Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം1 മുതൽ 4 വരെ

രാമായണമാസക്കുറിപ്പ് - 1

കഴിഞ്ഞ വർഷം രാമായണമാസത്തിൽ ഞാൻ ഇട്ട ഒരു പോസ്റ്റിനെ ഇന്ന് എന്റെ സുഹൃത്ത് 'like' ചെയ്ത് ഓർമ്മയിൽ കൊണ്ടുവന്നു. അന്നത്തെ സാഹചര്യത്തിൽ എഴുതിയ വരികൾ ഇന്നും പ്രസക്തമായി നിൽക്കുന്നു; ഭരണം മാറിയാലും മനുഷ്യമനസ്സുകൾക്കു വലിയ മാറ്റം വരില്ല. അതിനു രാമായണം വായിക്കുകതന്നെ വേണം; വെറുതെ വായിക്കയല്ല; അതിലെ വരികളിൽ നിറഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാക്കി. അർത്ഥസമ്പൂർണ്ണമായ ഒരു രാമായണ പഠന മാസം എല്ലാവർക്കും നേരുന്നു.
                                                ********    *******     ******    
''ചക്ഷുശ്രവണ ഗളസ്ഥമാം ദുർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു .........''

(പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുമ്പോഴും തവള ഭക്ഷണം തിരയുന്നതു പോലെ കാലമെന്ന പാമ്പിനാൽ ഗ്രസിക്കപ്പെട്ട മനുഷ്യർ മോഹങ്ങളുടെ പിറകേ പോകുന്നു).

ഇന്നലത്തെ 'മനോരമ' പത്രത്തിൽ ഈ 'രാമായണ' പദങ്ങൾ കണ്ടപ്പോൾ അതെത്രമാത്രം സത്യമാണെന്ന് തോന്നിപ്പോയി. മോഹങ്ങളുടെ പിറകെ പോയി നമ്മൾ മനുഷ്യർ എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? പിതാവിനെ 'പും നാമ നരകത്തിൽ നിന്നും ത്രാണനം' ചെയ്യിക്കേണ്ട 'പുത്രൻ', പിതാവിന്റെ കാലും കയ്യും തല്ലിയൊടിക്കാൻ ക്വോട്ടേഷൻ കൊടുക്കുന്നു. തിരുവന്തപുരത്ത് ഭർത്താവിനടുത്തു നിന്ന ഭാര്യയെ അനാശാസ്യക്കാരിക്കാരിയായി മുദ്രകുത്തി സന്മാർഗ്ഗബോധമുള്ള കുട്ടിസഖാക്കൾ വിപ്ലവം നടത്തുന്നു. കേരളത്തിലല്ലാതെ അന്ധവിശ്വാസങ്ങളിൽ ഇത്രമാത്രം അഭിരമിച്ച് വാഴുന്ന ഒരു 'സാക്ഷര ജനത' ലോകത്തിൽ വേറെ എവിടെയെങ്കിലും കാണുമോ? ചിന്തിക്കൂ. മുകളിൽ എഴുതിയ നാലു വരികൾ മനസ്സിലേറ്റിയാൽ മതി, നമ്മൾക്കു കുറേക്കൂടി നല്ലവരാകാം. ഇതിനു ജാതി-മത വേർതിരിവുകൾ ഒന്നും ബാധകമല്ല.

എല്ലാവർക്കും എന്റെ 'രാമായണമാസ' ആശംസകൾ

രാമായണമാസക്കുറിപ്പ് - 2

രാമായണ മാസം തുടങ്ങി. സോഷ്യൽ മീഡിയകളിൽ രാമായണ പാരായണഫലങ്ങൾ വിവരിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ എനിക്കു കിട്ടിയ ഒരു പോസ്റ്റിൽ 'ഏകശ്ലോകി രാമായണ' മാഹാത്മ്യങ്ങളാണ് പറഞ്ഞിരുന്നത്. രാമായണത്തിന്റെ അന്തസ്സാരം മുഴുവനും ഒരു ശ്ലോകത്തിൽ അടക്കിയിരിക്കുന്നത്രെ! ഇതു നിത്യവും പാരായണം ചെയ്താൽ രാമായണം സമ്പൂർണ്ണമായി പാരായണം ചെയ്താൽ കിട്ടുന്ന ഫലം കിട്ടുമത്രേ! ഇനി മറ്റൊരു പോസ്റ്റിൽ കാണുന്നത് സമ്പൂർണ്ണ രാമായണം എങ്ങിനെ വായിക്കണമെന്നും ഓരോരോ കാര്യലാഭത്തിനായി ഏതൊക്കെ സർഗ്ഗങ്ങൾ വായിക്കണമെന്നുമാണ്; 'ഇഷ്ടകാര്യ സിദ്ധി പൂജ' എന്ന അതേ ലൈൻ.

സത്യത്തിൽ ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പ്രകൃതിയുടെയും അതിൽ ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും സന്തുലിതമായ നിലനിൽപ്പിനെയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന ലോകക്ഷേമത്തെയും ലക്ഷ്യമാക്കുന്ന ഒരു മഹനീയ സംസ്കാരം ഇന്നെവിടെയാണ് എത്തി നിൽക്കുന്നത് ! മനുഷ്യനും ഈശ്വരനും രണ്ടല്ല ഒന്നാണെന്നും അതു മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്നത് ഇന്ദ്രിയനിയന്ത്രിതമായ മനോവൃത്തികളാലാണെന്നും മനോനിയന്ത്രണത്തിലൂടെ നമുക്കും ശുദ്ധസ്വരൂപമായ ഈശ്വരനായി മാറാൻ കഴിയുമെന്നും ഉദ്‌ഘോഷിക്കുന്ന ഒരു വലിയ സംസ്കാരത്തിന്റെ പിന്മുറക്കാരാണ് നമ്മളൊക്കെ. ഒരുവൻ മനോനിയന്ത്രണത്തിലൂടെ തന്നിലെ ഈശ്വരനെ തിരിച്ചറിഞ്ഞു കഴിയുമ്പോൾ അയാളുടെ കാഴ്ചപ്പാടുകൾ എല്ലാം തന്നെ മാറി മറിയും. ഈശ്വരപ്രകൃതമാർന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഉണ്ടാകില്ല. എല്ലാത്തിനെയും ഒന്നുപോലെ കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും അയാൾക്ക്‌ കഴിയും. 'ലോകാസമസ്താ സുഖിനോ ഭവന്തു' - സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന ആശയത്തിലേക്കാണ് ആത്യന്തികമായി അയാൾ എത്തിച്ചേരുക. വേദോപനിഷത്തുക്കളും അതിലെ ഗൂഢമായ ഈ ആശയം പഠിപ്പിക്കാനായി ചമച്ചിട്ടുള്ള പുരാണങ്ങളും ഉദ്ഘോഷിക്കുന്നത് ഈ സനാതന ദർശനമാണ്.

നമ്മുടെ ഇതിഹാസപുരാണങ്ങളുടെയെല്ലാം അന്തസ്സത്ത ഇതാണ്. മനസ്സിന്റെ നിയന്ത്രണവും അതുമൂലം സാധ്യമാകുന്ന സ്വഭാവ പരിവർത്തനവും ആണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സാധാരണ മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. ഇതു മനസ്സിലാക്കാതെ, ഒരായിരം പ്രാവശ്യം രാമായണം വായിച്ചാലും എന്തെങ്കിലും ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇതു മനസ്സിലാക്കി വായിക്കുന്നയാൾക്ക് കൂടുതൽ തുടർവായനയുടെ ആവശ്യവും വരുന്നില്ല.

സ്വാർത്ഥ താത്പര്യങ്ങൾക്കായി ആരൊക്കെയോ ഈ മഹനീയ ദർശനത്തെ പണ്ടേ വികലമാക്കിയാണ്. അതിന്നും തുടരുകയാണ്. തന്നെ നല്ലവനാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദർശനത്തെ, തൻറെ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണിപ്പോൾ. രാമായണം സർഗ്ഗം തിരിച്ചു വായിക്കുന്നതോ ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നതോ ഒന്നുമല്ല കാര്യം, അതിൽ അന്തർഭവിച്ചിരിക്കുന്ന നന്മയുടെ സന്ദേശം വായിക്കുന്നയാളിൽ എത്തിച്ചേർന്ന് അതുകൊണ്ട് അയാൾക്കുണ്ടാകുന്ന സ്വഭാവപരിവർത്തനവും സാമൂഹികാവബോധവുമാണ്‌ കാര്യം. ഒരിക്കൽ സന്ദീപാനന്ദ ഗിരി സ്വാമി ഭഗവത് ഗീതയെക്കുറിച്ചു പറഞ്ഞതുപോലെ, ഇതു നേടിക്കഴിഞ്ഞാൽ പിന്നെ രാമായണം വായിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് - 3

രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത  അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ഉള്ള അറിവു വെച്ചു എന്തെങ്കിലും പറഞ്ഞു തുടങ്ങാം എന്നു വിചാരിച്ചാൽ തന്നെ ഭൂരിപക്ഷം ജനങ്ങൾക്കും  ഇതു കേൾക്കാനുള്ള താത്പര്യം ഇന്നില്ല. പലരുടെയും ചിന്ത ഇതിലിത്ര പറയാനും കേൾക്കാനും പഠിക്കാനും എന്തിരിക്കുന്നു എന്നതാണ്. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിക്കുന്ന ധാരാളം ഭക്തർ നമ്മുടെ ഇടയിലുണ്ട്. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം  എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.

പറഞ്ഞു വരുന്നത് ഞാനുൾപ്പെടുന്ന ഹിന്ദുമത വിശ്വാസികളെക്കുറിച്ചാണ്. ഈ മതത്തിന് ഇപ്പേരു കിട്ടിയതിന്റെ ചരിത്രം പലരും പറഞ്ഞു വച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്?  പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.

എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു തോന്നി അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം ശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു  കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ  പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്.  അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ  എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാർക്കു ചേർന്നതാണോ ഈ അന്ധത്വം? ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായിവളരും.

രാമായണമാസക്കുറിപ്പ് - 4

പത്തൻപതു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. എയർഫോഴ്‌സിൽ ജോലിനോക്കിയിരുന്ന എന്റെ ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ വെളിയിലെങ്ങാനും യാത്ര കൊണ്ടു പോകൂ എന്നു പറഞ്ഞു ഞങ്ങൾ കുട്ടികൾ ശല്യപ്പെടുത്തുമായിരുന്നു. അങ്ങിനെ ശല്യം സഹിക്ക വയ്യാതെ അദ്ദേഹം എന്നെയും പെങ്ങളെയും  പായിപ്പാട്ടു വള്ളംകളി കാണാൻ കൊണ്ടുപോകാൻ സമ്മതിച്ചു. രസികനായ ഞങ്ങളുടെ മറ്റൊരു ബന്ധുവും ചേർന്ന നാൽവർ സംഘം ഹരിപ്പാട് വരെ ബസ്സിൽ  യാത്ര ചെയ്തു. അവിടെ നിന്നും പായിപ്പാട്ടേക്ക്‌ മൂന്നു കിലോമീറ്ററിൽ കുറയാതെ ദൂരമുള്ളത് നടന്നു തന്നെ പോകയേ മാര്ഗ്ഗമുണ്ടായിരുന്നുള്ളൂ.  ഞങ്ങൾ നടത്തം ആരംഭിച്ചു. പട്ടണം വിട്ടു ഉൾപ്രദേശത്തേക്കു കയറി നടത്തം തുടങ്ങി. ആദ്യമായി അവിടൊക്കെ കാണുകയല്ലേ, അതിന്റെ വലിയ സന്തോഷത്തിലായിരുന്ന ഞങ്ങളെ വഴിയരികത്തുണ്ടായിരുന്ന ഒരു സർവേക്കല്ല്  ചൂണ്ടിക്കാണിച്ചു ചിറ്റപ്പൻ പറഞ്ഞു; വലിയ ശക്തിയുള്ള ദേവിയാ, തൊഴുതോ. ഞങ്ങൾ ചിറ്റപ്പൻ പറഞ്ഞതു പോലെ ഭക്ത്യാദരങ്ങളോടെ സർവ്വേക്കല്ലു ദേവിയെ തൊഴുതു നമിച്ചു. കുറെ നടന്നു കഴിഞ്ഞപ്പോൾ അതുപോലെ മറ്റൊരു കല്ലു  കണ്ടു ചിറ്റപ്പൻ പറഞ്ഞു, ഉഗ്രമൂർത്തിയാ, എന്താഗ്രഹിച്ചാലും നടത്തി തരും, തൊഴുതോ. ഞങ്ങൾ തൊഴുതു, സാഷ്ട്ടാംഗ നമസ്‌ക്കാരവും ചെയ്തു. ചിറ്റപ്പനും  രസികൻ ബന്ധുചേട്ടനും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പായിപ്പാട്ടു് എത്തുന്നതിനു മുൻപ് രണ്ടു പ്രാവശ്യം കൂടി ഇങ്ങനെ ഞങ്ങൾ സർവ്വേക്കല്ലു ദൈവങ്ങളെ തൊഴുതു നമസ്‌കരിച്ചു എന്നാണെന്റെ ഓർമ്മ. തിരിച്ചു വീട്ടിൽ എത്തിയ ശേഷം രസികൻ ബന്ധു ഈ കഥ വീട്ടിലുള്ളവരോട്  പറഞ്ഞു ചിരിച്ചപ്പോഴാണ് കഥയുടെ ഗുട്ടൻസ് ഞങ്ങൾക്കു പിടികിട്ടിയത്. വള്ളം കളിയും കാണിപ്പിച്ചു കുശാലായി ശാപ്പാടും മേടിച്ചു തന്ന ചിറ്റപ്പനോട് ഞങ്ങൾക്ക് ഒരു ദേഷ്യവും തോന്നിയില്ല. ചിറ്റപ്പന്റെ ഒരു കളിതമാശ!

നമ്മുടെ പല ആത്മീയ വിഷയങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ആരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ പറയുന്നു. എന്തൊക്കെയോ കിട്ടുമെന്ന് മോഹിച്ചു പറയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടു കിട്ടിയോ?

രാമായണമാസക്കുറിപ്പ് - ഭാഗം 5 മുതൽ 7 വരെ

രാമായണമാസക്കുറിപ്പ് - 5

 രണ്ടു വർഷങ്ങൾക്കു മുൻപ് ജ്ഞാനസ്ഥനായ ഒരു സന്യാസിശ്രേഷ്ട്ടനെ പ്രഭാഷണം  കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ഞാൻ പോയിക്കണ്ടു. എനിക്കൊരൂട്ടം ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞു. ആകട്ടെ എന്നായി അദ്ദേഹം. അങ്ങയുടെ പ്രഭാഷണം മുഴുവൻ ഞാൻ സാകൂതം കേട്ടു. സനാതനധർമ്മമാണ് ഹിന്ദുമതത്തിന്റെ ആണിക്കല്ലെന്നാണല്ലോ അങ്ങു പറഞ്ഞത്, അങ്ങിനെയെങ്കിൽ (1) നമുക്ക് ചുറ്റും ഇന്നു കാണുന്ന ഹൈന്ദവാരാധനാ ശീലത്തിൽ എവിടെയാണ് ഈ ധർമ്മത്തോട് ബന്ധമുള്ളത്? (2) ഈശ്വരനും എനിക്കുമിടയിൽ മധ്യസ്ഥനായി ഒരാളെ നിർത്തി അദ്ദേഹത്തിലൂടെ ഈശ്വരനെ സ്വാധീനിച്ചു എന്റെ സ്വാർത്ഥതാത്പര്യങ്ങൾ നേടിയെടുക്കാം എന്ന് ഇന്നു  പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായത്തിന് സനാതനധർമ്മശാസ്ത്രപ്രകാരം സാധുതയുണ്ടോ? (3)  ശാസ്ത്രം ശരിക്കും പഠിച്ചു, അതു ജനങ്ങൾ മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെ അങ്ങും അങ്ങയെപ്പോലുള്ളവരും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പ്രഭാഷണം  നടത്തിയിട്ട് ഭക്തജനങ്ങളുടെ സ്വാർത്ഥമോഹപ്രേരിതമായ ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? (4) നമ്മുടെ ക്ഷേത്രങ്ങളിൽ ദർശനത്തിനു വരുന്ന ഭക്തരുടെ എണ്ണം അടുത്തകാലത്തായി അഭൂതപൂർവമായി ഉയരുകയാണ്. മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജകളും യജ്ഞങ്ങളും സദ്യകളും മറ്റു പരിപാടികളും ഒക്കെയായി ക്ഷേത്രാന്തരീക്ഷം കൊഴുക്കുകയാണ്. ഇതിനെ കലികാലത്തെ ഭക്തിയുടെ ഉയർച്ചയായി കാണാൻ കഴിയുമോ? (5) ഭക്തിയും ഈശ്വരവിശ്വാസവും കൂടുന്നതിന്റെ അളവുകോലാണ് ഈ സമൃദ്ധികളെങ്കിൽ ശാസ്ത്രവിധി പ്രകാരം ഇതുകൊണ്ടൊക്കെ ഉണ്ടാകേണ്ടിയിരുന്ന സമാധാനവും നന്മയും മാനവികതയും സാമൂഹികപ്രതിബദ്ധതയും ഭക്തർക്കിടയിൽ ഇന്നു കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്?

ചോദ്യമെല്ലാം കേട്ടു സ്വാമി എന്നെയൊന്നു നോക്കി, അദ്ദേഹം പറഞ്ഞു; വളരെപ്രസക്തവും ചിന്തനീയവുമായ ചോദ്യങ്ങൾ. ചിന്തയുടെയും വിവേകത്തിന്റെയും സംസ്കാരമാണ് നമ്മുടേത്, നിർഭാഗ്യവശാൽ ഇന്ന് അങ്ങിനെയല്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ഞാനും പ്രഭാഷണം നടത്തുന്നത്; ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും ചിലരെങ്കിലും ഈ പറയുന്നതെന്തെങ്കിലും ഗ്രഹിക്കും എന്ന ആഗ്രഹത്തിൽ. ഇതല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? പൗരോഹിത്യം ഈ മതത്തെ വികലമാക്കി ഉഴുതു മറിച്ചിട്ടിരിക്കയാണ്. ഇവിടെ ഞാൻ പറയുന്നതൊക്കെ കേട്ടു ജനം തല കുലുക്കും, പക്ഷേ അവരുടെ ഉള്ളിലേക്ക് അതു കയറുന്നില്ല. അവർ പിന്നെയും പഠിച്ചത് തന്നേ പാടൂ. എങ്കിലും അടുത്തകാലത്തായി ചെറുപ്പക്കാർക്കിടയിൽ ചെറുതെങ്കിലും അൽപ്പം അവബോധമുണ്ടാക്കാൻ ഇങ്ങിനെയുള്ള സത്രങ്ങൾ കൊണ്ടു കഴിയുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ശബരിമലയിൽ  പ്രഭാഷണത്തിനായി എന്നെ ഒരിക്കൽ വിളിച്ചു. അവിടെ ചെന്നപ്പോൾ താങ്കൾ പറഞ്ഞതുപോലെയുള്ള ചില വിശ്വാസവിഷയങ്ങൾ  ഞാൻ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം ഉയർന്നു വന്നു. ഞാൻ വിനീതനായി പറഞ്ഞു; 'ഞാൻ അതിന്റെ ആളല്ല. ശാസ്ത്രമേ ഞാൻ പറയൂ. മാറ്റാരെക്കൊണ്ടെങ്കിലും അതു നിർവഹിച്ചോളൂ'.

രാമായണമാസക്കുറിപ്പ് - 6

ഈ പരമ്പരയുടെ  നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച  കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.

ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്.  'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു  എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ  ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.

സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്‌. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്

'ഇതി തേ  ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു'         (ഗീത 18:63)

(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക്  ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.

ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം.  ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി  വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.

എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.

രാമായണമാസക്കുറിപ്പ് - 7

എന്റെ കുറിപ്പുകൾ വായിച്ചു കുറേപ്പേരെങ്കിലും ഇതിനകം വിഷമവൃത്തത്തിലായിട്ടുണ്ടാകും. പല രീതിയിലായിരിക്കും നിങ്ങളിൽ പലരും ചിന്തിക്കുക. നിരീശ്വരവാദിയായ ഈ മനുഷ്യൻ എഴുതുന്നതൊക്കെ വായിച്ചു ഞങ്ങൾ ഈശ്വരകോപത്തിനു പാത്രമാകുമോ?  ഭഗവാനെ, ക്ഷമിക്കണേ;  ഇദ്ദേഹം എഴുതുന്നതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. പക്ഷെ അതു സമ്മതിച്ചാൽ നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് നമ്മൾ തന്നെ പറയുന്നതിന് തുല്യമാകില്ലേ, അതു വേണ്ടാ? ഈ ചേട്ടൻ പറയുന്നതു കൊള്ളാമല്ലോ? ഹിന്ദുക്കളാണെന്നും പറഞ്ഞു ജീവിച്ചിട്ട് ഇതുവരെയും അതിൻറെ  അർത്ഥം പിടികിട്ടിയിരുന്നില്ലല്ലോ. ഭാഗ്യമായി  ഇതു വായിക്കാൻ തോന്നിയത്;  ഇപ്പറയുന്നതെല്ലാം വിഷയം അറിയാതെ പറയുന്ന വെറും ജൽപ്പനങ്ങളാണെന്നേ. നമുക്കൊക്കെ അറിയാവുന്നതിൽ കൂടുതൽ അറിയാൻ ഇങ്ങേരാരാ, ശങ്കരാചാര്യരോ?

പേടിക്കേണ്ട. ഞാൻ നിരീശ്വരവാദിയൊന്നും അല്ല. രാവിലെ അമ്പലത്തിൽ പോയി രാമായണം വായിച്ചു വന്നിട്ടാ ഈ എഴുത്തു തുടങ്ങിയത് തന്നെ. 'എന്നെ ഭക്തജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ എന്തെങ്കിലും ചെയ്യണം' എന്നു രാമനാ എന്നോട് മന്ത്രിച്ചത്‌. ഗുരുവായൂർ പോലെ പരിശുദ്ധമായ ഓണാട്ടുകരയിലെ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നയാളാണ് ഞാൻ. ഞാനും കണ്ണനും ആത്മബന്ധുക്കളാണ്. അദ്ദേഹം പൂർണ്ണനും ഞാൻ അപൂർണ്ണനും എന്ന വ്യത്യാസം മാത്രം. ഞാൻ എന്തു ചെയ്യുന്നതിന് മുൻപും ചോദിക്കും, ഇതു ശരിയാണോ? ശരിയല്ലെങ്കിൽ നീ പറയണേ. ഇന്നലേം ചോദിച്ചു, കണ്ണാ, രാമൻ പറഞ്ഞത് കേട്ടു ഞാൻ അൽപ്പം ആത്മീയവിഷയം എഴുതാൻ തുടങ്ങി. പോക്കു കണ്ടിട്ട് ഭക്തജനങ്ങൾക്ക്‌ അത്ര സുഖിക്കുന്നില്ലെന്നാ തോന്നുന്നേ, ഞാൻ എഴുത്തു തുടരണോ, നിർത്തണോ? ഇതേ തുടർന്ന് ഞങ്ങൾ തമ്മിൽ ഒരു ചർച്ച തന്നെ നടന്നു.

കണ്ണൻ: നീ എഴുതി എന്നാരു പറഞ്ഞു? നീ ഒന്നും എഴുതിയിട്ടില്ല. അതൊക്കെ ഞാൻ നിന്നെക്കൊണ്ടു എഴുതിച്ചതാ. നിന്റെ ചിന്തയും ബുദ്ധിയും എല്ലാം ഞാനാണെന്ന് പണ്ടേ ഞാൻ പറഞ്ഞത് നീ മറന്നോ?

ഞാൻ: ഇല്ല, ഭഗവൻ. എനിക്കതറിയാം. പക്ഷെ ജനങ്ങൾ വിചാരിക്കുന്നത് ഞാൻ അനാവശ്യമായി ഓരോന്നെഴുതി അവരെ നിന്നിൽ നിന്നും അകറ്റുവാണെന്നാ. നീ കോപിക്കുമെന്നു വിചാരിച്ചു,  അവരിപ്പം എന്റെ കുറിപ്പിന് 'ലൈക്ക്'  അടിക്കാൻ പോലും പേടിച്ചിരിക്കയാ.

കണ്ണൻ : വത്സാ. മനുഷ്യർ പല ഗുണത്തിൽ പെടുന്നവരാണ്. ഇതൊക്കെ ഞാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. എന്നെ എല്ലാവർക്കും അത്ര പെട്ടന്നൊന്നും മനസ്സിലാക്കാനോ പ്രാപിക്കാനോ ഒക്കില്ല. നീ നിന്റെ കർമ്മം ആത്മാർത്ഥമായി ചെയ്യുക. നീ ചെയ്യുന്ന കർമ്മം എല്ലാവർക്കും ചെയ്യാൻ കഴിയുന്നതല്ലെന്നും മനസ്സിലാക്കണം. എന്നെ കാണാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുമുള്ള ബോധം വളരെ ചുരുക്കം പേർക്കേ ഞാൻ നൽകിയിട്ടുള്ളൂ കുഞ്ഞേ.

ഞാൻ: അപ്പൊ ഇതുവരെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നാണോ അങ്ങു പറയുന്നത്?

കണ്ണൻ: തെറ്റൊന്നും ചെയ്തിട്ടില്ല, ശരി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാലോകരെ പേടിച്ചു ഞാൻ പറയുന്നത്  നീ ചെയ്യാതിരുന്നാൽ അതാണ് തെറ്റു്. അങ്ങിനെ ചെയ്ത് എന്റെ അപ്രീതിക്ക് നീ പാത്രമാകരുത്.

ഞാൻ: ഇല്ല, കണ്ണാ. എനിക്കറിയാവുന്ന വിധത്തിലൊക്കെ നിന്നെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിക്കാം.      

കണ്ണൻ: തഥാസ്തു.

ഭഗവാൻ പറഞ്ഞതു കേട്ടല്ലോ? ആശങ്ക വേണ്ടാ, വായിച്ചു ലൈക്കുമിട്ട് സ്നേഹിതർക്കൊക്കെ ഷെയറും ചെയ്തോളൂ.

രാമായണമാസക്കുറിപ്പ് - ഭാഗം 8 മുതൽ 11 വരെ

രാമായണമാസക്കുറിപ്പ് - 8

പുരാണങ്ങളുടെ ആത്മീയവിഷയ പ്രസക്തി ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണനെ കണ്ടൽപ്പനേരം ഇരുന്നുപോയി. മഹനീയവും ഉൽകൃഷ്ടവുമായ സനാതന ദർശനങ്ങൾ ഉണ്ടായിട്ടും ആത്മീയവിഷയത്തിൽ ഹിന്ദുക്കൾ എങ്ങിനെയാണ് രണ്ടാം തരക്കാരാകുന്നത് എന്നാണ് ഞാൻ ചോദിച്ചു നിർത്തിയത്. അതിന്റെ ഉത്തരം നോക്കാം. വിശദമായി ഈ വിഷയം ചർച്ച ചെയ്യണമെങ്കിൽ ഒരു പത്തു കുറിപ്പുകൾ എങ്കിലും എഴുതണം. അതിപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ടു 'കല്യാണസൗഗന്ധികത്തിലെ ഹനുമാൻ തന്റെ വിശ്വരൂപം അങ്ങേയറ്റം ചുരുക്കി ഭീമനെ' കാണിച്ചതുപോലെ, ഞാനും അങ്ങേയറ്റം ചുരുക്കുകയാണ്.

വേദങ്ങളും ഉപനിഷത്തുക്കളും ആണ് സനാതനധർമ്മത്തിന്റെയും അത് അടിസ്ഥാനമാക്കുന്ന ഹിന്ദുമതത്തിന്റെയും അസ്ഥിവാരം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പ്രകൃതിശക്തികളെ ദേവതകളായിക്കണ്ടു അവയുടെ പ്രീതിക്കായി ചെയ്യേണ്ട പൂജകളും ഹോമങ്ങളും യജ്ഞങ്ങളും അതിന്റെയൊക്കെ ആചാരാനുഷ്ഠാന ക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡത്തിൽ ഇതൊക്കെ ചെയ്ത മനുഷ്യന് ഉണ്ടാകേണ്ട ഉന്നത ദർശനങ്ങളെ, മൂല്യങ്ങളെ, ബോധ തലത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. വേദ (അറിവ്) ത്തിന്റെ അന്ത്യം അല്ലെങ്കിൽ വേദപഠനം കൊണ്ട് ഉണ്ടാകേണ്ടത് ഉൽകൃഷ്ടമായ ജ്ഞാനം ആണെന്നതിനാൽ ഈ ഉൽകൃഷ്ട ആശയങ്ങളെ വേദാന്തം അല്ലെങ്കിൽ ഉപനിഷത്തുക്കൾ എന്നറിയപ്പെടുന്നു. മനുഷ്യന് മനഃ പരിവർത്തനം ഉണ്ടാകാൻ ഈ ഉപനിഷദ് ജ്ഞാനം ആണ് ആവശ്യം. കുരുക്ഷേത്രയുദ്ധത്തിൽ ബന്ധുമിത്രാദികളെ കണ്ടു തളർന്നു തേർത്തട്ടിലിരുന്ന അർജ്ജുനനെ മന:പരിവർത്തനം ചെയ്തുണർത്തി ധർമ്മയുദ്ധം ചെയ്യിക്കാൻ ഭഗവാൻ കൃഷ്ണൻ (വ്യാസൻ) പ്രയോഗിക്കുന്നത് ഈ ഉപനിഷദ് ജ്ഞാനമാണ്. ഭഗവത് ഗീതയിൽ നിറഞ്ഞു നിൽക്കുന്നത് ഉപനിഷദ്ജ്ഞാനം തന്നെയാണെന്ന് ഗീതയുടെ ധ്യാനശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്.

സർവോപനിഷദോ ഗാവോ ദൊഗ്ദ്ധാ ഗോപാലാനന്ദന:
പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.

(പശുക്കളാകുന്ന എല്ലാ ഉപനിഷത്തുക്കളെയും പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).

അതായത് വേദത്തിന്റെ കർമ്മകാണ്ഡത്തിലല്ല, ജ്ഞാനകാണ്ഡത്തിലാണ് മനുഷ്യനെ സംസ്കാരചിത്തനാക്കാനുള്ള വിദ്യകൾ നിറഞ്ഞിരിക്കുന്നത് എന്നർത്ഥം. വേദത്തിലെ കർമ്മകാണ്ഡം വേദാന്തത്തിലേക്കുള്ള വഴി മാത്രമാണ്. പക്ഷെ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളായി സ്വീകരിച്ചിട്ടുള്ളതെല്ലാം തന്നെ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ കാണുന്ന മന്ത്രതന്ത്രങ്ങളെ മാത്രമാണ്. അതായത് നാളീകേരത്തിൻറെ തൊണ്ടും ചിരട്ടയും സ്വീകരിച്ചിട്ട് വെണ്മയാർന്ന ഫലത്തെ ദൂരെക്കളഞ്ഞതുപോലെ. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു വച്ചിരിക്കുന്ന വേദഭാഗത്തെ നാം സ്വീകരിച്ചു, അതിൻറെ മേലെയുള്ള ജ്ഞാനഭാഗത്തെ ദൂരെയും കളഞ്ഞു. നമ്മുടെ ആത്മീയവിഷയത്തിന്റെ അപചയത്തിന്റെ തുടക്കമിവിടെയാണ്.

ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലുകുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ചു അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്ന് കുഞ്ഞു പറയും. അപ്പൊ അമ്മ, "എങ്കിലീ പാല് മുഴുവൻ മക്കള് കുടിച്ചേ'. ഹേമമാലിനിയാകാൻ കൊതിച്ചു കുഞ്ഞു ഇഷ്ടമല്ലെങ്കിലും ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു കഴിയുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡപരിപാടികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ വിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. നമ്മൾ ഈ primary class ൻറെ മുകളിലുള്ളതൊന്നും മനസ്സിലാക്കിയിട്ടില്ല. പിന്നെങ്ങനെ മതം നന്നാകും, മനുഷ്യൻ നന്നാകും?
വേദത്തിലെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാം, നാളെയാകട്ടെ .

രാമായണക്കുറിപ്പ് - 9

വേദങ്ങളെ (കർമ്മകാണ്ഡത്തെ) ക്കുറിച്ചു  ശ്രീകൃഷ്ണൻ (വ്യാസൻ)  ഭഗവത് ഗീതയിൽ പറയുന്നു:

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യ ദസതീതി വാദിനഃ                (ഗീത 2 : 42  )
കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം  ഭോഗൈശ്വര്യഗതിം പ്രതി        (ഗീത 2 : 43 )
ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാൽമികാ  ബുദ്ധി:  സമാധൗ ന വിധീയേത       (ഗീത 2 : 43 )

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു ---------- വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു മാത്രം വിശ്വസിച്ചിരിക്കുന്നവർ അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് സാരം.

ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,

യാവാനർഥ  ഉദപാനേ സര്വതഃ സംപ്ലൂദോതകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ        (ഗീത 2 : 46)

(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മണന് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).

ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. എന്നാൽ നമ്മുടെ ഹിന്ദുമതപണ്ഡിതന്മാരുടെ അഭിപ്രായവും  പോക്കുമോ,  ഇതിനു നേരെ എതിരും!  ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്‌. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാനകാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതുമാണീ പറഞ്ഞത്. ഇനിയും വേറെ പല കാരണങ്ങളും പറയാം.  

രാമായണമാസക്കുറിപ്പ് - 10

ശ്രീകൃഷ്ണൻ വേദവിഷയത്തെക്കുറിച്ചു പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും എനിക്കു തോന്നിയിട്ടുണ്ട്. വേദവിഷയത്തിൽ പണ്ഡിതനായി പറയപ്പെട്ടിരുന്ന ഒരു മനുഷ്യനുമായുള്ള എന്റെ ഒരനുഭവം താഴെ വിവരിക്കുന്നത് ഒന്നു വായിച്ചോളൂ.  ജീവിതം മുഴുവൻ വേദങ്ങൾ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്ത് ജ്ഞാനമാണ് ഈ മനുഷ്യനുണ്ടായത് എന്നോർത്തു എനിക്കു ദുഖമാണ് അന്നു തോന്നിയത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ അർത്ഥം ശരിക്കും അറിയാതെ പഠിക്കയും പഠിപ്പിക്കുകയും ചെയ്യന്നതതിലല്ല കാര്യം; വിഷയത്തിലടങ്ങിയിരിക്കുന്ന മഹനീയ സന്ദേശങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു സ്വയം സംസ്കാരചിത്തനാകുക എന്നതിലാണ്. വ്യക്തിക്കും സമൂഹത്തിനും അതുകൊണ്ടേ ഗുണമുണ്ടാകയുള്ളൂ.

ഒരു  കമ്പിയുടെ മന:ശശാസ്‌ത്രം :  http://dhanyaasi.blogspot.in/2014/06/blog-post.html

രാമായണമാസക്കുറിപ്പ് - 11  

ഹിന്ദു മതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഇന്നലത്തെ ന്യൂസിലും കേട്ടു; തമിഴ്‌നാടിന്റെ തെക്കൻ ജില്ലയിലെ ഒരു പ്രദേശത്തു 250 പേർ ഹിന്ദുമതം വിട്ടു ക്രിസ്തുമതത്തിലേക്ക് ചേക്കേറാൻ പോകുന്നുവെന്നും ഇതിൽ വേവലാതി പൂണ്ട ഹിന്ദുസംഘടനകൾ അതു തടയാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും. ഈ നാട്ടിൽ നടക്കുന്ന ഭൂരിഭാഗം മതം മാറ്റങ്ങളും എന്തെങ്കിലും ആദർശങ്ങളുടെയോ വിശ്വാസങ്ങളുടെയോ പേരിൽ നടക്കുന്നതല്ല, മറിച്ചു സ്വന്തം മതത്തിൽ അടിമകളായി കഴിയുന്നതിലും ഭേദം മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നതല്ലേ എന്ന ചിന്തയിൽ നിന്നും ഉണ്ടാകുന്നതാണ്. പോകുന്നിടത്ത് സ്വർഗ്ഗം ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിയാമെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപെടാനെങ്കിലും കഴിയുമല്ലോ എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. ഇപ്പുറത്തു സ്വർഗ്ഗവാഗ്ദാനങ്ങളും കൂടിയാകുമ്പോൾ പിന്നെ ഒഴുക്കു കൂടുകയല്ലേ ഉള്ളൂ, കുറയില്ലല്ലോ? ഹിന്ദുക്കൾ തന്നെ ഹിന്ദുമതത്തിനേൽപ്പിച്ച ആഘാതത്തിന്റെ തിരിച്ചടിയാണിത്. തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും തടയാവുന്ന രോഗമല്ല ഇത്. ഇന്നത്തെ മതം മാറ്റം മാത്രമല്ല, ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇവിടുത്തെ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളുമായിരുന്നു. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.

ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,

ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം

(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്‌.

ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.

രാമായണമാസക്കുറിപ്പ് - ഭാഗം 12 മുതൽ 15 വരെ

രാമായണമാസക്കുറിപ്പ് - 12  

പ്രപഞ്ചത്തോടൊപ്പം വിരാട് പുരുഷൻ ചാതുർവർണ്യവും സൃഷ്ടിച്ചെന്ന് ഋഗ്വേദം പറയുന്നു. സൃഷ്ടിയെക്കുറിച്ചു പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്

ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹുരാജന്യ : കൃത:
ഊരു തദസ്യ യഥൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത

(ആ പ്രജാപതിക്ക്‌ ബ്രാഹ്മണൻ മുഖമായി (മുഖത്തിൽ നിന്നും ഉണ്ടായി). ക്ഷത്രിയൻ കൈകളിൽ നിന്നും തുടകളിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ജനിച്ചു. ഇതേ ആശയം ചില യജുർവേദ ശ്ലോകങ്ങളിലും കാണാം (ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകാരണം തെറ്റുണ്ടാകാം. ക്ഷമിക്കുക).

വേദങ്ങൾ പോലെയുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ ഭാഷയും അതിൽ അടങ്ങിയിരിക്കുന്ന ഗൂഢഅർത്ഥതലങ്ങളും സാധാരണ വായനയിൽ ഒരുവനു കിട്ടുന്നതല്ല. സംസ്കൃത ഭാഷയിലും പരാമർശിച്ചിരിക്കുന്ന വിഷയത്തിലും നല്ല പാണ്ഡിത്യം ഉള്ള ഒരാൾക്ക് മാത്രമേ അത് വായിച്ചു അർത്ഥം ഗ്രഹിക്കാൻ കഴിയൂ. മുകളിൽ പരാമർശിച്ച ശ്ലോകം തന്നെ എടുത്തു നോക്കൂ. അന്ധവിശ്വാസത്തിന് അടിമപ്പെട്ടിട്ടില്ലാത്ത ഒരു ബുദ്ധി കൊണ്ട് വായിച്ചാൽ അതിൽ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. കൈയ്യിൽ നിന്നും കാലിൽ നിന്നുമൊന്നും മനുഷ്യൻ ഉണ്ടാകില്ലല്ലോ? എന്നാൽ ഇതൊക്കെ എഴുതി വെച്ചവർ അത്ര ബുദ്ധിശൂന്യരോ സ്വാർത്ഥതാത്പര്യക്കാരോ അല്ലെന്നു മനസ്സിലാക്കുമ്പോൾ എഴുതിയതിനു നമ്മൾ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അർത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മനസ്സിലാക്കാം. പക്ഷേ പിൽക്കാലത്തു വേദത്തെ വ്യാഖ്യാനിച്ച പലരും അവരുടെ താത്പര്യം വ്യാഖ്യാനങ്ങളിൽ കുത്തി നിറക്കയും അതാണ് സത്യമെന്നു മനുഷ്യരെ ബോധിപ്പിക്കുകയും ആയിരുന്നു. ദേവന്മാരുടെ പോലും ദൈവമാണ് ബ്രാഹ്മണനെന്നും ബ്രാഹ്മണന്റെ ദാസ്യവേലക്കാണ് ശൂദ്രനെ സൃഷ്ട്ടിച്ചിരിക്കുന്നതെന്നും സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇരുമ്പ് ഉരുക്കി ഒഴിക്കണമെന്നും ഇപ്പറയുന്നതെല്ലാം ഈശ്വരൻ പറഞ്ഞിട്ടുള്ളതാണെന്നും മറ്റും പുലമ്പിയ മനുസ്മൃതിപോലെയുള്ള അബദ്ധപഞ്ചാംഗങ്ങൾ കാണിക്കുന്നതിതാണ്. ഞങ്ങൾ കുറച്ചു പേർ മാത്രമാണ് വേദങ്ങൾക്കു അധികാരികളെന്നും ഞങ്ങളല്ലാതെ ആരെങ്കിലും അതു പഠിച്ചാൽ ഈശ്വരനിന്ദയാകുമെന്നും അങ്ങനെയുള്ളവർ ഈശ്വരകോപത്തിനു പാത്രമായി നശിച്ചു പോകുമെന്നും മറ്റും പറഞ്ഞു ഭയപ്പെടുത്തി വിദ്യാഭ്യാസം നിഷേധിച്ചു ബഹുഭൂരിപക്ഷം ജനങ്ങളെ ഇതൊക്കെ പഠിക്കുന്നതിൽ നിന്നും അകറ്റിനിർത്താനും ഇക്കൂട്ടർക്കു കഴിഞ്ഞു. മഹനീയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ ഉൾപ്പെടുന്ന വേദങ്ങൾ രചിച്ച മനുഷ്യർ (വേദങ്ങൾ അപൗരുഷേയമാണ്‌, അതായത് മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതല്ല, ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല) മനുഷ്യനെ മനുഷ്യന്റെ അടിമയാക്കി സമൂഹത്തെ നശിപ്പിക്കുന്ന ചാതുർവർണ്യത്തെ സൃഷ്ട്ടിച്ചു എന്നു ചിന്തിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതൊന്നും ദൈവം ചെയ്ത തെറ്റുകളല്ല, സ്വാർത്ഥലക്ഷ്യങ്ങളോടെ പ്രവർത്തിച്ച മനുഷ്യരുടെ തെറ്റുകളാണ് എന്ന് സാരം.

ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ (വ്യാസൻ) വേദങ്ങളെ നിശിതമായി വിമർശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വേദങ്ങളിൽ ഉദയം കൊണ്ട ചാതുർവർണ്യം എന്ന ആശയത്തെ ഭഗവാൻ 'ചാതുർവർണ്യം മയാ സൃഷ്ട്ടം ഗുണ കർമ്മ വിഭാഗശയ:' എന്ന് പറയുന്നതിൻറെ പൊരുളെന്താണെന്നു ചിന്തിക്കാം, ഇന്നല്ല, നാളെ.

(ഇവിടെ പരാമർശിക്കുന്ന വിഷയം ഇന്നുള്ളവർ ചെയ്തു നടപ്പാക്കിയതല്ല. പണ്ടുള്ളവർ ചെയ്തു വച്ചത് ഇന്നുള്ളവരും തുടർന്നു പോകുന്നൂ എന്നുമാത്രം).

രാമായണമാസക്കുറിപ്പ് -13

ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം (ഗീത: 4 : 13)

(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).

ജാതിവ്യവസ്ഥയെന്ന സാമൂഹികക്രൂരതയെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?
വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്‌. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ്‌ ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. ഭഗവാൻ ഉദ്ദേശിച്ച വർണ്ണം നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. ഇത് ജന്മം കൊണ്ട് നേടാവുന്നതല്ല, കർമ്മം കൊണ്ടേ നേടാൻ കഴിയൂ. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ഭഗവാൻറെ വർണ്ണസങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണജാതിക്കാരനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.

ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണം. അതാണ് ഭഗവാന്റെ വർണ്ണസങ്കല്പം.

പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ !

രാമായണമാസക്കുറിപ്പ് -14

ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.

എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്‌. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനോ മറ്റോ ആണെന്നാ. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ ഒരു തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?

നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജന്തുജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും സ്‌നേഹിക്കണം എന്നും തിരിച്ചറിയുന്നവൻ. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)

(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).

ഹിന്ദുമതത്തിൽ നടപ്പിലാക്കിയ ചാതുർവർണ്യവും ഈശ്വരസങ്കൽപ്പവുമെല്ലാം 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതം സനാതന ധർമ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മതമാണ് എന്നു പറയുന്നത് തെറ്റാണ്. നമ്മളറിയുന്ന ഹിന്ദുമതം യഥാർത്ഥത്തിൽ വൈദികമതം ആണ്. അതിന് സനാതന ദർശനങ്ങളുമായി വലിയ ബന്ധമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് -15

നമ്മൾ പിന്തുടരുന്ന ഹിന്ദുമതത്തിനു സനാതനധർമ്മവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അത് യഥാർത്ഥത്തിൽ വൈദികമതമാണെന്നുമാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു നിർത്തിയത്. സനാതനമതവും വൈദികമതവും തികച്ചും വ്യത്യസ്തമാണെങ്കിലും സനാതനദർശനങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെയാണ് വൈദികമതവും തങ്ങളുടേതെന്നു പറഞ്ഞു ഉയർത്തിക്കാണിക്കുന്നത്. ആദർശത്തിന്റെ പരിവേഷം കിട്ടാനായിട്ടാകാം ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ഈ വിരോധാഭാസമാണ് ചിന്തിക്കുന്ന ഹിന്ദുവിനുള്ളിൽ കുഴപ്പം സൃഷ്ടിക്കുന്നത്. ഗ്രന്ഥത്തിൽ പറയുന്നതൊന്നും തന്നെയല്ല, പ്രവൃത്തികളിൽ കാണുന്നത്. ഇങ്ങനെയുള്ള എഴുത്തുകളും വിശകലനങ്ങളും ഉണ്ടാകുന്നത് തന്നെ അതുകൊണ്ടാണ്.

സനാതനമതവും വൈദികമതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്നു ചിന്തിച്ചു നോക്കാം.

1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക്‌ എത്തിപ്പിക്കുന്നതാണ് വൈദികമതം.

2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.

3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.

4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.

5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.

6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.

7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.

വൈദികമതം ഇവിടെ മാത്രമാണുള്ളതെന്നു വിചാരിക്കരുത്. ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ വൈദികമതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന വൈദികമതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.

രാമായണമാസക്കുറിപ്പ് - ഭാഗം 16 മുതൽ 20 വരെ

രാമായണമാസക്കുറിപ്പ് -16

മറ്റു മതങ്ങളിൽ നിന്നും ഹിന്ദുമതത്തിനു (സനാതനമതത്തിനു) മൗലികമായ വ്യത്യാസങ്ങൾ ഉണ്ട്. മറ്റു മതങ്ങളിലെ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളിലെ ഈശ്വരൻ ഒരു ആചാര്യനോ പ്രവാചകനോ ആയിരിക്കും. അവരുടെ ഉപദേശനിർദ്ദേശങ്ങളെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്ക് അവകാശമില്ല. അവരുടെ അരുളപ്പാടുകൾ വിശ്വാസികൾ അതേപടി അനുസരിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് മതനിന്ദയാകും. പക്ഷെ ഹിന്ദുമതത്തിന് പ്രത്യേകമായി ഒരു ആചാര്യനോ ദാർശനികനോ ഇല്ല. നിരവധി ദാർശനികരുടെയും ആചാര്യന്മാരുടെയും ഋഷികളുടെയും ഉപദേശങ്ങളും ദർശനങ്ങളും ഒന്നു ചേർന്നതാണ് ഹിന്ദുമതം. യുക്തിവാദത്തിനു പോലും സ്ഥാനമുള്ള ഹിന്ദുമതം ആരെയും തന്നെ അന്ധമായി വിശ്വസിക്കുവാൻ ഉപദേശിക്കുന്നില്ല. മറ്റു മതങ്ങൾ ആത്യന്തിക സത്യം എന്നുറപ്പിച്ചു പറയുന്നതു പോലെ ഹിന്ദുമതം പറയുന്നില്ല. ആത്യന്തിക സത്യത്തിലേക്കുള്ള മാർഗ്ഗങ്ങളാണ് ഹിന്ദുമതം നിർദ്ദേശിക്കുന്നത്. ഇപ്പറഞ്ഞതിൽ നിന്നും ബുദ്ധിപരമായ അന്വേഷണസ്വാതന്ത്ര്യം സനാതനമതത്തിന്റെ ആണിക്കല്ലാണെന്നു മനസ്സിലാക്കാം. വൈദികമതത്തിൽ തളച്ചിടപ്പെടുന്ന ഹിന്ദുമതത്തിന് ഈ ബൗദ്ധികസ്വാതന്ത്ര്യമാണ് പൂർണ്ണമായും നഷ്ടപ്പെടുന്നത്.

നോബൽ സമ്മാനജേതാവായ പ്രൊഫ. അമർത്യാസെൻ, അദ്ദേഹത്തിന്റെ 'The argumentative Indian (Penguin books)' എന്ന പ്രസിദ്ധമായ പുസ്‌തത്തിന്റെ പണിപ്പുരയിലിരിക്കുന്ന 2004 കാലത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്താനെത്തി. അവിടുത്തെ സെനറ്റ്ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന കേൾവിക്കാർക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്നദ്ദേഹം അവിടെ പറഞ്ഞത് മുഴുവൻ ഭാരതത്തെയും അതിന്റെ സംസ്കാരമഹിമകളെയും കുറിച്ചായിരുന്നു. ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന ബ്രിട്ടീഷുകാർ, നിറഞ്ഞിരുന്ന ആ സദസ്സിൽ വച്ച് ഒരു ബ്രിട്ടീഷുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ സംസ്കാരമഹിമകൾ നിറഞ്ഞ ഒരു രാജ്യമായിരുന്നു പഴയ ഭാരതം എന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു, തെളിവുകൾ നിരത്തി സ്ഥാപിച്ചു. "ഭാരതത്തിൽ ജനാധിപത്യചിന്തകൾ ഉടലെടുത്തത്‌ ക്രിസ്തുമതദർശനങ്ങളോടെ ബ്രിട്ടീഷുകാർ ഭാരതം ഭരിച്ചതു കൊണ്ടാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ഭാരതത്തിന്റെ തെക്കേ മൂലയിൽ നിങ്ങളാരും അറിയാത്ത ഒരു ചെറിയ സംസ്ഥാനമുണ്ട്, കേരളം. ക്രിസ്തുമതം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇൻഗ്ലണ്ടിൽ എത്തിയതെങ്കിൽ അതിനും ഒരായിരം വർഷങ്ങൾക്കു മുൻപെങ്കിലും അതു കേരളത്തിൽ എത്തിയിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട്. അപ്പോൾ ഞങ്ങളാണോ ബ്രിട്ടീഷുകാരാണോ ജനാധിപത്യം ആദ്യം കണ്ടത്? ". അദ്ദേഹം അവിടെ കൂടിയിരുന്നവരോട് ചോദിച്ചു. വേദകാലം തൊട്ട് ഭാരതീയർ നടത്തിയിട്ടുള്ള ബൗദ്ധികാന്വേഷണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പ്രഭാഷണത്തിലുടനീളം പറഞ്ഞത്. ബുദ്ധിപരമായുള്ള വിശകലനത്തിലൂടെയല്ലാതെ ഒരു സിദ്ധാന്തത്തെയും ഭാരതം അംഗീകരിച്ചിട്ടില്ല, വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയും അതിന്റെ മഹനീയ ദൃഷ്ട്ടാന്തങ്ങളാണ് - അദ്ദേഹം പറഞ്ഞു.
നമ്മുടെ ഈ സംസ്കാരം എവിടെപ്പോയി? ഈശ്വരവിഷയത്തിൽ ആരെന്തു പറഞ്ഞാലും അത് അനുസരിക്കുന്നതാണ് ശരിയെന്ന നമ്മുടെ ചിന്ത ശരിയാണോ? ബുദ്ധിമാന്മാരെന്നഭിമാനിക്കുന്നവരോട് മാത്രമാണീ ചോദ്യം. സാധാരണ ഭക്തജനങ്ങളോട് ഈ ചോദ്യം ചോദിക്കുന്നതിൽ അർത്ഥമില്ല, അതു ശരിയും അല്ല.

രാമായണമാസക്കുറിപ്പ് -17

സകാമകർമ്മങ്ങളിൽ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാൻ ഒരിക്കലും ഇളക്കരുത് എന്ന് ഭഗവത് ഗീത (3:26) പറയുന്നു. നിങ്ങളാരും മൂഢരോ ഞാൻ വിദ്വാനോ അല്ലാത്തതുകൊണ്ട് ഇതു നമ്മളെ ബാധിക്കുന്ന പ്രസ്താവം അല്ലെന്നു കരുതാം. സാധാരണ ജനങ്ങളെ ഈശ്വരവിഷയത്തിൽ മൂഢന്മാരെന്നാണ് ഭഗവാൻ വിളിക്കുന്നതെങ്കിലും സത്യത്തിൽ അവർ ആത്മീയവിഷയത്തിനു വലിയ ദ്രോഹമൊന്നും ചെയ്യുന്ന കൂട്ടരല്ല. സ്വന്തം കൊച്ചു കൊച്ചു ദുഖങ്ങളുമായി ഭഗവാനെ പോയിക്കണ്ടു, തങ്ങളാൽ കഴിയുന്ന വഴിപാടും നടത്തി, തൊഴുതു പറഞ്ഞു സമാധാനം കണ്ടെത്താൻ മാത്രമാണവർ ശ്രമിക്കുന്നത്. അവരുടെ മന:സ്സമാധാനത്തിനായി തങ്ങൾക്കറിയാവുന്നതും തങ്ങൾ വിശ്വസിക്കുന്നതുമായ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സാധുക്കളായ വൈദികബ്രാഹ്മണരരും ആത്മീയവിഷയത്തിനു യാതൊരു ദ്രോഹവും ചെയ്യുന്നവരല്ല. ഈ ഭക്തജന-വൈദിക ബന്ധം സനാതനധർമ്മസംസ്ഥാപനത്തിന് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെങ്കിലും കുടുംബങ്ങളിലെ സമാധാനവും സന്തോഷവും നിലനിർത്താൻ ഒരു പരിധിവരെ സഹായകരമാണ്. പക്ഷേ ആത്മീയവിഷയത്തിൽ അറിവൊന്നുമില്ലെങ്കിലും വിദ്വാൻമാർ ആണെന്നു നടിച്ചു, തങ്ങളുടെ അൽപ്പജ്ഞാനം സാധുഭക്തജനങ്ങളിൽ അടിച്ചേൽപ്പിച്ചു അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പറ്റം ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മുടെ ആത്മീയമണ്ഡലം ഭരിച്ചു വികലമാക്കിക്കൊണ്ടിരിക്കുന്ന ഇവരിൽ സനാതനധർമ്മബോധം ഉണർത്തേണ്ടത് ഹിന്ദുമതത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.

ദൈവസങ്കൽപ്പങ്ങൾ ഉടലെടുക്കുന്നത് മനുഷ്യന്റെ ഭയത്തിൽ നിന്നാണ്. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്തതും നിയന്ത്രിക്കാൻ കഴിയാത്തതുമായ പ്രപഞ്ചശക്തികളെക്കണ്ട് ഭയവിഹ്വലരായ പ്രാചീന മനുഷ്യർ അവരുടെ രക്ഷക്കായി പ്രപഞ്ച ശക്തികളെ ദൈവങ്ങളായിക്കണ്ട് പൂജിക്കാനും നേർച്ചകളിലൂടെ പ്രീതിപ്പെടുത്താനും തുടങ്ങി. ഇങ്ങനെ ദേവതാരാധന നിലവിൽ വന്നപ്പോൾ തന്നെ മറ്റു കുറേപ്പേർ ബൗദ്ധികമായി ചിന്തക്കാൻ തുടങ്ങി. എന്താണീ പ്രപഞ്ചം? ഇതെങ്ങനെയായിരിക്കും സൃഷ്ടിക്കപ്പെട്ടത്? നമ്മളൊക്കെ എവിടെ നിന്നു വന്നു? എവിടേക്കു പോകുന്നു? മരണശേഷം നമുക്കെന്തു സംഭവിക്കും?........ ഋഷിമാരും ദാർശനികരും ചിന്തകരും ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ചോദിച്ചു, ബുദ്ധിപരമായി ഓരോ ചോദ്യങ്ങളേയും വിശകലനം ചെയ്‌തു മനസ്സിലാക്കാൻ ശ്രമിച്ചു. അങ്ങിനെ അവർ നേടിയ ജ്ഞാനസമ്പത്താണ് വേദാന്തം. വേദാന്തത്തിൽ ജ്ഞാനമേ ഉള്ളൂ, വിശ്വാസമോ അന്ധവിശ്വാസമോ അതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളല്ല. പിന്നെങ്ങനെയാണ് ഹിന്ദുമതം മറ്റു മതങ്ങളെപ്പോലെ വിശ്വാസത്തിന്റെ മതമായി മാറിയത് ?

പ്രാചീന മനുഷ്യരേക്കാൾ ഭയഭയവിഹ്വലരാണ് ഇന്നത്തെ ഭക്തജനങ്ങളിലേറെയും. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത പ്രകൃതിശക്തികളെയായിരുന്നു അന്നത്തെ മനുഷ്യർ ഭയന്നിരുന്നതെങ്കിൽ ഇന്നത്തെ മനുഷ്യരെ ഭയപ്പെടുത്തുന്നത് അവരുടെ സ്വാർത്ഥമോഹങ്ങളാണെന്നതവർ അറിയുന്നില്ല എന്നതാണ് കഷ്ടം. വലിയ കഷ്ടപ്പാടില്ലാതെ എല്ലാ സൗഭാഗ്യങ്ങളും നേടണം, അതും മറ്റുള്ളവരെക്കാൾ ഭംഗിയായി. സീതാദേവിയെക്കിട്ടാൻ സാക്ഷാൽ ശ്രീരാമനു പോലും, ഏതു ബലവാൻ പിടിച്ചാലും അനങ്ങാത്ത ത്രയംബകം വില്ലെടുത്തു കഷ്ട്ടപ്പെട്ടു കുലയ്‌ക്കേണ്ടി വന്നു എന്നത് നമ്മൾ കാണുന്നില്ല. ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രണ്ടാമത്തെ കാര്യം കൈയ്യിലുള്ള സമ്പത്താണ്. സമ്പത്തു കൂടുന്നതിനനുസരിച്ചു മോഹങ്ങളും മോഹങ്ങൾ കൂടുന്നതിനനുസരിച്ചു ബാധകളും കൂടുന്നു. അടുത്തയിടെ കുറച്ചു സ്വർണ്ണവൂമായി എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. സാധാരണ യാത്ര ചെയ്യുമ്പോൾ ഞാൻ സ്വതന്ത്രനും അതുകൊണ്ടുതന്നെ ചുറ്റും നടക്കുന്നതെല്ലാം കണ്ടു രസിക്കുന്നയാളും ആണ്. പക്ഷേ സ്വർണ്ണം ബാഗിൽ വന്നതോടെ എൻറെ ശ്രദ്ധ മുഴുവൻ ബാഗിലായി. എനിക്കുചുറ്റുമുള്ള ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു. എന്റെ ബാഗിലേക്കാണ് മറ്റുള്ളവരുടെയെല്ലാം കണ്ണെന്നു തോന്നി അവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. ഒരു വിധത്തിൽ വീട്ടിൽ എത്തിച്ചേർന്നു എന്നു പറഞ്ഞാൽ മതിയല്ലോ? ഇതാണ് അധിക സമ്പത്തോ അനധികൃത സമ്പത്തോ കയ്യിലുള്ളവരുടെയും പ്രശ്നം. ടെൻഷൻ മൂത്തു അടുത്തുള്ള ജ്യോത്സ്നയെയും തിരുമേനിയെയും പ്രശ്നപരിഹാരത്തിനായി സമീപിക്കും. ഏതു പ്രശ്നത്തിനും പരിഹാരമായി പല വിധത്തിലും, പല നിരക്കിലുമുള്ള പരിഹാരക്രിയകൾ ഇന്ന് ലഭ്യമാണ്. ആഗ്രഹാഭിലാഷങ്ങളുടെയും ടെൻഷന്റെയും ലെവൽ പറഞ്ഞാൽ മതി, അതിനനുസരിച്ചുള്ള പൂജകളും തന്ത്രമന്ത്രങ്ങളും നടത്തി ഈശ്വരനെ സ്വാധീനിച്ചു കക്ഷികൾക്ക് സുഖവും ശാന്തിയും ഇവർ നേടിക്കൊടുക്കും. ഭാഗ്യത്തിന് ഇതെല്ലാം നടക്കുന്നത് സനാതനധർമ്മ വിധിപ്രകാരം തന്നെയാണെന്നതാണ് വലിയ ഒരാശ്വാസം!! ഈശ്വരോ രക്ഷതു.

രാമായണമാസക്കുറിപ്പ് -18

ഇന്നത്തെ കുറിപ്പ് എഴുതാനിരുന്നപ്പോഴേക്കും രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒന്ന് എന്റെ സുഹൃത്ത് 'പുൽപ്പള്ളിയിലെ വാല്മീകിയുടെ പർണ്ണശാല' കാട്ടിത്തന്നത്. രണ്ട്; അമ്പലത്തിൽ പോയി ആണും പെണ്ണും ചെരിപ്പിട്ടവനും ചെരിപ്പിടാത്തവനും എങ്ങിനെ വ്യത്യസ്തമായി തൊഴണമെന്നും തൊഴുമ്പോൾ കൈകൾ മാറിടത്തിൽ നിന്നും എത്ര ഡിഗ്രി ചരിഞ്ഞിരിക്കണം എന്നുമൊക്കെ 'ശാസ്ത്രീയ'മായി വിശദീകരിക്കുന്ന ഒരു ശാസ്ത്രജ്ജന്റെ വീഡിയോ ഇവിടെ കണ്ടത്. ആദ്യത്തേക്കാഴ്ച നിരുപദ്രവകരമാണെങ്കിൽ രണ്ടാമത്തെക്കാഴ്ച വളരെ ദയനീയവും ആൻറണിസാറിന്റെ ഭാഷയിൽപ്പറഞ്ഞാൽ 'പൈശാചിക'വുമാണ്. എനിക്കീ പ്രതിയെയും അദ്ദേഹത്തിൻറെ 'ശാസ്ത്രീയ' ആദ്ധ്യാത്മിക വീക്ഷണങ്ങളെയും നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ട് വീഡിയോ മൊത്തം കാണാൻ മിനക്കെട്ടില്ല. അതുകണ്ടിരിക്കാനുള്ള മനഃക്കട്ടി എനിക്കില്ല എന്ന് പറയുന്നതാകും കുറേക്കൂടി ശരി. ഇതൊക്കെയാണ് ഹിന്ദുവിൻറെ സനാതനധർമ്മം എന്ന് വിശ്വസിച്ചിരിക്കുന്ന ബുദ്ധിമാന്മാരോടാണ് എനിക്കു പറയാനുള്ളത്; കഷ്ട്ടം. ഇത്ര അസംബന്ധജടിലമാണോ നമ്മുടെ സംസ്കാരം? വീഡിയോയിൽ കാണുന്ന തരത്തിലുള്ള വിവരദോഷങ്ങൾ കേട്ട് പഠിച്ചാൽ, നിങ്ങൾ ചെന്നു പതിക്കുന്നത് അജ്ഞാനാന്ധകാരത്തിന്റെ പടുകുഴികളിലേക്കായിരിക്കും. അതു ബോധമുള്ള ഹിന്ദുവിനു ചേർന്നതല്ല. അതുകൊണ്ട് ആ വിഷയം ഇനി ചർച്ച ചെയ്യണ്ടാ.

പുരാണ കഥകളിലെയും ഇതിഹാസങ്ങളിലെയും പല സ്ഥലങ്ങളും മറ്റടയാളങ്ങളും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണാൻ കഴിയും എന്നു നമ്മൾ വിശ്വസിക്കുന്നു. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ തുടങ്ങിയ പല പുരാണപുരുഷന്മാരും നമുക്കു ദൈവങ്ങളാകുന്നതു കൊണ്ട് ഇവരുടെയൊക്കെ കഥകളുമായി ബന്ധപ്പെടുത്തി പറയുന്ന സ്ഥലങ്ങളും അടയാളങ്ങളും നമുക്ക് ആരാദ്ധ്യവുമാണ്. പക്ഷേ വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. 'വേദങ്ങളുടെ ഗൂഢമായ അർത്ഥം പുരാണകഥകളിലൂടെ പ്രകീർത്തിച്ചിരിക്കുന്നു (വേദാദിഷു നിഗൂഢാർത്ഥ:, പുരാണേഷു പ്രകീർത്തിതാ:)' എന്നു പറയുന്നത് പ്രമാണമായി എടുത്താൽ, നമ്മൾ വിശ്വസിക്കുന്ന പുരാണപുരുഷന്മാരെല്ലാം തന്നെ ആ സോദ്ദേശ കഥയിലെ കഥാപാത്രങ്ങൾ മാത്രമാകും. അതായത് വൈവിദ്ധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ കഥാകാരൻ വേദത്തിന്റെ ഗൂഢാർത്ഥം പറയുകയാണ്. ഇത് ശരിയാണെങ്കിൽ ഈശ്വരവിഷയത്തിൽ നമ്മൾ വിശ്വസിക്കുന്ന പല കാര്യങ്ങളും തലമുറ തലമുറകളായി പറഞ്ഞും കേട്ടും നമ്മൾ അന്ധമായി അനുവർത്തിച്ചു പോകുന്ന കേവല വിശ്വാസങ്ങൾ മാത്രമാണെന്ന് കരുതേണ്ടി വരും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ വിശ്വാസങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെങ്കിലും അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞ സ്ഥിതിക്ക് അത് സത്യമായി തന്നെ നാം അനുഭവിക്കുന്നു എന്നുമാത്രം. കഥകൾ സത്യങ്ങളല്ലെങ്കിലും അതിൽ നിറഞ്ഞിരിക്കുന്ന ഉപനിഷദ് സന്ദേശങ്ങൾ മനുഷ്യരാശിക്കാകമാനം പ്രകാശം നല്കാനുദ്ദേശിച്ചുള്ളതാണെന്നത് നാം തിരിച്ചറിയണം. അതാണ് നമ്മുടെ ശക്തി. പക്ഷേ ആ തിരിച്ചറിവാണ് നമുക്കില്ലാത്തതും.
ഭാഗവതത്തിന്റെ അവസാനം ശുകമുനി പരീക്ഷിത്തിനോട് അവതാരകഥകളെല്ലാം പറഞ്ഞശേഷം ഈ കഥകളൊന്നും യാഥാർഥ്യമല്ലെന്നും കല്പിതകഥകളാണെന്നും വ്യക്തമായിപ്പറയുന്നുണ്ട്,

കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു: യശഃ പരേയുശാം
വിഞ്ജാന വൈരാഗ്യ വിവക്ഷയാ വിഭോ
വചോ വിഭുതീർ ന തു പാരമാർഥ്യം (ഭാഗവതം: 12 -13 -14)

(ലോകത്തിൽ കീർത്തി അവശേഷിപ്പിച്ചുപോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകളെല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉളവാക്കാൻവേണ്ടി കെട്ടിച്ചമച്ചവയാണ്. ഒന്നും സത്യമല്ല).

ഇനി ഞാനെന്തു പറയാൻ? വ്യാസൻ പറയുന്നത് വിശ്വസിക്കണോ അതോ ക്ഷേത്രക്കമ്മിറ്റിക്കാരും അല്പജ്ഞാനികളും മുകളിൽ പരാമർശിച്ച ശാസ്ത്രജ്ജന്മാരെപ്പോലുള്ള "അതിബുദ്ധി"മാന്മാരും പറയുന്നതു വിശ്വസിക്കണോ? ജ്ഞാനികളായ മുനീശ്വരന്മാർ പറയുന്നതു് വിശ്വസിക്കാനാണ് എന്നിലെ ശാസ്ത്രബോധം നിർബന്ധിക്കുന്നത്. നിങ്ങളിൽ പലർക്കും ഇതിൽ യോജിപ്പില്ലായിരിക്കാം. ഇനി വരുന്ന ജന്മങ്ങളിലെങ്കിലും നിങ്ങൾക്കു വ്യാസനെയും കൃഷ്ണനെയും രാമനെയും കാണാൻ കഴിയട്ടെ എന്നാശംസിക്കാനല്ലാതെ എനിക്കെന്തു ചെയ്യാൻ കഴിയും?

മറ്റാരും വേദോപനിഷത്തുക്കളൊന്നും പഠിക്കരുതെന്ന് വൈദികമതക്കാർ പണ്ടേ പറഞ്ഞത് എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലാകുന്നുണ്ടോ? വിദ്യാഭ്യാസം നിരസിക്കുക എന്നതാണ് അടിമകളെ സൃഷ്ടിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അത് ശരിക്കും മനസ്സിലാക്കിയിരുന്നവരായിരുന്നു നമ്മുടെ പൂർവ്വിക വേദവിത്തുക്കൾ. ഇന്നു വ്യാസനും കൃഷ്ണനും നേരിട്ടു വന്നു പറഞ്ഞാൽപ്പോലും സനാതനധർമ്മം വേണ്ടാ എന്ന് പറയാൻ നമുക്ക് തോന്നുന്നത് നൂറ്റാണ്ടുകളായുള്ള ഈ ആദ്ധ്യാത്മിക അടിമത്വം ഒന്നുകൊണ്ടാണ്.

രാമായണമാസക്കുറിപ്പ് -19 

ഈ പരമ്പരയിലെ പതിനെട്ടു കുറിപ്പുകൾ കഴിഞ്ഞു. ബ്രഹ്മസംഖ്യയായ പതിനെട്ടിനു നമ്മുടെ ശാസ്ത്രങ്ങളിൽ  വലിയ സ്ഥാനമാണുള്ളത്. പുരാണങ്ങൾ 18, ഭഗവത് ഗീതക്ക് അദ്ധ്യായങ്ങൾ 18 ,ശബരിമല പടികൾ 18............ പടി പതിനെട്ടും കയറിയാൽ കാണുന്നതെന്താണെന്നറിയാമല്ലോ? തത്വമസി-തത്-ത്വം-അസി.ഇംഗ്ലീഷിൽ thou art you, you are that (പല മലയാളികൾക്കും ഇംഗ്ലീഷിൽ പറഞ്ഞാലേ ഇപ്പം മലയാളം മനസ്സിലാകൂ!). അതായത് ഭക്തനും അയ്യപ്പനും ഒന്നാണെന്ന്. പലരും വിചാരിച്ചിരിക്കുന്നത് സന്നിധാനത്തിന് ഒരു ഭംഗിക്ക് വച്ചിരിക്കയാണ് ആ ബോർഡെന്നാണ്. അല്ല, അതിനു വലിയ അർത്ഥമുണ്ട്. ഉപനിഷദ് ജ്ഞാനം മുഴുവൻ ആ ഒരു വാക്കിലുണ്ട്. അതു മനസ്സിലാക്കി കഴിയുമ്പോൾ ബോധം തെളിയും. അത് മനസ്സിലാക്കിയാൽ തിരിച്ചിറങ്ങി വരുമ്പോൾ അങ്ങോട്ട് കേറിയതിനേക്കാൾ നല്ലൊരു മനുഷ്യനായി മാറിയിരിക്കണം. ഇങ്ങനെ പത്തു പതിനെട്ടു പ്രാവശ്യം ശബരിമല പോയി വന്നു കഴിയുമ്പോൾ നാട്ടുഭാഷയിൽ പറഞ്ഞാൽ നല്ല തങ്കപ്പെട്ട ഒരു മനുഷ്യനാകണം. 'സർവഭൂതദയാപരനായ' അയ്യപ്പനെപ്പോലെ ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹത്തോടും ദയയോടും പെരുമാറുന്ന ഈശ്വരതുല്യനായ മനുഷ്യനായി. ഈ പരിവർത്തനം ഭക്തനിൽ സംഭവിക്കുന്നുണ്ടെങ്കിൽ ആ ഭക്തനെ സനാതനമതാനുസാരിയായ ഹിന്ദുവായി കരുതാം. അതല്ല, ഓരോ മലകയറ്റം കഴിയുമ്പോഴും സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിയും അഹങ്കാരവും വർദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ഉറപ്പാക്കാം, സനാതനമതവുമായി നിങ്ങൾക്കു യാതൊരു ബന്ധവുമില്ല. എന്തെക്കെയോ സ്വാർത്ഥമോഹങ്ങൾ നേടാൻ വേണ്ടി, ആരൊക്കെയോ പറയുന്നതും വിശ്വസിച്ചു വർഷാവർഷം അവിടെ പോയി വരുന്ന ടൂറിസ്റ്റുകൾ മാത്രം. വൈദികമതസംസ്കാരത്തിൽ വളരുന്ന ഹിന്ദുക്കളിൽ ഏറെപ്പേർക്കും സംഭവിക്കുന്നതിതാണ്.

ശ്രുതി(വേദം)-സ്‌മൃതി ശാസനങ്ങൾ അടിസ്ഥാനമാക്കി വ്യക്തിരൂപത്തിലുള്ള ഈശ്വരനെ കാട്ടിത്തരുന്ന വൈദികമതം, യുക്തിചിന്തയിൽ അധിഷ്ഠിതമായ ഈശ്വരചിന്തയും അതിലൂടെ മനുഷ്യനുണ്ടാകാമായിരുന്ന മന:പരിവർത്തനവും അസാധ്യമാക്കിയിരിക്കയാണ്. തത്വചിന്താപരമായ ഉപനിഷദ് ദർശനങ്ങളുടെ പ്രായോഗിക വ്യാഖ്യാനമായ ഭഗവത് ഗീത കാണിച്ചു തരുന്ന പ്രകാശമാനമായ രാജപാതയിൽ കൂടി ആത്മീയയാത്ര നടത്താൻ അതുകൊണ്ടു തന്നെ കെൽപ്പില്ലാത്തവരായി ഭാരതീയർ അധ:പതിച്ചിരിക്കുന്നു.  ഇത് പണ്ടേയുള്ള കാര്യമാണ്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രുതി-സ്മൃതി ശാസനങ്ങളെ വിമര്ശിച്ചുകൊണ്ടും ഉപനിഷദ് ദർശനങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും വ്യാസൻ ഭഗവത് ഗീത രചിച്ചിരിക്കുന്നത്. അത് ജഗദ്‌ഗുരുവായ കൃഷ്‌ണനെക്കൊണ്ടു പറയിക്കുന്നത് തന്നെ അതിന്റെ ആധികാരികത വർദ്ധിപ്പിക്കാനും അങ്ങിനെ മനുഷ്യരാശിയെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ചു കർമ്മശേഷിയുള്ളവരാക്കി തീർക്കാനുമാണ്. ബോധപൂർവം ചിന്തിക്കുന്ന മനുഷ്യസമൂഹങ്ങളിൽ ഭഗവത് ഗീത ആരാധ്യമാകുന്നത് ഇതുകൊണ്ടാണ്.

കുരുക്ഷേത്രഭൂമിയിൽ തൻറെ ഗുരുക്കന്മാരോടും ബന്ധുമിത്രാദികളോടും യുദ്ധം ചെയ്യാൻ വയ്യെന്ന് പറഞ്ഞു തേർത്തട്ടിൽ തളർന്നിരിക്കുന്ന അർജ്ജുനനെ ഭഗവാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ധർമ്മയുദ്ധത്തിനു സന്നദ്ധനാക്കുന്നതാണല്ലോ ഭഗവത് ഗീതയുടെ ഉള്ളടക്കം. ബന്ധുമിത്രാദികളോടുള്ള സ്നേഹപാശവും അവരെ കൊന്നാലുണ്ടാകാവുന്ന പാപവും മാത്രമാണോ അർജ്ജുനനെ യുദ്ധഭൂമിയിൽ നിർവീര്യനാക്കുന്നത്? അത് മാത്രമാണെങ്കിൽ ജ്ഞാനമാർഗ്ഗത്തിലൂടെ അതിനുള്ള പരിഹാരമാർഗ്ഗം കൃഷ്ണൻ, അർജ്ജുനന് ഉപദേശിച്ചാൽ പോരേ? എന്തിനാണ് ശ്രുതി-സ്മൃതികളെയും ഇതിലൊക്കെ വിശ്വസിച്ചു ജീവിക്കുന്നവരെയും നിശിതമായി വിമർശിക്കുന്നത്?  ഇവയൊക്കെ അർജ്ജുനനെപ്പോലെയൊരു ലോകൈകവീരനെപ്പോലും അനാവശ്യമായി ഭയപ്പെടുത്തി, തളർത്തി കർമ്മവിമുഖനാക്കാൻ പ്രേരിപ്പിക്കുന്നു എന്നു കൃഷ്ണൻ മനസ്സിലാക്കുന്നുണ്ടോ? ഗീത പഠിച്ചാൽ അങ്ങിനെ തോന്നും (ഈ ഹൃസ്വകുറിപ്പിൽ വിശദമായി എഴുതാൻ കഴിയുന്നില്ല).

ഭഗവത് ഗീതയിലെ അർജ്ജുനന്മാരാണ് നമ്മളൊക്കെ. നമ്മുടെ മനസ്സാണ്‌ കുരുക്ഷേത്ര ഭൂമി. അഞ്ചു നല്ലചിന്തകൾക്കെതിരേ നൂറ്റൊന്നു ദുഷ്ചിന്തകൾ യുദ്ധം ചെയ്യുന്നു? എണ്ണത്തിൽ കുറഞ്ഞ നന്മകൾക്ക്  എങ്ങിനെ ജയിക്കാൻ കഴിയും? ഈ ധർമ്മ-യുദ്ധത്തിൽ യോദ്ധാവിനു വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?  ജയിക്കാൻ ഏതൊക്കെ ഭയങ്ങളെയാണ് മനസ്സിൽ നിന്നും മാറ്റേണ്ടത്?

വിശ്വവിഖ്യാത തത്വചിന്തകനായ മാക്സ് മുള്ളറും ആത്മജ്ഞാനിയായിരുന്ന നമ്മുടെ സുകുമാർ അഴീക്കോടു  സാറും മഹാത്മാഗാന്ധിയും ഡോ. അബ്ദുൾകലാമും അങ്ങിനെ പല ചിന്തകരും മാഹാത്മാക്കളും ഉപനിഷദ് ദർശനങ്ങളെയും ഭഗവത് ഗീതയേയും വണങ്ങിയത് അതിന്റെ ദർശനങ്ങളുടെ ഔന്നിത്യം ഒന്നുകൊണ്ടാണ്. പക്ഷെ ഇന്നത്തെ നമ്മുടെ ആത്മീയപദ്ധതികളിൽ ഈ ഗ്രന്ഥത്തിനു വലിയ സ്ഥാനമൊന്നും കിട്ടുന്നില്ലതാനും.

രാമായണമാസക്കുറിപ്പ് -20

ഇന്നു നമ്മൾ ഹിന്ദുക്കൾ ആദ്ധ്യാത്മികത എന്നു വിശ്വസിച്ചു ചെയ്തു കൂട്ടുന്ന കാര്യങ്ങളും ഉപനിഷത്തുക്കളിലും ഭഗവത് ഗീതയിലും പറയുന്ന അദ്ധ്യാത്മികതയും തമ്മിൽ ഒന്നു താരതമ്യം ചെയ്യാനേ എന്റെ കുറിപ്പുകൾ കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ഈ മഹത് ഗ്രന്ഥങ്ങളിലെ തത്വചിന്തയെക്കുറിച്ചു ചർച്ച ചെയ്യണമെന്നു ചിന്തിച്ചിട്ടേയില്ല, അതിനുള്ള പാണ്ഡിത്യവും ഇല്ല. അറിയാവുന്നതു പറയാം എന്നു വച്ചാൽ വളരെ ഗഹനമായ ആത്മവിഷയം ചർച്ച ചെയ്യാൻ പറ്റിയ ഇടവും അല്ല ഇത്. ഇന്നലത്തെ പോസ്റ്റിനുള്ള കമന്റുകൾ കണ്ടപ്പോൾ തത്വചിന്ത ആസ്വദിക്കാനുള്ള താത്പര്യം കുറച്ചുപേർക്കെങ്കിലും ഉണ്ടെന്നു മനസ്സിലായി അത് നല്ലൊരു ലക്ഷണമാണ്. എങ്കിൽ ഒരൽപ്പം തത്വചിന്തയാകാം ഇന്ന്. ഇന്നൊരു ദിവസത്തേക്ക് മാത്രം.

ഭഗവത് ഗീതയുടെ അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിന്റെ കാര്യം തന്നെ എടുക്കാം. നമ്മൾ മനുഷ്യരുമായി അതെങ്ങിനെ ബന്ധിച്ചു നിൽക്കുന്നു എന്നറിയുന്നതിൽ കൗതുകമുണ്ടാകുമല്ലോ ? അതിനുപരിയായി പത്തു മൂവായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യനെ ഇത്രമാത്രം സമഗ്രമായി അപഗ്രഥിച്ചു പഠിച്ച നമ്മുടെ പൂർവികരായ ഋഷിമനസ്സുകൾക്കു മുൻപിൽ ബഹുമാനപുരസ്സരം ഒന്നു തലകുനിക്കാനുള്ള സന്ദർഭം കൂടിയാകും ഇത്.

ശിവകാശിയിലെ ചിത്രകാരന്മാർ അടിച്ചു പുറത്തിറക്കുന്ന ഭഗവത് ഗീതയുടെ പടം, സഹസ്രാബ്ദങ്ങൾക്കു മുൻപ് 'കഠോപനിഷത്' സൃഷ്ടിച്ച തത്വചിന്തകർ മനസ്സിൽ വരച്ചതാണ്. അഞ്ചു കുതിരകൾ വലിക്കുന്ന രഥത്തിൽ കടിഞ്ഞാണുകളേന്തിയ സാരഥിയായി ശ്രീ കൃഷ്ണൻ ഇരിക്കുന്നു. രഥത്തിനുള്ളതിൽ ഗാണ്ടീവം താഴെ ഉപേക്ഷിച്ച നിലയിൽ വിഷാദചിത്തനായി അർജ്ജുനനിരിക്കുന്നു.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധി തു സാരഥി വിദ്ധി
മനഃ പ്രഗ്രഹമേവ ച (കഠം 3 -3)

(ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ സാരഥിയായിട്ടും മനസ്സിനെ കടിഞ്ഞാൺ ആയിട്ടും അറിയുക. ഇതിനെ തുടർന്നുള്ള ശ്ലോകത്തിൽ രഥത്തിലെ അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്). (ചില വാക്കുകൾ മലയാളത്തിൽ അടിക്കുമ്പോൾ തെറ്റുവരാം, ക്ഷമിക്കുക).

ആത്മജ്ഞാനം സാക്ഷാത്കരിക്കയാൻ എന്തുചെയ്യണം എന്ന ഉപനിഷദ് ചർച്ചക്കിടെയാണ് ഈ പരാമർശങ്ങൾ വരുന്നത്. ഇതൊക്കെ വലിയ വിഷയങ്ങളായതു കൊണ്ട് അവിടെക്കൊന്നും പോകാതെ നമ്മുടെ രഥത്തിന്റെ കാര്യം മാത്രം വളരെ ലളിതമായി പറഞ്ഞു നിർത്താം.

ഇന്ദ്രിയങ്ങൾ അഞ്ച്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി. ഇവക്കെല്ലാം തന്നെ അവയുടേതായ സവിശേഷ പ്രകൃതങ്ങൾ ഉണ്ട്. ബഹിർമുഖമായി നിൽക്കുന്ന ഈ പഞ്ചേന്ദ്രിയങ്ങളിൽ കൂടി ലഭിക്കുന്ന അനുഭവങ്ങളിലാണ് മനസ്സ് സ്ഥിതിചെയ്യുന്നത്. വിഷയ സുഖങ്ങളുടെ പിറകേ പോകുന്ന, ഇന്ദ്രിയങ്ങളുടെ താത്‌പര്യത്തിൽ നിൽക്കുന്ന, മനസ്സിനു സ്ഥിരസ്വഭാവമില്ല. ഒരു കുരങ്ങൻ മരച്ചില്ലകൾ തോറും ചാടി മറിഞ്ഞു കൊണ്ടിരിക്കുന്നതുപോലെയുള്ള പ്രകൃതമാണ് അതിന്‌. ആ മനസ്സുകൊണ്ട് നമുക്കൊന്നും തന്നെ നിയന്ത്രിക്കാൻ കഴിയില്ല. മനോതലത്തിൽ ചെയ്യുന്ന കർമ്മങ്ങൾ പലതും അപക്വവും ദുഖഃദായകവും ആയിരിക്കും. അതുകൊണ്ടു മനസ്സിന്റെ നിയന്ത്രണം ബുദ്ധിക്കു നൽകണം. മനസ്സിനെയും ഇന്ദ്രിയങ്ങളാകുന്ന കുതിരകളെയും വേണ്ട വിധത്തിൽ നിയന്ത്രിച്ചു ഭഗവാനാകുന്ന ബുദ്ധി ശരീരത്തെ കാത്തു കൊള്ളും.

'ഐവരെയും അടക്കി മനക്കാമ്പിൽ ദിവ്യവിഷ്ണു ഭഗവാന്റെ രൂപത്തിൽ ചൊവ്വിൽ കാണുന്ന നേരമുണ്ടാനന്ദം കൈവരും നൂനം' എന്നു ഭാഗവതത്തിൽ പറയുന്നതും ഏതാണ്ടിതു തന്നെ. ഐവർ എന്നാൽ പഞ്ചേന്ദ്രിയങ്ങളെന്നും, വിഷ്ണുഭഗവാൻ എന്നാൽ ബുദ്ധിയെന്നും അർഥം. പഞ്ചേന്ദ്രിയങ്ങളെ അടക്കി നിർത്തി ബുദ്ധിയെ പ്രകാശിപ്പിച്ചാൽ ആനന്ദം കിട്ടും. ഇത് ചെയ്യുന്നില്ലെങ്കിൽ ചെയ്യന്ന കർമ്മങ്ങളിൽ നിന്നും ആനന്ദം ലഭിക്കുകയില്ല എന്ന് സാരം.

ഇത്രയും പറഞ്ഞത് ബുദ്ധിക്കും യുക്തിക്കും നമ്മുടെ സംസ്കാരം കൽപ്പിച്ചിരിക്കുന്ന സ്ഥാനം എന്താണെന്നു വ്യക്തമാക്കാനാണ്. അജ്ഞാനിയെ മനസ്സ് ഭരിക്കുമ്പോൾ, ജ്ഞാനിയെ ബുദ്ധി ഭരിക്കും. ആദ്ധ്യാത്മികം എന്ന് പറഞ്ഞു ഇന്ന് നമ്മൾ ചെയ്തു കൂട്ടുന്നതെല്ലാം ഇന്ദ്രിയ-മനോതലത്തിലുള്ള കർമ്മങ്ങൾ മാത്രമാണ്. ബുദ്ധിക്കും മനഃ സ്സാക്ഷിക്കും ഈ കർമ്മങ്ങളിൽ ഒന്നും ഒരു സ്ഥാനവുമില്ല. ദേവാലയങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും, മനുഷ്യനും സമൂഹവും അശാന്തിയിലാകുന്നതിനും ജീവിതം നാൾക്കുനാൾ ഭയാവഹമായി മാറിക്കൊണ്ടിരിക്കുന്നതിനും പ്രധാന കാരണം ആത്മീയതയെക്കുറിച്ചുള്ള നമ്മുടെ വികലമായ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ആണ്. പുരാണ കഥകളുടെയും കൽപ്പനകളുടെയും ഉള്ളിൽ മറഞ്ഞിരിക്കുന്ന തത്വചിന്തകൾ എന്താണെന്ന് വെളിപ്പെടുത്തുന്ന നല്ലൊരുദാഹരണം കൂടിയാണ് മേൽപ്പറഞ്ഞ രഥകൽപ്പന. ഇതൊന്നും വെറുതെ വിശ്വസിച്ചു തൊഴുതു നമിക്കാനുള്ളതല്ല, ബുദ്ധികൊണ്ട് ചിന്തിച്ചു മനസ്സിനെ പരിഷ്‌ക്കരിക്കാനുദ്ദേശിച്ചുള്ളതാണ്.

രാമായണമാസക്കുറിപ്പ് -ഭാഗം 21 മുതൽ 27 വരെ

രാമായണമാസക്കുറിപ്പ് -21

വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരീശ്വരനെ (ഉദാ:ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, വിഷ്ണു ....) യാണല്ലോ നമ്മളെല്ലാം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പറയുന്നത്. അതായത് നമുക്ക് ഈശ്വരൻ എന്നാൽ പാവപ്പെട്ട തൊഴിലാളിയോട് സ്നേഹപൂർവ്വം പെരുമാറുന്ന ദയാശീലനും ധനികനുമായ ഒരു മുതലാളിയെപ്പോലെയാണ്. ഇക്കാര്യത്തെക്കുറിച്ചു ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ഗീത: 7:24)

(ഞാൻ അവ്യക്തമാണ്. എന്നെ വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരാളായി ബുദ്ധിഹീനന്മാർ മനസ്സിലാക്കുന്നു. അവർ സർവ വ്യാപിയും ശ്രേഷ്ട്ടവുമായ എന്റെ പരമാത്മസ്വരൂപത്തെ അറിയുന്നില്ല). സൂക്ഷിക്കുക, എത്ര വലിയ ഡിഗ്രിയൊക്കെയുണ്ടെങ്കിലും ഈശ്വരവിഷയത്തിൽ നിങ്ങൾ ബുദ്ധിഹീനരാണ് എന്നാണു ഭഗവാന്റെ അഭിപ്രായം.

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജിതി പ്രഭുഃ
ന കർമ്മഫലസംയോഗം സ്വഭാവസ്‌തു പ്രവർത്തതേ (ഗീത: 5 :14)

(ഈശ്വരൻ ലോകത്തിനു വേണ്ടി കർമ്മം ചെയ്യുന്ന ആളിനെയോ കർമ്മങ്ങളെയോ സൃഷ്ടിക്കുന്നില്ല. അതിന്റെ ഫലവും സൃഷ്ടിക്കുന്നില്ല. പ്രകൃതി സ്വഭാവം അനുസരിച്ചു് ഇതൊക്കെ പ്രവൃത്തിക്കുന്നു).
കർമ്മങ്ങൾക്ക് പ്രേരകമായിട്ടുള്ളതും കർമ്മഫലങ്ങൾ നിശ്ചയിക്കുന്നതും താനല്ല, പ്രകൃതിയാണ് എന്നാണു ഭഗവാൻ പറഞ്ഞത്.നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം പ്രകൃതി നിശ്ചയിക്കും, ഈശ്വരന് ഇതിലൊന്നും ഒരു റോളും ഇല്ല എന്നർത്ഥം.

ഇതാണ് സാക്ഷാൽ ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്! അപ്പൊപ്പിന്നെ അമ്പലത്തിൽ പോയി പൂജചെയ്തു പ്രീതിപ്പെടുത്തിയാൽ നമ്മുടെ കാര്യമൊക്കെ സാധിച്ചു തരുന്ന ആ ദൈവം ആരാ? ആ, ആർക്കറിയാം. നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങളിലൊന്നും അങ്ങിനെയൊരു ഈശ്വരനില്ല.

ഭക്തജനങ്ങളെ, നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് തിരിച്ചും മറിച്ചും ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നത്. നമ്മുടെ പാപപുണ്യങ്ങളുടെ ഫലം നാം തന്നെ അനുഭവിച്ചേ മതിയാകൂ. For every action there is an equal and opposite reaction എന്ന തത്വം അനുസരിച്ചു് അത് ശാസ്ത്രദൃഷ്ടിയിലും ശരിയാണ്. നമ്മുടെ തെറ്റുകുറ്റങ്ങൾ സഹിച്ചു നമ്മെ സഹായിക്കുന്നതോ നല്ലകാര്യങ്ങൾ കണ്ട് അനുഗ്രഹിക്കുന്നതോ ആയ ഒരീശ്വരനൊന്നുമല്ല സനാതനമതത്തിലെ നിർഗ്ഗുണബ്രഹ്മമായ ഈശ്വരൻ. അങ്ങിനെയൊരീശ്വര സങ്കൽപ്പത്തെക്കൊണ്ടു മനുഷ്യനെ ഭയപ്പെടുത്തി നിർത്തി തങ്ങളുടെ സ്വാർത്ഥമോഹങ്ങൾ നേടാൻ കഴിയില്ല എന്നു ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ബുദ്ധിമാന്മാരായ കുറേ പൂർവികർ അവർക്കു ഗുണമുണ്ടാക്കുന്ന ഒരീശ്വരസങ്കൽപ്പവും അതിനനുകൂലമായ സാമൂഹ്യവ്യവസ്ഥയും ഉണ്ടാക്കി അതിവിടുത്തെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്.

ഇപ്പറയുന്നതൊക്കെ ശരിയാണെങ്കിൽ പിന്നെ ഈ അമ്പലങ്ങളായ അമ്പലങ്ങളും നൂറു കണക്കിനു ദേവതകളും ആരാധനാസമ്പ്രദായങ്ങളും ഒക്കെ അർത്ഥശൂന്യമാണോ എന്ന സംശയം ന്യായമായും ഉദിക്കാം. നമുക്കതും പരിശോധിക്കാം.

രാമായണമാസക്കുറിപ്പ് -22

ഇനി അമ്പലഭക്തിയെക്കുറിച്ചു ഒന്നു ചിന്തിച്ചു നോക്കാം. ഹൃദയവിശാലതയുള്ള മനുഷ്യരെ സൃഷ്ടിച്ചു പ്രകൃതിയുമായി ഇണക്കി നിർത്തി ലോകത്തിലുള്ള എല്ലാത്തിനും സുഖവും ശാന്തിയും നേടിക്കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യമേ സനാതനമതത്തിനുള്ളു എന്ന ദൃഢമായ ബോധം മനസ്സിൽ ഉണ്ടായിരുന്നാൽ മാത്രമേ ഇനിപ്പറയുന്നതു മനസ്സിലാക്കാൻ കഴിയൂ. അങ്ങിനെയാണെങ്കിൽ സനാതനഃ ധർമ്മശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനമാക്കുന്ന ഹിന്ദുമതവും ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇതു തന്നെയായിരിക്കണം. ക്ഷേത്രങ്ങളും ദേവതകളും ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആകുമ്പോൾ ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നതും ആ ആത്യന്തിക ലക്‌ഷ്യം തന്നെയാകണം.

വേദോപനിഷത്തുക്കളിലെ പരമാത്മഭാവത്തിലുള്ള, സർവ്വവ്യാപിയായ, സർവ്വതിനും കാരണഭൂതമാകുന്ന നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ സാധാരണ മനസ്സുകൊണ്ട് കാണാൻ കഴിയില്ല, ഇതിനു ജ്ഞാനചക്ഷുസ്സുകൾ ആവശ്യമാണ്. സത്വരജസ്തമോഗുണങ്ങളോടെ സൃഷ്ടിക്കപ്പെടുന്ന മനുഷ്യരിൽ ഇങ്ങനെ ഈശ്വരനെക്കാണാൻ കഴിയുന്ന സത്വഗുണപ്രധാനികളുടെ എണ്ണം തുലോം കുറവായിരിക്കും. നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ബുദ്ധിതലത്തിൽ കാണാൻ കഴിയാത്തവരാണ് ജനങ്ങളിലേറെയും എന്നു സാരം. പക്ഷെ എല്ലാവരെയും ഈശ്വരനിലേക്കു അടുപ്പിക്കണം താനും. അതുകൊണ്ടു ഗുണദോഷങ്ങളൊന്നുമില്ലാത്ത ഈശ്വരനിൽ ഗുണങ്ങൾ ആരോപിച്ചു (attribute) ഒരു സഗുണബ്രഹ്മമാക്കുന്നു. വ്യക്തിരൂപത്തിലുള്ള ഈ ഈശ്വരനെ ധ്യാനിക്കാൻ എല്ലാവർക്കും എളുപ്പമാണ്. വിഗ്രഹങ്ങളിൽ സാധാരണ മനുഷ്യർ കാണുന്നത് ഇങ്ങനെയുള്ള സഗുണബ്രഹ്മത്തെയാണ്. വിഗ്രഹം എന്നാൽ വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങളുടെ രൂപം എന്നർത്ഥം. വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങൾ എന്നാൽ സനാതനധർമ്മതത്വങ്ങൾ എന്നർത്ഥം. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ എന്തിലും ഏതിലും വിളങ്ങി നിൽക്കുന്നത് ഒരേ ഈശ്വരചൈതന്യമാണെന്നും അതിനാൽ അജ്ഞാനത്താൽ നാം കാണുന്ന വിധത്തിലുള്ള ഭേദഭാവമൊന്നും പ്രപഞ്ചത്തിലില്ലായെന്നും ഉള്ള തിരിച്ചറിവ്. സഗുണാകാരമായ വിഗ്രഹത്തിൽ കൂടി പ്രാർത്ഥന തുടങ്ങി നിർഗ്ഗുണബ്രഹ്മമായ ഈശ്വരനിൽ ഭക്തൻ എത്തിച്ചേരണം. അതായത് സനാതനധർമ്മത്തിലെ ഈശ്വരനെ കാണാനുള്ള ആത്മീയയാത്രയുടെ ആദ്യപടിയാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എന്നു സാരം. ആദ്യമാദ്യം വള യത്തിൽ കൂടിച്ചാടി, പോകെപ്പോകെ വളയമില്ലാതെ ചാടി സർവ്വവ്യാപിയായ ഈശ്വരനെ പ്രാപിക്കുന്ന ആത്മീയ പദ്ധതിയുടെ തുടക്കമാണ് വിഗ്രഹാരാധന.

ഒന്നോർക്കുക, ഈ പദ്ധതികളിലൊന്നും സ്വാർത്ഥമോഹലക്ഷ്യങ്ങൾ ഇല്ല . തന്നെ നിലനിർത്തുന്ന ഈശ്വരചൈതന്യത്തെ അന്വേഷിച്ചുള്ള ഒരാത്മീയയാത്ര മാത്രമാണിതൊക്കെ. ജനിച്ചിട്ട് ഇന്നുവരെക്കണ്ടിട്ടില്ലാത്ത അച്ഛൻ ദൂരെയൊരു സ്ഥലത്തു ജീവിച്ചിരുപ്പുണ്ട് എന്നറിയുന്ന മകൻ നൊമ്പരത്തോടെ അച്ഛനെക്കാണാൻ പോകുന്ന ആ പോക്കുണ്ടല്ലോ, അതിലും തീവ്രതെയോടെയുള്ള ആത്മാന്വേഷണം.

സനാതനമതത്തിൽ ആദ്യകാലത്തു ക്ഷേത്രങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും താത്പര്യമനുസരിച്ചുള്ള ഇഷ്ടദേവതയെ രൂപകൽപ്പന ചെയ്ത് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിൽ നടപ്പിലാക്കിയത് ശങ്കരാചാര്യസ്വാമികളാണെന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. എല്ലാ നദികളും അവസാനം എത്തിച്ചേരുന്നതു സമുദ്രത്തിലാണല്ലോ എന്നതായിരുന്നിരിക്കണം ഇതിലെ താത്‌പര്യം. പക്ഷെ ബോധമില്ലാഴ്മയും സ്വാർത്ഥചിന്തകളും കാരണം നമ്മുടെ ആത്മീയനദികൾ തുടക്കത്തിൽ തന്നെ വരണ്ട് ഒടുങ്ങുകയാണ്!

രാമായണമാസക്കുറിപ്പ് -23

ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയും കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്? സനാതനധർമ്മ പ്രകാരം പ്രസക്തമായ ഒരു നിർവചനമാണ് വിഗ്രഹാരാധനക്കു കഴിഞ്ഞ കുറിപ്പിൽ ഞാൻ നൽകിയത്. ഒരു മതത്തിന്റെ തത്വചിന്താപരമായ ദർശനങ്ങളിലാണ് ആത്യന്തിക സത്യവും അതു പ്രയോഗത്തിൽ വരുത്തിയാൽ സാധ്യമാകുന്ന വ്യക്തി-സാമൂഹ്യവികസനവും മറഞ്ഞിരിക്കുന്നതെങ്കിലും മഹാഭൂരിപക്ഷം ജനങ്ങൾക്കും അങ്ങിനെയൊരു ആത്മീയതയെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതൊരു സത്യം തന്നെയാണ്. മനുഷ്യസൃഷ്ടിയുടെ പ്രത്യേകതയാണത്. ഈ പ്രത്യേകത കാരണം, സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാകുന്ന പ്രായോഗിക തലത്തിലേക്ക് ആത്മീയതയെ തിരുത്തി എഴുതപ്പെടുകയാണ് ചെയ്യുന്നത്. ഹിന്ദുമതാചാരങ്ങളും ക്ഷേത്രസംസ്കാരവും വിഗ്രഹാരാധനയും ഒക്കെത്തന്നെ ഇങ്ങനെ ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളാണ് എന്നു കരുതാം. മനുഷ്യരുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യരുടെ താത്‌പര്യം ലോകം ഉണ്ടായ കാലം മുതലുള്ളതാണ്. ഇതിനുപയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ഉപകരണമാണ് മതം എന്നു മനുഷ്യനു മനസ്സിലായതോടെ, ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളിൽ സ്വാർത്ഥതയുടെ ഉപ്പും കൂടി കലർന്നു. കാലം മാറുമ്പോൾ കോലവും മാറും എന്നതിനാൽ കാലവും അതിന്റെ സ്വാധീനം ആത്മീയതയിൽ ചെലുത്തി. ചുരുക്കത്തിൽ സനാതനമതത്തിലെ ആത്മീയത ലോപിച്ചു ലോപിച്ചു ഇന്ന് നമ്മൾ അറിയുന്ന സ്വാർത്ഥമോഹമതത്തിലെത്തി. ഒരു പക്ഷേ ഇതൊരനിവാര്യതയുമാകാം.

ബ്രഹ്മത്തെ ഇഷ്ടദേവതാവിഗ്രഹത്തിൽ കാണണം എന്ന ചിന്തയൊന്നും പറഞ്ഞാൽ ഇന്നു വിലപ്പോകില്ല. അർഹതയില്ലാത്തതു പോലും നേടാൻ നെട്ടോട്ടം ഓടി നടക്കുന്ന സ്വാർത്ഥമനുഷ്യർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. മറിച്ചു, ഈ വിഗ്രഹത്തിൽ കൂടി നിനക്കാഗ്രഹമുള്ളതെല്ലാം ഞാൻ നേടിത്തരാം എന്നൊരാൾ പറഞ്ഞാൽ ജനമെല്ലാം അയാളുടെ പിറകേ കൂടും. ഇതു ശരിക്കും മനസ്സിലാക്കുന്ന ബുദ്ധിമാന്മാർ, ആവശ്യക്കാർക്ക് അനുസരിച്ചുള്ള ദൈവത്തെയും അനുബന്ധ പരിപാടികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ നടക്കുന്ന ഏറ്റം പ്രധാനപ്പെട്ട ഹിന്ദുമത നവീകരണം. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജാവിധികളും അതുകൊണ്ടൊക്കെ നേടാവുന്ന നേട്ടങ്ങളും സിനിമാ പരസ്യം പോലെ മാധ്യമങ്ങളിൽ പോലും സ്ഥലം പിടിക്കയാണ്. മനുഷ്യർ ഇതിന്റെയൊക്കെ പിറകേ ഓടുകയാണ്. ചില പ്രത്യേക പൂജകൾ ചെയ്ത് തങ്ങൾക്കും കുടുംബത്തിനും സൗഖ്യവും സൗഭാഗ്യവും ഉറപ്പുവരുത്തുവാൻ (മറ്റാർക്കും ഇതൊന്നും കിട്ടരുത്, ഞങ്ങൾക്ക് മാത്രം!) പത്തും ഇരുപത്തഞ്ചും വർഷങ്ങൾ പോലും കാത്തു നിൽക്കാൻ പോലും ഭക്തജനങ്ങൾ തയ്യാറാണ്. ഈശ്വരാനുഗ്രഹത്തിനു വേണ്ടി നടത്തപ്പെടുന്ന ആഘോഷങ്ങളാൽ ഇന്നു നാടും ക്ഷേത്രങ്ങളും മുഖരിതമാവുകയാണ്. ഒരു പാവപ്പെട്ട കുഞ്ഞിനു പഠിക്കാനോ സാധു രോഗിക്ക് മരുന്നു വാങ്ങാനോ ദയ തോന്നാത്തവരൊക്കെ ഈശ്വരാനുഗ്രഹത്തിനും സമൂഹത്തിലെ പേരിനും പ്രശസ്തിക്കും വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും മനസ്സുള്ളവരായിരിക്കയാണ്. ദോഷം മാത്രം കാണുന്നതല്ലല്ലോ ശരി; സാമൂഹികമായ ചില ഗുണവശങ്ങൾ ഇതിലൊക്കെയുണ്ടെന്നുള്ളതു സമ്മതിക്കാതെ വയ്യ. പണക്കാരന്റെ കീശയിലെ കാശ് പാവപ്പെട്ട ബ്രാഹ്മണനും കലാകാരനും മൈക്കുകാരനും പാചകക്കാരനും പന്തലുകാരനും അങ്ങിനെ അതാവശ്യമുള്ള പലർക്കുമായി വീതിക്കപ്പെടുന്ന ഒരു സോഷ്യലിസം ഇതിലൂടെ നടക്കുന്നുണ്ട്. സാധുജന സംരക്ഷകനാണു ഭഗവാനെന്നു പറയുന്നതെത്ര ശരിയാണ് !

ബാറ്ററിയിട്ടു വാറ്റിയ കോടമദ്യം (country liquor) കുടിച്ചു ശീലിച്ചവർക്കു നല്ല വിലയുള്ള ശുദ്ധമദ്യം ഒന്നു കൊടുത്തു നോക്കൂ. "എന്തരെടേ, 'കിക്ക്' കിട്ടാത്ത ഇതെന്തു സാധനം? " എന്നായിരിക്കും അവരുടെ പുശ്ചത്തോടെയുള്ള ചോദ്യം. ഇതു തന്നെയാണ് നമ്മുടെ ആദ്ധ്യാത്മിക മണ്ഡലത്തിന്റെയും സ്ഥിതി. 'വേദവും യാഗവും ധ്യാനവും സന്യാസവും എല്ലാം ചേതസ്സിന്റെ മലം (മനസ്സിന്റെ അഴുക്ക്) കളയാൻ' ഉദ്ദേശിച്ചുള്ളതാണെന്നു ഭാഗവതം പറയുന്നതു പറഞ്ഞാൽ, പറയുന്നവൻ ഇന്നു വിഡ്ഢിയാകും.

രാമായണമാസക്കുറിപ്പ് -24

എന്റെ കുറിപ്പുകൾ ജിജ്ഞാസയോടെ ഉറ്റുനോക്കി 'ഇഷ്ട്ടപ്പെട്ടു' കൊണ്ടിരിക്കുന്നവർക്കു പോലും ഇന്നലത്തെ കുറിപ്പ് അത്രയ്ക്ക് പിടിച്ചിട്ടില്ല എന്നു മനസ്സിലായി. ഇതാണ് നമ്മുടെ എല്ലാ മേഖലകളുടെയും പ്രശനം. നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുകൂലമായ വിധത്തിൽ മറ്റൊരാൾ ചിന്തിച്ചാൽ നമുക്കത് ഇഷ്ടമാകും. വിഷയത്തിലുള്ള ശരിയോ തെറ്റോ അല്ല; തന്റെ ചിന്തകളുമായി മറ്റൊരാളിന്റെ ചിന്ത താദാത്മ്യപ്പെടുമ്പോൾ ഉളവാകുന്ന സന്തോഷം ആണ് 'ഇഷ്ട' മായി പുറത്തു വരുന്നത് എന്നർത്ഥം. അടിസ്ഥാനപരമായ വിഷയങ്ങളിൽ ഇങ്ങനെയൊരു ഇഷ്ടപ്പെടൽ കൊണ്ട് യാതൊരു ഗുണമുമില്ല എന്നതാണ് സത്യം. ചിന്തിക്കയും ചിന്തിച്ചു സ്പുടം ചെയ്തെടുത്തത് ബോധത്തിന്റെ ഭാഗമാക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മിലും ചുറ്റുപാടുകളിലും മാറ്റം സംഭവിക്കൂ. മനസ്സ് വിശ്വാസപ്രമാണങ്ങളെ താലോലിച്ചു status quo നിലനിർത്തുമ്പോൾ ബുദ്ധി മാറ്റങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ബുദ്ധിയെ ജീവിത സാരഥിയാക്കൂ എന്നുപദേശിക്കുന്ന ഒരു മഹനീയ സംസ്കാരത്തെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്.
വഴിപാടുകളെയും അതുപോലെ ഈശ്വരനാമത്തിൽ നാട്ടിൽ നടത്തപ്പെടുന്ന മറ്റു് ആഘോഷങ്ങളെയും വിമര്ശിക്കുന്നതാണല്ലോ ഇഷ്ടക്കേടിനു കാരണം? ഇതെല്ലാം തന്നെ നമ്മുടെ ഭൗതികസുഖം ലക്ഷ്യമാക്കിയുള്ള പ്രാർത്ഥനയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ലല്ലോ? ഇതിനെക്കുറിച്ച് ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

യജ്ഞാർത്ഥാത് കർമ്മാണോന്യത്ര ലോകോയം കർമ്മബന്ധന:
തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗ: സമാചര. (ഗീത 3:9)

(യജ്ഞ ഭാവത്തിലുള്ള കർമ്മങ്ങൾ ഒഴികെ മറ്റെല്ലാ കർമ്മങ്ങളും കർമ്മബന്ധത്തോടു കൂടിയതാണ്. അല്ലയോ അർജ്ജുനാ, ആയതിനാൽ യജ്ഞമെന്ന നിലയിൽ സംഗം വിട്ട് കർമ്മം നന്നായി ചെയ്യൂ).

അതായത് യജ്ഞഭാവത്തിലുള്ള കർമ്മമല്ലാതെ, നാം ചെയ്യുന്ന സകല കർമ്മങ്ങളും കർമ്മബന്ധനം ഉണ്ടാക്കി നമ്മുടെ പാപഭാരം വർധിപ്പിക്കും എന്നർത്ഥം. ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണ് എല്ലാ മതവിശ്വാസികളും ലക്ഷ്യമാക്കുന്നത്. പക്ഷേ നമ്മൾ ചെയ്യുന്നതോ, ദിവസം പ്രതി പാപത്തിന്റെ അളവു കൂട്ടുന്ന പരിപാടികളും. ഇത് ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഞാൻ കഴിഞ്ഞ കുറിപ്പെഴുതിയത്. പാപക്കുഴിയിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ എന്റെ ഒരു കൈത്താങ്ങു്. അത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ.

ഇതുവരെ ഇതാരെങ്കിലും നിങ്ങൾക്കു പറഞ്ഞു തന്നിട്ടുണ്ടോ? ഇല്ല. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു പഠിപ്പിക്കയും അതുമാത്രമാണ് ആത്യന്തിക സത്യം എന്നു നിങ്ങളും വിശ്വസിച്ചുവശായിരിക്കുന്നു. ഭഗവത് ഗീത ഉൾപ്പെടെ ഹിന്ദുമതത്തിൻറെ ഒരു ഗ്രന്ഥവും വായിക്കാതെ, വായിച്ചതിന്റെ അർഥം ചിന്തിക്കാതെ അതൊക്കെ പുണ്യഗ്രന്ഥങ്ങളാണെന്നു പറഞ്ഞു ഭക്തിയോടെ പട്ടിൽ പൊതിഞ്ഞു പൂജാമുറിയിൽ വച്ചിട്ടുണ്ട്. അതിന്റെ മുൻപിൽ വിളക്കു തെളിച്ചു, അതിൽ പറഞ്ഞിരിക്കുന്നതിനൊക്കെ എതിരായി പ്രാർത്ഥിക്കും. ഇതുകൊണ്ടാണ് ഭഗവാൻ 'മൂഡാത്മാക്കൾ' എന്നു നിങ്ങളെ പേരിട്ടു വിളിക്കുന്നത്. മറ്റു മതക്കാർ പറയുന്നതുപോലെ പാപികളെന്നല്ല, വിഢ്ഢികളെന്നാണ് ഭഗവാൻ വിളിക്കുന്നത് എന്നോർക്കണം. കാരണം അദ്ദേഹത്തിൻറെ ഒരംശം തന്നെയായ നിങ്ങളെ പാപി എന്നു വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ? വിവരദോഷി എന്നു മാത്രം വിളിച്ചു നിർത്തുന്നതിൽ നിന്നും നിനക്ക് വേണമെങ്കിൽ വിവരം ഉള്ളവനാകാം എന്നൊരു ധ്വാനിയും അതിലുണ്ട്. എന്തു വേണമെന്ന് നിങ്ങൾക്കു ചിന്തിക്കാം. ഒന്നുകിൽ വിശ്വസിക്കുന്ന ഭഗവാനെ തള്ളിപ്പറയുക, അല്ലെങ്കിൽ ഭഗവാൻ പറയുന്നത് കേൾക്കുക. തീരുമാനം നിങ്ങളുടേതാണ്.

നിങ്ങളെല്ലാം ആകെ ഭയപ്പെട്ടിരിക്കയാണെന്നെനിക്കറിയാം. ശരിക്കുള്ള ഈശ്വരചിന്തയുടെ അഭാവത്തിലാണ് ഭയത്തിന്റെ ഉദയവും നിലനിൽപ്പും. ദീപം പ്രകാശിച്ചു കഴിയുമ്പോൾ ഇരുട്ടു താനേ അകന്നു പൊയ്‌ക്കൊള്ളും.

നിരീശ്വരവാദത്തിനുപോലും സ്ഥാനമുള്ള മതമാണ് ഹിന്ദുമതം. ഈശ്വരവിശ്വാസമില്ലാതെ തന്നെ അന്തസ്സായി ജീവിച്ചു പോകാം. പക്ഷെ നല്ല തന്റേടം വേണം. എന്ത് ചെയ്താലും അതു ബോധപൂർവം ചെയ്‍താൽ നിങ്ങൾ നല്ല ഹിന്ദുവാകും. ബോധപൂർവം ചിന്തിച്ചു ചെയ്യണം എന്നു മാത്രം. വല്ലവരും ഒക്കെ പറയുന്നതിന്റെ പിറകെ പായരുത്, അത് നല്ല ഹിന്ദുവിന്റെ ലക്ഷണമല്ല.

യജ്ഞഭാവത്തിലുള്ള കർമ്മം എന്നാൽ എന്താണ്? നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങളെ അങ്ങിനെയാക്കി ഭഗവാൻ പറയുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാനാവുമോ? ചിന്തിക്കാം. നാളെയാട്ടെ.

രാമായണമാസക്കുറിപ്പ് -25

യജ്ഞഭാവത്തിൽ കർമ്മംചെയ്ത് കർമ്മബന്ധനങ്ങളിൽ നിന്നും അതുമൂലം വന്നു ചേരുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാമെന്നാണല്ലോ ഇന്നലെ പറഞ്ഞു നിർത്തിയത്. എന്താണ് യജ്ഞഭാവത്തിലുള്ള കർമ്മം?
ലോകസംഗ്രഹത്തിനുവേണ്ടി അർപ്പണഭാവത്തോടെ നിസ്വാർത്ഥമായി ചെയ്യപ്പെടുന്ന ഏതു കർമ്മവും യജ്ഞമാകുന്നു. പ്രകൃതിയിൽ ഇതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ട്.

നാമെല്ലാം ശ്വസിച്ചുതള്ളുന്നത് കാർബൺ ഡയോക്‌സൈഡ് എന്ന വാതകമാണ്. ഇതിന്റെ സാന്ദ്രത ഒരളവിൽ കൂടിയാൽ അതു വിഷമാണ്. അങ്ങിനെയുള്ളിടത്തു ജീവൻ നിലനിൽക്കില്ല. ചെടികളും മരങ്ങളും നമുക്കു ദോഷകരമായ ഈ വാതകമെടുത്തു photosynthesis എന്ന പ്രക്രിയയിലൂടെ മാറ്റി ജീവൻ നിലനിർത്താൻ വേണ്ട ഓക്സിജൻ എന്ന വാതകമാക്കി അന്തരീക്ഷത്തിലേക്ക് വിടുന്നു. അതായത് നമുക്കു ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് ഈ മരങ്ങളും ചെടികളും ചെയ്യുന്ന നിഷ്ക്കാമ കർമ്മം ഒന്നു കൊണ്ട് മാത്രം. നമ്മിൽ നിന്നും ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഇവയൊന്നും ഇത് ചെയ്യുന്നത്. ജനിച്ച നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെ നമ്മുടെ ഹൃദയം മിടിച്ചു കൊണ്ട് നമ്മുടെ ജീവൻ നിലനിർത്തുന്നു. അൽപ്പ സമയം പോലും വിശ്രമിക്കുന്നില്ല. വിശ്രമിച്ചാൽ നമ്മളില്ലാതാകും.നമ്മുടെ തലച്ചോറും കിഡ്‌നിയും ലിവറും..... വായുവും ജലവും......എല്ലാം എല്ലാം തന്നെ, ഒരു ഫലേച്ഛയും കൂടാതെ, അതാതിന്റെ കർമ്മങ്ങൾ ചെയ്തു നമ്മെ നിലനിർത്തുകയാണ്. ഇതാണു യജ്ഞഭാവത്തിലുള്ള കർമ്മം.

ഇങ്ങിനെ മറ്റുള്ളവയുടെ സഹായം ഒന്നു കൊണ്ട് മാത്രം ജീവിക്കുന്ന നമ്മളെന്താണ് ചെയ്യുന്നത്? ഇപ്പറഞ്ഞതിനൊക്കെ എന്തൊക്കെ ദ്രോഹം ചെയ്യാമോ അതത്രയും ചെയ്‌തുകൂട്ടും. ഒരു മരത്തിനെയും ജീവിക്കാൻ നാം സമ്മതിക്കില്ല, ഒരു ചെടി കരിഞ്ഞു തളർന്നാലും അതിനിറ്റു വെള്ളം കൊടുക്കില്ല, ശരീരഭാഗങ്ങൾക്കെല്ലാം തകരാറുണ്ടാക്കുന്ന ജീവിതമേ ജീവിക്കൂ. ഇങ്ങനെ പാപമെല്ലാം സമ്പാദിച്ചു കൂട്ടി എല്ലാം നാശത്തിന്റെ വക്കിലെത്തുമ്പോൾ ഓടും അമ്പലത്തിലേക്ക്. എന്റെ കാര്യമെല്ലാം ഒന്നു ശരിയാക്കിത്തരാമെങ്കിൽ ഞാൻ എന്തു കൈക്കൂലി വേണമെങ്കിലും തരാം ഭഗവൻ ! അങ്ങിനെ അഴിമതിക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ തലത്തിലേക്ക് ഈശ്വരനെക്കൂടി നമ്മൾ വലിച്ചിടും.
നമ്മുടെ കർമ്മങ്ങൾ മിക്കതും യജ്ഞഭാവത്തിന് എതിരാണ്. കർമ്മബന്ധനങ്ങളും പാപഭാരവും അനിവാര്യമായ ഫലങ്ങളാണ്. നമ്മെ രക്ഷിക്കേണ്ടത് നമ്മൾ തന്നെ. കർമ്മത്തിന്റെ ഫലം പ്രകൃതി നൽകുമെന്നും നിർഗ്ഗുണബ്രഹ്മമായ ഈശ്വരന് ഇതൊന്നുമായി യാതൊരു ബന്ധവും ഇല്ലെന്നും ഭഗവത് ഗീതയിൽ നിന്നും നാം നേരത്തെ മനസ്സിലാക്കി കഴിഞ്ഞതാണ്. ഇതൊന്നുമല്ല ശരി, എല്ലാം ഞാൻ ശരിയാക്കിത്തരാം എന്നാണ് ആരെങ്കിലും പറയുന്നതെങ്കിൽ അയാൾ ഈശ്വരനെക്കാൾ മുകളിലുള്ള ആളായിരിക്കണം. അങ്ങിനെയെങ്കിൽ ഒട്ടും ശങ്ക വേണ്ട, അദ്ദേഹത്തോടൊപ്പം തന്നെ നിങ്ങൾ പോകണം. നാം അർഹിക്കുന്ന നേതാക്കളെയേ നമുക്ക് കിട്ടൂ!

നമ്മുടെ സ്വാർത്ഥപ്രേരിതമായ കർമ്മങ്ങളെ, ബോധപൂർവം ചിന്തിച്ചാൽ, യജ്ഞഭാവത്തിലേക്കു മാറ്റാവുന്നതേയുള്ളൂ. മേൽപ്പറഞ്ഞ അറിവോടെ, ഹൃദയ നൈർമ്മല്യത്തോടെ, അമ്പലത്തിൽ പോകൂ. ഇങ്ങിനെയൊരു ജീവിതം തന്നതിനും നിന്നെ കാണാൻ കഴിയുന്നതിനും നന്ദി പറഞ്ഞു കാണിക്കയിട്ടു തൊഴുതോളൂ. സാധു പൂജാരിക്കും കൊടുക്കണം ദക്ഷിണ. പക്ഷേ കൂടുതൽ ഒന്നും പറയാനും ചോദിക്കാനും പോകേണ്ട. ശ്രീകൃഷ്ണനെ കണ്ട കുചേലൻ ആ ചൈതന്യമാർന്ന മുഖത്തു ഭക്തിയോടെ നോക്കിയിരുന്നതേയുള്ളൂ. ദരിദ്രനാരായണനായിട്ടും ഒന്നും ചോദിച്ചില്ല. പക്ഷേ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ കണ്ടതെന്താണെന്നു എല്ലാവർക്കും അറിയാമല്ലോ? ചോദിച്ചാലേ കിട്ടൂ എന്നതു നമ്മൾ മനുഷ്യരുടെ നിയമമാണ്. ഈശ്വരന്റെയും പ്രകൃതിയുടെയും നിയമങ്ങൾ വേറെയാണ്.

നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി നാം തന്നെയാണ്. തിരുത്തേണ്ടതാണെങ്കിൽ നാം തന്നെ തിരുത്തണം. ലോകം മുഴുവൻ കാത്തുരക്ഷിക്കേണ്ട ഈശ്വരനെ നമ്മുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കുന്നതു നല്ല ഭക്തന്റെ ലക്ഷണമല്ല.

രാമായണമാസക്കുറിപ്പ് - 26

കഥകളും ശ്ലോകങ്ങളും വിശകലനങ്ങളും ഒക്കെ ധാരാളം പേർക്ക് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, അതിന്റെ പ്രായോഗികതലത്തിലേക്ക് ചെന്നു കഴിയുമ്പോൾ, അതു വേണ്ടാ, അതിലെങ്ങും തൊടണ്ടാ എന്ന അഭിപ്രായമാണ് പലർക്കും. ഈശ്വരവിഷയമാകയാൽ ഇങ്ങനെയൊക്കെയുള്ള ചിന്തകൾ പോലും പലർക്കും ഭയം ഉളവാക്കുന്നതാണ്. സൈക്കിൾ ചവിട്ടേണ്ടത് എങ്ങനെയെന്നു ക്ലാസ്സ് എടുക്കാം. പക്ഷെ താനല്ലാതെ ആരെത്ര പഠിച്ചാലും തനിക്കു സൈക്കിൾ ചവിട്ടാൻ കഴിയുമോ, ഇല്ല. സൈക്കിൾ പഠിക്കുമ്പോൾ വീണു കാലും കൈയ്യും മുറിഞ്ഞാലും ഒടിഞ്ഞാലും നമ്മൾ പഠിത്തം വിടില്ല; കാരണം ഭാവിയിൽ അത് ഗുണം ചെയ്യും എന്ന ബോധ്യം ഉള്ളതുകൊണ്ട്. പക്ഷെ ഈശ്വരവിഷയത്തിൽ മാത്രം ഞങ്ങൾ പഠിക്കില്ല, പഠിച്ചവർ (ഇപ്പം കൂടുതലും ഒന്നും പഠിക്കാത്തവരാ) പറയുന്നത് കേട്ട് അനുസരിക്കുന്നതാണ് നല്ലതു എന്ന് നമ്മൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്. ഇതു പഠിച്ചിട്ടു അത്ര ഗുണമൊന്നുമില്ലെന്നു മനസ്സിലാക്കിയിട്ടോ? ബോധത്തെ ഉണർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വന്തം മതത്തെക്കുറിച്ചു അൽപ്പം പഠിക്കൂ എന്നു മാത്രമാണീ പറയുന്നത്. ഞങ്ങളല്ല, ഞങ്ങളുടെ കുഞ്ഞുങ്ങളും ഇതൊന്നും പഠിക്കരുത് എന്നു മാതാപിതാക്കൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്? ഈശ്വരവിഷയത്തിൽ ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധം അടിമത്തത്തിലേക്ക് ആഴ്ന്നു പോയതു കൊണ്ടോ? നൂറ്റാണ്ടുകളായി നമ്മുടെ ജീനുകൾ പോലും 'ഭയപ്പെടുത്തുന്ന' ഈശ്വരസങ്കൽപ്പത്തിലുറച്ചു മാറിപ്പോയി. കഴിഞ്ഞ പോസ്റ്റിൽ എന്റെ സുഹൃത്തു അഭിപ്രായപ്പെട്ടതുപോലെ ചെറുപ്പം മുതൽ കണ്ടും കേട്ടും ശീലിച്ച ശീലം അത്രവേഗം ഇളക്കാനൊന്നും കഴിയില്ല. അത് ശരിയാണ്. അതിനാൽ നമ്മുടെ കാര്യം കള, വരും തലമുറയെങ്കിലും അൽ പ്പം ബോധമുള്ളവരാകുന്നതിൽ എന്താണ് തെറ്റ്? എഞ്ചിനീറിംഗും കമ്പ്യൂട്ടറും ഒക്കെ കോളജിൽ പഠിപ്പിക്കും. പക്ഷേ ബോധം ആരു പകർന്നു നൽകും? ആഴ്ചയിലൊരിക്കൽ അമ്പലത്തിൽ പോയാൽ കിട്ടുന്നതാണോ അത്?

നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ജോലിനോക്കുന്ന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറുമായി ഒരു സംഭാഷണത്തിന് എനിക്ക് സാഹചര്യം കിട്ടി. ഈ സ്ഥാപനത്തിന്റെ ബൗദ്ധികമായ ഉൽപ്പാദനക്ഷമത എങ്ങിനെ വർദ്ധിപ്പിക്കാം എന്ന വിഷയത്തിലേക്കു ചർച്ച തിരിഞ്ഞു. ഞാൻ പറഞ്ഞു; സാർ, ഇതു സംഭവ്യമാണ്. ഒരേ ഒരു വഴി, ശാസ്ത്രജ്ജരെ ആത്മീയവിഷയത്തിൽ ബോധവാന്മാരാക്കണം. ഇതൊന്നൊഴികെ മറ്റെല്ലാ കഴിവുകളും നമ്മുടെ ശാസ്ത്രജ്ജർക്കുണ്ട്. എല്ലാ കഴിവുകളും വേണ്ടുവോളം ഉണ്ടെങ്കിലും ബോധമണ്ഡലത്തിലെ ഈ ഒരു കുറവ് അവരുടെ കർമ്മശേഷിയെ വല്ലാതെ നശിപ്പിക്കുന്നുണ്ട് സാർ. അദ്ദേഹം ആകാംക്ഷയോടെ ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ടു പറഞ്ഞു, 'പലരും പല വഴികളും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻദാസ് പറഞ്ഞ ഈ വഴി എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല'. ശരിയാണ് സാർ, നമുക്ക് ചുറ്റും ഒന്നു നോക്കൂ, എത്ര മിടുമിടുക്കന്മാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ വിചാരണ നേരിടുന്നത്, ജയിലിൽ കിടക്കുന്നത്? എത്ര പ്രഗത്ഭന്മാരായ ഡോക്ടർമാരാണ് പാവം രോഗികളെ കള്ളത്തരം പറഞ്ഞു പിഴിയുന്നത്? നന്മയുടെ വശങ്ങൾ മനസ്സിൽ പതിയാതെ, മത്സരബുദ്ധിയോടെ ഡിഗ്രികൾ നേടാൻ മാത്രം പഠിപ്പിക്കുന്നതിന്റെ, പഠിക്കുന്നതിന്റെ തകരാറാണിത്. മനസ്സിലെ കളങ്കം പല വിധത്തിൽ കർമ്മപഥത്തിൽ പതിയും സാർ. എത്ര വലിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉണ്ടെങ്കിലും ബോധം ശരിക്കും ഉണർന്നിട്ടില്ലെങ്കിൽ അതിന്റെ കുറവ് ജോലിയിൽ ശരിക്കും പ്രതിഫലിക്ക തന്നെ ചെയ്യും. ഉൽപ്പാദനം കൂട്ടാനായി വലിയ കമ്പനികൾ അവരുടെ ഉദ്യോഗസ്ഥർക്ക് ഇങ്ങനെയുള്ള ട്രെയിനിങ് നൽകാറുണ്ടെന്നു കേൾക്കുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുള്ള മോറൽ എഡ്യൂക്കേഷന് പണ്ടുള്ള സ്ഥാനം ഇന്നില്ലല്ലോ?

അദ്ദേഹത്തിന് എന്റെ proposal വളരെ ഇഷ്ട്ടപ്പെട്ടു. അതിനാവശ്യമായ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ എന്നോടാവശ്യപ്പെട്ടു. Working atmosphere മെച്ചപ്പെടുത്താനുള്ള രണ്ടു പ്രായോഗിക പദ്ധതികൾ കൂടി ഉൾപ്പെടുത്തി ഞാൻ റിപ്പോർട് തയ്യാറാക്കി, രണ്ടു മൂന്നുവട്ടം ഞങ്ങൾ ചർച്ചയും ചെയ്തു. പക്ഷെ ഒന്നും നടന്നില്ല എന്നതു വേറെ കാര്യം. നമ്മുടെ ഈശ്വരവിഷയം പോലെ തന്നെ, ശീലിച്ചതിൽ നിന്നും മാറി ചിന്തിക്കുന്നത് ബഹൂഭൂരിപക്ഷം മനുഷ്യർക്കും ഇഷ്ടമല്ല എന്നതു തന്നെ കാര്യം. 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം? എന്നു കവി പാടിയത് നമ്മളെ കണ്ടുകൊണ്ടു തന്നെയാണ്.

രാമായണമാസക്കുറിപ്പ് -27

എന്നോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളെ എന്റെ മകന്റെ കല്യാണത്തിനു ക്ഷണിക്കാൻ പോയി. സ്വാഭാവികമായും മകന്റെ ജോലി എന്താണെന്ന് പലരും തിരക്കി. ഇന്ത്യൻ നേവിയിൽ ഓഫീസർ ആണെന്നു പറഞ്ഞപ്പോൾ പലരും പുരികം ചുളിച്ചു. ചിലർക്ക് ഈ നേവി എന്നു പറഞ്ഞതു മനസ്സിലായില്ല, മറ്റു ചിലർക്ക് ഇങ്ങനൊരു തൊഴിലിൽ മകനെ വിട്ടതിന്റെ കാരണമാണ് മനസ്സിലാകാത്തത്. നേവി എന്ന് പറഞ്ഞത് മനസ്സിലാക്കാത്തവർ, അതെന്താണെന്നു ചോദിച്ചു. നമ്മുടെ രാജ്യത്തിന്റെ സേനാവിഭാഗങ്ങളിൽ ഒന്നാണെന്ന് പറഞ്ഞപ്പോൾ, 'ഓ, ദാറ്റ്'സ് റൈറ്റ്, ദി ഷിപ് ആൻഡ് ഓൾ ദാറ്റ് സ്റ്റഫ് യു മീൻ' എന്നായി ചില മിടുക്കന്മാർ. പക്ഷേ , അതിനെ 'ആർമി' എന്നല്ലേ വിളിക്കുന്നത് എന്നായി വേറെ ചിലർ. ചിലർക്ക് എന്നിട്ടും പിടികിട്ടുന്നില്ല, 'യു മീൻ മർച്ചന്റ് നേവി?' (ഇതു പലരും കേട്ടിട്ടുണ്ട്, കാരണം വലിയ ശമ്പളം കിട്ടുന്ന ജോലിയാണത്രെ !). അല്ലെന്നു പറഞ്ഞു ഞാൻ കുറേക്കൂടി കാര്യമായി പറഞ്ഞു കൊടുത്തു. നാലു ലക്ഷം പേർ ശ്രമിച്ചാൽ നാനൂറു പേർക്കു മാത്രം സെലെക്ഷൻ കിട്ടുന്ന പണിയാണെന്നും ട്രെയിനിങ് ഒക്കെ നല്ല കഷ്ടപ്പാടുള്ളതാണെന്നും പറഞ്ഞു. 'ഓ, സൊ ഗ്രേറ്റ്'. എന്നാലും ഒരു സംശയം ബാക്കി, ഇങ്ങനെ കഷ്ടപ്പാടുള്ള പണിക്കെന്തിനാ മോനെ വിട്ടത്‌? (AC മുറിയിൽ കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു ചെയ്യുന്ന ജോലി മാത്രമേ അന്തസ്സുള്ള ജോലിയായി ഇന്ന് പരിഗണിക്കപ്പെടൂ) ഞങ്ങടെ സെന്റർ ഡയറക്ടറും ആകാക്ഷയോടെ എന്നോടു ചോദിച്ചു, 'ഹൗ കം എ സയന്റിസ്റ്റ്സ് സൺ ബിക്കം എ മിലിട്ടറി ഓഫീസർ'?

നമ്മുടെ രാജ്യത്തിലെ വിദ്യാസമ്പന്നതയും ശാസ്ത്രബോധവും ഏറെയുള്ള ഒരു സമൂഹത്തിലുള്ളവരാണ് ഈ ചോദ്യം ചോദിക്കുന്നതെന്നറിയണം. നമ്മുടെ രാജ്യത്തിനു മൂന്നു സേനാവിഭാഗങ്ങൾ ഉണ്ടെന്നറിയാത്തവർ! എങ്ങിനെയുണ്ട് കഥ? ബ്രിട്ടൻ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ രാജാക്കന്മാർ പോലും ജോലി ചെയ്ത് അഭിമാനമായി കൊണ്ടു നടക്കുന്ന ഒരു തൊഴിലിനോടുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? സിയാച്ചനിലും അതുപോലെ മനുഷ്യവാസം പോലും സാദ്ധ്യമല്ലാത്ത അതിർത്തി പ്രദേശങ്ങളിലും, ശത്രുവിൻറെ തോക്കിനു മുൻപിൽ ജാഗരൂകരായി നിൽക്കുകയും പിടഞ്ഞു മരിക്കാൻ ധൈര്യം കാട്ടുകയും ചെയ്യുന്ന പട്ടാളക്കാരന്റെ ബലത്തിലാണ് നമ്മൾ ഇങ്ങിനെ സുഖജീവിതം ആസ്വദിക്കുന്നതെന്ന് അവർക്കാരും പറഞ്ഞു കൊടുത്തിട്ടില്ല. അവർക്കതറിയുകയും വേണ്ടാ. അതൊക്കെ അങ്ങു വടക്കേ ഇന്ത്യയിലുള്ള ആരുടെയൊക്കെയോ പണിയാണ്. 'വൈ ഷുഡ് വി നോ സച് അൺറീലേറ്റെഡ് തിങ്ങ്സ്' - ഇതാണ് ലൈൻ. ആത്മീയ ബോധമില്ലാത്തവനു രാഷ്ട്രബോധവും രാജ്യസ്നേഹവും അന്യമാകും.

സഹജീവികളോടുള്ള കാരുണ്യത്തിന്റെ മതമായ സനാതനമതത്തെ നിരാകരിച്ചു സ്വാർത്ഥതയുടെയും ഉച്ചനീചത്വങ്ങളുടെയും മതത്തെ പുൽകിയ നമ്മുടെ നാടിനു സംഭവിക്കുന്ന ഗതികേടാണിത്. 'വസുധൈവ കുടുംബ കം' എന്നാൽ 'ഞാനും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം' എന്ന തരത്തിലേക്ക് കാര്യങ്ങൾ അധ:പതിച്ചിരിക്കുന്നു. ഞങ്ങടെ ഈ കുടുംബത്തിന് സമൂഹവും രാജ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും രാജ്യത്തിന്റെ എല്ലാ ഗുണഗണങ്ങളും അനുഭവിക്കുക എന്നത് ഞങ്ങടെ ജന്മാവകാശമാണ്!!! ലൈൻ അതാണ്. ആത്മാവിൻറെ മരണമില്ലാഴ്മയെ ലോകത്തിനു ബോദ്ധ്യപ്പെടുത്തിയ നാട്ടിൽ ആത്മാവു മരിച്ച മനുഷ്യരെയാണിന്നു കൂടുതലും കാണുന്നത്!

ഇനി കേരളത്തിലേക്ക് വരാം. മൂന്നു ആത്മീയാചാര്യന്മാരെ കേരളം ലോകത്തിനു സംഭാവന ചെയ്തു, ശ്രീ ശങ്കരാചാര്യർ, ശ്രീ. ചട്ടമ്പി സ്വാമികൾ, ശ്രീ. നാരായണഗുരു ദേവൻ. വൈദികമതത്തിന്റെ സ്വാർത്ഥപൂർണ്ണമായ അധിനിവേശത്തിൽ മനുഷ്യസമൂഹങ്ങൾ നശിക്കുന്നതു കണ്ട്, ആ ഇരുട്ടിൽ നിന്ന് മനുഷ്യാത്മാക്കളെ മോചിപ്പിച്ചു ബോധത്തിന്റെ വെളിച്ചത്തിലേക്കു നടക്കാനാണ് അവർ പ്രേരിപ്പിച്ചത്, ആഹ്വാനം ചെയ്തത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയാണവർ പൊരുതിയത്. പക്ഷേ ഇന്നെന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്‌? ഇന്നു നടക്കുന്നതിനൊന്നും വൈദികമതക്കാരെയല്ല കുറ്റം പറയേണ്ടത്, തങ്ങളുടെ സ്വാർത്ഥമോഹസാഫല്യങ്ങൾക്കു വേണ്ടി അവരുടെ പിറകേ കൂടിയിരിക്കുന്ന 'ഭക്ത' ജനത്തെയാണ്. എത്ര വേണമെങ്കിലും തരാം, എൻറെ കാര്യം ഒന്നു സാധിച്ചു തരണം! ആത്മീയ കച്ചവടങ്ങൾ കൊഴുക്കുന്നതിനനുസരിച്ചു ആത്മബോധം മറയുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണുന്നത്-ചിന്തിക്കുന്നവന് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച. NSS, SNDP, യോഗക്ഷേമ സഭ തുടങ്ങിയ ജാതിസംഘടനകളും മറ്റു മത-രാഷ്ട്രീയ സംഘടനകളും അംഗങ്ങളിൽ ആത്മബോധം ഉണർത്താനുതകുന്ന കർമ്മപരിപാടികളിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭഗവത് ഗീതയും രാമായണവും ഭാഗവതവും മറ്റെന്തായാലും വെറുതേ പാരായണം ചെയ്‌താൽ പോരാ, ശരിക്കും പഠിക്കുകയും പഠിപ്പിക്കുകയും തന്നെ വേണം.

ശ്രീ രാമാ രാമ രാമാ ശ്രീ രാമചന്ദ്രാ ജയ 
ശ്രീ രാമാ രാമ രാമാ ശ്രീ രാമ ഭദ്രാ ജയ
ശ്രീ രാമാ രാമ രാമാ രാവണാന്തകാ രാമാ
ശ്രീ രാമാ രാമ രാമാ ലോകാഭിരാമാ ജയ


ബോധസ്വരൂപനായ രാമൻ നിങ്ങളുടെ ജീവിതത്തെ ധന്യമാക്കട്ടെ എന്നാശംസിച്ചുകൊണ്ട് എൻറെ കുറിപ്പുകൾ തൽക്കാലം അവസാനിപ്പിക്കുന്നു. ഈ ആത്മീയാന്വേഷണത്തിൽ പങ്കെടുത്ത നിങ്ങളേവർക്കും നന്ദി. നമസ്ക്കാരം.

Wednesday, August 10, 2016

ഒരു A T M തട്ടിപ്പ് കഥ

രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തു നടന്ന A T M തട്ടിപ്പാണ് വാർത്തകളിൽ നിറയുന്നത്. തട്ടിപ്പുകാർ റുമേനിയക്കാർ ആണെന്ന് ഇന്നത്തെ പാത്രത്തിൽ കണ്ടു. ഇതൊക്കെ വായിച്ചപ്പോൾ ഏതാണ്ട് സമാനസ്വഭാവത്തിൽ എനിക്കുണ്ടായ ഒരു തട്ടിപ്പ് അനുഭവമാണ് ഓർമ്മ വന്നത്.

സംഭവം നടക്കുന്നത് 2005 ൽ ചെക്കോസ്ലോവാക്കിയയുടെ തലസ്ഥാനമായ പ്രാഗിൽ വച്ച്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു കോൺഫെറെൻസിൽ പങ്കെടുക്കാൻ അവിടെ പോയതാണ്. എന്റെ കൂടെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷക ഡോ. മേരിയും ഉണ്ട്. 

ട്രെയിനിൽ പ്രാഗ് മെട്രോസ്റ്റേഷനിൽ ഇറങ്ങി കോൺഫറൻസ് നടക്കുന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേക്കാണ് ഞങ്ങൾ പോകുന്നത്. ചുറ്റും വാഹനങ്ങളും ധാരാളം കാൽനടക്കാരുമുള്ള നഗരമദ്ധ്യ ത്തിലെ ഒരു പാർക്കു വഴിയാണ് ഞങ്ങൾ നടക്കുന്നത്. വളരെ തുറസ്സായ പാർക്കിലെ നടപ്പാതക്കു രണ്ടു വശങ്ങളിലും കുറെ വലിയ മരങ്ങൾ ഉണ്ടെന്നത് മാത്രമാണു് ഒരു മറവായുള്ളത്. ഞങ്ങൾ നടക്കുമ്പോൾ ഒരു മരത്തിനു പിറകിൽ നിന്നും രണ്ടുപേർ ചാടി മുന്നിൽ വന്നു നിന്നു. ചില ഹിന്ദി സിനിമകളിലൊക്കെ കാണുന്നതുപോലെ ലെതർ ജാക്കറ്റു ധരിച്ച ഫ്രോഡ് ലുക്കുള്ളവർ. അതിൽ പ്രധാനിയുടെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന സ്റ്റീൽ ചെയിനിന്റെ വലിയ ലോക്കറ്റിൽ 'പ്രാഗ്  പോലീസ് ഇന്റലിജൻസ്' എന്ന് വെണ്ടക്കാ അക്ഷരത്തിൽ എഴുതിയിട്ടും ഉണ്ട്. അത് കയ്യിലെടുത്തു കാണിച്ചു അയാൾ പറഞ്ഞു, 'ഞങ്ങൾ ചെക്ക് പോലീസ് ഇന്റലിജൻസ് ഡിപ്പാർട്മെൻറ്റിലെ  ഉദ്യോഗസ്ഥരാണ്. ഈ നഗരത്തിൽ വരുന്ന എല്ലാ വിദേശികളുടെയും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിലുള്ള പാസ്പോർട്ട്, കറൻസികൾ, A T M കാർഡുകൾ, ഇവിടെ വന്നത് എന്തിണെന്നതിനുള്ള രേഖകൾ എല്ലാം എടുക്കു, വേഗം, വേഗം". അവരുടെ ചോദ്യവും ഭാവവും കണ്ടാൽ കാര്യം സത്യമാണെന്നേ ആർക്കും തോന്നൂ. രേഖകൾ എടുക്കാനുള്ള സാവകാശം പോലും നൽകാതെയാണ് അവർ ആക്രോശിക്കുന്നത്. ഡോ. മേരി ശരിക്കും ഭയന്നു പോയി. കയ്യിലുള്ള പാസ്സ്പോർട്ടും അഞ്ചെട്ടു കാർഡുകളും  കറൻസികളും എല്ലാം എടുത്തു അവരുടെ കയ്യിൽ കൊടുത്തു. കറൻസികലും പാസ്പോർട്ടും ഒന്നു നോക്കി തിരികെ കൊടുത്തു. ക്രെഡിറ്റ് കാർഡുകൾ എടുത്തു ചെറിയ പെൻടോർച്ചു മാതിരിയുള്ള സ്കാനർ കൊണ്ടു സ്കാൻ ചെയ്തു ഒന്നൊന്നായി തിരികെ നൽകി.  എന്റെ കയ്യിൽ പാസ്പോർട് ഉണ്ടെങ്കിലും ഇല്ല എന്നു പറഞ്ഞു കയ്യിലുണ്ടായിരുന്ന barclays bank card മാത്രം കൊടുത്തു. അതും സ്കാൻ ചെയ്തു തിരികെ തന്നു. രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ ഈ നാടകം അവസാനിപ്പിച്ചു, സുരക്ഷിതമായി യാത്ര ചെയ്യണം എന്ന ഉപദേശവും നൽകി ഇന്റലിജൻസ് ഓഫീസർമാർ സ്ഥലവും വിട്ടു. അവർ ഫ്രോഡുകളായിട്ടാണ് എനിക്ക് തോന്നിയതെങ്കിലും മേരിക്ക് അങ്ങനെ തോണിയില്ല. നല്ല ഇംഗ്ലീഷിൽ സംസാരിച്ചു, കൊടുത്ത കറൻസികൾ അടക്കം പ്രധാനപ്പെട്ട യാത്രാരേഖകൾ ഒന്നും തന്നെ എടുക്കാതെ തിരികെ ഏൽപ്പിച്ച അവർ മാന്യന്മാരല്ലേ?

കുറെ നേരം കഴിഞ്ഞു, കോൺഫറൻസ് സ്ഥലത്തു വച്ച് ഒരുൾവിളി തോന്നി ഞാൻ മേരിയോട് കാർഡെല്ലാം തിരികെ കിട്ടിയോ എന്നു ഒന്നു കൂടി നോക്കാൻ പറഞ്ഞു. അതെ, ഒരു കാർഡ് കാണാനില്ല.  വളരെ വേഗത്തിലുള്ള കൊടുക്കലും വാങ്ങലും സ്‌കാനിങ്ങും ഒക്കെ നടത്തുന്നതിനിടയിൽ ആ മിടുക്കന്മാർ കാർഡിലൊരെണ്ണം അങ്ങു മുക്കി !

ഞാൻ ഉടൻ തന്നെ കേംബ്രിഡ്ജിലെ എന്റെ ബാങ്കിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. എന്റെ കാർഡ് അവരുടെ കയ്യിൽ ഇല്ലാതിരുന്നതിനാലാകാം തുക ഒന്നും അവർ എടുത്തിരുന്നില്ല, കാർഡ് ബ്ലോക്കും ചെയ്യിച്ചു (കാർഡ് സ്കാൻ ചെയ്ത ഡേറ്റ ഉപയോഗിച്ച് പുതിയ കാർഡ് ഉണ്ടാക്കിയെടുത്താൽ മാത്രമേ അതുപയോഗിച്ചു പണം  എടുക്കാൻ കഴിയൂ). മേരിയും ബാങ്കിലേക്ക് വിളിച്ചു. പക്ഷെ അതിനുള്ളിൽ അക്കൗണ്ടിൽ നിന്നും 900 പൗണ്ടുകൾ  (~ 75000 രൂപ) പോയ്ക്കഴിഞ്ഞിരുന്നു. പരാതിപ്പെടണമെങ്കിൽ കാർഡ് നഷ്ട്ടപ്പെട്ട സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ  നിന്നുള്ള  എഫ്.ഐ.ആർ വേണം. ഒരു ദിവസം മുഴുവൻ പ്രാഗ് പോലീസ് സ്റ്റേഷൻ നിരങ്ങി എഫ്.ഐ.ആർ സംഘടിപ്പിച്ചു. പരാതിയൊക്കെ കൊടുത്തുവെങ്കിലും നഷ്ട്ടപ്പെട്ട പണമൊന്നും തിരികെ കിട്ടിയില്ലെന്നു പിന്നീടൊരിക്കൽ മേരിയെ കണ്ടപ്പോൾ അറിഞ്ഞു.

Saturday, June 25, 2016

കഥകളിയിൽ സന്ദർഭോചിതമായ പാദാഖ്യാനത്തിന്റെ പ്രസക്തി

'രുഗ്മാംഗദചരിതം' ആട്ടക്കഥയിലെ 'മധുരതര കോമള വദനേ' എന്ന പദത്തിലെ 'മദസിന്ധുരഗമനേ' എന്ന ഭാഗത്തിൻറെ അഭിനയത്തെക്കുറിച്ചു 'ഫേസ്ബുക്ക്‌ കഥകളി ഗ്രൂപ്പിൽ ഞാൻ  ഉന്നയിച്ച ചോദ്യത്തിനെ തുടർന്ന്  2016 ജൂൺ 12  മുതൽ 21 വരെ നടന്ന ചർച്ചയുടെ പ്രസക്തഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അർത്ഥസമ്പുഷ്ട്ടമായ കഥകളി സാഹിത്യത്തെ (പദങ്ങളെ) വ്യാഖ്യാനിക്കുന്നതിലുള്ള ഭാഷാപരമായ തെറ്റുകളും അതുമൂലം കഥകളിക്കുണ്ടാകുന്ന അപചയവും  പരാമർശന വിധേയമാക്കുന്ന ഈ ചർച്ച കഥകളി കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ചിന്തകർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരിക്കും.


K .s. Mohandas 11:00am Jun 12

ഒരു സംശയം. 'രുഗ്മാംഗദചരിതം' ആട്ടക്കഥയിലെ 'മധുരതര കോമള വദനേ' എന്നു തുടങ്ങുന്ന പദത്തിൽ വരുന്ന 'മദസിന്ധുരഗമനേ' എന്ന വാക്കിന്റെ അർത്ഥം "മദം പൂണ്ട (മദത്തിനു ഗർവ്, തന്റേടം, അഭിമാനം തുടങ്ങിയ അർത്ഥങ്ങൾ) ആനയുടെ നടത്തത്തോടു കൂടിയവളേ" എന്നാണോ അതോ "മദമിളകിയ ആനയുടെ നടത്തത്തോടു കൂടിയവളേ" എന്നാണോ? സമാന്യബോധത്തിൽ ആദ്യത്തേതാണ് ശരി എന്നാണ്‌ തോന്നുന്നത്. പക്ഷേ 'മദം പൊട്ടിയൊലിച്ച ആനയുടെ നടത്തം' എന്ന് അനുഭവസമ്പത്തുള്ള ഒരു നടൻ അരങ്ങത്ത് ആടുന്നതും കണ്ടു.

'മദഗജ'മുഖനാണ് ഗണപതിയെന്നാണല്ലോ കവിഭാവന. മദഗജത്തിനു 'മദമിളകിയ ആന' എന്ന അർത്ഥം ഇവിടെയും ശരിയാകില്ല. 'മദഗജ' ത്തിൻറെ ശരിയായ അർത്ഥം എന്താണ്‌?

അറിവുള്ളവരുടെ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.

Unnikrishnan Menon 9:38pm Jun 13

ഇത്തരം സന്ദര്‍ഭങ്ങളില്‍ 'മദം' എന്ന വിശേഷണത്തിന്റെ ധ്വനി, പല ആചാര്യന്മാരും നായികാശ്രിതമായ (27 or 28) അലങ്കാരങ്ങളില്‍ ഒന്നായി അംഗീകരിച്ചിട്ടുള്ള അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നതാവും അനുയോജ്യംഎന്ന് തോന്നുന്നു. യൌവ്വനം, പ്രിയന്‍റെ അനുരാഗം, മുതലായവയാല്‍ ഉണ്ടാകുന്ന ശരീര ചേഷ്ടകളെയാണ് പൊതുവേ സൂചിപ്പിക്കുന്നത്. 'നടത്തത്തിന്‍റെ സ്വഭാവം' പ്രധാനപ്പെട്ട ഒരു ചേഷ്ട തന്നെയാണ്. ആ അവസ്ഥയെ ആനയുടെ പ്രൌഢിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഉപമയായി ഈ പ്രയോഗത്തെ കണക്കാക്കാം എന്ന്തോന്നുന്നു. 'ദാനി സാമജേന്ദ്ര ഗാമിനി...' (സ്വാതിതിരുനാള്‍) എന്ന് തുടങ്ങുന്ന വര്‍ണ്ണം, മോഹിനിയാട്ടത്തില്‍ അവതരിപ്പിക്കുമ്പോള്‍ 'മദം പൊട്ടി ഒലിക്കുന്നതായി' പലരും കാണിക്കുന്നത് കണ്ടിട്ടുണ്ട്. അതില്‍ 'മദ' എന്ന വിശേഷണവും ഇല്ല്യ. എന്നാല്‍, 'പൊട്ടി', 'ഒലിക്കുന്നു' എന്ന്ഹസ്തമുദ്രകള്‍ തന്നെ കാണിക്കുന്നത് കണ്ടിട്ടുണ്ട്. രണ്ടായാലും, ഏതു നാട്യത്തിലായാലും 'മദത്തെ' അങ്ങിനെ വ്യാഖ്യാനിക്കുന്നത് ആനയുടെ ശരീരശാസ്ത്രപരമായോ, സൌന്ദര്യശാസ്ത്രപരമായോ പ്രസ്തുത സന്ദര്‍ഭത്തില്‍ യോജിക്കുന്നില്ല്യ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

K.s. Mohandas  June  13

സ്ത്രീയുടെ നടത്തത്തിനോടുപമിപ്പിക്കുമ്പോൾ 'മദ' ത്തിനു 'പ്രൌഢി' എന്നർത്ഥം തന്നെയാണ്  ചേരുക. 'മദകളകളഹംസാഞ്ചിത ഗമനേ...' എന്ന് കീചകൻ സൈരന്ധ്രിയെ അഭിസംബോധന ചെയ്യുമ്പോൾ 'മദ'ത്തെ 'പ്രൌഢി' യായിക്കണ്ടാൽ അതു ആനയ്ക്കും (കളഭം) കളഹംസത്തിനും ഒരുപോലെ ചേരുന്ന വിശേഷണമാകും - 'പ്രൌഢി'യുള്ള ആനയേയും കളഹംസത്തെയും പോലെ നടക്കുന്നവളേ ...'.  'മദ' ത്തെ 'ആനയുടെ മദപ്പാട്' എന്ന അർത്ഥത്തിൽ ചിന്തിച്ചാൽ ഈ പദത്തിനു ഭംഗിയുണ്ടാവില്ല.

Ambujakshan Nair  June 13

അഭിപ്രായത്തിന് വളരെ നന്ദി ശ്രീ. ഉണ്ണികൃഷ്ണൻ മേനോൻ അവർകൾ.
ശ്രീ. മോഹൻദാസ്‌, വളരെ ചിന്തിക്കേണ്ട ഒരു വിഷയത്തെയാണ് താങ്കൾ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. താങ്കൾ ചൂണ്ടിക്കാട്ടിയ അവതരണം ചെയ്ത നടൻ ആരാധ്യനാണ് എങ്കിൽ അതിനെ ന്യായീകരിക്കുവാനും ധാരാളം പേർ ഉണ്ടാകും.

K.s. Mohandas  June  13

ശ്രീ.നായർ: ഏതെങ്കിലും ഒരു പ്രത്യേക നടൻ ചെയ്ത അബദ്ധം എന്ന നിലയിലല്ല ഈ വിഷയം ഞാനിവിടെ അവതരിപ്പിച്ചത്. ബഹുഭൂരിപക്ഷം നടന്മാരും ഇങ്ങനെ തന്നെയായിരിക്കാം ആ പദം ആടുന്നത്.മോഹിനിയാട്ടത്തിൽ പോലും 'മദ' ത്തിന്റെ വ്യാഖ്യാനം ഇതു പോലെയാണ് നടത്തുന്നത് എന്നു ശ്രീ.മേനോൻ മുകളിൽ പറഞ്ഞിരിക്കുന്നുവല്ലോ? സാഹിത്യത്തിന്റെ അർത്ഥതലങ്ങളെ ശരിക്കും ഉൾക്കൊള്ളാതെ കല പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യമ്പോൾ വന്നു കൂടുന്ന ഒരു ദുര്യോഗമാണിത്. ഒരിക്കൽ ഇതേ പോലെ മറ്റൊരു പദത്തിന്റെ വ്യാഖ്യാനത്തിൽ വന്നു കൂടുന്ന തെറ്റിനെപ്പറ്റി സമാദരണീയനായ ഒരു കഥകളി കലാകാരനോടു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "താങ്കൾ പറയുന്നത് ശരിയാണ്.
 ആശാന്മാർ പഠിപ്പിച്ചത് അതു പോലെ ആടുകയാണ് ഞങ്ങൾ ചെയ്യുന്നത്. പക്ഷേ അതിലെ അപാകത ഇപ്പോൾ മനസ്സിലായി. ഇനി ആടുമ്പോൾ ഈ അപാകത തോന്നാത്ത വിധത്തിൽ ആടാൻ ശ്രമിക്കാം". ഒരേ വാക്കിനു തന്നെ സാന്ദർഭികമായി പല അർത്ഥതലങ്ങൾ ഉണ്ടാകാം എന്നു മനസ്സിലാക്കുകയും അതിനനുസരിച്ച് പദവ്യാഖ്യാനം ചെയ്ത് അവതരണം നടത്തുകയും ചെയ്താൽ തീരുന്ന കാര്യമേ ഉള്ളൂ. കലാമണ്ഡലത്തിലെ ഒരു മേള വിദഗ്ദനോട് (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) ഈ വിഷയം ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, 'താങ്കൾ പറയുന്ന കാര്യം ശരിയാണ്. പക്ഷെ ഇത് നടപ്പിൽ വരുത്തുക വിഷമമാണ്. ഗുരുമുഖത്തു നിന്നും പഠിച്ചു വർഷങ്ങളായി അരങ്ങിൽ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി, അത് തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പോലും, മാറ്റി ചെയ്യാൻ കലാകാരൻ ഇഷ്ട്ടപ്പെടുകയില്ല. അങ്ങിനെ ആരെങ്കിലും ചെയ്യാൻ തയ്യാറായാൽ സന്തോഷിക്കാം. അത്രമാത്രം". ഉണ്ടാകും

Sudheesh Namboothiri  June 13

നാട്യശാസ്ത്രത്തിൽ മദവിലസിതമെന്നും അഭിനവഭാരതിയിൽ മദനവിലസിതമെന്നും പറയുന്ന മദം 2 രീതിയിൽ അഭിനയിക്കാം. 'മദിര'എന്ന ദൃഷ്ടിയാണു മദം അഭിനയിക്കുമ്പോൾ ഉപയോഗിയ്ക്കുന്നത്‌. താണതരം മദം (മൂരിശൃംഗാരം )അഭിനയിക്കുമ്പോൾ വേറൊരു ദ്ര്ഷ്ടിയും ഉപയോഗിയ്ക്കുന്നു.

ആന, മദം, ...ഇതൊക്കെ ചില സങ്കേതങ്ങളാണു. അവയെ അക്ഷരാർത്ഥത്തിലെടുക്കുന്നത്‌ നാട്യത്തെ വികലമാക്കും എന്നാണെന്റെ അഭിപ്രായം

Unnikrishnan Menon 9:38pm Jun 13

ശ്രീ. സുധീഷ്‌ നമ്പൂതിരി - കഥകളി നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ല 'അതിനു അതിന്‍റേതായ ഘടനയുണ്ട്' എന്ന് പറയുന്നവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഒരുഭാഷ ഏതു പ്രാദേശിക ശൈലിയില്‍ ആയാലും ആഭാഷയുടെ നിഘണ്ടുവിനെയും വ്യാകരണത്തെയും അനുസരിക്കുന്നില്ല്യ എന്ന് പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഒരു ഭാഷയിലും ഒരു കൃതിയും അതിന്‍റെ നിഘണ്ടുവോ വ്യാകരണമോ മുഴുവനും ഉപയോഗിക്കുന്നില്ല്യ; അതിന്‍റെ ആവശ്യം വരുന്നില്ല്യ എന്നും വ്യക്തമാണല്ലോ

Sudheesh Namboothiri  June 13

അതു ശരിയാണു. നമ്മൾ പഠിച്ചതും,അനുസരിയ്ക്കുന്നതും പറഞ്ഞു അത്രേള്ളൂ. ബാക്കിയൊക്കെ അതത്‌ വ്യക്തികൾ തീരുമാനിയ്ക്കട്ടെ അല്ലെ?

ഭാഷയ്ക്ക്‌ വ്യാകരണം തന്നെ വേണ്ടെന്നാണു ഉത്തരാധുനിക,ആധുനികോത്തര വാദികളുൾടെ അഭിപ്രായം. പിന്നെ എന്തു പറയാൻ.!.

Unnikrishnan Menon 9:38pm Jun 13

പുതുമയെ സ്വീകരിക്കുവാന്‍ വൈമുഖ്യമുള്ള കൂട്ടത്തിലല്ല. പക്ഷെ, ഭാഷയും സംസ്ക്കാരത്തിന്‍റെ ശക്തമായ ഘടകമാണ്എന്ന് വിശ്വസിക്കുന്നു. അതിന് വൈകല്യം വരുത്തുന്ന പുതുമ പുരോഗമനമാണ് എന്ന്സമ്മതിക്കുവാന്‍ വിഷമമാണ്; 'എന്തോ ഒരു ഗമനം' എന്ന് സമ്മതിക്കാം. ഉത്തരാധുനിക, ആധുനികോത്തര വാദികളുൾടെ വ്യക്തിനിഷ്ടമായ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുമില്ല്യ.

Ref: "അവതരണം ചെയ്ത നടൻ ആരാധ്യനാണ് എങ്കിൽ അതിനെ ന്യായീകരിക്കുവാനും ധാരാളം പേര് ഉണ്ടാകും". - ശ്രീ. അമ്ബുജാക്ഷന്‍ നായര്‍ പറഞ്ഞത് ഒരു അംഗീകൃത വസ്തുതയാണ്. പക്ഷെ, അടുത്തകാലത്തായി അതിനു കുറച്ചെങ്കിലും മാറ്റം വന്നിട്ടുണ്ട് എന്ന്തോന്നുന്നു. ശ്രീ. കെ. എസ്സ്. മോഹന്‍ദാസ്‌ സൂചിപ്പിച്ച രണ്ടു കലാകാരന്മാരുടെ പ്രതികരണങ്ങള്‍തന്നെ അതിനു ഉദാഹരണങ്ങളാണ്. അദ്ദേഹം ഉദ്ധരിച്ച - "'താങ്കൾ പറയുന്ന കാര്യം ശരിയാണ്. പക്ഷെ ഇത് നടപ്പിൽ വരുത്തുക വിഷമമാണ്. ഗുരുമുഖത്തു നിന്നും പഠിച്ചു വർഷങ്ങളായി അരങ്ങിൽ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി, അത് തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പോലും, മാറ്റി ചെയ്യാൻ കലാകാരൻ ഇഷ്ട്ടപ്പെടുകയില്ല" എന്ന പ്രതികരണം തന്നെയാണ് പല മോഹിനിയാട്ടം കലാകാരിമാരില്‍നിന്നും കിട്ടിയത്. പക്ഷെ, ചിലര്‍ മാറ്റിചിന്തിക്കുവാനും തയ്യാറായി എന്ന നല്ല സമീപനത്തെ ബഹുമാനിക്കുന്നു.

 കിര്‍മ്മീരവധം ആട്ടക്കഥയില്‍, ലളിതയുടെ (സിംഹിക) 'വനമുണ്ടിവിടെ ദുര്‍ഗാഭവനവുമുണ്ട്' - എന്ന പദത്തില്‍ 'വനം' എന്നതിന് 'ജലം' എന്ന പര്യായമായി (കുളം) കാണിക്കണം എന്നൊരു വാദം കുറച്ചുകാലം മുന്പ് ഉണ്ടായിരുന്നു. അതിന് കാരണം പറഞ്ഞിരുന്നത്, സംഭവം 'വനത്തില്‍' (കാട്ടില്‍) നടക്കുന്നു, അതുകൊണ്ട് 'വനം ഉണ്ട് ഇവിടെ' എന്നതിന് 'കാട് ഇവിടെ ഉണ്ട്'' എന്ന് എടുത്തുപറയേണ്ടതില്ല്യ എന്നായിരുന്നു. ശ്രീ. പദ്മനാഭന്‍ ആശാന്‍റെ 'ചൊല്ലിയാട്ടം' എന്ന പുസ്തകത്തില്‍ (വാല്യം2; പേജ് 494), "പ്രത്യേക ലക്ഷണങ്ങളോടുകൂടിയ വനമാണത്രേ ദുര്‍ഗാവനം. ആ വനത്തെയാണിവിടെ ഉദ്ദേശിക്കുന്നത്. അതിനാല്‍ കാട് എന്നു തന്നെ കാണിക്കുന്നു" എന്ന് അടിക്കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. തുടര്‍ന്നുള്ള 'കണ്ടാലതിമോദം ഉണ്ടായ്‌വരും വിപിനമിതു കണ്ടായോ' എന്ന ഭാഗം അത് ന്യായീകരിക്കുന്നു എന്ന് കരുതാം.

മണി വാതുക്കോടം June 18

കാട്ടിന്റെ സമീപത്തു അഥവ ഓരത്ത്‌ പാഞ്ചാലിയെ കണ്ടീട്ട്‌ വന്നു രാക്ഷസീ എന്നല്ലേ ശ്ലോകത്തിൽ? അപ്പോൾ പിന്നെ വനത്തിലുള്ളിലാൺ എന്ന് പറയാനാകുമോ?

പിന്നെ സംഭവം നടക്കുന്നത്‌ കാമ്യവനത്തിലാണല്ലോ. നമ്മൾ വനം എന്ന് പെട്ടന്ന് മനസ്സിൽ വരുന്നത്‌ ഇടതൂർന്ന മഴക്കാട്‌ ആണല്ലോ,എന്നാൽ കാമ്യവനം ഇങ്ങിനെയുള്ളതല്ല. രാജസ്ഥാൻ ഭാഗത്തുളള ഇത്‌ കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രെദേശം മാത്രം .വേനൽക്കാലത്ത്‌ ഏറെക്കുറെ ഉണങ്ങി വരണ്ട്‌ പൊടിക്കാറ്റും ആയിരിക്കും.ആദ്യരംഗത്തിന്റെ ശ്ലോകത്തിൽ കൃത്യമായി ഇതു പറയുന്നുമുണ്ടല്ലോ. അപ്പോൾ പിന്നെ മരങ്ങൾ ഇടതൂർന്നുനിൽക്കുന്ന വനമുണ്ട്‌ ഇവിടെ അടുത്ത്‌ എന്നു പറയുന്നത്‌ ഔചിത്യപരം തന്നെ

Unnikrishnan Menon 9:38pm Jun 18

'കഥകളിയിൽ ആട്ടക്കഥയിൽ പറയുന്നത് മാത്രം നോക്കിയാൽമതി' എന്ന വാദഗതി അംഗീകരിച്ചാൽത്തന്നെ, ഈ വിഷയത്തിൽ .സംശയമില്ല്യ ശ്രീ. മണി. 'ജലം' എന്ന് അർഥം വരത്തക്ക എന്തെങ്കിലും ബുദ്ധിമുട്ടി വ്യാഖ്യാനിക്കുവാൻ അതിൽ മറ്റു ധ്വനിയോന്നും ഉള്ളതായി മനസ്സിലാവുന്നില്ല്യ. 'മദ' എന്ന വിശേഷണത്തിന് സാന്ദർഭികമായി സ്വീകരിക്കേണ്ട അർത്ഥത്തെ കുറിച്ചു് ശ്രീ. മോഹന്ദാസ് സംശയമുന്നയിച്ചപ്പോൾ, ഒരു കാലത്ത് (കുറച്ചു കാലത്തേക്ക്) അങ്ങിനെ മറ്റൊരു പ്രവണത ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ.


K.s. Mohandas  June  18

"ബഹു ഭൂരിപക്ഷം നടന്മാരും ഇങ്ങിനെ തന്നെയായിരിക്കാം ആ പദം ("മദസിന്ധുരഗമനേ'') ആടുന്നത്' എന്നു മുകളിൽ ഞാൻ എഴുതിയത് ശരിയാണോ എന്നു 'you tube' ലും കൈവശമുള്ള വീഡിയോകളിലും ഒന്ന് തിരഞ്ഞു നോക്കി. കൃഷ്ണൻ നായരാശാനും ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും ഉൾപ്പെടെയുള്ള വടക്കൻ, തെക്കൻ ചിട്ടക്കാർ ആരും തന്നെ 'മദം പൊട്ടിയ' ആന എന്നു കാണിക്കുന്നില്ല; മറിച്ച് ഗർവ്, തന്റേടം തുടങ്ങിയ അർത്ഥങ്ങളെ 'മദ' ത്തിനു കാണിക്കുന്നുള്ളൂ എന്നാണു എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. അതായത് എന്റെ പോസ്റ്റിന് ആധാരമായ ആട്ടം കഥകളി പൊതുവെ സ്വീകരിച്ചിട്ടുള്ള ആട്ടമല്ല; ഒരു നടൻറെ കൂട്ടിച്ചേർക്കൽ കൊണ്ടുണ്ടായത് മാത്രമാണ് എന്നർത്ഥം. സന്ദർഭത്തിനു യോജിക്കാത്ത ആ വ്യാഖ്യാനം പഴമക്കാരും പുതുമക്കാരുമായ കഥകളി കലാകാരന്മാർ സ്വീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസകരം തന്നെ. പക്ഷെ പാട്ടുകാർ പദങ്ങൾ എങ്ങിനെ പാടിയാലും നടന്മാർ പദങ്ങൾ എങ്ങിനെ വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ചാലും കുഴപ്പമില്ല എന്ന പ്രേക്ഷക നിലപാട് കഥകളിക്കു ഗുണകരമാവില്ല എന്നൊരഭിപ്രായം എനിക്കുള്ളത് കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

Ambujakshan Nair  June 13

പാരമ്പര്യമായി താങ്കൾക്ക് കൈവന്ന കഥകളിയോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ബഹു ഭൂരിപക്ഷം നടന്മാരും എങ്ങിനെയാണ് "മദസിന്ധുരഗമനേ'' എന്ന പദം ആടുന്നത് എന്ന് മനസിലാക്കുവാൻ സമയം കണ്ടെത്തുവാൻ തയ്യാറായത്. താങ്കൾ ഉന്നയിച്ച ഒരു സംശയം, അത് ഒരു നടൻറെ മാത്രം സവിശേഷതയെന്ന് മനസിലാക്കി തന്നതിൽ വളരെ നന്ദിയുണ്ട്.

ശ്രീ. കൃഷ്ണൻ നായർ ആശാനേ കഠിനമായി വിമർശിക്കുവാൻ താല്പ്പര്യം കാണിക്കുന്ന ഒരു കൂട്ടം ആസ്വാദകരുടെ മുൻപിൽ തങ്ങൾക്കു താല്പ്പര്യമുള്ള നടൻ "കാമൻ വീണ്ടുമാശ പൂണ്ടീടുന്ന കൊങ്ക രണ്ടും" എന്ന പദത്തിനു മോഹിനിയുടെ "പിൻവശം" എന്ന് കാണിച്ചാലും അവർ അത് അംഗീകരിക്കുകയും ന്യായപ്പെടുത്തുകയും ചെയ്യും എന്നതിന് ഒരു സംശയവും വേണ്ട.


മണി വാതുക്കോടം June 18

രാജാവ്‌ നഗ്നനാണ്  എന്നു പറയാനും ഒരാളുവേണല്ലൊ!

Unnikrishnan Menon 9:38pm Jun 18

എന്റെ അമ്മ (95 വയസ്സ് കഴിഞ്ഞു; എന്റെ കൂടെയുണ്ട്) പലപ്പോഴും പറയാറുണ്ട്‌ - പണ്ട്, തറവാട്ടിൽ മുത്തച്ഛൻ കളി നടത്തിയിരുന്ന കാലത്ത് (അന്ന് അമ്മയ്ക്ക് ഉദ്ദേശം 14 - 15 വയസ്സ്), 'അധികം ഭീതികരങ്ങൾ' എന്നതിലെ 'കരങ്ങൾ' എന്നതിന് 'കൈകൾ' എന്ന് കാണിച്ചിരുന്ന ഒരാശാനുണ്ടായിരുന്നു. 'അധികം' & 'ഭീതികരങ്ങൾ' എന്ന് മുറിച്ചു പടിയിരുന്നുവെന്നും. അന്ന് ഏറണാകുളത്തിനു തെക്കോട്ടുള്ള കളിക്കാരായിരുന്നു അധികവും തറവാട്ടിൽ വന്നിരുന്നത്. വടക്കുനിന്നുള്ളവരെ പിന്നീടാണ് അവർ കണ്ടു തുടങ്ങിയത്. അന്ന് അങ്ങിനെയായിരുന്നു എന്നു മാത്രം. കാലക്രമേണ, മിക്ക പാട്ടുകാരും വേഷക്കാരും അവരവരുടെ പ്രവൃത്തിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതായി കണ്ടു വരുന്നു എന്നും പറയാറുണ്ട്‌.

Unnikrishnan Menon 9:45 pm Jun 18

നളചരിതം ഒന്നാം ദിവസത്തിൽ, "ആസിത് പുരാ........നളനാമാധേയാ:" എന്ന ശ്ലോകവും, "അരമതാമിത....നൈഷധവീരൻ * ചിരമവനീ.........വംശവീരൻ." എന്ന നിലപ്പദവും ചേർത്ത് നളന്റെ സ്ഥായിയെ നിർണ്ണയിച്ചാൽ, നാരദൻ (ആട്ടക്കഥയിൽ) 2 വരിയിൽ പറയുന്ന ഹ്രസ്വ മായ ദമയന്തീവിവരണം ശ്രവിച്ച നളൻ, "മുദിരതതി കബരീ ......ഗതിയിനി" എന്ന ഭാഗം കഥകളിയുടെ ദൃശ്യഭാഷയിൽ സഞ്ചാരീദ്വാരാ വിന്യസിക്കുമ്പോൾ, ആ കഥാപാത്രത്തെ നിരവധികാലം കൈകാര്യം ചെയ്ത ചില നടന്മാർപോലും , കുറച്ചെങ്കിലും പാത്രസ്ഥായീഭംഗം പ്രകടമാക്കുന്നില്ല്യേ എന്ന് (എനിക്ക്) സംശയം തോന്നാറുണ്ട്. ഇത്തരം സംശയങ്ങൾ നാട്യപണ്ഡിതന്മാര്ക്ക് പല വാദങ്ങളെക്കൊണ്ടും ഉചിതമെന്നും അനുചിതമെന്നും കല്പ്പിക്കാം. ഭാഷയെ അടിസ്ഥാനമാക്കിയും, അഭിനയശൈലിയെ അടിസ്ഥാനമാക്കിയും, തീരുമാനത്തിൽ എത്തുവാനുള്ള വിവരം എനിക്കില്ല്യ എന്ന് സമ്മതിക്കുന്നു. അനുഭവസമ്പന്നരായ ചിലർ നല്ലൊരു ചര്ച്ച തുടങ്ങിവച്ചത് കണ്ടപ്പോൾ ഇതും ചിന്തിച്ചു എന്ന് മാത്രം.

K.s. Mohandas 3:32am Jun 19

ശ്രീ.മേനോൻ: താങ്കൾ പരാമർശിച്ച നളചരിത 'നിലപ്പദ'ത്തിലെ നളനെയല്ല 'കുണ്ടിനനായക'യിലും 'മുദിരതതി കബരി' യിലും പലപ്പോഴും രംഗത്തു കാണാറുള്ളത്‌ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. സാഹിത്യരചനയുടെ പ്രത്യേകത കൊണ്ടാവാം ഇത്. നളന്റെ സ്ഥായീഭാവത്തിനു ഭംഗം വരാതെ കുറേക്കൂടി ഭംഗിയായി ഈ പദങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാം എന്നല്ലാതെ അതെങ്ങിനെ സാധിക്കാം എന്നു പറയുക സാധ്യമല്ലല്ലോ? നാട്യപണ്ഡിതന്മാർക്കു മാത്രം ഉത്തരം നല്കാൻ കഴിയുന്ന ഈ വിഷയത്തിൽ അതിനാൽ തന്നെ കൂടുതൽ ഒന്നും പറയാനും ഇല്ല.

പക്ഷെ ഇവിടെ എൻറെ പോസ്റ്റിൽ പരാമർശിച്ച വിഷയം അത്ര സങ്കീർണ്ണമായ ഒരു കഥകളി വിഷയമേ അല്ല, എന്നാൽ കഥകളിക്കു വളരെ പ്രാധാന്യമുള്ളതാണുതാനും. എന്തൊക്കെ ന്യായീകരണങ്ങൾ മറിച്ചു നല്കിയാലും കഥകളിപ്പദങ്ങൾ കഥകളി ശരീരത്തിന്റെ നട്ടെല്ലു തന്നെയാണ്. കവി ഉദ്ദേശിച്ചിരിക്കുന്ന അർത്ഥത്തിൽ, സന്ദർഭത്തിനു യോജിച്ച വിധത്തിൽ തന്നെ പദങ്ങൾ നടന്മാർ ആവിഷ്ക്കരിക്കേണ്ടതുണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ ഇതു പ്രാവർത്തികമാക്കാവുന്നതേയുള്ളൂ. പദത്തിന്റെ വ്യാഖ്യാനം തെറ്റിയാൽ ആട്ടത്തിന്റെ വഴി മാറും എന്നു നമ്മൾ കണ്ടു കഴിഞ്ഞു. ഇങ്ങനെ തെറ്റായ പദവ്യാഖ്യാനത്തിലൂടെ വികല മാക്കപ്പെടുന്ന പല രംഗങ്ങളും കഥകളിയിലുണ്ട്‌.

ശ്രീ.മേനോൻ: 'അനുഭവസമ്പന്നരായ ചിലർ നല്ലൊരു ചർച്ച തുടങ്ങി വച്ചതു കണ്ടപ്പോൾ' എന്നു താങ്കൾക്കു പറയാൻ കഴിയുന്നത് താങ്കൾ ഈ വിഷയത്തിൽ 'biased' അല്ലാത്തതുകൊണ്ടാണ്. ഇവിടെ പറയുന്ന വിഷയത്തിൽ ഇത്രക്കെന്തു ചർച്ച ചെയ്യാനിരിക്കുന്നു എന്നായിരിക്കും മറ്റു പലരുടെയും ചിന്ത. തെക്കു-വടക്ക്‌ എന്നോ മറ്റോ പറഞ്ഞു ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നുവെങ്കിൽ ഒരു നൂറു പേരെങ്കിലും ഇവിടെ വന്ന് വീറോടെ 'ചർച്ച' ചെയ്തേനെ. 'മസാല' ഒന്നും ഇല്ലാത്ത ശുദ്ധകഥകളിക്കാര്യത്തിൽ എന്തു ചർച്ച ചെയ്യാൻ?

ഏതായാലും കഥകളിപ്പദമാണ് ഈ പോസ്റ്റിന് ആധാരമെന്നതിനാൽ ഈ വിഷയത്തെക്കുറിച്ച് എഴുതി മുൻപ് ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനം വീണ്ടും ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഇവിടുത്തെ വിഷയം കഥകളിപ്പദത്തിന്റെ വ്യാഖ്യാനത്തെയും ആവിഷ്ക്കാരത്തെയും കുറിച്ചായിരുന്നുവെങ്കിൽ, കഥകളിപ്പദങ്ങൾ എന്താണെന്നും അത് ആലപിക്കുന്നതിൽ പാലിക്കേണ്ട മര്യാദകൾ എന്തെന്നും സൂചിപ്പിക്കുന്നതാണ് ലേഖനം. മുൻപു വായിച്ചിട്ടില്ലാത്തവർ ഒന്നു ശ്രദ്ധിക്കുക.

http://dhanyaasi.blogspot.in/2014/11/blog-post_7.html

Unnikrishnan Menon 5:27am Jun 19

ശ്രീ. മോഹൻദാസ് - ലേഖനം വായിച്ചു, വളരെ പ്രസക്തം. നന്നായിട്ടുണ്ട്.

പരാമർശം: " 'മുദിരതതി കബരി' യിലും പലപ്പോഴും രംഗത്തു കാണാറുള്ളത്‌ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. സാഹിത്യരചനയുടെ പ്രത്യേകത കൊണ്ടാവാം ഇത്."

ഇത്, സാഹിത്യരചനയുടെ പ്രത്യേകത കൊണ്ടല്ല എന്നാണ് എന്റെ എളിയ അഭിപ്രായം. പ്രസ്തുത ഭാഗം അധികം അവതരിപ്പിച്ച് ശീലമില്ല്യാത്തവർ കൃത്യമായി അവതരിപ്പിക്കുന്നതായി 'തോന്നിയിട്ടുണ്ട്.' ഇത്തരം 'തോന്നലുകൾ' നല്ലൊരുപരിധിവരെ ആസ്വാദകനെക്കൂടി ആസ്പദമക്കിയിരിക്കും എന്ന വസ്തുത നിരസിക്കുന്നില്ല്യ. അങ്ങ് പദാർത്ഥ വ്യാഖ്യാനമാണല്ലോ സൂചിപ്പിച്ചത്. അത് തന്നെയാണ് ഞാനും സൂചിപ്പിച്ചത്; ഒരു 'വാക്കിന്റെ' വ്യാഖ്യാനത്തെ അല്ല എന്നുമാത്രം.

നടന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ, പാത്രസ്ഥായിക്ക് ഭംഗം വരാതെ ഏതെല്ലാം അനുഭാവങ്ങൾ സഞ്ചാരിയിൽ ഉൾപ്പെടുത്താം എന്ന ബോധം തന്നെയാണ് ഇവിടെ ആവശ്യം. നളചരിതത്തിലെ പ്രസ്തുത ഭാഗത്തിൽ വിപ്രലംഭശൃംഗാരം, കഥാപാത്രത്തിന്റെ സ്ഥായി താഴ്ത്തുന്നു എന്ന 'തോന്നലാണ്' ഞാൻ പറഞ്ഞത്. ആർക്കും അങ്ങിനെ തോന്നാതിരിക്കുവാൻ സ്ഥായീസംബന്ധമായ ഉപചാരങ്ങളെ കുറിച്ചു് നടൻ (ആസ്വാദകനും) ബോധവാനായാൽ മതി എന്നാണ് പറയുവാനുള്ളത്. 'അത്യാവശ്യമെങ്കിൽ' നാട്യധർമ്മിയിൽ ലോകധര്മ്മി ചേർക്കുന്നത് ശാസ്ത്ര ദൃഷ്ട്യാ അനുവദനീയമാണ്. അത് പ്രേക്ഷകനിലേക്ക് ശരിയായ രസത്തെ പ്രകരണം ചെയ്യുവാനാണ്. ഏതു കലയായാലും 'സ്ഥയീരസം നിലനിർത്തുക എന്നത് പ്രധാനമാണ്' എന്നാണ് പണ്ഡിതമതം. നാട്യധർമ്മിക്ക് മുൻ‌തൂക്കം കല്പ്പിച്ചിരിക്കുന്ന നാട്യരൂപങ്ങളിൽ, നടനും ആസ്വാദകനും പാത്രോപചാരങ്ങളെ ക്കുറിച്ച് അടിസ്ഥാനപരമായ ചില നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകരിക്കും എന്ന് തോന്നുന്നു. അപ്പോൾ biased ആവാതെ കാണുവാനുള്ള സാധ്യത കൂടും എന്നാണ് എന്റെ അനുഭവം. അല്ലെങ്കിൽ, ചർച്ചയൊന്നും ആവ്ശ്യമില്ല്യ. ഓരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ച് വ്യാഖ്യാനിച്ചോട്ടെ; ആസ്വദിച്ചോട്ടെ എന്ന നിഗമനത്തിൽ വിടാം.

Sukumaran Valayangad: 5:34am Jun 19

ഒരിക്കല്‍ ശിവരാമേട്ടന്‍ ഇതിനെ പ്പറ്റി സംസാരിച്ചതോര്‍ക്കുന്നു, കളരിയില്‍ പഠിച്ചത് അതേ പടി പകര്‍ത്തണംന്നില്യ നമ്മള്‍ വായിച്ചും അറിഞ്ഞും മാറ്റം വരുത്തണംന്നാ ശിവരാമന് തോന്നണ് എന്നാ അദ്ദേഹം പറഞ്ഞത്. കുമതേ എന്നതിന്നുള്ള മുദ്രയെപ്പറ്റി പറയ്യായിരുന്നു...

മദഗജ വാഹന മഹാമതേ, എന്ന് അയ്യപ്പനെ സ്തുതിക്കുന്നുണ്ടല്ലോ?

Unnikrishnan Menon 5:44am Jun 19

Ref: Sree. Sukumaran Valayangad - 'മദംപൊട്ടിയ ആനയെ നിയന്ത്രിച്ച് വാഹനമാക്കിയ' എന്നോ 'പ്രൗഡിയുള്ള [കൃത്യമായ 'ഡ' കിട്ടുന്നില്ല്യ] ആനയെ വാഹനമാക്കിയ' എന്നോ വ്യാഖ്യാനിക്കേണ്ടത് എന്നത് സന്ദര്ഭം അനുസരിച്ചിരിക്കുമല്ലോ.

സ്തുതിക്കുമ്പോൾ ആയാലും സാഹിത്യത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കിനെക്കുറിച്ച് തർക്കമില്ല്യ. അതെങ്ങിനെ വ്യാഖ്യാനിക്കണം എന്നതിനെക്കുറിച്ചാണ് ചർച്ചവരുന്നത്‌. ശിവരാമേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പല സന്ദര്ഭങ്ങളിലും പദാർത്ഥതലത്തേക്കാൾ അതിന്റെ ധ്വനിതലത്തിനു തന്നെയാണ് പ്രാധാന്യം കല്പ്പിക്കേണ്ടത്

Hariharanmony Ramakrishnan 10:21pm Jun 18

ശ്രീ മോഹനദാസ് , താങ്ങളുടെ അഭിപ്രായം തന്നെയാണ് കഥാപാത്രത്തിനനുയോജ്യവും യുക്തിയും. തിന്നു കൊഴുത്തു മദിച്ച ആനയുടെ നടത്തം

K.s. Mohandas 10:34pm Jun 19

ശ്രീ.മേനോൻ : "ശിവരാമേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പല സന്ദര്ഭങ്ങളിലും പദാർത്ഥതലത്തേക്കാൾ അതിന്റെ ധ്വനിതലത്തിനു തന്നെയാണ് പ്രാധാന്യം കല്പ്പിക്കേണ്ടത്" എന്ന അങ്ങയുടെ പരാമർശത്തിന്റെ വെളിച്ചത്തിൽ എന്റെ ഒരു സംശയം ചോദിച്ചോട്ടെ (ധ്വനിതലം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പദത്തിന്റെ സാന്ദർഭികവും ലളിതവുമായ അർത്ഥതലം എന്നാണ്). നളചരിതം മൂന്നാം ദിവസത്തിലെ 'ലോകപാലന്മാരെ' എന്ന പദത്തിലെ 'അപരിഹരണീയ വിധിയന്ത്രത്തിരിപ്പുമൂന്നി'  എന്നതിലെ  'വിധിയന്ത്രത്തി രിപ്പ്' എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് 'വിധിവിലാസം' എന്നാണല്ലോ? അതായത് ആ പദത്തിന്റെ ധ്വനിതലം 'അപരിഹാര്യമായ വിധി' എന്നതാകയാൽ  നടന്മാർ വിധി,യന്ത്രം,തിരിപ്പ്, ഊന്നി എന്ന് പദാർത്ഥപ്രകാരം ആടേണ്ടതുണ്ടോ അതോ 'അപരിഹാര്യമായ വിധി' എന്നു ലളിതമായി ആവിഷ്‌ക്കരിച്ചാൽ മതിയാകുമോ? ഈ രണ്ടു വിധത്തിലുമുള്ള ആട്ടവും കണ്ടിട്ടുണ്ട്. പദാർത്ഥപ്രകാരമുള്ള ആട്ടത്തിൽ (ആട്ടുകല്ലിലിട്ട് അരി അരയ്ക്കുന്നതുപോലെ 'വിധി യന്ത്ര' ത്തിനെ  തിരിച്ചു കൊണ്ടുള്ള ആട്ടം) ആ  പദത്തിന്റെ ഭംഗിയും ഉദ്ദേശിച്ചിരിക്കുന്ന അർത്ഥവും വികലമാക്കപ്പെടുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. പക്ഷേ ധ്വനിതലത്തിൽ ആ പദം ആടുമ്പോൾ അതുകൊണ്ട്  ഉദ്ദേശിച്ചിട്ടുള്ള ഭാവതലത്തെ നടൻ അയത്നലളിതമായി പ്രേക്ഷകനിലേക്കു സംക്രമിപ്പിക്കുന്നതായിട്ടും എനിക്കു തോന്നി.
പദാർത്ഥപ്രകാരമല്ലാതെ ധ്വനിതലത്തിൽ പദങ്ങൾ ആടുവാനുള്ള സ്വാതന്ത്ര്യം കഥകളിശാസ്ത്രം നടനു നൽകുന്നുണ്ടോ?  കോട്ടക്കൽ ശിവരാമാശാനെപ്പോലെയുള്ള പ്രഗത്ഭ നടന്മാർ ധ്വനിതലത്തിനു  പ്രാധാന്യം കൽപ്പിച്ചായിരുന്നു അഭിനയിച്ചിരുന്നത് എന്നതു കാണുമ്പോൾ ഇതിൽ കഥകളിപരമായി അപാകതയൊന്നും ഇല്ല എന്നും കാണുന്നു. ഇതു ശരിയെങ്കിൽ കഥകളിയിലെ, പ്രത്യേകിച്ചും നളചരിതം പോലൊരു  കാവ്യഭംഗിയുടെ, സങ്കീർണ്ണമായ പല പദങ്ങളുടെയും അർത്ഥ-ഭാവതലങ്ങൾ അനായാസം പ്രേക്ഷകനിലേക്കു എത്തിക്കുവാൻ നടനു സാധിക്കുമായിരിക്കാം.

Unnikrishnan Menon 12:36am Jun 20

Ref: Sree. K.s. Mohandas - (ധ്വനിതലം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പദത്തിന്റെ സാന്ദർഭികവും ലളിതവുമായ അർത്ഥതലം എന്നാണ്) -

അതുതന്നെയാണ് ശരി. അങ്ങയുടെ സംശയനിവാരണത്തിന് എന്റെ വഴികൾ ഉതകുമോ എന്നറിയില്ല്യ. എനിക്ക് അനുഭവവേദ്യമായി തോന്നിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഇവിടെ കുറിക്കാം.

1. പലതരം നാട്യങ്ങളിൽ, അഭിനയത്തിൽ സൂക്ഷ്മങ്ങളായ ശൈലീഭേദങ്ങൾ ഉണ്ട് എന്ന് സമ്മതിക്കുന്നു. അവ, ഒരു കാലഘട്ടത്തിലെ ഒരു നിശ്ചിത ശൈലിയിലേക്ക് പല കാരണങ്ങളാലും അറിഞ്ഞും അറിയാതെയും വന്നു ചേർന്നവയായിരിക്കണം. അതുകൊണ്ടുതന്നെ ' കഥകളിശാസ്ത്രം' എന്നൊന്ന് നാട്യശാസ്ത്രത്തിന്റെ ശാഖതന്നെയാണ് എന്നാണ് എന്റെ വിശ്വാസം. ഒരു നാട്യവും നാട്യശാസ്ത്രത്തെ അതേപോലെ അനുസരിക്കുന്നില്ല്യ എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. നാ. ശാ. 14-ആം അദ്ധ്യായത്തിലെ 'പ്രവൃത്തീഭേദങ്ങൾ' ഇത് വ്യക്തമാക്കുന്നുണ്ട്.

2. 'വിധി,യന്ത്രം,തിരിപ്പ്' രണ്ടുതരത്തിലും കണ്ട അങ്ങയുടെ അഭിപ്രായങ്ങൾ ധ്വനിതലത്തിലുള്ള അനുഭാവ പ്രകടനങ്ങളാണ് ആ സന്ദർഭത്തിൽ ഉചിതം എന്നല്ലേ സൂചിപ്പിക്കുന്നത്?

3. ശിവരാമേട്ടന്റെ അഭിപ്രായത്തോട് യോജിക്കുവാൻ നാ. ശാ. വും എന്റെ ആസ്വാദന സമ്പ്രദായവും സമ്മതിക്കുന്നു. 'സാത്ത്വികാഭിനയത്തിനു മുൻ‌തൂക്കം ആവശ്യമായ സന്ദർഭങ്ങളിൽ കൈമുദ്രകൾ ഉപേക്ഷിക്കാം' എന്നും നാ. ശാ., അ. 9. ശ്ലോ. 153; മലയാളവിവർത്തനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ശിവരാമേട്ടൻ പലപ്പോഴും അത് ചെയ്തിരുന്നു എന്നതും അദ്ദേഹത്തിൻറെ വേഷങ്ങൾ കണ്ടു ശീലമുള്ളവർക്ക് അറിയാവുന്നതാണ്.

4. സാങ്കേതികത ചേർന്ന ആസ്വാദനം / അതില്ല്യാതെയുള്ള ആസ്വാദനം - ഇവയിൽ ഏത്, എങ്ങിനെ സ്വീകരിക്കണം എന്ന ആസ്വാദകന്റെ യുക്തിയെ ചോദ്യം ചെയ്യുന്നില്ല്യ.

5. പദാനുപദം മുദ്ര കാണിക്കുമ്പോഴും സന്ദര്ഭാസ്ഥായിക്കു കോട്ടംതട്ടാതെ ശ്രദ്ധിക്കുവാൻ ഒരു നടന് കഴിയുമെങ്കിൽ അത് നിഷേധിക്കേണ്ട കാര്യമില്ല്യ എന്നാണു എന്റെ അഭിപ്രായം. 'മദം' എന്നതിന്റെ വ്യാഖ്യാനം പോലെ അല്ല ഇത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.

K.s. Mohandas 3:31am Jun 20

ശ്രീ. മേനോൻ: കഥകളിയുടെ  സാങ്കേതിക വിഷയത്തിൽ ജ്ഞാനമുള്ള താങ്കൾ നാട്യശാസ്ത്രത്തെ അവലംബമാക്കി എന്റെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ എനിക്കേറെ അറിവു പകർന്നു നൽകുന്നതാണ്. നന്ദി. അപ്പോൾ പദാർത്ഥാഭിനയം കഥകളിയുടെ അടിസ്ഥാനപ്രമാണമാണെന്നു പറയുമ്പോൾ തന്നെ, അതിലും ഭംഗിയായി ധ്വനിതലത്തിലുള്ള അനുഭാവ പ്രകടനങ്ങളിലൂടെ പാദാശയം പ്രേക്ഷകനിൽ എത്തിക്കുന്നതിൽ  കഥകളിശാസ്ത്രം എതിരല്ല. പ്രഗത്ഭരായ നടന്മാർ ഇതു സമ്മതിക്കുന്നും ഉണ്ട്. ഈ വിഷയം മുൻപും ഞാൻ പലരോടും സംസാരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരുത്തരം എനിക്കിതുവരെ ലഭിച്ചിരുന്നില്ല. സാങ്കേതിക തികവോടെയോ  അല്ലാതെയോ കഥകളി ആസ്വദിക്കാൻ പ്രേക്ഷകനു സ്വാതന്ത്ര്യം ഉണ്ടെങ്കിലും  സങ്കീർണ്ണതകൾ കാരണം പ്രേക്ഷകനിലേക്ക് എത്താൻ കഴിയാത്ത  'ദന്തഗോപുര' കലയായി കഥകളി നിലനിന്നിട്ടും വലിയ കാര്യമില്ലല്ലോ? സാധാരണ ഒരു പദത്തിന്റെ ആശയം പോലും മനസ്സിലാക്കാതെയാണ് പലരും ഈ കല കണ്ടു കൊണ്ടിരിക്കുന്നതെന്നാണ് എന്റെ ഈ പോസ്റ്റിൽ പരാമർശിച്ച വിഷയം വ്യക്തമാക്കുന്നത്. അതുകൊണ്ട് ശാസ്‌ത്രപരമായി തെറ്റില്ലാത്തതും എന്നാൽ സങ്കീർണ്ണതകൾ  ഒഴിവാക്കാവുന്നതുമായ സാദ്ധ്യതകൾ കഥകളി ആരായേണ്ടത് ഈ കലയുടെ ഭാവി നിലനിൽപ്പിന് അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം. 'ധ്വനിതലത്തിലുള്ള അഭിനയസ്വാതന്ത്ര്യം' എന്ന ആശയം കഥകളിയുടെ പദാഭിനയത്തെ ഇന്നത്തേക്കാൾ ഭംഗിയായി മനസ്സിലാക്കുവാൻ സാധാരണ പ്രേക്ഷകനെ സഹായിക്കും എന്നതിൽ തർക്കമില്ല. ഇതു കഥകളിയെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി തോന്നുന്നതിനാൽ അങ്ങയുടെയും അതുപോലെ ഈ വിഷയത്തിൽ (പദാർത്ഥാഭിനയവും ധ്വനിതലഅഭിനയവും) ഗ്രാഹ്യമുള്ളവരുടെയും വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാൻ താത്പര്യമുണ്ട്.

Unnikrishnan Menon 4:48am Jun 20

എന്റെ അറിവിൽ നിന്നുകൊണ്ട് നൽകിയ വിശദീകരണം അങ്ങേക്ക് ഉപകാരപ്രദമായി എന്ന് അറിയുന്നതില് സന്തോഷം.

ശൈലീക്റ്ത നാട്യധറ്മി ആസ്വദിക്കാൻ പ്രേക്ഷകർകൂടി ശ്രമിക്കുന്നത് നന്നായിരിക്കും എന്ന് ആദ്യ പ്രതികരണത്തില് എഴുതിയിട്ടുണ്ട്. അവർക്ക് മനസ്സിലാക്കികൊടുക്കുവാനായി ലോകധറ്മി കൂടുതലായ പ്രയോഗങ്ങള് ഏതു ശൈലീക്റ്ത നാട്യത്തിന്റയും ഘടനയെ കാലക്രമേണ പ്രതികൂലമായി ബാധിക്കും.

K.s. Mohandas 6:20am Jun 20

കഥകളിയുടെ നാട്യശാത്രപരമായ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സങ്കീർണ്ണതകളെ ലഘൂകരിക്കാൻ കഴിഞ്ഞാൽ നന്നെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പ്രേക്ഷകർക്കെല്ലാം മനസ്സിലാക്കാനായി അതിരുകടക്കുന്ന ലോകധർമ്മി പ്രയോഗങ്ങളിലൂടെ കഥകളിയുടെ നിലവാരം താഴ്ത്തുന്നതും  എന്നാൽ ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും  ആസ്വദിക്കാൻ കഴിയാത്ത തരത്തിൽ  കഥകളിയുടെ നാട്യശാസ്ത്രപരമായ സങ്കീർണ്ണനിലവാരം ഉയർത്തുന്നതും ഒരു പോലെ ദോഷകരമായിരിക്കാം.  കലയില്ലാതെ പ്രേക്ഷകനും പ്രേക്ഷകനില്ലാതെ കലയും നിലനിൽക്കയില്ലല്ലോ?

Unnikrishnan Menon 8:13am Jun 20

പലരും വളരെ കുറച്ചു കൊണ്ടുവരുന്നുണ്ട്. സങ്കീർണ്ണമാകരുത് ഒന്നും. സാങ്കേതികത വിടാതെ, വിരസമാക്കാതെ അത് സാധിക്കും. പ്റേക്ഷകരെ ഒരിക്കലും മറക്കുന്നില്ല്യ. പക്ഷെ, പ്രയോക്താക്കളെ സഹായിക്കാൻ പ്രേക്ഷകർ കുറച്ചെങ്കിലും സഹകരിക്കണം. ഏതു ഭാഷയും ഒന്നും പഠിക്കാതെ മനസ്സിലാക്കുവാന് സാധ്യമല്ലല്ലൊ. അല്ലെങ്കിൽ അവർക്ക് അറിയാവുന്ന ഭാഷ കൂടുതലായി പ്രയോഗിച്ചാല് ആദ്യ ഭാഷ മാറിപ്പോകും. അതരുതെന്ന് മാത്രം.

Achuthankutty Kp Kuttan 11:39am Jun 20

കഥകളിപ്പാട്ടിലെ പദങ്ങൾ, ആട്ടം മനസ്സിൽ കണ്ട് കോർത്തിണക്കിയാതാണ് എന്നു ചിന്തിച്ചാൽ ഈ "മദഗജം "അർത്ഥ ത്തി നേക്കാൾ ആടുവാൻ സാധ്യതകൾ നൽകുന്നതാണ് - നടനും മേളക്കാരനും "മദസിന്ധൂര ഗമന" ത്തിൽ വക ഉണ്ടല്ലോ ..

Unnikrishnan Menon 10:59pm Jun 20

തീർച്ചയായും ഉണ്ട്. അവയെ കഥാപാത്രത്തിനും സന്ദർഭത്തിനും കോട്ടം തട്ടാത്തവിധം എല്ലാ അരങ്ങു പ്രവർത്തകരും കൈകാര്യം ചെയ്യുമ്പോൾ, സാങ്കേതികമായുംകൂടി ആസ്വദനീയമാവും. സാങ്കേതിക മികവു കാണിക്കുവാൻ വേണ്ടി ചെയ്യുന്ന ചില രംഗപ്രയോഗങ്ങൾ സന്ദർഭത്തിന്റെ അവാശ്യമായ ആകെയുള്ള സാന്ദ്രതയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

എന്റെ വ്യക്തിപരമായ വീക്ഷണത്തിൽ അതിന്നൊരുദാഹരണം - സന്താനഗോപാലത്തിലെ ബ്രാഹ്മണൻ 'എട്ടു ബാലകന്മാർ ഈവണ്ണം ....' -ചമ്പതാളത്തിൽ കാലപ്രമാണം നിർത്തിക്കൊണ്ട് വിരലുകൾ നിവർത്തുവാനുള്ള കഴിവ് പ്രകടമാക്കുമ്പോൾ 'ബ്രാഹ്മനണന്റെ സന്ദര്ഭസ്ഥായി' വഴിവിട്ടുപോകുന്നതായി തോന്നിയിട്ടുണ്ട്. അങ്ങിനെയൊരു പ്രകടനത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് സംശയം.

അതെ സമയം മുദ്രകൾക്കൊത്തു വരേണ്ടതായ, കഥകളിയിൽ ഹസ്താഭിനയവും ശരീരാഭിയവും സമാന്തരമായി കൊണ്ടുപോകാം എന്ന പ്രത്യേക പരിഗണന അര്ഹിക്കുന്ന; കഥകളിയുടെ 'നൃത്യാംശത്തെ' വ്യക്തമാക്കുന്ന, ചാരികൾ ( 9 വിധം പദ്മനാഭാൻ നായര് ആശാന്റെ പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്) പലരും, പലപ്പോഴും, നിഷ്കര്ഷതയോടെ ആചരിക്കുന്നതായി കാണാറില്ല്യ. ചൊല്ലിയാട്ടത്തിൽ ആചരിക്കേണ്ടതായ പ്രസ്തുത ദൃശ്യഭാഷാവ്യാകരണം കഥകളിയുടെ മര്മ്മമാണ് എന്നാണ് എന്റെ വിശ്വാസം. ചിട്ടയുള്ള ആദ്യവസാന വേഷങ്ങൾക്ക് ഇത് വളരെ ഒതുക്കാം എന്ന അലിഖിത നിയമം വിസ്മരിക്കുന്നില്ല്യ.

K.s. Mohandas 6:20am Jun 20

Achuthankutty Kp Kuttan: കലാകാരന്റെ കഴിവിനനുസരിച്ചു പദത്തെ വ്യാഖ്യാനം ചെയ്ത് ആടുവാനുള്ള സാധ്യതകൾ ധാരാളം ഉണ്ടാകാം. പക്ഷെ ഇതൊന്നും തന്നെ പദത്തിനു സാന്ദർഭികമായി സാഹിത്യകാരൻ ഉദ്ദേശിച്ചിരിക്കുന്ന അർത്ഥത്തെ മറന്നു കൊണ്ടാകരുതെന്നു മാത്രം. മറ്റാരും കാണിക്കാത്ത പോലെ തടിച്ചു കൊഴുത്തു മദിച്ചു നടക്കുന്ന (മദം പൊട്ടിയതല്ല) ആനയെ കൃഷ്ണൻ നായരാശാൻ കാണിക്കുമ്പോൾ ഭംഗി തോന്നുന്നത് അതുകൊണ്ടാണ്.

Unnikrishnan Menon: പദാർത്ഥാഭിനയം എന്ന കാതലായ വിഷയം ചർച്ച ചെയ്യുമ്പോൾ  എങ്ങിനെയോ കഥകളി പരിഷ്ക്കരണത്തിലേക്കു ചർച്ച വഴിമാറിപ്പോയി.

'പദാർത്ഥാഭിനയം' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പദങ്ങളുടെ (വാക്കുകളുടെ) അർത്ഥത്തെ കഥകളിശാസ്ത്രപരമായി (നാട്യശാസ്ത്ര പരമായി) അഭിനയിക്കുക എന്നാണെങ്കിൽ (കഥകളിയുടെ നാട്യശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ അറിവ് കുറവാകയാൽ വരുത്തുന്ന തെറ്റുകൾ ക്ഷമിക്കുക) പദത്തിനു സാന്ദർഭികമായി ചേരുന്ന ഭാഷാപരമായ അർത്ഥം വ്യാഖ്യാനിച്ചു അഭിനയിച്ചാൽ തന്നെ മതിയാകുമല്ലോ? ധ്വനിതലത്തിലുള്ള അനുഭാവ പ്രകടനങ്ങളുടെയോ ലോകധർമ്മിയുടെയോ ആവശ്യം പോലും അപ്പോൾ ഉദിക്കുന്നില്ലല്ലോ? ഉദാഹരണത്തിന് ഇവിടെ പരാമർശന വിധേയമായ 'മദം' എന്ന പദത്തിന്റെ സാന്ദർഭികമായ  ശരിയായ അർത്ഥം 'ഗർവ്' ആണെന്ന് മനസ്സിലാക്കി അഭിനയിച്ചാൽ അത് 'പദാർത്ഥാഭിനയം' തന്നെയല്ലേ?  ആണെങ്കിൽ കേവലമായ ഒരു ഭാഷാപ്രശ്നമാണ് നമ്മൾ ചർച്ച ചെയ്യുന്നത്‌, അല്ലാതെ കഥകളിസാങ്കേതികത ഒന്നും അല്ലെന്നു തോന്നുന്നു.

Unnikrishnan Menon:

Ref: Sree. K.s. Mohandas - ചര്ച്ചയ്ക്ക് ഇത്തരം ശാഖകൾ ഉണ്ടാകുന്നത് സാധാരണമാണ്. അങ്ങിനെയാണ് നമുക്ക് പരിചിതമെങ്കിലും, അല്ലെങ്കിലും, അധികം ശ്രദ്ധിക്കാത്ത മേഖലകളിലേക്ക് സഞ്ചരിക്കുവാൻ സാധിക്കുന്നത് എന്നതും അറിയാവുന്ന സത്യം. അങ്ങ് തുടങ്ങിവച്ചത് 'സാഹിത്യ ഭാഷയുടെ ദൃശ്യവ്യാഖ്യാനതിന്റെ പ്രശ്നങ്ങളെ' കുറിച്ചാണല്ലോ. അത്, വഴിവിട്ടുപോയി എന്ന് തോന്നിയില്ല്യ. സാങ്കേതികത പരിചയമില്ല്യായ്മ അങ്ങ് ഉദ്ധരിച്ച വിഷയത്തിൽ വളരെ പ്രസക്തമാണ് എന്നും തോന്നിയില്ല്യ.

സാങ്കേതികത ലളിതവൽക്കരിക്കുന്നതിനെ കുറിച്ച് അങ്ങ് സൂചിപ്പിച്ചു. ആവശ്യമില്ല്യാത്ത (എന്ന് എനിക്ക് തോന്നിയ) സന്ദർഭങ്ങളിൽ സാങ്കേതികത കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് ഞാൻ ഉദാഹരണത്തിലൂടെ പറഞ്ഞത്. ടെക്നിക്കൽ വിര്ച്വോസിറ്റി പ്രകടമാക്കുവാൻ അനവസരത്തിൽ ശ്രമിക്കണോ എന്നാണ് ഞാൻ ഉന്നയിച്ച സംശയം.

Ambujakshan Nair 2:54am Jun 21

പദാഭിനയം പദാർത്ഥാഭിനയം എന്നിവയെ പറ്റി ഇതിനു മുൻപും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ ചര്ച്ച ആരംഭിച്ചത് രുഗ്മാംഗദചരിതം കഥയിലെ " മദസിന്ധൂരഗമന' എന്ന പദത്തിലെ " മദത്തെ" ഒരു നടൻ മറ്റൊരു അർത്ഥതലത്തിൽ വിസ്തരിച്ചു അഭിനയിച്ചതു ശ്രീ.മോഹൻദാസ് അവർകൾ ശ്രദ്ധിച്ചത് കൊണ്ടാണല്ലോ?

കഥയുടെയും കഥാപാത്രങ്ങളുടെയും സന്ദർഭം മനസിലാക്കി അരങ്ങത്തു പ്രവർത്തിച്ചാൽ ഒഴിവാക്കാവുന്ന സംഗതികൾ മാത്രമാണ് ഇതെല്ലാം. നളചരിതം -3 ൽ ഋതുപർണ്ണരാജധാനിയിൽ എത്തുന്ന സുദേവ ബ്രാഹ്മണൻറെ " എന്തതിന്നൊരു കാരണം ശ്രുണു, പന്തണിമുലമാർമണി സുന്ദരീ ദമയന്തി കാനന ഭ്രാന്ത നൈഷധ രോഷിണീ" എന്ന പദത്തിന് ചില നടന്മാർ പദാഭിനയം ചെയ്തും ചിലർ "സുന്ദരി' എന്നതിൽ ഒതുക്കിയും ചെയ്തു കണ്ടിട്ടുണ്ട്. സുദേവൻ ദമയന്തിയെ ഒരു മകളെന്ന പോലെ എടുത്തു നടന്നിട്ടുണ്ട് എന്ന് ദമയന്തിയുമായുള്ള മുൻ രംഗത്തിൽ കാണിക്കുന്ന സുദേവൻ തന്നെയാണ് ഈ പദാഭിനയം അഭിനയിക്കുന്നത്. കളരിയിൽ ചൊല്ലിയാടിക്കുന്നത് പദാഭിനയ രീതിയിൽത്തന്നെയാവണം. എന്നാൽ അരങ്ങിൽ കഥാപാത്രത്തിനോട് നീതി പുലർത്തുക എന്ന ധർമ്മം പാലിക്കേണ്ടത് കലാകാരൻറെ ധർമ്മമാണ്.

ഈ അടുത്ത കാലത്ത് ഒരു കഥകളി കലാകാരിയുടെ വീട് സന്ദർശിക്കുവാൻ അവസരം ലഭിച്ചു. പ്രസ്തുത കലാകാരിയുടെ ഭർത്താവ് ഒരു നല്ല കഥകളി ആസ്വാദകനാണ്. സംസാരമധ്യേ പ്രസ്തുത കലാകാരി പറഞ്ഞത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു. എൻറെ ഭർത്താവ് കളി കണ്ടിട്ട് വീട്ടിൽ എത്തിയാൽ ഒരേ ബഹളം തന്നെയാണ്. പലകലാകാരന്മാരുടെയും അരങ്ങു പ്രവർത്തികൾ അദ്ദേഹത്തിനു അസ്വസ്ഥത ഉണ്ടാക്കുന്നു എന്നതാണ് അതിന്റെ കാരണം. ഇതിനു ഒരു ഉദാഹരണം പറഞ്ഞാൽ ബാലിവിജയത്തിലെ രാവണൻ ചന്ദ്രഹാസം വലിച്ചെറിയൽ.

ചന്ദ്രഹാസ ലബ്ദി രാവണൻ ആടിക്കഴിയുമ്പോൾ " പരമശിവനിൽ നിന്നും ലഭിച്ച ഈ വിശേഷപ്പെട്ട ചന്ദ്രഹാസം കൊണ്ട് ഒരു വാനരനെ പിടിക്കുവാൻ പോകാനുള്ളതല്ല. പൂജാമുറിയിൽ വെച്ചുവരൂ" എന്ന് നാരദൻ രാവണനോട് പറയുന്ന ഒരു രീതി നിലവിൽ ഉണ്ടായിരുന്നു അതു നഷ്ടമായപ്പോഴാണ് ഈ വലിച്ചെറിയൽ രീതി തുടങ്ങിയത്. ഈ വിഷയത്തെ ആസ്പദമാക്കി ഒരു ചര്ച്ച വന്നാൽ രാവണൻ ചെയ്യന്ന കലാകാരനെ ആരാധിക്കുന്ന ഒരു ആസ്വാദകവൃന്ദം ഈ വലിച്ചെറിയലിനെ ന്യായീകരിക്കുവാൻ തയ്യാറാകുന്നുമുണ്ട്.

Dr. K. S. Mohandas <mkdas59@yahoo.com>  Jun 21 at 4:16 PM

 Unnikrishnan Menon: കഥകളിശാസ്ത്രപരമായ വിഷയങ്ങളെക്കുറിച്ചോ അതിന്റെ സാങ്കേതികതയെക്കുറിച്ചോ അങ്ങു പറയുന്നത് ഒരു പരിധി വരെ എനിക്കു മനസ്സിലാകുമെങ്കിലും കഥകളിപണ്ഡിതന്മാരുടെ ഒരു നിര തന്നെയുള്ള ഈ ഗ്രൂപ്പിൽ അതേക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല. നിങ്ങളൊക്കെ  കഥകളിയെക്കുറിച്ചു ചർച്ച ചെയ്യാൻ ആരാണ് എന്ന ശബ്ദം ഇവിടെ മുഴങ്ങിക്കഴിഞ്ഞു. അതുകൊണ്ടു എനിക്കറിയാവുന്നതും എന്നാൽ ഈ ഗ്രൂപ്പിലെ കഥകളി ബോധം കുറഞ്ഞവർക്കു പ്രയോജനപ്പെടുന്നതുമായ വിഷയങ്ങളിലേക്കേ ഞാൻ പോകുന്നുള്ളൂ. പദത്തെ വ്യാഖ്യാനിക്കുന്നതിലുള്ള ഭാഷാപരമായ തെറ്റുകളും അതുമൂലം കഥകളിക്കുണ്ടാകുന്ന ക്ഷയവും ആണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരുദാഹരണം കൂടി ഇവിടെ കുറിക്കട്ടെ.

പത്തുപതിനെട്ടു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. 'സന്താനഗോപാലത്തിലെ'  'സ്വർഗ്ഗവാസികൾക്കും സുഖവിതരണം ചെയ്യും അർജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാൻ' എന്ന പദം കല്ലുവഴിച്ചിട്ടയിലെ ഒരു സമുന്നത നടൻ ആടുകയാണ്‌. 'സുഖവിതരണം' എന്നതിന് 'സുഖം' എന്ന മുദ്രയും അതിനു പിന്നാലെ 'വിതരണം' എന്ന മുദ്രയും കാണിച്ചു, അതായത് പദത്തിലുള്ളതുപോലെ 'സുഖവിതരണം' നടത്തി. ഇതിൽ  അപാകത തോന്നി ഉടൻ തന്നെ അദ്ദേഹത്തിന് ഞാൻ ഒരു കത്തയച്ചു. സുഖം എന്നത് ഒരു  പദാർത്ഥമല്ല, ഒരു മാനസികാവസ്ഥയാണെന്നും അതുകൊണ്ടുതന്നെ അതിനെ ഒരു പദാർത്ഥം പോലെ 'വിതരണം (distribution)' ചെയ്യാൻ കഴിയില്ലെന്നും കവി 'സുഖവിതരണ' മെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'സുഖപ്രദാനം' എന്നാണെന്നും കഥകളി സങ്കേതങ്ങൾ ഉപയോഗിച്ചു്  'സുഖപ്രദാനം' എന്നു കാണിക്കുന്നതാണ് ഭാഷാവ്യാഖ്യാനപരമായി ശരിയെന്നു തോന്നുന്നതെന്നും കത്തിലെഴുതി.  'സുഖപ്രദാനം'  എങ്ങിനെ നിർവഹിക്കാം എന്ന്‌ എന്റെ എളിയ ബുദ്ധിയിൽ തോന്നിയതും എഴുതി.

 അടിസ്ഥാനപരമായി കലാകാരന്മാർ മാന്യന്മാരാണ് എന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഗുരുക്കന്മാർ പഠിപ്പിച്ചത് അതേപടി ആടിയതാണെന്നും ആ ആട്ടത്തിലെ അപാകത തികച്ചും ബോധ്യമായി എന്നും ആ പദം ഇനി മേലിൽ അങ്ങിനെയായിരിക്കില്ല ആടുന്നത്' എന്നും അദ്ദേഹം എനിക്കെഴുതി. ഏതാണ്ട് 15 വർഷങ്ങൾക്കു ശേഷം അദ്ദേഹവും ശിഷ്യരും അഭിനയിച്ച ഒരു 'സന്താനഗോപാലം' കാണാൻ അവസരമുണ്ടായി.  'സുഖവിതരണം' അല്ല 'സുഖപ്രദാനം' ആണ് ഞാനവിടെ കണ്ടത്. കളിക്ക് ശേഷം ആ വലിയ കലാകാരനെ  കണ്ടു ഞാൻ പറഞ്ഞു, 'ഞാനാണ് പണ്ട് അങ്ങേക്ക് 'സുഖവിതരണ' ത്തിന്റെ പേരിൽ കത്തയച്ചത്‌'. അദ്ദേഹം പറഞ്ഞു, ' കാണാൻ കഴിഞ്ഞതിൽ സന്തോഷം, നന്ദിയുണ്ട് അന്നത് പറഞ്ഞു തന്നതിന്. അതിനു ശേഷം ആ പദം ആടുന്നതും പഠിപ്പിക്കുന്നതും അതുപോലെയല്ലെന്നു ഇന്നു കണ്ടപ്പോൾ മനസ്സിലായല്ലോ?' ഈ സന്ദര്ഭത്തിനു  ശേഷം മറ്റൊരവസരത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിൻറെ എന്നോടുള്ള പെരുമാറ്റം വളരെ ഊഷ്മളമായിരുന്നു.

ഒരു സമുന്നത കഥകളി നടൻ എൻറെ ചിന്തകൾക്കു നൽകിയ സ്ഥാനം അതായിരുന്നുവെങ്കിൽ ഈ ഗ്രൂപ്പിലെ ചില കഥകളി പണ്ഡിതന്മാർ  കഥകളിവിഷയത്തിലുള്ള എന്റെ അല്പജ്ഞാനമാണ് ഇതിലൂടെ വെളിവായത് എന്ന് എഴുതി പിടിപ്പിച്ചു. അവരെ  സംബന്ധിച്ചിടത്തോളം കഥകളിക്ക് പദങ്ങളുടെ ആവശ്യം പോലും ഇല്ലെന്നും എനിക്കപ്പോൾ തോന്നി!  

 കഥകളി സാഹിത്യത്തിന്റെ ഭാഷ ശരിക്കും വ്യാഖ്യാനം ചെയ്‌തു പഠിക്കയാണ് നടൻ ആദ്യം ചെയ്യേണ്ടത്. കഥകളി നാട്യത്തെപ്പോലെ തന്നെ വിലപ്പെട്ടതാണ് പദങ്ങളും അതിന്റെ സാന്ദർഭികമായി അർത്ഥത്തിലുള്ള പ്രയോഗം എന്നതും.

Unnikrishnan Menon 4:38am Jun 21

Sorry; some problem with the Malayalam typo. I do not know what the others say. I have not formally learnt Sanskrit or Malayalam. I used to and still do consult linguists who also know aesthetic deliberations and inter interpretations in stylized theater forms. Late K.P. Narayana Pisharody mash & now Dr. K.G. Paulose are the two major scholars I have ever depended upon. With respect to your views on 'Sukha vitharanam' I agree with you.

Unnikrishnan Menon 4:38am Jun 21

I do agree there are more such instances where in all the actors could have thought of better, and more precisely apt, interpretations എന്ന് ഞാന്‍ സൂചിപ്പിച്ചതിന് ശ്രീ. അമ്ബുജാക്ഷന്‍ നായര്‍ മറ്റൊരുദാഹരണം കൂടി നല്‍കിയത് ശ്രദ്ധിച്ചു.

Dr. K. S. Mohandas <mkdas59@yahoo.com>  Today at 9:54

Thank you, sir. Let's hope that those who matter most to kathakali will take note of the important points raised here and make corrections wherever necessary. Thanks to all those who participated in the discussion and a bye until I see you again with such an issue of importance to kathakali.