Saturday, November 10, 2018

രാമായണമാസക്കുറിപ്പ് - 2016

രാമായണമാസക്കുറിപ്പ് - 1

കഴിഞ്ഞ വർഷം രാമായണമാസത്തിൽ ഞാൻ ഇട്ട ഒരു പോസ്റ്റിനെ ഇന്ന് എന്റെ സുഹൃത്ത് 'like' ചെയ്ത് ഓർമ്മയിൽ കൊണ്ടുവന്നു. അന്നത്തെ സാഹചര്യത്തിൽ എഴുതിയ വരികൾ ഇന്നും പ്രസക്തമായി നിൽക്കുന്നു; ഭരണം മാറിയാലും മനുഷ്യമനസ്സുകൾക്കു വലിയ മാറ്റം വരില്ല. അതിനു രാമായണം വായിക്കുകതന്നെ വേണം; വെറുതെ വായിക്കയല്ല; അതിലെ വരികളിൽ നിറഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാക്കി. അർത്ഥസമ്പൂർണ്ണമായ ഒരു രാമായണ പഠന മാസം എല്ലാവർക്കും നേരുന്നു.

      ***                     ***                       ***                      ***                      ***                  ***

''ചക്ഷുശ്രവണ ഗളസ്ഥമാം ദുർദ്ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവും

ആലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു .........''

(പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുമ്പോഴും തവള ഭക്ഷണം തിരയുന്നതു പോലെ കാലമെന്ന പാമ്പിനാൽ ഗ്രസിക്കപ്പെട്ട മനുഷ്യർ മോഹങ്ങളുടെ പിറകേ പോകുന്നു).

ഇന്നലത്തെ 'മനോരമ' പത്രത്തിൽ ഈ 'രാമായണ' പദങ്ങൾ കണ്ടപ്പോൾ അതെത്രമാത്രം സത്യമാണെന്ന് തോന്നിപ്പോയി. മോഹങ്ങളുടെ പിറകെ പോയി നമ്മൾ മനുഷ്യർ എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? പിതാവിനെ 'പും നാമ നരകത്തിൽ നിന്നും ത്രാണനം' ചെയ്യിക്കേണ്ട 'പുത്രൻ', പിതാവിന്റെ കാലും കയ്യും തല്ലിയൊടിക്കാൻ ക്വോട്ടേഷൻ കൊടുക്കുന്നു. തിരുവന്തപുരത്ത് ഭർത്താവിനടുത്തു നിന്ന ഭാര്യയെ അനാശാസ്യക്കാരിക്കാരിയായി മുദ്രകുത്തി സന്മാർഗ്ഗബോധമുള്ള കുട്ടിസഖാക്കൾ വിപ്ലവം നടത്തുന്നു. കേരളത്തിലല്ലാതെ അന്ധവിശ്വാസങ്ങളിൽ ഇത്രമാത്രം അഭിരമിച്ച് വാഴുന്ന ഒരു 'സാക്ഷര ജനത' ലോകത്തിൽ വേറെ എവിടെയെങ്കിലും കാണുമോ? ചിന്തിക്കൂ. മുകളിൽ എഴുതിയ നാലു വരികൾ മനസ്സിലേറ്റിയാൽ മതി, നമ്മൾക്കു കുറേക്കൂടി നല്ലവരാകാം. ഇതിനു ജാതി-മത വേർതിരിവുകൾ ഒന്നും ബാധകമല്ല.

എല്ലാവർക്കും എന്റെ 'രാമായണമാസ' ആശംസകൾ

രാമായണമാസക്കുറിപ്പ് - 2

രാമായണ മാസം തുടങ്ങി. സോഷ്യൽ മീഡിയകളിൽ രാമായണ പാരായണഫലങ്ങൾ വിവരിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ എനിക്കു കിട്ടിയ ഒരു പോസ്റ്റിൽ 'ഏകശ്ലോകി രാമായണ' മാഹാത്മ്യങ്ങളാണ് പറഞ്ഞിരുന്നത്. രാമായണത്തിന്റെ അന്തസ്സാരം മുഴുവനും ഒരു ശ്ലോകത്തിൽ അടക്കിയിരിക്കുന്നത്രെ! ഇതു നിത്യവും പാരായണം ചെയ്താൽ രാമായണം സമ്പൂർണ്ണമായി പാരായണം ചെയ്താൽ കിട്ടുന്ന ഫലം കിട്ടുമത്രേ! ഇനി മറ്റൊരു പോസ്റ്റിൽ കാണുന്നത് സമ്പൂർണ്ണ രാമായണം എങ്ങിനെ വായിക്കണമെന്നും ഓരോരോ കാര്യലാഭത്തിനായി ഏതൊക്കെ സർഗ്ഗങ്ങൾ വായിക്കണമെന്നുമാണ്; 'ഇഷ്ടകാര്യ സിദ്ധി പൂജ' എന്ന അതേ ലൈൻ.

സത്യത്തിൽ ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പ്രകൃതിയുടെയും അതിൽ ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും സന്തുലിതമായ നിലനിൽപ്പിനെയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന ലോകക്ഷേമത്തെയും ലക്ഷ്യമാക്കുന്ന ഒരു മഹനീയ സംസ്കാരം ഇന്നെവിടെയാണ് എത്തി നിൽക്കുന്നത് ! മനുഷ്യനും ഈശ്വരനും രണ്ടല്ല ഒന്നാണെന്നും അതു മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്നത് ഇന്ദ്രിയനിയന്ത്രിതമായ മനോവൃത്തികളാലാണെന്നും മനോനിയന്ത്രണത്തിലൂടെ നമുക്കും ശുദ്ധസ്വരൂപമായ ഈശ്വരനായി മാറാൻ കഴിയുമെന്നും ഉദ്‌ഘോഷിക്കുന്ന ഒരു വലിയ സംസ്കാരത്തിന്റെ പിന്മുറക്കാരാണ് നമ്മളൊക്കെ. ഒരുവൻ മനോനിയന്ത്രണത്തിലൂടെ തന്നിലെ ഈശ്വരനെ തിരിച്ചറിഞ്ഞു കഴിയുമ്പോൾ അയാളുടെ കാഴ്ചപ്പാടുകൾ എല്ലാം തന്നെ മാറി മറിയും. ഈശ്വരപ്രകൃതമാർന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഉണ്ടാകില്ല. എല്ലാത്തിനെയും ഒന്നുപോലെ കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും അയാൾക്ക്‌ കഴിയും. 'ലോകാസമസ്താ സുഖിനോ ഭവന്തു' - സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന ആശയത്തിലേക്കാണ് ആത്യന്തികമായി അയാൾ എത്തിച്ചേരുക. വേദോപനിഷത്തുക്കളും അതിലെ ഗൂഢമായ ഈ ആശയം പഠിപ്പിക്കാനായി ചമച്ചിട്ടുള്ള പുരാണങ്ങളും ഉദ്ഘോഷിക്കുന്നത് ഈ സനാതന ദർശനമാണ്.

നമ്മുടെ ഇതിഹാസപുരാണങ്ങളുടെയെല്ലാം അന്തസ്സത്ത ഇതാണ്. മനസ്സിന്റെ നിയന്ത്രണവും അതുമൂലം സാധ്യമാകുന്ന സ്വഭാവ പരിവർത്തനവും ആണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സാധാരണ മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. ഇതു മനസ്സിലാക്കാതെ, ഒരായിരം പ്രാവശ്യം രാമായണം വായിച്ചാലും എന്തെങ്കിലും ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇതു മനസ്സിലാക്കി വായിക്കുന്നയാൾക്ക് കൂടുതൽ തുടർവായനയുടെ ആവശ്യവും വരുന്നില്ല.

സ്വാർത്ഥ താത്പര്യങ്ങൾക്കായി ആരൊക്കെയോ ഈ മഹനീയ ദർശനത്തെ പണ്ടേ വികലമാക്കിയാണ്. അതിന്നും തുടരുകയാണ്. തന്നെ നല്ലവനാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദർശനത്തെ, തൻറെ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണിപ്പോൾ. രാമായണം സർഗ്ഗം തിരിച്ചു വായിക്കുന്നതോ ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നതോ ഒന്നുമല്ല കാര്യം, അതിൽ അന്തർഭവിച്ചിരിക്കുന്ന നന്മയുടെ സന്ദേശം വായിക്കുന്നയാളിൽ എത്തിച്ചേർന്ന് അതുകൊണ്ട് അയാൾക്കുണ്ടാകുന്ന സ്വഭാവപരിവർത്തനവും സാമൂഹികാവബോധവുമാണ്‌ കാര്യം. ഒരിക്കൽ സന്ദീപാനന്ദ ഗിരി സ്വാമി ഭഗവത് ഗീതയെക്കുറിച്ചു പറഞ്ഞതുപോലെ, ഇതു നേടിക്കഴിഞ്ഞാൽ പിന്നെ രാമായണം വായിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് - 3

രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത  അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ഉള്ള അറിവു വെച്ചു എന്തെങ്കിലും പറഞ്ഞു തുടങ്ങാം എന്നു വിചാരിച്ചാൽ തന്നെ ഭൂരിപക്ഷം ജനങ്ങൾക്കും  ഇതു കേൾക്കാനുള്ള താത്പര്യം ഇന്നില്ല. പലരുടെയും ചിന്ത ഇതിലിത്ര പറയാനും കേൾക്കാനും പഠിക്കാനും എന്തിരിക്കുന്നു എന്നതാണ്. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിക്കുന്ന ധാരാളം ഭക്തർ നമ്മുടെ ഇടയിലുണ്ട്. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം  എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.

പറഞ്ഞു വരുന്നത് ഞാനുൾപ്പെടുന്ന ഹിന്ദുമത വിശ്വാസികളെക്കുറിച്ചാണ്. ഈ മതത്തിന് ഇപ്പേരു കിട്ടിയതിന്റെ ചരിത്രം പലരും പറഞ്ഞു വച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്?  പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.

എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു തോന്നി അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം ശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു  കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ  പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്.  അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ  എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാർക്കു ചേർന്നതാണോ ഈ അന്ധത്വം? ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായിവളരും.

രാമായണമാസക്കുറിപ്പ് - 4

പത്തൻപതു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. എയർഫോഴ്‌സിൽ ജോലിനോക്കിയിരുന്ന എന്റെ ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ വെളിയിലെങ്ങാനും യാത്ര കൊണ്ടു പോകൂ എന്നു പറഞ്ഞു ഞങ്ങൾ കുട്ടികൾ ശല്യപ്പെടുത്തുമായിരുന്നു. അങ്ങിനെ ശല്യം സഹിക്ക വയ്യാതെ അദ്ദേഹം എന്നെയും പെങ്ങളെയും  പായിപ്പാട്ടു വള്ളംകളി കാണാൻ കൊണ്ടുപോകാൻ സമ്മതിച്ചു. രസികനായ ഞങ്ങളുടെ മറ്റൊരു ബന്ധുവും ചേർന്ന നാൽവർ സംഘം ഹരിപ്പാട് വരെ ബസ്സിൽ  യാത്ര ചെയ്തു. അവിടെ നിന്നും പായിപ്പാട്ടേക്ക്‌ മൂന്നു കിലോമീറ്ററിൽ കുറയാതെ ദൂരമുള്ളത് നടന്നു തന്നെ പോകയേ മാര്ഗ്ഗമുണ്ടായിരുന്നുള്ളൂ.  ഞങ്ങൾ നടത്തം ആരംഭിച്ചു. പട്ടണം വിട്ടു ഉൾപ്രദേശത്തേക്കു കയറി നടത്തം തുടങ്ങി. ആദ്യമായി അവിടൊക്കെ കാണുകയല്ലേ, അതിന്റെ വലിയ സന്തോഷത്തിലായിരുന്ന ഞങ്ങളെ വഴിയരികത്തുണ്ടായിരുന്ന ഒരു സർവേക്കല്ല്  ചൂണ്ടിക്കാണിച്ചു ചിറ്റപ്പൻ പറഞ്ഞു; വലിയ ശക്തിയുള്ള ദേവിയാ, തൊഴുതോ. ഞങ്ങൾ ചിറ്റപ്പൻ പറഞ്ഞതു പോലെ ഭക്ത്യാദരങ്ങളോടെ സർവ്വേക്കല്ലു ദേവിയെ തൊഴുതു നമിച്ചു. കുറെ നടന്നു കഴിഞ്ഞപ്പോൾ അതുപോലെ മറ്റൊരു കല്ലു  കണ്ടു ചിറ്റപ്പൻ പറഞ്ഞു, ഉഗ്രമൂർത്തിയാ, എന്താഗ്രഹിച്ചാലും നടത്തി തരും, തൊഴുതോ. ഞങ്ങൾ തൊഴുതു, സാഷ്ട്ടാംഗ നമസ്‌ക്കാരവും ചെയ്തു. ചിറ്റപ്പനും  രസികൻ ബന്ധുചേട്ടനും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പായിപ്പാട്ടു് എത്തുന്നതിനു മുൻപ് രണ്ടു പ്രാവശ്യം കൂടി ഇങ്ങനെ ഞങ്ങൾ സർവ്വേക്കല്ലു ദൈവങ്ങളെ തൊഴുതു നമസ്‌കരിച്ചു എന്നാണെന്റെ ഓർമ്മ. തിരിച്ചു വീട്ടിൽ എത്തിയ ശേഷം രസികൻ ബന്ധു ഈ കഥ വീട്ടിലുള്ളവരോട്  പറഞ്ഞു ചിരിച്ചപ്പോഴാണ് കഥയുടെ ഗുട്ടൻസ് ഞങ്ങൾക്കു പിടികിട്ടിയത്. വള്ളം കളിയും കാണിപ്പിച്ചു കുശാലായി ശാപ്പാടും മേടിച്ചു തന്ന ചിറ്റപ്പനോട് ഞങ്ങൾക്ക് ഒരു ദേഷ്യവും തോന്നിയില്ല. ചിറ്റപ്പന്റെ ഒരു കളിതമാശ!

നമ്മുടെ പല ആത്മീയ വിഷയങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ആരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ പറയുന്നു. എന്തൊക്കെയോ കിട്ടുമെന്ന് മോഹിച്ചു പറയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടു കിട്ടിയോ?

രാമായണമാസക്കുറിപ്പ് - 5

 രണ്ടു വർഷങ്ങൾക്കു മുൻപ് ജ്ഞാനസ്ഥനായ ഒരു സന്യാസിശ്രേഷ്ട്ടനെ പ്രഭാഷണം  കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ഞാൻ പോയിക്കണ്ടു. എനിക്കൊരൂട്ടം ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞു. ആകട്ടെ എന്നായി അദ്ദേഹം. അങ്ങയുടെ പ്രഭാഷണം മുഴുവൻ ഞാൻ സാകൂതം കേട്ടു. സനാതനധർമ്മമാണ് ഹിന്ദുമതത്തിന്റെ ആണിക്കല്ലെന്നാണല്ലോ അങ്ങു പറഞ്ഞത്, അങ്ങിനെയെങ്കിൽ (1) നമുക്ക് ചുറ്റും ഇന്നു കാണുന്ന ഹൈന്ദവാരാധനാ ശീലത്തിൽ എവിടെയാണ് ഈ ധർമ്മത്തോട് ബന്ധമുള്ളത്? (2) ഈശ്വരനും എനിക്കുമിടയിൽ മധ്യസ്ഥനായി ഒരാളെ നിർത്തി അദ്ദേഹത്തിലൂടെ ഈശ്വരനെ സ്വാധീനിച്ചു എന്റെ സ്വാർത്ഥതാത്പര്യങ്ങൾ നേടിയെടുക്കാം എന്ന് ഇന്നു  പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായത്തിന് സനാതനധർമ്മശാസ്ത്രപ്രകാരം സാധുതയുണ്ടോ? (3)  ശാസ്ത്രം ശരിക്കും പഠിച്ചു, അതു ജനങ്ങൾ മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെ അങ്ങും അങ്ങയെപ്പോലുള്ളവരും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പ്രഭാഷണം  നടത്തിയിട്ട് ഭക്തജനങ്ങളുടെ സ്വാർത്ഥമോഹപ്രേരിതമായ ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? (4) നമ്മുടെ ക്ഷേത്രങ്ങളിൽ ദർശനത്തിനു വരുന്ന ഭക്തരുടെ എണ്ണം അടുത്തകാലത്തായി അഭൂതപൂർവമായി ഉയരുകയാണ്. മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജകളും യജ്ഞങ്ങളും സദ്യകളും മറ്റു പരിപാടികളും ഒക്കെയായി ക്ഷേത്രാന്തരീക്ഷം കൊഴുക്കുകയാണ്. ഇതിനെ കലികാലത്തെ ഭക്തിയുടെ ഉയർച്ചയായി കാണാൻ കഴിയുമോ? (5) ഭക്തിയും ഈശ്വരവിശ്വാസവും കൂടുന്നതിന്റെ അളവുകോലാണ് ഈ സമൃദ്ധികളെങ്കിൽ ശാസ്ത്രവിധി പ്രകാരം ഇതുകൊണ്ടൊക്കെ ഉണ്ടാകേണ്ടിയിരുന്ന സമാധാനവും നന്മയും മാനവികതയും സാമൂഹികപ്രതിബദ്ധതയും ഭക്തർക്കിടയിൽ ഇന്നു കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്?

ചോദ്യമെല്ലാം കേട്ടു സ്വാമി എന്നെയൊന്നു നോക്കി, അദ്ദേഹം പറഞ്ഞു; വളരെപ്രസക്തവും ചിന്തനീയവുമായ ചോദ്യങ്ങൾ. ചിന്തയുടെയും വിവേകത്തിന്റെയും സംസ്കാരമാണ് നമ്മുടേത്, നിർഭാഗ്യവശാൽ ഇന്ന് അങ്ങിനെയല്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ഞാനും പ്രഭാഷണം നടത്തുന്നത്; ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും ചിലരെങ്കിലും ഈ പറയുന്നതെന്തെങ്കിലും ഗ്രഹിക്കും എന്ന ആഗ്രഹത്തിൽ. ഇതല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? പൗരോഹിത്യം ഈ മതത്തെ വികലമാക്കി ഉഴുതു മറിച്ചിട്ടിരിക്കയാണ്. ഇവിടെ ഞാൻ പറയുന്നതൊക്കെ കേട്ടു ജനം തല കുലുക്കും, പക്ഷേ അവരുടെ ഉള്ളിലേക്ക് അതു കയറുന്നില്ല. അവർ പിന്നെയും പഠിച്ചത് തന്നേ പാടൂ. എങ്കിലും അടുത്തകാലത്തായി ചെറുപ്പക്കാർക്കിടയിൽ ചെറുതെങ്കിലും അൽപ്പം അവബോധമുണ്ടാക്കാൻ ഇങ്ങിനെയുള്ള സത്രങ്ങൾ കൊണ്ടു കഴിയുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ശബരിമലയിൽ  പ്രഭാഷണത്തിനായി എന്നെ ഒരിക്കൽ വിളിച്ചു. അവിടെ ചെന്നപ്പോൾ താങ്കൾ പറഞ്ഞതുപോലെയുള്ള ചില വിശ്വാസവിഷയങ്ങൾ  ഞാൻ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം ഉയർന്നു വന്നു. ഞാൻ വിനീതനായി പറഞ്ഞു; 'ഞാൻ അതിന്റെ ആളല്ല. ശാസ്ത്രമേ ഞാൻ പറയൂ. മാറ്റാരെക്കൊണ്ടെങ്കിലും അതു നിർവഹിച്ചോളൂ'.

രാമായണമാസക്കുറിപ്പ് - 6

ഈ പരമ്പരയുടെ  നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച  കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.

ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്.  'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു  എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ  ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.

സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്‌. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്

'ഇതി തേ  ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ

വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു'         (ഗീത 18:63)

(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക്  ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.

ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം.  ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി  വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.

എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.

രാമായണമാസക്കുറിപ്പ് - 7

എന്റെ കുറിപ്പുകൾ വായിച്ചു കുറേപ്പേരെങ്കിലും ഇതിനകം വിഷമവൃത്തത്തിലായിട്ടുണ്ടാകും. പല രീതിയിലായിരിക്കും നിങ്ങളിൽ പലരും ചിന്തിക്കുക. നിരീശ്വരവാദിയായ ഈ മനുഷ്യൻ എഴുതുന്നതൊക്കെ വായിച്ചു ഞങ്ങൾ ഈശ്വരകോപത്തിനു പാത്രമാകുമോ?  ഭഗവാനെ, ക്ഷമിക്കണേ;  ഇദ്ദേഹം എഴുതുന്നതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. പക്ഷെ അതു സമ്മതിച്ചാൽ നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് നമ്മൾ തന്നെ പറയുന്നതിന് തുല്യമാകില്ലേ, അതു വേണ്ടാ? ഈ ചേട്ടൻ പറയുന്നതു കൊള്ളാമല്ലോ? ഹിന്ദുക്കളാണെന്നും പറഞ്ഞു ജീവിച്ചിട്ട് ഇതുവരെയും അതിൻറെ  അർത്ഥം പിടികിട്ടിയിരുന്നില്ലല്ലോ. ഭാഗ്യമായി  ഇതു വായിക്കാൻ തോന്നിയത്;  ഇപ്പറയുന്നതെല്ലാം വിഷയം അറിയാതെ പറയുന്ന വെറും ജൽപ്പനങ്ങളാണെന്നേ. നമുക്കൊക്കെ അറിയാവുന്നതിൽ കൂടുതൽ അറിയാൻ ഇങ്ങേരാരാ, ശങ്കരാചാര്യരോ?

പേടിക്കേണ്ട. ഞാൻ നിരീശ്വരവാദിയൊന്നും അല്ല. രാവിലെ അമ്പലത്തിൽ പോയി രാമായണം വായിച്ചു വന്നിട്ടാ ഈ എഴുത്തു തുടങ്ങിയത് തന്നെ. 'എന്നെ ഭക്തജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ എന്തെങ്കിലും ചെയ്യണം' എന്നു രാമനാ എന്നോട് മന്ത്രിച്ചത്‌. ഗുരുവായൂർ പോലെ പരിശുദ്ധമായ ഓണാട്ടുകരയിലെ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നയാളാണ് ഞാൻ. ഞാനും കണ്ണനും ആത്മബന്ധുക്കളാണ്. അദ്ദേഹം പൂർണ്ണനും ഞാൻ അപൂർണ്ണനും എന്ന വ്യത്യാസം മാത്രം. ഞാൻ എന്തു ചെയ്യുന്നതിന് മുൻപും ചോദിക്കും, ഇതു ശരിയാണോ? ശരിയല്ലെങ്കിൽ നീ പറയണേ. ഇന്നലേം ചോദിച്ചു, കണ്ണാ, രാമൻ പറഞ്ഞത് കേട്ടു ഞാൻ അൽപ്പം ആത്മീയവിഷയം എഴുതാൻ തുടങ്ങി. പോക്കു കണ്ടിട്ട് ഭക്തജനങ്ങൾക്ക്‌ അത്ര സുഖിക്കുന്നില്ലെന്നാ തോന്നുന്നേ, ഞാൻ എഴുത്തു തുടരണോ, നിർത്തണോ? ഇതേ തുടർന്ന് ഞങ്ങൾ തമ്മിൽ ഒരു ചർച്ച തന്നെ നടന്നു.

കണ്ണൻ: നീ എഴുതി എന്നാരു പറഞ്ഞു? നീ ഒന്നും എഴുതിയിട്ടില്ല. അതൊക്കെ ഞാൻ നിന്നെക്കൊണ്ടു എഴുതിച്ചതാ. നിന്റെ ചിന്തയും ബുദ്ധിയും എല്ലാം ഞാനാണെന്ന് പണ്ടേ ഞാൻ പറഞ്ഞത് നീ മറന്നോ?

ഞാൻ: ഇല്ല, ഭഗവൻ. എനിക്കതറിയാം. പക്ഷെ ജനങ്ങൾ വിചാരിക്കുന്നത് ഞാൻ അനാവശ്യമായി ഓരോന്നെഴുതി അവരെ നിന്നിൽ നിന്നും അകറ്റുവാണെന്നാ. നീ കോപിക്കുമെന്നു വിചാരിച്ചു,  അവരിപ്പം എന്റെ കുറിപ്പിന് 'ലൈക്ക്'  അടിക്കാൻ പോലും പേടിച്ചിരിക്കയാ.

കണ്ണൻ : വത്സാ. മനുഷ്യർ പല ഗുണത്തിൽ പെടുന്നവരാണ്. ഇതൊക്കെ ഞാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. എന്നെ എല്ലാവർക്കും അത്ര പെട്ടന്നൊന്നും മനസ്സിലാക്കാനോ പ്രാപിക്കാനോ ഒക്കില്ല. നീ നിന്റെ കർമ്മം ആത്മാർത്ഥമായി ചെയ്യുക. നീ ചെയ്യുന്ന കർമ്മം എല്ലാവർക്കും ചെയ്യാൻ കഴിയുന്നതല്ലെന്നും മനസ്സിലാക്കണം. എന്നെ കാണാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുമുള്ള ബോധം വളരെ ചുരുക്കം പേർക്കേ ഞാൻ നൽകിയിട്ടുള്ളൂ കുഞ്ഞേ.

ഞാൻ: അപ്പൊ ഇതുവരെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നാണോ അങ്ങു പറയുന്നത്?

കണ്ണൻ: തെറ്റൊന്നും ചെയ്തിട്ടില്ല, ശരി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാലോകരെ പേടിച്ചു ഞാൻ പറയുന്നത്  നീ ചെയ്യാതിരുന്നാൽ അതാണ് തെറ്റു്. അങ്ങിനെ ചെയ്ത് എന്റെ അപ്രീതിക്ക് നീ പാത്രമാകരുത്.

ഞാൻ: ഇല്ല, കണ്ണാ. എനിക്കറിയാവുന്ന വിധത്തിലൊക്കെ നിന്നെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിക്കാം.     

കണ്ണൻ: തഥാസ്തു.

ഭഗവാൻ പറഞ്ഞതു കേട്ടല്ലോ? ആശങ്ക വേണ്ടാ, വായിച്ചു ലൈക്കുമിട്ട് സ്നേഹിതർക്കൊക്കെ ഷെയറും ചെയ്തോളൂ.

രാമായണമാസക്കുറിപ്പ് - 8

പുരാണങ്ങളുടെ ആത്മീയവിഷയ പ്രസക്തി ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണനെ കണ്ടൽപ്പനേരം ഇരുന്നുപോയി. മഹനീയവും ഉൽകൃഷ്ടവുമായ സനാതന ദർശനങ്ങൾ ഉണ്ടായിട്ടും ആത്മീയവിഷയത്തിൽ ഹിന്ദുക്കൾ എങ്ങിനെയാണ് രണ്ടാം തരക്കാരാകുന്നത് എന്നാണ് ഞാൻ ചോദിച്ചു നിർത്തിയത്. അതിന്റെ ഉത്തരം നോക്കാം. വിശദമായി ഈ വിഷയം ചർച്ച ചെയ്യണമെങ്കിൽ ഒരു പത്തു കുറിപ്പുകൾ എങ്കിലും എഴുതണം. അതിപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ടു 'കല്യാണസൗഗന്ധികത്തിലെ ഹനുമാൻ തന്റെ വിശ്വരൂപം അങ്ങേയറ്റം ചുരുക്കി ഭീമനെ' കാണിച്ചതുപോലെ, ഞാനും അങ്ങേയറ്റം ചുരുക്കുകയാണ്.

വേദങ്ങളും ഉപനിഷത്തുക്കളും ആണ് സനാതനധർമ്മത്തിന്റെയും അത് അടിസ്ഥാനമാക്കുന്ന ഹിന്ദുമതത്തിന്റെയും അസ്ഥിവാരം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പ്രകൃതിശക്തികളെ ദേവതകളായിക്കണ്ടു അവയുടെ പ്രീതിക്കായി ചെയ്യേണ്ട പൂജകളും ഹോമങ്ങളും യജ്ഞങ്ങളും അതിന്റെയൊക്കെ ആചാരാനുഷ്ഠാന ക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡത്തിൽ ഇതൊക്കെ ചെയ്ത മനുഷ്യന് ഉണ്ടാകേണ്ട ഉന്നത ദർശനങ്ങളെ, മൂല്യങ്ങളെ, ബോധ തലത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. വേദ (അറിവ്) ത്തിന്റെ അന്ത്യം അല്ലെങ്കിൽ വേദപഠനം കൊണ്ട് ഉണ്ടാകേണ്ടത് ഉൽകൃഷ്ടമായ ജ്ഞാനം ആണെന്നതിനാൽ ഈ ഉൽകൃഷ്ട ആശയങ്ങളെ വേദാന്തം അല്ലെങ്കിൽ ഉപനിഷത്തുക്കൾ എന്നറിയപ്പെടുന്നു. മനുഷ്യന് മനഃ പരിവർത്തനം ഉണ്ടാകാൻ ഈ ഉപനിഷദ് ജ്ഞാനം ആണ് ആവശ്യം. കുരുക്ഷേത്രയുദ്ധത്തിൽ ബന്ധുമിത്രാദികളെ കണ്ടു തളർന്നു തേർത്തട്ടിലിരുന്ന അർജ്ജുനനെ മന:പരിവർത്തനം ചെയ്തുണർത്തി ധർമ്മയുദ്ധം ചെയ്യിക്കാൻ ഭഗവാൻ കൃഷ്ണൻ (വ്യാസൻ) പ്രയോഗിക്കുന്നത് ഈ ഉപനിഷദ് ജ്ഞാനമാണ്. ഭഗവത് ഗീതയിൽ നിറഞ്ഞു നിൽക്കുന്നത് ഉപനിഷദ്ജ്ഞാനം തന്നെയാണെന്ന് ഗീതയുടെ ധ്യാനശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്.

സർവോപനിഷദോ ഗാവോ ദൊഗ്ദ്ധാ ഗോപാലാനന്ദന:

പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.

(പശുക്കളാകുന്ന എല്ലാ ഉപനിഷത്തുക്കളെയും പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).

അതായത് വേദത്തിന്റെ കർമ്മകാണ്ഡത്തിലല്ല, ജ്ഞാനകാണ്ഡത്തിലാണ് മനുഷ്യനെ സംസ്കാരചിത്തനാക്കാനുള്ള വിദ്യകൾ നിറഞ്ഞിരിക്കുന്നത് എന്നർത്ഥം. വേദത്തിലെ കർമ്മകാണ്ഡം വേദാന്തത്തിലേക്കുള്ള വഴി മാത്രമാണ്. പക്ഷെ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളായി സ്വീകരിച്ചിട്ടുള്ളതെല്ലാം തന്നെ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ കാണുന്ന മന്ത്രതന്ത്രങ്ങളെ മാത്രമാണ്. അതായത് നാളീകേരത്തിൻറെ തൊണ്ടും ചിരട്ടയും സ്വീകരിച്ചിട്ട് വെണ്മയാർന്ന ഫലത്തെ ദൂരെക്കളഞ്ഞതുപോലെ. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു വച്ചിരിക്കുന്ന വേദഭാഗത്തെ നാം സ്വീകരിച്ചു, അതിൻറെ മേലെയുള്ള ജ്ഞാനഭാഗത്തെ ദൂരെയും കളഞ്ഞു. നമ്മുടെ ആത്മീയവിഷയത്തിന്റെ അപചയത്തിന്റെ തുടക്കമിവിടെയാണ്.

ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലുകുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ചു അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്ന് കുഞ്ഞു പറയും. അപ്പൊ അമ്മ, "എങ്കിലീ പാല് മുഴുവൻ മക്കള് കുടിച്ചേ'. ഹേമമാലിനിയാകാൻ കൊതിച്ചു കുഞ്ഞു ഇഷ്ടമല്ലെങ്കിലും ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു കഴിയുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡപരിപാടികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ വിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. നമ്മൾ ഈ primary class ൻറെ മുകളിലുള്ളതൊന്നും മനസ്സിലാക്കിയിട്ടില്ല. പിന്നെങ്ങനെ മതം നന്നാകും, മനുഷ്യൻ നന്നാകും?

വേദത്തിലെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാം, നാളെയാകട്ടെ .

രാമായണക്കുറിപ്പ് - 9

വേദങ്ങളെ (കർമ്മകാണ്ഡത്തെ) ക്കുറിച്ചു  ശ്രീകൃഷ്ണൻ (വ്യാസൻ)  ഭഗവത് ഗീതയിൽ പറയുന്നു:

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ

വേദവാദരതാഃ പാർത്ഥ  നാന്യ ദസതീതി വാദിനഃ                (ഗീത 2 : 42  )

കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം

ക്രിയാവിേശഷബഹുലാം  ഭോഗൈശ്വര്യഗതിം പ്രതി        (ഗീത 2 : 43 )

ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം

വ്യാവസായാൽമികാ  ബുദ്ധി:  സമാധൗ ന വിധീയേത       (ഗീത 2 : 43 )

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു ---------- വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു മാത്രം വിശ്വസിച്ചിരിക്കുന്നവർ അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് സാരം.

ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,

യാവാനർഥ  ഉദപാനേ സര്വതഃ സംപ്ലൂദോതകേ

താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ        (ഗീത 2 : 46)

(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മണന് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).

ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. എന്നാൽ നമ്മുടെ ഹിന്ദുമതപണ്ഡിതന്മാരുടെ അഭിപ്രായവും  പോക്കുമോ,  ഇതിനു നേരെ എതിരും!  ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്‌. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാനകാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതുമാണീ പറഞ്ഞത്. ഇനിയും വേറെ പല കാരണങ്ങളും പറയാം. 

രാമായണമാസക്കുറിപ്പ് - 10

ശ്രീകൃഷ്ണൻ വേദവിഷയത്തെക്കുറിച്ചു പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും എനിക്കു തോന്നിയിട്ടുണ്ട്. വേദവിഷയത്തിൽ പണ്ഡിതനായി പറയപ്പെട്ടിരുന്ന ഒരു മനുഷ്യനുമായുള്ള എന്റെ ഒരനുഭവം താഴെ വിവരിക്കുന്നത് ഒന്നു വായിച്ചോളൂ.  ജീവിതം മുഴുവൻ വേദങ്ങൾ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്ത് ജ്ഞാനമാണ് ഈ മനുഷ്യനുണ്ടായത് എന്നോർത്തു എനിക്കു ദുഖമാണ് അന്നു തോന്നിയത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ അർത്ഥം ശരിക്കും അറിയാതെ പഠിക്കയും പഠിപ്പിക്കുകയും ചെയ്യന്നതതിലല്ല കാര്യം; വിഷയത്തിലടങ്ങിയിരിക്കുന്ന മഹനീയ സന്ദേശങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു സ്വയം സംസ്കാരചിത്തനാകുക എന്നതിലാണ്. വ്യക്തിക്കും സമൂഹത്തിനും അതുകൊണ്ടേ ഗുണമുണ്ടാകയുള്ളൂ.

ഒരു  കമ്പിയുടെ മന:ശശാസ്‌ത്രം :  http://dhanyaasi.blogspot.in/2014/06/blog-post.html

രാമായണമാസക്കുറിപ്പ് - 11 

ഹിന്ദു മതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഇന്നലത്തെ ന്യൂസിലും കേട്ടു; തമിഴ്‌നാടിന്റെ തെക്കൻ ജില്ലയിലെ ഒരു പ്രദേശത്തു 250 പേർ ഹിന്ദുമതം വിട്ടു ക്രിസ്തുമതത്തിലേക്ക് ചേക്കേറാൻ പോകുന്നുവെന്നും ഇതിൽ വേവലാതി പൂണ്ട ഹിന്ദുസംഘടനകൾ അതു തടയാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും. ഈ നാട്ടിൽ നടക്കുന്ന ഭൂരിഭാഗം മതം മാറ്റങ്ങളും എന്തെങ്കിലും ആദർശങ്ങളുടെയോ വിശ്വാസങ്ങളുടെയോ പേരിൽ നടക്കുന്നതല്ല, മറിച്ചു സ്വന്തം മതത്തിൽ അടിമകളായി കഴിയുന്നതിലും ഭേദം മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നതല്ലേ എന്ന ചിന്തയിൽ നിന്നും ഉണ്ടാകുന്നതാണ്. പോകുന്നിടത്ത് സ്വർഗ്ഗം ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിയാമെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപെടാനെങ്കിലും കഴിയുമല്ലോ എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. ഇപ്പുറത്തു സ്വർഗ്ഗവാഗ്ദാനങ്ങളും കൂടിയാകുമ്പോൾ പിന്നെ ഒഴുക്കു കൂടുകയല്ലേ ഉള്ളൂ, കുറയില്ലല്ലോ? ഹിന്ദുക്കൾ തന്നെ ഹിന്ദുമതത്തിനേൽപ്പിച്ച ആഘാതത്തിന്റെ തിരിച്ചടിയാണിത്. തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും തടയാവുന്ന രോഗമല്ല ഇത്. ഇന്നത്തെ മതം മാറ്റം മാത്രമല്ല, ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇവിടുത്തെ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളുമായിരുന്നു. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.

ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,

ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ

തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം

(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്‌.

ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.

രാമായണമാസക്കുറിപ്പ് - 12 

പ്രപഞ്ചത്തോടൊപ്പം വിരാട് പുരുഷൻ ചാതുർവർണ്യവും സൃഷ്ടിച്ചെന്ന് ഋഗ്വേദം പറയുന്നു. സൃഷ്ടിയെക്കുറിച്ചു പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്

ബ്രാഹ്മണോസ്യ മുഖമാസീദ്

ബാഹുരാജന്യ : കൃത:

ഊരു തദസ്യ യഥൈശ്യ:

പദ്ഭ്യാം ശൂദ്രോ അജായത

(ആ പ്രജാപതിക്ക്‌ ബ്രാഹ്മണൻ മുഖമായി (മുഖത്തിൽ നിന്നും ഉണ്ടായി). ക്ഷത്രിയൻ കൈകളിൽ നിന്നും തുടകളിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ജനിച്ചു. ഇതേ ആശയം ചില യജുർവേദ ശ്ലോകങ്ങളിലും കാണാം (ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകാരണം തെറ്റുണ്ടാകാം. ക്ഷമിക്കുക).

വേദങ്ങൾ പോലെയുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ ഭാഷയും അതിൽ അടങ്ങിയിരിക്കുന്ന ഗൂഢഅർത്ഥതലങ്ങളും സാധാരണ വായനയിൽ ഒരുവനു കിട്ടുന്നതല്ല. സംസ്കൃത ഭാഷയിലും പരാമർശിച്ചിരിക്കുന്ന വിഷയത്തിലും നല്ല പാണ്ഡിത്യം ഉള്ള ഒരാൾക്ക് മാത്രമേ അത് വായിച്ചു അർത്ഥം ഗ്രഹിക്കാൻ കഴിയൂ. മുകളിൽ പരാമർശിച്ച ശ്ലോകം തന്നെ എടുത്തു നോക്കൂ. അന്ധവിശ്വാസത്തിന് അടിമപ്പെട്ടിട്ടില്ലാത്ത ഒരു ബുദ്ധി കൊണ്ട് വായിച്ചാൽ അതിൽ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. കൈയ്യിൽ നിന്നും കാലിൽ നിന്നുമൊന്നും മനുഷ്യൻ ഉണ്ടാകില്ലല്ലോ? എന്നാൽ ഇതൊക്കെ എഴുതി വെച്ചവർ അത്ര ബുദ്ധിശൂന്യരോ സ്വാർത്ഥതാത്പര്യക്കാരോ അല്ലെന്നു മനസ്സിലാക്കുമ്പോൾ എഴുതിയതിനു നമ്മൾ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അർത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മനസ്സിലാക്കാം. പക്ഷേ പിൽക്കാലത്തു വേദത്തെ വ്യാഖ്യാനിച്ച പലരും അവരുടെ താത്പര്യം വ്യാഖ്യാനങ്ങളിൽ കുത്തി നിറക്കയും അതാണ് സത്യമെന്നു മനുഷ്യരെ ബോധിപ്പിക്കുകയും ആയിരുന്നു. ദേവന്മാരുടെ പോലും ദൈവമാണ് ബ്രാഹ്മണനെന്നും ബ്രാഹ്മണന്റെ ദാസ്യവേലക്കാണ് ശൂദ്രനെ സൃഷ്ട്ടിച്ചിരിക്കുന്നതെന്നും സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇരുമ്പ് ഉരുക്കി ഒഴിക്കണമെന്നും ഇപ്പറയുന്നതെല്ലാം ഈശ്വരൻ പറഞ്ഞിട്ടുള്ളതാണെന്നും മറ്റും പുലമ്പിയ മനുസ്മൃതിപോലെയുള്ള അബദ്ധപഞ്ചാംഗങ്ങൾ കാണിക്കുന്നതിതാണ്. ഞങ്ങൾ കുറച്ചു പേർ മാത്രമാണ് വേദങ്ങൾക്കു അധികാരികളെന്നും ഞങ്ങളല്ലാതെ ആരെങ്കിലും അതു പഠിച്ചാൽ ഈശ്വരനിന്ദയാകുമെന്നും അങ്ങനെയുള്ളവർ ഈശ്വരകോപത്തിനു പാത്രമായി നശിച്ചു പോകുമെന്നും മറ്റും പറഞ്ഞു ഭയപ്പെടുത്തി വിദ്യാഭ്യാസം നിഷേധിച്ചു ബഹുഭൂരിപക്ഷം ജനങ്ങളെ ഇതൊക്കെ പഠിക്കുന്നതിൽ നിന്നും അകറ്റിനിർത്താനും ഇക്കൂട്ടർക്കു കഴിഞ്ഞു. മഹനീയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ ഉൾപ്പെടുന്ന വേദങ്ങൾ രചിച്ച മനുഷ്യർ (വേദങ്ങൾ അപൗരുഷേയമാണ്‌, അതായത് മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതല്ല, ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല) മനുഷ്യനെ മനുഷ്യന്റെ അടിമയാക്കി സമൂഹത്തെ നശിപ്പിക്കുന്ന ചാതുർവർണ്യത്തെ സൃഷ്ട്ടിച്ചു എന്നു ചിന്തിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതൊന്നും ദൈവം ചെയ്ത തെറ്റുകളല്ല, സ്വാർത്ഥലക്ഷ്യങ്ങളോടെ പ്രവർത്തിച്ച മനുഷ്യരുടെ തെറ്റുകളാണ് എന്ന് സാരം.

ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ (വ്യാസൻ) വേദങ്ങളെ നിശിതമായി വിമർശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വേദങ്ങളിൽ ഉദയം കൊണ്ട ചാതുർവർണ്യം എന്ന ആശയത്തെ ഭഗവാൻ 'ചാതുർവർണ്യം മയാ സൃഷ്ട്ടം ഗുണ കർമ്മ വിഭാഗശയ:' എന്ന് പറയുന്നതിൻറെ പൊരുളെന്താണെന്നു ചിന്തിക്കാം, ഇന്നല്ല, നാളെ.

(ഇവിടെ പരാമർശിക്കുന്ന വിഷയം ഇന്നുള്ളവർ ചെയ്തു നടപ്പാക്കിയതല്ല. പണ്ടുള്ളവർ ചെയ്തു വച്ചത് ഇന്നുള്ളവരും തുടർന്നു പോകുന്നൂ എന്നുമാത്രം).

രാമായണമാസക്കുറിപ്പ് -13

ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ

തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം (ഗീത: 4 : 13)

(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).

ജാതിവ്യവസ്ഥയെന്ന സാമൂഹികക്രൂരതയെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?

വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്‌. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ്‌ ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. ഭഗവാൻ ഉദ്ദേശിച്ച വർണ്ണം നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. ഇത് ജന്മം കൊണ്ട് നേടാവുന്നതല്ല, കർമ്മം കൊണ്ടേ നേടാൻ കഴിയൂ. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ഭഗവാൻറെ വർണ്ണസങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണജാതിക്കാരനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.

ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണം. അതാണ് ഭഗവാന്റെ വർണ്ണസങ്കല്പം.

പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ !

രാമായണമാസക്കുറിപ്പ് -14

ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.

എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്‌. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനോ മറ്റോ ആണെന്നാ. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ ഒരു തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?

നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജന്തുജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും സ്‌നേഹിക്കണം എന്നും തിരിച്ചറിയുന്നവൻ. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി

ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)

(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).

ഹിന്ദുമതത്തിൽ നടപ്പിലാക്കിയ ചാതുർവർണ്യവും ഈശ്വരസങ്കൽപ്പവുമെല്ലാം 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതം സനാതന ധർമ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മതമാണ് എന്നു പറയുന്നത് തെറ്റാണ്. നമ്മളറിയുന്ന ഹിന്ദുമതം യഥാർത്ഥത്തിൽ വൈദികമതം ആണ്. അതിന് സനാതന ദർശനങ്ങളുമായി വലിയ ബന്ധമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് -15

നമ്മൾ പിന്തുടരുന്ന ഹിന്ദുമതത്തിനു സനാതനധർമ്മവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അത് യഥാർത്ഥത്തിൽ വൈദികമതമാണെന്നുമാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു നിർത്തിയത്. സനാതനമതവും വൈദികമതവും തികച്ചും വ്യത്യസ്തമാണെങ്കിലും സനാതനദർശനങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെയാണ് വൈദികമതവും തങ്ങളുടേതെന്നു പറഞ്ഞു ഉയർത്തിക്കാണിക്കുന്നത്. ആദർശത്തിന്റെ പരിവേഷം കിട്ടാനായിട്ടാകാം ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ഈ വിരോധാഭാസമാണ് ചിന്തിക്കുന്ന ഹിന്ദുവിനുള്ളിൽ കുഴപ്പം സൃഷ്ടിക്കുന്നത്. ഗ്രന്ഥത്തിൽ പറയുന്നതൊന്നും തന്നെയല്ല, പ്രവൃത്തികളിൽ കാണുന്നത്. ഇങ്ങനെയുള്ള എഴുത്തുകളും വിശകലനങ്ങളും ഉണ്ടാകുന്നത് തന്നെ അതുകൊണ്ടാണ്.

സനാതനമതവും വൈദികമതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്നു ചിന്തിച്ചു നോക്കാം.

1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക്‌ എത്തിപ്പിക്കുന്നതാണ് വൈദികമതം.

2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.

3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.

4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.

5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.

6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.

7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.

വൈദികമതം ഇവിടെ മാത്രമാണുള്ളതെന്നു വിചാരിക്കരുത്. ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ വൈദികമതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന വൈദികമതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.

രാമായണമാസക്കുറിപ്പ് -16

മറ്റു മതങ്ങളിൽ നിന്നും ഹിന്ദുമതത്തിനു (സനാതനമതത്തിനു) മൗലികമായ വ്യത്യാസങ്ങൾ ഉണ്ട്. മറ്റു മതങ്ങളിലെ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളിലെ ഈശ്വരൻ ഒരു ആചാര്യനോ പ്രവാചകനോ ആയിരിക്കും. അവരുടെ ഉപദേശനിർദ്ദേശങ്ങളെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്ക് അവകാശമില്ല. അവരുടെ അരുളപ്പാടുകൾ വിശ്വാസികൾ അതേപടി അനുസരിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് മതനിന്ദയാകും. പക്ഷെ ഹിന്ദുമതത്തിന് പ്രത്യേകമായി ഒരു ആചാര്യനോ ദാർശനികനോ ഇല്ല. നിരവധി ദാർശനികരുടെയും ആചാര്യന്മാരുടെയും ഋഷികളുടെയും ഉപദേശങ്ങളും ദർശനങ്ങളും ഒന്നു ചേർന്നതാണ് ഹിന്ദുമതം. യുക്തിവാദത്തിനു പോലും സ്ഥാനമുള്ള ഹിന്ദുമതം ആരെയും തന്നെ അന്ധമായി വിശ്വസിക്കുവാൻ ഉപദേശിക്കുന്നില്ല. മറ്റു മതങ്ങൾ ആത്യന്തിക സത്യം എന്നുറപ്പിച്ചു പറയുന്നതു പോലെ ഹിന്ദുമതം പറയുന്നില്ല. ആത്യന്തിക സത്യത്തിലേക്കുള്ള മാർഗ്ഗങ്ങളാണ് ഹിന്ദുമതം നിർദ്ദേശിക്കുന്നത്. ഇപ്പറഞ്ഞതിൽ നിന്നും ബുദ്ധിപരമായ അന്വേഷണസ്വാതന്ത്ര്യം സനാതനമതത്തിന്റെ ആണിക്കല്ലാണെന്നു മനസ്സിലാക്കാം. വൈദികമതത്തിൽ തളച്ചിടപ്പെടുന്ന ഹിന്ദുമതത്തിന് ഈ ബൗദ്ധികസ്വാതന്ത്ര്യമാണ് പൂർണ്ണമായും നഷ്ടപ്പെടുന്നത്.

നോബൽ സമ്മാനജേതാവായ പ്രൊഫ. അമർത്യാസെൻ, അദ്ദേഹത്തിന്റെ 'The argumentative Indian (Penguin books)' എന്ന പ്രസിദ്ധമായ പുസ്‌തത്തിന്റെ പണിപ്പുരയിലിരിക്കുന്ന 2004 കാലത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്താനെത്തി. അവിടുത്തെ സെനറ്റ്ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന കേൾവിക്കാർക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്നദ്ദേഹം അവിടെ പറഞ്ഞത് മുഴുവൻ ഭാരതത്തെയും അതിന്റെ സംസ്കാരമഹിമകളെയും കുറിച്ചായിരുന്നു. ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന ബ്രിട്ടീഷുകാർ, നിറഞ്ഞിരുന്ന ആ സദസ്സിൽ വച്ച് ഒരു ബ്രിട്ടീഷുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ സംസ്കാരമഹിമകൾ നിറഞ്ഞ ഒരു രാജ്യമായിരുന്നു പഴയ ഭാരതം എന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു, തെളിവുകൾ നിരത്തി സ്ഥാപിച്ചു. "ഭാരതത്തിൽ ജനാധിപത്യചിന്തകൾ ഉടലെടുത്തത്‌ ക്രിസ്തുമതദർശനങ്ങളോടെ ബ്രിട്ടീഷുകാർ ഭാരതം ഭരിച്ചതു കൊണ്ടാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ഭാരതത്തിന്റെ തെക്കേ മൂലയിൽ നിങ്ങളാരും അറിയാത്ത ഒരു ചെറിയ സംസ്ഥാനമുണ്ട്, കേരളം. ക്രിസ്തുമതം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇൻഗ്ലണ്ടിൽ എത്തിയതെങ്കിൽ അതിനും ഒരായിരം വർഷങ്ങൾക്കു മുൻപെങ്കിലും അതു കേരളത്തിൽ എത്തിയിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട്. അപ്പോൾ ഞങ്ങളാണോ ബ്രിട്ടീഷുകാരാണോ ജനാധിപത്യം ആദ്യം കണ്ടത്? ". അദ്ദേഹം അവിടെ കൂടിയിരുന്നവരോട് ചോദിച്ചു. വേദകാലം തൊട്ട് ഭാരതീയർ നടത്തിയിട്ടുള്ള ബൗദ്ധികാന്വേഷണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പ്രഭാഷണത്തിലുടനീളം പറഞ്ഞത്. ബുദ്ധിപരമായുള്ള വിശകലനത്തിലൂടെയല്ലാതെ ഒരു സിദ്ധാന്തത്തെയും ഭാരതം അംഗീകരിച്ചിട്ടില്ല, വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയും അതിന്റെ മഹനീയ ദൃഷ്ട്ടാന്തങ്ങളാണ് - അദ്ദേഹം പറഞ്ഞു.

നമ്മുടെ ഈ സംസ്കാരം എവിടെപ്പോയി? ഈശ്വരവിഷയത്തിൽ ആരെന്തു പറഞ്ഞാലും അത് അനുസരിക്കുന്നതാണ് ശരിയെന്ന നമ്മുടെ ചിന്ത ശരിയാണോ? ബുദ്ധിമാന്മാരെന്നഭിമാനിക്കുന്നവരോട് മാത്രമാണീ ചോദ്യം. സാധാരണ ഭക്തജനങ്ങളോട് ഈ ചോദ്യം ചോദിക്കുന്നതിൽ അർത്ഥമില്ല, അതു ശരിയും അല്ല.

രാമായണമാസക്കുറിപ്പ് -17

സകാമകർമ്മങ്ങളിൽ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാൻ ഒരിക്കലും ഇളക്കരുത് എന്ന് ഭഗവത് ഗീത (3:26) പറയുന്നു. നിങ്ങളാരും മൂഢരോ ഞാൻ വിദ്വാനോ അല്ലാത്തതുകൊണ്ട് ഇതു നമ്മളെ ബാധിക്കുന്ന പ്രസ്താവം അല്ലെന്നു കരുതാം. സാധാരണ ജനങ്ങളെ ഈശ്വരവിഷയത്തിൽ മൂഢന്മാരെന്നാണ് ഭഗവാൻ വിളിക്കുന്നതെങ്കിലും സത്യത്തിൽ അവർ ആത്മീയവിഷയത്തിനു വലിയ ദ്രോഹമൊന്നും ചെയ്യുന്ന കൂട്ടരല്ല. സ്വന്തം കൊച്ചു കൊച്ചു ദുഖങ്ങളുമായി ഭഗവാനെ പോയിക്കണ്ടു, തങ്ങളാൽ കഴിയുന്ന വഴിപാടും നടത്തി, തൊഴുതു പറഞ്ഞു സമാധാനം കണ്ടെത്താൻ മാത്രമാണവർ ശ്രമിക്കുന്നത്. അവരുടെ മന:സ്സമാധാനത്തിനായി തങ്ങൾക്കറിയാവുന്നതും തങ്ങൾ വിശ്വസിക്കുന്നതുമായ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സാധുക്കളായ വൈദികബ്രാഹ്മണരരും ആത്മീയവിഷയത്തിനു യാതൊരു ദ്രോഹവും ചെയ്യുന്നവരല്ല. ഈ ഭക്തജന-വൈദിക ബന്ധം സനാതനധർമ്മസംസ്ഥാപനത്തിന് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെങ്കിലും കുടുംബങ്ങളിലെ സമാധാനവും സന്തോഷവും നിലനിർത്താൻ ഒരു പരിധിവരെ സഹായകരമാണ്. പക്ഷേ ആത്മീയവിഷയത്തിൽ അറിവൊന്നുമില്ലെങ്കിലും വിദ്വാൻമാർ ആണെന്നു നടിച്ചു, തങ്ങളുടെ അൽപ്പജ്ഞാനം സാധുഭക്തജനങ്ങളിൽ അടിച്ചേൽപ്പിച്ചു അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പറ്റം ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മുടെ ആത്മീയമണ്ഡലം ഭരിച്ചു വികലമാക്കിക്കൊണ്ടിരിക്കുന്ന ഇവരിൽ സനാതനധർമ്മബോധം ഉണർത്തേണ്ടത് ഹിന്ദുമതത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.

ദൈവസങ്കൽപ്പങ്ങൾ ഉടലെടുക്കുന്നത് മനുഷ്യന്റെ ഭയത്തിൽ നിന്നാണ്. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്തതും നിയന്ത്രിക്കാൻ കഴിയാത്തതുമായ പ്രപഞ്ചശക്തികളെക്കണ്ട് ഭയവിഹ്വലരായ പ്രാചീന മനുഷ്യർ അവരുടെ രക്ഷക്കായി പ്രപഞ്ച ശക്തികളെ ദൈവങ്ങളായിക്കണ്ട് പൂജിക്കാനും നേർച്ചകളിലൂടെ പ്രീതിപ്പെടുത്താനും തുടങ്ങി. ഇങ്ങനെ ദേവതാരാധന നിലവിൽ വന്നപ്പോൾ തന്നെ മറ്റു കുറേപ്പേർ ബൗദ്ധികമായി ചിന്തക്കാൻ തുടങ്ങി. എന്താണീ പ്രപഞ്ചം? ഇതെങ്ങനെയായിരിക്കും സൃഷ്ടിക്കപ്പെട്ടത്? നമ്മളൊക്കെ എവിടെ നിന്നു വന്നു? എവിടേക്കു പോകുന്നു? മരണശേഷം നമുക്കെന്തു സംഭവിക്കും?........ ഋഷിമാരും ദാർശനികരും ചിന്തകരും ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ചോദിച്ചു, ബുദ്ധിപരമായി ഓരോ ചോദ്യങ്ങളേയും വിശകലനം ചെയ്‌തു മനസ്സിലാക്കാൻ ശ്രമിച്ചു. അങ്ങിനെ അവർ നേടിയ ജ്ഞാനസമ്പത്താണ് വേദാന്തം. വേദാന്തത്തിൽ ജ്ഞാനമേ ഉള്ളൂ, വിശ്വാസമോ അന്ധവിശ്വാസമോ അതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളല്ല. പിന്നെങ്ങനെയാണ് ഹിന്ദുമതം മറ്റു മതങ്ങളെപ്പോലെ വിശ്വാസത്തിന്റെ മതമായി മാറിയത് ?

പ്രാചീന മനുഷ്യരേക്കാൾ ഭയഭയവിഹ്വലരാണ് ഇന്നത്തെ ഭക്തജനങ്ങളിലേറെയും. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത പ്രകൃതിശക്തികളെയായിരുന്നു അന്നത്തെ മനുഷ്യർ ഭയന്നിരുന്നതെങ്കിൽ ഇന്നത്തെ മനുഷ്യരെ ഭയപ്പെടുത്തുന്നത് അവരുടെ സ്വാർത്ഥമോഹങ്ങളാണെന്നതവർ അറിയുന്നില്ല എന്നതാണ് കഷ്ടം. വലിയ കഷ്ടപ്പാടില്ലാതെ എല്ലാ സൗഭാഗ്യങ്ങളും നേടണം, അതും മറ്റുള്ളവരെക്കാൾ ഭംഗിയായി. സീതാദേവിയെക്കിട്ടാൻ സാക്ഷാൽ ശ്രീരാമനു പോലും, ഏതു ബലവാൻ പിടിച്ചാലും അനങ്ങാത്ത ത്രയംബകം വില്ലെടുത്തു കഷ്ട്ടപ്പെട്ടു കുലയ്‌ക്കേണ്ടി വന്നു എന്നത് നമ്മൾ കാണുന്നില്ല. ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രണ്ടാമത്തെ കാര്യം കൈയ്യിലുള്ള സമ്പത്താണ്. സമ്പത്തു കൂടുന്നതിനനുസരിച്ചു മോഹങ്ങളും മോഹങ്ങൾ കൂടുന്നതിനനുസരിച്ചു ബാധകളും കൂടുന്നു. അടുത്തയിടെ കുറച്ചു സ്വർണ്ണവൂമായി എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. സാധാരണ യാത്ര ചെയ്യുമ്പോൾ ഞാൻ സ്വതന്ത്രനും അതുകൊണ്ടുതന്നെ ചുറ്റും നടക്കുന്നതെല്ലാം കണ്ടു രസിക്കുന്നയാളും ആണ്. പക്ഷേ സ്വർണ്ണം ബാഗിൽ വന്നതോടെ എൻറെ ശ്രദ്ധ മുഴുവൻ ബാഗിലായി. എനിക്കുചുറ്റുമുള്ള ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു. എന്റെ ബാഗിലേക്കാണ് മറ്റുള്ളവരുടെയെല്ലാം കണ്ണെന്നു തോന്നി അവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. ഒരു വിധത്തിൽ വീട്ടിൽ എത്തിച്ചേർന്നു എന്നു പറഞ്ഞാൽ മതിയല്ലോ? ഇതാണ് അധിക സമ്പത്തോ അനധികൃത സമ്പത്തോ കയ്യിലുള്ളവരുടെയും പ്രശ്നം. ടെൻഷൻ മൂത്തു അടുത്തുള്ള ജ്യോത്സ്നയെയും തിരുമേനിയെയും പ്രശ്നപരിഹാരത്തിനായി സമീപിക്കും. ഏതു പ്രശ്നത്തിനും പരിഹാരമായി പല വിധത്തിലും, പല നിരക്കിലുമുള്ള പരിഹാരക്രിയകൾ ഇന്ന് ലഭ്യമാണ്. ആഗ്രഹാഭിലാഷങ്ങളുടെയും ടെൻഷന്റെയും ലെവൽ പറഞ്ഞാൽ മതി, അതിനനുസരിച്ചുള്ള പൂജകളും തന്ത്രമന്ത്രങ്ങളും നടത്തി ഈശ്വരനെ സ്വാധീനിച്ചു കക്ഷികൾക്ക് സുഖവും ശാന്തിയും ഇവർ നേടിക്കൊടുക്കും. ഭാഗ്യത്തിന് ഇതെല്ലാം നടക്കുന്നത് സനാതനധർമ്മ വിധിപ്രകാരം തന്നെയാണെന്നതാണ് വലിയ ഒരാശ്വാസം!! ഈശ്വരോ രക്ഷതു.

രാമായണമാസക്കുറിപ്പ് -18

ഇന്നത്തെ കുറിപ്പ് എഴുതാനിരുന്നപ്പോഴേക്കും രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒന്ന് എന്റെ സുഹൃത്ത് 'പുൽപ്പള്ളിയിലെ വാല്മീകിയുടെ പർണ്ണശാല' കാട്ടിത്തന്നത്. രണ്ട്; അമ്പലത്തിൽ പോയി ആണും പെണ്ണും ചെരിപ്പിട്ടവനും ചെരിപ്പിടാത്തവനും എങ്ങിനെ വ്യത്യസ്തമായി തൊഴണമെന്നും തൊഴുമ്പോൾ കൈകൾ മാറിടത്തിൽ നിന്നും എത്ര ഡിഗ്രി ചരിഞ്ഞിരിക്കണം എന്നുമൊക്കെ 'ശാസ്ത്രീയ'മായി വിശദീകരിക്കുന്ന ഒരു ശാസ്ത്രജ്ജന്റെ വീഡിയോ ഇവിടെ കണ്ടത്. ആദ്യത്തേക്കാഴ്ച നിരുപദ്രവകരമാണെങ്കിൽ രണ്ടാമത്തെക്കാഴ്ച വളരെ ദയനീയവും ആൻറണിസാറിന്റെ ഭാഷയിൽപ്പറഞ്ഞാൽ 'പൈശാചിക'വുമാണ്. എനിക്കീ പ്രതിയെയും അദ്ദേഹത്തിൻറെ 'ശാസ്ത്രീയ' ആദ്ധ്യാത്മിക വീക്ഷണങ്ങളെയും നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ട് വീഡിയോ മൊത്തം കാണാൻ മിനക്കെട്ടില്ല. അതുകണ്ടിരിക്കാനുള്ള മനഃക്കട്ടി എനിക്കില്ല എന്ന് പറയുന്നതാകും കുറേക്കൂടി ശരി. ഇതൊക്കെയാണ് ഹിന്ദുവിൻറെ സനാതനധർമ്മം എന്ന് വിശ്വസിച്ചിരിക്കുന്ന ബുദ്ധിമാന്മാരോടാണ് എനിക്കു പറയാനുള്ളത്; കഷ്ട്ടം. ഇത്ര അസംബന്ധജടിലമാണോ നമ്മുടെ സംസ്കാരം? വീഡിയോയിൽ കാണുന്ന തരത്തിലുള്ള വിവരദോഷങ്ങൾ കേട്ട് പഠിച്ചാൽ, നിങ്ങൾ ചെന്നു പതിക്കുന്നത് അജ്ഞാനാന്ധകാരത്തിന്റെ പടുകുഴികളിലേക്കായിരിക്കും. അതു ബോധമുള്ള ഹിന്ദുവിനു ചേർന്നതല്ല. അതുകൊണ്ട് ആ വിഷയം ഇനി ചർച്ച ചെയ്യണ്ടാ.

പുരാണ കഥകളിലെയും ഇതിഹാസങ്ങളിലെയും പല സ്ഥലങ്ങളും മറ്റടയാളങ്ങളും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണാൻ കഴിയും എന്നു നമ്മൾ വിശ്വസിക്കുന്നു. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ തുടങ്ങിയ പല പുരാണപുരുഷന്മാരും നമുക്കു ദൈവങ്ങളാകുന്നതു കൊണ്ട് ഇവരുടെയൊക്കെ കഥകളുമായി ബന്ധപ്പെടുത്തി പറയുന്ന സ്ഥലങ്ങളും അടയാളങ്ങളും നമുക്ക് ആരാദ്ധ്യവുമാണ്. പക്ഷേ വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. 'വേദങ്ങളുടെ ഗൂഢമായ അർത്ഥം പുരാണകഥകളിലൂടെ പ്രകീർത്തിച്ചിരിക്കുന്നു (വേദാദിഷു നിഗൂഢാർത്ഥ:, പുരാണേഷു പ്രകീർത്തിതാ:)' എന്നു പറയുന്നത് പ്രമാണമായി എടുത്താൽ, നമ്മൾ വിശ്വസിക്കുന്ന പുരാണപുരുഷന്മാരെല്ലാം തന്നെ ആ സോദ്ദേശ കഥയിലെ കഥാപാത്രങ്ങൾ മാത്രമാകും. അതായത് വൈവിദ്ധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ കഥാകാരൻ വേദത്തിന്റെ ഗൂഢാർത്ഥം പറയുകയാണ്. ഇത് ശരിയാണെങ്കിൽ ഈശ്വരവിഷയത്തിൽ നമ്മൾ വിശ്വസിക്കുന്ന പല കാര്യങ്ങളും തലമുറ തലമുറകളായി പറഞ്ഞും കേട്ടും നമ്മൾ അന്ധമായി അനുവർത്തിച്ചു പോകുന്ന കേവല വിശ്വാസങ്ങൾ മാത്രമാണെന്ന് കരുതേണ്ടി വരും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ വിശ്വാസങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെങ്കിലും അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞ സ്ഥിതിക്ക് അത് സത്യമായി തന്നെ നാം അനുഭവിക്കുന്നു എന്നുമാത്രം. കഥകൾ സത്യങ്ങളല്ലെങ്കിലും അതിൽ നിറഞ്ഞിരിക്കുന്ന ഉപനിഷദ് സന്ദേശങ്ങൾ മനുഷ്യരാശിക്കാകമാനം പ്രകാശം നല്കാനുദ്ദേശിച്ചുള്ളതാണെന്നത് നാം തിരിച്ചറിയണം. അതാണ് നമ്മുടെ ശക്തി. പക്ഷേ ആ തിരിച്ചറിവാണ് നമുക്കില്ലാത്തതും.

ഭാഗവതത്തിന്റെ അവസാനം ശുകമുനി പരീക്ഷിത്തിനോട് അവതാരകഥകളെല്ലാം പറഞ്ഞശേഷം ഈ കഥകളൊന്നും യാഥാർഥ്യമല്ലെന്നും കല്പിതകഥകളാണെന്നും വ്യക്തമായിപ്പറയുന്നുണ്ട്,

കഥാ ഇമാസ്തേ കഥിതാ മഹീയസാം

വിതായ ലോകേഷു: യശഃ പരേയുശാം

വിഞ്ജാന വൈരാഗ്യ വിവക്ഷയാ വിഭോ

വചോ വിഭുതീർ ന തു പാരമാർഥ്യം (ഭാഗവതം: 12 -13 -14)

(ലോകത്തിൽ കീർത്തി അവശേഷിപ്പിച്ചുപോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകളെല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉളവാക്കാൻവേണ്ടി കെട്ടിച്ചമച്ചവയാണ്. ഒന്നും സത്യമല്ല).

ഇനി ഞാനെന്തു പറയാൻ? വ്യാസൻ പറയുന്നത് വിശ്വസിക്കണോ അതോ ക്ഷേത്രക്കമ്മിറ്റിക്കാരും അല്പജ്ഞാനികളും മുകളിൽ പരാമർശിച്ച ശാസ്ത്രജ്ജന്മാരെപ്പോലുള്ള "അതിബുദ്ധി"മാന്മാരും പറയുന്നതു വിശ്വസിക്കണോ? ജ്ഞാനികളായ മുനീശ്വരന്മാർ പറയുന്നതു് വിശ്വസിക്കാനാണ് എന്നിലെ ശാസ്ത്രബോധം നിർബന്ധിക്കുന്നത്. നിങ്ങളിൽ പലർക്കും ഇതിൽ യോജിപ്പില്ലായിരിക്കാം. ഇനി വരുന്ന ജന്മങ്ങളിലെങ്കിലും നിങ്ങൾക്കു വ്യാസനെയും കൃഷ്ണനെയും രാമനെയും കാണാൻ കഴിയട്ടെ എന്നാശംസിക്കാനല്ലാതെ എനിക്കെന്തു ചെയ്യാൻ കഴിയും?

മറ്റാരും വേദോപനിഷത്തുക്കളൊന്നും പഠിക്കരുതെന്ന് വൈദികമതക്കാർ പണ്ടേ പറഞ്ഞത് എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലാകുന്നുണ്ടോ? വിദ്യാഭ്യാസം നിരസിക്കുക എന്നതാണ് അടിമകളെ സൃഷ്ടിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അത് ശരിക്കും മനസ്സിലാക്കിയിരുന്നവരായിരുന്നു നമ്മുടെ പൂർവ്വിക വേദവിത്തുക്കൾ. ഇന്നു വ്യാസനും കൃഷ്ണനും നേരിട്ടു വന്നു പറഞ്ഞാൽപ്പോലും സനാതനധർമ്മം വേണ്ടാ എന്ന് പറയാൻ നമുക്ക് തോന്നുന്നത് നൂറ്റാണ്ടുകളായുള്ള ഈ ആദ്ധ്യാത്മിക അടിമത്വം ഒന്നുകൊണ്ടാണ്.

രാമായണമാസക്കുറിപ്പ് -19

ഈ പരമ്പരയിലെ പതിനെട്ടു കുറിപ്പുകൾ കഴിഞ്ഞു. ബ്രഹ്മസംഖ്യയായ പതിനെട്ടിനു നമ്മുടെ ശാസ്ത്രങ്ങളിൽ  വലിയ സ്ഥാനമാണുള്ളത്. പുരാണങ്ങൾ 18, ഭഗവത് ഗീതക്ക് അദ്ധ്യായങ്ങൾ 18 ,ശബരിമല പടികൾ 18............ പടി പതിനെട്ടും കയറിയാൽ കാണുന്നതെന്താണെന്നറിയാമല്ലോ? തത്വമസി-തത്-ത്വം-അസി.ഇംഗ്ലീഷിൽ thou art you, you are that (പല മലയാളികൾക്കും ഇംഗ്ലീഷിൽ പറഞ്ഞാലേ ഇപ്പം മലയാളം മനസ്സിലാകൂ!). അതായത് ഭക്തനും അയ്യപ്പനും ഒന്നാണെന്ന്. പലരും വിചാരിച്ചിരിക്കുന്നത് സന്നിധാനത്തിന് ഒരു ഭംഗിക്ക് വച്ചിരിക്കയാണ് ആ ബോർഡെന്നാണ്. അല്ല, അതിനു വലിയ അർത്ഥമുണ്ട്. ഉപനിഷദ് ജ്ഞാനം മുഴുവൻ ആ ഒരു വാക്കിലുണ്ട്. അതു മനസ്സിലാക്കി കഴിയുമ്പോൾ ബോധം തെളിയും. അത് മനസ്സിലാക്കിയാൽ തിരിച്ചിറങ്ങി വരുമ്പോൾ അങ്ങോട്ട് കേറിയതിനേക്കാൾ നല്ലൊരു മനുഷ്യനായി മാറിയിരിക്കണം. ഇങ്ങനെ പത്തു പതിനെട്ടു പ്രാവശ്യം ശബരിമല പോയി വന്നു കഴിയുമ്പോൾ നാട്ടുഭാഷയിൽ പറഞ്ഞാൽ നല്ല തങ്കപ്പെട്ട ഒരു മനുഷ്യനാകണം. 'സർവഭൂതദയാപരനായ' അയ്യപ്പനെപ്പോലെ ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹത്തോടും ദയയോടും പെരുമാറുന്ന ഈശ്വരതുല്യനായ മനുഷ്യനായി. ഈ പരിവർത്തനം ഭക്തനിൽ സംഭവിക്കുന്നുണ്ടെങ്കിൽ ആ ഭക്തനെ സനാതനമതാനുസാരിയായ ഹിന്ദുവായി കരുതാം. അതല്ല, ഓരോ മലകയറ്റം കഴിയുമ്പോഴും സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിയും അഹങ്കാരവും വർദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ഉറപ്പാക്കാം, സനാതനമതവുമായി നിങ്ങൾക്കു യാതൊരു ബന്ധവുമില്ല. എന്തെക്കെയോ സ്വാർത്ഥമോഹങ്ങൾ നേടാൻ വേണ്ടി, ആരൊക്കെയോ പറയുന്നതും വിശ്വസിച്ചു വർഷാവർഷം അവിടെ പോയി വരുന്ന ടൂറിസ്റ്റുകൾ മാത്രം. വൈദികമതസംസ്കാരത്തിൽ വളരുന്ന ഹിന്ദുക്കളിൽ ഏറെപ്പേർക്കും സംഭവിക്കുന്നതിതാണ്.

ശ്രുതി(വേദം)-സ്‌മൃതി ശാസനങ്ങൾ അടിസ്ഥാനമാക്കി വ്യക്തിരൂപത്തിലുള്ള ഈശ്വരനെ കാട്ടിത്തരുന്ന വൈദികമതം, യുക്തിചിന്തയിൽ അധിഷ്ഠിതമായ ഈശ്വരചിന്തയും അതിലൂടെ മനുഷ്യനുണ്ടാകാമായിരുന്ന മന:പരിവർത്തനവും അസാധ്യമാക്കിയിരിക്കയാണ്. തത്വചിന്താപരമായ ഉപനിഷദ് ദർശനങ്ങളുടെ പ്രായോഗിക വ്യാഖ്യാനമായ ഭഗവത് ഗീത കാണിച്ചു തരുന്ന പ്രകാശമാനമായ രാജപാതയിൽ കൂടി ആത്മീയയാത്ര നടത്താൻ അതുകൊണ്ടു തന്നെ കെൽപ്പില്ലാത്തവരായി ഭാരതീയർ അധ:പതിച്ചിരിക്കുന്നു.  ഇത് പണ്ടേയുള്ള കാര്യമാണ്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രുതി-സ്മൃതി ശാസനങ്ങളെ വിമര്ശിച്ചുകൊണ്ടും ഉപനിഷദ് ദർശനങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും വ്യാസൻ ഭഗവത് ഗീത രചിച്ചിരിക്കുന്നത്. അത് ജഗദ്‌ഗുരുവായ കൃഷ്‌ണനെക്കൊണ്ടു പറയിക്കുന്നത് തന്നെ അതിന്റെ ആധികാരികത വർദ്ധിപ്പിക്കാനും അങ്ങിനെ മനുഷ്യരാശിയെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ചു കർമ്മശേഷിയുള്ളവരാക്കി തീർക്കാനുമാണ്. ബോധപൂർവം ചിന്തിക്കുന്ന മനുഷ്യസമൂഹങ്ങളിൽ ഭഗവത് ഗീത ആരാധ്യമാകുന്നത് ഇതുകൊണ്ടാണ്.

കുരുക്ഷേത്രഭൂമിയിൽ തൻറെ ഗുരുക്കന്മാരോടും ബന്ധുമിത്രാദികളോടും യുദ്ധം ചെയ്യാൻ വയ്യെന്ന് പറഞ്ഞു തേർത്തട്ടിൽ തളർന്നിരിക്കുന്ന അർജ്ജുനനെ ഭഗവാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ധർമ്മയുദ്ധത്തിനു സന്നദ്ധനാക്കുന്നതാണല്ലോ ഭഗവത് ഗീതയുടെ ഉള്ളടക്കം. ബന്ധുമിത്രാദികളോടുള്ള സ്നേഹപാശവും അവരെ കൊന്നാലുണ്ടാകാവുന്ന പാപവും മാത്രമാണോ അർജ്ജുനനെ യുദ്ധഭൂമിയിൽ നിർവീര്യനാക്കുന്നത്? അത് മാത്രമാണെങ്കിൽ ജ്ഞാനമാർഗ്ഗത്തിലൂടെ അതിനുള്ള പരിഹാരമാർഗ്ഗം കൃഷ്ണൻ, അർജ്ജുനന് ഉപദേശിച്ചാൽ പോരേ? എന്തിനാണ് ശ്രുതി-സ്മൃതികളെയും ഇതിലൊക്കെ വിശ്വസിച്ചു ജീവിക്കുന്നവരെയും നിശിതമായി വിമർശിക്കുന്നത്?  ഇവയൊക്കെ അർജ്ജുനനെപ്പോലെയൊരു ലോകൈകവീരനെപ്പോലും അനാവശ്യമായി ഭയപ്പെടുത്തി, തളർത്തി കർമ്മവിമുഖനാക്കാൻ പ്രേരിപ്പിക്കുന്നു എന്നു കൃഷ്ണൻ മനസ്സിലാക്കുന്നുണ്ടോ? ഗീത പഠിച്ചാൽ അങ്ങിനെ തോന്നും (ഈ ഹൃസ്വകുറിപ്പിൽ വിശദമായി എഴുതാൻ കഴിയുന്നില്ല).

ഭഗവത് ഗീതയിലെ അർജ്ജുനന്മാരാണ് നമ്മളൊക്കെ. നമ്മുടെ മനസ്സാണ്‌ കുരുക്ഷേത്ര ഭൂമി. അഞ്ചു നല്ലചിന്തകൾക്കെതിരേ നൂറ്റൊന്നു ദുഷ്ചിന്തകൾ യുദ്ധം ചെയ്യുന്നു? എണ്ണത്തിൽ കുറഞ്ഞ നന്മകൾക്ക്  എങ്ങിനെ ജയിക്കാൻ കഴിയും? ഈ ധർമ്മ-യുദ്ധത്തിൽ യോദ്ധാവിനു വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?  ജയിക്കാൻ ഏതൊക്കെ ഭയങ്ങളെയാണ് മനസ്സിൽ നിന്നും മാറ്റേണ്ടത്?

വിശ്വവിഖ്യാത തത്വചിന്തകനായ മാക്സ് മുള്ളറും ആത്മജ്ഞാനിയായിരുന്ന നമ്മുടെ സുകുമാർ അഴീക്കോടു  സാറും മഹാത്മാഗാന്ധിയും ഡോ. അബ്ദുൾകലാമും അങ്ങിനെ പല ചിന്തകരും മാഹാത്മാക്കളും ഉപനിഷദ് ദർശനങ്ങളെയും ഭഗവത് ഗീതയേയും വണങ്ങിയത് അതിന്റെ ദർശനങ്ങളുടെ ഔന്നിത്യം ഒന്നുകൊണ്ടാണ്. പക്ഷെ ഇന്നത്തെ നമ്മുടെ ആത്മീയപദ്ധതികളിൽ ഈ ഗ്രന്ഥത്തിനു വലിയ സ്ഥാനമൊന്നും കിട്ടുന്നില്ലതാനും.

രാമായണമാസക്കുറിപ്പ് -20

ഇന്നു നമ്മൾ ഹിന്ദുക്കൾ ആദ്ധ്യാത്മികത എന്നു വിശ്വസിച്ചു ചെയ്തു കൂട്ടുന്ന കാര്യങ്ങളും ഉപനിഷത്തുക്കളിലും ഭഗവത് ഗീതയിലും പറയുന്ന അദ്ധ്യാത്മികതയും തമ്മിൽ ഒന്നു താരതമ്യം ചെയ്യാനേ എന്റെ കുറിപ്പുകൾ കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ഈ മഹത് ഗ്രന്ഥങ്ങളിലെ തത്വചിന്തയെക്കുറിച്ചു ചർച്ച ചെയ്യണമെന്നു ചിന്തിച്ചിട്ടേയില്ല, അതിനുള്ള പാണ്ഡിത്യവും ഇല്ല. അറിയാവുന്നതു പറയാം എന്നു വച്ചാൽ വളരെ ഗഹനമായ ആത്മവിഷയം ചർച്ച ചെയ്യാൻ പറ്റിയ ഇടവും അല്ല ഇത്. ഇന്നലത്തെ പോസ്റ്റിനുള്ള കമന്റുകൾ കണ്ടപ്പോൾ തത്വചിന്ത ആസ്വദിക്കാനുള്ള താത്പര്യം കുറച്ചുപേർക്കെങ്കിലും ഉണ്ടെന്നു മനസ്സിലായി അത് നല്ലൊരു ലക്ഷണമാണ്. എങ്കിൽ ഒരൽപ്പം തത്വചിന്തയാകാം ഇന്ന്. ഇന്നൊരു ദിവസത്തേക്ക് മാത്രം.

ഭഗവത് ഗീതയുടെ അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിന്റെ കാര്യം തന്നെ എടുക്കാം. നമ്മൾ മനുഷ്യരുമായി അതെങ്ങിനെ ബന്ധിച്ചു നിൽക്കുന്നു എന്നറിയുന്നതിൽ കൗതുകമുണ്ടാകുമല്ലോ ? അതിനുപരിയായി പത്തു മൂവായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യനെ ഇത്രമാത്രം സമഗ്രമായി അപഗ്രഥിച്ചു പഠിച്ച നമ്മുടെ പൂർവികരായ ഋഷിമനസ്സുകൾക്കു മുൻപിൽ ബഹുമാനപുരസ്സരം ഒന്നു തലകുനിക്കാനുള്ള സന്ദർഭം കൂടിയാകും ഇത്.

ശിവകാശിയിലെ ചിത്രകാരന്മാർ അടിച്ചു പുറത്തിറക്കുന്ന ഭഗവത് ഗീതയുടെ പടം, സഹസ്രാബ്ദങ്ങൾക്കു മുൻപ് 'കഠോപനിഷത്' സൃഷ്ടിച്ച തത്വചിന്തകർ മനസ്സിൽ വരച്ചതാണ്. അഞ്ചു കുതിരകൾ വലിക്കുന്ന രഥത്തിൽ കടിഞ്ഞാണുകളേന്തിയ സാരഥിയായി ശ്രീ കൃഷ്ണൻ ഇരിക്കുന്നു. രഥത്തിനുള്ളതിൽ ഗാണ്ടീവം താഴെ ഉപേക്ഷിച്ച നിലയിൽ വിഷാദചിത്തനായി അർജ്ജുനനിരിക്കുന്നു.

ആത്മാനം രഥിനം വിദ്ധി

ശരീരം രഥമേവ ച

ബുദ്ധി തു സാരഥി വിദ്ധി

മനഃ പ്രഗ്രഹമേവ ച (കഠം 3 -3)

(ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ സാരഥിയായിട്ടും മനസ്സിനെ കടിഞ്ഞാൺ ആയിട്ടും അറിയുക. ഇതിനെ തുടർന്നുള്ള ശ്ലോകത്തിൽ രഥത്തിലെ അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്). (ചില വാക്കുകൾ മലയാളത്തിൽ അടിക്കുമ്പോൾ തെറ്റുവരാം, ക്ഷമിക്കുക).

ആത്മജ്ഞാനം സാക്ഷാത്കരിക്കയാൻ എന്തുചെയ്യണം എന്ന ഉപനിഷദ് ചർച്ചക്കിടെയാണ് ഈ പരാമർശങ്ങൾ വരുന്നത്. ഇതൊക്കെ വലിയ വിഷയങ്ങളായതു കൊണ്ട് അവിടെക്കൊന്നും പോകാതെ നമ്മുടെ രഥത്തിന്റെ കാര്യം മാത്രം വളരെ ലളിതമായി പറഞ്ഞു നിർത്താം.

ഇന്ദ്രിയങ്ങൾ അഞ്ച്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി. ഇവക്കെല്ലാം തന്നെ അവയുടേതായ സവിശേഷ പ്രകൃതങ്ങൾ ഉണ്ട്. ബഹിർമുഖമായി നിൽക്കുന്ന ഈ പഞ്ചേന്ദ്രിയങ്ങളിൽ കൂടി ലഭിക്കുന്ന അനുഭവങ്ങളിലാണ് മനസ്സ് സ്ഥിതിചെയ്യുന്നത്. വിഷയ സുഖങ്ങളുടെ പിറകേ പോകുന്ന, ഇന്ദ്രിയങ്ങളുടെ താത്‌പര്യത്തിൽ നിൽക്കുന്ന, മനസ്സിനു സ്ഥിരസ്വഭാവമില്ല. ഒരു കുരങ്ങൻ മരച്ചില്ലകൾ തോറും ചാടി മറിഞ്ഞു കൊണ്ടിരിക്കുന്നതുപോലെയുള്ള പ്രകൃതമാണ് അതിന്‌. ആ മനസ്സുകൊണ്ട് നമുക്കൊന്നും തന്നെ നിയന്ത്രിക്കാൻ കഴിയില്ല. മനോതലത്തിൽ ചെയ്യുന്ന കർമ്മങ്ങൾ പലതും അപക്വവും ദുഖഃദായകവും ആയിരിക്കും. അതുകൊണ്ടു മനസ്സിന്റെ നിയന്ത്രണം ബുദ്ധിക്കു നൽകണം. മനസ്സിനെയും ഇന്ദ്രിയങ്ങളാകുന്ന കുതിരകളെയും വേണ്ട വിധത്തിൽ നിയന്ത്രിച്ചു ഭഗവാനാകുന്ന ബുദ്ധി ശരീരത്തെ കാത്തു കൊള്ളും.

'ഐവരെയും അടക്കി മനക്കാമ്പിൽ ദിവ്യവിഷ്ണു ഭഗവാന്റെ രൂപത്തിൽ ചൊവ്വിൽ കാണുന്ന നേരമുണ്ടാനന്ദം കൈവരും നൂനം' എന്നു ഭാഗവതത്തിൽ പറയുന്നതും ഏതാണ്ടിതു തന്നെ. ഐവർ എന്നാൽ പഞ്ചേന്ദ്രിയങ്ങളെന്നും, വിഷ്ണുഭഗവാൻ എന്നാൽ ബുദ്ധിയെന്നും അർഥം. പഞ്ചേന്ദ്രിയങ്ങളെ അടക്കി നിർത്തി ബുദ്ധിയെ പ്രകാശിപ്പിച്ചാൽ ആനന്ദം കിട്ടും. ഇത് ചെയ്യുന്നില്ലെങ്കിൽ ചെയ്യന്ന കർമ്മങ്ങളിൽ നിന്നും ആനന്ദം ലഭിക്കുകയില്ല എന്ന് സാരം.

ഇത്രയും പറഞ്ഞത് ബുദ്ധിക്കും യുക്തിക്കും നമ്മുടെ സംസ്കാരം കൽപ്പിച്ചിരിക്കുന്ന സ്ഥാനം എന്താണെന്നു വ്യക്തമാക്കാനാണ്. അജ്ഞാനിയെ മനസ്സ് ഭരിക്കുമ്പോൾ, ജ്ഞാനിയെ ബുദ്ധി ഭരിക്കും. ആദ്ധ്യാത്മികം എന്ന് പറഞ്ഞു ഇന്ന് നമ്മൾ ചെയ്തു കൂട്ടുന്നതെല്ലാം ഇന്ദ്രിയ-മനോതലത്തിലുള്ള കർമ്മങ്ങൾ മാത്രമാണ്. ബുദ്ധിക്കും മനഃ സ്സാക്ഷിക്കും ഈ കർമ്മങ്ങളിൽ ഒന്നും ഒരു സ്ഥാനവുമില്ല. ദേവാലയങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും, മനുഷ്യനും സമൂഹവും അശാന്തിയിലാകുന്നതിനും ജീവിതം നാൾക്കുനാൾ ഭയാവഹമായി മാറിക്കൊണ്ടിരിക്കുന്നതിനും പ്രധാന കാരണം ആത്മീയതയെക്കുറിച്ചുള്ള നമ്മുടെ വികലമായ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ആണ്. പുരാണ കഥകളുടെയും കൽപ്പനകളുടെയും ഉള്ളിൽ മറഞ്ഞിരിക്കുന്ന തത്വചിന്തകൾ എന്താണെന്ന് വെളിപ്പെടുത്തുന്ന നല്ലൊരുദാഹരണം കൂടിയാണ് മേൽപ്പറഞ്ഞ രഥകൽപ്പന. ഇതൊന്നും വെറുതെ വിശ്വസിച്ചു തൊഴുതു നമിക്കാനുള്ളതല്ല, ബുദ്ധികൊണ്ട് ചിന്തിച്ചു മനസ്സിനെ പരിഷ്‌ക്കരിക്കാനുദ്ദേശിച്ചുള്ളതാണ്.

രാമായണമാസക്കുറിപ്പ് -21

വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരീശ്വരനെ (ഉദാ:ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, വിഷ്ണു ....) യാണല്ലോ നമ്മളെല്ലാം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പറയുന്നത്. അതായത് നമുക്ക് ഈശ്വരൻ എന്നാൽ പാവപ്പെട്ട തൊഴിലാളിയോട് സ്നേഹപൂർവ്വം പെരുമാറുന്ന ദയാശീലനും ധനികനുമായ ഒരു മുതലാളിയെപ്പോലെയാണ്. ഇക്കാര്യത്തെക്കുറിച്ചു ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ

പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ഗീത: 7:24)

(ഞാൻ അവ്യക്തമാണ്. എന്നെ വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരാളായി ബുദ്ധിഹീനന്മാർ മനസ്സിലാക്കുന്നു. അവർ സർവ വ്യാപിയും ശ്രേഷ്ട്ടവുമായ എന്റെ പരമാത്മസ്വരൂപത്തെ അറിയുന്നില്ല). സൂക്ഷിക്കുക, എത്ര വലിയ ഡിഗ്രിയൊക്കെയുണ്ടെങ്കിലും ഈശ്വരവിഷയത്തിൽ നിങ്ങൾ ബുദ്ധിഹീനരാണ് എന്നാണു ഭഗവാന്റെ അഭിപ്രായം.

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജിതി പ്രഭുഃ

ന കർമ്മഫലസംയോഗം സ്വഭാവസ്‌തു പ്രവർത്തതേ (ഗീത: 5 :14)

(ഈശ്വരൻ ലോകത്തിനു വേണ്ടി കർമ്മം ചെയ്യുന്ന ആളിനെയോ കർമ്മങ്ങളെയോ സൃഷ്ടിക്കുന്നില്ല. അതിന്റെ ഫലവും സൃഷ്ടിക്കുന്നില്ല. പ്രകൃതി സ്വഭാവം അനുസരിച്ചു് ഇതൊക്കെ പ്രവൃത്തിക്കുന്നു).

കർമ്മങ്ങൾക്ക് പ്രേരകമായിട്ടുള്ളതും കർമ്മഫലങ്ങൾ നിശ്ചയിക്കുന്നതും താനല്ല, പ്രകൃതിയാണ് എന്നാണു ഭഗവാൻ പറഞ്ഞത്.നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം പ്രകൃതി നിശ്ചയിക്കും, ഈശ്വരന് ഇതിലൊന്നും ഒരു റോളും ഇല്ല എന്നർത്ഥം.

ഇതാണ് സാക്ഷാൽ ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്! അപ്പൊപ്പിന്നെ അമ്പലത്തിൽ പോയി പൂജചെയ്തു പ്രീതിപ്പെടുത്തിയാൽ നമ്മുടെ കാര്യമൊക്കെ സാധിച്ചു തരുന്ന ആ ദൈവം ആരാ? ആ, ആർക്കറിയാം. നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങളിലൊന്നും അങ്ങിനെയൊരു ഈശ്വരനില്ല.

ഭക്തജനങ്ങളെ, നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് തിരിച്ചും മറിച്ചും ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നത്. നമ്മുടെ പാപപുണ്യങ്ങളുടെ ഫലം നാം തന്നെ അനുഭവിച്ചേ മതിയാകൂ. For every action there is an equal and opposite reaction എന്ന തത്വം അനുസരിച്ചു് അത് ശാസ്ത്രദൃഷ്ടിയിലും ശരിയാണ്. നമ്മുടെ തെറ്റുകുറ്റങ്ങൾ സഹിച്ചു നമ്മെ സഹായിക്കുന്നതോ നല്ലകാര്യങ്ങൾ കണ്ട് അനുഗ്രഹിക്കുന്നതോ ആയ ഒരീശ്വരനൊന്നുമല്ല സനാതനമതത്തിലെ നിർഗ്ഗുണബ്രഹ്മമായ ഈശ്വരൻ. അങ്ങിനെയൊരീശ്വര സങ്കൽപ്പത്തെക്കൊണ്ടു മനുഷ്യനെ ഭയപ്പെടുത്തി നിർത്തി തങ്ങളുടെ സ്വാർത്ഥമോഹങ്ങൾ നേടാൻ കഴിയില്ല എന്നു ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ബുദ്ധിമാന്മാരായ കുറേ പൂർവികർ അവർക്കു ഗുണമുണ്ടാക്കുന്ന ഒരീശ്വരസങ്കൽപ്പവും അതിനനുകൂലമായ സാമൂഹ്യവ്യവസ്ഥയും ഉണ്ടാക്കി അതിവിടുത്തെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്.

ഇപ്പറയുന്നതൊക്കെ ശരിയാണെങ്കിൽ പിന്നെ ഈ അമ്പലങ്ങളായ അമ്പലങ്ങളും നൂറു കണക്കിനു ദേവതകളും ആരാധനാസമ്പ്രദായങ്ങളും ഒക്കെ അർത്ഥശൂന്യമാണോ എന്ന സംശയം ന്യായമായും ഉദിക്കാം. നമുക്കതും പരിശോധിക്കാം.

രാമായണമാസക്കുറിപ്പ് -22

ഇനി അമ്പലഭക്തിയെക്കുറിച്ചു ഒന്നു ചിന്തിച്ചു നോക്കാം. ഹൃദയവിശാലതയുള്ള മനുഷ്യരെ സൃഷ്ടിച്ചു പ്രകൃതിയുമായി ഇണക്കി നിർത്തി ലോകത്തിലുള്ള എല്ലാത്തിനും സുഖവും ശാന്തിയും നേടിക്കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യമേ സനാതനമതത്തിനുള്ളു എന്ന ദൃഢമായ ബോധം മനസ്സിൽ ഉണ്ടായിരുന്നാൽ മാത്രമേ ഇനിപ്പറയുന്നതു മനസ്സിലാക്കാൻ കഴിയൂ. അങ്ങിനെയാണെങ്കിൽ സനാതനഃ ധർമ്മശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനമാക്കുന്ന ഹിന്ദുമതവും ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇതു തന്നെയായിരിക്കണം. ക്ഷേത്രങ്ങളും ദേവതകളും ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആകുമ്പോൾ ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നതും ആ ആത്യന്തിക ലക്‌ഷ്യം തന്നെയാകണം.

വേദോപനിഷത്തുക്കളിലെ പരമാത്മഭാവത്തിലുള്ള, സർവ്വവ്യാപിയായ, സർവ്വതിനും കാരണഭൂതമാകുന്ന നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ സാധാരണ മനസ്സുകൊണ്ട് കാണാൻ കഴിയില്ല, ഇതിനു ജ്ഞാനചക്ഷുസ്സുകൾ ആവശ്യമാണ്. സത്വരജസ്തമോഗുണങ്ങളോടെ സൃഷ്ടിക്കപ്പെടുന്ന മനുഷ്യരിൽ ഇങ്ങനെ ഈശ്വരനെക്കാണാൻ കഴിയുന്ന സത്വഗുണപ്രധാനികളുടെ എണ്ണം തുലോം കുറവായിരിക്കും. നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ബുദ്ധിതലത്തിൽ കാണാൻ കഴിയാത്തവരാണ് ജനങ്ങളിലേറെയും എന്നു സാരം. പക്ഷെ എല്ലാവരെയും ഈശ്വരനിലേക്കു അടുപ്പിക്കണം താനും. അതുകൊണ്ടു ഗുണദോഷങ്ങളൊന്നുമില്ലാത്ത ഈശ്വരനിൽ ഗുണങ്ങൾ ആരോപിച്ചു (attribute) ഒരു സഗുണബ്രഹ്മമാക്കുന്നു. വ്യക്തിരൂപത്തിലുള്ള ഈ ഈശ്വരനെ ധ്യാനിക്കാൻ എല്ലാവർക്കും എളുപ്പമാണ്. വിഗ്രഹങ്ങളിൽ സാധാരണ മനുഷ്യർ കാണുന്നത് ഇങ്ങനെയുള്ള സഗുണബ്രഹ്മത്തെയാണ്. വിഗ്രഹം എന്നാൽ വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങളുടെ രൂപം എന്നർത്ഥം. വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങൾ എന്നാൽ സനാതനധർമ്മതത്വങ്ങൾ എന്നർത്ഥം. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ എന്തിലും ഏതിലും വിളങ്ങി നിൽക്കുന്നത് ഒരേ ഈശ്വരചൈതന്യമാണെന്നും അതിനാൽ അജ്ഞാനത്താൽ നാം കാണുന്ന വിധത്തിലുള്ള ഭേദഭാവമൊന്നും പ്രപഞ്ചത്തിലില്ലായെന്നും ഉള്ള തിരിച്ചറിവ്. സഗുണാകാരമായ വിഗ്രഹത്തിൽ കൂടി പ്രാർത്ഥന തുടങ്ങി നിർഗ്ഗുണബ്രഹ്മമായ ഈശ്വരനിൽ ഭക്തൻ എത്തിച്ചേരണം. അതായത് സനാതനധർമ്മത്തിലെ ഈശ്വരനെ കാണാനുള്ള ആത്മീയയാത്രയുടെ ആദ്യപടിയാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എന്നു സാരം. ആദ്യമാദ്യം വള യത്തിൽ കൂടിച്ചാടി, പോകെപ്പോകെ വളയമില്ലാതെ ചാടി സർവ്വവ്യാപിയായ ഈശ്വരനെ പ്രാപിക്കുന്ന ആത്മീയ പദ്ധതിയുടെ തുടക്കമാണ് വിഗ്രഹാരാധന.

ഒന്നോർക്കുക, ഈ പദ്ധതികളിലൊന്നും സ്വാർത്ഥമോഹലക്ഷ്യങ്ങൾ ഇല്ല . തന്നെ നിലനിർത്തുന്ന ഈശ്വരചൈതന്യത്തെ അന്വേഷിച്ചുള്ള ഒരാത്മീയയാത്ര മാത്രമാണിതൊക്കെ. ജനിച്ചിട്ട് ഇന്നുവരെക്കണ്ടിട്ടില്ലാത്ത അച്ഛൻ ദൂരെയൊരു സ്ഥലത്തു ജീവിച്ചിരുപ്പുണ്ട് എന്നറിയുന്ന മകൻ നൊമ്പരത്തോടെ അച്ഛനെക്കാണാൻ പോകുന്ന ആ പോക്കുണ്ടല്ലോ, അതിലും തീവ്രതെയോടെയുള്ള ആത്മാന്വേഷണം.

സനാതനമതത്തിൽ ആദ്യകാലത്തു ക്ഷേത്രങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും താത്പര്യമനുസരിച്ചുള്ള ഇഷ്ടദേവതയെ രൂപകൽപ്പന ചെയ്ത് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിൽ നടപ്പിലാക്കിയത് ശങ്കരാചാര്യസ്വാമികളാണെന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. എല്ലാ നദികളും അവസാനം എത്തിച്ചേരുന്നതു സമുദ്രത്തിലാണല്ലോ എന്നതായിരുന്നിരിക്കണം ഇതിലെ താത്‌പര്യം. പക്ഷെ ബോധമില്ലാഴ്മയും സ്വാർത്ഥചിന്തകളും കാരണം നമ്മുടെ ആത്മീയനദികൾ തുടക്കത്തിൽ തന്നെ വരണ്ട് ഒടുങ്ങുകയാണ്!

രാമായണമാസക്കുറിപ്പ് -23

ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയും കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്? സനാതനധർമ്മ പ്രകാരം പ്രസക്തമായ ഒരു നിർവചനമാണ് വിഗ്രഹാരാധനക്കു കഴിഞ്ഞ കുറിപ്പിൽ ഞാൻ നൽകിയത്. ഒരു മതത്തിന്റെ തത്വചിന്താപരമായ ദർശനങ്ങളിലാണ് ആത്യന്തിക സത്യവും അതു പ്രയോഗത്തിൽ വരുത്തിയാൽ സാധ്യമാകുന്ന വ്യക്തി-സാമൂഹ്യവികസനവും മറഞ്ഞിരിക്കുന്നതെങ്കിലും മഹാഭൂരിപക്ഷം ജനങ്ങൾക്കും അങ്ങിനെയൊരു ആത്മീയതയെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതൊരു സത്യം തന്നെയാണ്. മനുഷ്യസൃഷ്ടിയുടെ പ്രത്യേകതയാണത്. ഈ പ്രത്യേകത കാരണം, സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാകുന്ന പ്രായോഗിക തലത്തിലേക്ക് ആത്മീയതയെ തിരുത്തി എഴുതപ്പെടുകയാണ് ചെയ്യുന്നത്. ഹിന്ദുമതാചാരങ്ങളും ക്ഷേത്രസംസ്കാരവും വിഗ്രഹാരാധനയും ഒക്കെത്തന്നെ ഇങ്ങനെ ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളാണ് എന്നു കരുതാം. മനുഷ്യരുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യരുടെ താത്‌പര്യം ലോകം ഉണ്ടായ കാലം മുതലുള്ളതാണ്. ഇതിനുപയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ഉപകരണമാണ് മതം എന്നു മനുഷ്യനു മനസ്സിലായതോടെ, ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളിൽ സ്വാർത്ഥതയുടെ ഉപ്പും കൂടി കലർന്നു. കാലം മാറുമ്പോൾ കോലവും മാറും എന്നതിനാൽ കാലവും അതിന്റെ സ്വാധീനം ആത്മീയതയിൽ ചെലുത്തി. ചുരുക്കത്തിൽ സനാതനമതത്തിലെ ആത്മീയത ലോപിച്ചു ലോപിച്ചു ഇന്ന് നമ്മൾ അറിയുന്ന സ്വാർത്ഥമോഹമതത്തിലെത്തി. ഒരു പക്ഷേ ഇതൊരനിവാര്യതയുമാകാം.

ബ്രഹ്മത്തെ ഇഷ്ടദേവതാവിഗ്രഹത്തിൽ കാണണം എന്ന ചിന്തയൊന്നും പറഞ്ഞാൽ ഇന്നു വിലപ്പോകില്ല. അർഹതയില്ലാത്തതു പോലും നേടാൻ നെട്ടോട്ടം ഓടി നടക്കുന്ന സ്വാർത്ഥമനുഷ്യർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. മറിച്ചു, ഈ വിഗ്രഹത്തിൽ കൂടി നിനക്കാഗ്രഹമുള്ളതെല്ലാം ഞാൻ നേടിത്തരാം എന്നൊരാൾ പറഞ്ഞാൽ ജനമെല്ലാം അയാളുടെ പിറകേ കൂടും. ഇതു ശരിക്കും മനസ്സിലാക്കുന്ന ബുദ്ധിമാന്മാർ, ആവശ്യക്കാർക്ക് അനുസരിച്ചുള്ള ദൈവത്തെയും അനുബന്ധ പരിപാടികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ നടക്കുന്ന ഏറ്റം പ്രധാനപ്പെട്ട ഹിന്ദുമത നവീകരണം. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജാവിധികളും അതുകൊണ്ടൊക്കെ നേടാവുന്ന നേട്ടങ്ങളും സിനിമാ പരസ്യം പോലെ മാധ്യമങ്ങളിൽ പോലും സ്ഥലം പിടിക്കയാണ്. മനുഷ്യർ ഇതിന്റെയൊക്കെ പിറകേ ഓടുകയാണ്. ചില പ്രത്യേക പൂജകൾ ചെയ്ത് തങ്ങൾക്കും കുടുംബത്തിനും സൗഖ്യവും സൗഭാഗ്യവും ഉറപ്പുവരുത്തുവാൻ (മറ്റാർക്കും ഇതൊന്നും കിട്ടരുത്, ഞങ്ങൾക്ക് മാത്രം!) പത്തും ഇരുപത്തഞ്ചും വർഷങ്ങൾ പോലും കാത്തു നിൽക്കാൻ പോലും ഭക്തജനങ്ങൾ തയ്യാറാണ്. ഈശ്വരാനുഗ്രഹത്തിനു വേണ്ടി നടത്തപ്പെടുന്ന ആഘോഷങ്ങളാൽ ഇന്നു നാടും ക്ഷേത്രങ്ങളും മുഖരിതമാവുകയാണ്. ഒരു പാവപ്പെട്ട കുഞ്ഞിനു പഠിക്കാനോ സാധു രോഗിക്ക് മരുന്നു വാങ്ങാനോ ദയ തോന്നാത്തവരൊക്കെ ഈശ്വരാനുഗ്രഹത്തിനും സമൂഹത്തിലെ പേരിനും പ്രശസ്തിക്കും വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും മനസ്സുള്ളവരായിരിക്കയാണ്. ദോഷം മാത്രം കാണുന്നതല്ലല്ലോ ശരി; സാമൂഹികമായ ചില ഗുണവശങ്ങൾ ഇതിലൊക്കെയുണ്ടെന്നുള്ളതു സമ്മതിക്കാതെ വയ്യ. പണക്കാരന്റെ കീശയിലെ കാശ് പാവപ്പെട്ട ബ്രാഹ്മണനും കലാകാരനും മൈക്കുകാരനും പാചകക്കാരനും പന്തലുകാരനും അങ്ങിനെ അതാവശ്യമുള്ള പലർക്കുമായി വീതിക്കപ്പെടുന്ന ഒരു സോഷ്യലിസം ഇതിലൂടെ നടക്കുന്നുണ്ട്. സാധുജന സംരക്ഷകനാണു ഭഗവാനെന്നു പറയുന്നതെത്ര ശരിയാണ് !

ബാറ്ററിയിട്ടു വാറ്റിയ കോടമദ്യം (country liquor) കുടിച്ചു ശീലിച്ചവർക്കു നല്ല വിലയുള്ള ശുദ്ധമദ്യം ഒന്നു കൊടുത്തു നോക്കൂ. "എന്തരെടേ, 'കിക്ക്' കിട്ടാത്ത ഇതെന്തു സാധനം? " എന്നായിരിക്കും അവരുടെ പുശ്ചത്തോടെയുള്ള ചോദ്യം. ഇതു തന്നെയാണ് നമ്മുടെ ആദ്ധ്യാത്മിക മണ്ഡലത്തിന്റെയും സ്ഥിതി. 'വേദവും യാഗവും ധ്യാനവും സന്യാസവും എല്ലാം ചേതസ്സിന്റെ മലം (മനസ്സിന്റെ അഴുക്ക്) കളയാൻ' ഉദ്ദേശിച്ചുള്ളതാണെന്നു ഭാഗവതം പറയുന്നതു പറഞ്ഞാൽ, പറയുന്നവൻ ഇന്നു വിഡ്ഢിയാകും.

രാമായണമാസക്കുറിപ്പ് -24

എന്റെ കുറിപ്പുകൾ ജിജ്ഞാസയോടെ ഉറ്റുനോക്കി 'ഇഷ്ട്ടപ്പെട്ടു' കൊണ്ടിരിക്കുന്നവർക്കു പോലും ഇന്നലത്തെ കുറിപ്പ് അത്രയ്ക്ക് പിടിച്ചിട്ടില്ല എന്നു മനസ്സിലായി. ഇതാണ് നമ്മുടെ എല്ലാ മേഖലകളുടെയും പ്രശനം. നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുകൂലമായ വിധത്തിൽ മറ്റൊരാൾ ചിന്തിച്ചാൽ നമുക്കത് ഇഷ്ടമാകും. വിഷയത്തിലുള്ള ശരിയോ തെറ്റോ അല്ല; തന്റെ ചിന്തകളുമായി മറ്റൊരാളിന്റെ ചിന്ത താദാത്മ്യപ്പെടുമ്പോൾ ഉളവാകുന്ന സന്തോഷം ആണ് 'ഇഷ്ട' മായി പുറത്തു വരുന്നത് എന്നർത്ഥം. അടിസ്ഥാനപരമായ വിഷയങ്ങളിൽ ഇങ്ങനെയൊരു ഇഷ്ടപ്പെടൽ കൊണ്ട് യാതൊരു ഗുണമുമില്ല എന്നതാണ് സത്യം. ചിന്തിക്കയും ചിന്തിച്ചു സ്പുടം ചെയ്തെടുത്തത് ബോധത്തിന്റെ ഭാഗമാക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മിലും ചുറ്റുപാടുകളിലും മാറ്റം സംഭവിക്കൂ. മനസ്സ് വിശ്വാസപ്രമാണങ്ങളെ താലോലിച്ചു status quo നിലനിർത്തുമ്പോൾ ബുദ്ധി മാറ്റങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ബുദ്ധിയെ ജീവിത സാരഥിയാക്കൂ എന്നുപദേശിക്കുന്ന ഒരു മഹനീയ സംസ്കാരത്തെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്.

വഴിപാടുകളെയും അതുപോലെ ഈശ്വരനാമത്തിൽ നാട്ടിൽ നടത്തപ്പെടുന്ന മറ്റു് ആഘോഷങ്ങളെയും വിമര്ശിക്കുന്നതാണല്ലോ ഇഷ്ടക്കേടിനു കാരണം? ഇതെല്ലാം തന്നെ നമ്മുടെ ഭൗതികസുഖം ലക്ഷ്യമാക്കിയുള്ള പ്രാർത്ഥനയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ലല്ലോ? ഇതിനെക്കുറിച്ച് ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

യജ്ഞാർത്ഥാത് കർമ്മാണോന്യത്ര ലോകോയം കർമ്മബന്ധന:

തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗ: സമാചര. (ഗീത 3:9)

(യജ്ഞ ഭാവത്തിലുള്ള കർമ്മങ്ങൾ ഒഴികെ മറ്റെല്ലാ കർമ്മങ്ങളും കർമ്മബന്ധത്തോടു കൂടിയതാണ്. അല്ലയോ അർജ്ജുനാ, ആയതിനാൽ യജ്ഞമെന്ന നിലയിൽ സംഗം വിട്ട് കർമ്മം നന്നായി ചെയ്യൂ).

അതായത് യജ്ഞഭാവത്തിലുള്ള കർമ്മമല്ലാതെ, നാം ചെയ്യുന്ന സകല കർമ്മങ്ങളും കർമ്മബന്ധനം ഉണ്ടാക്കി നമ്മുടെ പാപഭാരം വർധിപ്പിക്കും എന്നർത്ഥം. ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണ് എല്ലാ മതവിശ്വാസികളും ലക്ഷ്യമാക്കുന്നത്. പക്ഷേ നമ്മൾ ചെയ്യുന്നതോ, ദിവസം പ്രതി പാപത്തിന്റെ അളവു കൂട്ടുന്ന പരിപാടികളും. ഇത് ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഞാൻ കഴിഞ്ഞ കുറിപ്പെഴുതിയത്. പാപക്കുഴിയിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ എന്റെ ഒരു കൈത്താങ്ങു്. അത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ.

ഇതുവരെ ഇതാരെങ്കിലും നിങ്ങൾക്കു പറഞ്ഞു തന്നിട്ടുണ്ടോ? ഇല്ല. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു പഠിപ്പിക്കയും അതുമാത്രമാണ് ആത്യന്തിക സത്യം എന്നു നിങ്ങളും വിശ്വസിച്ചുവശായിരിക്കുന്നു. ഭഗവത് ഗീത ഉൾപ്പെടെ ഹിന്ദുമതത്തിൻറെ ഒരു ഗ്രന്ഥവും വായിക്കാതെ, വായിച്ചതിന്റെ അർഥം ചിന്തിക്കാതെ അതൊക്കെ പുണ്യഗ്രന്ഥങ്ങളാണെന്നു പറഞ്ഞു ഭക്തിയോടെ പട്ടിൽ പൊതിഞ്ഞു പൂജാമുറിയിൽ വച്ചിട്ടുണ്ട്. അതിന്റെ മുൻപിൽ വിളക്കു തെളിച്ചു, അതിൽ പറഞ്ഞിരിക്കുന്നതിനൊക്കെ എതിരായി പ്രാർത്ഥിക്കും. ഇതുകൊണ്ടാണ് ഭഗവാൻ 'മൂഡാത്മാക്കൾ' എന്നു നിങ്ങളെ പേരിട്ടു വിളിക്കുന്നത്. മറ്റു മതക്കാർ പറയുന്നതുപോലെ പാപികളെന്നല്ല, വിഢ്ഢികളെന്നാണ് ഭഗവാൻ വിളിക്കുന്നത് എന്നോർക്കണം. കാരണം അദ്ദേഹത്തിൻറെ ഒരംശം തന്നെയായ നിങ്ങളെ പാപി എന്നു വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ? വിവരദോഷി എന്നു മാത്രം വിളിച്ചു നിർത്തുന്നതിൽ നിന്നും നിനക്ക് വേണമെങ്കിൽ വിവരം ഉള്ളവനാകാം എന്നൊരു ധ്വാനിയും അതിലുണ്ട്. എന്തു വേണമെന്ന് നിങ്ങൾക്കു ചിന്തിക്കാം. ഒന്നുകിൽ വിശ്വസിക്കുന്ന ഭഗവാനെ തള്ളിപ്പറയുക, അല്ലെങ്കിൽ ഭഗവാൻ പറയുന്നത് കേൾക്കുക. തീരുമാനം നിങ്ങളുടേതാണ്.

നിങ്ങളെല്ലാം ആകെ ഭയപ്പെട്ടിരിക്കയാണെന്നെനിക്കറിയാം. ശരിക്കുള്ള ഈശ്വരചിന്തയുടെ അഭാവത്തിലാണ് ഭയത്തിന്റെ ഉദയവും നിലനിൽപ്പും. ദീപം പ്രകാശിച്ചു കഴിയുമ്പോൾ ഇരുട്ടു താനേ അകന്നു പൊയ്‌ക്കൊള്ളും.

നിരീശ്വരവാദത്തിനുപോലും സ്ഥാനമുള്ള മതമാണ് ഹിന്ദുമതം. ഈശ്വരവിശ്വാസമില്ലാതെ തന്നെ അന്തസ്സായി ജീവിച്ചു പോകാം. പക്ഷെ നല്ല തന്റേടം വേണം. എന്ത് ചെയ്താലും അതു ബോധപൂർവം ചെയ്‍താൽ നിങ്ങൾ നല്ല ഹിന്ദുവാകും. ബോധപൂർവം ചിന്തിച്ചു ചെയ്യണം എന്നു മാത്രം. വല്ലവരും ഒക്കെ പറയുന്നതിന്റെ പിറകെ പായരുത്, അത് നല്ല ഹിന്ദുവിന്റെ ലക്ഷണമല്ല.

യജ്ഞഭാവത്തിലുള്ള കർമ്മം എന്നാൽ എന്താണ്? നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങളെ അങ്ങിനെയാക്കി ഭഗവാൻ പറയുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാനാവുമോ? ചിന്തിക്കാം. നാളെയാട്ടെ.

രാമായണമാസക്കുറിപ്പ് -25

യജ്ഞഭാവത്തിൽ കർമ്മംചെയ്ത് കർമ്മബന്ധനങ്ങളിൽ നിന്നും അതുമൂലം വന്നു ചേരുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാമെന്നാണല്ലോ ഇന്നലെ പറഞ്ഞു നിർത്തിയത്. എന്താണ് യജ്ഞഭാവത്തിലുള്ള കർമ്മം?

ലോകസംഗ്രഹത്തിനുവേണ്ടി അർപ്പണഭാവത്തോടെ നിസ്വാർത്ഥമായി ചെയ്യപ്പെടുന്ന ഏതു കർമ്മവും യജ്ഞമാകുന്നു. പ്രകൃതിയിൽ ഇതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ട്.

നാമെല്ലാം ശ്വസിച്ചുതള്ളുന്നത് കാർബൺ ഡയോക്‌സൈഡ് എന്ന വാതകമാണ്. ഇതിന്റെ സാന്ദ്രത ഒരളവിൽ കൂടിയാൽ അതു വിഷമാണ്. അങ്ങിനെയുള്ളിടത്തു ജീവൻ നിലനിൽക്കില്ല. ചെടികളും മരങ്ങളും നമുക്കു ദോഷകരമായ ഈ വാതകമെടുത്തു photosynthesis എന്ന പ്രക്രിയയിലൂടെ മാറ്റി ജീവൻ നിലനിർത്താൻ വേണ്ട ഓക്സിജൻ എന്ന വാതകമാക്കി അന്തരീക്ഷത്തിലേക്ക് വിടുന്നു. അതായത് നമുക്കു ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് ഈ മരങ്ങളും ചെടികളും ചെയ്യുന്ന നിഷ്ക്കാമ കർമ്മം ഒന്നു കൊണ്ട് മാത്രം. നമ്മിൽ നിന്നും ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഇവയൊന്നും ഇത് ചെയ്യുന്നത്. ജനിച്ച നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെ നമ്മുടെ ഹൃദയം മിടിച്ചു കൊണ്ട് നമ്മുടെ ജീവൻ നിലനിർത്തുന്നു. അൽപ്പ സമയം പോലും വിശ്രമിക്കുന്നില്ല. വിശ്രമിച്ചാൽ നമ്മളില്ലാതാകും.നമ്മുടെ തലച്ചോറും കിഡ്‌നിയും ലിവറും..... വായുവും ജലവും......എല്ലാം എല്ലാം തന്നെ, ഒരു ഫലേച്ഛയും കൂടാതെ, അതാതിന്റെ കർമ്മങ്ങൾ ചെയ്തു നമ്മെ നിലനിർത്തുകയാണ്. ഇതാണു യജ്ഞഭാവത്തിലുള്ള കർമ്മം.

ഇങ്ങിനെ മറ്റുള്ളവയുടെ സഹായം ഒന്നു കൊണ്ട് മാത്രം ജീവിക്കുന്ന നമ്മളെന്താണ് ചെയ്യുന്നത്? ഇപ്പറഞ്ഞതിനൊക്കെ എന്തൊക്കെ ദ്രോഹം ചെയ്യാമോ അതത്രയും ചെയ്‌തുകൂട്ടും. ഒരു മരത്തിനെയും ജീവിക്കാൻ നാം സമ്മതിക്കില്ല, ഒരു ചെടി കരിഞ്ഞു തളർന്നാലും അതിനിറ്റു വെള്ളം കൊടുക്കില്ല, ശരീരഭാഗങ്ങൾക്കെല്ലാം തകരാറുണ്ടാക്കുന്ന ജീവിതമേ ജീവിക്കൂ. ഇങ്ങനെ പാപമെല്ലാം സമ്പാദിച്ചു കൂട്ടി എല്ലാം നാശത്തിന്റെ വക്കിലെത്തുമ്പോൾ ഓടും അമ്പലത്തിലേക്ക്. എന്റെ കാര്യമെല്ലാം ഒന്നു ശരിയാക്കിത്തരാമെങ്കിൽ ഞാൻ എന്തു കൈക്കൂലി വേണമെങ്കിലും തരാം ഭഗവൻ ! അങ്ങിനെ അഴിമതിക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ തലത്തിലേക്ക് ഈശ്വരനെക്കൂടി നമ്മൾ വലിച്ചിടും.

നമ്മുടെ കർമ്മങ്ങൾ മിക്കതും യജ്ഞഭാവത്തിന് എതിരാണ്. കർമ്മബന്ധനങ്ങളും പാപഭാരവും അനിവാര്യമായ ഫലങ്ങളാണ്. നമ്മെ രക്ഷിക്കേണ്ടത് നമ്മൾ തന്നെ. കർമ്മത്തിന്റെ ഫലം പ്രകൃതി നൽകുമെന്നും നിർഗ്ഗുണബ്രഹ്മമായ ഈശ്വരന് ഇതൊന്നുമായി യാതൊരു ബന്ധവും ഇല്ലെന്നും ഭഗവത് ഗീതയിൽ നിന്നും നാം നേരത്തെ മനസ്സിലാക്കി കഴിഞ്ഞതാണ്. ഇതൊന്നുമല്ല ശരി, എല്ലാം ഞാൻ ശരിയാക്കിത്തരാം എന്നാണ് ആരെങ്കിലും പറയുന്നതെങ്കിൽ അയാൾ ഈശ്വരനെക്കാൾ മുകളിലുള്ള ആളായിരിക്കണം. അങ്ങിനെയെങ്കിൽ ഒട്ടും ശങ്ക വേണ്ട, അദ്ദേഹത്തോടൊപ്പം തന്നെ നിങ്ങൾ പോകണം. നാം അർഹിക്കുന്ന നേതാക്കളെയേ നമുക്ക് കിട്ടൂ!

നമ്മുടെ സ്വാർത്ഥപ്രേരിതമായ കർമ്മങ്ങളെ, ബോധപൂർവം ചിന്തിച്ചാൽ, യജ്ഞഭാവത്തിലേക്കു മാറ്റാവുന്നതേയുള്ളൂ. മേൽപ്പറഞ്ഞ അറിവോടെ, ഹൃദയ നൈർമ്മല്യത്തോടെ, അമ്പലത്തിൽ പോകൂ. ഇങ്ങിനെയൊരു ജീവിതം തന്നതിനും നിന്നെ കാണാൻ കഴിയുന്നതിനും നന്ദി പറഞ്ഞു കാണിക്കയിട്ടു തൊഴുതോളൂ. സാധു പൂജാരിക്കും കൊടുക്കണം ദക്ഷിണ. പക്ഷേ കൂടുതൽ ഒന്നും പറയാനും ചോദിക്കാനും പോകേണ്ട. ശ്രീകൃഷ്ണനെ കണ്ട കുചേലൻ ആ ചൈതന്യമാർന്ന മുഖത്തു ഭക്തിയോടെ നോക്കിയിരുന്നതേയുള്ളൂ. ദരിദ്രനാരായണനായിട്ടും ഒന്നും ചോദിച്ചില്ല. പക്ഷേ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ കണ്ടതെന്താണെന്നു എല്ലാവർക്കും അറിയാമല്ലോ? ചോദിച്ചാലേ കിട്ടൂ എന്നതു നമ്മൾ മനുഷ്യരുടെ നിയമമാണ്. ഈശ്വരന്റെയും പ്രകൃതിയുടെയും നിയമങ്ങൾ വേറെയാണ്.

നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി നാം തന്നെയാണ്. തിരുത്തേണ്ടതാണെങ്കിൽ നാം തന്നെ തിരുത്തണം. ലോകം മുഴുവൻ കാത്തുരക്ഷിക്കേണ്ട ഈശ്വരനെ നമ്മുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കുന്നതു നല്ല ഭക്തന്റെ ലക്ഷണമല്ല.

രാമായണമാസക്കുറിപ്പ് - 26

കഥകളും ശ്ലോകങ്ങളും വിശകലനങ്ങളും ഒക്കെ ധാരാളം പേർക്ക് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, അതിന്റെ പ്രായോഗികതലത്തിലേക്ക് ചെന്നു കഴിയുമ്പോൾ, അതു വേണ്ടാ, അതിലെങ്ങും തൊടണ്ടാ എന്ന അഭിപ്രായമാണ് പലർക്കും. ഈശ്വരവിഷയമാകയാൽ ഇങ്ങനെയൊക്കെയുള്ള ചിന്തകൾ പോലും പലർക്കും ഭയം ഉളവാക്കുന്നതാണ്. സൈക്കിൾ ചവിട്ടേണ്ടത് എങ്ങനെയെന്നു ക്ലാസ്സ് എടുക്കാം. പക്ഷെ താനല്ലാതെ ആരെത്ര പഠിച്ചാലും തനിക്കു സൈക്കിൾ ചവിട്ടാൻ കഴിയുമോ, ഇല്ല. സൈക്കിൾ പഠിക്കുമ്പോൾ വീണു കാലും കൈയ്യും മുറിഞ്ഞാലും ഒടിഞ്ഞാലും നമ്മൾ പഠിത്തം വിടില്ല; കാരണം ഭാവിയിൽ അത് ഗുണം ചെയ്യും എന്ന ബോധ്യം ഉള്ളതുകൊണ്ട്. പക്ഷെ ഈശ്വരവിഷയത്തിൽ മാത്രം ഞങ്ങൾ പഠിക്കില്ല, പഠിച്ചവർ (ഇപ്പം കൂടുതലും ഒന്നും പഠിക്കാത്തവരാ) പറയുന്നത് കേട്ട് അനുസരിക്കുന്നതാണ് നല്ലതു എന്ന് നമ്മൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്. ഇതു പഠിച്ചിട്ടു അത്ര ഗുണമൊന്നുമില്ലെന്നു മനസ്സിലാക്കിയിട്ടോ? ബോധത്തെ ഉണർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വന്തം മതത്തെക്കുറിച്ചു അൽപ്പം പഠിക്കൂ എന്നു മാത്രമാണീ പറയുന്നത്. ഞങ്ങളല്ല, ഞങ്ങളുടെ കുഞ്ഞുങ്ങളും ഇതൊന്നും പഠിക്കരുത് എന്നു മാതാപിതാക്കൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്? ഈശ്വരവിഷയത്തിൽ ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധം അടിമത്തത്തിലേക്ക് ആഴ്ന്നു പോയതു കൊണ്ടോ? നൂറ്റാണ്ടുകളായി നമ്മുടെ ജീനുകൾ പോലും 'ഭയപ്പെടുത്തുന്ന' ഈശ്വരസങ്കൽപ്പത്തിലുറച്ചു മാറിപ്പോയി. കഴിഞ്ഞ പോസ്റ്റിൽ എന്റെ സുഹൃത്തു അഭിപ്രായപ്പെട്ടതുപോലെ ചെറുപ്പം മുതൽ കണ്ടും കേട്ടും ശീലിച്ച ശീലം അത്രവേഗം ഇളക്കാനൊന്നും കഴിയില്ല. അത് ശരിയാണ്. അതിനാൽ നമ്മുടെ കാര്യം കള, വരും തലമുറയെങ്കിലും അൽ പ്പം ബോധമുള്ളവരാകുന്നതിൽ എന്താണ് തെറ്റ്? എഞ്ചിനീറിംഗും കമ്പ്യൂട്ടറും ഒക്കെ കോളജിൽ പഠിപ്പിക്കും. പക്ഷേ ബോധം ആരു പകർന്നു നൽകും? ആഴ്ചയിലൊരിക്കൽ അമ്പലത്തിൽ പോയാൽ കിട്ടുന്നതാണോ അത്?

നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ജോലിനോക്കുന്ന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറുമായി ഒരു സംഭാഷണത്തിന് എനിക്ക് സാഹചര്യം കിട്ടി. ഈ സ്ഥാപനത്തിന്റെ ബൗദ്ധികമായ ഉൽപ്പാദനക്ഷമത എങ്ങിനെ വർദ്ധിപ്പിക്കാം എന്ന വിഷയത്തിലേക്കു ചർച്ച തിരിഞ്ഞു. ഞാൻ പറഞ്ഞു; സാർ, ഇതു സംഭവ്യമാണ്. ഒരേ ഒരു വഴി, ശാസ്ത്രജ്ജരെ ആത്മീയവിഷയത്തിൽ ബോധവാന്മാരാക്കണം. ഇതൊന്നൊഴികെ മറ്റെല്ലാ കഴിവുകളും നമ്മുടെ ശാസ്ത്രജ്ജർക്കുണ്ട്. എല്ലാ കഴിവുകളും വേണ്ടുവോളം ഉണ്ടെങ്കിലും ബോധമണ്ഡലത്തിലെ ഈ ഒരു കുറവ് അവരുടെ കർമ്മശേഷിയെ വല്ലാതെ നശിപ്പിക്കുന്നുണ്ട് സാർ. അദ്ദേഹം ആകാംക്ഷയോടെ ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ടു പറഞ്ഞു, 'പലരും പല വഴികളും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻദാസ് പറഞ്ഞ ഈ വഴി എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല'. ശരിയാണ് സാർ, നമുക്ക് ചുറ്റും ഒന്നു നോക്കൂ, എത്ര മിടുമിടുക്കന്മാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ വിചാരണ നേരിടുന്നത്, ജയിലിൽ കിടക്കുന്നത്? എത്ര പ്രഗത്ഭന്മാരായ ഡോക്ടർമാരാണ് പാവം രോഗികളെ കള്ളത്തരം പറഞ്ഞു പിഴിയുന്നത്? നന്മയുടെ വശങ്ങൾ മനസ്സിൽ പതിയാതെ, മത്സരബുദ്ധിയോടെ ഡിഗ്രികൾ നേടാൻ മാത്രം പഠിപ്പിക്കുന്നതിന്റെ, പഠിക്കുന്നതിന്റെ തകരാറാണിത്. മനസ്സിലെ കളങ്കം പല വിധത്തിൽ കർമ്മപഥത്തിൽ പതിയും സാർ. എത്ര വലിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉണ്ടെങ്കിലും ബോധം ശരിക്കും ഉണർന്നിട്ടില്ലെങ്കിൽ അതിന്റെ കുറവ് ജോലിയിൽ ശരിക്കും പ്രതിഫലിക്ക തന്നെ ചെയ്യും. ഉൽപ്പാദനം കൂട്ടാനായി വലിയ കമ്പനികൾ അവരുടെ ഉദ്യോഗസ്ഥർക്ക് ഇങ്ങനെയുള്ള ട്രെയിനിങ് നൽകാറുണ്ടെന്നു കേൾക്കുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുള്ള മോറൽ എഡ്യൂക്കേഷന് പണ്ടുള്ള സ്ഥാനം ഇന്നില്ലല്ലോ?

അദ്ദേഹത്തിന് എന്റെ proposal വളരെ ഇഷ്ട്ടപ്പെട്ടു. അതിനാവശ്യമായ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ എന്നോടാവശ്യപ്പെട്ടു. Working atmosphere മെച്ചപ്പെടുത്താനുള്ള രണ്ടു പ്രായോഗിക പദ്ധതികൾ കൂടി ഉൾപ്പെടുത്തി ഞാൻ റിപ്പോർട് തയ്യാറാക്കി, രണ്ടു മൂന്നുവട്ടം ഞങ്ങൾ ചർച്ചയും ചെയ്തു. പക്ഷെ ഒന്നും നടന്നില്ല എന്നതു വേറെ കാര്യം. നമ്മുടെ ഈശ്വരവിഷയം പോലെ തന്നെ, ശീലിച്ചതിൽ നിന്നും മാറി ചിന്തിക്കുന്നത് ബഹൂഭൂരിപക്ഷം മനുഷ്യർക്കും ഇഷ്ടമല്ല എന്നതു തന്നെ കാര്യം. 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം? എന്നു കവി പാടിയത് നമ്മളെ കണ്ടുകൊണ്ടു തന്നെയാണ്.

രാമായണമാസക്കുറിപ്പ് -27

എന്നോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളെ എന്റെ മകന്റെ കല്യാണത്തിനു ക്ഷണിക്കാൻ പോയി. സ്വാഭാവികമായും മകന്റെ ജോലി എന്താണെന്ന് പലരും തിരക്കി. ഇന്ത്യൻ നേവിയിൽ ഓഫീസർ ആണെന്നു പറഞ്ഞപ്പോൾ പലരും പുരികം ചുളിച്ചു. ചിലർക്ക് ഈ നേവി എന്നു പറഞ്ഞതു മനസ്സിലായില്ല, മറ്റു ചിലർക്ക് ഇങ്ങനൊരു തൊഴിലിൽ മകനെ വിട്ടതിന്റെ കാരണമാണ് മനസ്സിലാകാത്തത്. നേവി എന്ന് പറഞ്ഞത് മനസ്സിലാക്കാത്തവർ, അതെന്താണെന്നു ചോദിച്ചു. നമ്മുടെ രാജ്യത്തിന്റെ സേനാവിഭാഗങ്ങളിൽ ഒന്നാണെന്ന് പറഞ്ഞപ്പോൾ, 'ഓ, ദാറ്റ്'സ് റൈറ്റ്, ദി ഷിപ് ആൻഡ് ഓൾ ദാറ്റ് സ്റ്റഫ് യു മീൻ' എന്നായി ചില മിടുക്കന്മാർ. പക്ഷേ , അതിനെ 'ആർമി' എന്നല്ലേ വിളിക്കുന്നത് എന്നായി വേറെ ചിലർ. ചിലർക്ക് എന്നിട്ടും പിടികിട്ടുന്നില്ല, 'യു മീൻ മർച്ചന്റ് നേവി?' (ഇതു പലരും കേട്ടിട്ടുണ്ട്, കാരണം വലിയ ശമ്പളം കിട്ടുന്ന ജോലിയാണത്രെ !). അല്ലെന്നു പറഞ്ഞു ഞാൻ കുറേക്കൂടി കാര്യമായി പറഞ്ഞു കൊടുത്തു. നാലു ലക്ഷം പേർ ശ്രമിച്ചാൽ നാനൂറു പേർക്കു മാത്രം സെലെക്ഷൻ കിട്ടുന്ന പണിയാണെന്നും ട്രെയിനിങ് ഒക്കെ നല്ല കഷ്ടപ്പാടുള്ളതാണെന്നും പറഞ്ഞു. 'ഓ, സൊ ഗ്രേറ്റ്'. എന്നാലും ഒരു സംശയം ബാക്കി, ഇങ്ങനെ കഷ്ടപ്പാടുള്ള പണിക്കെന്തിനാ മോനെ വിട്ടത്‌? (AC മുറിയിൽ കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു ചെയ്യുന്ന ജോലി മാത്രമേ അന്തസ്സുള്ള ജോലിയായി ഇന്ന് പരിഗണിക്കപ്പെടൂ) ഞങ്ങടെ സെന്റർ ഡയറക്ടറും ആകാക്ഷയോടെ എന്നോടു ചോദിച്ചു, 'ഹൗ കം എ സയന്റിസ്റ്റ്സ് സൺ ബിക്കം എ മിലിട്ടറി ഓഫീസർ'?

നമ്മുടെ രാജ്യത്തിലെ വിദ്യാസമ്പന്നതയും ശാസ്ത്രബോധവും ഏറെയുള്ള ഒരു സമൂഹത്തിലുള്ളവരാണ് ഈ ചോദ്യം ചോദിക്കുന്നതെന്നറിയണം. നമ്മുടെ രാജ്യത്തിനു മൂന്നു സേനാവിഭാഗങ്ങൾ ഉണ്ടെന്നറിയാത്തവർ! എങ്ങിനെയുണ്ട് കഥ? ബ്രിട്ടൻ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ രാജാക്കന്മാർ പോലും ജോലി ചെയ്ത് അഭിമാനമായി കൊണ്ടു നടക്കുന്ന ഒരു തൊഴിലിനോടുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? സിയാച്ചനിലും അതുപോലെ മനുഷ്യവാസം പോലും സാദ്ധ്യമല്ലാത്ത അതിർത്തി പ്രദേശങ്ങളിലും, ശത്രുവിൻറെ തോക്കിനു മുൻപിൽ ജാഗരൂകരായി നിൽക്കുകയും പിടഞ്ഞു മരിക്കാൻ ധൈര്യം കാട്ടുകയും ചെയ്യുന്ന പട്ടാളക്കാരന്റെ ബലത്തിലാണ് നമ്മൾ ഇങ്ങിനെ സുഖജീവിതം ആസ്വദിക്കുന്നതെന്ന് അവർക്കാരും പറഞ്ഞു കൊടുത്തിട്ടില്ല. അവർക്കതറിയുകയും വേണ്ടാ. അതൊക്കെ അങ്ങു വടക്കേ ഇന്ത്യയിലുള്ള ആരുടെയൊക്കെയോ പണിയാണ്. 'വൈ ഷുഡ് വി നോ സച് അൺറീലേറ്റെഡ് തിങ്ങ്സ്' - ഇതാണ് ലൈൻ. ആത്മീയ ബോധമില്ലാത്തവനു രാഷ്ട്രബോധവും രാജ്യസ്നേഹവും അന്യമാകും.

സഹജീവികളോടുള്ള കാരുണ്യത്തിന്റെ മതമായ സനാതനമതത്തെ നിരാകരിച്ചു സ്വാർത്ഥതയുടെയും ഉച്ചനീചത്വങ്ങളുടെയും മതത്തെ പുൽകിയ നമ്മുടെ നാടിനു സംഭവിക്കുന്ന ഗതികേടാണിത്. 'വസുധൈവ കുടുംബ കം' എന്നാൽ 'ഞാനും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം' എന്ന തരത്തിലേക്ക് കാര്യങ്ങൾ അധ:പതിച്ചിരിക്കുന്നു. ഞങ്ങടെ ഈ കുടുംബത്തിന് സമൂഹവും രാജ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും രാജ്യത്തിന്റെ എല്ലാ ഗുണഗണങ്ങളും അനുഭവിക്കുക എന്നത് ഞങ്ങടെ ജന്മാവകാശമാണ്!!! ലൈൻ അതാണ്. ആത്മാവിൻറെ മരണമില്ലാഴ്മയെ ലോകത്തിനു ബോദ്ധ്യപ്പെടുത്തിയ നാട്ടിൽ ആത്മാവു മരിച്ച മനുഷ്യരെയാണിന്നു കൂടുതലും കാണുന്നത്!

ഇനി കേരളത്തിലേക്ക് വരാം. മൂന്നു ആത്മീയാചാര്യന്മാരെ കേരളം ലോകത്തിനു സംഭാവന ചെയ്തു, ശ്രീ ശങ്കരാചാര്യർ, ശ്രീ. ചട്ടമ്പി സ്വാമികൾ, ശ്രീ. നാരായണഗുരു ദേവൻ. വൈദികമതത്തിന്റെ സ്വാർത്ഥപൂർണ്ണമായ അധിനിവേശത്തിൽ മനുഷ്യസമൂഹങ്ങൾ നശിക്കുന്നതു കണ്ട്, ആ ഇരുട്ടിൽ നിന്ന് മനുഷ്യാത്മാക്കളെ മോചിപ്പിച്ചു ബോധത്തിന്റെ വെളിച്ചത്തിലേക്കു നടക്കാനാണ് അവർ പ്രേരിപ്പിച്ചത്, ആഹ്വാനം ചെയ്തത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയാണവർ പൊരുതിയത്. പക്ഷേ ഇന്നെന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്‌? ഇന്നു നടക്കുന്നതിനൊന്നും വൈദികമതക്കാരെയല്ല കുറ്റം പറയേണ്ടത്, തങ്ങളുടെ സ്വാർത്ഥമോഹസാഫല്യങ്ങൾക്കു വേണ്ടി അവരുടെ പിറകേ കൂടിയിരിക്കുന്ന 'ഭക്ത' ജനത്തെയാണ്. എത്ര വേണമെങ്കിലും തരാം, എൻറെ കാര്യം ഒന്നു സാധിച്ചു തരണം! ആത്മീയ കച്ചവടങ്ങൾ കൊഴുക്കുന്നതിനനുസരിച്ചു ആത്മബോധം മറയുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണുന്നത്-ചിന്തിക്കുന്നവന് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച. NSS, SNDP, യോഗക്ഷേമ സഭ തുടങ്ങിയ ജാതിസംഘടനകളും മറ്റു മത-രാഷ്ട്രീയ സംഘടനകളും അംഗങ്ങളിൽ ആത്മബോധം ഉണർത്താനുതകുന്ന കർമ്മപരിപാടികളിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭഗവത് ഗീതയും രാമായണവും ഭാഗവതവും മറ്റെന്തായാലും വെറുതേ പാരായണം ചെയ്‌താൽ പോരാ, ശരിക്കും പഠിക്കുകയും പഠിപ്പിക്കുകയും തന്നെ വേണം.

ശ്രീ രാമാ രാമ രാമാ ശ്രീ രാമചന്ദ്രാ ജയ

ശ്രീ രാമാ രാമ രാമാ ശ്രീ രാമ ഭദ്രാ ജയ

ശ്രീ രാമാ രാമ രാമാ രാവണാന്തകാ രാമാ

ശ്രീ രാമാ രാമ രാമാ ലോകാഭിരാമാ ജയ

ബോധസ്വരൂപനായ രാമൻ നിങ്ങളുടെ ജീവിതത്തെ ധന്യമാക്കട്ടെ എന്നാശംസിച്ചുകൊണ്ട് എൻറെ കുറിപ്പുകൾ തൽക്കാലം അവസാനിപ്പിക്കുന്നു. ഈ ആത്മീയാന്വേഷണത്തിൽ പങ്കെടുത്ത നിങ്ങളേവർക്കും നന്ദി. നമസ്ക്കാരം.

Friday, November 2, 2018

Origin, Symbolism and Philosophy of Ayyappa Worship

Dr Evoor Mohandas


Sabarimala and the Question of Its Appeal

Sabarimala is a small temple, hidden deep in the forests of Kerala. It is not a grand or imposing shrine, yet the name of Śrī Ayyappa now echoes across the world. Each year the number of pilgrims grows, despite the hardships of the journey. Ayyappa temples are appearing across the globe, attracting more and more devotees.

Why does this remote temple draw millions? What makes the deity and the pilgrimage so special? Faithful devotees will point to the divine power of Ayyappa, while skeptics may look for historical or social reasons. Whatever the view, the fact remains: Ayyappa worship has become one of the most vibrant spiritual movements of our time. This essay looks for answers by combining reason with spirituality.

Myths and History Intertwined

As with most Indian deities, the story of Ayyappa is a mixture of myth and memory. Legends say that Dharmaśāstā was born of Viṣṇu (Hari) and Śiva (Hara), and later appeared as Lord Ayyappa. History, however, suggests another picture: Manikaṇṭa, foster-son of the king of Pandalam, who lived around the 9th or 10th century CE. Beyond this, facts and imagination are woven together, and it is not always possible to separate them. For the devotee, faith is enough; for us here, the point is to understand why this tradition grew and spread.

The Social Setting: Rivalries and Roots

Between the 7th and 16th centuries, South India saw the strong rise of two great sects—Śaivism and Vaiṣṇavism. Their rivalry often divided society. In such a climate, people may have sought a deity who could unite both sides, while also connecting with the Dravidian communities of the region.

The Dravidian guardian god Ayyanār, worshipped as protector of villages, is often linked with Śāstā, a name of Ayyappa. Another figure, Vettaikkorumakan (“the son of the hunt”), connects Ayyappa with tribal and folk traditions, often from the lower strata of society. Even today, most Sabarimala pilgrims are Dravidian in origin, many from modest social and economic backgrounds. This shows a deep and continuing bond between Ayyappa worship and the common people of the South.

Other influences are also visible. Buddhism, which rejected caste and taught compassion, may have shaped the cry Svāmiyē Śaraṇam (“Lord, I seek refuge in You”). Jainism, with its stress on strict discipline and vegetarianism, may have inspired the vrata practices. Stories that link Ayyappa with Vavar, a Muslim, and Kochuthomman, a Christian, show an effort to include all faiths.

All these influences came together to shape Ayyappa as a unifying deity—one who crossed barriers of caste, creed, and community, and offered society a shared path of devotion and harmony.

A Universal Vision of Ayyappa

The appeal of Ayyappa lies above all in his universality. Unlike many other cults, Ayyappa worship makes no distinctions of caste, creed, language, or social rank. Everyone is addressed simply as svāmī—a fellow pilgrim seen as an embodiment of the divine.

The very name “Ayyappa” is telling. Ayya is a term of respect, and appa means father. For millions, especially the poor and marginalized, Ayyappa is not just a distant god but a father figure—respected and loved, who embodies their hopes and protects their dignity.

In a world still divided by religion, caste, and race, it is natural that such a universal deity should draw people in search of peace and equality.

Advaita Philosophy in Ayyappa Worship

The highest teaching of Hindu philosophy—Advaita (non-duality)—shines clearly in Ayyappa worship. Advaita teaches that the devotee and the Divine are not two, but one. A true seeker sees God in everything—living and non-living—and therefore lives in harmony with all beings and with nature.

This philosophy is not left as theory. The disciplines of the Sabarimala pilgrimage are designed to help the devotee experience it in daily life. The forty-one day vrata requires celibacy, moderation in food, purity of body and mind, fellowship with others (satsaṅga), and daily remembrance of God. Most importantly, it requires that every person, without exception, be addressed as “svāmī.” For those weeks, social barriers fade away, and a new vision of equality takes root.

The Pilgrimage as Spiritual Training

The pilgrimage is not a mere temple visit. It is a spiritual journey and a training of the mind. Wearing the tulasī mālā is a reminder to keep thoughts fixed on God and away from distractions. Fasting, discipline, and service strengthen self-control. Walking together, cooking together, sleeping on the ground—these simple practices break down pride and create unity.

The guidance of the guru-svāmī is essential. “Guru” means one who removes darkness. Just as the forest path is full of challenges, the inner journey needs guidance to overcome ignorance and ego.

The Eighteen Sacred Steps

At the climax of the pilgrimage stand the eighteen holy steps (Pathinettampadi). The pilgrim ascends carrying the irumudikettu—a twin-bag bundle symbolizing past karma and future resolve—and the neythenga, a coconut filled with ghee, symbolizing the inner self.

The steps themselves carry many meanings: the eighteen chapters of the Bhagavad Gītā, the senses and passions to be mastered, or the layers of ignorance to be overcome. Whatever the interpretation, the message is clear: only through discipline and inner purity can one behold the Lord.

At the sanctum, the ghee from the coconut is poured on the idol (neyyabhishekaṁ), symbolizing the merging of the individual soul with the divine. The husk of the coconut, representing the perishable body, is cast into the fire. The great Upaniṣadic truth tat tvam asi—“That Thou Art”—is thus not a theory but a lived experience. Just as a river loses its name and form when it merges with the sea, so the devotee loses his separate self in Ayyappa.

The Spiritual Message of Sabarimala

The Sabarimala yātrā is therefore a symbolic journey to self-realization. It teaches equality, self-control, humility, and love for all beings. The less aware may climb the hill seeking blessings; the more reflective see it as a path to refine the mind and realize the Self.

In both cases, the pilgrimage uplifts. It creates better human beings—those who respect nature, honour others, and work for the good of society. This is the true fruit of Ayyappa darśana.

Conclusion

Seen in the light of history, Ayyappa worship is a creative response to sectarian strife and social division—an integrative ideal that united diverse traditions. Seen spiritually, it is a living expression of Advaita—that all are one in God.

The greatness of Ayyappa worship lies in its simplicity and inclusiveness. It makes the deepest truths of Hindu philosophy practical and accessible to all, whether believer or skeptic, rich or poor.

No wonder, then, that Sabarimala and the name of Śrī Ayyappa continue to draw millions every year, offering not just blessings but also a vision of peace, equality, and spiritual freedom.

Friday, October 26, 2018

രാമായണമാസക്കുറിപ്പുകൾ - രണ്ടാം ഭാഗം (2018)

July 16, 2018

രാമായണ മാസക്കുറിപ്പ്-1

ഇന്നു കർക്കിടക മാസം ഒന്നാം തീയതി, രാമായണ മാസാരംഭം. രാമായണം എന്ന വാക്കിന് രാമനിലേക്കുള്ള അയനം (യാത്ര) എന്ന അർത്ഥമെടുക്കാം. അതായത് കുറവുകളുള്ള മനുഷ്യന്റെ കുറവുകളില്ലാത്ത രാമനിലേക്കുള്ള യാത്ര. അപൂർണ്ണനായ മനുഷ്യന്റെ ദേവനിലേക്കുള്ള യാത്ര. ദേവനെ കാണാനുള്ള യാത്രയല്ല, യാത്രയുടെ അന്ത്യത്തിൽ സ്വയം ദേവനായി തീരുന്നതാണ് ഈ യാത്ര. മനുഷ്യനും ഈശ്വരനും ഒന്നു തന്നെയാണെന്നും എന്നാൽ അജ്ഞാനാവരണത്താൽ മൂടപ്പെട്ടു നിൽക്കയാൽ മനുഷ്യന തു ബോദ്ധ്യമാകാതിരിക്കയാണെന്നും അജ്ഞാനത്തെ അകറ്റിയാൽ തന്റെ ഉള്ളിൽ തന്നെയുള്ള ഈശ്വരനെ ദർശിച്ച് സ്വയം ഈശ്വരനാകാം എന്നും ഉദ്ഘോഷിക്കുന്ന സനാതന ധർമ്മചിന്ത തന്നെയാണിത്. പക്ഷേ അജ്ഞാനത്തെയകറ്റി ദേവനാകാനുള്ള ഈ യാത്ര വ്യക്തി സ്വയം ചെയ്യേണ്ടതാണു്, മറ്റാർക്കും ചെയ്യാൻ കഴിയുന്നതല്ല. രാമകഥയുടെ ശരിയായ പഠനമനനത്തിലൂടെ സാദ്ധ്യമാകുന്നത് ഇതാണ്, രാമന്റെ അനുഗ്രഹമല്ല. രാമൻ അനുഗ്രഹിക്കും എന്നു ചിന്തിച്ചല്ല, ഞാനും രാമനെപ്പോലെ മര്യാദാ പുരുഷോത്തമൻ ആകണം എന്നു ചിന്തിച്ചായിരിക്കണം രാമായണം വായിക്കേണ്ടത്. ഇങ്ങനെ ചിന്തിച്ചാൽ മാത്രമേ രാമായണത്തെ സനാതന ധർമ്മവുമായി ബന്ധിപ്പിക്കാൻ കഴിയൂ.

ഒരു ഗ്രന്ഥവും വെറുതെ വായിച്ചു പോകാനുള്ളതല്ല, പ്രത്യേകിച്ചും ഹൈന്ദവ ധർമ്മ ഗ്രന്ഥങ്ങൾ. സ്വന്തം തെറ്റുകളെ തിരുത്തിയും നിയന്ത്രിച്ചും എങ്ങിനെ നല്ല സാമൂഹിക മനുഷ്യരായി ജീവിച്ചു ലോകത്തിന് നന്മ പ്രദാനം ചെയ്യാം എന്ന സനാതന ധർമ്മ ആശയങ്ങളാണ് രാമായണം അടക്കമുള്ള ഈ ഗ്രന്ഥങ്ങളിൽ നിറഞ്ഞിരിക്കുന്നത്. രാമായണ പഠനത്തിലൂടെ നമ്മളെല്ലാവരും നല്ല മനുഷ്യരായിത്തീരട്ടെ. എല്ലാവർക്കും എന്റെ രാമായണ മാസാശംസകൾ.

July 20

രാമായണമാസക്കുറിപ്പ് - 6

ഈ പരമ്പരയുടെ നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.

ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്. 'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.

സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്‌. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു, ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്

'ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു' (ഗീത 18:63)

(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക് ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.

ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം. ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.

എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.


July 21

രാമായണമാസക്കുറിപ്പ് - 7

രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിച്ചു കഴിയുന്നവരാണ് ഭക്തരിലേറെയും. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.

ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്? പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.

എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു വിശ്വസിച്ച് അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്. അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാരാണ് ഇതൊക്കെ ചെയ്യുന്നതെന്നോർക്കണം. ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായി വളരും. ബോധമാണ് ഹിന്ദുവിന്റെ അടയാളം, അബോധമല്ല.


July 23

രാമായണക്കുറിപ്പ് - 9

വേദത്തിന്റെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാമെന്നു പറഞ്ഞാണല്ലോ ഇന്നലെ നിർത്തിയത്? അതൊന്നു നോക്കാം.

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ നാന്യ ദസ്തീതി വാദിനഃ (ഗീത 2 : 42)
കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (ഗീത 2 : 43)
ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാൽമികാ ബുദ്ധി: സമാധൗ ന വിധീയേത (ഗീത 2 : 43 )

(അർജ്ജുനാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language) തൽപ്പരരും ഇതിൻ മീതേ വേറൊന്നില്ല എന്നു വാദിക്കുന്നവരും കാമികളും സ്വർഗ്ഗപ്രാപ്തിയാണ് പരമലക്ഷ്യമെന്നു കരുതുന്നവരുമായ ഭോഗ ചിത്തരായ മൂഢന്മാരുടെ മനസ്സ് ആ വർണ്ണനകളാൽ........ അപഹരിക്കപ്പെട്ടിരിക്കയാൽ അവർക്ക് സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്ന യജ്ഞാദി കർമ്മങ്ങളിലും അവയുടെ ഫലപ്രാപ്തിയിലും മാത്രം വിശ്വസിച്ചിരിക്കുന്നവർ, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകിയിരിക്കുന്നതിനാൽ ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്നു സാരം.

ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,

യാവാനർഥ ഉദപാനേ സര്വതഃ സംപ്ലൂദോതകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (ഗീത 2 : 46)

(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മജ്ഞാനിക്ക് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).

ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. അതിനു മാത്രമേ മനുഷ്യ മനസ്സുകളിൽ പരിവർത്തനം ഉണ്ടാക്കാൻ സാധിക്കയുള്ളൂ. എന്നാൽ നമ്മുടെ പോക്കോ, ഇപ്പറഞ്ഞതിന്റെ നേരേ വിപരീത ദിശയിലേക്കും!! നാം പിന്തുടരുന്ന സ്വാർത്ഥലക്ഷ്യപ്രേരിതമായ ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന നിസ്വാർത്ഥ ലക്ഷ്യപരമായ സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്‌. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതും ഇതു തന്നെയാകണം. ഇനിയും വേറെ പല കാരണങ്ങളും പറയാനുണ്ട്.

(മുകളിൽ ഉദ്ധരിച്ചതു പോലെയുള്ള സാമൂഹിക വിമർശനപരമായ ഗീതാ ശ്ലോകങ്ങളെ കാണുമ്പോൾ, പൊന്മാൻ വലിയ മീനിനെക്കാണുമ്പോൾ കണ്ണടച്ചിരിക്കും എന്നു പറയുമ്പോലെ, നമ്മുടെ മിക്ക ഗീതാ പണ്ഡിതന്മാരും ആത്മീയ നേതാക്കന്മാരും കണ്ണടച്ചു കളഞ്ഞതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതൊക്കെ പൊതുജനം അറിയാതിരിക്കുകയാണല്ലോ ആവശ്യം !!!).

July 24

രാമായണമാസക്കുറിപ്പ് -10

വർഷങ്ങൾക്കു മുൻപ് ഇന്ത്യ ആണവായുധ പരീക്ഷണം നടത്തിയതിനെതിരേ നമ്മുടെ സമൂഹത്തിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നപ്പോൾ യശശ്ശരീരനായ ഡോ.അബ്ദുൽക്കലാം പറഞ്ഞു, 'ആരെയും ആക്രമിക്കാനുദ്ദേശിച്ചല്ല, നമ്മുടെ രക്ഷക്കായി (പ്രതിരോധം - deterrent) ഇത് കൈയിൽ വക്കേണ്ടത് ആവശ്യമാണ്. Strength recognises strength'. അടുത്തയിടെ വൈറ്റ് ഹൗസിൽ നിന്നിറങ്ങി വന്ന് ഉത്തര കൊറിയൻ തലവനുമായി ചർച്ച നടത്താൻ അമേരിക്കൻ പ്രസിഡണ്ട് മുതിർന്നത് ഈ 'ശക്തി ശക്തിയെ മാനിക്കും' എന്നതിന്റെ ഉദാഹരണമാണ്. അമേരിക്കൻ പ്രസിഡണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ലാത്ത ഉത്തര കൊറിയൻ ഭരണാധികാരിക്ക്, പ്രസിഡണ്ടിനോടൊപ്പം തുല്യ നിലയിലിരുന്ന് സംസാരിക്കാൻ കഴിഞ്ഞത് സ്വന്തം ശക്തിയിലുള്ള വിശ്വാസമായിരുന്നു.

ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ആത്മീയ വിഷയവും ഇതുമായി എന്തു ബന്ധം എന്നായിരിക്കുമല്ലോ നിങ്ങളിപ്പോൾ ചിന്തിക്കുന്നത്? ഞാൻ വരുന്നതവിടേക്കു തന്നെയാണ്.

അടുത്ത കാലത്തായി സാമൂഹിക മാദ്ധ്യമങ്ങളിൽ വളരെപ്പേർ ഉയർത്തുന്ന ഒരു വിഷയമാണ് 'ഹൈന്ദവീയതക്കെതിരേയുള്ള കടന്നാക്രമണങ്ങൾ'. അൻപതു വർഷങ്ങൾ കഴിയുമ്പോഴേക്കും ഇന്നു ഭൂരിപക്ഷ ജനവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം ന്യൂനപക്ഷമാകുമെന്നും അങ്ങിനെ ന്യൂനപക്ഷമാകുന്ന ഹിന്ദു ജനത കൊടിയ പീഢനങ്ങൾക്കിരയാകുമെന്നും ഈ പോസ്റ്റുകൾ ഇടുന്നവർ ആശങ്കപ്പെടുന്നു. ഈ ആശങ്ക ശരിയോ തെറ്റോ ആകട്ടെ, ഈ ആശങ്കയകറ്റാനുള്ള പോംവഴി എന്താണ്?

ഇവിടെയാണ് ഞാൻ മുകളിൽ എഴുതിയ 'ശക്തി, ശക്തിയെ മാനിക്കുന്നു' എന്ന പ്രയോഗത്തിന്റെ പ്രസക്തി. വിവേകാനന്ദ സ്വാമികൾ പറഞ്ഞതുപോലെ സ്വയം ശക്തിയാർജ്ജിക്കുക എന്നതാണ് ഏതു കടന്നാക്രമണത്തെയും നേരിടാനുള്ള വഴി. ശക്തിയുള്ളവനെ ദ്രോഹിക്കാൻ ബുദ്ധിയുള്ളവർ മുതിരില്ല, മറിച്ച് ഉള്ളിൽ അയാളോട് ബഹുമാനമേ തോന്നൂ.

ആത്മീയ (മത) വിഷയമാണ് നമ്മൾ ചർച്ച ചെയ്യുന്നത്. അപ്പോൾ ശക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് കായിക ശക്തിയല്ല, അക്രമമല്ല, മനസ്സിന്റെ ശക്തിയാണ്. അറിവാണ് മന:ശ്ശക്തിക്കാവശ്യം. സ്വന്തം മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും നല്ല അറിവുള്ളവരെ എന്തെങ്കിലുമൊക്കെപ്പറഞ്ഞ് കബളിപ്പിക്കാൻ കഴിയില്ല. മറ്റു മതസ്ഥർ ശക്തരാകുന്നതിന്റെ രഹസ്യം ഇതാണ്. അവർ മതവിഷയങ്ങൾ പഠിക്കുന്നു, മതത്തെ സ്നേഹിക്കുന്നു, അതിനെതിരെ ഉയരുന്ന ഏതു ശബ്ദങ്ങളേയും പ്രതിരോധിക്കുന്നു. അവരുടെ ആത്മീയ നേതാക്കൾ പറയുന്നത് അനുസരിക്കുന്നു. രാഷ്ട്രീയം ഏതുമായിക്കോട്ടെ, മതത്തിന്റെ കാര്യം വരുമ്പോൾ ഹിന്ദുവിനില്ലാത്ത ഐക്യം മറ്റുള്ളവർക്കു കൈവരുന്നത് ഈ മതബോധനത്താലാണ്. വിശ്വാസികളെ അനുസരിപ്പിക്കുന്ന ഈ മതബോധനത്തിന് അതിന്റെതായ ദൂഷ്യവശങ്ങളും ഉണ്ടെങ്കിലും അതിലേക്കു പോകാതെ നല്ല വശത്തെക്കുറിച്ചു മാത്രം ഇപ്പോൾ ചിന്തിക്കാം.

വിവേക ബുദ്ധിയിലൂന്നിയ മത ചിന്തകളായിരിക്കണം ഹിന്ദുവിനു ശക്തിയാകേണ്ടത്. അതാണ് പ്രമാണ ഗ്രന്ഥമായ ഭഗവത് ഗീത പഠിപ്പിക്കുന്നത്. വിവേകാനന്ദ സ്വാമികൾ പറഞ്ഞതും ചിദാനന്ദപുരി സ്വാമിയെപ്പോലെയുള്ള ജ്ഞാനികളായ സന്യാസിവര്യന്മാർ പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതാണ്. നമ്മളിലെത്ര പേർ ഇതൊക്കെ ചെവിക്കൊള്ളുന്നു?

July 25

രാമായണമാസക്കുറിപ്പ് - 11

അറിവിലൂടെ ഹിന്ദു ശക്തനാകണമെന്നാണ് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത്. അപ്പോൾ ഈ അറിവു ലഭിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ഘടകങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടല്ലോ? അതിന്റെ ഒന്നാമത്തെ കാരണം നേരത്തേ പറഞ്ഞു കഴിഞ്ഞു. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതിനും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനും പിന്നിൽ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളും വഹിച്ചിട്ടുള്ള പങ്കു വലുതാണ്. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.

ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,

'ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം'

(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്‌.

ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.

July 26

രാമായണമാസക്കുറിപ്പ് -12

ഇന്നു ഗുരു (വ്യാസ) പൂർണ്ണിമ. ലോകം കണ്ടിട്ടുള്ള ഗുരുശ്രേഷ്ഠന്മാരിൽ വച്ചേറ്റം ആദരണീയനായ വ്യാസമഹർഷിയെ മനസാ സ്മരിച്ചു കൊണ്ടു് ഇന്നത്തെ ആത്മീയ വിഷയം അവതരിപ്പിക്കട്ടെ. വ്യാസ വിരചിതമായ ഭഗവത് ഗീതയിലെ വളരെ പ്രധാനപ്പെട്ട ഒരു ശ്ളോകത്തെക്കുറിച്ചു പറഞ്ഞാണല്ലോ ഇന്നലെ നിർത്തിയത്? ആദരണീയനായ ആ മഹാമുനി സൃഷ്ടിച്ച ഉൽകൃഷ്ട ഭാവനകളുള്ള ഒരു ശ്ളോകത്തെ, പിൽക്കാലത്തു വന്ന സങ്കുചിതചിത്തരായ മനുഷ്യർ, സ്വാർത്ഥ ലാഭങ്ങൾക്കായി തെറ്റായി വ്യാഖ്യാനിച്ച് ഭാരതത്തിന്റെ ഭാവി ഭാഗധേയം മാറ്റിക്കുറിച്ചതെങ്ങിനെയെന്നു നോക്കാം.

'ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം' (ഗീത: 4 : 13)

(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).

ജാതിവ്യവസ്ഥയെന്ന സാമൂഹിക വിപത്തിനെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?

വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്‌. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ്‌ ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. വർണ്ണം, നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ചാതുർവർണ്യ സങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.

ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണമല്ലോ? അതാണ് ചാതുർവർണ്യസങ്കല്പം.

പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ!

July 28

രാമായണക്കുറിപ്പ് - 13

ഹൈന്ദവ ധർമ്മത്തെയും അതിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെയും ഇകഴ്ത്തി സംസാരിക്കുകയും പരിഹസിക്കയും ചെയ്യുന്നതിൽ താല്പര്യമേറിക്കൊണ്ടിരിക്കന്ന ഒരു കാലഘട്ടമാണിത്. വിചിത്രമെന്നു പറയട്ടെ, മറ്റു മതസ്ഥരെക്കാൾ കൂടുതൽ ഇക്കാര്യത്തിൽ ഉത്സാഹം കാണിക്കുന്നത് ബുദ്ധിജീവികൾ എന്ന പേരിലഭിമാനിക്കുന്ന കുറെ ഹിന്ദുക്കൾ തന്നെയാണ്. സ്വന്തം കുടുംബത്തിൽ തെറ്റുകളും കുറവുകളുമുണ്ടെങ്കിൽ അതു നാടുനീളെപ്പറഞ്ഞു പരത്തി 'അഭിമാനം' കൊള്ളുന്നതിലും നന്ന്, അതു കുടുംബാംഗങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി തിരുത്താൻ ശ്രമിക്കുകയല്ലേ? ഇതു പോലെ തന്നെ തെറ്റായിട്ടെനിക്കു തോന്നിയിട്ടുള്ള മറ്റൊരു കാര്യമാണ്, ഹിന്ദു മതഗ്രന്ഥങ്ങളിലെ 'പുരോഗമനാശയപരമായ പരാമർശങ്ങളെ' മറച്ചു പിടിച്ച്, സമൂഹത്തിന്റെ സങ്കുചിത താല്പര്യങ്ങൾക്കനുസൃതമായ രീതിയിൽ വ്യാഖ്യാനിപ്പിച്ച വതരിപ്പിക്കുക എന്നത്. ഇങ്ങിനെ ചെയ്യുമ്പോൾ, താത്ക്കാലികമായി ചില നേട്ടങ്ങൾ ഉണ്ടാകാമെങ്കിലും, ആത്യന്തികമായി കോട്ടം സംഭവിക്കുന്നത് മത ഗ്രന്ഥത്തിനും അതിന്റെ വിശ്വാസ്യതക്കും തന്നെയായിരിക്കും. എല്ലാ മതങ്ങൾക്കും ഇതു ബാധകമാണ്.

ഞാനിപ്പോൾ ഇത് പറയാനൊരു കാരണമുണ്ടു്. ആത്മീയ വിഷയത്തിൽ പണ്ഡിതനല്ലെങ്കിലും സ്വന്തം മതത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വായിച്ചറിഞ്ഞ്, അതു മറ്റുള്ളവർക്ക് പകർന്നു നൽകണമെന്നൊരാഗ്രഹം തോന്നി. ഇങ്ങിനെ ഭഗവത് ഗീതയെ വിശകലനം ചെയ്യാൻ മുതിർന്നപ്പോൾ, ആ സംരഭത്തി നുള്ള അനുഗ്രഹത്തിനായി കേരളത്തിൽ ഭഗവത് ഗീതക്കൂ വേണ്ടി നില കൊള്ളുന്ന സ്ഥാപനത്തിലെ ആചാര്യനെ സമീപിച്ചു. ലോകത്തിനു മുഴുവൻ ഗുണം പ്രദാനം ചെയ്യുന്ന കർമ്മമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് ആറുമാസത്തിനുള്ളിൽ ഞാനെഴുതിയ ഇരുപതിൽപ്പരം കുറിപ്പുകൾ അവിടേക്കും share ചെയ്യുകയും അവയെല്ലാം തന്നെ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കയും ചെയ്തു.

ഇനിയാണ് പ്രശ്നം. രാമായണ മാസക്കുറിപ്പ്-9 ൽ വിശദീകരിച്ച ഗീതാ ഭാഗമാണ് (2:42 മുതൽ 2:46 വരെ) അപ്രാവശ്യം വിശകലനം ചെയ്തത്. വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്ന യജ്ഞാദി കർമ്മങ്ങളിലും അവയുടെ ഫലപ്രാപ്തിയിലും മാത്രം വിശ്വസിച്ചിരിക്കുന്നവർ, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകിയിരിക്കുന്നതിനാൽ ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്നതാണ് ഈ ഭഗവത് ഗീതാ ശ്ളോകങ്ങളുടെ സാരം. ഈ ശ്ളോകങ്ങൾക്ക് പണ്ഡിതാഗ്രേസരനായ ഗുരു നിത്യചൈതന്യയതി നൽകിയിട്ടുള്ള വ്യാഖ്യാനം തികച്ചും യുക്തിഭദ്രമായി തോന്നിയതിനാൽ അതിനെ അവലംബമാക്കിയായിരുന്നു എന്റെ വിശകലനം. ഭഗവത് ഗീതയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ളവർക്കു പോലും നേരർത്ഥം പറയാൻ കഴിയുന്ന ഈ ശ്ളോകങ്ങളിൽ കിടന്ന് മിക്ക വ്യാഖ്യാതാക്കളും ഉരുണ്ടു കളിക്കന്നതായിട്ടാണ് എനിക്കു തോന്നിയത്.

ഈ ഭാഗവും ഞാൻ നമ്മുടെ സ്ഥാപനത്തിനയച്ചു കൊടുത്തു. ആദ്യമായി എന്റെ ലേഖനം വെബ്സൈറ്റിൽ പോസ്റ്റു ചെയ്യുന്നതിൽ നിന്നും വിലക്കി. മാത്രമല്ലാ, അതു വരെയുള്ള എന്റെ എല്ലാ കുറിപ്പുകളും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ട് സത്യം പറയാനൊക്കില്ല. സ്വന്തം നിലനിൽപ്പിന്റെ പ്രശ്നം വരുമ്പോൾ പറച്ചിലും പ്രവൃത്തിയും രണ്ടാകുന്നു എന്നതിനുദാഹരണമാണി പ്പറഞ്ഞത്. ഈ കാപട്യം ആത്മീയ വിഷയത്തിനു ചേർന്നതല്ല, നല്ലതുമല്ല. പക്ഷേ ഇന്ന് തഴച്ചു വളരുന്നതീ സംസ്ക്കാരമാണ്. അതിന്റെ ദുർ ഫലങ്ങളാണ് ചുറ്റും കാണുന്നതെല്ലാം.

July 29

രാമായണമാസക്കുറിപ്പ് -14

എല്ലാ മതങ്ങളും ഉണ്ടായിരിക്കുന്നത്, മനുഷ്യരെ ആത്മീയ വഴിയിലൂടെ നടത്തി സംസ്ക്കാരചിത്തരാക്കി നല്ല സമൂഹവും അങ്ങിനെയുള്ള നല്ല സമൂഹങ്ങൾ ചേർന്ന നല്ല ലോകവും സ്വപ്നം കണ്ടു കൊണ്ടായിരിക്കണം. അതായത് എല്ലാ മതങ്ങളുടെയും ഉൽഭവസ്ഥാനം മഹനീയ മാണെന്നതു തന്നെ. പക്ഷേ മതങ്ങൾ സൃഷ്ടിച്ച മഹാത്മാക്കൾ ഉദ്ദേശിച്ച വിധത്തിലല്ല മതങ്ങളൊന്നും പിൽക്കാലത്തു കാണപ്പെട്ടത്. മനുഷ്യരാശിക്കു ഗുണകരമല്ലാത്തതും സങ്കുചിതവും വിഭാഗീയവുമായ ചിന്തകളാൽ കുത്തിനിറക്കപ്പെട്ട പ്രസ്ഥാനങ്ങളായി മതങ്ങൾ പില്ക്കാലത്തു വളർന്നു. മനുഷ്യന്റെ സ്വാർത്ഥതയും ഈശ്വരനെക്കാണിച്ചു മനുഷ്യരെ ഭയപ്പെടുത്തി നിർത്തി സ്വന്തം കാര്യങ്ങൾ നേടിയെടുക്കാം എന്ന ഭരണ വർഗ്ഗങ്ങളുടെ കണ്ടുപിടുത്തവുമായിരുന്നു ഇതിനു കാരണം. അങ്ങിനെ ദാർശനികമായ അടിത്തറകളിൽ സൃഷ്ടിക്കപ്പെട്ട മതങ്ങൾ പിൽക്കാലത്തു പൗരോഹിത്യ മതങ്ങളായി പരിണമിച്ചു. പുരോഹിതനാണ്, ഈശ്വരനെക്കാൾ ശക്തി എന്ന നില വന്നു. ഭൗതികമായി വലിയ വലിയ മുന്നേറ്റങ്ങളുണ്ടാകുമ്പോഴും മനുഷ്യർ ആത്മീയമായി കൂടുതൽ കൂടുതൽ പാപ്പരത്തത്തിലേക്കങ്ങനെ എത്തിപ്പെട്ടു; ഇന്നും ഇതു തടർന്നു കൊണ്ടേയിരിക്കുന്നു.

ഹിന്ദു മതത്തിനും ഇപ്പറഞ്ഞ അപചയം സംഭവിച്ചിട്ടുണ്ട്. വേദോപനിഷത്തുക്കളിലെ ലോക ക്ഷേമകരമായ സനാതന ദർശനങ്ങളുടെ മൂല്യങ്ങളിൽ സൃഷ്ടിക്കപ്പെട്ട മതം, മറ്റെല്ലാ മതങ്ങളേയും പോലെ കാലക്രമേണ പൗരോഹിത്യ മത (വൈദിക മതം) മാകുകയും അതിന്റെ പേരിലുള്ള പീഢകൾ സമൂഹത്തിനനുഭവിക്കേണ്ടതായും വന്നു. പലപ്പോഴായി പലരും എന്നോടു ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, സനാതന മതവും നമ്മൾ ഇന്ന പിന്തുടരുന്ന മതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. ചില വ്യത്യാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക്‌ എത്തിപ്പിക്കുന്നതാണ് വൈദികമതം.

2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.

3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.

4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.

5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.

6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.

7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.

ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ പൗരോഹിത്യ മതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന പൗരോഹിത്യ മതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.

July 30

രാമായണമാസക്കുറിപ്പ് -15

ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.

എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്‌. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനാണെന്നാണ്. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?

നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും പുല്ലിനെയും സ്‌നേഹിക്കണം എന്നുമുള്ള ഏകത്വ ദർശനത്തിൽ വിശ്വസിക്കുന്നവനാണ് യഥാർത്ഥ ഹിന്ദു. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഉള്ളിലുള്ളത് ഒന്നു തന്നെ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)

(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).

പൗരോഹിത്യ മതം നടപ്പിലാക്കിയ ചാതുർവർണ്യ വ്യവസ്ഥിതി ഈ 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. മഹനീയമായ സനാതന ധർമ്മം, പ്രസംഗിക്കാൻ മാത്രം കൊള്ളാവുന്ന ഒരാശയമായി ഒതുങ്ങിയത് ഇങ്ങനെയൊക്കെയാണ്.

July 31

രാമായണമാസക്കുറിപ്പ് -16

ഇന്നലത്തെ കുറിപ്പിനു കിട്ടിയ ഒരു പ്രതികരണമാണ് ഇന്നത്തെ കുറിപ്പിന്നാധാരം. എന്റെ വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിയണമെന്ന് ഞാനാഗ്രഹിക്കുന്ന വിഷയത്തിലേക്കുള്ള വഴി തുറന്നു തരുന്നു എന്നതിനാലാണ് ആ പ്രതികരണത്തിൽ എനിക്കു പ്രത്യേക താൽപ്പര്യം തോന്നുന്നത്. അല്ലാതെ പ്രതികരിച്ച സുഹൃത്തിനോടെന്തെങ്കിലും നീരസമോ അഭിപ്രായ വ്യത്യാസമോ ഉള്ളതുകൊണ്ടല്ല എന്നു പറയട്ടെ.

സമത്വസുന്ദരമായ സനാതന ധർമ്മത്തിന്റെ ശോഭ, നമ്മുടെ മുൻഗാമികൾ ചാതുർവർണ്യ വ്യവസ്ഥ നടപ്പാക്കിയതിലൂടെ കെട്ടു പോയി എന്നു ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായി ഒരു സുഹൃത്തു ചോദിച്ചത് 'അങ്ങിനെയെങ്കിൽ ചാതുർവർണ്യം മയാസൃഷ്ടം..... (ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചതാണ് - ഭഗവത് ഗീത 4:13) എന്ന ഭഗവാന്റെ വാക്കുകൾ തെറ്റാണോ എന്നാണ്. വളരെ നിഷ്ക്കളങ്കമായ ഒരു ചോദ്യമാണിതെങ്കിലും ബഹുഭൂരിപക്ഷം ഹൈന്ദവ ജനങ്ങളുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ചിന്താഗതിയാണ് ആ ചോദ്യത്തിൽ നിഴലിക്കുന്നു എന്നതാണതിന്റെ പ്രാധാന്യം.

ശാസ്ത്രഗവേഷകനായ എന്റെ എളിയ വായനയിൽ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു മഹനീയ ആദ്ധ്യാത്മിക ഗ്രന്ഥമാണ് ഉപനിഷൽ സാരമായ ശ്രീമദ് ഭഗവത് ഗീത. ശാസ്ത്ര ഗവേഷണത്തിൽ അവശ്യം വേണ്ട പല മാനദണ്ഡങ്ങളിൽ ഒന്നാണ് consistency. ശാസ്ത്രീയമായി ഒരു വിഷയത്തെ അപഗ്രഥിച്ചു തുടങ്ങുമ്പോൾ വിഷയത്തിലുടനീളം നിലനിന്നു കാണേണ്ട ഈ അവിഭാജ്യ ഘടകത്തിന് എന്തെങ്കിലും വ്യത്യാസം സംഭവിക്കുന്നു വെങ്കിൽ നല്ലൊരു ശാസ്ത്ര ഗവേഷകന് അതുടൻ തന്നെ മനസ്സിലാകും. ഭാരതീയ ആദ്ധ്യാത്മികതയുടെ അടിസ്ഥാന പ്രമാണമാണ് സനാതന ധർമ്മം. ഉപനിഷൽ സാരമാണു ഭഗവത് ഗീതയെങ്കിൽ അതിലുടനീളം സനാതന ധർമ്മത്തിന്റെ consistency ഉണ്ടായേ മതിയാകൂ. സനാതന ധർമ്മത്തിനു യോജിക്കാത്ത എന്തെങ്കിലും പ്രസ്താവം ഗീതയിലുണ്ടെങ്കിൽ, ഗീതയുടെ യുക്തിഭദ്രതയും ശാസ്ത്രീയതയും നഷ്ടപ്പെടും. എന്റെ ഇതുവരെയുള്ള വായനയിൽ ഇങ്ങനെ ഒരു പിഴവ് ഗീതക്കുള്ളതായി എനിക്കനുഭവപ്പെട്ടിട്ടില്ല. മനുഷ്യൻ, അസ്ഥിരമായ മനോ തല ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ
നിന്നും ഉയർന്ന്, മനുഷ്യ ജന്മത്തിന്റെ വരദാനമായ വിവേചനബുദ്ധി (discriminatory intellect) ഉപയോഗിച്ച് നന്മയെയും തിന്മയെയും കടമകളെയും തിരിച്ചറിഞ്ഞ് സമൂഹത്തിൽ ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന ഗീത, സനാതന ധർമ്മത്തെ മുറുകെപ്പിടിക്കുന്ന ഗ്രന്ഥമായിട്ടു തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്. സനാതന ധർമ്മത്തിനു നിരക്കാത്ത വിധത്തിൽ ഗീത വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് ആ ആത്മീയ ഗ്രന്ഥത്തോടു കാണിക്കുന്ന അനീതിയും അനാദരവുമാകും.

ഇനി നമ്മുടെ പ്രസക്ത വിഷയത്തിലേക്കു വരാം. സനാതന ധർമ്മത്തിന്റെ നെടുംതൂണാണ് 'സമദർശിനഃ' എന്നു ഗീത പറയുന്ന സമത്വം അല്ലെങ്കിൽ equality. വിദ്യാഭ്യാസവും വിനയമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്ന ചണ്ഡാളനി ലും ആത്മജ്ഞാനികൾ സമദർശികളാകുന്നു എന്നു ഗീത പറയുന്നത് ( ഭഗവത് ഗീത 5:18) സനാതന ധർമ്മത്തിന്റെ ഈ അടിസ്ഥാന പ്രമാണത്തിലാണ്. അഞ്ചാം അദ്ധ്യായത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്ന ഗീതയുടെ നാലാമദ്ധ്യായത്തിലെ 'ചാതുർവർണ്യം മയാ സൃഷ്ടം...' എന്നു പറഞ്ഞിരിക്കുന്നതിന്റെ താല്പര്യവും 'സമത്വം' എന്ന സനാതന ധർമ്മ ഘടകത്തിൽ തന്നെ നിന്നാലേ ഗീത യുക്തിഭദ്രമായ ആത്മീയ ഗ്രന്ഥമാകൂ. നാം ഇന്നറിയുന്ന വിധത്തിൽ ഉച്ചനീചത്വങ്ങളുള്ള ചാതുർവർണ്യം സൃഷ്ടിച്ചു ജനങ്ങളെ നാലു വിഭാഗമായി ഭഗവാൻ വിഭജിച്ചിരിക്കുന്നു എന്ന് ആ ശ്ളോകത്തിന് അർത്ഥം കൽപ്പിച്ചാൽ ഗീതയുടെ യുക്തി ഭദ്രത അവിടെ തകരും. അതല്ലല്ലോ വേണ്ടത്?

രാമായണ-ഭാഗവത-പുരാണാദി ഗ്രന്ഥങ്ങളെപ്പോലെയൊരു ഭക്തിപ്രസ്ഥാന ഗ്രന്ഥമല്ല ഭഗവത് ഗീത. വിവേക ബുദ്ധിയിലൂന്നിയുള്ള ആർഷഭാരത സംസക്കാരത്തിന്റെ ആകെത്തുകയാണത്. ഭക്തി വിശ്വാസങ്ങളിലൂടെ ഗീതയെ അപഗ്രഥിച്ച് അതിന്റെ വില നമ്മൾ കുറയ്ക്കരുത്. പക്ഷെ, പണ്ഡിതന്മാരെന്നവകാശപ്പെടുന്ന പലരും, അറിഞ്ഞോ അറിയാതെയോ, ചെയ്തു കൊണ്ടിരിക്കുന്നതിതാണ്. ഗീതയെ തീവ്രവാദ ഗ്രന്ഥമായിട്ടും ഭഗവാൻ ശ്രീകൃഷ്ണനെ തീവ്രവാദിയായുമൊക്കെ പലരും ചിത്രീകരിക്കുമ്പോൾ അതിനു ശരിയായ ഉത്തരം നൽകാൻ കഴിയാതെ പകച്ചു നിൽക്കേണ്ടി വരുന്നതും ഇങ്ങിനെ തെറ്റായി ഗീതയെ അപഗ്രഥിച്ചു പഠിച്ചതിനാലാണ്. ഈ വിഷത്തിൽ അല്പം കൂടി പറയാനുണ്ട്, നാളെയാകട്ടേ.

August 1

രാമായണ മാസക്കുറിപ്പ്-17

മുൻപും പല വട്ടം പറഞ്ഞ കാര്യം വീണ്ടും പറയുകയാണ്. കാരണം ഇതു മനസ്സിൽ ഉറയ്ക്കാത്തിടത്തോളം കാലം ആത്മീയത (spirituality) കൊണ്ട് മനുഷ്യനോ ലോകത്തിനോ യാതൊരു ഗുണവും ഉണ്ടാകില്ല; ദോഷമേ ഉണ്ടാകയുള്ളൂ എന്നതു തന്നെ. തെറ്റായ ആത്മീയത സൃഷ്ടിക്കുന്ന ദോഷകാലത്തിലൂടെയാണിന്നു ലോകത്തിന്റെ പോക്ക്. മനുഷ്യന്റെ സമാധാനവും സംതൃപ്തിയും ലക്ഷ്യം വച്ചുണ്ടാക്കപ്പെട്ട ആത്മീയ പ്രസ്ഥാനങ്ങൾ പലതും തന്നെ ആ ലക്ഷ്യങ്ങളിലേക്കു മനുഷ്യരെ നയിക്കാൻ അശക്തമായി കാണപ്പെടുന്നത്, മുൻപും പലവട്ടം പറഞ്ഞിട്ടുള്ള, താഴെ വീണ്ടും പറയുന്ന, ആ തിരിച്ചറിവില്ലായ്മ ഒന്നു കൊണ്ടു മാത്രമാണ്.

ജന്തുജാലങ്ങളിൽ പെട്ട ഒരു വിശേഷപ്പെട്ട ജന്തുവാണ് മനുഷ്യൻ. മൃഗങ്ങളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാകുന്നത് പരിണാമ പ്രക്രിയയിലൂടെ അവനു ലഭിച്ച വിവേചനബുദ്ധി ഒന്നു കൊണ്ടാണ്. മൃഗങ്ങൾക്കു സാദ്ധ്യമല്ലാത്ത ശ്രേഷ്ഠമായ ജീവിതം നയിക്കാൻ ഈ ഗുണം മനുഷ്യരെ പ്രാപ്തരാക്കുന്നു. പക്ഷേ ഇന്ദ്രിയപരമായ മൃഗതൃഷ്ണകളുള്ള മനുഷ്യർ, വിവേചന ബുദ്ധി ഉപയോഗിച്ച് ശ്രേഷ്ഠ ജീവിതം നയിക്കണമെങ്കിൽ മൃഗതൃഷ്ണകളെ കുറച്ചും മനുഷ്യസാദ്ധ്യതകളെ കൂട്ടിയുമുള്ള ഒരു ജീവിത ചര്യയിലേക്ക് വഴി മാറേണ്ടതുണ്ട്. ഈ മാറ്റത്തിനു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒന്നാണ് ആത്മീയത എന്നത്. ഇങ്ങനെ ചിന്തിച്ച മനുഷ്യരുടെ ആദ്യ ബോധ പ്രകടനമാണ് വേദജ്ഞാനം. മൃഗതൃഷ്ണകളുള്ള ബോധ ഹീനരായ മനുഷ്യരെ സംസ്ക്കാര ചിത്തരാക്കാനുദ്ദേശിച്ചുള്ള ഈ ജ്ഞാനത്തിൽ ഇതു സൃഷ്ടിച്ച വർക്ക് സ്വാർത്ഥ ലക്ഷ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കാനിടയില്ല. വേദങ്ങളെ തുടർന്ന് ഇതേ ലക്ഷ്യത്തെ മുൻനിർത്തി പല മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ലോകത്തിലുണ്ടായി. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വേദോപനിഷത്തുക്കളിൽ നിന്നും പ്രസരിക്കുന്ന ഈ ജ്ഞാനം ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും സ്വാംശീകരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം മനുഷ്യരെ ചിന്തയിലൂടെ മാറ്റിയെടുക്കുക എന്നതു തന്നെയായിരിക്കണം. ജന്മനാ ഭയവിഹ്വലനായ മനുഷ്യനെ നേർവഴിയിലേക്ക് നയിക്കാൻ ഈശ്വരൻ എന്ന സങ്കൽപ്പത്തെ മതങ്ങളും മിക്ക ആത്മീയ പ്രസ്ഥാനങ്ങളും അവയുടെയൊക്കെ കേന്ദ്ര ബിന്ദുവുമാക്കി. വേദോപനിഷത്തുക്കൾ പ്രപഞ്ചമാകെ ആവരണം ചെയ്തു നിൽക്കുന്ന ബ്രഹ്മം എന്ന ഈശ്വരനെ സങ്കൽപ്പിക്കുമ്പോൾ മറ്റു മതങ്ങൾ പ്രത്യേകിച്ചും സെമറ്റിക് മതങ്ങൾ ദൈവതുല്യനായ ഒരു മനുഷ്യനെ കേന്ദ്ര ബിന്ദു ആക്കിയെന്ന വ്യത്യാസം മാത്രം. ഹൈന്ദവ ധർമ്മത്തിലും ഇപ്രകാരം 'ഈശ്വരൻ മനുഷ്യനായവതരിച്ച' ചിന്തകളും പ്രതീകങ്ങളും പ്രബലമായിട്ടുണ്ട്.

ആത്മീയതയുടെ അടിസ്ഥാനം മേൽപ്പറഞ്ഞതാണെന്നിരിക്കേ, ഒരു കാര്യം വ്യക്തമാണ്; മനുഷ്യരെ സംസ്കാര ചിത്തരാക്കാനുദ്ദേശിച്ചുള്ള താണു് ആത്മീയത. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതിന്റെ അർത്ഥമിതാണ്. ഈശ്വരൻ താഴേക്കിറങ്ങി വന്ന് നമ്മളെയൊക്കെ നന്നാക്കി നല്ല മനുഷ്യരാക്കിക്കൊള്ളും എന്നാണ് കുറേപ്പേരൊക്കെ ചിന്തിച്ചിരിക്കുന്നത്. അതു മൂഢത്വമാണ്. സ്വയം ശ്രമിക്കുകയേ മാർഗ്ഗമുള്ളൂ. ആ ശ്രമത്തിലേക്കായി മനുഷ്യന് ദൈവം തന്നിരിക്കുന്ന വളരെ കാര്യക്ഷമമായ ഉപകരണമാണ് ബുദ്ധി.

ദിവസവും രാവിലെയും വൈകിട്ടും അമ്പലത്തിലും പള്ളിയിലും പോകുന്നവരാകാം നമ്മൾ. ഇതു കൊണ്ട് നമ്മൾ അല്പമെങ്കിലും നന്നായിട്ടുണ്ടോ? സ്വയം ചോദിച്ചു നോക്കൂ. നന്നായിട്ടില്ലെങ്കിൽ ആത്മീയതയുമായി നമുക്കു വലിയ ബന്ധമൊന്നും ഇല്ലെന്നർത്ഥം. അതിൽ വിഷമിക്കേണ്ടതില്ല: ഇന്നു തൊട്ട് നല്ല മനുഷ്യരാകാവുന്നതേയുള്ളൂ.

August 2

രാമായണ മാസക്കുറിപ്പ്-18

ഇന്നത്തെ കുറിപ്പ് എഴുതുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ഇവിടെ എഴുതുന്ന കുറിപ്പുകൾക്കുണ്ടാകുന്ന പ്രതികരണങ്ങളോടെല്ലാം പ്രതികരിക്കാൻ എനിക്കു കഴിയാറില്ല. സമയക്കുറവാണു കാരണം. അതുകൊണ്ട് വളരെ പ്രസക്തമെന്നു തോന്നുന്ന ചുരുക്കം ചില പ്രതികരണങ്ങളോട് സമയം കിട്ടുമ്പോൾ ഒന്നോ രണ്ടോ വാചകങ്ങളിൽ പ്രതികരിക്കുവാനേ ഞാൻ ശ്രമിക്കാറുള്ളൂ. തുടർ ചർച്ചകളിലൊന്നും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ക്ഷമിക്കുക. ബാദ്ധ്യസ്ഥമായ കർമ്മം എന്ന നിലയിൽ എഴുതാൻ സമയം കണ്ടെത്തുന്നുവെന്നു മാത്രം. ഇതെല്ലാം മലയാളത്തിൽ എഴുതി എടുക്കുന്നതിന്റെ കഷ്ടത വേറെ. ഒരു നല്ല കാര്യമല്ലേ എന്ന ചിന്തയാൽ എങ്ങിനൊക്കെയോ മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ.

ഇന്നലെ നമ്മൾ ചർച്ച ചെയ്തത് ആത്മീയതയിലൂന്നിയ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഉണ്ടായി വന്ന വഴിയാണ്. ഞാനിവിടെ പറഞ്ഞ പ്രകാരത്തിലല്ലാതെ മറ്റു പല വിധങ്ങളിലും ആത്മീയതയെ വിശദീകരിക്കാൻ കഴിയും. പക്ഷേ എങ്ങിനെയൊക്കെ വിശദീകരിച്ചാലും ഏതു മാർഗ്ഗം സ്വീകരിച്ചാലും അതെല്ലാം ആത്യന്തിക ലക്ഷ്യമായ 'മനുഷ്യൻ നന്നാകുന്ന' തിലേക്ക് എത്തിച്ചേരണം. മനസ്സിന്റെ പരിഷക്കാരമാണ്, പരിവർത്തനമാണ് ലക്ഷ്യം. മനസ്സിനെ വികസിപ്പിക്കുകയും മറ്റുള്ളതിനെയും ഉൾക്കൊള്ളാനുള്ള മനോഭാവം വളർത്തുകയുമാണ് ആത്മീയതയിലൂടെ മനുഷ്യൻ നേടേണ്ടത്. മനുഷ്യന് സംതൃപ്തിയും സമാധാനവും ലഭിക്കാനതാണ് ആവശ്യം. നേർവഴിയിൽ ചിന്തിക്കുന്ന മനുഷ്യരിൽ കൂടിയേ ലോകത്തിനും മുന്നോട്ടു പോകാൻ കഴിയൂ. ബുദ്ധിയോ യുക്തിയോ ഭക്തിയോ വിഭക്തിയോ തത്വമോ ശാസ്ത്രമോ മതമോ മതനിരാസമോ - ഉദ്ദേശ ലക്ഷ്യമായ മാനവപരിവർത്തനത്തിലേക്ക് എത്തിച്ചേരാൻ ഇതിലേതു വഴി സഹായിക്കുന്നുവെങ്കിലും ആ വഴികളെല്ലാം അഭികാമ്യം തന്നെ. പക്ഷേ, ലക്ഷ്യത്തിലേക്കെത്തുന്നില്ലങ്കിലോ, ഇപ്പറഞ്ഞതെല്ലാം പൊള്ളയായ വെറും പ്രകടനങ്ങളായായി മാത്രം നിലനിൽക്കും. ഈ പ്രകടനപരതയിലൂടെയാണിന്നു നാം കടന്നു പോകുന്നത്.

ഒരിക്കൽ സംവാദത്തിനിടയിൽ രോഷാകുലനായ ഒരു ശബരിമല ഭക്തൻ എന്നോട് പറഞ്ഞു, 'ഞാൻ കഴിഞ്ഞ ഇരുപത്തെട്ടു വർഷങ്ങളായി ശബരിമല ദർശനം നടത്തുന്ന ഒരു ഗുരുസ്വാമിയാണ് ഞാൻ. എന്നോടു വേണ്ട ഈ കളിയൊന്നും. ഞാൻ വേണമെന്നു വിചാരിച്ചാൽ അയ്യപ്പനെ ഇവിടെ വരുത്തും'. അഹങ്കാരജന്യമായ അജ്ഞാനത്തെയകറ്റി ദേവതുല്യനായ മനുഷ്യനാകാൻ വേണ്ടി പലവട്ടം വൃതദീക്ഷകളെടുത്ത് മല ചവിട്ടിയ ഭക്തന്റെ മനസ്സിതാ ണെങ്കിൽ എന്താണയാൾ ഈ തീർത്ഥാടനങ്ങൾ കൊണ്ടു നേടിയത്? ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ; ഭൂരിപക്ഷം ഈശ്വരവിശ്വാസികളുടെയും സ്ഥിതി ഇതു തന്നെ. കുമ്പസാരം എന്ന മഹനീയമായ ക്രൈസ്ത വാചാരം, സമൂഹമാദ്ധ്യമങ്ങളിൽ മൂന്നാംകിട പരിഹാസ ട്രോളുകൾക്കു പാത്രമാകുന്നതും നമ്മൾ പിന്തുടരുന്ന വികലമായ ആത്മീയത ഒന്നു കൊണ്ടാണ്.

'നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ' എന്ന കവിവാക്യം എത്ര അന്വർത്ഥം? ഈ 'നരകത്തിന്നീ ന്നെന്നെ കരകേറ്റീടണേ' എന്നു വെറുതേ പ്രാർത്ഥിച്ചാൽ മാത്രം പോരാ, സ്വയമായി പരിശ്രമിക്കുകയും വേണം.

August 3

രാമായണ മാസക്കുറിപ്പ്‌-19

മനുഷ്യനെ സംസ്കാര ചിത്തനാക്കുന്ന, വിശാല മനസ്ക്കനാക്കുന്ന (നന്നാക്കുന്ന) ഏതു ചിന്തയും പദ്ധതിയും ആത്മീയതയാണെന്നാണ് കഴിഞ്ഞ രണ്ടു കുറിപ്പുകളിലൂടെ പറയാൻ ശ്രമിച്ചത്. ഏതു മതത്തിന്റെയും ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പേരിൽ സംസാരിച്ചാലും ഇപ്പറഞ്ഞ പരിവർത്തനം മനുഷ്യനിലുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ആ വഴികളൊന്നും തന്നെ ആത്മീയ വഴികളല്ലെന്നു പറയേണ്ടി വരും. ആത്മീയതയെക്കുറിച്ച് യാഥാസ്ഥിതികമായി പഠിച്ചു വച്ചിരിക്കുന്നവർക്ക് എന്റെയീ പ്രസ്താവം അത്ര സ്വീകാര്യമായിരിക്കില്ല. സ്വീകാര്യതയും അസ്വീകാര്യതയും നോക്കി സത്യം പറയാൻ കഴിയില്ലല്ലോ? കുറെ സംസ്കൃത ശ്ളോകങ്ങൾ മനഃപാഠമാക്കി ഉരുവിട്ടാലൊന്നും മനുഷ്യർ ആത്മീയ ഭാവത്തിലേക്കുയരില്ല. അങ്ങിനെ ഉയരുമായിരുന്നെങ്കിൽ ഭാരതം ഇക്കാലത്തിനുള്ളിൽ സമത്വസുന്ദരമായ മാവേലി നാടുപോലെ ഒരു സ്വർഗ്ഗരാജ്യമായിത്തീരേണ്ടതായിരുന്നു. സ്വർഗ്ഗരാജ്യമായില്ലെന്നു മാത്രമല്ല, നമ്മുടെ മാവേലി നാടിനെപ്പോലും ജാതിശാപങ്ങളുടെ, ഉച്ചനീചത്വങ്ങളുടെ 'ഭ്രാന്താലയം' എന്നാണ് സ്വാമി വിവേകാനന്ദനെക്കൊണ്ടു നമ്മൾ വിളിപ്പിച്ചത്.

ആത്മീയത എന്നു വച്ചാൽ ക്ഷേത്ര സന്ദർശനവും വഴിപാടു കഴിക്കലുമാണെന്നാണ് ബഹുഭൂരിപക്ഷം ഹിന്ദു വിശ്വാസികളും ധരിച്ചു വച്ചിരിക്കുന്നത്. മതത്തെക്കുറിച്ചോ ആത്മീയതയെക്കുറിച്ചോ എന്തെങ്കിലും അറിവു നേടുന്നതിൽ തീർത്തും വിമുഖരായി കാണപ്പെടുന്ന ഇജ്ജനങ്ങൾക്ക് ആരെങ്കിലുമൊക്കെ പറയുന്നതിന്റെ പിറകെ പോകാനല്ലാതെ മറ്റൊന്നിനും കഴിയില്ല എന്നതാണ് സ്ഥിതി. പക്ഷേ, നിങ്ങൾ ചെയ്യുന്നത് ബോധമില്ലായ്മയാണെന്ന് ആരെങ്കിലും വിവരമുള്ളയാൾ പറയാൻ ശ്രമിച്ചാൽ അവരുടെ 'ആത്മീയ ജ്ഞാനം' പിന്നെ വഴിഞ്ഞൊഴുകുകയായി. ഒന്നും തന്നെ പഠിക്കാതെ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടാൻ കഴിയുന്ന മേഖലയാണ് ആത്മീയത എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള ബിരുദധാരികളെല്ലാം കൂടി ഉഴുതുമറിച്ചിട്ടിരിക്കയാണ് നമ്മുടെ ആത്മീയ മേഖല.

ഉള്ളിലടങ്ങിയിരിക്കുന്ന തത്വത്തെ, അർത്ഥത്തെ ഗ്രഹിക്കുന്നുവെങ്കിൽ ക്ഷേത്രവും മന്ത്രവും തന്ത്രവും ശ്ളോകവും കഥകളും ഗ്രന്ഥപാ രായണവും എല്ലാം നല്ലതു തന്നെ. അറിയാൻ ശ്രമിക്കുന്നയാളുടെ മനസ്സിനെ തിരുത്താൻ, വിശാലമാക്കാൻ, നന്നാക്കാൻ ഉതകുന്ന ചിന്താപദ്ധതികളുടെ സ്രോതസ്സാണ് ഇതെല്ലാം തന്നെ. പക്ഷേ അറിയാൻ ശ്രമിക്കുന്നില്ലെങ്കിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും പാലൂട്ടി വളർത്താനും ചൂഷണങ്ങൾക്കു മറയാകാനും ഇപ്പറഞ്ഞ സംവിധാനങ്ങൾക്കൊക്കെ കഴിയുകയും ചെയ്യും. സംവിധാനങ്ങളുടെ തെറ്റല്ല, ചിന്തിക്കാൻ താല്പര്യപ്പെടാത്ത നമ്മുടെ മനസ്സ് അവയെയൊക്കെ തെറ്റുകാരാക്കുകയാണ് ചെയ്യുന്നത്. ഏതു വിഷയത്തിലും അറിവാണ് പ്രധാനം, മനുഷ്യരെ ഉയർച്ചയിലേക്കു നയിക്കാൻ അതിനു മാത്രമേ കഴിയൂ.

ആത്മീയതയെന്നാൽ ആത്മാവിനെ സംബന്ധിക്കുന്ന വിഷമാണ് എന്നുള്ള ചിന്തയിലും തെറ്റില്ല. ചരാചരങ്ങളുടെയെല്ലാം ചൈതന്യമാകുന്നത് ഒരേ ആത്മാവാണെന്നാണ് ഭഗവത് ഗീത ഉദ്ഘോഷിച്ചിരിക്കുന്നത്. അതായതു് ആത്മരൂപികളായ നമെല്ലാം ഒന്നാണെന്ന്. ഉച്ചനീചത്വങ്ങളില്ലാത്ത വേദാന്ത സാരമായ സമത്വത്തെ അങ്ങിനെ പറഞ്ഞു വക്കുന്ന ഗീത, മനുഷ്യമനസ്സിന്റെ വികാസവും നന്നാകലും തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഗീതയിലെ ആത്മവിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്ക് എന്റെ ബ്ലോഗിലെ ഈ ലേഖനം സഹായകരമായിരിക്കും.

August 5

രാമായണ മാസക്കുറിപ്പ് - 20

ആത്മീയതയെന്നാൽ മനുഷ്യനെ നന്നാക്കാനുള്ള ചിന്താ പദ്ധതിയാണെന്നാണ് കഴിഞ്ഞ മൂന്നു ഭാഗങ്ങളിലൂടെ പറഞ്ഞു വച്ചത്. ആത്മീയതയുടെ സാധാരണ നിർവചനമല്ല ഇതെന്നെനിക്കറിയാം. സാധാരണ നിർവചനത്തിൽ പിടിച്ചു തുങ്ങി നിന്നാൽ നാമെങ്ങും എത്തുകയില്ല എന്ന തിരിച്ചറിവു കൊണ്ടാണ് ആത്യന്തികമായി ആത്മീയത കൊണ്ടു നേടേണ്ടത് മനുഷ്യമനസ്സിന്റെ വികാസമാണെന്നും അതിലേക്ക് നയിക്കുന്ന ഏതു പദ്ധതിയെയും ആത്മീയതയെന്നു വിളിക്കാമെന്നും ഞാൻ പറയാൻ കാരണം. ഇതെന്റെ കണ്ടുപിടുത്തമൊന്നുമല്ല, സനാതന ധർമ്മത്തെ ശരിക്കും മനസ്സിലാക്കുന്ന ഏതൊരാൾക്കും കണ്ടു പിടിക്കാവുന്ന, ഏതൊരാളും കണ്ടുപിടിക്കേണ്ട, നിർവചനം തന്നെയാണിത്. ഇങ്ങിനെ ചിന്തിച്ചാലല്ലാതെ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന സനാതനധർമ്മ പ്രമാണത്തിലേക്ക് നമ്മൾ എങ്ങിനെ എത്തിച്ചേരും? ഇവിടെ എഴുതുന്ന കുറിപ്പുകളെല്ലാം തന്നെ ഈ ഒരാശയത്തെ മുൻനിർത്തിക്കൊണ്ടുള്ളതാണ്. മനുഷ്യരാശിക്ക് ഗുണപ്രദമായ സനാതന ധർമ്മത്തിലൂന്നിയുള്ള ഹൈന്ദവ ദർശനങ്ങളുടെ മൂല്യത്തെ എഴുത്തുകാട്ടുക എന്നതല്ലാതെ, നാമൊക്കെ അറിഞ്ഞോ അറിയാതെയോ പിൻതുടർന്നു പോരുന്ന ഈശ്വര ചിന്താശീലങ്ങളെ വന്ദിക്കുകയോ നിന്ദിക്കുകയോ അല്ല ഈ എഴുത്തുകളുടെ ലക്ഷ്യമെന്നും പറഞ്ഞു കൊള്ളട്ടെ. സാധാരണയിൽ നിന്നും വ്യത്യസ്തമായ ചിന്തകൾ പങ്കുവക്കുമ്പോൾ അതിനെ ഉൾക്കൊള്ളാൻ പലർക്കും ബുദ്ധിമുട്ടാകും എന്നറിയുന്നതിനാലാണ് ഇത്രയും പറഞ്ഞത്. അതു സ്വാഭാവികമാണ്. ശരിക്കും ചിന്തിച്ചാൽ, തത്വത്തിലേക്കും ആത്യന്തിക സത്യത്തിലേക്കും ചിന്താശേഷിയുള്ള ഏതൊരാൾക്കും എത്തിച്ചേരാവുന്നതേയുള്ളൂ.

നമ്മൾ പലരും ധരിച്ചു വച്ചിരിക്കുന്നതു പോലെ ഭക്തിയും വിശ്വാസവുമൊന്നും സനാതന ധർമ്മ വിഷയങ്ങളല്ല. ഇതൊക്കെ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി പിൽക്കാലത്തുള്ള മനുഷ്യർ ആവിഷ്ക്കരിച്ചിട്ടുള്ളതാണ്. ഇതു സംഭവിച്ചിട്ടു ചില നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. സനാതന ധർമ്മ ആശയങ്ങൾ ഇവയിലൊക്കെ നിബന്ധിക്കപ്പെട്ടിട്ടുണ്ട് എന്നതു ശരി തന്നെയാണ്. പക്ഷേ, ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് ആർഷഭാരത ഋഷിവര്യന്മാർ കണ്ടെത്തിയിട്ടുള്ള അനാദിയായ സനാതന ധർമ്മത്തെക്കുറിച്ചാണ്, പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്നാധാരമായ തത്വത്തെക്കുറിച്ചാണ്,
ലോകത്തെവിടെയും ഒരു പോലെ പ്രായോഗികമായ സത്യത്തെക്കുറിച്ചാണ്. നമ്മുടെ സൗകര്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി, ഇത്തിരി വട്ടമായി നാം കാണുകയും അറിയുകയും ചിന്തിക്കുകയും ചെയുന്ന ആത്മീയതയുടെ അതിർ വരമ്പുകൾക്കുള്ളിൽ ഒതുക്കി നിർത്താവുന്നതല്ല ഋഷി പ്രോക്തമായ ആർഷഭാരത ആത്മീയത. അതിനു മനുഷ്യമനസ്സിന്റ വികാസത്തിലൂന്നി നിൽക്കുന്ന വലിപ്പമാർന്ന നിർവചനം തന്നെ വേണ്ടി വരുമെന്നുള്ളതിൽ സംശയം വേണ്ട. എന്തുകൊണ്ടാണ് ഇത്ര അസന്നിഗ്ദ്ധമായി പറയുന്നതെന്നു വിശദീകരിക്കാം.

ആർഷഭാരത ഋഷിവര്യന്മാർ ബൗദ്ധികാന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രപഞ്ച രഹസ്യങ്ങളുടെ ഫലങ്ങളാണ് ഉപനിഷത്തുക്കളിലും ഉപനിഷൽ സാരമായ ഭഗവത് ഗീതയിലും പ്രതിപാദിച്ചിരിക്കുന്നത്. ഏകദൈവ വിശ്വാസമല്ല, ഏകത്വ ദർശനമാണ് ഉപനിഷത്തുക്കൾ മുന്നോട്ടു വയ്ക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാത്തിനും തമ്മിൽ പരസ്പര ബന്ധമുണ്ടെന്നും ഈ പാരസ്പര്യ ബന്ധത്തിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പെന്നുമാണ് ഭാരതീയ ഋഷിവര്യന്മാർ കണ്ടുപിടിച്ച പ്രപഞ്ച രഹസ്യം. ഇവിടെ ഒന്നും തന്നെ ഈ ബന്ധത്തിൽ നിന്നും വിട്ടു നിൽക്കുന്നില്ല. പരസ്പര ബന്ധമില്ലാതെ എന്തെങ്കിലും നിൽക്കുന്നതായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് അജ്ഞാനം കൊണ്ടാണ്. ഈ അജ്ഞാനത്തെയകറ്റാനാണ് ഋഷികൾ ഉപദേശിച്ചത്. ഈ അജ്ഞാനം നിലനിൽക്കുന്നിടത്തോളം കാലം ഭേദ വ്യത്യാസങ്ങൾ തോന്നും. ജ്ഞാനം ഏറുന്നതിനനുസരിച്ച് ഭേദ വ്യത്യാസങ്ങൾ നേർത്തു തുടങ്ങും, പാരസ്പര്യ ബന്ധം അനുഭവവേദ്യമായിത്തുടങ്ങും. ഈ സമത്വബോധത്തിലേക്ക് എത്തിപ്പെടുന്നതോടെ മനസ്സു ശാന്തിയുമടയും.

ഇന്നു നമ്മൾ എന്തു ചെയ്യുന്നതും ഒരു ഫലത്തെ ലക്ഷ്യമാക്കിക്കൊണ്ടാണ്. ഇവിടെ പറയുന്നതൊക്കെ പഠിച്ച് ഏകത്വദർശനത്തിൽ എത്തിച്ചേർന്നിട്ടെന്തു ഗുണമാണ് നമുക്കുണ്ടാകുക? നോക്കാം, നാളെയാകട്ടെ.

August 5

രാമായണമാസക്കുറിപ്പ് - 21

ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ഏകത്വ ദർശന (എല്ലാം തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്ന) ത്തിന്റെ പ്രസക്തി എന്താണെന്നു പറയാം എന്നു പറഞ്ഞാണ് ഇന്നലത്തെ കുറിപ്പ് അവസാനിപ്പിച്ചത്. അവിടേക്കു വരുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ആത്മീയതയുടെ അനുഭൂതി തലം ഇങ്ങിനെയുള്ള എഴുത്തുകളിലൂടെ പകർന്നു നൽകാവതല്ലെന്നും അത് അനുഭവിക്കേണ്ടതാണെന്നും ബഹുമാന്യനായ ഒരു സുഹൃത്ത് എന്നെ ഓർമ്മിപ്പിച്ചിരുന്നു. ഇതു തികച്ചും ശരിയാണ്. പക്ഷേ, അറിവാണ് ഒരുവനെ അനുഭൂതി തലത്തിലേക്ക് ഉയർത്തുന്നത്. അതിനാൽ ആദ്യം നേടേണ്ടത് അറിവാണ്. അറിവിൽ അമർന്നിരിക്കുമ്പോൾ അനുഭൂതിയുണ്ടാകാം. അറിവു പകർന്നു നൽകാം. പക്ഷെ അനുഭൂതി വ്യക്തി അനുഭവിച്ചറിയേണ്ടതാണ്, പകർന്നു നൽകാനാവില്ല. ആത്മീയമായ അറിവ് പകർന്നു നൽകി മനുഷ്യരെ ചിന്തിപ്പിക്കാനായി പ്രേരിപ്പിക്കാൻ മാത്രമേ ഏത് എഴുത്തിനും പ്രഭാഷണത്തിനും കഴിയൂ. അത്രയും നടന്നു കിട്ടിയാൽ തന്നെ വലിയ കാര്യമായി.

ഉപനിഷത് ഋഷികൾ കണ്ട ഏകത്വവും അവരനുഭവിച്ച അനുഭൂതിയുമൊക്കെയാണ് ഉപനിഷത് വിഷയമെങ്കിലും അതൊന്നും ഇവിടെ പകർത്താൻ കഴിയുന്നതല്ല. എന്തെങ്കിലും അവിടെയും ഇവിടെയും തൊട്ടു പറയാം. അത്രമാത്രം.

അടുത്തയിടെ ഒരു വീഡിയോ പ്രഭാഷണം കേട്ടു. അതിന്റെ ചുരുക്കം ഇങ്ങിനെയാണ്. ആ രോഗ്യമുള്ള ഒരു മനുഷ്യൻ ഒരു ദിവസം ശരാശരി മൂന്നു സിലിണ്ടറിൽ നിറയുന്ന ഓക്സിജനു തത്തുല്യമായ ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നും ഉപയോഗിക്കുന്നുണ്ടത്രേ. ഇതിന്റെ ഏകദേശം വില 2100 രൂപയെന്നു കണക്കാക്കിയാൽ ഒരു വർഷം അയാൾ 7,66,500 രൂപയുടെ ഓക്സിജൻ വായുവിൽ നിന്നും ഉപയോഗിക്കുന്നു. അറുപതറുപത്തഞ്ചു വയസ്സുവരെയുള്ള ജീവിതത്തിൽ അയാൾ ഏകദേശം അഞ്ചുകോടി രൂപക്കുള്ള ഓക്സിജൻ ഉപയോഗിക്കുന്നത്രേ. കണക്കുകളിലെ കൃത്യത നോക്കണ്ടാ, ഇതിലടങ്ങിയിരിക്കുന്ന സന്ദേശത്തെ മനസ്സിലാക്കാം. രണ്ടു മിനിറ്റു നേരം ഓക്സിജൻ ശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണത്തിനു കീഴടങ്ങേണ്ട മനു ഷ്യനെ, അഞ്ചു കോടി രൂപക്കുളള ഓക്സിജൻ നൽകി അറുപതുകാരനായി ജീവിക്കാൻ ഭൂമി സഹായിക്കുന്നു! ഒരു പൈസ പോലും മുടക്കാതെയാണ് ഈ സഹായം കിട്ടിയതെന്നോർക്കണം. ഈ ഓക്സിജൻ വന്ന വഴിയോ? മരങ്ങളും ചെടികളും പുല്ലും നടത്തിയ ഫോട്ടോ സിന്തസിസ് എന്ന പ്രക്രിയയിലൂടെ. അതായത് വഴിയിൽ കാണുന്ന പുല്ലും എന്റെ ജീവൻ നിലനിർത്താൻ നിരന്തരമായി കർമ്മം ചെയ്തു കൊണ്ടിരിക്കുകയാണത്രേ! പുല്ലിനോടിപ്പോൾ ബഹുമാനം തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ആത്മീയവാദിയാണ്. മരങ്ങളേയും പുല്ലിനേയും പൂച്ചിയെയും ബഹുമാനിക്കണം എന്ന് ഹൈന്ദവ ദർശനത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം മനസ്സിലാകുന്നുണ്ടോ? പുല്ലും ചെടിയും മരങ്ങളും ഒന്നും തന്നെ പ്രതീക്ഷിക്കാതെയാണ് നമുക്കു വേണ്ടി ഈ കർമ്മം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനെയാണ് യജ്ഞ ഭാവത്തിലുള്ള കർമ്മം എന്നു ഭഗവത് ഗീത വിശേഷിപ്പിക്കുന്നത്. ബുദ്ധിയും കഴിവുമൊന്നുമില്ലാത്ത മരങ്ങളും ചെടികളും ഇങ്ങനെ കർമ്മം ചെയ്തു നമ്മുടെ ജീവൻ നിലനിർത്താൻ സഹായിക്കൂമ്പോൾ 'ബുദ്ധിമാന്മാ'രായ നമ്മൾ ചെയ്യുന്നതെന്താണ്? അവയെ എല്ലാം കൊന്നു തള്ളി അവയ്ക്കു മേൽ നമ്മുടെ സ്വാർത്ഥ മോഹങ്ങളുടെ കോട്ടകൾ പണിതുയർത്തുന്നു. അല്ലേ? എന്നിട്ടെന്തായി? ഉരുൾപൊട്ടലും മണ്ണിടിച്ചിലും കടൽക്ഷോഭവും വെള്ളപ്പൊക്കവും പേമാരിയും എല്ലാം കൂടി ആർത്തലച്ചു വന്ന് ആ കോട്ടകളെയെല്ലാം പിഴുതെറിയുന്നു! ദുരന്തം നമ്മൾ ചോദിച്ചു വാങ്ങുകയാണ്.

അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിക്കുന്നതല്ല ആത്മീയതയെന്നു പറഞ്ഞതിന്റെ അർത്ഥം ഇതാണ്. ഇവിടെക്കാണുന്നതിനെല്ലാം ഒരു പരസ്പര ബന്ധമുണ്ടോ?ചിന്തിക്കൂ.

August 6

രാമായണ മാസക്കുറിപ്പ് - 22

മനുഷ്യനു മാത്രമായി ഒരു പ്രകൃതി നിയമമില്ലെന്നും അതിനാൽ മനുഷ്യനു വേണ്ടി മാത്രമായി പ്രത്യേക ആത്മീയ സിദ്ധാന്തങ്ങളുടെ ആവശ്യകതയില്ലെന്നും ഒരു സുഹൃത്ത് പ്രതികരണങ്ങളിൽ എഴുതിക്കണ്ടിരുന്നു. ഇതു ഭാഗികമായി ശരിയാണ്. മനുഷ്യനും പ്രകൃതിയിലെ ഒരു ജന്തു തന്നെയാണെങ്കിലും പരിണാമ പ്രക്രിയയിലൂടെ ലഭിച്ചിട്ടുള്ള ബുദ്ധി എന്ന സവിശേഷ സിദ്ധി കാരണം മനുഷ്യൻ മറ്റിതര ജന്തുക്കളിൽ നിന്നും വ്യത്യസ്തനാകുന്നു. ഈ ബുദ്ധി, ലോകോപകരമായ വലിയ വലിയ സൃഷ്ടികർമ്മങ്ങൾക്കും അതു പോലെ തന്നെ ലോകോപദ്രവപരമായ വിനാശ കർമ്മങ്ങൾക്കും അവനെ പ്രാപ്തനാക്കുന്നു. വാഹനമുണ്ടാക്കി ഗോളങ്ങളിലേക്ക് യാത്ര ചെയ്ത് പ്രപഞ്ച രഹസ്യത്തെ കണ്ടു പിടിക്കാൻ ഉത്സാഹിക്കുന്ന മനുഷ്യൻ, അണുബോംബ് കണ്ടു പിടിച്ച് ഒരു നിമിഷം കൊണ്ട് ലോകത്തെ ചുട്ടു ചാമ്പലാക്കാം എന്നും കണ്ടു പിടിച്ചിരിക്കുന്നു. കാടുകൾ വെട്ടിത്തെളിച്ചും പുഴകളെ കരയിപ്പിച്ചും ഭൂമിയെ നശിപ്പിക്കാനും കാടുകൾ വളർത്തിയും പുഴകളെ സൃഷ്ടിച്ചും ഭൂമിയെ സംരക്ഷിക്കാനും മനുഷ്യനു കഴിയും. മറ്റൊരു ജന്തുവിനും സാധിക്കുന്ന കാര്യമല്ല ഇതൊക്കെ. അതായത് ലോകത്തിന്റെ നിലനിൽപ്പെന്നത് മനുഷ്യന്റെ കൈകളിലാണെന്നർത്ഥം. കുറച്ചു കാലമേ നില നിൽക്കയുള്ളുവെങ്കിലും തനിക്കു വേണ്ടി പ്രകൃതിയെ മാറ്റിമറിക്കാൻ കഴിവുള്ളവനാണ് മനുഷ്യൻ. അങ്ങിനെ സൃഷ്ടിയ്ക്കും വിനാശത്തിനും ഒരു പോലെ സാദ്ധ്യതയുള്ള മനുഷ്യശേഷിയെ എങ്ങിനെ സൃഷ്ട്യുന്മുഖമാക്കി നിർത്താം? മനുഷ്യനെ വിവേകപൂർവ്വം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണിതിനു വേണ്ടത്. അതായത് മനുഷ്യനിലെ ആത്മീയഭാവത്തെ ഉണർത്തി ശക്തമാക്കുകയാണ് വേണ്ടത്. വേദാന്ത സാരമായ ശ്രീമദ് ഭഗവത് ഗീത പറഞ്ഞു വക്കുന്ന, സനാതന ധർമ്മത്തിലതിഷ്ഠിതമായ, പ്രായോഗിക ആത്മീയതയെ ഞാനെന്റെ എളിയ ചിന്തയിൽ ഇങ്ങിനെ അവതരിപ്പിച്ചു എന്നു മാത്രം.

മനുഷ്യർ നന്നാകാനുള്ള ഒരു എളുപ്പ വഴി സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു തരുന്നുണ്ട്. രാത്രി കിടന്നു കഴിഞ്ഞ് രാവിലെ നിങ്ങൾ ഉണർന്നെണീക്കുന്നുവെങ്കിൽ സന്തോഷിക്കുക. കാരണം ലോകമാകെ ഇന്നലെ രാത്രി കിടന്നുറങ്ങിയവരിൽ പത്തുലക്ഷം പേർ രാവിലെ ഉണർന്നില്ല. നിങ്ങളാ പത്തു ലക്ഷത്തിൽ പെട്ടില്ല എന്നതൊരു വലിയ കാര്യമല്ലേ? ഇനി നിങ്ങളുടെ അടുത്ത ബന്ധുമിത്രാദികൾക്ക് ഫോൺ ചെയ്തു ചോദിക്കുക. അവരുമെല്ലാം രാവിലെ ഉണർന്നിരിക്കുന്നു. നിങ്ങളുടെ സന്തോഷം പതിന്മടങ്ങാകണം. ഇങ്ങനെ ഓരോ മണിക്കൂറും ഓരോ ദിവസവും ചെയ്യുക. നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കും. സന്തോഷവാനായ നിങ്ങൾ ആ സത്യത്തെ തിരിച്ചറിയും; ജീവിതം ക്ഷണികമാണ്, എപ്പോൾ വേണമെങ്കിലും ഈ ജീവൻ നിലക്കാവുന്നതാണു്. ഈ ബോധം ഉള്ളിലുണ്ടായിക്കഴിഞ്ഞാൽ നല്ലതും ആവശ്യമായതും മാത്രമേ ചെയ്യാൻ തോന്നൂ. അനാവശ്യം ചെയ്യാൻ സമയമെവിടെ? ദോഷങ്ങൾ മറ്റുള്ളവർക്കേ സംഭവിക്കുകയുള്ളൂ, എന്നെ അതൊന്നും ബാധിക്കില്ല എന്ന മൂഢ ചിന്തയിലഭിരമിച്ചു കഴിയുന്നവരാണു് സമൂഹത്തെ തെറ്റിന്റെയും തിന്മയുടെയും മാർഗ്ഗത്തിൽ നയിക്കുന്നത്. ആത്മീയഭാവം ഉണർന്നാൽ ഈ മൂഢത്വം തിരിച്ചറിയപ്പെടും; അതോടെ മനുഷ്യൻ നന്നാകാൻ തുടങ്ങും.

August 7

രാമായണ മാസക്കുറിപ്പ് - 23

മനുഷ്യമനസ്സിനെ വിശാലമാക്കി നന്മയിലേക്കു മുഖം തിരിച്ചു നിർത്താൻ പ്രേരിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതാകണം ആത്മീയത എന്താണു് കഴിഞ്ഞ ചില കുറിപ്പുകളിലൂടെ പറയാൻ ശ്രമിച്ചത്. ആത്മീയതയുടെ ഈ നിർവചനത്തോട് ആദ്യം പലർക്കും യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും പോകെപ്പോ കെ യോജിപ്പുണ്ടായതായിട്ടാണ് പ്രതികരണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. ഏതൊരു വിഷയത്തിന്റെയും ആന്തരികാർത്ഥത്തിലേക്ക് എത്തിച്ചേരാൻ സമയമെടുക്കും. നാം വിശ്വസിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായൊരു അർത്ഥമോ ചിന്തയോ ആരെങ്കിലും പങ്കുവച്ചാൽ ആദ്യമാദ്യം അതു സമ്മതിച്ചു കൊടുക്കാൻ മനസ്സനുവദിക്കില്ല. ആ സമ്മതിക്കാത്ത മനസ്സിനു മുകളിൽ നിരന്തര ശ്രമം കൊണ്ട് ബുദ്ധിയെ പ്രവർത്തിപ്പിക്കുന്നതിലൂടെ കാര്യങ്ങളെ കുറെക്കൂടി നല്ല വെളിച്ചത്തിൽ കാണാനുള്ള കഴിവുണ്ടാകും. ബഹുഭൂരിപക്ഷം മനുഷ്യരും ആത്മീയതയെന്നാൽ ദൈവവിശ്വാസവുമായി ബന്ധപ്പെടുന്ന വിഷയം എന്നേ മനസ്സിലാക്കുന്നുള്ളൂ. പക്ഷേ ഈ ദൈവവിശ്വാസം കൊണ്ട് മനുഷ്യനും സമൂഹത്തിനും എന്തു ഗുണമാണുണ്ടാകേണ്ടത് എന്ന ചോദ്യത്തിലേക്ക് കൂടുതൽ പേരും എത്തിച്ചേരുന്നില്ല. ഒരു വിഷയത്തിന്റെ ആന്തരികാർത്ഥത്തെ മനസ്സിലാക്കാതെ അതിന്റെ ഉപരിതല ഭംഗികളിൽ മാത്രം ഭ്രമിച്ചു നിന്നാൽ അതുകൊണ്ടുണ്ടാകാമായിരുന്ന ശരിയായ ഫലം ലഭിക്കില്ലല്ലോ? പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രവും നോക്കി നിന്നാൽ അതിനുള്ളിൽ പറഞ്ഞു വച്ചിരിക്കുന്ന കാര്യങ്ങളുടെ അറിവു ലഭിക്കുമോ? ആ അറിവു നേടാൻ കഴിയുന്നില്ലെങ്കിൽ പുസ്തകത്തിനു പിന്നെന്തു പ്രസക്തി? ആത്മീയ വിഷയത്തിന്റെ കാര്യവുമിതു തന്നെയാണ്. ആരൊക്കെയോ പറഞ്ഞു വച്ചിട്ടുള്ള എന്തിന്റെയൊക്കെയോ ഉപരിതല ഭംഗികളിൽ ഭ്രമിച്ചു നിൽക്കുകയാണ് ഭക്തരിലേറെപ്പേരും ഇന്ന്. ചിന്താശക്തിയുള്ളവർ പോലും ചിന്തിക്കാൻ തയ്യാറാകുന്നില്ല. യാതൊരു ചിന്തയും കൂടാതെ തന്നെ തനിക്കു വേണ്ടതെല്ലാം നേടിത്തരാൻ വെളിയിൽ ആളുള്ളപ്പോൾ ഞാനെന്തിനു ഈ അറിവു നേടാനായി ബുദ്ധിമുട്ടനുഭവിക്കണം എന്നാണ് പലരുടെയും ചിന്ത. ഈ ചിന്തയാൽ, ആത്മീയത കൊണ്ടു മനുഷ്യനുണ്ടാകേണ്ടിയിരുന്ന വിശാലമനസ്കതയും അതിലൂടെ സമൂഹത്തിനുണ്ടാകേണ്ടിയിരുന്ന അനവധി ഗുണങ്ങളും നഷ്ടമാകുകയാണ്.

നിരക്ഷരകുക്ഷികളാണ് അണികളെങ്കിൽ നേതാവു പറയുന്നത് അവർ അക്ഷരം പ്രതി അനുസരിച്ച് ദാസൻമാരായി നിന്നു കൊടുക്കും. അണികൾക്ക് വിദ്യാഭ്യാസവും അറിവും ഉണ്ടായാൽ നേതാവിന്റെ സ്വേച്ഛാധിപത്യം നടക്കില്ല, അണികൾ അതിനെ ചോദ്യം ചെയ്യും. ലോകത്തെവിടെയും ബാധകമായ ഒരു നിയമമാണിപ്പറഞ്ഞത്. നമ്മുടെ ആത്മീയ മേഖലകളിലും സംഭവിക്കുന്നതിതാണ്. ആത്മീയമായ അറിവില്ലാത്ത മനുഷ്യരെ ഈശ്വരന്റെ പേരിൽ ഭയപ്പെടുത്തി നിർത്തി, തങ്ങളാഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാം എന്നു മിടുക്കന്മാർ പണ്ടേ കണ്ടുപിടിച്ചിരുന്നു. ആത്മീയ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും ചിന്തയിലൂടെ വളരുന്നതിൽ നിന്നും അധികാര സംവിധാനങ്ങളുപയോഗിച്ച് സാമാന്യജനങ്ങളെ ശക്തരായ ഇക്കൂട്ടർ തടഞ്ഞു. ഇതൊക്കെ ശക്തമായി നടന്നിരുന്നത് കഴിഞ്ഞ കാലങ്ങളിലാണെങ്കിലും ഇന്നും മനുഷ്യർക്കിതിൽ നിന്നും രക്ഷപെടാൻ കഴിയുന്നില്ല എന്നതാണ് ലോകത്തിന്റെ ഇന്നത്തെ പോക്കു കാണിക്കുന്നത്. അറിവു നേടുക എന്നതു മാത്രമേയുള്ളൂ ഈ പാതാള പതനത്തിൽ നിന്നും രക്ഷപെടാനുള്ള ഒരേയൊരു മാർഗ്ഗം.

August 9

രാമായണ മാസക്കുറിപ്പ് -24

നോബൽ സമ്മാനജേതാവായ പ്രൊഫ. അമർത്യാസെൻ, അദ്ദേഹത്തിന്റെ 'The argumentative Indian (Penguin books)' എന്ന പ്രസിദ്ധമായ പുസ്‌തത്തിന്റെ പണിപ്പുരയിലിരിക്കുന്ന 2004 കാലത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സെനറ്റ് ഹാളിൽ പ്രഭാഷണം നടത്താനെത്തി. Argumentative culture of India എന്നതായിരുന്നു പ്രസംഗ വിഷയം. സെനറ്റ്ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന കേൾവിക്കാർക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്നദ്ദേഹം അവിടെ പറഞ്ഞത് മുഴുവൻ ഭാരതത്തെയും അതിന്റെ സംസ്കാരമഹിമകളെയും കുറിച്ചായിരുന്നു. മിടുക്കനായ ഒരു അഭിഭാഷകൻ അടുക്കോടും ചിട്ടയോടും കൂടി കോടതിയിൽ വാദമുഖങ്ങൾ നിരത്തി തന്റെ കേസ് വാദിച്ചു ജയിക്കുന്നതു പോലെ ചരിത്രത്തെ ഉള്ളം കയ്യിലിട്ട് അമ്മാനമാടി ഭാരതത്തിന്റെ ഗതകാല പ്രൗഢികൾ ഒന്നൊന്നായി അദ്ദേഹം വർണ്ണിച്ചു കേൾക്കുന്നതു തന്നെ അഭിമാനകരമായിരുന്നു. ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന ബ്രിട്ടീഷുകാർ, നിറഞ്ഞിരുന്ന ആ സദസ്സിൽ വച്ച് ഒരു ബ്രിട്ടീഷുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ സംസ്കാരമഹിമകൾ നിറഞ്ഞ ഒരു രാഷ്ട്രമായിരുന്നു പഴയ ഭാരതം എന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു, തെളിവുകൾ നിരത്തി സ്ഥാപിച്ചു. "ഭാരതത്തിൽ ജനാധിപത്യചിന്തകൾ ഉടലെടുത്തത്‌ ക്രിസ്തുമതദർശനങ്ങളോടെ ബ്രിട്ടീഷുകാർ ഭാരതം ഭരിക്കാൻ വന്നതു മുതലാണെന്നാണ് ഇവിടെ പലരും വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ഭാരതത്തിന്റെ തെക്കേ മൂലയിൽ നിങ്ങളാരും അറിയാത്ത ഒരു ചെറിയ സംസ്ഥാനമുണ്ട്, കേരളം. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഇംഗ്ളണ്ടിൽ എത്തിയതെങ്കിൽ അതിനും ഒരായിരം വർഷങ്ങൾക്കു മുൻപെങ്കിലും അതു കേരളത്തിൽ എത്തിയിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട് (ക്രിസ്തു ശിഷ്യൻ കേരളത്തിലെത്തിയതാകാം അദ്ദേഹം സൂചിപ്പിച്ചത്). അങ്ങിനെ നോക്കുകയാണെങ്കിൽ ഞങ്ങളാണോ ബ്രിട്ടീഷുകാരാണോ ജനാധിപത്യം ആദ്യം കണ്ടത്? ". അദ്ദേഹം അവിടെ കൂടിയിരുന്നവരോട് ചോദിച്ചു. വേദകാലം തൊട്ട് ഭാരതീയർ നടത്തിയിട്ടുള്ള ബൗദ്ധികാന്വേഷണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പ്രഭാഷണത്തിലുടനീളം പറഞ്ഞത്. ബുദ്ധിപരമായുള്ള വിശകലനത്തിലൂടെയല്ലാതെ ഒരു സിദ്ധാന്തത്തെയും ഭാരതം അംഗീകരിച്ചിട്ടില്ല. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ ഉടലെടുത്തത് ഈ ബുദ്ധിപരമായ അന്വേഷണ ങ്ങളിലൂടെയാണ്, ക്രിസ്തുമത പ്രവേശനം കൊണ്ടൊന്നുമല്ല. വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയും ഈ ബൗദ്ധി കാന്വേഷണങ്ങളുടെ മഹനീയ ദൃഷ്ട്ടാന്തങ്ങളാണ് - അദ്ദേഹം പറഞ്ഞു.

പ്രൊഫ.സെന്നിനെപ്പോലൊരു വിശ്വവിഖ്യാത പണ്ഡിതൻ പറഞ്ഞതിനെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ? ആർഷഭാരത സംസ്ക്കാരം വിവേക ബുദ്ധിയുടേതായിരുന്നു. ഈ വിവേക ബുദ്ധിയുടെ കൊടുമുടികളാണ് ഉപനിഷത്തുക്കളും അവയുടെ സാരസർവ്വസ്വമായ ഭഗവത് ഗീതയും. സങ്കുചിത ജാതിമത വിഷയങ്ങളൊന്നുമല്ല ഇവയുടെ പ്രമേയം. മനുഷ്യാ, പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിക്കുന്ന നിന്റെ ജീവിതരഥത്തെ ശരിയായ ദിശയിലേക്ക് നയിക്കാനായി അവയുടെ കടിഞ്ഞാൺ, ബുദ്ധി (കൃഷ്ണൻ) യിൽ സമർപ്പിക്കൂ എന്നാണ് ഉപനിഷത്ത് നമ്മോടു പറഞ്ഞത്. ഗീതോപദേശത്തിനു ശേഷം അർജ്ജുനനോട് കൃഷണൻ പറഞ്ഞത് "ഞാനിപ്പറഞ്ഞ കാര്യങ്ങൾ വിമർശനബുദ്ധിയോട് ചിന്തിച്ച് അതിൽ ശരിയെന്നു തോന്നുന്നത് നീ സ്വീകരിക്കുക" എന്നാണ്. വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുകയല്ല; മറിച്ച് മനുഷ്യനു മാത്രം സ്വായത്തമായിട്ടുള്ള വിവേക ബുദ്ധിയിലൂടെ ചിന്തിച്ചു ജീവിക്കാനാണ് ഭാരതം ലോകത്തോടു പറഞ്ഞത്. ഇത്രമാത്രം യുക്തിപരവും ശാസ്ത്രീയവും ലോകക്ഷേമകരവുമായ ഒരു ആത്മീയ ദർശനം മുന്നോട്ടു വക്കാൻ ലോകത്തിലെ മറ്റൊരു രാജ്യത്തിനും സംസ്കാരത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പക്ഷേ, ഈ ദർശന ശാസ്ത്രത്തിന്റെ പിൻപറ്റുകാരായ ഹിന്ദുക്കളടക്കമുള്ള ഭാരതീയരിൽ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ഗുണമാണ് വിവേക ബുദ്ധി. അവിവേക ബുദ്ധിയെ ആഭരണമാക്കിയ നമ്മൾ വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തടവറയിലായിക്കഴിഞ്ഞിട്ട് കാലമേറെയായി. വളരെക്കാലത്തെ വിദേശാധിപത്യവും സംസ്കാര ധ്വംസനങ്ങളും അടിച്ചേൽപ്പിച്ച അടിമത്തം കാരണം, അന്ധകാരത്തെയാണ് വെളിച്ചമായി നാം ആഘോഷിക്കുന്നതെന്ന തിരിച്ചറിവു പോലും നമുക്കു നഷ്ടമായിരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും അറിയാൻ ശ്രമിക്കുകയാണ് ഈ അന്ധകാരത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗം. പക്ഷെ അതിന്, 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന ചിന്തയിൽ നിന്നും ആദ്യം രക്ഷപെടണം.

August 9

രാമായണ മാസക്കുറിപ്പ് - 25

ഇന്നലത്തെ കുറിപ്പ് വളരെപ്പേർക്ക് ഇഷ്ടപ്പെട്ടെന്നു പ്രതികരണങ്ങളിൽ നിന്നും മനസ്സിലായി. വിവേക ബുദ്ധിയിലൂടെയുള്ള ചിന്തയും അന്വേഷണവുമായിരുന്നു ആർഷഭാരത ആത്മീയതയുടെ അകക്കാമ്പ് എന്നതായിരുന്നല്ലോ ഇന്നലത്തെ കുറിപ്പിന്റെ വിഷയം? വിശ്വാസവും അന്ധവിശ്വാസവുമൊന്നും ഭാരതീയ ആത്മീയതയുടെ ഭാഗമല്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്പറഞ്ഞതെല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്ക്, ഇന്നു നമ്മൾ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ആത്മീയത, വിവേക ബുദ്ധിയിലൂന്നിയുള്ള ഭാരതീയ സംസ്കാരത്തിനു കടകവിരുദ്ധമാന്നെന്നു ഞാൻ പറഞ്ഞാൽ അതിനോടും യോജിക്കാൻ തയ്യാറാകണം. ഇങ്ങിനെ പറയാനൊരു കാരണമുണ്ട്. ആത്മീയ വിഷയത്തിന്റെ താത്വികവശങ്ങളെക്കുറിച്ചു പറയുമ്പോൾ അതിനോടു പൂർണ്ണമായും യോജിക്കുന്ന പലരും അതിന്റെ പ്രായോഗികതയിൽ നമ്മൾ വരുത്തുന്ന തെറ്റിനെക്കുറിച്ചു പറയുമ്പോൾ മൗനം ഒന്നുകിൽ പാലിക്കുകയോ അല്ലെങ്കിൽ ആ പ്രവണതകളെ ന്യായീകരിച്ചു സംസാരിക്കുവാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നതു കണ്ടിട്ടുള്ളതാണ്. നമ്മൾ വിശ്വസിക്കുന്നു എന്നതു കൊണ്ടു മാത്രം തെറ്റു ശരിയാകില്ലല്ലോ? വിവേകപരമായി ചെയ്യേണ്ട ഒരു കാര്യം അവിവേകപരമായി ചെയ്താൽ അതിന്റെ ഫലം ഉദ്ദേശിച്ചതിനു കടക വിരുദ്ധമായിരിക്കണമല്ലോ? ഇതാണ് നമ്മുടെ ആത്മീയതയുടെ ഇന്നത്തെ സ്ഥിതി. വിവേക ബുദ്ധിയിലൂടെ ചിന്തിച്ചു ജീവിക്കണമെന്നും അങ്ങിനെ നേരായി ചിന്തിക്കുന്ന ഉൽപാദനക്ഷമതയുള്ള മനുഷ്യരിൽ കുടി സമൂഹവും ലോകവും വളരണമെന്നും ആഹ്വാനം ചെയ്യുന്ന സനാതന ധർമ്മ പ്രമാണങ്ങളെ, നമ്മുടെ പ്രയോഗിക ആത്മീയതയിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണോ? അല്ല, എന്നു തന്നെ പറയേണ്ടി വരും. ഖദർ ഉടുപ്പും ഗാന്ധിത്തൊപ്പിയും കൊണ്ട് ഗാന്ധിയാകാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ, നമ്മുടെ ആത്മീയ കാപട്യങ്ങൾക്കുള്ള മറയായാണ് പലപ്പോഴും മഹനീയമായ സനാതന ധർമ്മത്തെ നമ്മൾ ഉപയോഗിക്കുന്നതെന്നതാണ് സത്യം. ഇതിന്റെ ഫലമോ, അജ്ഞാന തിമിരത്തിനാൽ വന്നു ഭവിച്ചിട്ടുള്ള അന്ധത്വത്തെ അകറ്റി ജ്ഞാന വെളിച്ചത്തിലേക്കും അങ്ങിനെ സമൂഹ സമാധാനത്തിലേക്കും ലോക നൻമയിലേക്കും മാറാൻ മനുഷ്യരോടാഹ്വാനം ചെയ്യുന്ന അതേ സദ് പ്രമാണങ്ങളുടെ പേരിൽ തന്നെ നമ്മൾ അജ്ഞാനാന്ധകാരത്തെ കൂടുതൽ കടുപ്പമാക്കുകയാണ് ചെയ്യുന്നത്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വളർത്തുന്ന ആത്മീയതയെയും അതിന്റെ നേർ വിപരീതമായ സനാതന ധർമ്മപ്രമാണങ്ങളെയും കൂട്ടി വായിക്കുന്നതു തന്നെ വലിയ അപരാധമാണ്. അറിഞ്ഞോ അറിയാതെയോ ബഹുഭൂരിപക്ഷം പേരും ചെയ്തു കൊണ്ടിരിക്കുന്നതിതാണ്.

മനുഷ്യ നൻമയിലേക്ക് മനുഷ്യനെ കണ്ണുതുറപ്പിക്കാനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള താത്വിക പ്രമാണങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് എല്ലാ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഇന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ വിഷമതകളാണ് സമൂഹം ഇന്നനുഭവിക്കുന്നത്. എല്ലാവർക്കും ഇങ്ങിനെയുള്ള വിഷയത്തിലൊന്നും താല്പര്യം കാണില്ല. പക്ഷേ, ചിന്താശക്തിയും സാമൂഹികാവബോധവുള്ള കുറെപ്പേരെങ്കിലും എല്ലാ സമൂഹങ്ങളിലും ഉണ്ടാകുമല്ലോ? വിപ്ളവത്തിനൊന്നും പോകേണ്ട, അജ്ഞരയായ മനുഷ്യർക്ക് ആത്മീയതയുടെ നല്ല പാഠങ്ങൾ പകർന്നു നൽകാൻ അങ്ങിനെയുള്ളവർക്കു കഴിയണം. ഇന്നനുഭവിക്കുന്നതും നാളെ വരാനിരിക്കുന്നതുമായ ദുരിതപേമാരികളിൽ നിന്നും നമുക്കുള്ള രക്ഷയാകും അത്.

August 10

രാമായണ മാസക്കുറിപ്പ് -26

ഇന്നു കർക്കിടക വാവ്. പിതൃക്കൾക്കായി ഹിന്ദുക്കൾ ബലിതർപ്പണം ചെയ്യുന്ന നാൾ. എല്ലാവർക്കും ഈ നല്ല നാളിൽ പിതൃസ്മരണകളുടെ സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടേ എന്നാശംസിക്കുന്നു.

ബലിതർപ്പണത്തിലൂടെ മരിച്ചു പോയവരുടെ ആത്മാക്കൾക്ക് അന്നം നൽകുന്നതായാണ് വിശ്വാസം. വിശ്വാസത്തിലുപരിയായി ഒരു സംസ്ക്കാരമാണ് ഈ ആചാരത്തിൽ കാണേണ്ടതെന്നാണ് ചിദാനന്ദപുരി സ്വാമികൾ പറയുന്നത്. നമുക്കു ജന്മം നൽകിയ മാതാപിതാക്കളെയും കുടുംബത്തിലെ തന്നെ മൺമറഞ്ഞു പോയ ബന്ധുക്കളെയും പൂർവ്വികരെയും നന്ദിയോടെ സ്മരിക്കാനുള്ള ഒരവസരമാണിത്. ഇതു കണ്ടു വളരുന്ന നമ്മുടെ പിൻതലമുറയും ഇതു തുടർന്നാൽ ഒരു സംസ്കാരത്തു ടർച്ചയാണുണ്ടാകുന്നത്. അതാണ് ഈ ആചാരത്തിന്റെ പ്രസക്തിയും.

ആത്മാക്കൾക്ക് അന്നം നൽകി നാം സന്തോഷിപ്പിക്കുന്നുവെന്ന് ചിന്തിക്കുമ്പോൾ ഹൈന്ദവ ധർമ്മത്തിന്റെ പ്രമാണ ഗ്രന്ഥമായ ശ്രീമദ് ഭഗവത് ഗീത, ആത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്താണെന്നറിയാൻ താല്പര്യമുണ്ടാകുമല്ലോ? താഴക്കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തിയാൽ ഈ വിഷത്തെപ്പറ്റി ഞാനെഴുതിയിട്ടുള്ള ലേഖനം വായിക്കാം.

http://dhanyaasi.blogspot.com/2018/07/blog-post.html?m=1

ഹൈന്ദവാചാരങ്ങളിൽ പലതിനും ശാസ്ത്രീയമാനങ്ങളും സാമൂഹിക മാനങ്ങളും ഉള്ളതാണ്. ഹൈന്ദവ ധർമ്മത്തോടു ബന്ധപ്പെടുത്തി, ചിന്താശീലരായ പഴമക്കാർ സൃഷ്ടിച്ചതായിരിക്കാം ഈ പല ആചാരങ്ങളെങ്കിലും കാലത്തിന്റെ പോക്കിൽ മനുഷ്യരിൽ സ്വാർത്ഥത കൂടിയപ്പോൾ ആചാരങ്ങളുടെ യുക്തിക്കും ശാസ്ത്രീയതക്കും സാമൂഹിക പ്രസക്തിക്കും മുകളിൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കെട്ടിപ്പൊക്കുകയും അങ്ങിനെ ധനസമ്പാദനത്തിനുള്ള മാർഗ്ഗമായി പല ആചാരങ്ങളും മാറപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ ധർമ്മത്തെക്കുറിച്ചോ ഈശ്വര വിഷയത്തെക്കുറിച്ചോ ഒട്ടും തന്നെ അറിവില്ലാത്ത ഭൂരിപക്ഷം ഹിന്ദുക്കളെയും ആചാരങ്ങളുടെ പേരിൽ അനായാസം ചൂഷണം ചെയ്യാനും തല്പരകക്ഷികൾക്ക് അതുമൂലം സാധിക്കുന്നുണ്ട്. കുറെക്കാലം മുമ്പുവരെ ഇപ്പറഞ്ഞതായിരുന്നു ശരിയെങ്കിൽ ഇപ്പോൾ കാര്യങ്ങൾ ആ തലവും കടന്നിരിക്കുന്നു. സ്വാർത്ഥത കൂടി കൂടി ഭക്തജനങ്ങൾ, തങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ നേടിക്കിട്ടാനായി പുരോഹിതരുടെയും ആത്മീയ ഗുരുക്കന്മാരുടെയും ജ്യോത്സന്മാരുടെയും പിറകെ കൂടിയിരിരിക്കുകയാണ്. ഏതു പൂജയും ഹോമവും ചെയ്താലാണ് തങ്ങളാഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടാനാകുന്നതെന്നു ചോദിക്കുമ്പോൾ ആത്മീയ ഏജന്റുമാർ പണ്ടില്ലാതിരുന്ന പുതിയ പുതിയ പൂജാവിധികളും ദോഷപരിഹാരക്രിയകളും അതിനായി കണ്ടു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതായത് തല്പര കക്ഷികൾ ഭക്തരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയല്ല; മറിച്ച് ഞങ്ങളെ ചൂഷണം ചെയ്യൂ എന്നു പറഞ്ഞ് ഭക്തർ ആത്മീയ കച്ചവടക്കാർക്കു മുൻപിൽ നിന്നു കൊടുക്കുന്ന വിചിത്രമായ കാഴ്ചയാണിന്നു കാണുന്നത്. അറിവില്ലായ്മ സമൂഹത്തിനെ എങ്ങോട്ടു നയിക്കും എന്നുള്ളതിന്റെ നല്ലൊരു ദാഹരണമാണ് ഇന്നത്തെ ആത്മീയ വ്യവസായത്തിലൂടെ ബോധമുള്ളവർ മനസ്സിലാക്കേണ്ടത്. എല്ലാ മതത്തിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഈശ്വരോ രക്ഷതു:

August 12

രാമായണ മാസക്കുറിപ്പ് - 27

എന്റെ ബ്ലോഗിൽ നിന്നും'ഹൈന്ദവ ധർമ്മത്തിലെ ആത്മാവ്' എന്ന ലേഖനം നിങ്ങളിൽ കുറെപ്പേരെങ്കിലും ഇതിനകം വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. മതപരമായ കാര്യങ്ങളിൽ ഹൈന്ദവ ധർമ്മശാസ്ത്രം പറയുന്നതും നമ്മൾ ചിന്തിക്കുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാൻ ആ ലേഖനം സഹായിക്കുമെന്നാണെന്റെ വിശ്വാസം. ധർമ്മത്തിന്റെ യുക്തിക്കും ശാസ്ത്രീയതക്കും എന്തിനാണിത്ര പ്രാധാന്യം കൊടുക്കുന്നത്, മനുഷ്യർ അവരവർക്കിഷ്ടമുള്ളതു പോലെ വിശ്വസിക്കട്ടെ എന്നു വിചാരിച്ചാൽ പോരെ എന്നു പരോക്ഷമായി സൂചിപ്പിക്കുന്ന ചില കമന്റുകൾ ഞാൻ കണ്ടിരുന്നു. ഹൈന്ദവ ധർമ്മത്തിന്റെ കാര്യത്തിൽ ഇതു ശരിയാകില്ല, കാരണം യുക്തിയും ശാസ്ത്രീയതയുമാണ് അതിന്റെ അടിത്തറ തന്നെ. വ്യക്തി വികാസവും സാമൂഹിക ഭദ്രതയും ലോകക്ഷേമവും ഉന്നം വക്കുന്ന വളരെ മഹനീയവും തീർത്തും യുക്തിസഹവുമായ ദർശന ശാസ്ത്രങ്ങളുള്ള നമ്മളെന്തിനാണ് അതെല്ലാം കളഞ്ഞിട്ട്, ഇപ്പറഞ്ഞ ഗുണങ്ങൾക്കെല്ലാം വിപരീതമായി നിൽക്കുന്ന മറ്റെന്തിനെയൊക്കെയോ ധർമ്മമായി കണ്ടു ജീവിക്കുന്നത്? നൂറ്റാണ്ടുകളായി പിന്തുടരുന്നതാകാം ഇന്നും നാം പിന്തുടരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും. അതെല്ലാം അബദ്ധങ്ങളാണെന്നോ ഒരു ദിവസം കൊണ്ട് ആ ശീലങ്ങളൊക്കെ മാറ്റണമെന്നോ ഒന്നുമല്ല ഞാനിപ്പറയുന്നതിന്റെ യർത്ഥം. അതിന്റെ ആവശ്യമൊന്നുമില്ലതാനും. ഹൈന്ദവ ധർമ്മശാസ്ത്രത്തെ ശരിക്കും പഠിച്ചു മനസ്സിലാക്കി അതിനനുസരിച്ചു വേണം ഇവിടെ ഹിന്ദുക്കളെല്ലാവരും ജീവിക്കേണ്ടത് എന്നതൊരു നല്ല സ്വപനമാണെങ്കിലും അതു പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. പക്ഷേ, വിദ്യാഭ്യാസവും കഴിവും ചിന്താശക്തിയുമുള്ള കുറേപ്പേരെങ്കിലും ഈ നല്ല സംസ്കാരത്തിനെ ശരിക്കും പഠിച്ചു മനസ്സിലാക്കി അതു ജനങ്ങൾക്കു പകർന്നു നൽകേണ്ടതായിട്ടുണ്ട്. സ്വസംസ്ക്കാര സംരക്ഷണത്തിനും അന്ധവിശ്വാസങ്ങളെയും അതുമൂലമുണ്ടാകുന്ന വ്യക്തി - സമൂഹ നഷ്ടങ്ങളെ കുറക്കാനും ബോധപൂർവ്വമായ ചിന്തയിലൂടെ വ്യക്തികൾക്ക് സ്വയം ശക്തിയാർജ്ജിക്കാനും അതൂ സഹായകമാകും. മറ്റുള്ളവരിലും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്ന ദൈവത്തിലും കൂടിയാണ് തന്റെ ജീവിത ലക്ഷ്യങ്ങൾ നേടേണ്ടത് എന്ന ചിന്ത മാറ്റി ഞാൻ തന്നെയാണ് ഈശ്വരനെന്നും എന്റെ ശക്തി അതിനാൽ തന്നെ അപരിമിതമാണെന്നും ഞാൻ തുനിഞ്ഞിറങ്ങിയാൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നുമുള്ള ശരിയായ സനാതന ധർമ്മ ബോധതലത്തിലേക്ക് വ്യക്തികൾ എത്തിപ്പെടേണമെങ്കിൽ കുറേപ്പേരെങ്കിലും അവർക്കു വഴികാട്ടികളായി നിൽക്കേണ്ടതുണ്ട്. ഇതാണ് സ്വാമി വിവേകാനന്ദൻ നമ്മോടെല്ലാം പലവട്ടം പറഞ്ഞത്.

നമ്മിൽ നിന്നന്യനായ ദൈവം എന്നൊരു സങ്കൽപ്പം ആർഷഭാരത സംസ്കാരത്തിൽ ഉണ്ടായിരുന്നില്ല. ഭഗവത് ഗീതയിലെ കൃഷണൻ തന്നെ മനുഷ്യബുദ്ധിയുടെ പ്രതീകമാണ്. 'എന്നെ വിശ്വസിക്കു, എന്നെ ശരണം പ്രാപിച്ചാൽ നിന്റെ ജീവിതം ഞാൻ നോക്കിക്കൊള്ളാം' എന്നൊക്കെ കൃഷ്ണൻ പറയുന്നതിനെ സ്വന്തം ബുദ്ധി പറയുന്നതാക്കി മനസ്സിലാക്കിയാൽ കാര്യങ്ങളെല്ലാം നേരേയാകും. വിദേശികളുടെ വരവോടെ അവരുടെ ഏകദൈവ വിശ്വാസവും സമൂഹത്തിലെ അതിന്റെ പ്രായോഗിക സാദ്ധ്യതയും മനസ്സിലാക്കിയ ചിലർ ഹൈന്ദവധർമ്മത്തിലും അതു നടപ്പിൽ വരുത്തിയതാണ് ഇന്നു നമ്മൾ കാണുന്ന ഹൈന്ദവാരാധനാ വിശ്വാസ ശീലങ്ങളുടെ പശ്ചാത്തലം എന്നാണ് പണ്ഡിതമതം. ഇനിയിപ്പം അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ? ഇന്നു സമൂഹത്തിലും മനുഷ്യമനസ്സുകളിലും വേരുറച്ചു കഴിഞ്ഞിരിക്കുന്ന 'ഹൈന്ദവ വിശ്വാസങ്ങ'ളേയും ദേവാരാധനാ രീതികളേയും ആചാരങ്ങളെയും എങ്ങിനെ കുറേക്കൂടി സനാതന ധർമ്മ വഴിയിലേക്കു തിരിച്ചു വിടാം എന്നു മാത്രം ചിന്തിക്കുന്നതായിരിക്കുമല്ലോ കൂടുതൽ അഭികാമ്യം? നിങ്ങളുടെ ഒരു ശീലങ്ങളെയും മാറ്റാതെ തന്നെ വിശ്വാസിയായ നിങ്ങളെ സനാതന ധർമ്മവാദിയാക്കാനുള്ള ഒരു വിദ്യ എന്റെ കയ്യിലുണ്ട്. ഭഗവത് ഗീത വായിച്ചു പഠിച്ചപ്പോൾ കിട്ടിയ വിദ്യയാണത്. ഒരൽപ്പനേരത്തേക്ക് നിങ്ങളൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി, ആ വിദ്യ നിങ്ങൾക്കും സ്വായത്തമാക്കാം. 'ഒരു വിദ്യയും ഒറ്റയടിക്കങ്ങു പറഞ്ഞു കൊടുക്കരുതെന്നാണല്ലോ? അടുത്ത ചില കുറിപ്പുകളിലൂടെ 'ശ്രദ്ധ'യുള്ളവർക്കതു പകർന്നു കിട്ടും എന്നുള്ളതിൽ എനിക്കു യാതൊരു സംശയവുമില്ല.

August 13

രാമായണമാസക്കുറിപ്പ് -28

വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരീശ്വരനെയാണല്ലോ (ഉദാ: ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, വിഷ്ണു..) നമ്മളെല്ലാം അമ്പലത്തിൽ പോയി, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പറഞ്ഞു പ്രാർത്ഥിക്കുന്നത്. അതായത് നമുക്ക് ഈശ്വരൻ എന്നാൽ പാവപ്പെട്ട തൊഴിലാളിയോട് സ്നേഹപൂർവ്വം പെരുമാറുന്ന ദയാശീലനും ധനികനുമായ ഒരു മുതലാളിയെപ്പോലെയാണ്. ഇനി ഇക്കാര്യത്തെക്കുറിച്ചു ഭഗവാൻ ഭഗവത് ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ഗീത: 7:24)

(ഞാൻ അവ്യക്തമാണ്. എന്നെ വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരാളായി ബുദ്ധിഹീനന്മാർ മനസ്സിലാക്കുന്നു. അവർ സർവ വ്യാപിയും ശ്രേഷ്ഠവുമായ എന്റെ പരമാത്മസ്വരൂപത്തെ അറിയുന്നില്ല).

സൂക്ഷിക്കുക; ഡിഗ്രികൾ എത്രയൊക്കെയുണ്ടെങ്കിലും ഈശ്വരവിഷയത്തിൽ നിങ്ങൾ ബുദ്ധിഹീനരാണ് എന്നാണു ഭഗവാന്റെ അഭിപ്രായം!

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജിതി പ്രഭുഃ
ന കർമ്മഫലസംയോഗം സ്വഭാവസ്‌തു പ്രവർത്തതേ (ഗീത: 5 :14)

(ഈശ്വരൻ ലോകത്തിനു വേണ്ടി കർമ്മം ചെയ്യുന്ന ആളിനെയോ കർമ്മങ്ങളെയോ സൃഷ്ടിക്കുന്നില്ല. അതിന്റെ ഫലവും സൃഷ്ടിക്കുന്നില്ല. പ്രകൃതി സ്വഭാവം അനുസരിച്ചു് ഇതൊക്കെ പ്രവൃത്തിക്കുന്നു).

കർമ്മങ്ങൾക്ക് പ്രേരകമായിട്ടുള്ളതും കർമ്മഫലങ്ങൾ നിശ്ചയിക്കുന്നതും താനല്ല, പ്രകൃതിയാണ് എന്നാണു ഭഗവാൻ പറഞ്ഞത്. നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം പ്രകൃതി നിശ്ചയിക്കും, ഈശ്വരന് ഇതിലൊന്നും ഒരു റോളും ഇല്ല എന്നർത്ഥം.

ഇതാണ് സാക്ഷാൽ ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്. 'അമ്പലത്തിൽ വന്ന് എന്നെ പ്രാർത്ഥിച്ചു പൂജചെയ്തു പ്രീതിപ്പെടുത്തിക്കോളൂ, നീ ആഗ്രഹിക്കുന്നതെല്ലാം ഞാൻ നൽകാം' എന്നു ഭഗവാൻ പറഞ്ഞിട്ടില്ല. പക്ഷേ, നമ്മൾ എന്തൊക്കെയാണ് വിശ്വസിച്ചു വച്ചിരിക്കുന്നത്? അപ്പോൾ നാം ആഗ്രഹിക്കന്ന കാര്യങ്ങളൊക്കെ സാധിച്ചു തരുന്ന ആ ദൈവം ആരാ? നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങളിലൊന്നും അങ്ങിനെയൊരു ഈശ്വരനില്ല.

ഭക്തജനങ്ങളെ, നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് തിരിച്ചും മറിച്ചും ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നത്. നമ്മുടെ പുണ്യപാപ പ്രവൃത്തികളുടെ ഫലം നാം തന്നെ അനുഭവിച്ചേ മതിയാകൂ. For every action there is an equal and opposite reaction എന്ന തത്വം അനുസരിച്ചു് , ഇതു ശാസ്ത്രദൃഷ്ടിയിലും ശരിയാണ്. നമ്മുടെ തെറ്റുകുറ്റങ്ങൾ സഹിച്ചു നമ്മെ സഹായിക്കുന്നതോ നല്ലകാര്യങ്ങൾ കണ്ട് അനുഗ്രഹിക്കുന്നതോ ആയ ഒരീശ്വരനൊന്നുമല്ല സനാതനമതത്തിലെ നിർഗ്ഗുണബ്രഹ്മമായ ഈശ്വരൻ. ഇന്നലത്തെ കുറിപ്പിൽ ഞാൻ എഴുതിയിരുന്നതു പോലെ ഭാരതത്തിലേക്ക് വിദേശികളും അവരുടെ മതങ്ങളും എത്തിപ്പെട്ടപ്പോൾ, ആ മതങ്ങളുടെ സ്വീകാര്യതയും പ്രയോഗ സാദ്ധ്യതയും മുന്നിൽ കണ്ടു കൊണ്ട് അക്കാലത്തെ മനുഷ്യർ സൃഷ്ടിച്ചതായിരിക്കാം ഇന്നു നമുക്കു പരിചിതമായ വ്യക്തിരൂപത്തിലുള്ള ഈശ്വര സങ്കൽപ്പവും ആരാധനാ രീതിയും.

സനാതന ധർമ്മത്തിലെ സർവ്വവ്യാപിയായ ഈശ്വര (ബ്ര ഹ്മം) സങ്കൽപ്പത്തിൽ വിശ്വസിക്കേണ്ടതായിട്ടോ, വിശ്വസിപ്പിക്കേണ്ടതായിട്ടൊ ഒന്നുമില്ല. താനും മറ്റുള്ളതെല്ലാം തന്നെയും ആ ഒരേ സത്യത്തിന്റെ ഭാഗമാണെന്നറിഞ്ഞു കൊണ്ട്, ആ അറിവിൽ അമർന്നിരുന്ന്, സമത്വബോധം ഉൾക്കൊണ്ടു കൊണ്ടു കർമ്മങ്ങൾ ചെയ് ജീവിക്കുക എന്നതു മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ. ഇവിടെ പരാതിപ്പെടാനും പ്രാർത്ഥിക്കാനും ഒരീശ്വരനില്ല. സമുദ്രത്തിന്റെ ഭാഗം തന്നെയായ ജലത്തുള്ളിയോട് സമുദ്രം ദ്വേഷഭാവത്തിൽ പെരുമാറില്ല എന്നതു പോലെ തന്നെ പരമാത്മാവിന്റെ ഭാഗം തന്നെയായ ജീവാത്മാവിനോട്, പരമാത്മാവ് വിരോധ ഭാവത്തിൽ പെരുമാറും എന്നു ചിന്തിക്കുന്നതും ശരിയല്ല. പക്ഷേ, സനാതന ധർമ്മത്തിനു നിരക്കാത്ത വിശ്വാധിഷ്ഠിത ഈശ്വരസൃഷടിയിലൂടെ മനുഷ്യനെ ഭയപ്പെടുത്തി നിർത്തി ജനങ്ങളുടെ മേലുള്ള അധികാരം നിലനിർത്താമെന്നു കണ്ട ബുദ്ധിമാന്മാരായ കുറെ പൂർവ്വികർ, അതിനാവശ്യമായ ഒരീശ്വര സങ്കൽപ്പവും സാമൂഹ്യവ്യവസ്ഥയും ഉണ്ടാക്കിയതിന്റെ ബാക്കി പത്രങ്ങളാണു് ഇന്നു നാം പ്രയോഗത്തിൽ വരുത്തിയിട്ടുള്ള ഈശ്വര ചിന്തകളിൽ പലതും എന്നു ന്യായമായും ചിന്തിക്കാം.

ഇപ്പറയുന്നതൊക്കെ ശരിയാണെങ്കിൽ പിന്നെ ഈ അമ്പലങ്ങളായ അമ്പലങ്ങളും നൂറു കണക്കിനു ദേവതകളും ആരാധനാസമ്പ്രദായങ്ങളും ഒക്കെ അർത്ഥശൂന്യമാണോ? അല്ല തന്നെ. നാളെ നമുക്കതു പരിശോധിക്കാം.

August 14

രാമായണമാസക്കുറിപ്പ് -29

ഇനി അമ്പലഭക്തിയെക്കുറിച്ചൽപ്പം ചിന്തിക്കാം. ഹൃദയവിശാലതയുള്ള മനുഷ്യരെ സൃഷ്ടിച്ചു പ്രകൃതിയുമായി ഇണക്കി നിർത്തി ലോകത്തിലുള്ള എല്ലാത്തിനും സുഖവും ശാന്തിയും സമാധാനവും നേടിക്കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യമേ സനാതനമതത്തിനുള്ളു എന്ന ദൃഢമായ ബോധം മനസ്സിൽ ഉണ്ടായിരുന്നാൽ മാത്രമേ ഇനിപ്പറയുന്നതു മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയൂ. ഇങ്ങനെ ജീവിക്കുമ്പോൾ മനുഷ്യനുണ്ടാകുന്ന പൂർണ്ണ സ്വാതന്ത്ര്യബോധവും സന്തോഷവും സംതൃപ്തിയുമാണ് മുക്തി അല്ലെങ്കിൽ മോക്ഷം എന്നു പറയുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും എല്ലാവരും മനസ്സിലാക്കണം. അങ്ങിനെയാകുമ്പോൾ സനാതനഃ ധർമ്മശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനമാക്കുന്ന ഹിന്ദുമതവും ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇതൊക്കെ തന്നെയായിരിക്കണമല്ലോ? അപ്പോൾ ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകങ്ങളാകുന്ന ക്ഷേത്രങ്ങളും ദേവതകളും ആചാരാനുഷ്ടാനങ്ങളും ഈ ആത്യന്തിക ലക്‌ഷ്യത്തിലേക്ക് മനുഷ്യരെ നയിക്കുന്ന പടവുകളുമാകണം.

വേദോപനിഷത്തുക്കളിലെ പരമാത്മഭാവത്തിലുള്ള, സർവ്വവ്യാപിയായ, സർവ്വതിനും കാരണഭൂതമാകുന്ന, നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ സാധാരണ മനസ്സുകൊണ്ട് കാണാൻ കഴിയില്ല, ഇതിനു ജ്ഞാനചക്ഷുസ്സുകൾ ആവശ്യമാണ്. സത്വരജസ്തമോഗുണങ്ങളോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരിൽ ഇങ്ങനെ ഈശ്വരനെക്കാണാൻ കഴിയുന്ന സത്വഗുണപ്രധാനികളുടെ എണ്ണം തുലോം കുറവായിരിക്കും. നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ബുദ്ധിതലത്തിൽ കാണാൻ കഴിയാത്തവരാണ് ജനങ്ങളിലേറെയും എന്നു സാരം. പക്ഷെ എല്ലാവരെയും ഈശ്വരനിലേക്ക് അടുപ്പിക്കേണ്ടതുണ്ടുതാനും. അതുകൊണ്ടു ഗുണദോഷങ്ങളൊന്നുമില്ലാത്ത ഈശ്വരനിൽ ഗുണങ്ങൾ ആരോപിച്ചു (attribute) ഒരു സഗുണബ്രഹ്മമാക്കുന്നു. വ്യക്തിരൂപത്തിലുള്ള ഈ ഈശ്വരനെ ധ്യാനിക്കാൻ എല്ലാവർക്കും എളുപ്പമാണ്. വിഗ്രഹങ്ങളിൽ സാധാരണ മനുഷ്യർ കാണുന്നത് ഇങ്ങനെയുള്ള സഗുണബ്രഹ്മത്തെയാണ്. വിഗ്രഹം എന്നാൽ വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങളുടെ രൂപം എന്നർത്ഥം. വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങൾ എന്നാൽ സനാതനധർമ്മതത്വങ്ങൾ എന്നർത്ഥം. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ എന്തിലും ഏതിലും വിളങ്ങി നിൽക്കുന്നത് ഒരേ ഈശ്വരചൈതന്യമാണെന്നും അതിനാൽ അജ്ഞാനത്താൽ നാം കാണുന്ന വിധത്തിലുള്ള ഭേദഭാവമൊന്നും പ്രപഞ്ചത്തിലില്ലായെന്നും ഉള്ള തിരിച്ചറിവ്. സഗുണാകാരമായ വിഗ്രഹത്തിൽ കൂടി പ്രാർത്ഥന തുടങ്ങി നിർഗ്ഗുണബ്രഹ്മമായ ഈശ്വരനിൽ ഭക്തൻ എത്തിച്ചേരണം. അതായത് സനാതനധർമ്മത്തിലെ വിശ്വവ്യാപിയായ ഈശ്വരനെ കാണാനുള്ള ആത്മീയയാത്രയുടെ ആദ്യപടി കളാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എന്നു സാരം. ആദ്യമാദ്യം വിഗ്രഹമായിക്കണ്ട്, പോകെപ്പോകെ വിഗ്രഹമി ല്ലാതെ കണ്ട്, സർവ്വവ്യാപിയായ ഈശ്വരനെ പ്രാപിക്കുന്ന ആത്മീയ പദ്ധതിയുടെ തുടക്കമാണ് വിഗ്രഹാരാധന.
സനാതന ധർമ്മത്തിലധിഷ്ഠിത മായ ഈ ആത്മീയ പദ്ധതിയിൽ ഈശ്വരനിൽ നിന്നെന്തെങ്കിലും നേടുക എന്നുള്ളതല്ല ലക്ഷ്യം, മറിച്ച് ഈശ്വരനെ അറിയുകയും ആ അറിവിലൂടെ സ്വതന്ത്രനായി ജീവിച്ചു മരിക്കുക എന്നുള്ളതുമാണ് ലക്ഷ്യം. തന്നെ നിലനിർത്തുന്ന ഈശ്വരചൈതന്യത്തെ അന്വേഷിച്ചുള്ള ഒരാത്മീയയാത്ര മാത്രമാണിതൊക്കെ. ജനിച്ചിട്ട് ഇന്നുവരെക്കണ്ടിട്ടില്ലാത്ത അച്ഛൻ ദൂരെയൊരു സ്ഥലത്തു ജീവിച്ചിരുപ്പുണ്ട് എന്നറിയുന്ന മകൻ നൊമ്പരത്തോടെ അച്ഛനെക്കാണാൻ പോകുന്ന ആ പോക്കുണ്ടല്ലോ, അതിലും തീവ്രതെയോടെയുള്ള ആത്മാന്വേഷണം.

സനാതനമതത്തിൽ ആദ്യകാലത്തു ക്ഷേത്രങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും താത്പര്യമനുസരിച്ചുള്ള ഇഷ്ടദേവതയെ രൂപകൽപ്പന ചെയ്ത് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിൽ നടപ്പിലാക്കിയത് ശങ്കരാചാര്യസ്വാമികളാണെന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. എല്ലാ നദികളും അവസാനം എത്തിച്ചേരുന്നതു സമുദ്രത്തിലാണെന്നതു പോലെ ഏതു വഴികൾ സ്വീകരിച്ചാലും ആത്യന്തികമായ സത്യത്തിലേക്കും തിരിച്ചറിവിലേക്കുമാണല്ലോ എത്തിച്ചേരേണ്ടത് എന്നതായിരുന്നിരിക്കണം ഇതിലെ താത്‌പര്യം. ഇങ്ങിനെ ചിന്തിക്കുമ്പോഴാണ്, ഹിന്ദു മതത്തിൽ കാണുന്ന അനവധി ദൈവങ്ങളും ആചാരാനുഷ്ടാനങ്ങളുമെല്ലാം തീർത്തും പ്രസക്തമാകുന്നത്.

പക്ഷേ, ഇപ്പറഞ്ഞ സനാതന ധർമ്മബോധത്തെ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുകയും അതിലേക്ക് ഭക്തജനങ്ങളെ നയിക്കുകയുമാണോ നമ്മുടെ ക്ഷേത്രങ്ങൾ കൊണ്ടു നമ്മളിന്ന് ഉദ്ദേശിക്കുന്നത്? അല്ലെന്നുള്ളതല്ലേ സത്യം? ബോധമില്ലാഴ്മയും സ്വാർത്ഥചിന്തകളും കാരണം നമ്മുടെ ആത്മീയനദികൾ തുടക്കത്തിൽ തന്നെ വരണ്ട് ഒടുങ്ങുകയാണ്!

August 15

രാമായണമാസക്കുറിപ്പ് -30

ഇന്നു ഭാരത സ്വാതന്ത്ര്യ ദിനം. നൂറ്റാണ്ടുകളുടെ വിദേശാധിപത്യത്തിനും അടിമത്തത്തിനും ഒടുവിൽ ഭാരതം സ്വാതന്ത്ര്യത്തെ പുൽകിയ സുദിനം. എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ.

അജ്ഞതയും ദുരാഗ്രഹങ്ങളും കാരണം നമ്മൾ മനുഷ്യർ സ്വയം നമുക്കു ചുറ്റും പണി തീർത്തിരിക്കുന്ന കാരാഗൃഹത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട് സ്വാതന്ത്യം (മോക്ഷം) അനുഭവിക്കാനുള്ള ആത്മീയതയെക്കുറിച്ചു ചർച്ച ചെയ്യുന്ന വേളയിൽ തന്നെ സ്വാതന്ത്ര്യ ദിനവും വന്നത് എന്തു കൊണ്ടും നന്നായി. നാടിന്റെ ശത്രുക്കൾ വിദേശീയരായിരുന്നുവെങ്കിൽ നമ്മുടെ ശത്രുക്കൾ നാം തന്നെയാണെന്നതാണ് വ്യത്യാസം. ബാഹ്യശത്രുക്കളിൽ നിന്നും മോചനം നേടുന്നതിനേക്കാൾ വളരെ ശ്രമകരമാണ് ആന്തരിക ശത്രുക്കളിൽ നിന്നും മോചനം നേടുകയെന്നതു്. പക്ഷെ പരിശ്രമം കൊണ്ട് ഒരു പരിധി വരെയെങ്കിലും അതു സാദ്ധ്യമാണെന്നാണ് സനാതന ധർമ്മം നമുക്കു തരുന്ന വാഗ്ദാനം. എല്ലാവർക്കും ഈ തിരിച്ചറിവുണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട് ഞാൻ തുടരട്ടെ.

ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയും കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്? സനാതനധർമ്മ പ്രകാരം പ്രസക്തമായ ഒരു നിർവചനമാണ് വിഗ്രഹാരാധനക്കു കഴിഞ്ഞ കുറിപ്പിൽ ഞാൻ നൽകിയത്. ഒരു മതത്തിന്റെ തത്വചിന്താപരമായ ദർശനങ്ങളിലാണ് ആത്യന്തിക സത്യവും അതു പ്രയോഗത്തിൽ വരുത്തിയാൽ സാധ്യമാകുന്ന വ്യക്തി-സാമൂഹ്യവികസനവും മറഞ്ഞിരിക്കുന്നതെങ്കിലും മഹാഭൂരിപക്ഷം ജനങ്ങൾക്കും അങ്ങിനെയൊരു ആത്മീയതയെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതൊരു സത്യം തന്നെയാണ്. ആത്മീയതയുടെ കാര്യത്തിലെന്നല്ല, ആദർശപരമായ എല്ലാ വിഷയങ്ങളുടെയും കാര്യവും ഇതു തന്നെയാണ്. മനുഷ്യസൃഷ്ടിയുടെ പ്രത്യേകതയാണത്. ഈ പ്രത്യേകത കാരണം, സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാകുന്ന പ്രായോഗിക തലത്തിലേക്ക് ആത്മീയതയെ തിരുത്തി എഴുതപ്പെടുകയാണ് ചെയ്യുന്നത്. ഹിന്ദുമതാചാരങ്ങളും ക്ഷേത്രസംസ്കാരവും വിഗ്രഹാരാധനയും ഒക്കെത്തന്നെ ഇങ്ങനെ ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളാണ്. മനുഷ്യരുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് മതം എന്നു മനുഷ്യനു മനസ്സിലായതോടെ, ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളിൽ സ്വാർത്ഥതയുടെ ഉപ്പും കൂടി കലർന്നു; ആത്മീയ മാനങ്ങളെല്ലാം ലോപിച്ചു ലോപിച്ചു മനുഷ്യരെല്ലാം സ്വാർത്ഥമോഹമതക്കാരുമായി! ഒരു പക്ഷേ ഇതൊരനിവാര്യതയുമാകാം.

ബ്രഹ്മത്തെ ഇഷ്ടദേവതാവിഗ്രഹത്തിൽ കാണണം എന്ന ചിന്തയൊന്നും പറഞ്ഞാൽ ഇന്നു വിലപ്പോകുമെന്നു തോന്നുന്നില്ല.
ഒരു പാവപ്പെട്ട കുഞ്ഞിനു പഠിക്കാനോ ഒരു സാധു രോഗിക്ക് മരുന്നു വാങ്ങാനോ സഹായം നൽകാൻ ദയ തോന്നാത്തവരൊക്കെ ഈശ്വരാനുഗ്രഹത്തിനും സമൂഹത്തിലെ പേരിനും പ്രശസ്തിക്കും വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും മനസ്സുള്ളവരായി മാറിയിരിക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. ദോഷം മാത്രം കാണുന്നതല്ലല്ലോ ശരി; സാമൂഹികമായ ചില ഗുണവശങ്ങൾ ഇതിലൊക്കെയുണ്ടെന്നുള്ളതു സമ്മതിക്കാതെ വയ്യ. പണക്കാരന്റെ കീശയിലെ കാശ് പാവപ്പെട്ട ബ്രാഹ്മണനും കലാകാരനും മൈക്കുകാരനും പാചകക്കാരനും പന്തലുകാരനും അങ്ങിനെ അതാവശ്യമുള്ള പലർക്കുമായി വീതിക്കപ്പെടുന്ന ഒരു സോഷ്യലിസം ഇതിലൂടെ നടക്കുന്നുണ്ട്. സാധുജന സംരക്ഷകനാണു ഭഗവാനെന്നു പറയുന്നതെത്ര ശരിയാണ് ! 'യാഗം ദാനവും സന്യാസ യോഗവും, ചേതസ്സിന്റെ മലം (മനസ്സിന്റെ അഴുക്ക്) കളഞ്ഞീടുവാനാ'ണെന്നു നമ്മൾ ഭാഗവതത്തിൽ നിന്നുറക്കെ വായിക്കും; പക്ഷെ പ്രവർത്തിക്കുന്നതോ, അതിനു നേർ വിപരീതമായും! മോക്ഷത്തിനുള്ള ഏക മാർഗ്ഗം 'ചേതസ്സിന്റെ മലം കളയൽ' മാത്രമാണ്. ആവശ്യമില്ലാത്ത മലവും ചുമന്ന് ആധിപിടിച്ചു നടക്കുന്നതിലും നന്ന് അതു ദൂരെ കളഞ്ഞ് പൂർണ്ണ സ്വതന്ത്രരാകുകയല്ലേ? അതിനാകട്ടേ നമ്മുടെ ശ്രമം. നിങ്ങൾ ഇന്നു ചെയ്തു കൊണ്ടിരിക്കുന്ന ഒന്നും തന്നെ ഉപേക്ഷിക്കാതെ, ആ ശ്രമത്തിൽ വലിയൊരു പരിധി വരെ വിജയിക്കാനുള്ള ഒരു വിദ്യ എന്റെ കയ്യിലുണ്ടെന്നു നേരത്തേ പറഞ്ഞത് ഞാൻ പറഞ്ഞു തരാം, നാളെയാകട്ടേ.

August 16

രാമായണ മാസക്കുറിപ്പ് - 31

മഴക്കെടുതിയിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം
നമ്മുടെ നാട് ദുരിതം അനുഭവിക്കുമ്പോൾ ഇങ്ങിനെയുള്ള കുറിപ്പുമെഴുതിക്കൊണ്ടിരിക്കുന്നതു അനൗചിത്യമാകുമോ എന്നു സംശയിച്ചു. പക്ഷെ ആത്മീയത നഷ്ടപ്പെട്ട മനുഷ്യരാണ് ഒരു പരിധി വരെയെങ്കിലും ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളെ വിളിച്ചു വരുത്തുന്നതിനു കാരണക്കാർ എന്നതും ഈ കുറിപ്പുകളുടെ പ്രമേയമാകുന്നതിനാൽ തെറ്റില്ല എന്നു ചിന്തിച്ചു തുടരുകയാണ്.

ഈശ്വരവിശ്വാസപരമായി നാമിന്നു ചെയ്തു കൊണ്ടിരിക്കുന്നതിൽ പലതും സനാതന ധർമ്മത്തിനു നിരക്കുന്നതല്ലെന്നും പക്ഷേ അതിലൊന്നും തന്നെ യാതൊരു മാറ്റവും വരുത്താതെ നിങ്ങളെ സനാതന ധർമ്മവാദിയാക്കാനുള്ള ഒരു വിദ്യ എന്റെ കയ്യിലുണ്ടെന്നും പറഞ്ഞിരുന്നല്ലോ? അതു പകർന്നു നൽകുകയാണ് ഇന്നത്തെ ഈ കുറിപ്പിന്റെ ലക്ഷ്യം. ഏതു വിദ്യയും സ്വായത്തമാക്കുന്നതിനു സത്യസന്ധതയും ശ്രദ്ധയും മനോനൈർമ്മല്യവും ആവശ്യമാണ്. ഭക്തജനങ്ങളായ നിങ്ങളിൽ അതു വേണ്ട അളവിൽ ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു.

ഭൂരിപക്ഷം ഭക്തജനങ്ങളുടേയും ഈശ്വരവിശ്വാസവും ചെയ്തികളും ഭൗതികസുഖം ലക്ഷ്യമാക്കിയുള്ളതാണെന്നതിൽ ആർക്കും തർക്കമില്ലല്ലോ? ഇതിനെക്കുറിച്ച് ഭഗവാൻ ഭഗവത് ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

യജ്ഞാർത്ഥാത് കർമ്മാണോന്യത്ര ലോകോയം കർമ്മബന്ധന:
തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗ: സമാചര. (ഗീത 3:9)

(യജ്ഞ ഭാവത്തിലുള്ള കർമ്മങ്ങൾ ഒഴികെ മറ്റെല്ലാ കർമ്മങ്ങളും കർമ്മബന്ധനത്തോടു കൂടിയതാണ്. അല്ലയോ അർജ്ജുനാ, ആയതിനാൽ യജ്ഞമെന്ന നിലയിൽ സംഗം വിട്ട് കർമ്മം നന്നായി ചെയ്യൂ).

അതായത് യജ്ഞഭാവത്തിലുള്ള കർമ്മമല്ലാതെ, നാം ചെയ്യുന്ന സകല കർമ്മങ്ങളും കർമ്മബന്ധനം ഉണ്ടാക്കി നമ്മുടെ പാപഭാരം വർധിപ്പിക്കും എന്നർത്ഥം. സ്വാർത്ഥ തയില്ലാതെ ചെയ്യുന്ന കർമ്മങ്ങളെയാണ് യജ്ഞ ഭാവത്തിലുള്ള കർമ്മം എന്നു പറയുന്നത്. ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നതെങ്കിലും, അറിഞ്ഞോ അറിയാതെയോ നമ്മൾ ദിനം പ്രതി ചെയ്യുന്ന സ്വാർത്ഥ പ്രേരിതമായ കർമ്മങ്ങൾ നമ്മിലെ പാപത്തിന്റെ അളവു കൂട്ടി നമ്മെ ആത്മീയമായി കൂടുതൽ കൂടുതൽ ബന്ധനസ്ഥരാക്കുകയാണു ചെയ്യുന്നത്. സ്വാർത്ഥ ലക്ഷ്യത്തോടു കൂടിയുള്ള ഈശ്വരഭക്തിയുടേയും പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും കാര്യത്തിൽ സംഭവിക്കുന്നതും ഇതു തന്നെയാണ്.

രണ്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ രാമായണ മാസക്കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോൾ അറുപതു വയസ്സിനു മുകളിൽ പ്രായമായ ഭക്തയായ ഒരു വീട്ടമ്മ അതെല്ലാം വായിച്ച്, ശരിയും തെറ്റും ഏതെന്നു തിരിച്ചറിയാൻ വയ്യാതെ ആകെ ആശയ കുഴപ്പത്തിലായി. താൻ വിശ്വസിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ശ്വരകാര്യങ്ങൾ എന്ന് ഭഗവത് ഗീതയുടെ അടിസ്ഥാനത്തിൽ സാർ പറയുമ്പോൾ അത് തള്ളിക്കളയാൻ തോന്നുന്നില്ലെന്നും താനാകെ വിഷമാവസ്ഥയിലാണെന്നും മെസഞ്ചറിലൂടെ എന്നെ അവർ എഴുതി അറിയിച്ചു. എനിക്കവരുടെ അസ്വസ്ഥത ശരിക്കും മനസ്സിലായി, ഞാൻ അവർക്കു കൊടുത്ത മറുപടി താഴെ കുറിക്കുന്നു.

'നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ക്ഷേത്ര ദർശനങ്ങളും പൂജകളും വഴിപാടുകളും എല്ലാം അതുപോലെ തന്നെ തുടരുക. പക്ഷെ ഇന്നലെ വരെ എന്തൊക്കെയോ ലക്ഷ്യങ്ങൾ മനസ്സിൽ ചിന്തിച്ചായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കിൽ നാളെ മുതൽ അതെല്ലാം മനസ്സിൽ നിന്നും കളഞ്ഞ്, എനിക്കിങ്ങനെയൊരു ജന്മം തന്നിത്രത്തോളം ആരോഗ്യത്തോടും സന്തോഷത്തോടും ഇവിടം വരെ എന്നെ കൊണ്ടുവന്ന ഭഗവാനേ, എന്റെ നന്ദി സൂചകമായി ഇതെല്ലാം സ്വീകരിക്കണമേ എന്നു ആത്മാർത്ഥമായി പറഞ്ഞ് പ്രാർത്ഥിച്ചു സമർപ്പിച്ചു കൊള്ളുക. ഇതാണ് യഥാർത്ഥ ഭക്തി. നിങ്ങളുടെ എല്ലാ പാപഭാരവും പോയിക്കിട്ടും എന്നു മാത്രമല്ല, നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഭംഗിയായി എല്ലാക്കാര്യങ്ങളും നടന്നും കിട്ടും. ഒന്നും ചോദിച്ചു പ്രാർത്ഥിച്ചിട്ടില്ലല്ലോ കുചേല നെല്ലാം കിട്ടിയത്? നിസ്വാർത്ഥമായ കർമ്മവും പ്രാർത്ഥനയും അർഹമായതെല്ലാം നേടിത്തരും.'

ഇതാണ് ഞാൻ പറഞ്ഞ 'ഈശ്വരവിശ്വാസികളെ സനാതന ധർമ്മവാദിയാക്കുന്ന ആ ആത്മവിദ്യ'. ഇന്നു വരെ എന്തൊക്കെയോ നേടാനായിട്ടല്ലേ അമ്പലത്തിൽ പോയതും വഴിപാടു കഴിച്ചതും? ശക്തിക്കൊത്ത വഴിപാടു് കഴിച്ചോളൂ. പക്ഷെ, സ്വാർത്ഥ ലക്ഷ്യം മനസ്സിൽ വച്ച് ചെയ്യരുത്. ചെയ്താൽ അതൊട്ടു കിട്ടാനും പോന്നില്ല. കിട്ടും എന്നു പലരും പറയും. അതവർക്കു കിട്ടുന്ന പണത്തിന്റെ കാര്യമാണ്, നിങ്ങൾക്കുണ്ടാകുന്ന ഗുണത്തിന്റെ കാര്യമല്ല. ഹുണ്ടിയിലിടുന്ന പണം, ഭരണസംവിധാനങ്ങൾ എത്രയൊക്കെ മോഷ്ടിച്ചാലും കുറച്ചൊക്കെ സമൂഹത്തിലെ നല്ല കാര്യങ്ങൾക്കായി ചെന്നു ചേർന്നു കൊള്ളും. നിങ്ങളുടെ സഹായം അർഹരായവരിൽ ചെന്നു ചേരുമ്പോൾ നിങ്ങൾക്കത് പുണ്യമായി ഭവിച്ചോളും.