Friday, June 23, 2017

ഒരു ഈഡിസ് ഈജിപ്തി കൊതുകച്ഛൻ മകൾക്കയച്ച കത്ത്

                                                                              
                                                                 
                                                                                                                                                                                                                
തിരുവനന്തപുരം, 23 ജൂൺ 2017. 

പ്രിയപ്പെട്ട മകളെ,

നിനക്കു സുഖം തന്നെയെന്നു കരുതുന്നു. ഞങ്ങളിപ്പോൾ ഇന്ത്യയിൽ 'കേരള' സംസ്ഥാനത്താണ്. ഞങ്ങൾക്കിവിടെ സുഖം എന്നല്ല പരമസുഖമാണ്. ആ സന്തോഷം പങ്കിടാൻ കൂടിയാണ്, 'ചാകര' സമയമാണെങ്കിലും അൽപ്പം സമയം കണ്ടെത്തി അച്ഛനിപ്പോൾ ഈ കത്തെഴുതുന്നത്.

മോളെ, ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെന്നു മനുഷ്യർ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഞാനതു തീർത്തും വിശ്വസിച്ചിരുന്നില്ല. പക്ഷെ, കഴിഞ്ഞ ചില വർഷങ്ങളായി ഈ നാട്ടിൽ ജീവിച്ചപ്പോൾ മനസ്സിലായി, അത് വെറും വാക്കല്ല. സത്യമാണ്. അനുഭവിച്ചറിയാൻ കഴിയുന്ന സത്യമാണ്.

ലോകത്തെവിടെ ചെന്നാലും നമ്മളെ വിരട്ടി ഓടിക്കാനും നശിപ്പിക്കുവാനുമല്ലേ അവിടങ്ങളിലെ മനുഷ്യർ ശ്രമിച്ചിട്ടുള്ളത്? പക്ഷെ മഹാമനസ്കരായ ഇന്നാട്ടിലെ ജനങ്ങൾ അത്തരക്കാരല്ല, അവർ നമ്മളെ സ്നേഹിക്കുന്നവരും നമ്മുടെ വളർച്ചയെ സഹായിക്കാൻ ഏതറ്റം വരെ പോകാൻ മടിയില്ലാത്തവരുമാണ്. ചരാചരങ്ങളിലെല്ലാം ഈശ്വരൻ വസിക്കുന്നു എന്ന വിശ്വാസപ്രമാണത്തിൽ ജീവിക്കുന്ന ജനതയാകുന്നതിനാലാകാം, ക്ഷുദ്രജീവികളായ നമ്മോടു പോലും ഇങ്ങനെ പെരുമാറാൻ ഇവർക്കു കഴിയുന്നത്. നമ്മുടെ ഭാഗ്യം.

നമ്മുടെ ഈ ഭാഗ്യത്തിനനുകൂലമാകുന്ന മറ്റു പല ഘടകങ്ങളും ഇവിടെയുണ്ട്. നമുക്ക് മുട്ടയിട്ടു പെരുകാൻ വൃത്തിഹീനവും ഈർപ്പവുമുള്ള സ്ഥലങ്ങളാണല്ലോ വേണ്ടത്? അതെത്ര വേണമെങ്കിലും ഈ നാട്ടിലുണ്ട്. വേഷഭൂഷാദികളിൽ ഇന്നാട്ടുകാർ വളരെ വൃത്തിയും വെടിപ്പുമുള്ളവരാണെങ്കിലും അകമേ അത്ര വൃത്തിയുള്ളവരല്ല എന്നതാണു സത്യം. ഒരുദാഹരണം പറയാം. കയ്യിൽ കിട്ടുന്ന മിണ്ടാപ്രാണികളെയെല്ലാം കൊന്നുതിന്നുന്ന ഇവർ, അവശേഷിക്കുന്ന ചണ്ടിയെല്ലാം പ്ലാസ്റ്റിക്കു കവറിലാക്കി സൂക്ഷിച്ചുവച്ചു തക്കം നോക്കി അടുത്ത വീട്ടുകാരന്റെ പറമ്പിലേക്ക് വലിച്ചെറിയും. അതിനു സാധിക്കുന്നില്ലെങ്കിൽ BMW കാറിൽക്കയറി, പോകുന്ന വഴിയിൽ റോഡരികിൽ ആരും കാണാതെ വലിച്ചെറിയും. അതവിടെക്കിടന്നു ദുഷിച്ചുനാറി പുഴുവും പൂച്ചിയും അരിച്ചു മഴ വരുമ്പോൾ നമുക്കു മുട്ടയിട്ടു വളരാനൊരിനിടമാകും. പുഴയായ പുഴയെല്ലാം ഇവിടുള്ളവർ നശിപ്പിച്ചതു കാരണം ഇപ്പൊ ഇവിടെ പുഴയൊന്നുമില്ല, അങ്ങുമിങ്ങും കാണുന്ന വെള്ളക്കെട്ടുകളേയുള്ളൂ. അതും ചണ്ടി നിക്ഷേപസ്ഥലങ്ങളാണ്. അൽപ്പം പോലും ഒഴുക്കില്ലാത്ത ഈ വെള്ളക്കെട്ടുകളിൽ നമുക്കു മുട്ടയിട്ടു പെരുകാമെന്നുള്ള വലിയ ഗുണമുണ്ട്. ഇതൊക്കെ ചെയ്തതു മിടുക്കാണെന്നു കരുതി ജീവിക്കുന്നവരാണ്, സാക്ഷരതയിൽ ഒന്നാം സ്ഥാനക്കാരായ ഇന്നാട്ടുകാർ. നമ്മുടെ കടി കൊണ്ട് നാളെ ചാകാൻ പോകുന്നത് തങ്ങളാണെന്നറിയാനുള്ള വിവേകബുദ്ധി മാത്രം പക്ഷേ ഈ സാക്ഷരർക്കില്ല എന്നതാണ് അതിശയകരമായ സത്യം. ഇതൊക്കെ കാണുമ്പോൾ സാക്ഷരത എന്നത് നമ്മെപ്പോലെയുള്ള ക്ഷുദ്രജന്തുക്കളുടെയും ക്ഷുദ്രവാസനകളുടെയും വളർച്ചക്കനുകൂലമായ ഒരു ഘടകമാണോ എന്നു പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മളിങ്ങനെ വളർന്നു പെരുകുമ്പോൾ നമ്മളെയെല്ലാം കൊന്നു നശിപ്പിച്ചു നാടു സുന്ദരമാക്കും എന്നും മറ്റും പറഞ്ഞു ഭരണസംവിധാനങ്ങളും രാഷ്ട്രീയക്കാരും വാളും പരിചയുമായി ഇറങ്ങിത്തിരിക്കും. പൊതുജനത്തിനെ കളിപ്പിക്കാനായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെന്നല്ലാതെ, നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ അവരൊന്നും ചെയ്യാറില്ല എന്നതാണ് സത്യം. നമ്മുടെ പേരും പറഞ്ഞു ഇവരെല്ലാം കൂടി തലതല്ലിക്കീറുന്നതു കാണുമ്പോൾ, ഞാൻ പലപ്പോഴും തലതല്ലിച്ചിരിച്ചു പോയിട്ടുണ്ട്‌ മോളേ. എന്റെ നോട്ടത്തിൽ, അൽപ്പം നർമ്മബോധം ഉള്ളിലുണ്ടെകിൽ ചിരിച്ചുകൊണ്ട് വളരാൻ നമുക്കു പറ്റിയ ഇതിലും നല്ലൊരിടം ഭൂമിയിൽ മറ്റെവിടെങ്കിലും കാണുമെന്നു തോന്നുന്നില്ല. എതിർ കക്ഷിക്കാരന്റെ വംശനാശത്തിനു നമ്മളെ എങ്ങിനെ ഉപയോഗിക്കാം എന്നുപോലും ചില രാഷ്രീയക്കാർ ചിന്തിക്കുന്നുണ്ടോ എന്നെനിക്കു സംശയമുണ്ട്. മഴക്കാലത്തെ അപ്പാവി പനികൾ പോലും ഭീകരരായ നമ്മുടെ തലയിൽ കെട്ടിവച്ചു, ഭിഷഗ്‌വരന്മാരും ലാബുകളും കൊയ്ത്തു തുടങ്ങിയിട്ടുണ്ടെന്നും കേൾക്കുന്നു. ഒരു 'ഡെങ്കി ടെസ്റ്റി'നു ആയിരത്തിലേറെ രൂപയാണ് ചാർജ്ജത്രെ! പാവങ്ങൾക്കു കഷ്ട്ടം വരുന്ന കാര്യമാണെങ്കിലും 'ക്ഷുദ്രജീവി'കളാണു നമ്മളെന്നു പറഞ്ഞു പുശ്ചിക്കുന്ന ഈ മനുഷ്യമാന്യന്മാർ നമ്മളെക്കൊണ്ടു നാലു കാശു സമ്പാദിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത്; കാരണം അതിനൊരു മധുരപ്രതികാരത്തിന്റെ മണമുണ്ട്. 

ഇതുവരെ നമ്മളിൽ ഒരാളിനു നാലുപേരെ വരെയേ ഒരു ദിവസം കടിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും രാഷ്ട്രീയവും കാരണം നമ്മുടെ ശരീരത്തിന്റെ ഭാരം കുറഞ്ഞുവരുന്നുണ്ടെന്നും അതിനാൽ കൂടുതൽ ദൂരം അനായാസമായിപ്പറന്നു ചെന്ന് ഏഴുപേരെ വരെ കടിക്കാവുന്ന തരത്തിലായിട്ടുണെന്നും ശാസ്ത്രജ്ഞന്മാർ അടുത്തിടെ കണ്ടുപിടിച്ചിട്ടുണ്ട്. അപ്പോൾ ഒരു വ്യായാമവും ചെയ്യാതെ കൃശഗാത്രരാകുന്ന നമുക്കിനി ബഹുനിലക്കെട്ടിടങ്ങൾക്കു മുകളിലും പറന്നെത്തി, അവിടെ അത്യന്തം സുരക്ഷിതരാണെന്നു കരുതി ജീവിക്കുന്ന മനുഷ്യരുടെ ചോരയും കുടിക്കാം. നമ്മൾ ഈഡിസുകൾ മാത്രമല്ല, നമ്മുടെ വംശത്തിലുള്ള മറ്റെല്ലാ കൊതുകുവർഗ്ഗങ്ങളും അതുപോലെ ബഹുവിധരോഗങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ബാക്റ്റീരിയകളും വൈറസുകളും എല്ലാം തന്നെ ഈ സ്വർഗ്ഗരാജ്യത്തിലേക്കു സഹർഷം വന്നെത്തിക്കൊണ്ടിരിക്കയാണിപ്പോൾ. ആഹാരത്തിനു പഞ്ഞമില്ലാതെ, ആവശ്യത്തിലധികം കൊളസ്ട്രോളും രക്തവും പേറി നടക്കുന്ന, മടി കാരണം നമ്മൾ കടിച്ചാൽ  കൈപൊക്കി ഒന്നടിക്കാൻ പോലും താൽപ്പര്യം കാണിക്കാത്ത മനുഷ്യരുടെ ഈ നാട്, ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ചു നൽകിയതല്ലെങ്കിൽ പിന്നെയെന്താണ്? ഇതിനു നാമെല്ലാം ദൈവത്തിനു സ്തുതി ചൊല്ലേണ്ടിയിരിക്കുന്നു. 'ഇനി വരുന്നതു നമ്മുടെ കാലമാണെന്ന്' മുൻപൊരിക്കൽ അച്ഛൻ പറഞ്ഞപ്പോൾ നിനക്കു വിശ്വാസം വന്നില്ലല്ലോ? ഇപ്പോൾ എങ്ങിനെ തോന്നുന്നു? ദൈവം നമ്മുടെ കൂടെയാണ് മോളെ. നമ്മുടെ അജയ്യശക്തി ലോകത്തിനു ബോദ്ധ്യമാക്കിക്കൊടുക്കാനുള്ള അവസരം സമാഗതമാകുകയാണ്. വർദ്ധിതവീര്യത്തോടെ നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇതിൽപ്പരം ആഹ്ലാദകരമായ മറ്റെന്തുണ്ടു നമുക്കു സ്വപ്നം കാണാൻ ?

ഈ സന്തോഷത്തിനിടയിലും ചെറിയൊരു ദുഃഖം തോന്നുന്നുണ്ട് മോളെ. ആഡംബരത്തിലും തോന്ന്യാസങ്ങളിലും പ്രകൃതിദോഷ പ്രവർത്തികളിലുമൊന്നും പങ്കാളികളാകാതെ ഉള്ളതുകൊണ്ട് അടങ്ങി ഒതുങ്ങിക്കഴിയുന്ന, ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളും ഇന്നാട്ടിലുണ്ട്. ഇവരുടെ രോഗപ്രതിരോധശേഷി കുറവാണ്, വലിയ ആശുപത്രികളിലൊന്നും പോയി ചികിത്സ നടത്താനുള്ള കഴിവും ഇവർക്കില്ല. കാറും ജീപ്പും വായു പോലും കയറാത്ത വിധത്തിൽ അടച്ചുപൂട്ടിയ രമ്യഹർമ്മ്യങ്ങളുമൊന്നുമില്ലാത്ത ഇവരാണ് തുറന്ന സ്ഥലങ്ങളിലും റോഡിലും ബസ്സിലുമൊക്കെ കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ കടിയേറ്റു കഷ്ട്ടപ്പെടുന്നതും മരിക്കുന്നതും കൂടുതലും ഇവരാണ്. നമ്മുടെ വളർച്ചക്ക് വലിയ സഹായമൊന്നും ചെയ്യുന്ന കൂട്ടരല്ല ഇവരെങ്കിലും ഇവരോടൽപ്പം സഹാനുഭൂതി നമ്മൾ കാണിക്കേണ്ടതാണ്. അതുകൊണ്ടു വരും നാളുകളിൽ ഇവരെ വിട്ട്, നമ്മളെ വളർത്താൻ സഹായിക്കുന്നവരെ തിരഞ്ഞു പിടിച്ചു കടിക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്. അതെങ്ങനെ സാധിക്കാം എന്നു നമ്മൾ ആലോചിക്കേണ്ടതുണ്ട്. 

ഇവിടുത്തെ  ബഹുവിധ 'പനി'കളെക്കുറിച്ചു നീ അറിയുന്നുണ്ടായിരിക്കുമല്ലോ? എലിപ്പനി, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാൻ പനി..... അങ്ങിനെ സകല 'പനി'കളുടെയും ഒരു മ്യൂസിയം തന്നെയാണിവിടം. നമ്മുടെ 'ഡെങ്കി' ക്കാണ് കൂടുതൽ പേരും പ്രശസ്തിയും. എന്റെ ഒരൂഹം വച്ചു നോക്കിയാൽ ഇനി വരുന്ന ചില വർഷങ്ങൾക്കുള്ളിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത വരാൻ സാദ്ധ്യതയുണ്ട്; 'സാംക്രമികരോഗങ്ങൾ കാരണം കേരളത്തിൽ നിന്നും ജനങ്ങൾ അന്യസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നു'. ദൈവത്തിന്റെ നാട്ടിൽ നിന്നും മനുഷ്യരെ നമ്മൾ തുരത്തുന്നു. എങ്ങിനെയുണ്ട് കഥ ? പണ്ട് അസുരന്മാരായിരുന്നു ഇതു ചെയ്തിരുന്നതെങ്കിൽ ഇനി വരും കാലങ്ങളിൽ  നമ്മളാണിതു ചെയ്യാൻ പോകുന്നതെന്നോർക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവും  തോന്നുന്നു, മോളെ. നമ്മളെ ഇങ്ങനെ ഓമനിച്ചു വളർത്തുന്ന മനുഷ്യരെത്തന്നെ തിരിഞ്ഞു കടിക്കുന്നതിലാണല്ലോ അതിന്റെ ഒരു രസം? 'ക്ഷുദ്രജീവി'എന്ന നമ്മുടെ പേരും അപ്പോഴേ അന്വർത്ഥമാകൂ. 'നാടു കടലിലാണ്ടു പോയാലും കുഴപ്പമില്ല, ഞാനും എന്റെ കുടുംബവും സുഖമായിരിക്കണം' എന്ന അബോധചിന്തയിൽ രമിച്ചു ജീവിക്കുന്ന ഇവിടുത്തെ മനുഷ്യരുള്ളിടത്തോളം കാലം നമുക്കിവിടം പറുദീസയായിരിക്കും മോളെ. നമ്മുടെ കടിയേറ്റു മരിക്കാൻ വിധിക്കപ്പെടുന്ന ഈ മനുഷ്യർ തന്നെ നമ്മുടെ രക്ഷകരായും വർത്തിച്ചു കൊള്ളും. ഇതിനെയാണ് മോളേ നിയോഗം എന്നു പറയുന്നത്.

ശരി, അച്ഛനിന്നിതുവരെ മൂന്നു പേരെയേ കടിക്കാൻ കഴിഞ്ഞുള്ളു. ഇവിടുത്തെ കണക്കനുസരിച്ചു രാത്രിയാകുന്നതിനു മുൻപ് നാലു പേരെ കൂടിയെങ്കിലും കടിക്കണം. ഭാഗ്യമുണ്ടെങ്കിൽ ഇപ്രാവശ്യം എഴുതിയതിലും നല്ല വിശേഷങ്ങളുമായി അടുത്തയാഴ്ച കാണാം.

സ്നേഹപൂർവ്വം  

കൊതുകച്ഛൻ 

Saturday, June 10, 2017

എൻറെ ഫേസ്ബുക് കുറിപ്പുകൾ -1


June 21, 2017

മൂന്നു വർഷങ്ങൾക്കു മുൻപ് എന്റെ നല്ലൊരു സുഹൃത്ത് ഭാര്യയും മകളുമൊത്തുള്ള വിദേശയാത്രക്കിടയിൽ ജർമ്മനിയിൽ വച്ചു ഹൃദയാഘാതം മൂലം മരണമടഞ്ഞു. വിദേശരാജ്യങ്ങളിലെ ചില പ്രശസ്ത കമ്പനികളുടെ ഇന്ത്യൻ പ്രതിനിധിയായിരുന്നു വിദ്യാസമ്പന്നനും തികച്ചും മാന്യനുമായിരുന്ന സുഹൃത്ത്. ഇന്നലെ ഇദ്ദേഹത്തിന്റെ മകളെ കാണാനിടവന്നു. വിസ കാലാവധി തീർന്നു നാട്ടിലേക്ക് യാത്ര തിരിക്കേണ്ട ദിവസം മറുനാട്ടിൽ വച്ചുണ്ടായ ദുരന്താനുഭവം വർണ്ണിക്കാവതല്ലെന്നു പറഞ്ഞു. അച്ഛൻ മരണത്തോടു മല്ലടിച്ചു ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മയും മകളും വിസ നീട്ടിക്കിട്ടാനായി എംബസിയിൽ കയറിയിറങ്ങുകയായിരുന്നു. ടൂറിസ്റ്റ് വിസയിൽ , മെഡിക്കൽ ഇൻഷുറൻസില്ലാതെയുള്ള യാത്രയായതിനാൽ ആശുപത്രിയിൽ ചികിത്സ കിട്ടുന്നതിനും മറ്റും വളരെ കഷ്ടപ്പെടേണ്ടി വന്നുവത്രെ. ഇതൊക്കെ സഹിക്കാമായിരുന്നു, നാട്ടിലെ സുഹൃത്തുക്കളുടെ പെരുമാറ്റമാണ് കൂടുതൽ വേദനിപ്പിച്ചത്. ആൾ മരിച്ചുവെന്നുറപ്പു വരുത്തി, ആ വിവരം വിദേശകമ്പനികൾക്കു കൈമാറി franchise തങ്ങളുടെ പേരിലേക്കു മാറ്റിയെടുക്കാനുള്ള സാദ്ധ്യതകൾ നോക്കുകയായിരുന്നു സുഹൃത്തുക്കളപ്പോൾ. ഇതുകാരണം ആ ദുരന്തത്തിനിടയിലും ബിസിനെസ്സ് നഷ്ട്ടപ്പെടാതിരിക്കാൻ വേണ്ടി പ്രയത്നിക്കേണ്ടി വന്നത്രെ. മരണശേഷം ജർമ്മനിയിലെ ആശുപത്രി അധികൃതരും എംബസ്സിക്കാരും വളരെ സ്നേഹപൂർവം സഹകരിച്ചു, അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം സഹതാപപൂർവം ചെയ്തു കൊടുത്തപ്പോൾ നമ്മുടെ എംബസ്സി പ്രതിനിധികളുടെ സഹകരണം അതുപോലെയായിരുന്നില്ല. അച്ഛന്റെ ശവമടങ്ങുന്ന പേടകം, ഒരു സാധാരണ ഒരു ലഗേജ് പോലെ എയർപോർട്ടിൽ കൈകാര്യം ചെയ്തതു കണ്ടപ്പോഴും വേദന തോന്നിയത്രേ.
ഇതു മറ്റൊരാളുടെ കഥയായതു കൊണ്ട് നമുക്കു പ്രത്യേകിച്ചൊന്നും തോന്നേണ്ടതില്ല. പക്ഷേ ഈ അനുഭവം നമ്മളിലൊരാൾക്കാണ് ഉണ്ടാകുന്നതെങ്കിലോ? ഒരു കൊതുകു കടിച്ചാൽ തീരാവുന്ന ജീവിതം മാത്രമുള്ള മനുഷ്യർ ഇങ്ങനെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം കൊണ്ടു നേടുന്നതെന്താണ്?

June 19, 2017
ഇന്ന് ജൂൺ 19. സാക്ഷരതയിൽ നമ്മുടെ രാജ്യത്തിനു തന്നെ വഴിവിളക്കു തെളിച്ച,
കേരളത്തിന്റെ അക്ഷരവിപ്ലവത്തിനു തുടക്കം കുറിച്ച പി.എൻ. പണിക്കരുടെ ജന്മദിനം; വായനാദിനം എന്നറിയപ്പെടുന്ന സുദിനം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളാ ഗ്രന്ഥശാലാ സംഘം 1945 ൽ 47 ഗ്രാമീണവായനശാലകളിലൂടെ തുടക്കമിട്ട സാക്ഷരവിപ്ലവമാണ് മലയാളിയുടെ ഇന്നു കാണുന്ന സാക്ഷരതയുടെ അടിത്തറ പാകിയത്. മലയാളിയെ കൂടുതൽ ചിന്താശക്തിയുള്ളവരാക്കി തീർത്തതിനും ഈ പ്രസ്ഥാനം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഈ മഹാനുഭാവന് എന്റെ പ്രണാമം.
അമ്പലപ്പുഴയിൽ നിന്നും പി.എൻ. പണിക്കർ സാർ തുടങ്ങിവച്ച ഈ അക്ഷരവിപ്ലവത്തിൽ അദ്ദേഹത്തിന്റെ സഹകാരിയായിരുന്നു ഞങ്ങളുടെ അച്ഛൻ ഏവൂർ. എൻ. ശ്രീധരൻ നായർ എന്നു പറയുന്നതിൽ എനിക്കഭിമാനമുണ്ട്. ഗ്രന്ഥശാലാ സംഘത്തിന്റെ തുടക്കം മുതൽ 1997 ൽ മരിക്കുന്നതുവരെ അൻപതു വർഷക്കാലത്തോളം അച്ഛൻ ഈ പ്രസ്ഥാനത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്.
അച്ഛനെയും അച്ഛന്റെ ഈ ഉദാത്തമായ സാമൂഹികസേവനത്തെയും എന്നും സ്മരിക്കാനായി ഏവൂർ ദേശബന്ധു ഗ്രന്ഥശാലയിൽ ഒരു റീഡിങ് ഹാൾ നിർമ്മിച്ചു നൽകി, അദ്ദേഹത്തിൻറെ ഫോട്ടോയും അവിടെ വച്ചു. അച്ഛന്റെ 21-)o ചരമവാർഷികം അടുത്തുവരുന്ന ഈ വേളയിൽ അച്ഛനെയും അച്ഛൻ വളരെ ആദരപൂർവം നോക്കിക്കണ്ടിരുന്ന പണിക്കരുസാറിനെയും ഒന്നിച്ചോർമ്മിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി നിങ്ങളേവരുമായി പങ്കു വെക്കട്ടെ. ഇവരും ഇവരെപ്പോലെ സമൂഹത്തിന്റെ ഉന്നമനത്തിനായി ത്യാഗോജ്വലമായ ജീവിതം നയിച്ച എല്ലാ മഹാത്മാക്കളോടുമുള്ള എന്റെ ആദരവും കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.

June 18, 2017
ഇന്നെലെ വൈകിട്ട് ചെന്നൈ മഹാലിംഗപുരം ശ്രീ ഗുരുവായൂരപ്പ-അയ്യപ്പക്ഷേത്ര സമുച്ചയത്തിലെ സോപാനം ഹാളിൽ 'ഉത്തരീയം' സംഘടിപ്പിച്ച 'കല്യാണസൗഗന്ധികം' കഥകളി കാണാൻ പോയിരുന്നു. എന്റെ താമസ സ്ഥലത്തുനിന്നും എൺപതു കിലോമീറ്റെർ അകലെ ചെന്നൈ നഗരമദ്ധ്യത്തിലാണ് കളി നടന്ന സ്ഥലം. തിരക്കേറിയ ട്രാഫിക്കിലൂടെ രണ്ടു രണ്ടര മണിക്കൂർ കാർ ഡ്രൈവ് ചെയ്താണവിടെ എത്തിയത്. കളി കഴിഞ്ഞും രാത്രിയിൽ അതുപോലെ തിരിച്ചും ഡ്രൈവ്. കഥകളിതല്പരനായ മകൻ കൂടെയുണ്ടായിരുന്നതു വലിയ അനുഗ്രഹമായി. കളി കണ്ടുകഴിഞ്ഞപ്പോൾ ഈ അനുഭവിച്ച യാത്രാക്ലേശമെല്ലാം അതിന്റെ മുൻപിൽ നിസ്സാരമായി തോന്നി. നല്ല ഒരു കഥകളി കണ്ട മന:സ്സംതൃപ്തി. കഥകളിക്കമ്പക്കാരനായ എന്നെപ്പോലൊരുവനു ഇതിൽക്കൂടുതലെന്താണ് നേടാൻ കഴിയുക?
കലാമണ്ഡലം ശ്രീകുമാർ ഭീമനായും സദനം ഭാസി ഹനുമാനായും വേഷമിട്ടു. ശ്രീകുമാറിന്റെ വേഷം ഞാൻ ആദ്യം കാണുകയാണ്. 'പാഞ്ചാലരാജതനയേ' നന്നായിരുന്നു. കല്ലുവഴിച്ചിട്ടയിൽ അദ്ധ്യാപകനായ ശ്രീകുമാറിന്റെ ആട്ടത്തിനും മുദ്രാവിന്യാസങ്ങൾക്കും ചൊല്ലിയാട്ടക്കളരിയുടെ ഉറപ്പും വെടിപ്പും പ്രകടമായിരുന്നു. അദ്ദേഹത്തിൻറെ ആകാര-ആഹാര്യ ഭംഗി ഭീമനെ കൂടുതൽ മിഴിവുറ്റതാക്കാൻ സഹായകമായി. പദാഭിനയത്തിൽ ആവശ്യത്തിനുള്ള മുഖാഭിനയം ഉണ്ടെങ്കിലും 'അജഗരകബളിത' മടക്കമുള്ള ഇളകിയാട്ടങ്ങളിൽ ആംഗികാഭിനയം പൂർണ്ണതയിലെത്തുമ്പോഴും മുഖാഭിനയം വേണ്ട അളവിൽ ഉണ്ടായില്ല എന്നതൊരു കുറവായെനിക്കു തോന്നി. കലാമണ്ഡലം അഭ്യാസരീതിയിൽ പല നടന്മാരും നേരിടുന്ന ഒരു പ്രശ്നമാണിതെന്ന് എനിക്കറിയാവുന്നതാണ്. പക്ഷെ ശ്രീകുമാറിന്റെ ഭീമന് ആ ഒരു ഭംഗി കൂടിയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി. പച്ചവേഷങ്ങളിൽ തങ്ങളുടെ മറ്റു ഗുരുനാഥന്മാരെയല്ല, ഗോപിയാശാനെയാണ് കലാമണ്ഡലനടന്മാർ പിന്തുടരേണ്ടതെന്നാണ് എന്റെ അഭിപ്രായം. അതായിരിക്കും കഥകളിക്കും കളി കാണുന്നവർക്കും സന്തോഷപ്രദമാവുക.
സദനം ഭാസിയുടെ ഹനുമാനെക്കുറിച്ചു കൂടുതൽ പറയേണ്ടതില്ല. ഞാനദ്ദേഹത്തിന്റെ ഹനുമാൻ മുൻപും കണ്ടിട്ടുള്ളതാണ്. ഇന്നലത്തെ ഹനുമാന് അൽപ്പം കൂടി ഊർജ്ജം കൈവന്നപോലെ. ശ്രീകുമാറിന്റെ ഭീമനുമായുള്ള കൂട്ടുവേഷം വളരെ ഹൃദ്യമായിരുന്നു. ഹനുമാന് ഭീമനോടു തോന്നുന്ന വാത്സല്യം, ആട്ടങ്ങളിൽ നിറച്ചുനിർത്താനുള്ള ഭാസിയുടെ ശ്രമം വിജയിച്ചിട്ടുണ്ട്. ഇത് പറയുമ്പോൾ തന്നെ സദനം ബാലകൃഷ്ണൻ ആശാനോളം വാത്സല്യനിധിയായ ഒരു ഹനുമാനെയും, രാമൻകുട്ടിയാശാൻ-ഗോപി ജോടിയെപ്പോലൊരു ഹനുമാൻ-ഭീമ ജോടിയെയും കഥകളിയിൽ ഞാൻ കണ്ടിട്ടില്ല എന്നു കൂടി പറയട്ടെ. അതെന്തുമാകട്ടെ, ഭാസി-ശ്രീകുമാർ കോമ്പിനേഷൻ കാണാൻ കൊള്ളാവുന്ന ജോടി തന്നെയാണ്.
നൃത്ത-വാദ്യ-സംഗീത വിഭാഗങ്ങൾ സമജ്ജസമായി സമ്മേളിച്ചു നിന്നാലേ നല്ല കഥകളി ഉണ്ടാകൂ. ഇപ്പറഞ്ഞത് അടിവരയിട്ടു പറയുന്നതായിരുന്നു ഈ കളി. കലാമണ്ഡലം ബാബുനമ്പൂതിരിയും കോട്ടക്കൽ സന്തോഷ്‌കുമാറും ചേർന്നു കൈകാര്യം ചെയ്ത സംഗീതമായിരുന്നു ഇന്നലത്തെ കളിയിലെ എടുത്തു പറയേണ്ട കാര്യം. ഗംഭീരം എന്നാണു ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ഏവൂർ കഥകളിയുടെ പേരിൽ ഒരിക്കൽ എനിക്ക് ബാബുനമ്പൂതിരിയുടെ പാട്ടിനെ നിശിതമായി വിമർശിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, ഇന്നലത്തെ പാട്ടിനു ഞാൻ അദ്ദേഹത്തെ അങ്ങേയറ്റം അനുമോദിക്കുകയാണ്. ബാബു നമ്പൂതിരിക്കു പറ്റിയ ശിങ്കിടിയാണ് സന്തോഷ് കുമാർ.
ഹനുമാന്റെയും ഭീമന്റെയും ആട്ടം ഗംഭീരമാകണമെങ്കിൽ, മേളം ഗംഭീരമായേ കഴിയൂ. ഇപ്പറഞ്ഞത് അറിഞ്ഞുതന്നെയാണ് ചെണ്ടയിൽ സദനം രാമകൃഷ്ണനും മദ്ദളത്തിൽ കലാമണ്ഡലം വേണുവും പ്രവർത്തിച്ചത്. മേളം, പ്രത്യേകിച്ചും ആ ചെണ്ടമേളം, ഇപ്പോഴും തലയിൽ മുഴങ്ങുന്നു.
പാഞ്ചാലിക്ക് വലിയ റോളൊന്നുമുള്ള കഥയല്ല കല്യാണസൗഗന്ധികമെങ്കിലും, സദനം സദാനന്ദൻ ആ വേഷം ഹൃദ്യമാക്കി.
ഒരു കളി നല്ലതാകണമെങ്കിൽ മുകളിൽ പറഞ്ഞതിനോടൊപ്പം, നടന്മാർക്കു ചുട്ടി കുത്തി അവരെ അണിയിച്ചൊരുക്കുന്ന അണിയറ പ്രവർത്തകരും അതിനനുസരിച്ചു പ്രവർത്തിക്കണം. ചുട്ടി തീർത്ത കലാമണ്ഡലം സതീശനും അണിയറ കൈകാര്യം ചെയ്ത കോട്ടക്കൽ കുഞ്ഞിരാമനും സഹപ്രവർത്തകരും ഇക്കാര്യം ശരിക്കും അറിവുള്ളവരാണെന്ന് അവരുടെ പ്രവർത്തികളിൽ കൂടി തെളിയിച്ചു. അലോസരം സൃഷ്ടിക്കാതെ കളി കണ്ടു രസിക്കാൻ സഹായിച്ച സൗണ്ട് സിസ്റ്റവും അഭിനന്ദനം അർഹിക്കുന്നു.
ചെന്നൈയിൽ കഥകളിയും മറ്റു കേരളീയകലകളും സംഘടിപ്പിക്കുക എന്നത് തങ്ങളുടെയൊരു വൃതമാണെന്നു കരുതി അതിനായി എന്തു ത്യാഗവും സഹിക്കാൻ തയ്യാറായി നിൽക്കുന്ന 'ഉത്തരീയ'ത്തിന്റെ സാരഥികളായ എന്റെ സുഹൃത്തുക്കളേ, നിങ്ങളാണ് യഥാർത്ഥ ഹീറോകൾ!
നല്ലൊരു കളി കാണാൻ സഹായിച്ച എല്ലാവർക്കും എന്റെ നന്ദിയും അനുമോദനങ്ങളും.

June 14, 2017
സ്വാർത്ഥപരമായ അടുപ്പവും ഒട്ടിപ്പിടിക്കലും പ്രതീക്ഷകളുമാണ് സകല ദുഖങ്ങൾക്കും കാരണമെന്നാണ് ആദ്ധ്യാത്മിക മതം. സ്വാർത്ഥത കൂടുന്നതിനനുസരിച്ചു ഒട്ടിപ്പിടിക്കലിന്റെ (attachment) ശക്തി കൂടുകയും അതിനനുസരിച്ചുള്ള ദുഃഖാനുഭവങ്ങൾ ഏറ്റുവാങ്ങാൻ മനുഷ്യർ വിധിക്കപ്പെടുകയും ചെയ്യും. ഇപ്പറഞ്ഞ പൊതുതത്വം വളരെ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

മനുഷ്യർ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് സ്വന്തം മക്കളെയാണ്. മക്കൾക്ക് ഒരു ദുഃഖവും ഉണ്ടാകരുതെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. കുന്നുണ്ടെങ്കിൽ ഒരു കുഴിയും ഉണ്ടാകും എന്നു പറയുമ്പോലെ സുഖം ഉണ്ടെങ്കിൽ ദുഖവുമുണ്ടാകേണ്ടതാണ്. അപ്പോൾ 'എന്റെ മക്കൾക്ക് എല്ലാം സുഖമായി ഭവിക്കേണം' എന്ന ആഗ്രഹം തന്നെ പ്രകൃതിവിരുദ്ധവും സ്വാർത്ഥപ്രേരിതവുമല്ലേ? എല്ലാ ജീവജാലങ്ങൾക്കും അവയുടെ കുഞ്ഞുങ്ങളോടു സ്നേഹവും വാത്സല്യവും ഉണ്ടെങ്കിലും അതു പരിമിതവും നിസ്വാർത്ഥവുമാണ്. എന്നാൽ ബുദ്ധിശക്തിയുള്ള മനുഷ്യരുടെ കാര്യത്തിൽ മാത്രം ഇത് അപരിമിതവും തികച്ചും സ്വാർത്ഥവുമാണ്. 'മറ്റുള്ളവർക്കും ലോകത്തിനും എന്തു സംഭവിക്കുന്നു എന്നതെനിക്കു പ്രശ്നമല്ല, എന്റെ മക്കൾ സുഖമായിരിക്കണം' എന്നു ചിന്തിക്കുന്ന മാതാപിതാക്കൾ സത്യത്തിൽ കുഞ്ഞുങ്ങളെ സ്നേഹിക്കയല്ല, ദ്രോഹിക്കയാണ് ചെയ്യുന്നത്.

വളരെ പ്രസക്തമായ ഒരു ഉദാഹരണം മാത്രം പറഞ്ഞു നിർത്താം. കുടുംബബന്ധങ്ങൾ; പ്രത്യേകിച്ചും ചെറുപ്പക്കാരുടെ, താറുമാറായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്? ഇതിനു പല കാരണങ്ങളുണ്ടെങ്കിലും, അതിൽ പ്രധാനമായ ഒരു കാരണം, മാതാപിതാക്കൾ മക്കളുടെ ദാമ്പത്യജീവിതത്തിൽ നടത്തുന്ന അനാവശ്യമായ ഇടപെടലുകളാണ്. രണ്ടു വ്യത്യസ്ത കുടുംബ-സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നും വരുന്ന ദമ്പതികൾക്കിടയിൽ സ്വാഭാവികമായും അസ്വാരസ്യങ്ങൾ ഉണ്ടായെന്നിരിക്കും. അതവർ തന്നെ പറഞ്ഞു സമാധാനം കണ്ടെത്തി, പൊതുവായ ഒരു ധാരണയിൽ എത്തിച്ചേർന്നു, ജീവിതത്തെ മുൻപോട്ടു നയിച്ചോളും. പല പ്രാവശ്യം നിലത്തു വീണും പരിക്കുപറ്റിയും ചോരപൊടിഞ്ഞുമൊക്കെയല്ലേ നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത്? ഇതായിരുന്നു കുറെ വർഷങ്ങൾക്കു മുമ്പുവരെയുള്ള രീതിയെങ്കിൽ ഇന്നത്തെ രീതി ഇതിൽ നിന്നൽപ്പം വ്യത്യസ്തമായിരിക്കയാണ്. കുട്ടികളുടെ വിദ്യാഭ്യാസമടക്കം എല്ലാക്കാര്യങ്ങളിലും സ്വന്തം താൽപ്പര്യവും ചിന്തകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിലേറെയും. സ്വന്തമായാർജ്ജിച്ച കഴിവുകളിലൂടെ സ്വജീവിതത്തെ മുന്നോട്ടു നയിക്കാൻ കെൽപ്പില്ലാത്തവരോ വിമുഖരോ ആയ ചെറുപ്പക്കാർ അച്ഛനമ്മമാരുടെ ഇടപെടലുകൾക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയുമാണ്.

സുഖലോലുപതയിൽ വളരുന്ന ഇന്നത്തെ കുട്ടികൾക്ക്, പോയ തലമുറകളിലുള്ളവരേക്കാൾ, സഹനശക്തിയും സാമൂഹികാവബോധവും കുറവാണ്. പഠിത്തം എന്നൊരു കാര്യമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ എന്റെ മക്കൾക്ക് അറിയില്ല എന്നു പറയുന്നതിൽ അഭിമാനം കൊള്ളുന്ന ധാരാളം മാതാപിതാക്കൾ ഇന്നുണ്ട്. കല്യാണം കഴിപ്പിച്ചയച്ച മകൾ, ഭർത്താവുമായി ചെറുതായൊന്നു പിണങ്ങിയാൽ മതി, അപ്പോൾ തന്നെ 'സ്നേഹനിധി'കളായ മാതാപിതാക്കൾ ഇടപെടുകയായി. 'ഇന്നുവരെ മോളെ ഞങ്ങൾ ശകാരിച്ചിട്ടില്ല, അപ്പൊ നീയാരാ അവളെ ശാസിക്കാൻ?........ ഇങ്ങനെയുള്ള അനാവശ്യ വർത്തമാനങ്ങളിലൂടെ മാതാപിതാക്കൾ അവരുടെ ജീവിതത്തിൽ ഇടപെടുന്നതോടെ, വെറുതെ പറഞ്ഞു തീർക്കാമായിരുന്ന അസ്വാരസ്യങ്ങൾ, ഭാവിയിൽ ഒരു കുടുംബത്തിന്റെ അടിത്തറയിളക്കാൻ പോന്ന വിധത്തിലേക്ക് വളരുകയായി. അച്ഛനമ്മമാരുടെ സ്വാർത്ഥപരമായ ഈ ഇടപെടൽ കുട്ടികളിൽ അഹങ്കാരം വളർത്താനും പങ്കാളിയെ കൂടുതൽ ധിക്കരിക്കാനും മാത്രമേ ഉപകരിക്കുള്ളൂ എന്നവർ മനസ്സിലാക്കുന്നില്ല. പലപ്പോഴും അമ്മമാരാണ് ഇങ്ങനെയുള്ള ഇടപെടലുകളിലെ വില്ലത്തികളായി കാണപ്പെടുന്നത്. സ്വാഭാവികമായ സാഹചര്യങ്ങളിലൂടെ വളർച്ച പ്രാപിച്ചു മുന്നോട്ടു പോകേണ്ട മക്കളുടെ കുടുംബജീവിതമാണ്, 'സ്നേഹം' എന്നു തെറ്റിദ്ധരിക്കപ്പെട്ട സ്വന്തം 'സ്വാർത്ഥത'യിലൂടെ മാതാപിതാക്കൾ നശിപ്പിക്കുന്നത്. വളരെ വിദ്യാസമ്പന്നനും സാമ്പത്തികശേഷിയുമുള്ള എന്റെ ഒരു സുഹൃത്ത്, മകളുടെ ദാമ്പത്യജീവിതത്തിൽ അനാവശ്യമായ ഇടപെടൽ നടത്തി, പരാജയപ്പെട്ടു, മനം നൊന്ത് ആത്മീയതയിൽ അഭയം തേടിയ കഥ എനിക്കറിയാം. എന്നാൽ വലിയ വിദ്യാഭ്യാസവും സമ്പത്തുമില്ലാത്ത മറ്റൊരു സുഹൃത്തു പറഞ്ഞു,"കഷ്ട്ടപ്പെട്ടു കല്യാണം കഴിപ്പിച്ചയച്ച പെങ്ങൾ, ഒരു മാസം കഴിഞ്ഞപ്പോൾ കരഞ്ഞു വീർത്ത മുഖവുമായി വീട്ടിൽ വന്നു. അമ്മയ്ക്ക് വലിയ അനുകമ്പ തോന്നി. ഭർത്താവുമായി എന്തോ കശപിശയുണ്ടായതാണ് കാര്യം എന്നെനിക്കു മനസ്സിലായി. മേലിൽ ഇങ്ങിനെയുള്ള കാര്യങ്ങളും പറഞ്ഞുകൊണ്ട് ഇവിടേക്ക് വന്നേക്കരുതെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു; അവളെ ഭർത്താവിന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു. പിന്നീടൊരിക്കലും ഇങ്ങനെയൊരു കാര്യം പറഞ്ഞുകൊണ്ടവൾ വീട്ടിൽ വന്നിട്ടില്ല. ഇരുപതു വർഷത്തിലേറെയായി, ഇന്നവർ കുട്ടികളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു".

കുട്ടികൾക്ക് നല്ല സംസ്കാരം പകർന്നു നൽകി, അവരെ കുടുംബജീവിതത്തിനു പ്രാപ്തരാക്കേണ്ട മാതാപിതാക്കൾ തന്നെ, അവരുടെ കുടുംബജീവിതം തകരുന്നതിനു നിമിത്തമാകുന്നതിൽപ്പരം വലിയ അപരാധമെന്തുണ്ട്?

(ചില ദാമ്പത്യബന്ധങ്ങളിലെ പ്രശ്നങ്ങൾ അതിരുകടന്ന നിലയിലേക്കു പോകുമ്പോൾ മാതാപിതാക്കൾ ഇടപെട്ടു പരിഹാരം കാണേണ്ടതായി വരാറുണ്ട്. ഇതിനു മുകളിൽ പറഞ്ഞതുമായി ബന്ധമില്ല).

June 3, 2017

കലാമണ്ഡലം ഗോപിയുടെ 80-)o പിറന്നാളാഘോഷങ്ങൾ തൃശ്ശൂരിൽ നടക്കുകയാണ്. പേരു പറയുമ്പോൾ അതിൽ ബഹുമാനം കലർത്തുന്നതു ശരിയല്ലെന്നതു കൊണ്ടു മാത്രം 'ഗോപി' എന്നു വിളിച്ചെന്നേയുള്ളൂ. വിളിക്കേണ്ടത് 'ഗോപിയാശാൻ' എന്നാണ്. ലോകം മുഴുവൻ അങ്ങിനെയാണ് വിളിക്കുന്നത്. ആ വിളിക്ക് അങ്ങേയറ്റം അർഹനായ സമുന്നതനായ കലാകാരനാണദ്ദേഹം. കഥകളിയരങ്ങിന്റെ ഊർജ്ജമായി വിളങ്ങുന്ന കളിവിളക്കിനോളം വളർന്നു നിൽക്കുന്ന ഈ മഹനീയ കലാപ്രതിഭയ്ക്കു അശീതിയാശംസകളും പ്രണാമങ്ങളും നേരുന്നു.

ഇതു വായിക്കുന്നവരിൽ എത്രപേർക്കു കഥകളിയുമായി ബന്ധമുണ്ടെന്നെനിക്കറിയില്ല. കഥകളിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കും സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിവുള്ളവർക്കും ഗോപിയാശാന്റെ കഥകളി മുഖം പരിചിതമായിരിക്കണം. നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളനകലയായ കഥകളിയുടെ സമസ്തസൗന്ദര്യവും ആവാഹിച്ചെടുത്തൊരു ഉടൽരൂപമാണ് ഗോപിയാശാൻ. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പത്തു വസ്തുക്കൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊന്ന് കലാമണ്ഡലം ഗോപിയുടെ പച്ചവേഷമായിരിക്കുമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞതിൽക്കൂടുതൽ ഞാനെന്തു പറയാൻ? ആഹാര്യത്തിന്റെ സൗന്ദര്യം പോലെ തന്നെ പത്തരമാറ്റു സൗന്ദര്യമുള്ളതാണ് അദ്ദേഹത്തിൻറെ കഥകളി അവതരണമെന്നതും അതനുഭവിച്ചിട്ടുള്ളവർക്ക് അറിവുള്ളതാണ്.

തൊണ്ണൂറുകളുടെ അവസാനത്തിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രൂസ്റ്റിന്റെ കാർമ്മികത്വത്തിൽ നടന്ന ഏഷ്യാനെറ്റ് 'കഥകളി സമാരോഹം'(ഒന്നാം ഭാഗം) സംപ്രേക്ഷണം ചെയ്തു കൊണ്ടിരുക്കുമ്പോൾ, ഭാവി തലമുറയ്ക് വേണ്ടി സൂക്ഷിച്ചുവയ്ക്കുന്നതിലേക്കായി നളചരിതം നാലുദിവസങ്ങളും ഗോപിയാശാനെക്കൊണ്ടു തന്നെ അവതരിപ്പിച്ചു സംപ്രേക്ഷണം ചെയ്യണം എന്നു ഞാൻ ട്രസ്റ്റ് ഭാരവാഹികളോടഭ്യർത്ഥിച്ചിരുന്നു. എന്റെ അഭ്യർത്ഥന മാനിച്ചോ അല്ലയോ എന്നെനിക്കറിയില്ല, 'സമാരോഹ'ത്തിലെ നളചരിതം നാലുദിവസങ്ങളിലും ഗോപിയാശാൻ തന്നെ വേഷമിട്ടു. കലാമണ്ഡലം കൃഷ്ണൻ നായരാശാൻറെ നളചരിതാവതരണം മുഴുവൻ റെക്കോർഡ് ചെയ്തു കലാലോകത്തിനു ലഭിക്കാതിരുന്നതുപോലെയുള്ളൊരു വലിയ നഷ്ട്ടം ഉണ്ടാകരുതെന്ന ആഗ്രഹത്തിന്റെ പേരിലാണ് അന്നു ഞാനതു ചെയ്തത്. കൃഷ്ണൻ നായരാശാനെയും ഗോപിയാശാനെയും പോലെയുള്ള കഥകളി പ്രതിഭകൾ എന്നുമുണ്ടാകുന്നതല്ല, ഒരു നൂറ്റാണ്ടിൽ വിരലിലെണ്ണാൻ കഴിയുന്നത്ര മാത്രമേ ഉണ്ടാകാറുള്ളൂ. അവരുടെ കലാസപര്യകൾ അതീവ ജാഗ്രതയോടെ സൂക്ഷിച്ചു വെക്കേണ്ടത് കലാലകത്തിന്റെ കടമയാണ്.

കഥകളിയുടെ തെക്കൻ-വടക്കൻ വേർതിരുവകളെക്കുറിച്ചുള്ള ഇന്റർനെറ്റ് സംവാദങ്ങളിൽ ഒരു കാലത്തു സജീവമായി പങ്കെടുത്തിട്ടുള്ളയാളാണ് ഞാൻ. ആ വിഷയങ്ങളൊന്നും ചർച്ച ചെയ്യാനുള്ള ഇടമല്ല ഇത്. എങ്കിലും തെക്കൻ കേരളത്തിനു കഥകളി ആസ്വദിക്കാനറിയില്ലെന്നും തെക്കു നിന്നുണ്ടായ 'നളചരിതം ആട്ടക്കഥ' കളിക്കാൻ കൊള്ളാത്തതാണെന്നും മറ്റും വ്യാഖ്യാനിച്ചു, പൊതുഖജനാവിൽ നിന്നു പണം പറ്റുന്ന കലാമണ്ഡലത്തിൽ നിന്നു പോലും അതിനെ വെളിയിൽ നിർത്താൻ ഉത്സാഹം കാണിച്ചവർക്കുള്ള നല്ല മറുപടിയാണ് കലാമണ്ഡലം ഗോപിയെന്നു പറയാതെ തരമില്ല. ഇന്നലെ തൃശ്ശൂരിൽ നടന്ന കഥകളി സെമിനാറിൽ സംസാരിച്ചവരിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് ഗോപിയാശാൻറെ നളനെയും ബാഹുകനെയും കുറിച്ചായിരുന്നു എന്നത് എന്നിൽ കൗതുകമുണർത്തി. നളചരിതം എന്നൊരു കഥയില്ലായിരുന്നെങ്കിൽ ഗോപിയാശാനെന്നൊരു കഥകളിപ്രതിഭ ഉണ്ടാകുമായിരുന്നില്ല എന്നാണു പണ്ഡിതസദസ്സു പറഞ്ഞുവച്ചതെന്ന് തോന്നിപ്പോയി. കഥ ഏതെന്നുള്ളതല്ല, അതു രംഗത്തവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള വൈഭവമാണ് കഥകളി നടനു വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഗോപിയാശാന് സഹൃദയലോകത്തിന്റെ ആദരവുകൾ മാത്രമല്ല, മനം നൊന്തു കഴിയുന്ന ഉണ്ണായി വാരിയരുടെ ആത്മാവിന്റെ അനുഗ്രഹാശിസ്സുകളും ആവോളം ഉണ്ടാകും എന്നതു തീർച്ച. ഗോപിയാശാന് ഒരിക്കൽ കൂടി എന്റെ പ്രണാമം.


June 2, 2017

ഇന്നത്തെ മനോരമപ്പത്രത്തിലെ വാർത്ത. "സന്തോഷിക്കാൻ മറക്കുന്ന മലയാളി: മലയാളികൾക്ക് സന്തോഷം കുറവെന്നു മനോരമ ന്യൂസ് ടി വി ചാനൽ സന്തോഷ സൂചിക സർവ്വേ ഫലം. ഭൗതിക,സാമൂഹിക മേഖലകളിൽ മുന്നിലെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സന്തോഷസൂചിക 10ൽ 4.4 മാത്രം". അതായത് നല്ലൊരു ശതമാനം മലയാളികളും ഒരു കാരണം അല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് ദുഖിതരാണെന്നർത്ഥം. രാഷ്ട്രീയ-മത പ്രേരിതമായ വാർത്തകളിലൂടെയും ചർച്ചകളിലൂടെയും മലയാള പത്രങ്ങളും ചാനലുകളും അവയുടെ വിശ്വാസ്യത വലിയൊരളവിൽ നഷ്ട്ടപ്പെടുത്തിയിരിക്കുകയാണെങ്കിലും അങ്ങിനെയുള്ള താത്‌പര്യങ്ങൾ ഒന്നുമില്ലെന്നു തോന്നുന്ന 'സന്തോഷസർവ്വേ' ഫലം മുഖവിലയ്‌ക്കെടുക്കാം എന്നു തോന്നുന്നു.

ആവശ്യത്തിനു വിദ്യാഭ്യാസവും ധനവും രാഷ്ട്രീയ-സാംസ്കാരികപാരമ്പര്യങ്ങളും ചിന്താശക്തിയും ഇതിനെല്ലാം ഉപരിയായി മറ്റുള്ളവരിൽ അസൂയ ഉളവാക്കുന്ന സുന്ദരമായ പ്രകൃതിയും ആ പ്രകൃതി കനിഞ്ഞനുവദിച്ചിട്ടുള്ള അനേക വിഭവങ്ങളും ഒക്കെയുണ്ടായിട്ടും മലയാളിക്കെന്തേ സന്തോഷിക്കാൻ കഴിയുന്നില്ല? സമാധാനവും സന്തോഷവും പ്രദാനം ചെയ്യേണ്ടുന്ന അമ്പലങ്ങളും പള്ളികളും ആശ്രമങ്ങളും മുക്കിനു മുക്കിനുണ്ടായിട്ടും 'ദൈവത്തിന്റെ നാട്ടുകാരായ' മലയാളിക്കെന്തേ സന്തോഷിക്കാൻ കഴിയുന്നില്ല?ചിന്തിക്കേണ്ട വിഷയമല്ലേ? ഈ ചോദ്യത്തിന്റെ ഉത്തരം തേടിപ്പോയാൽ ചെന്നെത്തുന്നത് മനുഷ്യമനസ്സെന്ന വിചിത്രപ്രതിഭാസത്തിലാണ്. സന്തോഷവും സന്താപവും എല്ലാം ഉദിച്ചുയരുന്നത് അവിടെ നിന്നാണ്. അവിടം തെറ്റിയാൽ എല്ലാം തെറ്റും. അവിടം ശരിയായാൽ എല്ലാം ശരിയുമാകും. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെപ്പോലെ അസംതൃപ്തരും ദു:ഖിതരുമാണ് മലയാളികളെങ്കിൽ അതിൻറെ പ്രധാന കാരണങ്ങളിലൊന്ന്, ആത്മബോധത്തിൻറെ (വിവേചനശക്തിയുടെ) കുറവൊന്നുമാത്രമാണെന്നേ ചിന്തിക്കാൻ കഴിയൂ.

ബോധപൂർവ്വം ചിന്തിക്കാനുള്ള മനുഷ്യമനസ്സിന്റെ കഴിവിനെ നിശ്ശേഷം നശിപ്പിച്ചു, മനുഷ്യരെ വിശ്വാസത്തിൻറെ അടിമകളാക്കുന്ന സങ്കുചിതചിന്തകൾക്കു ശക്തമായ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. ഏറ്റവും വലിയ ബിസിനസ്സുകളാണല്ലോ ഇന്നു ഭക്തിയും വിശ്വാസവും.സ്വാർത്ഥമോഹങ്ങളും പേറി, എന്നാൽ ബോധപൂർവം ചിന്തിക്കാൻ കഴിവും ഇല്ലാത്ത മനുഷ്യരെ, ചൂഷണം ചെയ്‌തു കൊഴുക്കുന്ന സംവിധാനങ്ങളുടെ പിടിയിലാണ് വലിയൊരു ജനവിഭാഗം. ബോധപൂർവ്വമായ ചിന്തകൊണ്ടും കഠിനാധ്വാനം കൊണ്ടും മാത്രമേ നേട്ടങ്ങളും തൽഫലമായുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും ലഭിക്കുകയുള്ളൂ എന്നു പലരും മനസ്സിലാക്കുന്നില്ല. ആർക്കും ഒന്നും തന്നെ വെറുതെ കിട്ടിയിട്ടില്ല; അങ്ങിനെ കിട്ടിയിട്ടുണ്ടെങ്കിൽ കിട്ടിയതിനേക്കാൾ വേഗത്തിൽ അതു പോയിട്ടുമുണ്ട്. മറ്റുള്ളവർ കാട്ടിക്കൂട്ടുന്നതിന്റെയൊക്കെ പിറകെ പോകുമ്പോൾ നശിക്കുന്നത് സ്വന്തം ജീവിതമാണ്. ചുറ്റുമുള്ളതെല്ലാം വെട്ടിപ്പിടിക്കണം എന്ന ചിന്ത കുറെയെങ്കിലും വിട്ട്, തന്നാലാവുന്ന സഹായവും സമൂഹത്തിനു ചെയ്‌തു കഴിഞ്ഞാൽ ആത്മസംതൃപ്തി ലഭിക്കാൻ അതു കാരണമാകും. ആത്മാർത്ഥമായ സാമൂഹികസേവനം, വ്യക്തിപരമായ വ്യഥകൾക്കുള്ള നല്ല മരുന്നുമാണ്. സ്വാർത്ഥമോഹങ്ങൾ നേടാൻ ഈശ്വരനു മുൻപിൽ കാണിക്കുന്ന വ്യാജഭക്തി ദുഃഖമല്ലാതെ മറ്റൊന്നുംതന്നെ നേടിത്തരില്ലെന്നു വിശ്വാസികൾ മനസ്സിലാക്കണം. ഇതൊക്കെ മനസ്സിലാക്കി വിവേകപൂർവം ചിന്തിച്ചു ജീവിക്കാൻ കഴിഞ്ഞാൽ കഴിവുകളേറെയുള്ള മലയാളിയുടെ സന്തോഷസൂചിക 10ൽ 8 കടക്കും. സംശയം വേണ്ട.
ഏതെങ്കിലും മലയാളിയുടെ 'സന്തോഷസൂചിക' ഒരു ദശാംശമെങ്കിലും ഉയരാൻ ഈ പോസ്റ്റ് കാരണമാകുമെങ്കിൽ ഞാൻ ധന്യനായി!

May 30, 2017

ഒരു സംശയം. രാഷ്ട്രീയപാർട്ടികളിൽ വിശ്വാസം ഉണ്ടായാൽ വിവേചനബുദ്ധി നശിക്കുമോ? പാർട്ടി പ്രവർത്തകരെക്കുറിച്ചല്ല, പാർട്ടി വിശ്വാസികളെക്കുറിച്ചാണു പ്രധാനമായും എൻറെ ചോദ്യം. ചോദ്യം ഇഷ്ടപ്പെടാത്തവർ ക്ഷമിക്കണം. പക്ഷേ, ഇങ്ങനെ ചോദിക്കാനൊരു കാരണമുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വം ചിലപ്പോഴെങ്കിലും സാമാന്യബോധത്തിനു നിരക്കാത്ത തീരുമാനങ്ങൾ എടുക്കാറുണ്ട്. ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ രാഷ്ട്രീയപശ്ചാത്തലത്തിൽ അങ്ങിനെയുള്ള തീരുമാനങ്ങൾ അനിവാര്യമാകുന്നതാകാം. തീരുമാനം എടുക്കുന്നവർക്കേ അതറിയാൻ കഴിയൂ. പക്ഷേ, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പകൽ വെളിച്ചം പോലെ, തീർത്തും വ്യക്തമായി അബദ്ധമെന്നു പറയാൻ കഴിയുന്ന ചില രാഷ്ട്രീയതീരുമാനമാനങ്ങൾ ഉണ്ടാകാറുണ്ടല്ലോ? ഇങ്ങനെയുള്ള ചില രാഷ്ട്രീയകാര്യങ്ങളെപ്പറ്റി സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമ്പോൾ, താൻ വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ നിലപാട് എത്ര അബദ്ധജടിലമാണെങ്കിലും അതിനെ സകല ശക്തിയുമെടുത്ത്‌ ന്യായീകരിക്കുന്ന പ്രവണതയാണ് പലരും പ്രകടിപ്പിച്ചു കണ്ടിട്ടുള്ളത്. ഇതു തന്നെയാണ് പലപ്പോഴും ചാനൽ ചർച്ചകളിലും കാണാൻ കഴിയുന്നത്. വിഷയത്തിലെ ശരി തെറ്റുകളല്ല, പാർട്ടിയോടോ ഏതെങ്കിലും നേതാവിനോടോ ഉള്ള അന്ധമായ വിശ്വാസമാണ് ഇങ്ങനെയുള്ളവരെ നയിക്കുന്നത്. നിരക്ഷരകുക്ഷികളുടെ കാര്യമല്ല, നല്ല വിദ്യാഭ്യാസവും അറിവും ഉള്ളവരുടെ കാര്യമാണിപ്പറഞ്ഞത്. ആരുടെയൊക്കെയോ ആശയങ്ങളുടെയും ചിന്തകളുടെയും അടിമകളായി പെരുമാറുന്നവർക്കു, വിവേചനബുദ്ധി ഉണ്ടെന്നു പറയാൻ കഴിയില്ലല്ലോ? ഈശ്വരവിഷയത്തിലെന്ന പോലെ തന്നെ, അന്ധമായ വിശ്വാസത്തിലാണ് ഇന്നത്തെ രാഷ്ട്രീയവും നിലനിൽക്കുന്നതെന്നു തോന്നിപ്പോകുന്നു. പാർട്ടി ഏതുമായിക്കോട്ടെ, തെറ്റായ ഒരു പ്രവൃത്തി കണ്ടാൽ, രഹസ്യമായെങ്കിൽപ്പോലും, അതു തെറ്റാണെന്നു പറയാനുള്ള ആർജ്ജവമില്ലാത്ത രാഷ്ട്രീയവിശ്വാസികളെക്കൊണ്ട്, ആർക്കെന്തു ഗുണം? എതിർകക്ഷിക്കാരൻ ചെയ്യുന്ന നല്ല കാര്യത്തെ തള്ളിപ്പറയാൻ കാണിക്കുന്ന ഉത്സാഹത്തിന്റെ നാലിലൊന്നുത്സാഹമെങ്കിലും സ്വന്തം പാർട്ടിയുടെ വീഴ്ചയെ ചൂണ്ടിക്കാട്ടുവാൻ രാഷ്ട്രീയവിശ്വാസികൾ കാണിച്ചിരുന്നെങ്കിൽ സമൂഹത്തിനതെത്ര ഗുണപ്രദമായേനെ.

May 24, 2017

എം.ടി. യുടെ 'രണ്ടാമൂഴം' സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദത്തിൽ ഞാനും ഒരഭിപ്രായം പറഞ്ഞോട്ടെ.

മഹാഭാരതകഥയെ അവലംബമാക്കി രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികളുള്ളതിൽ, നല്ലൊരു കൃതിയാണ് എം.ടി. യുടെ 'രണ്ടാമൂഴം'. രണ്ടാമൂഴത്തിൽ രാഷ്ട്രീയമൊന്നുമില്ല. ഒരു ഇതിഹാസകഥാപാത്രത്തെ വച്ചുകൊണ്ടു സുന്ദരമായ ഒരു ഭാവനാലോകം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നുവെന്നുമാത്രം. ആ നോവലിന്റെ പുരാണപ്രപഞ്ചവും ഭാവനയും ചാരുതയും ഒന്നും നഷ്ട്ടപ്പെടാത്ത വിധത്തിൽ, കഴിവുള്ള ഒരു സംവിധായകർ അതൊരു സിനിമയാക്കണം. കാശുണ്ടെങ്കിൽ 'ബാഹുബലി' പിടിച്ച പോലെ പിടിച്ചു മനുഷ്യരെയും സന്തോഷിപ്പിച്ചു, പലതലമുറകൾക്കുള്ള കാശും സമ്പാദിക്കട്ടെ. നല്ല കാര്യമാണ്. പക്ഷെ സിനിമയുടെ പേര് 'രണ്ടാമൂഴം, The second attempt' എന്നേ ആകാവൂ, 'മഹാഭാരതം' എന്നാകരുത്.

ഭാരതത്തിനുള്ളിലും വെളിയിലും എം.ടി.യെപ്പോലെ നൂറുകണക്കിന് എഴുത്തുകാർക്കും കവികൾക്കും കലാകാരന്മാർക്കും ജീവിതകാലം മുഴുവൻ എഴുതാനും വരയ്ക്കാനും കളിയ്ക്കാനും ജീവിക്കാനുമൊക്കെയുള്ള പ്രചോദനവും സ്രോതസ്സുമായ ബൃഹത് കൃതിയാണ് വ്യാസന്റെ 'മഹാഭാരതം'. ഇത് വെറുമൊരു സാഹിത്യകൃതിയല്ല, ഈ നാടിന്റെ സംസ്കാരപൈതൃകം തന്നെയാണ്. ലോകമുള്ളിടത്തോളം കാലം മനുഷ്യർ അവരുടെ നിലനിൽപ്പിനായി ഈ കൃതിയെ ഏതെങ്കിലും വിധത്തിൽ ആശ്രയിച്ചുകൊണ്ടേയിരിക്കും. സത്യസന്ധതയും ആത്മാഭിമാനവും ഉള്ള ഒരെഴുത്തുകാരനും മറ്റൊരുവന്റെ കൃതി തന്റേതാണെന്നു പറയില്ല; മറ്റൊരുവന്റെ കൃതിയുടെ പേര് തന്റെ കൃതിയ്ക്കു ചാർത്തി അനർഹമായ ലാഭം സമ്പാദിക്കാൻ തയ്യാറാകില്ല. 'രണ്ടാമൂഴം' സിനിമയ്ക്കു 'മഹാഭാരതം' എന്നു പേരിട്ടാൽ അതിനെ ആദ്യം എതിർക്കേണ്ടത് എം.ടി.യാണ്;മറ്റാരുമല്ല. അതദ്ദേഹം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. 'കട്ടപ്പ, ബാഹുബലിയെ കൊന്നതെന്തിനാണെ'ന്ന ഒരൊറ്റ ചോദ്യം കൊണ്ട് കോടികൾ വാരിയതുപോലെ' രണ്ടാമൂഴത്തി'നും വേണ്ടേ ഒരു പരസ്യമൊക്കെ? ഈ വിവാദമൊക്കെ അതിനുവേണ്ടിയാണെന്നു കരുതിയാൽ മതി.


May 18, 2017

ഒരു സ്വാമിജിയുടെ പ്രഭാഷണത്തിൽ കേട്ടതാണ്; 'കിട്ടാവുന്നതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ എണ്ണയാണ് പലരും ദേവൻറെ മുൻപിൽ വിളക്കു കത്തിക്കാനുപയോഗിക്കുന്നത്. ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകളും നാണയങ്ങളും കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുന്ന ഭക്തശിരോമണികളും ഉണ്ട്. ഇതൊന്നും ശരിയല്ല'

എന്തുകൊണ്ട് ശരിയല്ലെന്നു നോക്കാം. ഒരു ദേവനും ദേവിയും ഞങ്ങളുടെ വിഗ്രഹങ്ങളെ കുളിപ്പിക്കണമെന്നോ, ഞങ്ങൾക്കു അഭിഷേകം ചെയ്യണമെന്നോ, ഞങ്ങളെ വിവിധ വർണ്ണങ്ങളിലുള്ള ഉടയാടകൾ ഉടുപ്പിക്കണമെന്നോ, ഞങ്ങളുടെ മുൻപിൽ വിളക്കു കത്തിക്കണമെന്നോ നാളിതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു കൊച്ചു കുഞ്ഞും അമ്മയോടെന്നെ കുളിപ്പിച്ചൊരുക്കി, പൊട്ടിട്ടു സുന്ദരിയാക്കണമെന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല. എന്നാൽ നമ്മൾ ഇതൊക്കെ ചെയ്യുന്നുണ്ടുതാനും. കുഞ്ഞിനു മനസ്സിലാക്കാൻ കഴിയാത്ത ഈ 'കുഞ്ഞൊരുക്കലി' ൽ സന്തോഷിക്കുന്നതാരാണ്? അമ്മയും അച്ഛനും മറ്റുള്ളവരും. അതായത് നമ്മുടെ സന്തോഷത്തിനായിട്ടാണ് നമ്മൾ കുഞ്ഞുങ്ങളെ ഒരുക്കുന്നത്, അവരുടെ സന്തോഷത്തിനായിട്ടല്ല. ഇതു തന്നെയാണ് ഈശ്വരന്റെ കാര്യത്തിലും സംഭവിക്കുന്നത്. കുഞ്ഞിനെ ഒരുക്കുന്നത് തികച്ചും നിസ്വാർത്ഥപരമാണെങ്കിൽ ഈശ്വരനെ ഒരുക്കുന്നതിൽ അൽപ്പം സ്വാർത്ഥയുണ്ടെന്നുള്ള വ്യത്യാസമേയുള്ളൂ. എങ്കിൽപ്പോലും ആത്മീയപരമായി ചിന്തിക്കുമ്പോൾ ഈശ്വരനോടുള്ള ഈ സ്നേഹപ്രകടനം നല്ലതുതന്നെ. ആത്മാർത്ഥമായാണ് ഇപ്രവൃത്തി ചെയ്യുന്നതെങ്കിൽ, ഭക്തന്റെ മനസ്സിനു വളർച്ചയുണ്ടാകും. ദേവനായിക്കോട്ടെ, മനുഷ്യനായിക്കോട്ടെ, മറ്റിതര ജന്തുക്കൾക്കായിക്കോട്ടെ; നമ്മൾ ചെയ്യുന്നതെന്തും തികഞ്ഞ ആത്മാർത്ഥതയോടെയാകണം എന്നു പറയുന്നത് മനസ്സിന്റെ ഈ വികാസത്തിനെ ലക്ഷ്യം വച്ചാണ്.

അറിഞ്ഞുകൊണ്ട് നമ്മുടെ കുഞ്ഞിനു നമ്മൾ പഴകിയ പാൽ വാങ്ങിക്കൊടുക്കുമോ? ഇല്ല. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പാലേ നാം കുഞ്ഞിനു വാങ്ങി കൊടുക്കൂ. ഭക്തന്റെ ഈശ്വരനോടുള്ള പ്രേമവും ഇതുപോലെയാകണം. നാം കൊടുക്കുന്നതിൽ സന്തോഷിക്കുകയോ, കൊടുക്കാത്തതിൽ പരിഭവിക്കുകയോ ചെയ്യുന്ന ആളൊന്നുമല്ല ഈശ്വരൻ. ഈശ്വരനിതിനൊക്കെ അതീതനാണ്. അതുകൊണ്ട്, ഈശ്വരനെന്തു വിചാരിക്കും എന്നു ചിന്തിച്ചു ഭക്തനൊന്നും തന്നെ ഈശ്വരനുവേണ്ടി ചെയ്യേണ്ടതില്ല. പക്ഷെ ഭക്തന്റെ മനസ്സിന് വളർച്ചയും സംസ്കാരവും ഉണ്ടാകണമെങ്കിൽ ഈശ്വരനോടും പ്രകൃതിയോടുമുള്ള പ്രേമം അങ്ങേയറ്റം ആത്മാർത്ഥമായിരിക്കണം. വിലകുറഞ്ഞ വസ്തുക്കൾ നൽകി ഈശ്വരനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ഭക്തൻ സ്വയം കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങിനെ ചെയ്യുന്നതിലൂടെ ഉള്ളിലെ ഇരുട്ടിനെ അകറ്റുകയല്ല, കൂടുതൽ കടുപ്പിക്കുകയാണ് "ഭക്തൻ" ചെയ്യുന്നത്.


May 7, 2017·

സങ്കൽപ്പങ്ങളും അവയുടെ സാക്ഷാത്ക്കാരവുമാണ് ജീവിതം. പലരുടെയും സങ്കല്പങ്ങൾ ഒന്നു തന്നെയാകാം; പക്ഷേ അവ എങ്ങിനെ സാക്ഷാത്ക്കരിക്കപ്പെടുന്നു എന്നതിലാണ് വ്യക്തിയുടെ കഴിവു പ്രകടമാകുന്നത്. വ്യക്തിയുടെ പ്രതിഭയ്ക്കനുസരിച്ചു ഒരേ സങ്കൽപ്പത്തെത്തന്നെ വളരെ വികലമായും അത്യുജ്ജ്വലമായും പ്രകടിപ്പിക്കാം. പറഞ്ഞുവന്നത് 'ബാഹുബലി'യെക്കുറിച്ചാണ്. ഇന്ത്യൻ സിനിമയിൽ പലരും പലവട്ടം പയറ്റിയിട്ടുള്ള വെറും സാധാരണമായ ഒരു പ്രമേയം. പക്ഷേ രാജമൗലി അതിനെ അസാധാരണ മികവോടെ ഒരു ദൃശ്യവിസ്മയമാക്കി മാറ്റിയിരിക്കുന്നു. അത്ഭുതം എന്ന വികാരമാണ് ആ സിനിമ ജനിപ്പിക്കുന്നത്. ഇതിനേക്കാൾ വലിയ അത്ഭുതങ്ങൾ ലോകസിനിമകളിൽ ഉണ്ടാകും. അങ്ങിനെ പലതും ലോകത്തിലുണ്ടാകുമെങ്കിലും നമ്മുടെ വീട്ടുമുറ്റത്തതു സംഭവിക്കുമ്പോഴാണതിന്റെ ഭംഗി ശരിക്കും ആസ്വദിക്കാൻ കഴിയുന്നത്. വേണമെങ്കിൽ ബൗദ്ധികതലത്തിൽ ചിന്തിച്ചു കുറെ കുറ്റങ്ങളൊക്കെ കണ്ടു പിടിച്ചുപറയാം. പക്ഷേ, എനിക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നിനെ മറ്റൊരാൾ അതിഗംഭീരമായി സാക്ഷാത്ക്കരിക്കുയാണെങ്കിൽ ആ പ്രതിഭയെ പ്രശംസിച്ചേ കഴിയൂ. എന്റെ സങ്കൽപ്പത്തിലുള്ള ഒരു രാവണനെയോ ഭീമനെയോ നളനെയോ ഒരു കഥകളി കലാകാരൻ എനിക്കനുഭവവേദ്യമാക്കിത്തരുമ്പോൾ ഉണ്ടാകുന്ന അതേ ആനന്ദമാണ് ഇന്നു 'ബാഹുബലി' കണ്ടുകഴിഞ്ഞപ്പോൾ എനിക്കുണ്ടായത്. അതാണ് കലയുടെ മഹത്വം. 'ബാഹുബലി' എന്ന ബ്രഹ്‌മാണ്ഡവിസ്മയത്തെ സാക്ഷാത്ക്കരിച്ച രാജമൗലിക്കും മറ്റു കലാകാരന്മാർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !

May 5, 2017

ഇന്നത്തെ കേരളസംഭവവികാസങ്ങൾ ടീവീയിൽ കണ്ടുകൊണ്ടിരിക്കയായിരുന്നു. അതു ചർച്ച ചെയ്യേണ്ട. ഇന്ന് തന്നെ വന്ന മറ്റൊരു വാർത്തയെടുക്കാം. ഭാഗ്യത്തിന് വാർത്തയ്ക്കു നമ്മുടെ നാട്ടിൽ പഞ്ഞമില്ലല്ലോ?

നമ്മുടെ രാജ്യത്തെ 434 നഗരങ്ങളുടെ ശുചിത്വനിലവാരം പ്രസിദ്ധീകരിച്ചതിൽ 254 മുതൽ 380 വരെയുള്ള സ്ഥാനങ്ങളിലാണ് കേരളത്തിലെ 9 നഗരങ്ങൾ സ്ഥാനം പിടിച്ചത്. കോഴിക്കോട്-254, കൊച്ചി-271, പാലക്കാട്-286, ഗുരുവായൂർ-306, തൃശൂർ - 324, കൊല്ലം-365, കണ്ണൂർ-366, തിരുവനന്തപുരം-372, ആലപ്പുഴ-380. കേരളത്തിലെ മറ്റു നഗരങ്ങൾ 434 നുള്ളിലും വരുന്നില്ല. എൺപതുകളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്ന തിരുവനന്തപുരം ഇന്ന് 372-)o സ്ഥാനത്ത്! അന്നൊക്കെ വൃത്തിഹീനതയുടെ പര്യായങ്ങളായിരുന്ന പല ഇതര സംസ്ഥാന നഗരങ്ങളും വൃത്തിയുടെ കാര്യത്തിൽ വളരെ മുൻപിൽ വന്നിരിക്കുമ്പോഴാണ് ദിവസം രണ്ടു പ്രാവശ്യം കുളിക്കുന്ന മനുഷ്യരുള്ള നമ്മുടെ നാടിന്റെ ഈ പോക്ക്. 'കേന്ദ്രസർക്കാർ കേരളത്തെ വിലകുറച്ചു കാണിക്കാനുപയോഗിക്കുന്ന കുതന്ത്ര'ത്തിന്റെ ഭാഗമാണിതെന്നൊക്കെ പറഞ്ഞു നമുക്കു തൽക്കാലം സമാധാനിക്കാമെങ്കിലും അതൊന്നുമല്ലല്ലോ കാര്യം?

ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ വിദേശ ദമ്പതികളോടു ഞാൻ ചോദിച്ചു, എങ്ങിനെയുണ്ട് ഞങ്ങളുടെ നാട്? അവർ പറഞ്ഞു, യൂറോപ്പിലുള്ളതുപോലെയുള്ള പല സൗകര്യങ്ങളും ഇവിടെയില്ല. പക്ഷെ മുൻപും പലവട്ടം ഇവിടെ വന്നിട്ടുള്ള ഞങ്ങൾക്ക് അതൊന്നും വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ആളുകളൊക്കെ നല്ല സ്നേഹമുള്ളവരാണ്. പക്ഷെ, ഇവിടെ ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നതിൽ അതൃപ്തിയുണ്ട്. മുനിസിപ്പാലിറ്റി വച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ മാലിന്യം ഇടാതെ അതു ദൂരെനിന്നും വലിച്ചെറിയുന്നതു ഞങ്ങൾ കണ്ടു. ആ മാലിന്യമെല്ലാം ബിന്നിന്റെ ചുറ്റുവട്ടത്തു വീണു വൃത്തികേടായി പന്നിയും പട്ടിയും കോഴിയും കാക്കയുമെല്ലാം കൂടി അവിടെല്ലാം വൃത്തികേടാക്കുന്നു. അതു ബിന്നിൽ കൊണ്ടിട്ടാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ?

ഒരു പ്രദേശത്തിന്റെ വൃത്തിയും അവിടെ ജീവിക്കുന്നവരുടെ മനസ്സിന്റെ വൃത്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അങ്ങിനെയാണെങ്കിൽ, കേരളമനസ്സു കാലക്രമേണ വൃത്തികേടാകുകയാണെന്നു പറഞ്ഞാൽ തെറ്റുണ്ടാകില്ല. എങ്കിലതു കഷ്ടമാണ്. ഈ പോക്കു തടയാനുള്ള പല വഴികളും പലരും പറയുന്നുണ്ട്. ബോധവൽക്കരണമാണ് വേണ്ടതെന്നാണ് പലരും പറയുന്നത്. എനിക്കു തോന്നുന്ന വഴി, ആത്മീയ വഴിയാണ്. സ്വാർത്ഥത കൂടുമ്പോഴാണ് മനസ്സിലും ചുറ്റിലും മാലിന്യം കുന്നുകൂടുന്നത്. ബോധമില്ലാഴ്മകൊണ്ടാണ് പ്രകൃതിയെ മറന്നു പ്രവൃത്തിക്കുന്നത്. ആത്മീയതയിലൂടെ ബോധമാർജ്ജിക്കാൻ കഴിഞ്ഞാൽ മനസ്സിലെ മാലിന്യം നീങ്ങിക്കിട്ടും. തന്റെ കുപ്പ വലിച്ചെറിയാനുള്ളതല്ല ചുറ്റുവട്ടങ്ങൾ എന്നപ്പോൾ ബോദ്ധ്യമാകും. അതോടെ നമ്മുടെ നാടും നഗരവും വൃത്തിയായിക്കൊള്ളും.

April 22, 2017

"ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലാ, ഞാനും കുടുംബവും പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കി സുരക്ഷിതരായി ഇരിപ്പാണ്, എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നു പറയാതെ തരമില്ല. സ്വന്തം ഭൂമിയുടെയും സംസ്കാരത്തിന്റെയും അതിരുകൾ ചുരുങ്ങി ചുരുങ്ങി നിങ്ങളുടെ അടുക്കള വാതിലിലെത്തുമ്പോഴേക്കും നിങ്ങൾക്ക് ഒട്ടുമിക്കതും നഷ്ടമായിരിക്കും. ഒന്നുറക്കെ വിളിച്ചു കൂവാൻ പോലും ശക്തിയില്ലാത്തവരായികഴിഞ്ഞിരിക്കും നിങ്ങൾ ....."

ഇന്നലെ എനിക്കു കിട്ടിയ സമുദായവിഷയപരമായ ഒരു മെയിലിലെ ചിന്തനീയമായ ചില വാചകങ്ങളെ പൊതുവിഷയത്തിലേക്കായി അൽപ്പസ്വൽപ്പം മാറ്റത്തോടെ ഞാൻ എടുത്തെഴുതിയതാണ് മുകളിൽ.
ഇന്നത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ചിന്തയാണിത്. സമൂഹത്തിൽ എന്തു നടന്നാലെനിക്കെന്താ, എന്നെയും കുടുബത്തെയും ഇതൊന്നും ബാധിക്കില്ല. ഞങ്ങൾക്കു സുഖമായി ജീവിക്കാനുള്ള വകയും സൗകര്യവും ഉണ്ടല്ലോ?പിന്നെ ഇതിലൊക്കെ ഇടപെട്ടിട്ടെന്തു കാര്യം? ഇതൊന്നുമില്ലാത്ത കുറേ ആളുകൾ നാട്ടിലുണ്ടല്ലോ, അവരെന്താന്നു വച്ചാൽ ചെയ്യട്ടെ.കാൽക്കീഴിലെ മണ്ണെല്ലാം ഒലിച്ചു പോയി ഏതു സമയത്തും നിലംപൊത്താം എന്നറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന നമ്മളേക്കാൾ വിഡ്ഢികളായി ലോകത്തിൽ മറ്റാരാണുള്ളത്?

തിരുവന്തപുരത്തു സകലമാന പനിയും പടർന്നുപിടിക്കാൻ തുടങ്ങിയെന്നു വാർത്ത. ഡെങ്കി പല ജീവനും ഇതിനുള്ളിൽ അപഹരിച്ചു കഴിഞ്ഞു. ഡെങ്കി കൊതുകിനു കുപ്പ വാരുന്ന തൊഴിലാളിയെന്നോ ബീഹാറിയെന്നോ ശീതീകരിച്ച കാറിൽ ജീവിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെന്നോ മന്ത്രിയെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസൽമാനെന്നോ ഉള്ള വ്യത്യാസമില്ല. ചാൻസ് കിട്ടിയാൽ അവൻ ആരെയും കടിക്കും. രക്തം കൂടുതലുള്ളവരെ ശരിക്കും കടിക്കും. ഡെങ്കി കൊതുക്‌ വളരാതിരിക്കേണ്ടത് ജീവനിൽ കൊതിയുള്ള തൊഴിലാളിയുടെയും മുതലാളിയുടെയും എല്ലാ മതക്കാരുടെയും കാര്യമാണ്.

നദിയായ നദിയെല്ലാം നശിപ്പിച്ചു, ദാഹജലം കിട്ടാത്ത അവസ്ഥയിലേക്കു നാട് കൂപ്പുകുത്തുകയാണ്. എത്ര പണക്കാരനും പ്രതാപശാലിയുമാണെങ്കിലും വെള്ളം ഉണ്ടെങ്കിലല്ലേ കുടിക്കാൻ കിട്ടൂ? പണം കയ്യിൽ വച്ചുകൊണ്ടു ദാഹജലം കിട്ടാതെ മരിച്ചു വീഴേണ്ടി വരുന്ന ഗതികേടിനെക്കുറിച്ചു നമ്മൾ ഇപ്പോഴേ ചിന്തിയ്ക്കണം.

മുലപ്പാൽ മുതൽ അവസാനം ഇറ്റിച്ചു കൊടുക്കേണ്ട ഗംഗാജലം വരെ നാം ലാഭക്കൊതി മൂത്തു വിഷമയമാക്കി. ഇനിയെത്രനാൾ ഈ തീക്കളി കളിക്കാൻ കഴിയും? ദേവാലയങ്ങൾ വിട്ടു മതങ്ങൾ തെരുവിലിറങ്ങി, സമത്വവും സാഹോദര്യവും ഉപദേശിച്ച മഹാത്മാക്കളുടെ പേരിൽത്തന്നെ, കൈയേറ്റവും കൊള്ളയും കൊലയും പ്രോത്സാഹിപ്പിക്കുന്നു. ബോധഹീനരായ വിശ്വാസികൾ കാര്യമറിയാതെ ഇക്കൂട്ടരെ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിക്കുകയാണ്. മൂന്നാറിലെ ഭൂമി കൈയ്യേറിയത് യേശുക്രിസ്തുവിനു വേണ്ടിയല്ലല്ലോ? സ്വന്തം ജീവിതം സുരക്ഷിതമാണെന്നുള്ള അബദ്ധധാരണയിലാണല്ലോ ഇതെല്ലാം മനുഷ്യർ ചെയ്തു കൂട്ടുന്നത്? ആ ധാരണ ശരിയാണോ? നമ്മുടെ ജീവിതം നമ്മൾ വിചാരിക്കുന്നത്ര സുരക്ഷിതമാണോ?

ഇതു തിരുത്താൻ ഒരേ ഒരു വഴിയേ ഉള്ളൂ. മനുഷ്യർ ബോധപൂർവം ചിന്തിയ്ക്കാൻ ശ്രമിക്കണം. ആത്മീയതയിലേക്കു തിരിയുകയാണതിന്നാവശ്യം. നാടും വീടും ഉപേക്ഷിച്ചു സന്യാസിയാകുന്ന ആത്മീയതയല്ല, ബാധ്യസ്ഥമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ടു സമൂഹമദ്ധ്യത്തിൽ ജീവിക്കുന്ന കർമ്മയോഗജീവിതമാണ് നമുക്ക് വേണ്ടത്. ഈ ജീവകല നിങ്ങൾക്കു പകർന്നു നൽകുന്ന മഹനീയഗ്രന്ഥമാണ് ഭഗവത് ഗീത. ബോധമുണ്ടാകണമെന്നുള്ള ആഗ്രഹത്തോടെ ഗീത വായിച്ചു പഠിച്ചാൽ അതുണ്ടാകുക തന്നെ ചെയ്യും. ഇപ്പറയുന്നതിൽ മതപ്രചരണമൊന്നും ഇല്ല. കർമ്മത്തെ മഹത്വവൽക്കരിക്കുന്ന ഗീതാ സന്ദേശങ്ങൾ സാധാരണ മതചിന്തകൾക്കു മുകളിലാണ് നിലകൊള്ളുന്നത്. പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുന്ന ആർക്കും പഠിക്കാനും ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിയുന്നതാണ് ഭഗവത് ഗീതയും അതിലെ ലോകക്ഷേമകരമായ സന്ദേശങ്ങളും. ഇന്നത്തെ സമൂഹത്തിനതാണാവശ്യം.


April 21 ·

ഇന്നലത്തെ മൂന്നാർ കുരിശുമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ രസാവഹമാണ്. കുരിശെടുത്തു മാറ്റിയത് അങ്ങേയറ്റത്തെ അധാർമ്മിക പ്രവൃത്തിയാണെന്നും ക്രൈസ്തവസമുദായത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. സർക്കാർ ഭൂമി കയ്യേറ്റം ചെയ്തു സ്ഥാപിച്ച കുരിശ് അവിടെ നിന്നെടുത്തുമാറ്റിയതിൽ ഏറ്റവും സന്തോഷിക്കുന്നത് യേശുക്രിസ്തുവായിരിക്കുമെന്ന് നിരണം ഭദ്രാസനാധിപൻ. ഈ ധീരനടപടിക്കു മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇതിലാരാണ് സത്യക്രിസ്‌ത്യാനിയെന്നെനിക്കു സംശയമായി. രാവിലെ എണീറ്റ് മനോരമ പത്രം (ചെന്നൈ എഡിഷൻ) എടുത്തു നോക്കിയപ്പഴാ സംശയം മാറിക്കിട്ടിയത്. വാർത്ത ഇങ്ങനെയാണ് "....ഒരു ടെൺ ഭാരമുള്ള കുരിശാണ് എടുത്തു മാറ്റിയത്". ഒരു പരിധിക്കു മുകളിൽ ഭാരമുള്ള കുരിശാണെങ്കിൽ അത് എടുത്തു മാറ്റാൻ പാടില്ലെന്നു പത്രം പറയുന്നതുപോലെയാണ് എനിക്കു തോന്നിയത്. ആ സ്റ്റീൽ കുരിശു നല്ലപോലെ കോൺക്രീറ്റ് ചെയ്തു ഭൂമിയിൽ ഉറപ്പിച്ചതായിരുന്നു എന്നതു പത്രം കണ്ടില്ലെന്നു തോന്നുന്നു. കണ്ടിരുന്നെങ്കിൽ "..... സ്റ്റീലിൽ തീർത്തതും നല്ലപോലെ കാശുമുടക്കി, ആനപിടിച്ചാലും ഇളകാത്തവിധത്തിൽ സ്ഥാപിച്ചിരുന്നതുമായ ഒരു ടെൺ ഭാരമുള്ള കുരിശാണ് എടുത്തു മാറ്റിയത്" എന്നു വാർത്ത കൊടുക്കാമായിരുന്നു. അതായിരുന്നെങ്കിൽ വായിക്കുന്നവരുടെ ഹൃദയം കുറേക്കൂടി ആർദ്രമായേനെ.

ലക്ഷക്കണക്കിനു വിശ്വാസികളുടെ വികാരമാണ് കുരിശെന്നും അതെടുത്തു മാറ്റിയത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതും കേട്ടു. എന്തിനും വിലയുണ്ടാകുന്നത് അതിരിക്കേണ്ടിടത്ത് ഇരിക്കുമ്പോൾ മാത്രമാണ്. പള്ളിയിലും വിശ്വാസികളുടെ ഹൃദയത്തിലും ഇരിക്കേണ്ട കുരിശ് കൈയേറ്റഭൂമിയിലെ അധിനിവേശ സംസ്കാര ചിന്ഹമാകുമ്പോൾ അതിന്റെ മഹത്വം നഷ്ടപ്പെടും. അതാണ് നിരണം ഭദ്രാസനാധിപൻ പറഞ്ഞതിന്റെയര്ഥം. ഇത് കുരിശിന്റെ കാര്യത്തിൽ മാത്രമല്ല, ഏതു മതചിന്ഹങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്.


April 18, 2017

'സ്മാർട്നെസ്സി'ൻറെ കാലമാണിത്. സ്മാർട്ട് ഫോൺ, സ്മാർട്ട് കാർഡ്, സ്മാർട്ട് ഗെയിംസ്, സ്മാർട്ട് ചിപ്സ്, സ്മാർട്ട് ആപ്പ്, സ്മാർട്ട് ബൈ, സ്മാർട്ട് ബാൻഡ്, സ്മാർട്ട് ബോർഡ്, സ്മാർട്ട് വാച്ച്, സ്മാർട്ട് ഗേൾ, സ്മാർട്ട് ബോയ്......ഇന്റെർനെറ്റിലൊന്നു തിരഞ്ഞു നോക്കിയപ്പഴാ മനസ്സിലായത്, ചുക്കില്ലാത്ത കഷായമില്ലെന്നു പറയുമ്പോലെ, സ്മാർട്ടല്ലാത്ത ഒന്നുമേ ഇന്നില്ല ! യന്ത്രങ്ങൾ സ്മാർട്ടാകുന്നതു നല്ലതാണ്, പ്രവർത്തനശേഷി വർധിക്കും. പക്ഷേ, മനുഷ്യർ സ്മാർട്ടാകണമെങ്കിൽ യന്ത്രങ്ങൾക്കില്ലാത്ത മറ്റൊന്നു കൂടി വേണം. അതാണ് മനുഷ്യഗുണം അല്ലെങ്കിൽ മനുഷ്യത്വം. ബാക്കി ഏല്ലാമുണ്ടായിട്ടും ഇതൊന്നില്ലാത്തതാണ് ഇന്നത്തെ സകല പ്രശ്നങ്ങളുടെയും കാരണം. മനുഷ്യരിൽ മറഞ്ഞുകിടക്കുന്ന മനുഷ്യഗുണത്തെ ഉണർത്തുകയാണ് ആത്മീയപഠനങ്ങൾ ചെയ്യുന്നത്. ആദ്യത്തെ നോട്ടത്തിൽ ഇതിലൊന്നും വലിയ കഴമ്പില്ലെന്നു തോന്നും, പോകെപ്പോകെ മനസ്സിലാകും ഇതു മാത്രമേ കഴമ്പായിട്ടുള്ളൂ എന്ന്. ഈ ബോധം എത്ര ചെറുപ്പത്തിലേ നമ്മുടെ കുട്ടികൾ ആർജ്ജിക്കുന്നുവോ, അത്രമാത്രം സ്മാർട്ടാകും ഭാവിയിൽ അവർ. അതായിരിക്കും യഥാർത്ഥ 'സ്മാർട്നെസ്സ്'. അഞ്ചക്ക ശമ്പളത്തിനുള്ള പഠിത്തമൊക്കെ നല്ലതു തന്നെ, പക്ഷേ സ്മാർട്ടാകാൻ അതുമാത്രം പോരാ.


April 11, 2017

ഇന്നത്തെ "മനോരമ"ചെന്നൈ എഡിഷനിൽ വന്ന വാർത്ത. തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. ആർ. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിൽ നിന്ന്.

"പുതിയ തലമുറ ഹിന്ദുമതത്തിന്റെ അന്തസത്തയോ മഹത്വമോ അറിയാതെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവസംസ്കാരം കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. സ്വന്തം സമുദായത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ പഠിക്കാത്തവരാണു മിക്ക ഹൈന്ദവരും. ഈ അവസ്ഥക്ക് മാറ്റം വരുത്താൻ നായർ സമുദായാംഗങ്ങൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. T N S S ആദ്ധ്യാത്മിക പാഠശാലകൾ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വാം ബോർഡ് പ്രസിഡണ്ടു ശ്രീ. പ്രയാർ ഗോപാലകൃഷ്ണനും കുറച്ചു നാൾ മുൻപ് ഇതുതന്നെയാണ് പറഞ്ഞത്.

ഇവരുടെ രാഷ്ട്രീയം ഇവിടെ പ്രസക്തമല്ല. പക്ഷേ പറഞ്ഞ കാര്യം ശരിയാണ്. അമ്പലത്തിൽപോയി വഴിപാടും കഴിച്ചാൽ ഹിന്ദുവായെന്നു വിശ്വസിക്കുന്ന മാതാപിതാക്കളെങ്ങിനെയാണ് കുട്ടികൾക്കു ഹൈന്ദവസംസ്കാരം പറഞ്ഞുകൊടുക്കുന്നത്? ആരൊക്കെയോ പറയുന്ന എന്തൊക്കെയോ നേടാനായി ഇല്ലാത്ത കാശും മുടക്കി ഓടി നടക്കുന്നവരെങ്ങിനെയാണ് പുതിയ തലമുറയ്ക്കു സ്വന്തം മതസംസ്കാരം പകർന്നു കൊടുക്കുന്നത്‌? ചിന്തിച്ചാൽ വളരെ പരിതാപകരമായ സ്ഥിതിയാണ്. കാൽക്കീഴിലെ മണ്ണ് മൊത്തം ഒലിച്ചു പോകുന്നതിന് മുൻപ് വേണ്ടപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഇല്ലെങ്കിൽ വരും കാലങ്ങളിൽ ഹിന്ദുമതം എന്താണെന്ന് വല്ല സായിപ്പിനോടും ചോദിച്ചു മനസ്സിലാക്കേണ്ടി വരും. അതുണ്ടാകാതിരിക്കട്ടെ.

A pril 8, 2017  ·

ഒരുവനിലെ ആത്മീയത അളക്കാൻ ഒരളവുകോൽ ഉണ്ടാക്കണമെന്നു കുറേനാളായി ചിന്തിക്കുന്നു. ഒന്നിപ്പോൾ ഒത്തുവന്നതിവിടെ പങ്കുവക്കുന്നു. നിങ്ങളെ സംബന്ധിക്കുന്ന ഒരേ ഒരു ഫാക്ടർ (x) അറിഞ്ഞാൽ മതി, ഉടൻ തന്നെ നിങ്ങളുടെ ആത്മീയനിലവാരം എത്രയാണെന്ന് മനസ്സിലാക്കാൻ കഴിയും.

പ്രകൃതിയോടും സഹജീവികളോടുമുള്ള സ്നേഹത്തിനെയാണ് ആത്മീയത എന്ന് ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. സ്വന്തം കാര്യങ്ങളോടു, പ്രത്യേകിച്ചും സ്വന്തം മക്കളോടു നമുക്കുള്ള സ്നേഹം പൂർണ്ണമാണ്; അതായത് 100 %. ഇതുമായി താരതമ്യം ചെയ്യുമ്പോൾ സ്വന്തമല്ലാത്തതിനോട് നമുക്കുള്ള സ്നേഹം (x) എത്ര ശതമാനമാണെന്നറിഞ്ഞാൽ നമ്മുടെ ആത്മീയനിലവാരം അറിഞ്ഞു കഴിഞ്ഞു.

ഒരുദാഹരണം മാത്രം പറയാം. പ്ലസ് ടു (+2) കഴിഞ്ഞ നിങ്ങളുടെ മകന് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷനുവേണ്ടി (ഇതിലും ശക്തമായ മറ്റൊരു ചിന്ത ഇക്കാലത്തെ മനുഷ്യർക്കില്ല) നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതക്കു 100 പോയിന്റ്. മോനേക്കാൾ മിടുക്കനും എന്നാൽ ബന്ധുവല്ലാത്തതും നിർദ്ധനനുമായ മറ്റൊരു കുട്ടിക്ക് ഈ അഡ്മിഷൻ കിട്ടാൻ പണവും ശക്തിയും ഉപയോഗിക്കുന്നതിൽ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥത, x. ഇനി സമവാക്യത്തിലിട്ടു നോക്കിക്കോളൂ. മിക്കവാറും ശതമാനം വളരെ മോശമായിരിക്കാനേ വഴിയുള്ളൂ. പൂജ്യം % ആണെങ്കിൽ നിങ്ങൾക്കു മനുഷ്യനെന്ന പേരു തന്നെ ചേരില്ലെന്നു പറയാം. 50% നു മുകളിലാണെങ്കിൽ മനുഷ്യത്വം ധാരാളമുള്ളയാളാണ് നിങ്ങൾ. 90 % നു മുകളിലായാൽ നിങ്ങൾ മഹാനായി വാഴ്ത്തപ്പെടും. 100 % കിട്ടുന്നതത്ര ഈസിയല്ല, കാരണം അതുകിട്ടിയാൽ നിങ്ങൾ ദൈവമാകും.

ഈ സമവാക്യപ്രകാരം ഇക്കണ്ട കാലമെല്ലാം അമ്പലത്തിൽ (ഏതു ദേവാലയവും ആകാം) പോയതും അന്നദാനം കഴിച്ചതും വളരെ ചിലവുള്ള പൂജകൾ നടത്തിയതുമെല്ലാം ആത്മാർത്ഥമായിട്ടായിരുന്നുവെങ്കിൽ അത് "x" ൽ പ്രതിഫലിച്ചു, നിങ്ങളുടെ ആത്മീയതയുടെ നിലവാരം ഉയർന്നതാണെന്നു കാണിക്കും. മറിച്ചു, ഇതൊക്കെ ചെയ്തതു് സ്വന്തം കാര്യം മാത്രം ചിന്തിച്ചായിരുന്നുവെങ്കിൽ അതും "x" ൽ പ്രതിഫലിച്ചു, നിങ്ങളുടെ ആത്മീയതയുടെ അളവ് വളരെ കുറഞ്ഞതാണെന്നു വെളിപ്പെടുത്തും.

ഈ സമവാക്യം ഉണ്ടാക്കിക്കഴിഞ്ഞു, അതിലിട്ടു നോക്കിയപ്പഴാ മനസ്സിലായത്, എന്റെ ആത്മീയതയും അത്ര മികച്ചതൊന്നുമല്ല! പൂജയ്‌ക്കും നേർച്ചയ്ക്കും ഒന്നും പോകാത്തതുകൊണ്ട് ആ കാശു ലാഭമായെന്നു മാത്രം. പക്ഷേ അതവിടെ ചെല്ലുമ്പോൾ ചിത്രഗുപ്തൻ കണക്കു പറഞ്ഞു മേടിച്ചോളും!!


March 22, 2017

ആത്മീയതയെന്നതു ലൗകികജീവിതം നയിക്കുന്ന മനുഷ്യർക്കു ബാധകമായ കാര്യമല്ല, സർവ്വസംഗപരിത്യാഗികളായ സന്യാസികളുടെ വിഷയം മാത്രമാണെന്നൊരു അബദ്ധധാരണ നമ്മുടെ സമൂഹങ്ങളിൽ വളരെ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. ഈശ്വരവിഷയങ്ങൾ പഠിച്ചു മനസ്സിലാക്കി അതിനനുസരിച്ചു ജീവിക്കുന്നതിനേക്കാൾ കൂടുതൽ പേർക്കും ഇഷ്ട്ടം ആരെങ്കിലുമൊക്കെ പറയുന്ന എന്തെങ്കിലുമൊക്കെ ചെയ്ത് എളുപ്പവഴികളിൽ കൂടി ഈശ്വരാനുഗ്രഹം നേടുന്നതിനാണ്. കാലാകാലങ്ങളായി ആത്മീയവിഷയങ്ങൾ പഠിക്കാനും ഗ്രഹിക്കാനും അവകാശമില്ലാതെ വളർന്ന മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവജനത ഇങ്ങനെ ചിന്തിക്കുന്നതിൽ അതിശയിക്കേണ്ടതില്ല. കാലമൊക്കെ മാറി, ആത്മവിഷയത്തിൽ താൽപ്പര്യമുള്ള ആർക്കും അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഇന്നൊരു തടസ്സവുമില്ല. ഭഗവത് ഗീത ഒരു വട്ടം മനസ്സിരുത്തി പഠിച്ചാൽ മതി, ആത്മവിഷയത്തിലെ സംശയങ്ങൾ മാറിക്കൊള്ളും. ഇന്നത്തേതിലും നല്ലൊരു മനുഷ്യനായി ജീവിച്ചു മരിക്കുകയും ചെയ്യാം. അതാകട്ടെ ഇനിയത്തെ ലക്‌ഷ്യം.

March 18, 2017

അൻപത്തിയാറു വയസ്സുള്ള, തത്വചിന്തയിലൊക്കെ സാമാന്യം താൽപ്പര്യം പ്രകടിപ്പിക്കാറുള്ള, ശാസ്ത്രഗവേഷകനായ എന്റെ സുഹൃത്തിനോട് ഞാൻ ചോദിച്ചു; ഭഗവത് ഗീതയെക്കുറിച്ച് ഞാനെഴുതുന്നതു വായിക്കാറുണ്ടോ? അദ്ദേഹം ഒരു ചെറു ചിരിയോടു പറഞ്ഞു,'ഇല്ല, അത്രക്കു പ്രായം ഒന്നും ആയിട്ടില്ലല്ലോ? വരട്ടെ, നോക്കാം ". ഞാൻ പറഞ്ഞു, 'ഇല്ലാശാനേ, നിങ്ങൾ കരുതുന്നതുപോലുള്ള യുക്തിരഹിതമായ ആത്മീയതയൊന്നുമല്ല ഞാൻ എഴുതിക്കൊണ്ടിരുന്നത്. ശാസ്ത്രബോധത്തിനു നിരക്കുന്നതേ ഞാൻ എഴുതാറുള്ളു, ഒന്ന് വായിച്ചു നോക്ക്'. അദ്ദേഹത്തിൻറെ മറുപടി, 'എന്തായാലും ഗീതയാണല്ലോ എഴുതുന്നത്. റിട്ടയർമെന്റ് കഴിയട്ടെ, അപ്പൊ നോക്കാം".

ഭഗവത് ഗീത പഠിച്ചാൽ ലൗകിക ജീവിതം വിട്ടു സന്യാസിയായിപ്പോകും എന്നു ബുദ്ധിമാനായ എന്റെ സുഹൃത്ത് പോലും ഭയക്കുന്നു. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ? ഇതിലൊക്കെ എന്താണ് എഴുതിയിരിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കാതെ, ആരോ ഒക്കെ പറഞ്ഞും പ്രചരിപ്പിച്ചും വരുന്നതാണ് ഹിന്ദുവിന്റെ ആത്മീയത എന്ന് ധരിച്ചുവശായിരിക്കയാണ് ബുദ്ധിമാന്മാർ പോലും. ഭഗവത് ഗീത പഠിച്ചാൽ ബോധമുണരും. അത്രതന്നെ. അതത്ര മോശമായ കാര്യമാണോ? അറുപതു വയസ്സ് കഴിഞ്ഞു മാത്രം ബോധമുണർന്നാൽ മതിയോ? ഈ വിഡ്ഢിത്ത ചിന്തയിൽ നിന്നും നമ്മൾ എന്നാണു കരകയറാൻ പോന്നത്?


February 23 ·

എന്നോടു പലരും ചോദിക്കാറുണ്ട്, 'ഔദ്യോഗികമായ തിരക്കുകൾക്കിടയിലും സാറിനെങ്ങിനെയാണ് ഗഹനമായ ഗീതാ വിഷയം പഠിച്ചു ആഴ്ചതോറും എഴുതാനും അതൊക്കെ നിരവധി ഗ്രൂപ്പുകളിലേക്കു പോസ്റ്റ് ചെയ്യാനും സമയം കണ്ടെത്തുന്നത്? ഉത്തരം ലളിതമാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും നിരവധി സഹായസഹകരണങ്ങൾ കൊണ്ട് ജീവിക്കുന്ന മനുഷ്യനാണ് ഞാൻ. ഇതൊന്നുമില്ലെങ്കിൽ ഞാനും ഇല്ല. സമൂഹത്തിൽ നിന്നും എടുക്കുന്നത്ര തിരിച്ചു കൊടുക്കാൻ കഴിയില്ലെങ്കിലും എന്നാൽ കഴിയുന്ന എന്തെങ്കിലുമൊക്കെ സമൂഹത്തിനു തിരിച്ചു നൽകേണ്ടതെന്റെ കടമയാണ്, ബാദ്ധ്യതയാണ്‌. എനിക്കറിയാവുന്നതും ഇന്നത്തെ സാഹചര്യത്തിൽ എനിക്കു ചെയ്യാൻ കഴിയുന്നതും എഴുത്താണ്; എഴുത്തിലൂടെ മനുഷ്യമനസ്സുകളെ ബോധപൂർവം ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ഭഗവത് ഗീത ഈ സദുദ്ദേശത്തിനു സഹായകമാണ്. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ സമയം കണ്ടെത്തേണ്ടതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ചെറുതെങ്കിലും ഈ സാമൂഹ്യസേവനവും. സമൂഹത്തിനായി പലതും ചെയ്യാൻ പലർക്കും സമയമുണ്ടെന്നതാണ് സത്യം. ഇല്ലാത്തതു മനസ്സാണ്. ശരിയല്ലേ? ഓരോരുത്തരും അവരവർക്കു ചെയ്യാൻ കഴിയുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്‌താൽ മതി. അതെല്ലാം ചേർന്ന്‌ സമൂഹത്തിൽ വളരെ വലുതായി പ്രതിഫലിക്കും. അതിന്റെ ഗുണം നമുക്കെല്ലാവർക്കും തന്നെ അനുഭവിക്കാനും കഴിയും. അതാകട്ടെ നമ്മുടെ ലക്‌ഷ്യം.

എല്ലാവർക്കും ശിവരാത്രി ആശംസകൾ നേരുന്നു.


January 17, 2017

വേലകളി

അമ്പലപ്പുഴയുടെ പ്രതാപം കത്തിനിന്ന കാലത്തിന്റെ അനുഷ്ട്ടാനകലാസൃഷ്ടിയാണ് വേലകളി. യുദ്ധം യജ്ഞമാക്കിയ ആര്യപാരമ്പര്യത്തിന്റെ സ്ഥാനത്തു, അതിനെ നൃത്തമാക്കി ഇഷ്ടദൈവാരാധന നടത്തിയ ദ്രാവിഡ പാരമ്പര്യത്തിന്റെ ഇങ്ങേത്തലയാണ് വേലകളി. ദേവനാരായണന്മാരുടെ പടനായകന്മാരായ മാത്തൂർ പണിക്കന്മാരാണ് വേലകളിയുടെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. പ്രത്യക്ഷദൈവമായ രാജാവിന്റെ തിരുമുൻപിൽ പടയാളികൾ നടത്തുന്ന അഭ്യാസപ്രകടനത്തെ അനുഷ്ട്ടാനവൽക്കരിച്ചു ദേവിയുടെ മുൻപിൽ നൃത്തമായി അവതരിപ്പിക്കുകയാണ് വേലകളിയിൽ. അതുകൊണ്ടാണ് തിരുമുൻപിൽ വേല അതിന്റെ പ്രധാനദൃശ്യമായത്. വിദേശശക്തികളടക്കം ശത്രുക്കളോടും ആറുകളും തോടുകളും പാടങ്ങളും നിറഞ്ഞ രാജ്യത്തിന്റെ ഭരണനിർവഹണത്തിനും ദേവനാരായണന്മാർ ജലസൈന്യത്തിനു കൊടുത്തിരുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് വേലകളിയുടെ ഭാഗമായ കുളത്തിൽ വേല. മാർത്താണ്ഡവർമ്മ മഹാരാജാവ് അമ്പലപ്പുഴ പിടിച്ചെടുത്തതോടെ വേലകളി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവിതാംകൂറിൽ പലേടത്തും ഉത്സവചടങ്ങായി അംഗീകരിക്കപ്പെട്ടു.

തെക്കൻ കഥകളിയെ രൂപപ്പെടുത്തിയതിൽ വേലകളിക്ക് പ്രമുഖമായ സ്ഥാനമുണ്ട്. വേലകളിയുടെ രംഗപ്രയോഗാർഹമായ ദൃശ്യശോഭയും നൃത്തഭംഗിയുമാണ് കഥകളിയുടെ ആദിമരൂപമായ 'രാമനാട്ട'ത്തിൽ സ്വീകരിച്ചത്. മാത്തൂർ പണിക്കന്മാരുടെയും ദേവനാരായണമാരുടെയും തിരുവിതാംകൂർ രാജാക്കന്മാരുടെയും കപ്ലിങ്ങാടൻ നമ്പൂതിരിയുടെയും തെക്കൻ കഥകളി സംഭാവനകൾ, ഈ അനുഷ്ട്ടാനകലാരൂപത്തിൻറെ പല അടിസ്ഥാനാശയങ്ങളെയും കടം കൊണ്ടിട്ടുണ്ട് . "അമ്പലപ്പുഴ വേല കണ്ടാൽ അമ്മയും വേണ്ട" എന്നൊരു ചൊല്ല് നിലവിൽ വരത്തക്കവണ്ണം ദൃശ്യഭംഗിയും കഥകളിക്ക് ചുവടുറയ്ക്കാൻ ഉപകരിക്കത്തക്കവിധം അഭ്യാസത്തികവും കൊണ്ട് സമ്പന്നമായിരുന്ന കലയായിരുന്നു വേലകളി അതിന്റെ സുവർണ്ണ കാലത്ത്. ഇന്നുള്ളത് അതിന്റെ ഒരു നിഴൽ മാത്രമാണ്. ഉത്സവച്ചടങ്ങിനും ടൂറിസം മേളയ്ക്കും വേണ്ടിയുള്ള, എളുപ്പം പഠിക്കാവുന്നതും സീസൺ തൊഴിലുമായ, വേലതുള്ളൽ മാത്രമാണിന്നുള്ളത്.

അവലംബം: കഥകളി സ്വരൂപം - മങ്കൊമ്പ് ശിവശങ്കരപ്പിള്ള & സി.കെ. ശിവരാമപ്പിള്ള


January 12, 2017  ·

As per English calendar Swami Vivekananda was born on 12th January 1863 (as per Hindu Lunar calendar, the birth day falls this year on 19th January 2017). Let's remember and salute this great soul of this great nation on his 154th birth anniversary today.

"Let me tell you, strength, strength is what we want. And the first step in getting strength is to uphold the Upanishads, and believe "I am the Soul, Me the sword cannot cut; nor weapons pierce; me the fire cannot burn; me the air cannot dry; I am the Omnipotent, I am the Omniscient". So repeat these blessed, saving words. do not say we are weak; we can do anything and everything. What can we not do? Everything can be done by us; we all have the same glorious soul, let us believe in it".

- Swami Vivekananda-


January 6, 2017

നാടൊട്ടുക്കു മയക്കുമരുന്നുവേട്ട നടക്കുന്നതു പത്രത്തിൽ വായിച്ചപ്പോൾ എന്റെയൊരു അനുഭവമാണ് ഓർമ്മ വന്നത്. ഒരു ഇന്റർനാഷണൽ കോൺഫെറെൻസിൽ പങ്കെടുക്കാൻ മെക്സിക്കോയിൽ പോയതാണ്. ഒഫീഷ്യൽ പാസ്സ്പോർട്ടിലായതു കാരണം കഷ്ടപ്പാടൊന്നുമില്ലാതെ ഇമിഗ്രേഷൻ ക്ലീറെൻസും കിട്ടി; ടാക്സിയും പ്രതീക്ഷിച്ചു കസേരയിലൊന്നിരുന്നതാണ്. അപ്പോൾ അതാ വരുന്നു, വലിയ നാലു വേട്ടനായ്ക്കളെയും നയിച്ചുകൊണ്ട് തോക്കുധാരികളായ കുറെ പോലീസുകാർ! നായ്ക്കളേക്കാൾ ക്രൂരമുഖമുള്ള യജമാനന്മാർ! Narcotics Control Bureau എന്ന തോൾപ്പതക്കം കണ്ടപ്പോൾ കാര്യം മനസ്സിലായി. നായ്ക്കൾ അവിടെയിരുന്നവരുടെ ബാഗുകൾ ഒന്നൊന്നായി മണപ്പിക്കുകയാണ്. എന്റെ മനസ്സിലൊരു വെള്ളിടി വെട്ടി! പല എയർപോർട്ടിലും കയറിയിറങ്ങി വന്ന ബാഗുകളല്ലേ? ആരെങ്കിലും വഴിയിലെങ്ങാനും വച്ച് എന്തെങ്കിലും അതിനുള്ളിൽ നിക്ഷേപിച്ചിട്ടുണ്ടാകുമോ? മയക്കു മരുന്നിന്റെ സിരാകേന്ദ്രമായ മെക്സിക്കോയാണ് സ്ഥലം. ഉണ്ടെങ്കിൽ ശിഷ്ടജീവിതം ബന്യാമിന്റെ ആടുജീവിതത്തിലെ നായകന്റെതുപോലായതു തന്നെ! ഒഫീഷ്യൽ പാസ്സ്പോർട്ടുകാരനാണെന്നൊന്നും പറഞ്ഞാൽ ഊരിപ്പോകാവുന്ന കേസല്ല. ശ്വാനശൂരന്മാർ എന്റെ ബാഗുകൾ ഓന്നൊന്നായി മണപ്പിയ്ക്കുമ്പോൾ എനിക്കറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു. അവസാനം മണപ്പിക്കലെല്ലാം കഴിഞ്ഞു അവറ്റകൾ നടന്നകന്നപ്പോളാണ് ശ്വാസം നേരേ വീണത് !

December 22, 2016 ·

As a character Buddha was the greatest the world has ever seen; next to him Christ. But the teachings of Krishna as taught by Bhagavat Gita are the grandest the world has ever known.He who wrote that wonderful poem was one of those rare souls whose lives sent a wave of regeneration through the world. The human race will never again see such a brain as his who wrote the Gita.....I would advise those of you who have not read Gita to read it. If you only knew how much it has influenced your own country even!

- Swami Vivekananda


December 21, 2016

കുറച്ചു കൂടുതൽ ദ്രവ്യത്തിന്റെ ആവശ്യം ഉണ്ടായതു കാരണം നോട്ടു പിൻവലിക്കലിനു ശേഷം ഇന്നാദ്യമായി ബാങ്കിൽ പോയി. നീണ്ട ക്യൂ. എല്ലാരും അനുഭവിക്കുന്നതല്ലേ, അതെനിക്കുമായിക്കോട്ടെ എന്ന ചിന്തയിൽ സന്തോഷപൂർവം ക്യൂവിൽ നിന്നു (ഭഗവത് ഗീതയുടെ ഭാഷയിൽ പറഞ്ഞാൽ 'തിതിക്ഷ'യോടെ നിന്നു). മണിക്കൂർ ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, രക്ഷയില്ല. നിർഭാഗ്യവശാൽ ഞാൻ നിന്ന ക്യാഷ് കൗണ്ടറിൽ ഇരുന്നത് എരുമയെപ്പോലെ ഒരു താമസസ്വഭാവക്കാരൻ. മറ്റു കൗണ്ടറുകളിൽ അഞ്ചുപേരെ ക്ലിയർ ചെയ്യുമ്പോൾ ഇദ്ദേഹം ഒരാളിനെ ക്ലിയർ ചെയ്‌താൽ ഭാഗ്യം. അടുത്ത ക്യൂവിൽ നിന്നാൽ വേഗം പോകാം എന്നു പലരും ഉപദേശിച്ചു. പക്ഷേ കർമ്മഫലം അനുഭവിച്ചു തന്നെ തീരണം എന്ന പക്ഷക്കാരനായതിനാൽ ഞാനതിനു മുതിർന്നില്ല. അങ്ങിനെ മൂന്നര മണിക്കൂർ നീണ്ട നിൽപ്പിനുശേഷം, കാലും നടുവും ഒക്കെ ഒരു പരുവമായിക്കഴിഞ്ഞപ്പോൾ ഞാൻ സ്വർഗ്ഗ കവാടത്തിനു മുന്നിലെത്തി. രണ്ട് അക്കൗണ്ടുകളിൽ നിന്നായി പട പട പെടയ്ക്കുന്ന 24 നോട്ടുകൾ കൈയിൽ വന്നതും സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞു പോയി. മറ്റു കൗണ്ടറുകളിൽ നിന്നും പണം വാങ്ങി തിരിയുന്നവരുടെ മുഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. സന്തോഷവും സംതൃപ്തിയും കളിയാടുന്ന മുഖകമലങ്ങൾ! പണമേ, നിന്റെ വില എന്തെന്നു ഞങ്ങളിന്നറിയുന്നു! നമോവാകം! അര ദിവസത്തെ കാഷ്വൽ ലീവ് പോയിക്കിട്ടിയെങ്കിലും ദുഃഖമില്ല; നീയെന്നൊപ്പമുണ്ടല്ലോ?


December 13, 2016 ·

ഇപ്പോൾ കേട്ടത്. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ചുറ്റിയടിച്ച 'വർധ' കൊടുങ്കാറ്റ്‌ വളരെ വലിയ നാഷനഷ്ട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 7000 മുതൽ 10000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. ചെന്നൈയിൽ മിക്ക സ്ഥലങ്ങളിലും കറന്റ് ഇല്ലാത്തതിനാൽ ആളുകൾ ഇരുട്ടിൽ കഴിയുന്നു. ചിലയിടങ്ങളിൽ കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കം പോലെ.

നമ്മുടെ അംബുജാക്ഷൻ നായർ (കഥകളി) താമസിക്കുന്ന സ്ഥലത്ത് വൈദ്യതി സംവിധാനം ആകെ തകരാറിലായിരിക്കുന്നതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പറഞ്ഞു.K.s. Mohandas

December 12, 2016 ·

ഈ വർഷം കഴിയാൻ ഇനിയും കുറെ ദിവസങ്ങളുണ്ട്. എങ്കിലും ഈ വർഷത്തെ ഏറ്റവും 'അപലപനീയമായ മാദ്ധ്യമ വിവരമില്ലാഴ്മ' ഞാൻ കേട്ടു കഴിഞ്ഞു എന്നു തോന്നുന്നു. "ശിവക്ഷേത്രങ്ങളിൽ പ്രദക്ഷിണം പൂർത്തിയാക്കാൻ കഴിയാത്തതു നമ്മുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി' യെന്നു മനോരമ ചാനൽ (counter point). ക്ഷേത്രങ്ങളിലെ പ്രദക്ഷിണവഴി എന്നു മുതലാ പൊതുനിരത്തായത്? 'അമ്മാവന് അടുപ്പിലുമാകാം' എന്ന് പറയുമ്പോലെ എന്ത് വിവരക്കേട് പറയാനും കേരളത്തിലെ മാധ്യമപ്രവർത്തകർക്കു സ്വാതന്ത്ര്യമുണ്ടെന്നാണോ?

December 12, 2016 ·

ഇന്നലെ ചെന്നൈയിൽ 'വർധ' താണ്ഡവമാടി. കോടിക്കണക്കിനു രൂപയുടെ നാഷനഷ്ട്ടങ്ങൾ ഉണ്ടാക്കി. ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ ദൂരെ കടലോരപ്രദേശമായ ഞങ്ങളുടെ വാസസ്ഥലത്തും 'വർധ', അവളുടെ ശക്തി അറിയിച്ചു; ചെന്നൈയിലെപ്പോലെയല്ലെങ്കിലും. ധാരാളം മരങ്ങൾ കടപുഴകി വീണു. ചുറ്റിയടിച്ച കാറ്റിൽ വലിയ മരക്കൊമ്പുകൾ വെറും ചുള്ളിക്കമ്പുകൾ പോലെ ഒടിഞ്ഞു വീണു. വാഴകളും പപ്പായ മരങ്ങളും കൂട്ടത്തോടെ നിലംപതിച്ചു. രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ കാറ്റ് അടിച്ചുകൊണ്ടേയിരുന്നു. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ 'അഭിശപ്ത കൽപ്പാന്ത പ്രളയം കഴിഞ്ഞ മൃതഭൂമി' പോലെ വീടിനു ചുറ്റും......


December 6, 2016 ·

തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ചിതലൈവി ജയലളിത ഇന്നലെ രാത്രി മരണമടഞ്ഞു. അവരെക്കുറിച്ചു നല്ല രണ്ടു വാക്കുകൾ ഞാൻ ഒരു സുഹൃത്തിനോടു പറഞ്ഞപ്പോൾ അദ്ദേഹം ഒരുപിടി കുറ്റങ്ങൾ അവരെക്കുറിച്ചു നിരത്തി എന്നെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, താങ്കൾ പറഞ്ഞതെല്ലാം ശരി തന്നെ. പക്ഷെ ലക്ഷോപലക്ഷം മനുഷ്യരുടെ മനസ്സിൽ അവർ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണം വേണ്ടേ? അവർക്കു വേണ്ടി മരിക്കാൻ നൂറു കണക്കിന് ആരാധകർ തയ്യാറാണ്. ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏതു നേതാവിനാണ് ഇത്രമാത്രം ജനപിന്തുണയുള്ളത്?അവരെ സ്നേഹിക്കുന്നവരെല്ലാം വിവരദോഷികളായാണെന്ന മുടന്തൻ ന്യായം പറഞ്ഞാൽ ഉത്തരമാകുമോ?ലക്ഷോപലക്ഷം മനുഷ്യരുടെ സ്നേഹം ഒരു വ്യക്തി ആർജ്ജിക്കുന്നുണ്ടെങ്കിൽ, സാധാരണക്കാർക്കില്ലാത്ത എന്തോ ഒരു മഹനീയത അവർക്കുണ്ടെന്നു നാം മനസ്സിലാക്കണം. വിമര്ശിക്കുന്നതോടൊപ്പം തന്നെ ബഹുജനാഭിപ്രായത്തെ അംഗീകരിക്കാനും കഴിയണം. അതാണ് നന്മയുള്ള മനുഷ്യർ ചെയ്യേണ്ടത്.

രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് മാതാ അമൃതാനന്ദമയി ദേവിയുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ അതു മുതലാക്കി അവരെ സമൂഹമദ്ധ്യത്തിൽ അപമാനിച്ചു കാണിക്കാൻ കുറെപ്പേർ കച്ചകെട്ടിയിറങ്ങി. ആ മഹതി സമൂഹത്തിനു ചെയ്യുന്ന സേവങ്ങളെയും ലക്ഷോപലക്ഷം ആരാധകർക്ക് നൽകുന്ന സ്വാന്തനത്തെയും മറന്നു കൊണ്ടാണ് അവരെ അപമാനിച്ചു മിടുക്കരാകാൻ ഇക്കൂട്ടർ ശ്രമിച്ചത്. പക്ഷെ അമൃതാന്ദമയിക്കോ അവരുടെ സേവനമേഖലകൾക്കോ എന്തെങ്കിലും കോട്ടം സംഭവിച്ചോ? ഇല്ല. ലോകമാകമാനം ലക്ഷോപലക്ഷം ആരാധകരുള്ള അവരെ തകർക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്നു ഞാനെഴുതിയ ലേഖനത്തിൽ (http://dhanyaasi.blogspot.in/2014/02/blog-post.html) പറഞ്ഞിരുന്നു; "സാമാന്യ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഇത്രമാത്രം ലോകാംഗീകാരം ലഭിക്കുന്നത്? അവരെങ്ങിനെയാണ് United Nations ന്റെ spiritual conference നെ അഭിസംബോധന ചെയ്യാൻ ക്ഷണിക്കപ്പെടുന്നത്? ലോകത്തിലുള്ള പല സർക്കാരുകളും ആത്മീയസംഘടനകളും ഇവരെ ആദരിക്കുന്നത് എന്തുകൊണ്ടാണ്? ഉമ്മാക്കിയും ചെപ്പടിവിദ്യയും ഗ്രൂപ്പിസവും മതവും രാഷ്ട്രീയവും ഒക്കെ വച്ചു കളിച്ചു കേരളത്തിൽ വല്ലതും ഒക്കെ ആകാൻ കഴിയുമെന്നല്ലാതെ ലോകരെ മുഴുവൻ കബളിപ്പിക്കാൻ കഴിയുമോ? ബോധമുള്ളവർ ചിന്തിക്കണം". അതെ, അപമാനിക്കാൻ ഉത്സാഹം കാണിക്കുന്നവർ ഇതും ചിന്തിക്കണം.
ഇന്നലെ 'ടൈം' മാസിക reader's poll ലൂടെ നമ്മുടെ പ്രധാനമന്ത്രിയെ 'person of the year' ആയി തിരഞ്ഞെടുത്തു. ലോകത്തിലെ എല്ലാ നേതാക്കളെയും പിന്തള്ളിക്കൊണ്ടാണ് ഈ ബഹുമതി അദ്ദേഹം കരസ്ഥമാക്കിയത്. അദ്ദേഹത്തിനെ ഇഷ്ട്ടമല്ലാത്തവർ time മാസിക മഞ്ഞമാസികയാണെന്നും ഈ പോളിൽ പങ്കെടുത്തവരെല്ലാം വിവരദോഷികളാണെന്നും പറഞ്ഞു സമാധാനം കാണും തീർച്ച. പക്ഷെ, ഇരുട്ടു കൊണ്ട് ഓട്ടയടക്കലല്ലേ അത്? വെറും ഉമ്മാക്കി കാണിച്ചാലൊന്നും അന്തർദ്ദേശീയ ബഹുമതി കിട്ടില്ല.

കഴിവിനെ, അത് ആരുടെയും ആയിക്കോട്ടെ, അംഗീകരിക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. സങ്കുചിതമനോഭാവം കാരണം ഒരുവന്റെ മഹത്വങ്ങൾ കുറച്ചു കാണിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായി തീരുകയാണ് ചെയ്യുന്നത്.

ഈ എഴുതിയതിലൊന്നും രാഷ്ട്രീയം കാണേണ്ട. ഞാൻ അതിനു വെളിയിലുള്ള ആളാണ്. ഒരു സത്യം പറഞ്ഞു വെന്ന് മാത്രം.


October 30, 2016

ഇന്ന് ഇന്ദിരാഗാന്ധിയുടെ 32-)o രക്തസാക്ഷിത്വവാർഷികം. ഇന്ദിരാഗാന്ധിയുടെ വധത്തിൽ അനുശോചിച്ചുകൊണ്ട് അന്ന് ഞാൻ എഴുതിയ കവിതയിലെ നാലുവരികൾ:

"എന്റെ രക്തത്തിന്റെ അന്ത്യശകലവും
ഈ പുണ്യഭൂവിനു ക്ഷീരമായ് തീരണ-
മെന്ന നിന്നാശ സാഫല്യമായ് തീർന്നിനി
സർവ്വം മറന്നുറങ്ങാം നിനക്കു സമാധാനമായ്"


October 29, 2016 ·

ആത്മീയത എന്നാൽ സാധാരണ ലോകജീവിതത്തിൽ നിന്നും വിട്ട് സന്യാസജീവിതം നയിക്കുന്നവർക്കുള്ള കാര്യമാണെന്നും അതു ലൗകികജീവിതം നയിക്കുന്ന തങ്ങളെ സംബന്ധിക്കുന്ന കാര്യമല്ലെന്നുമുള്ള ഒരബദ്ധധാരണ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികൾക്കിടയിലും ഉണ്ട്. ക്ഷേത്രങ്ങളിൽ പോയി വഴിപാട് കഴിച്ചു പ്രാർത്ഥിക്കുന്നതാണ് തങ്ങൾക്കു പറഞ്ഞിട്ടുള്ള ആത്മീയത എന്നാണു പലരും വിശ്വസിക്കുന്നത്. ഇതിൽ കൂടുതൽ താൽപ്പര്യം ആത്മവിഷയത്തിൽ ആരെങ്കിലും കാണിച്ചാൽ അപ്പോൾ കമന്റ്‌ വരും, 'ഇനി ആളിനെ നോക്കേണ്ട, സന്യാസ ലൈനാ'.

ഭാരതം കണ്ട സന്യാസിവര്യന്മാരിൽ സർവ ശ്രേഷ്‌ഠനായിരുന്നു സ്വാമി വിവേകാനന്ദൻ. ഹൈന്ദവദർശനത്തെ വിശ്വപ്രശസ്തമാക്കി, ലോകത്തിന്റെ മുഴുവൻ അംഗീകാരവും ആദരവും നേടിക്കൊടുത്ത തേജസ്‌വിയായ ആ സന്യാസിവര്യൻ, അദ്ദേഹത്തിൻറെ 'ഭഗവത് ഗീതാ വ്യാഖ്യാന'ത്തിൽ എഴുതിയിട്ടുള്ള ചില വരികൾ ഇതാ. യുദ്ധം ചെയ്യാൻ മടിക്കുന്ന അർജ്ജുനനു, ശ്രീകൃഷ്ണൻ ഉപദേശം നൽകുന്ന വ്യാഖ്യാനഭാഗമാണ്.

"knowing this stand up and fight! Not one step back, that is the idea..... Fight it out whatever it comes. Let the stars move from the sphere! Let the whole world stand against us! Death means only a change of garment.What of it? Thus fight! You gain nothing by becoming cowards.....Taking a step backward, you don't avoid any misfortune. You have cried to all gods in the world. Has misery ceased? The masses in India cry to sixteen million gods, and still die like dogs. Where are these gods? The gods come to help you when you have succeeded. So, what's the use? Die game.....This bending the knee to superstitions, this selling yourself to your own mind does not befit you, my soul. You are infinite, birthless and deathless. Because you are infinite spirit, it does not befit to you to be a slave......Arise! Awake! Stand up and fight! Die if you must. There is none to help you. You are all the world".

(Swami Vivekananda in his Views on Bhgavath Gita)


October 26, 2016
 A Vaidyanathan shared a three years old memory.

ഇന്നലെ ചെന്നയിൽ 'ഉത്തരീയം' സംഘടിപ്പിച്ച 'കംസവധം (അക്രൂരാഗമനം)' കളി കണ്ടു. സാധാരണ അവതരിപ്പിക്കാറുള്ള ഒരു കഥയല്ലാത്തതിനാൽ ഞാനും എന്നെപ്പോലെ പലരും ആദ്യമായിട്ടായിരിക്കും ഈ കളി കണ്ടത്. അസാധാരണമായ ഒന്നു കാണുവാനും ആസ്വദിക്കുവാനുമുള്ള ഒരു താത്പര്യമുണ്ടല്ലോ? അത് തന്നെയായിരുന്നു ഈ കളിയുടെ പ്രത്യേകതയും. തികച്ചും കഥകളിത്തമുള്ള, എന്നാൽ കാലത്തിന്റെ പോക്കിൽ കഥകളിയിൽ നിന്നും മറഞ്ഞുപോകുന്ന ഇങ്ങിനെയൊരു കഥയെടുത്ത് അവതരിപ്പിക്കാൻ ധൈര്യം കാട്ടിയ 'ഉത്തരീയ' ത്തിനും വിശിഷ്യാ ഇതിനുവേണ്ടി ആത്മാര്ഥമായി പരിശ്രമിച്ച ശ്രീ. വൈദ്യനാഥനും അഭിനന്ദനങ്ങൾ.

കിളിമാനൂർ രാമവർമ്മ കോയിത്തമ്പുരാൻ രചിച്ച 'കംസവധ'ത്തിന്റെ ഹൃദയം, കംസന്റെ മന്ത്രിയായ അക്രൂരന്റെ കൃഷ്ണഭക്തിയിലാണ്. രാമകൃഷ്ണന്മാരെ ചതിയിൽ കൊല്ലുവാൻ നിശ്ചയിച്ച കംസൻ, അവരെ നന്ദഗൃഹത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരുവാൻ അക്രൂരനെ നിയോഗിക്കുന്ന നിമിഷം മുതൽ ഈ കൃഷ്ണഭക്തിയുടെ ഓളത്തിലാണ് അരങ്ങ്. സാഹിത്യപരമായും ആലാപനപരമായും ഉന്നത നിലവാരം പുലർത്തുന്ന പദങ്ങളുടെ സഹായം ഉണ്ടെങ്കിലും അക്രൂര വേഷക്കാരന്റെ ഭക്തിയുടെ മനോധർമ്മാവിഷ്ക്കാരത്തിനുള്ള കഴിവാണ് കളിയുടെ ജയപരാജയങ്ങൾ നിര്ണ്ണയിക്കുക. ശ്രീമാന്മാർ. കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള തുടങ്ങി അപൂർവ്വം ചില നടന്മാർ അക്രൂരവേഷത്തിൽ അദ്വിതീയരായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഈ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് ഇന്നലെ ഈ വേഷം കെട്ടിയ, മാങ്കുളത്തിന്റെ പ്രിയശിഷ്യനായ, ശ്രീ. ഇഞ്ചക്കാട്ടു രാമചന്ദ്രൻ പിള്ള. ആട്ടത്തിലൂടെ അതദ്ദേഹം തെളിയിക്കുകയും ചെയ്തു. കാണുന്നവന്റെ കണ്ണു നനക്കുന്നതാണ് കുചേലവൃത്തത്തിലെ നെല്ലിയോടിന്റെ കൃഷ്ണഭക്തിയെങ്കിൽ കണ്ണനെ ഉള്ളിലിട്ടങ്ങനെ താരാട്ടി താരാട്ടി പ്രേക്ഷകനെയും തന്നെത്തന്നെയും ആനന്ദസാഗരത്തിൽ ആറാടിക്കുന്ന അക്രൂരഭക്തിയായിരുന്നു ഇഞ്ചക്കാടന്റേത്.

ചിട്ട എന്ന പദം കൊണ്ടു സാധാരണ ഉദ്ദേശിക്കുന്ന വേലിക്കെട്ടുകൾക്കുള്ളിൽ നിൽക്കാത്ത, തെക്കൻ സമ്പ്രദായത്തിന്റെ ഭാവപ്രകാശമായിരുന്നു ഇന്നലെക്കണ്ട അക്രൂരന്റെ ആട്ടങ്ങളിൽ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെ നടന്റെ മുദ്രകൾ താളത്തിനൊത്ത് വീഴുകയോ വീഴാതിരിക്കുകയോ ചെയ്തിരിക്കും. ആട്ടത്തിന്റെ വേഗത കൂടുതൽ കാരണം, ചിലപ്പോഴെങ്കിലും ചില പാളിച്ചകളും ഉണ്ടായി. ഒരവസരത്തിൽ ബലരാമൻ കയറുന്നതിനു മുൻപ് അക്രൂരൻ തെളിച്ച രഥം ബലരാമൻ കയറിയപ്പോഴേക്കും ലക്ഷ്യ സ്ഥാനത്തെത്തിക്കഴിഞ്ഞിരുന്നു! ആട്ടത്തിന്റെ വേഗത തെല്ലു കുറഞ്ഞിരുന്നുവെങ്കിൽ ഭാവപ്രകാശം ഇനിയും നന്നാകുമെന്നായിരുന്നു എനിക്ക് തോന്നിയത്.

ശ്രീ. കലാമണ്ഡലം (ഓയൂർ) രതീശന്റെയായിരുന്നു കംസവേഷം. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന ആട്ടത്തിൽ ചെറിയ ഒരു പദാട്ടം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കിഭാഗം മുഴുവൻ തന്റെടാട്ടം ആയിരുന്നു. കൃഷ്ണ വിഷയത്തിൽ ഒട്ടു മിക്കവാറും എല്ലാവര്ക്കും അറിയാവുന്ന ഭാഗവതപുരാണം ആണ് ആടിയത്. ചിട്ടക്കളിയുടെ സൌന്ദര്യത്തിൽ ഉറച്ചു നിന്ന അവതരണങ്ങൾക്ക് തെക്കൻ ശീലങ്ങളുടെ തലോടൽ ചിലപ്പോഴെങ്കിലും കൊടുക്കാൻ നടൻ ശ്രദ്ധിച്ചിരുന്നു. വേഷവും ആട്ടവും നല്ലതായിരുന്നു, അതിഗംഭീരം എന്നൊന്നും വിളിക്കുന്നില്ല.

എന്റെ മനസ്സിലുള്ള ഒരു 'യൗവനകൃഷ്ണ'ന്റെ രൂപവും ഭാവവും ആയിരുന്നു കലാമണ്ഡലം രാജീവനിൽ കണ്ടത്. കഥാപാത്രത്തെ അറിഞ്ഞു അവതരിപ്പിക്കാനുള്ള കഴിവ് ഈ യുവനടനിലുണ്ട്. ഇന്നലത്തെ അഭിനയം ചില സ്ഥലങ്ങളിലൊക്കെ അൽപ്പം o v e r ആയിപ്പോയി. ശ്രദ്ധിച്ചാൽ രാജീവിനു മനസ്സിലാകും. ശ്രേഷ്ട്ടനായ അനുജന്റെ മാന്യനായ ചേട്ടനായിരുന്നു R L V പ്രമോദിന്റെ ബലരാമൻ.

അരങ്ങുകൾ പ്രായേണ വിരളമായ 'കംസവധം' പാടാൻ അറിയാവുന്ന ഗായകരും വിരളമാണ്. ശ്രീ. കലാമണ്ഡലം സുരേന്ദ്രന്റെ ആലാപനത്തിൽ അങ്ങിനെയൊരു ബുദ്ധിമുട്ടൊന്നും കണ്ടില്ല. ഇടയ്ക്കിടയ്ക്ക് ബുക്ക്‌ നോക്കുന്നുണ്ടായിരുന്നെങ്കിലും, ഗംഗാധരനാശാന്റെ ശിഷ്യൻ, വളരെ ഹൃദ്യമായി തന്നെ പാടി. ചില പദങ്ങൾ അതി ഗംഭീരവുമായിരുന്നു. ശ്രീ തിരുവല്ല ഗോപിക്കുട്ടൻ നായരാശാന്റെ ശിഷ്യൻ പരിമണം മധുവിന്റെ ശിങ്കിടിയും മികച്ചതായിരുന്നു.

കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ടയും കലാമണ്ഡലം അച്ചുതവാര്യരുടെ മദ്ദളവും രംഗം ശരിക്കും കൊഴുപ്പിച്ചു.
കളികണ്ട സന്തോഷത്തിൽ ഞാനും മോനും വേദി വിട്ടു. ഇങ്ങനെയൊക്കെയുള്ള നല്ല കഥകൾ കഥകളി ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതു കഷ്ട്ടമാണ്. ഇതൊക്കെ നടത്താൻ ഓടി നടന്ന 'ഉത്തരീയത്തി' ലെ ഊര്ജ്ജസ്വലരായ കഥകളിപ്രേമികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.......


October 11, 2016 ·

കറതീർന്ന കോൺഗ്രസ്സുകാരനായിരുന്ന എന്റെ അച്ഛനെക്കണ്ടു വളർന്നതിനാലാകാം വിദ്യാർത്ഥിയായിരുന്ന കാലത്ത് ഞാനൊരു കോൺഗ്രസ് അനുഭാവിയായിരുന്നു (പ്രവർത്തകനായിരുന്നില്ല). എങ്കിലും ഞാൻ ആദരവോടെ നോക്കിക്കണ്ടിരുന്നത് അക്കാലത്തെ ഊർജ്ജ്വസ്വലരും നിസ്വാർത്ഥരും മനുഷ്യസ്നേഹികളുമായ ചില കമ്മ്യൂണിസ്റ്റു നേതാക്കന്മാരെയായിരുന്നു.... ഇ .എം.എസ്, സി.അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ.... വാക്കും പ്രവൃത്തിയും ഒന്നായിരുന്നവർ. തങ്ങൾക്കായി ഒന്നും നേടാതെ,സമൂഹത്തിന്റെ ഉയർച്ചക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ചവർ.....

രാഷ്ട്രീയവുമായി യാതൊരു ബന്ധവും എനിക്കില്ലെങ്കിലും, ഈ ഭരണ കാലത്ത് കേരളത്തിന് പുതിയൊരു ദിശാബോധം കൈവരും എന്നു ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രമാദ്ധ്യമങ്ങളിൽ നിറയുന്ന കേരളവാർത്തകൾ എന്നെ ലജ്ജിപ്പിക്കുന്നു, ദു:ഖിപ്പിക്കുന്നു. നമ്മുടെ നാട് എന്താണിങ്ങനെയായത്? ഇത് ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവം ശപിച്ച നാടോ?

'സ്വാർത്ഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം' എന്ന കവിവാക്യം എത്ര അന്വർത്ഥം!ഒക്ടോബർ 10, 2016

എന്റെ വീട്ടുമുറ്റത്തെ മാവിലുണ്ടായ അതിമധുരമുള്ള രണ്ടുമൂന്നു പഴുത്ത മാങ്ങകൾ ഞാനെന്റെ സുഹൃത്തിനു കൊണ്ടുക്കൊടുത്തു. ആത്മീയവിഷയത്തിൽ അതീവതല്പരനായ ഒരു സീനിയർ സയന്റിസ്റ്റാണ് സുഹൃത്ത്. പിറ്റേന്ന് കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, 'മോഹൻദാസ് തന്ന മാങ്ങ എത്തിച്ചേരേണ്ട സ്ഥലത്തു തന്നെ ഞാൻ എത്തിച്ചു'. കാര്യം എന്താണെന്ന് മനസ്സിലാകാതെ ഞാൻ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു,'ഇന്നലെ ഞാനും ഭാര്യയും കൂടി മലമുകളിലെ അമ്പലത്തിൽ പോയി, മാങ്ങ നടയിൽ സമർച്ചു. So, man, you are blessed now'. ഞാനൊന്നു ചിരിച്ചിട്ടു പറഞ്ഞു, 'സാർ ഇതിനായി വളരെ കഷ്ടപ്പെട്ടു മലയെല്ലാം കേറേണ്ട കാര്യമില്ലായിരുന്നു. അതിലും വലിയ ജീവനുള്ള ദൈവങ്ങൾ ദിവസവും എന്റെ മാങ്ങകൾ തിന്നു സംതൃപ്തരായിട്ടെന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കയാണ്. ദിവസവും നാലഞ്ചു മാങ്ങകളെങ്കിലും അണ്ണാനും കാക്കയും കിളികളും തിന്നാറുണ്ട്, ഞാനവരെ ഓടിക്കാറില്ല'.

ആത്മീയത എന്നാൽ എന്തെന്ന് ഭൂരിഭാഗം ഭക്തർക്കും അറിയില്ല. പ്രകൃതിയോടും മനുഷ്യരും ജന്തുജാലങ്ങളും സസ്യജാലങ്ങളും അടക്കമുള്ള അതിലെ ആവാസവ്യവസ്ഥയോടുമുള്ള സ്നേഹവും ആദരവും സഹാനുഭൂതിയും ഒക്കെയാണീ ആത്മീയത എന്നത്. സമൂഹത്തിലെ അധാർമ്മിക പ്രവൃത്തികളോട് പ്രതികരിക്കാനും ഫലേച്ഛ കൂടാതെ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുവാനും ഒരാൾക്ക് കഴിയുന്നുണ്ടെങ്കിൽ അയാളാണ് യഥാർത്ഥ ആത്മീയവാദി.

എല്ലാവർക്കും എന്റെ വിജയദശമി ആശംസകൾ.


സെപ്റ്റംബർ 22 , 2016

ഇന്നത്തെ മനോരമപ്പത്രത്തിന്റെ (ചെന്നൈ) ഫ്രണ്ട് പേജിൽ 'ഒരു കോടീശ്വരൻ നായയ്ക്കായി എട്ട് ഐ ഫോണുകൾ വാങ്ങി' എന്ന ഒരു ചെറിയ വാർത്തയുണ്ട്. ആ വാർത്ത തുടങ്ങുന്നത് 'ഒരു ഐ ഫോണിനു വേണ്ടി കൊതിക്കാത്തവരുണ്ടാകില്ല' എന്ന വാചകത്തോടെയാണ്. ഒരു 'കുഞ്ഞിക്കാലു കാണാൻ കൊതിക്കാത്തവരുണ്ടാകില്ല' എന്നൊക്കെയായിരുന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതിപ്പം ഐ ഫോണായോ?

സെപ്റ്റംബർ 21, 2016

ഓഫീസിൽ നിന്നും വന്നിട്ട് ഇന്നത്തെ വാർത്ത കേൾക്കാം എന്ന് ചിന്തിച്ചു ടീവീക്ക്‌ മുൻപിലിരുന്നതാണ്. കേൾക്കാൻ ലജ്ജ തോന്നുന്ന വാർത്തകൾ കേട്ടു. തെക്കു തൊണ്ണൂറു വയസ്സുള്ള അമ്മുമ്മയെ ആരോ പീഡിപ്പിച്ചു, വടക്ക് അച്ഛൻ മോളെ പീഡിപ്പിച്ചു......ഹോ. ടീവീ ഓഫ് ചെയ്തു. 8 മണിയിലെ അവലോകനമെങ്കിലും കേൾക്കാം എന്നു വിചാരിച്ചു പിന്നേം ഓൺ ചെയ്തു. എല്ലാ ചാനലിലും പീഡനം തന്നെ ചർച്ച. പീഡനം കൊണ്ട് സമൂഹത്തിനുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചു തലനാരിഴ കീറി പരിശോധന നടക്കയാണ്. സത്യത്തിൽ ഓരോ പീഡനവും മാദ്ധ്യമങ്ങൾ ആഘോഷിക്കയാണിവിടെ.

നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായ നിരവധി സൈനികരെ പാക് തീവ്രവാദികൾ നിർദ്ദയം കോലചെയ്തു. ലോകരാഷ്ട്രങ്ങളുടെയെല്ലാം ശ്രദ്ധയും അനുകമ്പയും പിടിച്ചു പറ്റിയ ദാരുണ സംഭവം. യുദ്ധം ഉണ്ടാകുമോ എന്നു പോലും ജനങ്ങൾ ചിന്തിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നു. രാജ്യം ചന്ദ്രനിൽ എത്തിയാലോ മറ്റു വലിയ വലിയ നേട്ടങ്ങൾ കൊയ്താലോ ഒന്നും ഇവിടെ യാതൊരും ചർച്ചയും വരില്ല. പീഡനം, കോല, കൊള്ളിവയ്പ്പു, തീവ്രവാദം....ഇതൊക്കെ നമുക്ക് ആഘോഷമായിരിക്കയാണ്. കഷ്ട്ടം. ഇതു നമ്മുടെ ശാപമാണ്.


സെപ്റ്റംബർ 13, 2016

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ജീവിതത്തിൻറെ ആദ്യ ഇരുപതുവർഷങ്ങളേ നാട്ടിൽ കഴിയാൻ സാധിച്ചുള്ളു. പഠിത്തവും ജോലിയുമായി 37 വർഷങ്ങളായി കേരളത്തിന് വെളിയിലാണ് ജീവിതം. ഇതിനിടയിൽ ചില വർഷങ്ങളിൽ ഓണം കൂടാൻ നാട്ടിൽ പോയതൊഴിച്ചാൽ ഓണമെല്ലാം മറുനാട്ടിൽ തന്നെ.

നാട്ടിലെ ജീവിതത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിൽ മുന്നിൽ നിൽക്കുന്നത് ഓണമാണ്. കഴിഞ്ഞ കാലത്തെ ഓണത്തെക്കുറിച്ചൊക്കെ കവികൾ പാടുമ്പോഴും പലരും ഓർമ്മകൾ പങ്കുവെക്കുമ്പോഴും ഓർത്തുപോകും, ഇപ്പറയുന്നതിലും എത്രയോ ഗംഭീരമായി ഓണം കൊണ്ടാടിയിരുന്നു ഒരു ബാല്യകൗമാരകാലം എനിക്കുണ്ടായിരുന്നു.അത്തപ്പൂക്കൾക്കായി കൂട്ടുകാരുമൊത്ത് നാടായ നാടു മുഴുവൻ നടന്നതും, ആമ്പൽ പൂക്കൾ ശേഖരിക്കാൻ ഏതു കുളത്തിലും കൂസലില്ലാതെ നീന്തിയതും, ഊഞ്ഞാലും, കോടിയുടുപ്പും, ഉത്രാടം മുതൽ ഉതൃട്ടാതി വരെ നീളുന്ന ഓണസദ്യകളും, ബന്ധുഗൃഹങ്ങളിലേക്കുള്ള യാത്രകളും........... ഇപ്രായത്തിലും ഓണമെന്നു കേൾക്കുമ്പോൾ ഒരോണക്കിളി മനസ്സിൽ പാറിപ്പറക്കുന്നു.

ഇങ്ങനെയൊക്കെ കഴിഞ്ഞ എന്റെ ബാല്യകാലത്തെ, 27 വർഷങ്ങൾക്കു മുൻപ് ഞാൻ എൻറെ മോനോട് പങ്കുവച്ചത്, ഈ ഓണദിനത്തിൽ നിങ്ങളെല്ലാവരോടും കൂടി ഒന്നു പങ്കുവയ്ക്കട്ടെ.

ബാല്യസ്മരണകൾ (കവിത)

അത്താഴമൂണും കഴിഞ്ഞു കസാലയിൽ
പത്രവും വായിച്ചു വിശ്രമിച്ചീടവേ
എത്തീയരികിൽ കുമാരനെന്നച്ചുമോ-
നച്ഛാ കഥ പറയെന്നു കിണുങ്ങയായ്

ഉണ്ണിതന്നുള്ളം കുളിരും കഥകൾ തേൻ-
തുള്ളികളെന്നാത്മ ഹർഷമായ് തീരവേ
ഓർമ്മയിലോടി വരികയായ് ജീവിത-
പാതയിലെങ്ങോ മറന്ന രോമാഞ്ചങ്ങൾ

*****************************************************
അമ്മയോടൊട്ടിക്കിടന്നതും പ്രേമമോട-
മ്മൂമ്മയെന്നേ എടുത്തു നടന്നതും
അമ്പിളിമാമനെ നോക്കിച്ചിരിച്ചതും
തുമ്പിക്കു പിന്നാലെ പാറിപ്പറന്നതും

പിന്നെ ഒരുനാളുഷസ്സിൽ സരസ്വതീ-
സന്നിധാനത്തിൽ ഹരിശ്രീ കുറിച്ചതും
അന്തരാത്മാവിൽ വിളങ്ങുമൻപത്തിയാ-
റക്ഷരമന്ത്രങ്ങളന്നു പഠിച്ചതും

ചേപ്പാട്ടുസ്‌കൂളിൽ ഗണനീയനന്നു ഞാൻ
ചാച്ചാനെഹ്രുവായ് വേഷമണിഞ്ഞതും
രാഷ്ട്രപിതാവിനു ജയ്‌ വിളിക്കുന്നേരം
സ്വദേശാഭിമാനമെന്നുള്ളിൽ നിറഞ്ഞതും

തത്തക്കിളിയെ പിടിക്കാൻ സതീർത്ഥനുമൊത്തു
നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും

പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും

പുത്തൂരെ കാട്ടിലെ വള്ളിയിലൂഞ്ഞാലിൽ
സർക്കസ്സുകാട്ടി കളിക്കുമ്പോൾ കാറ്റുവന്നൊ-
ട്ടുമാങ്ങാ നിലത്തടിച്ചിട്ടതും
കൂട്ടരോടൊത്തു പെറുക്കി നിറയെ ഭുജിച്ചതും

അത്തം മുതൽ വീട്ടുമുറ്റത്തു ചേച്ചിമാ-
രൊത്തു പൂക്കളമിട്ടതും ഓണനാൾ -
പുത്തനുടുപ്പും കറങ്ങാത്ത പ്ലാസ്റ്റിക്കു വാച്ചും
ധരിച്ചു ഗമയിൽ നടന്നതും

ക്ഷേത്രക്കുളത്തിൽ സതീർത്ഥരും ഞാനു-
മന്നാത്തമോദം നീരാടിക്കളിച്ചതും
വെള്ളം നിറഞ്ഞ കുഴിയിൽ കടലാസ്സു-
വള്ളങ്ങൾ വിട്ടു കളിച്ചുല്ലസിച്ചതും

മാവായ മാവെല്ലാം പൂത്തതു കാണുമ്പോൾ
മാനസം കോരിത്തരിച്ചതും തെന്നലി-
ലാലോലമാടിക്കളിക്കും പരപ്പാർന്ന
നെൽവയൽ നോക്കി ആമോദമിരുന്നതും

സംഗീതസാന്ദ്രമാം നൂറു ത്രിസന്ധ്യകൾ
അമ്പല മുറ്റത്തെനിക്കായ് വിരിഞ്ഞതും
ചന്ദനച്ചാർത്തു കഴിഞ്ഞ തിരുമേനി
കണ്ടു വണങ്ങി ഞാൻ ധ്യാനിച്ചു നിന്നതും

****************************************************
വർഷങ്ങളേറെക്കഴിഞ്ഞു പരിണാമ-
ചക്രത്തിലിന്നു ഞാൻ അച്ഛനാണെങ്കിലും
നിത്യം സുഗന്ധം പരത്തും സുരഭില
പുഷ്പപങ്ങളാണെന്റെ ബാല്യസ്മരണകൾ

അച്ചു ഉറങ്ങി സ്വച്ഛന്ദം മടിത്തട്ടിൽ
യക്ഷിക്കഥയിലെ കൊച്ചുഗന്ധർവനായ്
സ്വർണ്ണാഭ തൂവുന്ന ബാല്യസ്വപ്നങ്ങളെ-
ന്നുണ്ണിമോനന്യമോ ശാസ്ത്രയുഗമിതിൽ ?


സെപ്റ്റംബർ 05, 2016

എൻറെ ആത്മീയവിഷയക്കുറിപ്പുകൾ കണ്ടിട്ട് ചിലർക്കെങ്കിലും ഞാനൊരു അമ്പലവിരോധിയായ നിരീശ്വരവാദിയാണോ എന്ന സംശയം ഉദിക്കുന്നുണ്ട്. അത് ശരിയല്ലെന്ന് പറയട്ടെ. അമ്പലങ്ങൾ നാടിന്റെ ഐശ്വര്യം ആണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആത്മീയതയുടെ ആദ്യപാഠങ്ങൾ പഠിക്കേണ്ട സ്ഥലങ്ങളുമാണ് ക്ഷേത്രങ്ങൾ. നാടിന്റെ കലാസാംസ്കാരികരംഗങ്ങളുടെ കേന്ദ്രവുമാണ് ക്ഷേത്രങ്ങൾ. ദുഖിതനും പീഡിതനും ക്ഷേത്രങ്ങൾ ആശാകേന്ദ്രങ്ങൾ തന്നെയാണ്. പക്ഷേ, അമ്പലങ്ങളിൽ നടക്കുന്ന പൂജക്കും വഴിപാടിനും മുകളിൽ ഒരു ആത്മീയതലമുണ്ടെന്നും ആ തലത്തിൽ കുറേപ്പേരെങ്കിലും എത്തിച്ചേർന്നാൽ മാത്രമേ സനാതനധർമ്മശാസ്ത്രപ്രകാരമുള്ള വ്യക്തിവികാസവും സാമൂഹ്യവികസനവും സാധ്യമാകുകയുള്ളൂ എന്നും ഞാൻ ഉറച്ചു വിശ്വസിക്കയും ചെയ്യുന്നു. പൂജകൾക്കും വഴിപാടുകൾക്കും പുറമെ, വിശ്വാസികളിൽ ശരിയായ ആത്മീയബോധം വളർത്തി, അവരെ സമൂഹത്തിനു പ്രയോജനമുള്ള നല്ല മനുഷ്യരായി വളർത്തിയെടുക്കേണ്ടതും ക്ഷേത്രങ്ങളുടെ കടമയാണ്. അത് വലുതായിട്ടൊന്നും സംഭവിക്കുന്നില്ല എന്ന പരാതി മാത്രമേ എനിക്കുള്ളൂ.


ആഗസ്റ്റ് 22, 2016

മനോരമയും ഐ.എം.എയും ചേർന്ന് നടത്തിയ പഠനത്തിൽ തിരുവന്തപുരത്തെയും കൊച്ചിയിലെയും വാഹനങ്ങളുടെ ഹോൺ മൂലമുണ്ടാകുന്ന ശബ്ദശല്യം സഹിക്കാവുന്നതിലും മൂന്നിരട്ടിയാണെന്നും ഇത് മനുഷ്യനിൽ പലവിധരോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഇന്നത്തെ മനോരമ ന്യൂസ്.

മൂന്നു വർഷങ്ങൾക്കു മുൻപ് എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഒരു ജർമ്മൻകാരനുമൊത്ത് പോണ്ടിച്ചേരി സന്ദർശിക്കാൻ പോയി. ടാക്സി കാറിലായിരുന്നു യാത്ര. ഡ്രൈവർ നിരന്തരം ഹോൺ അടിച്ചുകൊണ്ടിരുന്നു. എന്തിനാണിങ്ങനെ വെറുതെ ഹോൺ അടിക്കുന്നതെന്നു സുഹൃത്ത് ചോദിച്ചു കൊണ്ടേയിരുന്നു. കുറേക്കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ ചെവി പൊത്തിപ്പിടിച്ചു തുടങ്ങി. ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. പറഞ്ഞാൽ ഒരഞ്ചു മിനിട്ടു ഹോൺ അടയ്ക്കില്ല, പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ എന്ന സ്ഥിതി. കുറേക്കഴിഞ്ഞപ്പോൾ സുഹൃത്തിന്റെ ക്ഷമ നശിച്ചു. വണ്ടി നിർത്താൻ പറഞ്ഞു. തനിക്കു ഇനി മര്യാദക്ക് ഓടിക്കാൻ വയ്യായെങ്കിൽ ഇവിടെ വിട്ടിട്ടു പോ എന്നു ദേഷ്യത്തോടെ പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങാൻ തുടങ്ങി. ഒരു വിധത്തിൽ ആളിനെ സമാധാനപ്പെടുത്തി ആ യാത്ര അവസാനിപ്പിച്ചെന്നു പറഞ്ഞാൽ മതിയല്ലോ?

പാശ്ചാത്യ രാജ്യങ്ങളിൽ വാഹനത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് അമാന്യതയാണ്, അപമര്യാദയാണ്. മര്യാദ വിടുന്നത് അവിടുത്തുകാർക്കിഷ്ടമല്ലാത്തതിനാൽ അവിടെ നിരത്തുകളിൽ ഹോണിന്റെ ശബ്ദം വളരെ വിരളമായേ കേൾക്കാൻ കഴിയൂ. നമ്മുടെ രാജ്യത്തു മനുഷ്യർക്ക് ഇല്ലാത്ത ഒരേ ഒരു കാര്യം അതാണല്ലോ, മര്യാദ!


ആഗസ്റ്റ് 21, 2016

നാടിന്റെ അഭിമാനമായ പി .വി . സിന്ധു ഒളിമ്പിക്‌സ് ഫൈനലിൽ കഷ്ട്ടപ്പെട്ടു കളിക്കുമ്പോൾ സ്വന്തം നാട്ടുകാർ അവരുടെ ജാതി ഗൂഗിളിൽ തിരയുന്ന തിരക്കിലായിരുന്നു. ജാതി അറിഞ്ഞാലല്ലേ എങ്ങിനെ അഭിനന്ദിക്കണമെന്നു ചിന്തിക്കാൻ കഴിയൂ!

ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന മിടുക്കനായ എൻറെ ഒരു സീനിയർ സയന്റിസ്റ്റിന് അമ്പതു വയസ്സ് കഴിഞ്ഞപ്പോൾ ആത്മീയത തലയ്ക്കു പിടിച്ചു. എന്നെക്കണ്ടാൽ ആത്മവിഷയമേ സംസാരിക്കൂ. സനാതന ധർമ്മത്തോട് അടങ്ങാത്ത ആവേശവും ആദരവും. പക്ഷെ ഒരു കാര്യത്തിൽ അദ്ദേഹത്തിന് നിഷ്ക്കര്ഷയുണ്ട്; തൻറെ ജാതിയിലുള്ളവരുടെ ആത്മീയ ഗ്രന്ഥങ്ങളെ പഠിക്കൂ, അങ്ങനെയുള്ളവരുടെ പ്രഭാഷണങ്ങളേ കേൾക്കൂ. സഹികെട്ടപ്പോൾ ഞാൻ പറയാതെ പറഞ്ഞു, താങ്കൾക്കു പറ്റിയ പണിയല്ല ഇത്!

നമ്മുടെ നാട്ടിൽ സനാതനധർമ്മത്തിന്റെ ഒരു ഗതികേട് !





Sunday, June 4, 2017

കലാമണ്ഡലം ഗോപിയാശാന് അശീതി ആശംസകൾ

കലാമണ്ഡലം ഗോപിയുടെ 80-)o പിറന്നാളാഘോഷങ്ങൾ തൃശ്ശൂരിൽ നടക്കുകയാണ്. പേരു പറയുമ്പോൾ അതിൽ ബഹുമാനം കലർത്തുന്നതു ശരിയല്ലെന്നതു കൊണ്ടു മാത്രം 'ഗോപി' എന്നു വിളിച്ചെന്നേയുള്ളൂ. വിളിക്കേണ്ടത് 'ഗോപിയാശാൻ' എന്നാണ്. ലോകം മുഴുവൻ അങ്ങിനെയാണ് വിളിക്കുന്നത്. ആ വിളിക്ക് അങ്ങേയറ്റം അർഹനായ സമുന്നതനായ കലാകാരനാണദ്ദേഹം. കഥകളിയരങ്ങിന്റെ ഊർജ്ജമായി വിളങ്ങുന്ന കളിവിളക്കിനോളം വളർന്നു നിൽക്കുന്ന ഈ മഹനീയ കലാപ്രതിഭയ്ക്കു അശീതിയാശംസകളും പ്രണാമങ്ങളും നേരുന്നു.

ഇതു വായിക്കുന്നവരിൽ എത്രപേർക്കു കഥകളിയുമായി ബന്ധമുണ്ടെന്നെനിക്കറിയില്ല. കഥകളിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കും സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിവുള്ളവർക്കും ഗോപിയാശാന്റെ കഥകളി മുഖം പരിചിതമായിരിക്കണം. നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളനകലയായ കഥകളിയുടെ സമസ്തസൗന്ദര്യവും ആവാഹിച്ചെടുത്തൊരു ഉടൽരൂപമാണ് ഗോപിയാശാൻ. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പത്തു വസ്തുക്കൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊന്ന് കലാമണ്ഡലം ഗോപിയുടെ പച്ചവേഷമായിരിക്കുമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞതിൽക്കൂടുതൽ ഞാനെന്തു പറയാൻ? ആഹാര്യത്തിന്റെ സൗന്ദര്യം പോലെ തന്നെ പത്തരമാറ്റു സൗന്ദര്യമുള്ളതാണ് അദ്ദേഹത്തിൻറെ കഥകളി അവതരണമെന്നതും അതനുഭവിച്ചിട്ടുള്ളവർക്ക് അറിവുള്ളതാണ്.


തൊണ്ണൂറുകളുടെ അവസാനത്തിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രൂസ്റ്റിന്റെ കാർമ്മികത്വത്തിൽ നടന്ന  ഏഷ്യാനെറ്റ് 'കഥകളി സമാരോഹം'(ഒന്നാം ഭാഗം) സംപ്രേക്ഷണം ചെയ്തു കൊണ്ടിരുക്കുമ്പോൾ, ഭാവി തലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കുന്നതിലേക്കായി നളചരിതം നാലുദിവസങ്ങളും ഗോപിയാശാനെക്കൊണ്ടു തന്നെ അവതരിപ്പിച്ചു സംപ്രേക്ഷണം ചെയ്യണം എന്നു ഞാൻ ട്രസ്റ്റ് ഭാരവാഹികളോടഭ്യർത്ഥിച്ചിരുന്നു. എന്റെ അഭ്യർത്ഥന മാനിച്ചോ അല്ലയോ എന്നെനിക്കറിയില്ല, 'സമാരോഹ'ത്തിലെ നളചരിതം നാലുദിവസങ്ങളിലും ഗോപിയാശാൻ തന്നെ വേഷമിട്ടു. കലാമണ്ഡലം കൃഷ്ണൻ നായരാശാൻറെ നളചരിതാവതരണം മുഴുവൻ റെക്കോർഡ് ചെയ്തു കലാലോകത്തിനു ലഭിക്കാതിരുന്നതുപോലെയുള്ളൊരു വലിയ നഷ്ട്ടം ഉണ്ടാകരുതെന്ന ആഗ്രഹത്തിന്റെ പേരിലാണ് അന്നു ഞാനതു ചെയ്തത്. കൃഷ്ണൻ നായരാശാനെയും ഗോപിയാശാനെയും പോലെയുള്ള കഥകളി പ്രതിഭകൾ എന്നുമുണ്ടാകുന്നതല്ല, ഒരു നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രമേ ഉണ്ടാകാറുള്ളൂ. അവരുടെ കലാസപര്യകൾ അതീവ ജാഗ്രതയോടെ സൂക്ഷിച്ചു വെക്കേണ്ടത് കലാലകത്തിന്റെ കടമയാണ്.

കഥകളിയുടെ തെക്കൻ-വടക്കൻ വേർതിരുവകളെക്കുറിച്ചുള്ള ഇന്റർനെറ്റ് സംവാദങ്ങളിൽ ഒരു കാലത്തു സജീവമായി പങ്കെടുത്തിട്ടുള്ളയാളാണ് ഞാൻ. ആ വിഷയങ്ങളൊന്നും ചർച്ച ചെയ്യാനുള്ള ഇടമല്ല ഇത്.  എങ്കിലും തെക്കൻ കേരളത്തിനു കഥകളി ആസ്വദിക്കാനറിയില്ലെന്നും തെക്കു നിന്നുണ്ടായ 'നളചരിതം ആട്ടക്കഥ' കളിക്കാൻ കൊള്ളാത്തതാണെന്നും മറ്റും വ്യാഖ്യാനിച്ചു, പൊതുഖജനാവിൽ നിന്നു പണം പറ്റുന്ന കലാമണ്ഡലത്തിൽ നിന്നു പോലും അതിനെ വെളിയിൽ നിർത്താൻ ഉത്സാഹം കാണിച്ചവർക്കുള്ള നല്ല മറുപടിയാണ് കലാമണ്ഡലം ഗോപിയെന്നു പറയാതെ തരമില്ല. ഇന്നലെ തൃശ്ശൂരിൽ നടന്ന കഥകളി സെമിനാറിൽ സംസാരിച്ചവരിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് ഗോപിയാശാൻറെ നളനെയും ബാഹുകനെയും കുറിച്ചായിരുന്നു എന്നത് എന്നിൽ കൗതുകമുണർത്തി. നളചരിതം എന്നൊരു കഥയില്ലായിരുന്നെങ്കിൽ ഗോപിയാശാനെന്നൊരു കഥകളിപ്രതിഭ ഉണ്ടാകുമായിരുന്നില്ല എന്നാണു പണ്ഡിതസദസ്സു പറഞ്ഞുവച്ചതെന്ന് തോന്നിപ്പോയി. കഥ ഏതെന്നുള്ളതെന്നല്ല, അതു രംഗത്തവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള വൈഭവമാണ് കഥകളി നടനു വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഗോപിയാശാന് സഹൃദയലോകത്തിന്റെ ആദരവുകൾ മാത്രമല്ല, മനം നൊന്തു നിൽക്കുന്ന ഉണ്ണായി വാരിയരുടെ ആത്മാവിന്റെ അനുഗ്രഹാശിസ്സുകളും ആവോളം ഉണ്ടാകും എന്നതു തീർച്ച. ഗോപിയാശാന് ഒരിക്കൽ കൂടി എന്റെ പ്രണാമം.