നു. ഈശ്വരകൃപയാൽ എനിക്ക് നേടാൻ കഴിഞ്ഞതിന്റെ ഒരു ഭാഗം ഇതാവശ്യമുള്ള മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കും സമൂഹത്തിനും ഉപകാരപ്രദമാകട്ടെ എന്നു പ്രാർഥിച്ചു വഴിപാടുകൾ കഴിച്ചു നോക്കൂ. അതിന്മൂലമുണ്ടാകാവുന്ന ആത്മസംതൃപ്തിയും മനോവികാസവും വളരെ വലുതായിരിക്കും. പക്ഷെ ഇന്നു നാം ചെയ്യുന്നതോ ഇപ്പറഞ്ഞതിനു നേർവിപരീതമായും. ഫലമോ, ഈശ്വരഭക്തി കൊണ്ട് വികാസം പ്രാപിച്ചു സമൂഹനന്മക്കുപകരിക്കേണ്ടിയിരുന്ന മനസ്സ് 'സ്വാർത്ഥ മോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്ര' മായി   ചുരുങ്ങിപ്പോയിരിക്കുന്നു. 'ഭക്തരു'ടെ എണ്ണം അഭൂതപൂർവമായി വർദ്ധിക്കുമ്പോൾ തന്നെ അശാന്തിയും സമൂഹത്തിൽ പടര്ന്നുപിടിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരു വിരോധാഭാസമില്ലേ? ഭക്തി കൂടുന്നതിന് അനുസരിച്ച് കുടുംബങ്ങളിലും സമൂഹത്തിലും അസമാധാനവും മന:സംഘർഷവും വർദ്ധിക്കുന്നുവെങ്കിൽ അതു യതാർത്ഥ ഭക്തിയല്ല, വികലഭക്തിയാണ് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. 

ഈശ്വരഭക്തിയുടെ ഈ മണ്ഡലകാലത്ത് ഭക്തിയെക്കുറിച്ചുള്ള ഈ തിരിച്ചറിവ് എല്ലാ ഭക്തന്മാർക്കും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. 

Tuesday, December 3, 2013

ഭഗവാനെ ചിരിപ്പിക്കുന്ന ഭക്തർ

പൂജ്യശ്രീ. ചിന്മയാനന്ദ സ്വാമികളുടെ ഒരു ഗീതാപ്രഭാഷണത്തിൽ പറയുന്നതു കേട്ടു, 'കല്ലിലും മാർബിളിലും തീര്‍ത്ത നമ്മുടെ ദൈവങ്ങള്‍ എല്ലാം ചിരിച്ച മുഖത്തോടെയാണിരിക്കുന്നത്‌'. ഇതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ മുന്‍പില്‍ ചെന്നു നിന്ന് ഭക്തര്‍ പറയും,' അങ്ങു സര്‍വജ്ജനാണ്‌, സാര്‍വ്വവ്യാപിയാണ്, സർവ്വസാക്ഷിയാണ്. എന്റെ സങ്കടങ്ങൾ അങ്ങൊന്നു കേൾക്കണം'. അപ്പോൾ ഭഗവാൻ പറയും, 'കുഞ്ഞേ, നീ പറയാതെ തന്നെ എനിക്കെല്ലാം അറിയാം, അതല്ലേ നീ ഇപ്പോൾ പറഞ്ഞ വിശേഷണങ്ങളുടെ അർത്ഥം തന്നെ'. അപ്പോൾ ഭക്തൻ: 'ഞാൻ പറഞ്ഞത് ശരി തന്നെ ഭഗവാനേ, പക്ഷെ എന്റെ സങ്കടങ്ങൾ എല്ലാം അങ്ങ് അറിഞ്ഞിരിക്കണമെന്നില്ല, അതുകൊണ്ട് അതെല്ലാം ഒന്നു മനസ്സു  തുറന്നു പറയാൻ എന്നെ അനുവദിക്കണം'. ശരി, ഭഗവാൻ സമ്മതിച്ചു; ഭക്തൻ തന്റെ സങ്കടങ്ങൾ ഒന്നൊന്നായി ഭഗവാന്റെ മുൻപിൽ അവതരിപ്പിക്കാൻ തുടങ്ങി. ഇടതടവില്ലാതെ ഒഴുകുന്ന ആ കദനകഥയും പരിഭവവും ആഗ്രഹാഭിലാഷങ്ങളും എല്ലാം കേട്ടു ഭഗവാൻ പറഞ്ഞു; 'ഒന്നു നിർത്തിക്കോളൂ, ഇതുവരെ പറഞ്ഞതിനൊരു പരിഹാരം ഞാനൊന്നു ചിന്തിച്ചോട്ടെ'. അതു കേട്ടു ഭക്തൻ: 'വേണ്ട ഭഗവാനേ, എന്റെ കാര്യത്തിന്റെ ഗൌരവം അങ്ങേക്ക് ശരിക്കും പിടികിട്ടണമെങ്കിൽ, അതെല്ലാം ഒറ്റയടിക്ക് അങ്ങു കേൾക്കണം'. ഭക്തൻ വികാരഭരിതനായി വേവലാതികൾ നിരത്തി നിരത്തി മുന്നേറുമ്പോൾ ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചുപോയി. നിരന്തരമായ ഈ ചിരിയിൽ ഉറഞ്ഞുപോയ വിഗ്രഹം ചിരിച്ച മുഖത്തോടെയല്ലാതെ പിന്നെങ്ങനെയാകാൻ?

ഏതാണ്ട് ഇതേ ഒരു സാഹചര്യത്തിൽ ഭഗവാൻ പണ്ടും ചിരിച്ചിട്ടുണ്ട് - ഗീതോപദേശവേളയിൽ കുരുക്ഷേത്രഭൂമിയിൽ വച്ച്. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു കഴിഞ്ഞ് ധർമ്മ സംസ്ഥാപനത്തിനായി യുദ്ധം ചെയ്യാൻ ഭഗവാൻ തെളിച്ച തേരിൽ അർജുനൻ കുരുക്ഷേത്രത്തിൽ എത്തി. തന്നെപ്പോലൊരു ലോകൈകവീരനെ ജയിക്കാൻ കെൽപ്പുള്ള ആ സേനയെ ഒന്നു കാണണമല്ലോ എന്ന സാമാന്യം ഹുങ്കോടെ 'രഥം രണ്ടു സേനകളുടെയും മദ്ധ്യത്തിൽ കൊണ്ടുപോയി നിർത്തിയാട്ടെ കൃഷ്ണാ' (സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയമേച്യുതാ: ഗീത:1:21) എന്നു പറഞ്ഞതനുസരിച്ച് കൃഷ്ണൻ രഥം രണ്ടു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി കൊണ്ടു നിർത്തി. കൃഷ്ണൻ തങ്ങളോടൊപ്പം ഉണ്ടെന്നുള്ള അഹങ്കാരത്തോടെ കൌരവസേനയെ നോക്കിക്കാണാൻ വന്ന അര്ജുനൻ പക്ഷെ കണ്ടത് രണ്ടു സേനകളിലുമായി യുദ്ധസന്നദ്ധരായി നില്ക്കുന്ന തന്റെ ആചാര്യന്മാരെയും ബന്ധുമിത്രാദികളെയും സ്നേഹിതരെയും ആണ്; തന്റെ എതിരാളികളെ അല്ല. സ്നേഹപാശത്താൽ ബന്ധിതനായ അർജുനൻ, കുരുക്ഷേത്രത്തിൽ താൻ  എങ്ങിനെയാണ്, എന്തിനാണ് എത്തിയതെന്ന് മറന്നു. 'കൃഷ്ണാ, യുദ്ധം ചെയ്യാൻ തയ്യാറായി നില്ക്കുന്ന എന്റെ ബന്ധുജനങ്ങളെ കണ്ടിട്ട് എന്റെ ശരീരത്തിൽ വിറയലും രോമാഞ്ചവും ഉണ്ടാകുന്നു, എന്റെ കൈകാലുകൾ തളരുന്നു, എന്റെ കൈയ്യിൽ നിന്നും ഗാണ്ടീവം താഴെപ്പോകുന്നു, എന്റെ ശരീരം ആസകലം പോള്ളൂന്നപോലെ....' തുടങ്ങിയ വേവലാതികൾ പറഞ്ഞു കരയാൻ തുടങ്ങി. ഈ കരച്ചിൽ പോരാഞ്ഞിട്ട്, ലോകസ്വഭാവത്തെക്കുറിച്ചും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ചുമൊക്കെ തനിക്കുള്ള വിവരം കൃഷ്ണനോട് വിളമ്പാനും തുടങ്ങി. 'കൃഷ്ണാ, യുദ്ധത്തിൽ സ്വന്തം ആളുകളെ ഹനിച്ചിട്ട് യാതൊരു നന്മയും ഉണ്ടാകാനില്ല, ഇവരെയൊക്കെ കൊന്നിട്ട് നേടുന്ന രാജ്യം കൊണ്ട് എന്ത് പ്രയോജനം?, ഞാനിവരെ കൊല്ലുന്നതിനേക്കാൾ അഭികാമ്യം ഇവരുടെ കൈകളാൽ ഞാൻ മരിക്കുന്നതായിരിക്കില്ലേ?, യുദ്ധം ചെയ്‌താൽ കുലക്ഷയം സംഭവിക്കും, അങ്ങിനെയായാൽ നമ്മുടെ സ്ത്രീകൾ ദുഷിച്ചു മിശ്രജാതികൾ ഉണ്ടായി കുലനാശം സംഭവിക്കും, കുലധർമ്മം നശിപ്പിച്ച ഞങ്ങൾക്കു നരകവാസമായിരിക്കും ഫലം ......' എന്നിങ്ങനെ പലതും പുലമ്പി ദുഖത്താൽ മനസ്സിടിഞ്ഞവനായി തളർന്നു തേർത്തട്ടിൽ ഇരുപ്പുമായി. ഇതു കണ്ട കൃഷ്ണൻ പറഞ്ഞു, 'ഹേ  അർജുനാ, ഭീരുത്വത്തെ പ്രാപിക്കാതെ, നിസ്സാരമായ ദുർബ്ബലതയെ ത്യജിച്ചിട്ട് എഴുന്നേൽക്കൂ ('ക്ലൈബ്യം മാസ്മ ഗമ, പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹ്രുദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ' - ഗീത 2:3). ആര്യന്മാർക്കു യോജിക്കാത്ത ഈ മനക്കുഴപ്പം നിനക്കെങ്ങിനെയുണ്ടായി.......? ഇതൊന്നും കേട്ടിട്ടും അർജുനൻ വിട്ടു കൊടുക്കാൻ കൂട്ടാക്കാതെ തന്റെ നിലപാടുകൾക്കുള്ള ന്യായീകരണങ്ങൾ ഒന്നൊന്നായി വീണ്ടും നിരത്താൻ തുടങ്ങി. ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചു പോയി; അർത്ഥഗർഭമായി
 ('തമുവാച ഹൃഷീകേശ, പ്രഹസന്നിവ ഭാരത '(ഗീത: 2 :10).


അതേ, സ്നേഹനിധിയായ ഭഗവാനെ കളിയാക്കി ചിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അർജുനത്വം നമ്മൾ 'ഭക്ത'രുടെ മുഖമുദ്രയായിക്കഴിഞ്ഞു. നാം ചെയ്യേണ്ടത് ചെയ്യാതെ അമ്പലത്തിൽ പോയി പ്രാർഥിച്ചും വഴിപാടുകൾ കഴിച്ചും ഭഗവാനെ പ്രീതിപ്പെടുത്തി തന്റെ കാര്യങ്ങൾ (തന്റെയും കുടുംബത്തിന്റെയും മാത്രം) നേടിയെടുക്കാം എന്ന മൂഡചിന്തയിൽ അഭിരമിച്ചു കഴിയുകയാണ് ഭക്തരിലേറെയും ഇന്ന്. സ്വന്തമായി അദ്ധ്വാനിക്കുന്നതിനെ നമുക്കു മടിയുള്ളൂ; ആരെങ്കിലും അദ്ധ്വാനിച്ചു നമുക്കു വേണ്ടതെല്ലാം നേടിത്തന്നാൽ പരമ സന്തോഷം. അതിനായി എത്ര പണം മുടക്കാനും നമ്മൾ തയ്യാർ. ഈ ഹെൽപ്പർ ലിസ്റ്റിൽ ഇപ്പോൾ ഭഗവാനാണ് മുകളിൽ. ഇവിടെയാണ്‌ ഭഗവത് ഗീത പ്രസക്തമാകുന്നത്. 

'ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് 
ആത്മൈവ ഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:' (ഗീത:6:5)
  
(ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണം, ആത്മാവിനെ അധ:പതിപ്പിക്കരുത്. എന്തെന്നാൽ താൻ തന്നെയാണ് തന്റെ ബന്ധു, താൻ തന്നെയാണ് തന്റെ ശത്രുവും). 

അതെ, നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൽ നമ്മൾ തന്നെ. അതിനു ഈശ്വരനും (നമ്മൾ ചിന്തിക്കുന്ന വിധത്തിലുള്ള) ജ്യോത്സനും ഒന്നും പങ്കില്ല എന്നാണല്ലോ ഭഗവാൻ തന്നെ ഇപ്പറഞ്ഞതിന്റെ അർത്ഥം. ഭഗവാൻ പറഞ്ഞിട്ടു പോലും കേൾക്കാൻ കൂട്ടാക്കാതെ അദ്ദേഹത്തെ നിരന്തരമായി ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭക്തരെ നോക്കി ഇളിച്ചു ചിരിക്കുകയല്ലാതെ  മറ്റെന്തു ചെയ്യാൻ കഴിയും അദ്ദേഹത്തിന്? 

ഭഗവാനെ ശരിക്കും സന്തോഷിപ്പിക്കാൻ നമുക്കു കഴിയുമോ? അതിലൂടെ സ്വയം ഉയരുവാൻ നമുക്കു കഴിയുമോ?  ഭക്തിയുടെ ഈ മണ്ഡലകാലത്ത് ചിന്തിക്കേണ്ട വിഷയമാണിത്. ചിന്തിക്കാം; അടുത്ത ലക്കത്തിലാവട്ടേ.  

Thursday, November 28, 2013

മന്ദം മന്ദമാക്ക ബാഹുകാ - നളചരിതം മുന്നാം ദിവസം







പ്രശസ്ത കഥകളി ഗായകൻ ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ പാടിയ നളചരിതം മൂന്നാം ദിവസത്തിലെ ഋതുപർണ്ണന്റെ 'മന്ദം മന്ദമാക്ക ബാഹുക' എന്ന പദമാണ്‌  താഴെയുള്ള ലിങ്കിൽ കൊടുത്തിട്ടുള്ളത്‌. 
ഈ പദം മേളത്തോടെ പാടി റെക്കോർഡ്‌ ചെയ്യണം എന്നാണ് ശ്രീ. ഗോപിക്കുട്ടൻ ആശാൻ ആഗ്രഹിച്ചിരുന്നത്. അതിനുള്ള ഒരു സാഹചര്യം അദ്ദേഹത്തിനു ലഭിച്ചില്ല. പിന്നെ എന്റെ നിർബന്ധപ്രകാരം ഒന്ന് പാടി കിട്ടിയതാണ് താഴെക്കാണുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നത്. 

മേളത്തോടെ പാടിക്കിട്ടുമ്പോൾ അത് കഥകളിപദം.കോം അപ്ലോഡ് ചെയ്യുന്നതാണ്.  

മന്ദം മന്ദമാക്ക ബാഹുകാ - നളചരിതം മുന്നാം ദിവസം'
രാഗം: വേകട
താളം: അടന്ത (മുറിയടന്ത)


Please click the link below and play the soundcloud file. 




https://soundcloud.com/evoor-mohandas/mandam-mandamakka-bahuka

Saturday, November 23, 2013

'ഹേമാമോദസമാ' - നളചരിതം ആട്ടക്കഥാ ലേഖനങ്ങൾ

ഞാൻ നളചരിതം ആട്ടക്കഥയെ അടിസ്ഥാനമാക്കി www.kathakali.info യിൽ എഴുതിക്കൊണ്ടിരിക്കുന്ന 'ഹേമാമോദസമാ' എന്ന ലേഖന പരമ്പരയുടെ എല്ലാ ലക്കങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കിട്ടുന്നതാണ്.



http://www.kathakali.info/ml/article/%E0%B4%B9%E0%B5%87%E0%B4%AE%E0%B4%BE%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%AE%E0%B4%BE

Friday, November 15, 2013

ദേവായനം (ഭക്തി ഗാനങ്ങൾ)

ഞാൻ ഗാനരചന നിർവഹിച്ചു പുറത്തിറക്കിയ 'ദേവായനം' എന്ന  ഭക്തിഗാന ഓഡിയോ സി.ഡി. യിലെ എല്ലാ ഗാനങ്ങളും സംഗീത പ്രേമികൾക്കായി സാദരം ഇവിടെ സമർപ്പിക്കുന്നു. 



01 Track 1 Madhu Balakrishnan

02 Track 2 Sankaran Nampoothiri

03 Tack3 Thulasi Jayan

04 Track 4 Madhu Balakrishnan

05 Track 5 Girija Adiyodi

06 Track 6 Sankaran Nampoothiri

07 Track 7 Adarsh Mohan

08 Track 8 Girija Adiyodi

09 Track 9 Mohandas

അയ്യപ്പദർശനത്തിന്റെ അകപ്പൊരുൾ


കാനനാന്തർഭാഗത്ത്  നിലകൊള്ളുന്ന താരതമ്യേന ചെറിയ ഒരു ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഇവിടുത്തെ പ്രധാന ദേവൻ ശ്രീ അയ്യപ്പനും. ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെപ്പോലെയോ ഭഗവതിയെപ്പോലെയോ പുരാണേതിഹാസങ്ങളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള ഒരു ദേവസങ്കല്പ്പമല്ല ശ്രീ അയ്യപ്പൻ. പക്ഷെ ശബരിമല ക്ഷേത്രവും അയ്യപ്പദേവനും ഇന്നു വിശ്വം മുഴുവൻ അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. എത്തിപ്പെടാൻ കഷ്ട്ടങ്ങൾ ഏറെയാണെങ്കിലും ശബരിമലദർശനത്തിനു വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണം വർഷം തോറും സീമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ പുതിയ അയ്യപ്പക്ഷേത്രങ്ങൾ ഉയർന്നു വരുന്നു. എന്തായിരിക്കാം ഇതിനു കാരണം? എന്താണ് അയ്യപ്പദേവനും ശബരിമല ദർശനത്തിനും ഉള്ള പ്രത്യേകത? വിശ്വാസത്തിനും ഐതിഹ്യങ്ങൾക്കും ഉപരിയായി ആത്മീയവും യുക്തിപരവുമായ ഒരു മാനം ഈ വിഷയത്തിനുണ്ടോ എന്നൊരന്വേഷണമാണ് ഈ  ലേഖനത്തിലൂടെ നടത്തുന്നത്.

ഒരു ദേവന്റെ ജനനത്തിന്റെയും സൃഷ്ടിസ്ഥിതിവിനാശകർമ്മങ്ങളുടെയും 'ചരിത്ര' കഥകൾ നമുക്കു മുൻപിൽ ഉണ്ടാകാം. പക്ഷെ ഇങ്ങനെ ഒരു വിഷയത്തെക്കുറിച്ചുള്ള 'ചരിത്രം' യാഥാർഥ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുക പ്രയാസമുള്ള കാര്യമാണ്. തലമുറകളിലൂടെ പറഞ്ഞു പറഞ്ഞ് സമൂഹത്തിൽ  വേരൂന്നിയിട്ടുള്ള  'ചരിത്ര' കഥകളിലും ഐതിഹ്യങ്ങളിലും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം സത്യവും മിഥ്യയും കലർന്നു കിടപ്പുണ്ടാകണം. അതാതു കാലഘട്ടങ്ങളിൽ  ജീവിച്ചിരുന്ന മനുഷ്യരുടെ ചിന്തകളുടെയും സാമൂഹ്യ വ്യവസ്ഥിതികളുടെയും നിറങ്ങൾ ഈ കഥകളിൽ ഉണ്ടാകാം. ഉത്കൃഷ്ടമായ തത്വചിന്താബോധനാശയങ്ങളും സമൂഹനന്മയെക്കരുതിയുള്ള അടയാളവാക്യങ്ങളും ഇങ്ങനെയുള്ള കഥകളിൽ ഉണ്ടാകാം. അയ്യപ്പകഥകളുടെയും കാര്യം മറ്റൊന്നാകാൻ തരമില്ല. പക്ഷെ അയ്യപ്പസംസ്കൃതിയുടെ യുക്തിഭദ്രമായ ഒരു വിശകലനത്തിന് അയ്യപ്പചരിത്രത്തിലെ ചില പരാമർശങ്ങളെ  ഉപയോഗിക്കാം എന്നു തോന്നുന്നു.

ഹരിയുടെയും ഹരന്റെയും പുത്രനായി പിറന്ന മണികണ്ഠൻ ഭൂമിയിൽ പന്തളരാജ്യത്ത്  പന്ത്രണ്ടു വർഷക്കാലം ജീവിച്ച്, ഒടുവിൽ അയ്യപ്പദേവനായി ശ്രീ ധർമ്മശാസ്താവിൽ വിലയം പ്രാപിച്ചു എന്നതാണ് അയ്യപ്പചരിത്രം. ഹരിഹരപുത്രനാണ് അയ്യപ്പനെന്നു പറയാൻ തക്ക ശാസ്ത്രീയമോ യുക്തിപരമോ പുരാണപരമോ ആയ തെളിവുകൾ ഒന്നും തന്നെ ഇല്ല. എ.ഡി. 900 -)o  ആണ്ടിനടുത്ത് പന്തളരാജ്യത്തു ജീവിച്ചിരുന്നുവെന്നു പറയപ്പെടുന്ന മണികണ്ഠനെ  (അയ്യപ്പനെ) ഹരിഹരപുരാണവുമായി ബന്ധിപ്പിക്കുമ്പോൾ യുക്തിരാഹിത്യം ഏറി വരുന്നു. എന്നാൽ എ.ഡി. 900 -)o ആണ്ടിനടുത്ത് പന്തളരാജ്യം നിലനിന്നിരുന്നു എന്നതിന് ചരിത്രരേഖകൾ ഉണ്ട്. എ.ഡി. 600 മുതൽ വളരെ പ്രബലമായ രണ്ടു ഹിന്ദുമതവിശ്വാസങ്ങൾ (വൈഷ്ണവമതവും ശൈവമതവും) ദക്ഷിണഭാരതത്തിൽ നിലനിന്നിരുന്നതായും ഇവർക്കിടയിൽ വലിയ ശത്രുതാമനോഭാവം നിലനിന്നിരുന്നുവെന്നും  അതു സമൂഹശൈഥില്യത്തിനു വഴിവെച്ചിരുന്നുവെന്നും ചരിത്രരേഖകൾ പറയുന്നുണ്ട്. ഈ ശൈവ-വൈഷ്ണവ സംഘർഷ കാലഘട്ടത്തിലാണ് ശ്രീ അയ്യപ്പൻ പന്തള ദേശത്തു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്നത്. ആര്യവംശാധിപത്യത്തിന്റെ ഈ പോർവിളികൾ നടന്നിരുന്നത് സ്വദേശീയമായ ഗോത്രവർഗ്ഗസംസ്കാരം സജീവമായി നിലനിന്നിരുന്ന ദക്ഷിണഭാരത ദ്രാവിഡസംസ്കാരഭൂമികളിലായിരുന്നു. ദ്രാവിഡരുടെ കാണപ്പെട്ട ദൈവവും ഗ്രാമദേവനും ആയിരുന്നു 'അയ്യനാർ'. അയ്യനാരുടെ മറ്റൊരു പേരാണ് ശാസ്താവ് എന്നുള്ള അഭിപ്രായവുമുണ്ട്. ഹിന്ദുമതത്തിന്റെ ആധുനിക കാലഘട്ടം (modern period of Hinduism ) എന്ന് വിശേഷിക്കപ്പെടുന്ന എ.ഡി. 250 മുതൽ എ.ഡി.1700 വരെയുള്ള  കാലഘട്ടത്തിനുള്ളിൽ ആണ് ഈ വിഷയങ്ങൾ എല്ലാം തന്നെ സംഭവിച്ചിട്ടുള്ളതായി പറയപ്പെടുന്നത്‌. വേദോപനിഷത്തുക്കളിലെ ദേവതാസങ്കൽപ്പങ്ങളുടെ ആരാധനയിലേക്കായി ഭാരതത്തിൽ അങ്ങോളം ഇങ്ങോളം ധാരാളം ക്ഷേത്രങ്ങൾ ഉയർന്നു വന്ന ഒരു കാലഘട്ടവുമായിരുന്നു ഇത്. ഓരോ സമൂഹത്തിനും അവരവർക്കു യോജിച്ച വിധത്തിൽ ദേവീദേവന്മാരെ രൂപകൽപ്പന ചെയ്ത് ക്ഷേത്രങ്ങൾ പണിത് പൂജ ചെയ്യാനുള്ള പുതിയ സ്വാതന്ത്ര്യം ഈ കാലഘട്ടം മുതൽ ലഭിക്കുകയും ചെയ്തിരുന്നു.

അയ്യപ്പനെയും വേട്ടയ്‌ക്കൊരുമകനെയും ബന്ധിപ്പിക്കുന്ന കഥകൾ അയ്യപ്പചരിത്രത്തിന്റെ ഭാഗമായുണ്ട്. വേട്ടയ്ക്കൊരുമകനെന്ന പേരിൽ നിന്നും മൃഗവേട്ടയിൽ പ്രഗത്ഭനായ ആൾ എന്ന അർത്ഥം വായിച്ചെടുക്കാം. വേട്ടയ്ക്കൊരുമകൻ, അക്കാലത്തെ ജാതിവ്യവസ്ഥയുടെ താഴെത്തട്ടിലുള്ള ഒരു യുവാവ് ആയിരുന്നിരിയ്ക്കാം. അയ്യപ്പചരിത്രത്തിൻ്റെ ജാതിമത ബന്ധങ്ങൾ എന്തു തന്നെയായാലും ഒന്നു വ്യക്തമാണ്; ഈ ചരിത്രത്തിനു ശക്തമായ ദ്രാവിഡബന്ധമുണ്ട്. ഇന്നും ശബരിമല ദർശനത്തിനെത്തുന്ന ഭൂരിഭാഗം ഭക്തരും ദ്രാവിഡവംശജരാണെന്നുള്ളത് ഇതിന്റെ തെളിവാണ്. ഭക്തരിൽ ഭൂരിഭാഗം പേരും ജാതീയമായും സാമ്പത്തികമായും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരാണെന്നുള്ളതു കാണിയ്ക്കുന്നത്‌, ഇങ്ങിനെയുള്ള ജനവിഭാഗങ്ങളുമായി അയ്യപ്പസംസ്കാരത്തിനുള്ള അഭേദ്യമായ ബന്ധം തന്നെയാണ്.

മേൽപ്പറഞ്ഞ സാഹചര്യങ്ങൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അയ്യപ്പൻ എന്ന ദേവസങ്കൽപം ആ കാലഘട്ടത്തിന്റെ ഒരു സൃഷ്ടി ആയിരുന്നില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു വരുന്നു. ഹിന്ദുമതത്തിൽ എല്ലാ വിഭാഗക്കാർക്കും സമ്മതമായ ഒരു ദേവസങ്കൽപ്പം അന്നത്തെ സമൂഹത്തിന്റെ കെട്ടുറപ്പിന് അനിവാര്യമായിരുന്നിരിക്കാം. മറ്റ് ഹൈന്ദവ ആരാധനാശീലങ്ങളിൽ കാണാൻ കഴിയാത്തതും  എന്നാൽ അയ്യപ്പവിഷയത്തിൽ കാണുന്നതുമായ ജാതിമത-ഉച്ചനീച ഭേദമില്ലായ്മ   ഇങ്ങിനെയൊരു സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു കാലഘട്ടത്തിന്റെ അനിവാര്യത ആയി ഹൈന്ദവസമൂഹത്തിൽ ഉത്ഭൂതമായ ഈ ദേവസങ്കൽപ്പത്തെ ലോകഷേമം കാംഷിച്ച നല്ല മനുഷ്യർ ഹൈന്ദവദേവാരാധനയുടെ മഹനീയതലങ്ങളിലേക്ക്  ഉയർത്താൻ  ഉദ്ദേശിച്ചുണ്ടാക്കിയതല്ലേ അയ്യപ്പകഥകൾ എന്നു തോന്നിപ്പോകുന്നു. ഏതു വിശ്വാസപ്രമാണങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മഹാസാഗരമാണ്  ഹൈന്ദവദേവസങ്കൽപ്പങ്ങൾ എന്ന സത്യത്തെ അടിവരയിട്ടു കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവും ഇതിലുണ്ടാകാം. എന്തു തന്നെ ആയാലും ഭൌതികവും ആദ്ധ്യാത്മികവും ആയ വളർച്ച നേടാനുള്ള മനുഷ്യാഭിലാഷങ്ങളുടെ പ്രതീകാത്മകരൂപം ആണ് അയ്യപ്പദേവൻ എന്നു പറയുന്നതാകും ശരി എന്നു തോന്നുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരു വിശ്വദേവൻ [Universal God] എന്ന നിലയിലേക്ക് ശ്രീഅയ്യപ്പൻ ഉയരുന്നതായി കാണാം. കാരണം ഈ ദേവതാസങ്കല്പത്തിൽ ജാതിമതവർണ്ണദേശഭാഷാപരമായ സങ്കുചിത ചിന്തകൾക്ക് സ്ഥാനമില്ല എന്നത് തന്നെ. ഉച്ചനീചത്വങ്ങളും വർണ്ണവ്യത്യാസങ്ങളും ഇല്ലാത്ത, എല്ലാവരും സമഭാവനയോടെ വർത്തിച്ച് ലോകഹിതാനുകാരിയായ കർമ്മങ്ങൾ മാത്രം ചെയ്തു കഴിയുന്ന ഒരു സമൂഹത്തിനെ സ്വപ്നം കണ്ട സനാതനധർമ്മവിശ്വാസങ്ങളുടെ  ദേവതാരൂപമല്ലേ  അയ്യപ്പസ്വാമി?

ഹൈന്ദവധർമ്മത്തിന്റെ കാതലായ അദ്വൈതസിദ്ധാന്തത്തിന്റെ അന്ത:സാരം അക്ഷരാർത്ഥത്തിൽ തന്നെ അയ്യപ്പദർശനത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നു കാണാം. അദ്വൈതസിദ്ധാന്ത പ്രകാരം ദേവനും ഭക്തനും രണ്ടല്ല,ഒന്നാണ്. ഒരു യഥാർത്ഥ ഹിന്ദു, ചരാചരങ്ങളിൽ ഈശ്വരനെ ദർശിക്കുന്നയാളാണ്. എന്തിലും എവിടെയും ഈശ്വരനെ ദർശിച്ച്, 'എന്നുള്ളിലുള്ളതു തന്നെയാണ് നിന്നുള്ളിലുള്ളതെന്നും' തിരിച്ചറിഞ്ഞ് വിവേകപൂർവ്വം കഴിയുന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഇല്ലാതെ എല്ലാത്തിനെയും ഒരു പോലെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും. ദ്വന്ദഭാവം അകന്ന മനസ്സ് ശാന്തമായിരിക്കും . ഇങ്ങനെ സംഘർഷം ഇല്ലാത്ത മനസ്സിന് ഉടമയായിത്തീരുന്നയാൾ  മറ്റുള്ളവരേക്കാൾ ശക്തനും ലോകഹിതാനുകാരിയായ കർമ്മങ്ങളിൽ മുഴുകാൻ ഉൽസുകനും ആയിരിക്കും. അയ്യപ്പദർശനത്തിൽ നിബന്ധിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ മനുഷ്യമനസ്സിന്റെ നിയന്ത്രണത്തിലും അതിലൂടെ സാധ്യമാകുന്ന അനന്തമായ ലോകഷേമചിന്തകളിലേക്കുമാണ്  വിരൽ ചൂണ്ടുന്നത്.

ശബരിമല യാത്രയുടെ ഭാഗമായുള്ള ഓരോ ആചാരാനുഷ്ടാനങ്ങളെയും വിശകലനം ചെയ്തുനോക്കിയാൽ മേൽപ്പറഞ്ഞ ലക്ഷ്യത്തിലേക്ക് ഭക്തനെ നയിക്കാനുള്ള ചിന്തകളാണ് അതിലെല്ലാം അടങ്ങിയിരിക്കുന്നതെന്നു  മനസ്സിലാകും. മുദ്ര (തുളസിമാല) ധരിച്ച അയ്യപ്പഭക്തൻ സ്വന്തം മനസ്സിനെ ചുറ്റുമുള്ള ഭൌതിക വിഷയങ്ങളിൽ നിന്നും സാദ്ധ്യമാകുന്നിടത്തോളം അകറ്റിനിർത്തി, ദൈവീക ചിന്തയിൽ ഉറപ്പിച്ചു നിർത്തുന്നു. സത്സംഗം, ബ്രഹ്മചര്യം, മിതഭോജനം, ശരീരശുദ്ധി, നിത്യവും ഉള്ള ക്ഷേത്രദർശനം.... എല്ലാം തന്നെ ഇതിലേക്കായി നിബന്ധിക്കപ്പെട്ടിട്ടുള്ളതാണ്. ചഞ്ചലമായ മനസ്സിനെ ഏകാഗ്രമാക്കി, ഈശ്വരോന്മുഖമാക്കി നിർത്താൻ ഉദ്ദേശിച്ചുള്ളതാണ് വൃതാനുഷ്ടാനങ്ങൾ. 41 ദിവസങ്ങളിലെ വൃതാനുഷ്ടാനങ്ങളിലൂടെ ശുദ്ധിയാർജ്ജിച്ച മനസ്സുമായി ഭക്തൻ, ഗുരുസ്വാമിയുടെ മേൽനോട്ടത്തിൽ  മലകയറാൻ പുറപ്പെടുന്നു. 'ഗുരു' എന്നാൽ ഇരുട്ടിനെ അകറ്റുന്നത് എന്നർത്ഥം. കാട്ടിലെ ഇരുൾമൂടിയ വഴിയിലൂടെയുള്ള യാത്ര, ഈശ്വരസാക്ഷാത്ക്കാരം നേടാൻ ആഗ്രഹിക്കുന്ന ഭക്തൻ അഭിമുഖീകരിക്കേണ്ടുന്ന കഠിനപരീക്ഷണങ്ങളുടെ പ്രതീകാത്മകരൂപമാണ്. വഴി അറിയാവുന്ന ഒരു ഗുരുവിന്റെ സാമീപ്യം ഈ ആദ്ധ്യാത്മികയാത്രക്കു അനിവാര്യമാണ്‌. അങ്ങിനെ ഗുരുവിനോടൊപ്പം കഠിനയാത്രചെയ്തു ഭക്തൻ പതിനെട്ടാം പടിക്ക് മുൻപിൽ എത്തുന്നു. കൈയ്യിൽ തന്റെ സ്ഥൂലശരീരത്തിന്റെയും അതിനുള്ളിലെ സൂഷ്മമായ ഈശ്വരചൈതന്യത്തിന്റെയും പ്രതീകമായ നെയ്ത്തേങ്ങയും ശിരസ്സിൽ പ്രാരാബ്ദകർമ്മ പ്രതീകമായ ഇരുമുടികെട്ടുമായാണ്‌ ഭക്തൻ 18 പടികൾ കയറുന്നത്. ഭക്തനും അയ്യപ്പനും ഇടയിൽ നിൽക്കുന്നത് ഈ 18 പടികൾ മാത്രമാണ്. ഈ 18 പടികൾ താണ്ടിയാൽ മാത്രമേ ഭക്തന് ഈശ്വരദർശനം സാദ്ധ്യമാകൂ.


18 എന്നത് ബ്രഹ്മസംഖ്യ ആണ്. ഹൈന്ദവദേവവിഷയത്തിൽ ഈ സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. ഭഗവത്  ഗീതയ്ക്കു 18 അദ്ധ്യായങ്ങൾ, പുരാണങ്ങൾ 18 ....... ആ അർത്ഥതലങ്ങളിലേക്കൊന്നും പോകാതെ തന്നെ  ഒരു ചെറിയ ഉദാഹരണത്തിലൂടെ ആ പടികളുടെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.  സാധാരണക്കാരനായ നിങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ഒന്നു നേരിൽ കണ്ടു സംസാരിക്കണം എന്നൊരാഗ്രഹം ഉണ്ടായി എന്നിരിക്കട്ടെ. ഇതെളുപ്പമാണോ? ഇക്കാര്യമൊന്നു സാധിച്ചു കിട്ടാൻ എത്ര കടമ്പകൾ കടക്കേണ്ടതുണ്ട്? ഒരു രാഷ്ട്രഭരണാധികാരിയെ കാണുന്നതു വലിയ കഷ്ട്ടപ്പാടുള്ള കാര്യമാണെങ്കിൽ അതിലും എത്രയോ വലിയ ബുദ്ധിമുട്ടുള്ള  കാര്യമായിരിക്കണം ഈശ്വരനെ കാണാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുക? ഈശ്വരവിഷയമാകുമ്പോൾ അന്വേഷകനു ആന്തരികശുദ്ധിയും അനിവാര്യമാണെന്നു വരുന്നു.  ഉള്ളിൽ നിറയുന്ന ദിവ്യപ്രകാശത്തെ മറയ്ക്കുന്ന അഞ്ജതയുടെ അന്ധകാരാവരണങ്ങൾ ഓരോന്നോരോന്നായി വലിച്ചെറിയണം. അങ്ങിനെ അന്ത:കരണത്തിൽ പറ്റിയിരിക്കുന്ന വാസനാമാലിന്യങ്ങളെ മുഴുവൻ നീക്കികഴിയുമ്പോൾ ഉള്ളിലെ ദിവ്യമായ  പ്രകാശം വെളിപ്പെടും. ഇതിന്റെ വെളിയിലെ ഭൗതികരൂപമാണ് പ്രഭാപൂരം ചൊരിഞ്ഞു മുൻപിൽ കാണുന്ന അയ്യപ്പവിഗ്രഹം. പുഴ കടലിലേക്കൊഴുകി ചേർന്നു കഴിഞ്ഞാൽ പിന്നെ പുഴയില്ല, കടലേ ഉള്ളൂ. അതുപോലെ അയ്യപ്പദർശനം ലഭിച്ച ഭക്തൻ എന്നൊന്നില്ല, അയ്യപ്പനേ ഉള്ളൂ. യഥാർത്ഥ ഭക്തൻ അയ്യപ്പനിൽ വിലയിച്ചിരിക്കണം. ഭക്തനും ദൈവവും രണ്ടല്ല ഒന്നാണ്, അതായത്  'തത്വമസി" (അത് നീ ആകുന്നു - THOU ART YOU ] എന്ന ഉപനിഷദ് വാക്യപ്പൊരുളാണിവിടെ വെളിപ്പെടുന്നത്. ഭൌതികതലത്തിൽ 18 പടികളും കയറി ഈശ്വരനെ നേരിൽ കണ്ട ഭക്തൻ, തന്റെ ആത്മാവിലെ ഈശ്വരാംശത്തിന്റെ പ്രതീകമായ നെയ്യ് ദേവനിൽ സമർപ്പിക്കുന്നതോടെ, തന്നെത്തന്നെ ആ ദേവന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്.  അനിത്യവസ്തുവായ, സ്വന്തം ശരീരമാകുന്ന  തേങ്ങയെ അഗ്നിയിൽ എറിഞ്ഞ് നശിപ്പിക്കുന്നതോടെ, ശബരീശദർശനം എന്ന ആത്മീയ യാത്ര അവസാനിക്കുന്നു. ഇന്ദ്രിയവിഷയങ്ങളായ കർമ്മങ്ങളിൽ മുഴുകി വീണ്ടും ജീവിതം തുടരേണ്ടിവരുന്ന ഭക്തൻ സ്വകർമ്മങ്ങളും കാലവും തന്റെ ഉള്ളിൽ നിറയ്ക്കുന്ന പാപക്കറകളെ കഴുകിക്കളയാൻ പിന്നെയും പിന്നെയും ശബരിമല കയറേണ്ടി വരുന്നു.

ശബരിമലയാത്ര എന്നത് കേവല ക്ഷേത്രസന്ദർശനം അല്ല, ദേവനാകാനുള്ള മനുഷ്യമനസ്സിന്റെ ഉൾവിളിയുടെ തീർത്ഥയാത്രയാണത്. തന്റെ നിലനിൽപ്പിനാധാരമായ, തന്റെ കണ്ണിനെ കാണാൻ സാധിപ്പിക്കുന്ന, തന്റെ ഹൃദയത്തെ നിരന്തരമായി ത്രസിപ്പിച്ചു ജീവൻ നിലനിർത്തിക്കൊണ്ടിരിക്കുന്ന, തന്റെ അന്തരാത്മാവിനെ അറിയാനുള്ള  യാത്രയാണത്.  അതുകൊണ്ട് തന്നെ വിശ്വാസിക്കും അവിശ്വാസിക്കും ആ മല കയറാം. കാരണം 'മനസാക്ഷി' എന്നുള്ളത് എല്ലാ മനുഷ്യരിലും ഉള്ളത് ആണെന്നെതു  തന്നെ. അതിനെ തൊട്ടുണർത്താനുള്ള ഏതു പദ്ധതിയും ലോകനന്മക്കു ഉപകരിക്കുന്നതായിരിക്കും.

 ശ്രദ്ധിച്ചു നോക്കിയാൽ  ആത്മീയ വിഷയങ്ങളിൽ കാണുന്ന പല ആചാരാനുഷ്ട്ടാനങ്ങൾക്കും പിറകിൽ ഇങ്ങിനെയുള്ള സനാതനധർമ്മാചാരതലങ്ങൾ ഉണ്ടെന്നുള്ളത് മനസ്സിലാകും.  ഇപ്പറഞ്ഞതൊക്കെ അറിഞ്ഞുകൊണ്ടാണോ ഭക്തർ ശബരിമല കയറുന്നത്? അല്ലായിരിക്കാം. പക്ഷേ ആചാരാനുഷ്ടാനങ്ങളോടെ വർഷാവർഷം ശബരിമല കയറുന്ന വിശ്വാസിയുടെ ആത്മീയതലം നിർബന്ധമായും മറ്റുള്ളവരെക്കാൾ ഒരു പടി മുകളിൽ ആയിരിക്കണം. ഈശ്വരനെ പലവട്ടം നേരിട്ടു കണ്ടവരിൽ ആ ഈശ്വരന്റെ ഗുണഗണങ്ങളിൽ ചിലതെങ്കിലും പ്രകടമാകേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ ശബരിമല കയറുന്നതിലൂടെ ഭക്തൻ, പ്രകൃതിയെയും ജീവജാലങ്ങളെയും  സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, നല്ലൊരു മനുഷ്യനായിത്തീരണം എന്നർത്ഥം. സമഭാവനയുടെ സുഗന്ധം പേറുന്നതായിരിക്കണം അയാളുടെ കർമ്മങ്ങൾ എല്ലാം തന്നെ.  അയ്യപ്പദർശനത്താൽ ശുദ്ധീകരിക്കപ്പെട്ട മനുഷ്യമനസ്സുകൾക്ക് സമൂഹത്തിനു വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിയണം. ഇന്നത്തെ നമ്മുടെ കർമ്മങ്ങളിൽ പലതും പ്രകടനപരത നിറഞ്ഞു നിൽക്കുന്ന പൊള്ളയായ  ഘോഷയാത്രകൾ  മാത്രമാണ്. അതിൽ ഒന്നായി ശബരിമല യാത്രയും മാറാതിരുന്നാൽ  അതിന്റെ ഗുണം വ്യക്തിക്കും സമൂഹത്തിനും  ലഭിക്കുക തന്നെ ചെയ്യും. വിശ്വാസങ്ങൾക്കുപരിയായി ഹൈന്ദധർമ്മബോധത്തിലും മാനവികതയിലുമൂന്നിയുള്ള അയ്യപ്പദർശനത്തിന്റെ മഹനീയ സംസ്കാരം എല്ലാവർക്കും ശാന്തിയും സമാധാനവും പ്രദാനം ചെയ്യട്ടേ എന്നാശംസിക്കുന്നു. 

Saturday, November 9, 2013

ദുഃഖകാരണം - ഗീത പറയുന്നു



തൃശൂരിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ, കൂട്ടുകാരൻ മരണമടഞ്ഞതിൽ ദുഖിതനായ തന്റെ മകനെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന്‌ എന്റെ സുഹൃത്ത്   ഫേസ്ബുക്ക്‌ പോസ്റ്റിൽ  ചോദിച്ച രണ്ടു ചോദ്യങ്ങളാണ് ഈ ചിന്തക്കാധാരം. മകനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും? എന്ത് പറഞ്ഞു സമാധാനപ്പെടും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണീ പോസ്റ്റിൽ.

നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യർക്കു സഹിക്കാവുന്നതിൽ കൂടിയ ദുഃഖം ആണിത്. ഒന്നും തന്നെ പറഞ്ഞു സമാധാനിപ്പിക്കാനോ സമാധാനിക്കാനോ കഴിയുന്നതല്ല ഇങ്ങനെയൊക്കെയുള്ള ദാരുണ നഷ്ട്ടങ്ങൾ. പക്ഷെ ഇതു പറയുമ്പോൾ തന്നെ, ഈ രണ്ടു ചോദ്യങ്ങള്ക്കുള്ള ആത്യന്തികമായ ഉത്തരം 'ഭഗവത് ഗീത' നല്കുന്നുന്ടെന്നതും വിസ്മരിച്ചു കൂടാ.

ഈ ദുഃഖ കാരണം എന്താണ്? ഗീതയുടെ വഴിയിൾ ഒന്നു ചിന്തിച്ചു  നോക്കാം. തൃശൂരിൽ തന്നെ ഇന്നലെയോ അടുത്ത കാലത്തോ നടന്നിട്ടുള്ള ഇതുപോലെയുള്ള ദാരുണ സംഭവങ്ങൾ നമ്മളെ ഇങ്ങിനെ അലട്ടിയോ?  കേരളത്തിൽ ദിനം പ്രതി ഇതുപോലെ എത്രപേർ മരണപ്പെടുന്നു. നമുക്ക് എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ? ഇല്ല എന്നാണു അത്മാർത്ഥമായ ഉത്തരം. അപ്പോൾ പിന്നെ ഈ സംഭവം മാത്രം നമ്മളെ എന്തു കൊണ്ടു    വല്ലാതെ ബാധിക്കുന്നു? കാരണം സ്പഷ്ടമാണ്, ഇത്‌ എനിക്കറിയാവുന്ന, ഞാനുമായി ബന്ധമുള്ള ആളുകളാണ് എന്നതു തന്നെ. അതായത് ജീവനഷ്ടമല്ല, 'എന്റെ' എന്ന തിരിച്ചറിവാണ് ദുഖഹേതു. ഇതായിരുന്നു അർജുനന്റെയും വിഷാദ കാരണം. ഇന്ദ്രിയജന്യമായ ഈ ദുഖകാരണം മനസ്സിലായ സ്ഥിതിക്ക് അതിനു 'ഗീത' നല്കുന്ന നിവാരണ മാർഗ്ഗവും അറിയാൻ ശ്രമിക്കാം.



"മാത്രാസ്പർശാസ്തു കൌന്തേയ ശീതോഷ്ണ സുഖ ദുഃഖ:ദാ: 
 ആഗമാപായിനോfനിത്യാ; സ്താം സ്തിതിക്ഷസ്വ  ഭാരതാ"  

   
(കുന്തീപുത്രനായ ഹേ അർജുനാ! ഇന്ദ്രിയ വിഷയ ബന്ധങ്ങളാവട്ടെ ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നിവയെ ഉണ്ടാക്കുന്നതും അസ്ഥിരങ്ങളായ അവ വന്നും പോയും ഇരിക്കുന്നതുമാണ്. ശീതോഷ്ണാദികളെ സഹിക്കുന്ന പോലെ സുഖദുഃഖങ്ങളെയും സഹിക്കുക).

സാഹചര്യങ്ങളും വസ്തുക്കളും അസ്ഥിരങ്ങളെന്നും സുഖദുഃഖങ്ങൾ വന്നും പോയും ഇരിക്കുമെന്നും വിഷയാനുഭവങ്ങളൊക്കെയും അനിത്യങ്ങളെന്നും അറിയുന്ന വിവേകി  ജീവിതത്തിൽ  എന്ത് സംഭവിച്ചാലും  കുലുങ്ങില്ല, സാഹചര്യം അനുകൂലമോ പ്രതികൂലമോ ആവാം. എന്ത് തന്നെയായാലും 'ഇതും മാറുകതന്നെ ചെയ്യും' എന്നുറപ്പുള്ള ജ്ഞാനി എല്ലാ വെല്ലുവിളികളെയും തിതിക്ഷയോടെ നേരിടുന്നു.

അതെ, നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെങ്കിലും സത്യം അതാണ്‌. ഏതു നഷ്ടദുഖവും കാലക്രമേണ മാറിപ്പോകും. ഈ സത്യത്തെ  എത്രമാത്രം  ഉൾക്കൊള്ളുന്നുവോ, അത്രമാത്രം ദുഖതീവ്രത നമ്മളിൽ കുറയും. ഈ ജ്ഞാനം ആർക്കെങ്കിലും ആശ്വാസം നൽകുമെങ്കിൽ അതു തന്നെയാകും ഈ കുറിപ്പിന്റെ ഗുണഫലവും. 

Wednesday, November 6, 2013

BALYASMARANAKAL


Athaazhamoonum kazhinju kasaalayil    
pathravum vayichu visramicheedave
etheeyarikil kumaranennachumon
achha kadha parayennu kinungayai

Unni thannullam kulirum kathakal then-
thullikalennatma harshmai theerave
ormayilodi varikayai jeevithapaatha-
yilengo maranna romanchangal

*******************************************

Ammayodottikkidannathum prema-
modammoomma enne eduthu nadannathum
ambili mamane nokki chirichathum
thumpikku pinnale paari parannathum

Pinne orunaal ushassil saraswathee-
sannidhaanathil harisree kurichathum
antharathmavil vilangum anpathiyaara-
kshara manthrangal annu padichathum

Cheppattu schoolil gananeeyanannu njaan
Chachaa Nehruvai veshamaninjathum
rashtrapithavinu jai vilikkunneram swa-
deshabhimanamennullil niranjathum

Thathakkiliye pidickan satheerthyanumotthu
naadake karangi nadannathum
pichavekkum kalitthattayodothu njaan
swapnathilaakaasha madhye charichathum

Pinneyorunaal avaloru krooranaam pannaga-
veeranaal kollappedunnathum
khinnanai njaan jalapanamupekshi-
channanthiyolam kannuneer vaarthathum

Puthoore kattile valliyiloonjalil
sarkassukaati kalikkumpol kaattuva-
nnottumanga nilathadichittathum koota-
rodothuperukki niraye bhujichathum


 Atham muthal veetu muttathu chechim-
aarothu pookalamittathum Onanaal
puthanuduppum karangatha plastikku-
watchum dharichu gamayil nadannathum

Kshetrakkulathil satheerthyarum njaanu-
mannathamodam neeradi kalichathum
vellam niranja kuzhiyil kadalaassu-
vallangal vittu kalichullasichathum

Maavaaya maavellam poothathu kaanumpol
maanasam koritharichathum thennali-
laalolamadikkalikkum parappaarnna
nelvayal nokki aamodamirunnathum

Sangeetha santhramam nooru thrisandhyakal
ampala muttathenikkai virinjathum
chandana chaarthu kazhinja thirumeni
kandu vanangi njaan dhyanichu ninnathum

*************************************************

Varshangalere kazhinju parinaamachakkra-
thilinnu njaan achhananenkilum
nithyam sugandham parathum surabhila
pushpangalanente balyasmaranakal

Achu urangi swachandam madithattil yeksi-
kkathayile kochu gandharvanai
swarnaabha thoovunna balya swapnangelenn-
unnimonanyamo shaasthrayugamithil ?

ബാല്യസ്മരണകൾ (കവിത)


ബാല്യസ്മരണകൾ (കവിത)

അത്താഴമൂണും കഴിഞ്ഞു കസാലയിൽ
പത്രവും വായിച്ചു വിശ്രമിച്ചീടവേ
എത്തീയരികിൽ കുമാരനെന്നച്ചുമോ-
നച്ഛാ കഥ പറയെന്നു കിണുങ്ങയായ്

ഉണ്ണിതന്നുള്ളം കുളിരും കഥകൾ തേൻ-
തുള്ളികളെന്നാത്മ ഹർഷമായ് തീരവേ
ഓർമ്മയിലോടി വരികയായ് ജീവിത-
പാതയിലെങ്ങോ മറന്ന രോമാഞ്ചങ്ങൾ

*******************************************
അമ്മയോടൊട്ടിക്കിടന്നതും പ്രേമമോട-
മ്മൂമ്മയെന്നേ എടുത്തു നടന്നതും
അമ്പിളിമാമനെ നോക്കിച്ചിരിച്ചതും
തുമ്പിക്കു പിന്നാലെ പാറിപ്പറന്നതും

പിന്നെ ഒരുനാളുഷസ്സിൽ സരസ്വതീ-
സന്നിധാനത്തിൽ ഹരിശ്രീ കുറിച്ചതും
അന്തരാത്മാവിൽ വിളങ്ങുമൻപത്തിയാ-
റക്ഷരമന്ത്രങ്ങളന്നു പഠിച്ചതും

ചേപ്പാട്ടുസ്‌കൂളിൽ ഗണനീയനന്നു ഞാൻ
ചാച്ചാനെഹ്രുവായ് വേഷമണിഞ്ഞതും
രാഷ്ട്രപിതാവിനു ജയ്‌ വിളിക്കുന്നേരം സ്വ-
ദേശാഭിമാനമെന്നുള്ളിൽ നിറഞ്ഞതും

തത്തക്കിളിയെ പിടിക്കാൻ സതീർത്ഥ്യനു-
മൊത്തു നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും

പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും

പുത്തൂരെക്കാട്ടിലെ വള്ളിയിലൂഞ്ഞാലിൽ
സർക്കസ്സുകാട്ടി കളിക്കുമ്പോൾ കാറ്റുവന്നൊ-
ട്ടുമാങ്ങാ നിലത്തടിച്ചിട്ടതും കൂട്ടരോ-
ടൊത്തു പെറുക്കി നിറയെ ഭുജിച്ചതും

അത്തം മുതൽ വീട്ടുമുറ്റത്തു ചേച്ചിമാ-
രൊത്തു പൂക്കളമിട്ടതും ഓണനാൾ
പുത്തനുടുപ്പും കറങ്ങാത്ത പ്ലാസ്റ്റിക്കു
വാച്ചും ധരിച്ചു ഗമയിൽ നടന്നതും

ക്ഷേത്രക്കുളത്തിൽ സതീർത്ഥ്യരും ഞാനുമ-
ന്നാത്തമോദം നീരാടിക്കളിച്ചതും
വെള്ളം നിറഞ്ഞ കുഴിയിൽ കടലാസ്സു-
വള്ളങ്ങൾ വിട്ടു കളിച്ചുല്ലസിച്ചതും

മാവായ മാവെല്ലാം പൂത്തതു കാണുമ്പോൾ
മാനസം കോരിത്തരിച്ചതും തെന്നലി-
ലാലോലമാടിക്കളിക്കും പരപ്പാർന്ന
നെൽവയൽ നോക്കി ആമോദമിരുന്നതും

സംഗീതസാന്ദ്രമാം നൂറു ത്രിസന്ധ്യകൾ
അമ്പല മുറ്റത്തെനിക്കായ് വിരിഞ്ഞതും
ചന്ദനച്ചാർത്തു കഴിഞ്ഞ തിരുമേനി
കണ്ടു വണങ്ങി ഞാൻ ധ്യാനിച്ചു നിന്നതും

********************************************
വർഷങ്ങളേറെക്കഴിഞ്ഞൂ പരിണാമ-
ചക്രത്തിലിന്നു ഞാൻ അച്ഛനാണെങ്കിലും
നിത്യം സുഗന്ധം പരത്തും സുരഭില
പുഷ്പപങ്ങളാണെന്റെ ബാല്യസ്മരണകൾ

അച്ചു ഉറങ്ങി സ്വച്ഛന്ദം മടിത്തട്ടിൽ
യക്ഷിക്കഥയിലെ കൊച്ചുഗന്ധർവനായ്
സ്വർണ്ണാഭ തൂവുന്ന ബാല്യസ്വപ്നങ്ങളെ-
ന്നുണ്ണിമോനന്യമോ ശാസ്ത്രയുഗമിതിൽ ?