Saturday, June 7, 2014

ഒരു കമ്പിയുടെ മന:ശ്ശാസ്ത്രം



പത്തു  പന്ത്രണ്ടു  വർഷങ്ങൾക്കു  മുൻപു  നടന്ന  സംഭവമാണ്. ഭൂമിക്കടിയിലെ  നീരൊഴുക്കു  കണ്ടുപിടിക്കാൻ  ഉപയോഗിക്കുന്ന 'Hartsmann's dowsing rod' എന്ന 'L' ആകൃതിയിലുള്ള ലോഹക്കമ്പി കൊണ്ട് മനുഷ്യനിലെ ആത്മീയമണ്ഡലം  അളക്കാൻ കഴിയുമെന്നും ഹൈന്ദവാചാരങ്ങളുടെ ശാസ്ത്രീയത വെളിപ്പെടുത്താൻ ഈ ഉപകരണത്തിന് സാധിക്കുമെന്നും അവകാശപ്പെട്ടു കൊണ്ടു രണ്ടു ശാസ്ത്രന്ജന്മാരും ഒരു വേദപണ്ഡിതനും കൂടി  കേരളമൊട്ടുക്കു പ്രഭാഷണങ്ങളും സെമിനാറുകളും നടത്തിക്കൊണ്ടിരുന്ന കാലത്തിനു തൊട്ടു പിന്പുള്ള കാലം. ഇവരുടെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർത്തു കൊണ്ട്  പലരും അക്കാലത്ത് മാസികകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ഒരു ശാസ്ത്രന്ജനും വേദപണ്ഡിതനും കൂടി പ്രഭാഷണം നടത്താൻ ചെന്നൈയിൽ വരുന്നു എന്നറിഞ്ഞു ഞാനും അതിൽ പങ്കെടുക്കാൻ പോയി.

ചെന്നൈയിലെ പ്രശസ്തമായ അയ്യപ്പ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടക്കുന്നത്. സാമാന്യം നല്ല സദസ്സുണ്ട്. ഭാരതീയ സംസ്കാരവും ആത്മീയതയും എന്താണെന്ന് പറഞ്ഞു വേദപണ്ഡിതൻ പ്രഭാഷണം തുടങ്ങി. ഹൈന്ദവ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് കുറെയേറെ സംസാരിച്ചു. ഋഷിപ്രോക്തങ്ങളായ വലിയ കാര്യങ്ങൾ സാധാരണ മനുഷ്യന് അനുഭവവേദ്യമാക്കി അവന്റെ ജീവിതം അർത്ഥപൂർണവും ആനന്ദകരവുമാക്കാൻ ഉദ്ദേശിച്ചാണ് നമ്മുടെ പൂർവികർ വളരെ ചിന്തിച്ചും മനനം ചെയ്തും ഈ ആചാരങ്ങൾ അനുഷ്ട്ടിക്കാൻ നമ്മളെ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അതിനാൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം ചെയ്യേണ്ടത് അവശ്യമാണെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.

അദ്ദേഹം തുടർന്നു.  ഇന്നലെ വരെ വളരെ abstract ആയി പറഞ്ഞും അനുഷ്ട്ടിച്ചും കൊണ്ടിരുന്ന ഹിന്ദുമതാചാരങ്ങൽ തികച്ചും ശരിയും ശാസ്ത്രീയാവുമാണെന്നു തെളിയിക്കാൻ കഴിയുന്ന ഒരുപകരണം ഞാൻ കൊണ്ടു  വന്നിട്ടുണ്ട്.  ബാഗ് തുറന്നു 'L' ആകൃതിയിലുള്ള ഒരു കമ്പി വെളിയിലെടുത്തു സദസ്യരയെല്ലാം അദ്ദേഹം കാണിച്ചു. ഈ ഉപകരണം കൊണ്ട് ഏതു വസ്തുവിന്റെയും ഊർജ്ജനില അളക്കാമത്രേ.  കമ്പി ഒരു പ്രത്യേക രീതിയിൽ കയ്യിൽ പിടിച്ചു ഒരു വസ്തുവിലേക്ക് കാണിച്ചാൽ ആ വസ്തുവിന്റെ ഊർജ്ജനിലക്കനുസരിച്ചു ഇടത്തേക്കോ വലത്തേക്കോ അതു ചലിക്കുമത്രെ. അതായത് ഒരു വസ്തുവിന്റെ ഊർജജം പോസിറ്റീവ് ആണെങ്കിൽ ഏതു ദിശയിലേക്കു കമ്പി തിരിയുമോ അതിന്റെ എതിർ ദിശയിലേക്കായിരിക്കും വസ്തുവിന് നെഗറ്റീവ് ഊർജ്ജമാണെങ്കിൽ കമ്പി തിരിയുക എന്നർഥം.  ഉദാഹരണത്തിനായി അദ്ദേഹം ഒരു പുഷ്പം മേശയിൽ നിന്നെടുത്തു കമ്പിയുടെ നേരെ പിടിച്ചു; കമ്പി ഒരു വശത്തേക്ക് തിരിഞ്ഞു. പുഷ്പം ഒന്ന് മണപ്പിച്ചിട്ടു വീണ്ടും കമ്പിയുടെ നേരെ പിടിച്ചു; ആദ്യം തിരിഞ്ഞതിന്റെ എതിർ ദിശയിലേക്കു കമ്പി തിരിഞ്ഞു. ഹിന്ദു മതാചാരപ്രകാരം മണപ്പിച്ച പുഷ്പത്തിന് നെഗറ്റീവ് ഊർജ്ജവും മണപ്പിക്കാത്ത പുഷ്പത്തിന് പോസിറ്റീവ് ഊർജ്ജവും ആയതിനാലാണ് കമ്പി ഇങ്ങനെ പ്രവർത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ഭവനങ്ങളിലെ വസ്തുക്കളിലെ പോസിറ്റീവ്-നെഗറ്റീവ് ഊർജ്ജനിലകൾ കണ്ടുപിടിച്ചു നെഗറ്റീവ് ആയവ ഒഴിവാക്കി പോസിറ്റീവ് ഊർജ്ജത്താൽ വീട് നിറച്ചു ജീവിതം ഐശ്വര്യപ്രദവും സംതൃപ്തവും ആക്കാനുള്ള ഈ കമ്പിയുടെ അപാര കഴിവ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാനഡയിൽ നിർമ്മിക്കുന്ന ഈ കമ്പി 40 ഡോളറിനു വിപണിയിൽ ലഭ്യമാണെന്നും പറഞ്ഞു. താനിതൊക്കെ വെറുതെ വിളിച്ചു പറയുന്നതല്ലെന്നും തന്നോടൊപ്പമുള്ള പ്രഗല്ഭരായ ശാസ്ത്രന്ജരുടെ വിലയിരുത്തലുകളുടെ പിൻബലത്തിലാണ് താനിതെല്ലാം പറയുന്നതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. യാതൊരു അദ്ധ്വാനവും കൂടാതെ, കേവലം 40 ഡോളർ ചിലവിൽ ജീവിതം ആനന്ദപൂർണ്ണമാക്കം എന്ന പ്രതീക്ഷയിൽ  ജനം  അദ്ദേഹത്തിൻറെ തുടർന്നുള്ള വാക്കുകൾക്കായി ആദരപൂർവം കാതു കൂർപ്പിച്ചിരിപ്പായി.


സദസ്യരുടെ അളവറ്റ സന്തോഷവും ജിഞ്ജാസാഭരിതവുമായ ചോദ്യങ്ങളും എല്ലാം കൂടിയായപ്പോൾ പ്രഭാഷകൻ ഒന്നുകൂടി ഉഷാറായി. പോക്കറ്റിൽ നിന്ന് 500 രൂപയുടെ ഒരു കറൻസി നോട്ടെടുത്തിട്ടു അദ്ദേഹം ഞങ്ങളോട് ചോദിച്ചു, 'ഇതിൽ കാണുന്ന ഗാന്ധി പോസിറ്റീവ് ആയിരിക്കുമോ അതോ നെഗറ്റീവ് ആയിരിക്കുമോ? ആർക്കെങ്കിലും പറയാമോ?'. അവിടെ കൂടിയിരുന്ന ഞാനുൾപ്പെടെയുള്ള ഗാന്ധിഭക്തന്മാർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു, 'പോസിറ്റീവ്'. പ്രഭാഷകൻ ഒന്നു ചിരിച്ചു, 'എല്ലാവരുടെയും വിചാരം ഇങ്ങനെയാണ്, പക്ഷെ സത്യം അതല്ല,കണ്ടോളൂ ഞാൻ ഇപ്പോൾ ശാസ്ത്രീയമായി തെളിയിച്ചു തരാം'. ഇതും പറഞ്ഞദ്ദേഹം കമ്പി നോട്ടിനു നേരെ പിടിച്ചു; കമ്പി ഒരു വശത്തേക്ക് തെന്നി മാറി. 'ഇതാ കണ്ടില്ലേ, ഈ കമ്പി കാണിക്കുന്നത് ഗാന്ധി 'നെഗറ്റീവ്' ആണെന്നാണ്‌. സദസ്യർക്കിടയിൽ ആശയക്കുഴപ്പമായി. തങ്ങൾ ഇന്നുവരെ മഹാത്മാവാണെന്നു ചിന്തിച്ചിരുന്ന ഗാന്ധി അതൊന്നുമല്ലേ? ശാസ്ത്രീയ നിരീക്ഷണം ആകുമ്പോൾ പണ്ഡിതൻ പറഞ്ഞത് തള്ളിക്കളയാനും ആവില്ലല്ലോ? ഇങ്ങനെയൊക്കെ ചിന്തിച്ചതിനാലാകാം എല്ലാവരും ഒന്നും മിണ്ടാതെ ശ്വാസം അടക്കിപ്പിടിച്ച് അദ്ദേഹം പറയുന്നതും കേട്ടുകൊണ്ടിരുന്നു.
പക്ഷേ, തികഞ്ഞ ഗാന്ധിഭക്തനായ എനിക്കതത്ര ഇഷ്ട്ടപ്പെട്ടില്ല. ഒരു ചോദ്യമെങ്കിലും ചോദിക്കാതെ അദ്ദേഹം പറയുന്നത് അപ്പാടെ വിഴുങ്ങുന്നത് ശരിയല്ല എന്നു തോന്നിയതിനാൽ ഞാൻ ചോദിച്ചു, 'കമ്പി തിരിഞ്ഞെന്നല്ലേ ഉള്ളൂ. തിരിഞ്ഞത്  'നെഗറ്റീവ്' ദിശയിലേക്കാണെന്ന് എങ്ങിനെ പറയാൻ കഴിയും? സ്ഥിരമായി ഒരു ദിശയെ പോസിറ്റീവ് എന്നോ നെഗറ്റീവ് എന്നോ പറയാൻ കഴിയാത്ത  നിലയ്ക്ക്, കമ്പി 'നെഗറ്റീവ്' ആയി തിരിഞ്ഞു എന്ന് പറയുന്നതെങ്ങനെ?  അല്ലെങ്കിൽ തന്നെ ഗാന്ധിജി എങ്ങിനെയാണ്  ഈ രാജ്യത്ത് 'നെഗറ്റീവ്' ആകുന്നതു്?


ഉരുളക്കുപ്പേരി പോലെ എനിക്കദ്ദേഹം ഉത്തരം തന്നു.' ഈ രാജ്യത്ത് ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നുപോന്ന ഹൈന്ദവാചാര വ്യവസ്ഥകൾ എല്ലാം നശിപ്പിച്ച്, സോഷ്യലിസം നടപ്പാക്കി ഈ നാട് കുട്ടിച്ചോറാക്കിയത് ഈ ഗാന്ധിയും നെഹ്രുവും കൂടിയല്ലേ? പിന്നെ ഇവരെങ്ങിനെ 'നെഗറ്റീവ്' ആകാതിരിക്കും?  

പ്രഭാഷകന്റെ ലൈൻ എനിക്കു പിടികിട്ടി. മാന്യമായി ചില ചോദ്യങ്ങൾ ചോദിക്കേണ്ടത്‌ അവശ്യമാണെന്ന് എനിക്ക് തോന്നി.

'ഈ ഉപകരണത്തിന്റെ പ്രവർത്തനം നൂറുശതമാനം  ശാസ്ത്രീയമാനെന്നാണല്ലോ താങ്കൾ അവകാശപ്പെടുന്നത്? പക്ഷേ എല്ലാവരുടെയും കൈയ്യിൽ ഇത് ഒരു പോലെ പ്രവർത്തിക്കണം എന്നില്ല എന്നും താങ്കൾ പറയുന്നു. ഒരു കാര്യം 'ശാസ്ത്രീയം' എന്ന് പറയണമെങ്കിൽ അതിനു പാലിക്കപ്പെടേണ്ട ചില നിയമങ്ങളുണ്ട്. സ്ഥിരത നിർബന്ധമാണ്‌. ഒരാളുടെ കൈയ്യിൽ വസ്തുവിന്  'പോസിറ്റീവ്' മാനവും മറ്റൊരാളുടെ കൈയ്യിൽ അതേ വസ്തുവിന് 'നെഗറ്റീവ്' മാനവും നല്കാൻ കഴിയുന്ന ഉപകരണം കൊണ്ട് ചെയ്യുന്ന പരീക്ഷണങ്ങളെ  എങ്ങിനെ  'ശാസ്ത്രീയം' എന്ന് വിളിക്കും?  'സൈക്കോമോട്ടോർ ഇഫക്റ്റ്' കാരണം പിടിച്ചിരിക്കുന്ന ആളിന്റെ മനോനിലക്ക് അനുസരിച്ച് കമ്പി തിരിയുന്നുവെന്നേയുള്ളൂ എന്ന് പലരും മാസികകളിൽ എഴുതിക്കണ്ടു. ഇതിൽ വല്ല ശരിയും ഉണ്ടോ? ഞാൻ ശാസ്ത്രവിഷയം കൈകാര്യം  ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് ചോദിക്കുന്നതാണ്'.


എന്റെ ചോദ്യം കേട്ടതും പ്രഭാഷകന്റെ മട്ടും ഭാവവും മാറി. 'ഓഹോ, താനൊരു ശാസ്ത്രന്ജനാണപ്പോൾ? മഞ്ഞ മാസികകൾ എഴുതിപ്പിടിപ്പിച്ച കഥകളും വായിച്ച് വന്നിരിക്കയാണല്ലേ? തന്നെപ്പോലെ നിരീശ്വരവാദികളായ കുറെ ശാസ്ത്രന്ജന്മാരാണ് ഈ രാജ്യം നശിപ്പിക്കുന്നത്. ഹൈന്ദവാചാരങ്ങളെയും സംസ്കാരത്തെയും തള്ളിപ്പറയുന്ന തന്റെ വർഗ്ഗമാണീ രാജ്യത്തിന്റെ ശാപം...........................താൻ നോക്കിക്കോ? തന്റെയും തന്നെപ്പോലുള്ളവരുടെയും ചെയ്തികൾ കാരണം ഈ നാടു നശിക്കുന്നത് കണ്ടിട്ടേ താനും മരിക്കൂ'; അദ്ദേഹം ആക്രോശിച്ചു.

ഇത് കൊണ്ടൊന്നും അദ്ദേഹത്തിനു കലിയടങ്ങിയില്ല. 'ഇയ്യാളെപ്പോലെ നീചബുദ്ധികളിരിക്കുന്നിടത്ത് സംസാരിക്കാൻ ഞാൻ ആളല്ല' എന്നും പറഞ്ഞു പ്രഭാഷണം നിർത്തി, കൂടെ കൊണ്ടുവന്ന സാമഗ്രികൾ ബാഗിലാക്കി നിൽപ്പായി. സഭ അലങ്കോലമായി. 40 ഡോളർ കൊണ്ട് ജീവിതം ശോഭാനമാക്കാം എന്നു കനവു കണ്ടിരുന്ന കുറേപ്പേർ എന്നെ നോക്കി പിരാകി.  ചിലർ എന്റടുത്തുവന്നു കയർത്തു. പക്ഷെ ഞാൻ പറഞ്ഞതിലെന്തോ കാര്യമുണ്ടെന്നു മനസ്സിലാക്കി അതറിയാനുള്ള താത്പര്യം കാരണം കുറേപ്പേർ എന്റെ ചുറ്റും കൂടി. സത്യത്തിൽ അതൊരു ഭാഗ്യമായി. അല്ലെങ്കിൽ എന്റെ തടി അന്നവിടെ കേടായിപ്പോയേനെ! 

പിറ്റേന്നാൾ ചെന്നൈയിലെ തന്നെ മറ്റൊരു പ്രഭാഷണ വേദിയിൽ എന്നെക്കണ്ടപ്പോൾ വേദപണ്ഡിതന്റെ പ്രഭാഷണം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നോടു പറഞ്ഞു, 'ഞങ്ങൾ താങ്കളോടു മാപ്പു ചോദിക്കുന്നു. താങ്കൾ വളരെ ന്യായമായ ചില ചോദ്യങ്ങളാണ് അവിടെ ചോദിച്ചത്. എന്തിനാണ് പ്രഭാഷകൻ അങ്ങിനെ പെരുമാറിയതെന്ന് ഞങ്ങൾക്കിപ്പോഴും മനസ്സിലാകുന്നില്ല'.


അതെ, അതാണതിന്റെ കാര്യം. എന്താണ് ഈ അസഹിഷ്ണുതക്ക് കാരണം? യേശുക്രിസ്തുവടക്കം വിദേശീയമായതെല്ലാം മ്ളെച്ഛവും അതുകൊണ്ട് 'നെഗറ്റീവും' ആകും എന്നു കണ്ടുപിടിച്ചു മാസികയിൽ എഴുതിയ  ഈ യാഥാസ്ഥിതിക പണ്ഡിതനെങ്ങനെയാണ് മ്ളെച്ഛനായ സായിപ്പ് കണ്ടുപിടിച്ച ഉപകരണം തന്റെ സംസ്കാരത്തിന്റെ സവിശേഷത മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ ഉപയോഗിക്കാൻ കഴിയുക? താൻ തൊട്ടതിനാൽ കമ്പിയുടെ മ്ളെച്ഛത ഇല്ലാതായെന്നായിരിക്കാം. ഇതൊക്കെ ശാസ്ത്രീയവൽക്കരിക്കാൻ കുറെ ശാസ്ത്രന്ജരും! തിരുവായ്ക്ക് എതിർവായ് പറഞ്ഞു കേട്ടു ശീലമില്ലാത്ത പണ്ഡിതന് പിന്നെങ്ങിനെ കലി വരാതിരിക്കും? സകല ചരാചരങ്ങളുടെയും നന്മയെ മാത്രം കാംഷിക്കുന്ന ഒരു ഉത്കൃഷ്ടസംസ്കാരത്തിന്റെ പേരിലാണ്  ഈ പിത്തലാട്ടമെല്ലാം അരങ്ങേറുന്നത് എന്നു കാണുമ്പോൾ 'കാടത്തത്തോടെതിർത്തു നിന്നവനേ ഗീതാർത്ഥസാരം ഗ്രഹിക്കുവാനാകൂ' എന്ന വരികളാണ് ഓർമ്മയിൽ വന്നത്.


('ചാലകം' മാസികയിൽ മെയ്‌ 2009 ൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പരാമർശിക്കുന്ന പ്രഭാഷകൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്നാണെന്റെ അറിവ്). 

Tuesday, April 29, 2014

കഥകളി മോരിലെ വെണ്ണ : ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ

ഡോ. ഏവൂർ മോഹൻദാസ്
                          

'മോരിലെ വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും' എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  കലാമണ്ഡലം കൃഷ്ണൻ  നായർ. കഥകളിയെന്ന കലാസൗകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭകൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ച് തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കലാമണ്ഡലം കൃഷ്ണൻ നായർ. കേരളത്തിന്റെ തെക്കേയറ്റം മുതൽ  വടക്കേയറ്റം വരെ നിലനിന്നിരുന്ന വിവിധ കഥകളിശൈലികളെ തന്റെ അസാമാന്യ പ്രതിഭാവിലാസംകൊണ്ട് തന്നിലേക്ക് ആവാഹിക്കുകയും അതിന്റെയെല്ലാം നല്ല വശങ്ങളെ തന്റെ കലാധിഷണയുടെ മൂശയിലിട്ടു വാർത്ത് കഥകളി എന്ന കേരളീയകലയുടെ ചേതോഹരവും സമ്പൂർണ്ണവുമായ രൂപം ലോകസമക്ഷം അവതരിപ്പിക്കുക എന്ന മഹനീയ ദൗത്യമാണ് കലാമണ്ഡലം കൃഷ്ണൻ നായർ ഏറ്റെടുത്തത്. ഇങ്ങനെയൊരു കഥകളി ഉപാസനയിലൂടെ തനിക്കു മുൻപും പിൻപും നടന്ന കഥകളി കലാകാരന്മാരിൽ നിന്നും വ്യത്യസ്തനാകുകയായിരുന്നു ഈ പ്രതിഭാശാലി. അദ്ദേഹത്തിൻറെ നൂറാം ജന്മദിനം കൊണ്ടാടുന്ന ഈ വേളയിൽ അദ്ദേഹത്തിൻറെ ആത്മകഥയായ 'എന്റെ ജീവിതം: അരങ്ങിലും  അണിയറയിലും (ഡി.സി.ബുക്സ്, കോട്ടയം)' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്താനുള്ള ശ്രമമാണിത്. കഥകളിയുടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു കലാമണ്ഡലം കൃഷ്ണൻ നായർ എന്നതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തിലേക്കുള്ള ഈ യാത്ര സ്വാഭാവികമായും ആ കാലഘട്ടത്തിലേക്കുള്ള ഒരു യാത്രയായി കൂടി കണക്കാക്കാം .

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടിൽ കൊല്ലവർഷം1089 മീനമാസത്തിലെ മകം നക്ഷത്രത്തിലായിരുന്നു കൃഷ്ണന്റെ ജനനം (1914 മാർച്ച് 11). അച്ഛനും ഒരു ജ്യേഷ്ഠനും ഉണ്ടായിരുന്നെങ്കിലും ദരിദ്രയായ അമ്മയായിരുന്നു ബാലനായ കൃഷ്ണന്റെ എല്ലാം എല്ലാം. വയലിൽ  വേലചെയ്തു കിട്ടുന്നതും വീടിനടുത്തുള്ള പ്രശസ്തമായ വാരണക്കോട്ടില്ലത്തെ സഹായങ്ങളുംകൊണ്ടാണ് അമ്മ കൃഷ്ണനെ പോറ്റിയിരുന്നത്. വിശന്നപ്പോൾ പലപ്പോഴും ആഹാരം തരമായതും കഥകളി പഠിക്കണമെന്ന മോഹം സാധിച്ചു കിട്ടിയതും വാരണക്കോട്ടില്ലത്തെ നല്ലവരായ നമ്പൂതിരിമാരുടെ സന്മനസ്സുകൊണ്ടാണ്. അക്കാലലത്ത്  വാരണക്കോട്ടില്ലത്ത് തുടങ്ങിയ കളിയോഗത്തിൽ വച്ച് കല്ലടിക്കോടൻ സമ്പ്രദായത്തിലെ പ്രഗൽഭ കഥകളി ആചാര്യൻ ചന്തുപണിക്കരിൽ നിന്നും എണ്ണയും മെഴുക്കും വാങ്ങി രണ്ടു വർഷം അവിടെ കഥകളി അഭ്യസിച്ചു. തന്റെ എല്ലാമായിരുന്ന അമ്മയോടുള്ള  സ്നേഹാതിരേകവും അതുപോലെ തന്റെ കഷ്ടത നിറഞ്ഞ ബാല്യകാല ജീവിതത്തിൽ തനിക്ക്‌ ആശ്രയമാകുകയും കഥകളി പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത വാരണക്കോട്ടു മനയിലെ നമ്പൂതിരിമാരോടുള്ള കൃഷ്ണന്റെ നന്ദിയും കടപ്പാടും അദ്ദേഹത്തിൻറെ എഴുത്തിൽ നിഴലിച്ചു നില്ക്കുന്നുണ്ട്. വളരെ വർഷങ്ങൾക്കു ശേഷം വാരണക്കോട്ടില്ലത്തെ കളിയോഗം കലാമണ്ഡലത്തിനു വിൽക്കുമ്പോൾ അതിലെ 'വെള്ളിയിൽ തീർത്ത ആദ്യാവസാന കിരീടം വിൽക്കുന്നില്ല, അത് കിട്ടനുള്ളതാണ്' എന്നു തിരുമേനി പറയുമ്പോൾ കൃഷ്ണൻ നായർ വിതുമ്പി പോകുന്നുണ്ട്. ഫ്യുഡലിസത്തിന്റെ  അന്ധകാരകാലഘട്ടത്തിലും ഇതുപോലെയുള്ള മനുഷ്യസ്നേഹത്തിന്റെ മണ്‍ചിരാതുകൾ പലയിടങ്ങളിലും ആശാന് തന്റെ കലാജീവിതവുമായി മുന്നോട്ടു പോകാനുള്ള ഊർജ്ജവും വെളിച്ചവും പകർന്നു നല്കിയിരുന്നന്നു എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ആത്മകഥയിലുടനീളം കാണാം.

                                                           (courtesy: The Hindu archives)

വാരണക്കോട്ടു കളരിയിലെ രണ്ടു വർഷത്തെ പഠനത്തിനുശേഷം ചില കഥകളി കലാകാരന്മാരുമായി ബന്ധപ്പെട്ടു വേഷങ്ങൾ കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണൻ നായർ യാദൃശ്ചികമായി വള്ളത്തോൾ നാരായണമേനോന്റെ  ശ്രദ്ധയിൽപ്പെടുന്നത്. കൃഷ്ണൻ നായരുടെ അഭിനയ പാടവം നേരിൽ കണ്ടു മനസ്സിലാക്കിയ മഹാകവി, കൂടുതൽ കഥകളി പഠനങ്ങൾക്കായി തങ്ങൾ അടുത്തു തന്നെ തുടങ്ങാൻ പോകുന്ന കലാമണ്ഡലത്തിൽ ചേർന്നു പഠിക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങിനെ കേരള കലാമണ്ഡലത്തിലെ ആദ്യബാച്ചിലെ വിദ്യാർഥികളിൽ ഒരാളായി ചേർന്ന കൃഷ്ണൻ നായർ പ്രശസ്ത കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോനിൽ നിന്ന് കല്ലുവഴി ചിട്ടയിലെ ചിട്ടപ്രധാനമായ കഥകളിയും രസാഭിനയ പ്രതിഭയായിരുന്ന ഗുരു കുഞ്ചുക്കുറുപ്പിൽ നിന്ന് അഭിനയ കലയും സ്വായത്തമാക്കി. സാമ്പ്രദായികതയിൽ ഊന്നി നിന്ന് അച്ചടക്കത്തോടും തികഞ്ഞ ചിട്ടയോടും കൂടി കഥകളി പഠിപ്പിക്കാൻ രാവുണ്ണിയാശാനെപ്പോലെ മറ്റൊരു ഗുരുനാഥൻ ഉണ്ടായിട്ടില്ല എന്ന് കൃഷ്ണൻ നായർ  അടിവരയിട്ടു പറയുന്നുണ്ട്. തന്റെ ജോലിക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനമൊന്നും അദ്ദേഹത്തെ ഒരിക്കലും വ്യാകുലപ്പെടുത്തിയിരുന്നില്ലത്രേ; പുതിയ തലമുറയിലേക്കു ചിട്ടയായ കഥകളി പകർന്നു നൽകുന്നതിലായിരുന്നത്രേ ആ ആചാര്യന് എന്നും താത്പര്യം. ശുണ്‌ഠിയും കടുംപിടുത്തവും കുറച്ചു കൂടുതലായിരുന്ന രാവുണ്ണി ആശാൻ വള്ളത്തോളിനോട് ഇടഞ്ഞ് കലാമണ്ഡലം വിട്ടുപോയപ്പോൾ, ചിട്ടയായി കഥകളി അഭ്യസിപ്പിക്കുവാൻ കഴിവുള്ള ആ ആചാര്യനിൽ നിന്നു തന്നെ തനിക്കു കഥകളി അഭ്യസിക്കണം എന്ന ആഗ്രഹത്തോടെ  അദ്ദേഹത്തെ  കലാമണ്ഡലത്തിൽ തിരികെ എത്തിക്കുവാൻ കൃഷ്ണൻ നായർ നടത്തിയിട്ടുള്ള ശ്രമങ്ങൾ  അഭിനന്ദനാർഹമാണ്. കുറുക്കുവഴികൾ തേടാതെ അത്യന്തം ക്ളേശകരമായ അഭ്യാസത്തിലൂന്നി കഥകളി പഠിച്ച്, ഒരു യഥാർത്ഥ  കഥകളി നടനായി വളരണം എന്നുള്ള കൃഷ്ണൻ നായരുടെ ഉൽക്കടമായ അഭിവാഞ്ചയാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു വ്യക്തം. കണ്ണൂർക്കാരനായ അദ്ദേഹത്തിൻറെ ഭാഷാശൈലിയെയും മറ്റും മദ്ധ്യകേരളീയരായിരുന്ന ജൂനിയർ വിദ്യാർഥികൾ പരിഹസിച്ചിരുന്നതായും തക്കം കിട്ടുമ്പോഴൊക്കെ അവർ അദ്ദേഹത്തെ ചെറുതാക്കാനും ഒഴിവാക്കാനും ശ്രമിച്ചിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ വള്ളത്തോളിന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലത്തിൽ  കഥകളി അഭ്യസിപ്പിക്കുവാനായി വടക്കു നിന്നും താൻ വിളിച്ചുകൊണ്ടുവന്ന കഥകളി ആചാര്യൻ അമ്പുപ്പണിക്കർക്ക് പ്രാദേശിക വാദത്തിന്റെ പേരിൽ പരിഹാസശരങ്ങൾ ഏൽക്കേണ്ടി വന്ന്  കലാമണ്ഡലം വിട്ടു പോകേണ്ടി വന്നതും കൃഷ്ണൻ നായരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇങ്ങനെ പ്രാദേശിക വാദം ശക്തമായിക്കൊണ്ടിരുന്ന കലാമണ്ഡലത്തിന്റെ നിയന്ത്രണം വള്ളത്തോളിൽ നിന്നും കൊച്ചി രാജാവിലേക്ക് മാറുക കൂടി ചെയ്തപ്പോൾ കൂടുതൽ സ്വതന്ത്രമായ കലാജീവിതം മുന്നിൽ കണ്ട്  കൃഷ്ണൻ നായർ തന്റെ കലാമണ്ഡല കലാജീവിതം അവസാനിപ്പിക്കുകയായിരുന്നു. അങ്ങിനെ ആറു വർഷം  വേഷ വിദ്യാർത്ഥിയായും രണ്ടു വർഷം പട്ടിക്കാംതൊടി ആശാന്റെ അസിസ്റ്റന്റായും പിന്നെ നാലു വർഷം കഥകളി അദ്ധ്യാപകനായും കലാമണ്ഡലത്തിൽ കഴിഞ്ഞ അദ്ദേഹം കലാമണ്ഡലം വിട്ടു. പിൽക്കാലത്ത്‌ കേരളകലാമണ്ഡലത്തിൽ തെക്കൻചിട്ട അഭ്യസിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പല കഥകളി കലാകാരന്മാർക്കും അമ്പുപ്പണിക്കരാശാനെപ്പോലെ പരിഹാസശരങ്ങളും എതിർപ്പും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതു കൂടി കൂട്ടി വായിക്കുമ്പോൾ കൃഷ്ണൻ നായരാശാൻ  പരാമർശിക്കുന്ന കലാമണ്ഡലത്തിന്റെ അക്കാലത്തെ പ്രാദേശിക തീവ്രവാദസ്വഭാവം ഒന്നു കൂടി വ്യക്തമാക്കപ്പെടുകയാണ്. ഇത് കഥകളിയുടെ തെക്കൻ (കപ്ളിങ്ങാടൻ) - വടക്കൻ (കല്ലടിക്കോടൻ) ശൈലികളുടെ തനതായ കലാഭംഗികൾക്ക് വലിയ ക്ഷയം സംഭവിപ്പിക്കാനും അതുവഴി കഥകളിയെന്ന കേരളകലയുടെ പൂർണ്ണരൂപം ലോകസമക്ഷം കാഴ്ച്ചവക്കുന്നതിനു തടസ്സം  സൃഷ്ട്ടിക്കാനും സ്വാഭാവികമായും കാരണമായിരുന്നിരിക്കണം. 'കഥകളി ഒരു പ്രത്യേക ദിക്കുകാരുടെ കുത്തകയാണെന്ന വാദം ആരും അംഗീകരിക്കുകയില്ല' എന്ന് തന്നെക്കാൾ മുതിർന്ന കലാകാരനായ കോപ്പൻനായരോട്  കലാമണ്ഡലത്തിൽ വച്ചു കൃഷ്ണൻ നായർ  പറഞ്ഞ വാക്കുകളിൽ പ്രതിഫലിക്കുന്നത് കലാമണ്ഡലത്തിന്റെ ഈ സങ്കുചിത മനോഭാവത്തോടുള്ള അദ്ദേഹത്തിൻറെ പ്രതിഷേധമാകണം. കൃഷ്ണൻ നായരിൽ കൂടി ആദ്യമായി പുറംലോകത്തു മേൽവിലാസം നേടിയ ഈ സ്ഥാപനത്തിന്റെ അദ്ദേഹത്തോടുള്ള പിൽക്കാല മനോഭാവം അത്ര മാന്യമായിരുന്നില്ല എന്നും ആത്മകഥയിൽ നിന്നും വായിച്ചെടുക്കാം.

                             


















കലാമണ്ഡലത്തിൽ ജോലി നോക്കിക്കൊണ്ടിരിക്കുമ്പോൾ  തന്നെ കൃഷ്ണൻ നായർക്കു മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ധാരാളം അരങ്ങുകൾ കിട്ടിക്കൊണ്ടിരുന്നു. ഇങ്ങിനെ കിട്ടിയ വേദികളിലൂടെ അദ്ദേഹത്തിനു തെക്കൻ കഥകളി രംഗത്തുള്ള പല പ്രഗല്ഭ നടന്മാരെയും അവരുടെ വ്യത്യസ്തമായ കഥകളി ശൈലിയെയും നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞു. കല്ലടിക്കോടൻ സമ്പ്രദായത്തിലും കല്ലുവഴി സമ്പ്രദായത്തിലും ഇതിനകം പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്ന കൃഷ്ണൻ നായർക്ക് അഭിനയ-മനോധർമ്മാവിഷ്ക്കാര പ്രാധാന്യമുള്ള തെക്കൻ ചിട്ട (കപ്ളിങ്ങാടൻ) സ്വാംശീകരിക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. രസാഭിനയത്തിൽ അതീവ തല്പരനായിരുന്ന അദ്ദേഹത്തിനു തെക്കൻ കഥകളി രീതികളോട് വല്ലാത്തൊരടുപ്പം തോന്നിയിരുന്നു എന്ന് അദ്ദേഹത്തിൻറെ പില്ക്കാല കഥകളിചരിത്രം വ്യക്തമാക്കുന്നു. കലാമണ്ഡലം വിട്ടുപോന്നതിനു ശേഷം മരണംവരെയുള്ള നാലര പതിറ്റാണ്ടു കാലം അദ്ദേഹത്തിൻറെ പ്രധാന തട്ടകം കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളമായിരുന്നു. തെക്കൻ കേരളത്തെ അപേക്ഷിച്ച് ഫ്യുഡലിസത്തിന്റെ സ്വാധീനം വളരെ ശക്തമായി നിലനിന്നിരുന്ന മദ്ധ്യ-ഉത്തര കേരളത്തിൽ, സമുന്നതനായ ഒരു കഥകളി കലാകാരൻ എന്ന നിലയിലുള്ള സ്നേഹവും പരിഗണനയും അദ്ദേഹത്തിനു ലഭിച്ചിരുന്നപ്പോൾത്തന്നെ, അവിടങ്ങളിലെ സാമൂഹിക അസമത്വങ്ങളും പ്രാദേശിക മൗലികവാദവും ആസ്വാദനരീതിയിലെ തീവ്രവാദ നിലപാടുകളും താനാഗ്രഹിക്കുന്ന സ്വതന്ത്രവും മാന്യവുമായ കലാ-സാമൂഹിക ജീവിതത്തിനു തടസ്സമായി നിൽക്കുന്നു എന്ന തിരിച്ചറിവാണ്  തെക്കൻ കഥകളി രംഗത്തേക്ക് കുടിയേറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാം. ആംഗികാഭിനയം കഥകളിയുടെ അനിവാര്യഘടകമാണെന്ന തിരിച്ചറിവുള്ളപ്പോൾ തന്നെ ചട്ടക്കൂട്ടിൽ നിൽക്കാത്ത  മനോധർമ്മ പ്രകാശനത്തിനും രസാഭിനയത്തിനും അത്രത്തോളം തന്നെ സ്ഥാനമുണ്ടെന്ന് വിശ്വസിച്ച ഈ കഥകളി നടന്, തന്റെ മനസ്സിൽ തോന്നിയ കഥകളി കവിതകളെല്ലാം ഇഷ്ടം പോലെ വിരിയിക്കാൻ കഴിഞ്ഞ തെക്കൻ അരങ്ങുകളും അതിനു സഹായിച്ച സഹപ്രവർത്തകരും പ്രേക്ഷകരും വലിയൊരു ബലമായിരുന്നിരിക്കണം. സാമൂഹികമായും  സാമ്പത്തികമായും മദ്ധ്യ-ഉത്തര കേരളത്തിൽ അന്ന് ഒരാട്ടക്കാരൻ അനുഭവിക്കേണ്ടിവന്നിരുന്ന അവശതകൾക്കും തെക്കൻ കേരളവും അവിടുത്തെ അരങ്ങുകളും നല്ലൊരു പരിധി വരെ പരിഹാരമായിരുന്നിരിക്കണം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മനയിൽ 'കളിക്ക് പോകാൻ തന്റെ പെട്ടിയെടുത്ത ആളിന് പന്ത്രണ്ടു രൂപ കൊടുക്കേണ്ടി വന്നപ്പോൾ കളിച്ച തനിക്കു കിട്ടിയത് ഒരു മുണ്ടും അഞ്ചു രൂപയുമായിരുന്നു' എന്നു പറയുന്നതിൽ നിന്നും അവിടങ്ങളിലെ അന്നത്തെ ആട്ടക്കാരന്റെ മേൽപ്പറഞ്ഞ ചിത്രം വ്യക്തമാവുകയാണ്.

കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ  ആവശ്യത്തിനു മനോധർമ്മവും ലോകധർമ്മിത്വവും വിളക്കി ചേർത്തു  കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്‌, പ്രത്യേകിച്ച് തെക്കൻകേരള  പ്രേക്ഷകർക്ക്‌, ഹരമായി മാറിയിരുന്നു. കഥകളിയിലെ അതിസങ്കീർണ്ണമായതും തികച്ചും അപ്രസക്തവുമായതുമായ വേഷങ്ങൾ ഒരേപോലെ അനായാസമായും തികഞ്ഞ തന്മയത്വത്തോടെയും അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഏക നടനായിരുന്നു കൃഷ്ണൻ നായരാശാൻ എന്ന്‌ അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കഥകളിയിലുള്ള ഏതാണ്ട് എല്ലാ വേഷങ്ങളും തന്നെ അദ്ദേഹം കെട്ടി വിജയിപ്പിച്ചിട്ടുണ്ട്.  വലിയ നടനായിരുന്നതിനാൽ  കൂട്ടുവേഷത്തിനും മേളത്തിനും പാട്ടിനും പ്രത്യേക നിബന്ധനകൾ വയ്ക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നെങ്കിലും ലഭ്യമായ സാഹചര്യങ്ങൾ വച്ചുകൊണ്ട് കളി കളിച്ചു വിജയിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് തന്റെ കൈയൊപ്പ്‌ ചാർത്തി വലിയ പ്രേക്ഷകാംഗീകാരം നേടാൻ കൃഷ്ണൻനായർക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്, സാധാരണ ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ്  മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ  ആശാൻ നിയമിതനായി എന്നത്. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട്‌ പോകുന്നതിൽ നിന്ന് തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും  അസൂയാലുക്കളായിരുന്നു എന്നതാണ് വാസ്തവം.

 കൃഷ്ണൻ നായർ ആശാന്റെ  ആത്മകഥയിലെ ഏറ്റവും സുന്ദരവും വിജ്ഞാനപ്രദവുമായ വിഷയമായി തോന്നിയത് അദ്ദേഹത്തിൻറെ സമകാലീനരും ഇന്ന് ജീവിച്ചിരുപ്പില്ലാത്തതുമായ പല കഥകളി പ്രതിഭകളെയും കുറിച്ചുള്ള അദ്ദേഹത്തിൻറെ വിവരണമാണ്. തന്റെ ആദ്യ ഗുരുനാഥനായ ചന്തുപ്പണിക്കർ, അമ്പുപ്പണിക്കർ, കലാമണ്ഡലത്തിലെ  ഗുരുനാഥന്മാരായ പട്ടിക്കാംതൊടി, ഗുരു കുഞ്ചുക്കുറുപ്പ്‌, കവളപ്പാറ നാരായണൻ നായർ, തന്റെ സഹപ്രവർത്തകരായിരുന്ന വാഴേങ്കട കുഞ്ചു നായർ, തോട്ടം ശങ്കരൻ പോറ്റി, ചെങ്ങന്നൂർ രാമൻ പിള്ള, പള്ളിപ്പുറം ഗോപാലാൻ നായർ, കുറിച്ചി കുഞ്ഞൻ പണിക്കർ, മാങ്കുളം വിഷ്ണു നമ്പൂതിരി തുടങ്ങിയ നടന്മാരെയും, മൂത്തമന ഗോവിന്ദൻ നമ്പൂതിരി,വെങ്കിച്ചൻ സ്വാമി, അന്നമട അച്യുത മാരാർ, മാാധവവാര്യർ  തുടങ്ങിയ  മേള വിദഗ്ദന്മാരെയും, സ്വർണ്ണത്തുമാണി, വെങ്കിച്ചൻ സ്വാമി, നീലകണ്ഠൻ നമ്പീശൻ, ഇറവങ്കര ഉണ്ണിത്താൻ, ചെന്നിത്തല കൊച്ചുപിള്ള, ചേർത്തല  കുട്ടപ്പക്കുറുപ്പ്,  തകഴി കുട്ടൻ പിള്ള എന്നീ ഗായക പ്രതിഭകളെയും കുറിച്ച് അദ്ദേഹം വാചാലനാകുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ കഥകളിയുടെ നവോഥാനകാലത്തെ ഗംഭീരാശയന്മാരായ ഈ കലാപ്രതിഭകൾക്കൊപ്പം വളരെ നാൾ സഹകരിച്ചു പ്രവർത്തിച്ച കലാകാരനാണ് കൃഷ്ണൻ നായർ  എന്നതിനാൽ ഈ വിവരണങ്ങളുടെ ആധികാരത വളരെ കൂടുതലാണ് താനും. പ്രായത്തിലും കലയിലും തനിക്കു തുല്യമോ മുകളിലോ ആയി നിലകൊണ്ട  കലാകാരന്മാരെക്കുറിച്ചല്ലാതെ, തന്റെ സഹപ്രവർത്തകരായിരുന്ന ജൂനിയർ  കലാകാരന്മാരെക്കുറിച്ച്  ആത്മകഥയിൽ വലുതായൊന്നും പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.  അവരൊക്കെ നിങ്ങളുടെ മുൻപിൽ തന്നെ ഉണ്ടല്ലോ, നിങ്ങൾ തന്നെ വിലയിരുത്തിക്കോളൂ എന്നായിരിക്കാം അദ്ദേഹം ചിന്തിച്ചത്. 


മുകളിൽ  പരാമർശിച്ച കലാപ്രതിഭകളെക്കുറിച്ചു്  അങ്ങേയറ്റം സ്നേഹാദരങ്ങളോടെ ആശാൻ പറഞ്ഞിട്ടുള്ളത് വായിച്ചാൽ പ്രാദേശിക-ശൈലീ തീവ്രവാദ സ്വഭാവങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ഉത്തമ കഥകളി കലാകാരനായിരുന്നു അദ്ദേഹമെന്നത് വ്യക്തമാണ്. കഥകളിയുടെ അന്ന് നിലവിലുണ്ടായിരുന്ന മൂന്നു സമ്പ്രദായങ്ങളിലെയും - കല്ലടിക്കോടൻ, കപ്ളിങ്ങാടൻ, കല്ലുവഴി - ഗുരുനാഥന്മാരോടുള്ള അദ്ദേഹത്തിൻറെ നന്ദിയും കടപ്പാടും അവരുടെ കലാനിപുണതയോടുള്ള അല്ഭുതാദാരങ്ങളും അദ്ദേഹം  എഴുതിയ വരികളിലെല്ലാം നിറഞ്ഞു നില്ക്കയാണ്. 'മോരിലെ വെണ്ണ കണക്ക് എന്നും കഥകളിയുടെ മുകളിൽ നീ  കിടക്കും' എന്ന് തലയിൽ  കൈവച്ചനുഗ്രഹിച്ച ആദ്യ ഗുരുനാഥൻ ചന്തുപ്പണിക്കരും, ചിട്ടപ്രകാരം തനിക്കു കഥകളി പകർന്നു തന്ന ഗുരുനാഥൻ പട്ടിക്കാംതൊടിയും അഭിനയ കലയുടെ ഉത്തുംഗ ശ്രുംഗങ്ങൾ കാട്ടിത്തന്നു അതിലേക്കു തന്നെ  കൈപിടിച്ചു നടത്തിയ കുഞ്ചുക്കുറുപ്പാശാനും കൃഷ്ണൻ നായർക്ക് ആരാദ്ധ്യരാണ്.  കിർമ്മീരവധത്തിലെ  ധർമ്മപുത്രരെ അവതരിപ്പിക്കാൻ പട്ടിക്കാംതൊടി ആശാനെക്കൾ മറ്റൊരു കലാകാരൻ  ഉണ്ടായിട്ടില്ലത്രേ! ഉച്ചക്ക് രണ്ടു മണിക്ക് ആദ്യമായി തന്റെ കയ്യിൽ കിട്ടിയ വിക്രമോർവശീയം എന്ന പുതിയ ആട്ടക്കഥയിലെ ആദ്യാവസാനവേഷമായ പുരൂരവസ്സിനെ മറ്റാർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത വിധത്തിൽ ഗംഭീരമായി അന്നു സന്ധ്യക്ക്‌ അരങ്ങിൽ അവതരിപ്പിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നത്രേ കുഞ്ചു ക്കുറുപ്പാശാൻ! കവളപ്പാറയുടെ ഹനുമാൻ ആർക്കും അനുകരിക്കാൻ കഴിയാത്ത വിധം ഗംഭീരമായിരുന്നത്രേ! അഗാധപണ്ഡിതനായ തോട്ടത്തിന്റെതുപോലെ രസം സ്ഫുരിക്കുന്നതും മനയോലപ്പകിട്ടുള്ളതുമായ  ഒരു മുഖം താൻ കണ്ടിട്ടില്ലത്രേ! കഥകളിയിലെ കുഞ്ചൻ നമ്പ്യാരായിരുന്ന കുറിച്ചി കുഞ്ഞൻ പണിക്കരാശാന്റെ ഹംസത്തിനേക്കാൾ തന്മയത്തമുള്ള  ഒരു ഹംസം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ലത്രേ! മാങ്കുളം വിഷ്ണുനമ്പൂതിരിയോട് ചേർന്ന് കൂട്ടുവേഷങ്ങൾ ചെയ്യുമ്പോൾ കിട്ടിയിരുന്ന നിർവൃതി മറ്റൊരു നടനോടൊപ്പം ആടുമ്പോഴും കിട്ടിയിരുന്നില്ലത്രേ! ഭഗവദ് ദൂതിൽ മാങ്കുളത്തിനേക്കാൾ നല്ല കൃഷ്ണവേഷം വേണമെന്നുണ്ടെങ്കിൽ സാക്ഷാൽ കൃഷ്ണൻ തന്നെ വരികയല്ലാതെ മാർഗ്ഗമില്ല എന്നതിൽ കൃഷ്ണൻ നായരാശാനു സന്ദേഹമേ ഇല്ല! നാല്പ്പത്തഞ്ചു മിനുറ്റുകൊണ്ട് സാധാരണ ആടിത്തീർക്കാവുന്ന ഒരു രംഗം മാങ്കുളവുമായി ചേർന്ന് ആടുമ്പോൾ രണ്ടര മണിക്കൂറിൽ കൂടുതൽ ആടിയാലും മതിയാവില്ലത്രേ! ചിട്ട എന്ന കുറ്റിയിൽ  കെട്ടിയിട്ടിരുന്ന കഥകളി പശുവാകുന്നതിനെക്കാൾ അദ്ദേഹത്തിനിഷ്ടം  ഭാവനയുടെ ചിറകിലേറി ആകാശത്തിൽ പറന്നുയരുന്ന കഥകളി ഹംസമാകാനായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്. കലാമണ്ഡലത്തിൽ വച്ച് നന്നേ ചെറുപ്പത്തിൽ തന്നെ ഗുരുകുഞ്ചുക്കുറുപ്പിൽ നിന്നും പകർന്നു കിട്ടിയ രസാഭിനയ ചാതുരിയും മാണിമാധവചാക്യാരാൽ തിളക്കം വർദ്ധിപ്പിച്ചു കിട്ടിയ കണ്ണുകളും രസാവിഷ്ക്കാര-മനോധർമ്മ വിശാരദന്മാരായിരുന്ന ഗുരു കുഞ്ചുക്കുറുപ്പ്, തോട്ടം ശങ്കരൻ പോറ്റി, കുറിച്ചി കുഞ്ഞൻ പണിക്കർ, ചെങ്ങന്നൂർ രാമൻ പിള്ള തുടങ്ങിയ  തെക്കൻ കഥകളി പ്രതിഭകളുമായുള്ള  നിരന്തര സഹവാസവും ആശാനെ ഇതിനെല്ലാം സഹായിച്ചിരിക്കണം.

കൃഷ്ണൻ നായരാശാന് കഥകളി അവതരണം എന്തായിരുന്നു എന്ന് ആത്മകഥയിലെ ചില വരികളിൽ നിന്നും വായിച്ചെടുക്കാം. 'അരങ്ങത്തു കയറുമ്പോൾ ഞാൻ നേരത്തേ ഉദ്ദേശിക്കാത്ത പലതും എനിക്കു തോന്നാറുണ്ട്. ഒരിക്കൽ കാണിച്ചതുപോലെ പിന്നെയും പിന്നെയും കാണിക്കുന്നവരുണ്ട്. അത് അവരുടെ കുശലത ആയിരിക്കാം. കല ആകുകയില്ല.

ക്ഷണേ  ക്ഷണേയെന്നവതാം ഉപൈതി
തദേവരൂപം  രമണീയതായ: 

(ക്ഷണം തോറും പുതിയതായി അവതരിപ്പിക്കുന്ന രൂപം ആണ് രമണീയം)

എന്ന് പണ്ഡിതന്മാർ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ പഠിപ്പിക്കാറുള്ളത്‌. അംഗികാഭിനയത്തെ പൂർണ്ണമായി അടിമപ്പെടുത്തിക്കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച സ്ഥാനത്ത്‌ ഉറച്ചിരുന്നു കഴിഞ്ഞാൽ മാത്രമേ നടന് ഏകാഗ്രമായി രസഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുള്ളൂ'. ഇപ്പറഞ്ഞതിൽ നിന്നും ആവർത്തിക്കപ്പെടുന്ന, അലക്കി തേച്ചതുപോലെ വെടിപ്പായ, ഒരു സിനിമാദൃശ്യം പോലെ  ആവർത്തന വിരസത ഉണ്ടാക്കുന്ന അവതരണം അല്ല കഥകളിക്ക് വേണ്ടത് എന്നദ്ദേഹം സുദൃഡമായി വിശ്വസിച്ചിരുന്നു എന്നു മനസ്സിലാക്കാം. ഈ കഥകളി സങ്കൽപ്പത്തിന്റെ സാക്ഷിപത്രങ്ങളായിരുന്നു അദ്ദേഹത്തിൻറെ അരങ്ങുകൾ എല്ലാം തന്നെ.

കഥകളികലാകാരന്റെ സാമൂഹ്യ-സാമ്പത്തിക  കഷ്ടതകൾ നിറഞ്ഞ ജീവിതം അനുഭവിച്ചറിഞ്ഞയാളാണ്‌ കൃഷ്ണൻ നായർ എന്ന് മുൻപു പറഞ്ഞല്ലോ?. ജീവിക്കാൻ വേണ്ടി തന്റെ ഗുരുനാഥന്മാരും കഥകളിയിലെ അതുല്യ പ്രതിഭാശാലികളുമായിരുന്ന ചന്തുപ്പണിക്കരാശാനും കുഞ്ചുക്കുറുപ്പാശാനും അതുപോലെ മറ്റു പലരും അനുഭവിച്ച കഷ്ടതകൾ കണ്ട് ആ മനസ്സ് വളരെ വേദനിച്ചിരുന്നു. ചന്തുപ്പണിക്കരാശാൻ ചായക്കട നടത്തി,  മറ്റുള്ളവർ  ആഹാരം കഴിച്ച പാത്രങ്ങളും കഴുകി മേശയും തുടച്ചു നിൽക്കുന്നതും കുഞ്ചുക്കുറുപ്പാശാൻ വൈകുന്നേരത്തെ അത്താഴത്തിനു മടിശ്ശീലയിൽ  അരിയും വാങ്ങി പോകുന്നതും കണ്ട് അദ്ദേഹം വിഷമിച്ചിട്ടുണ്ട്. കളി കഴിയുമ്പോൾ ഒരു ഔദാര്യം പോലെ എന്തെങ്കിലും കൊടുത്തു കലാകാരനെ പറഞ്ഞു വിട്ടിരുന്ന കാലത്ത്, ചെയ്യുന്ന തൊഴിലിനു പ്രതിഫലം ചോദിച്ചു വാങ്ങണമെന്ന വാശിയിൽ ആശാനെ എത്തിച്ചത് താൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ഈ വേദനകളാണ്. വളരെ കഷ്ടപ്പെട്ടു വർഷങ്ങളോളം പഠിച്ചു സ്വായത്തമാക്കിയ കല കയ്യിലുള്ള കഥകളി കലാകാരൻ അനാവശ്യമായ അടിമത്തത്തിലേക്ക് ആണ്ടുപോകേണ്ടതില്ല എന്ന സന്ദേശം നല്കുന്ന ആശാന്റെ ഈ നിലപാട് കഥകളി കലാകാരന്മാർക്കെല്ലാം പില്ക്കാലത്ത് വലിയ അനുഗ്രഹമാകുകയായിരുന്നു. ഇതാണ് കഥകളി കലാകാരന്മാർക്കു  വേണ്ടി ആശാൻ ചെയ്ത ദൂരവ്യാപകമായ സംഭാവന. ഇത് പറയുമ്പോൾ തന്നെ താൻ ചോദിക്കുന്ന പ്രതിഫലം കിട്ടണമെന്നുള്ള ആശാന്റെ കടുംപിടുത്തം, വരും തലമുറയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ വേഷങ്ങൾ വീഡിയോയിൽ പകർത്തി വയ്ക്കണമെന്ന് ആഗ്രഹിച്ചവർക്ക് പ്രതിബന്ധമായിരുന്നു എന്നതു കൂടി പറയേണ്ടിയിരിക്കുന്നു. അദ്ദേഹം ചോദിച്ച വലിയ പ്രതിഫലം കൊടുക്കാൻ കഴിയാതെ അങ്ങിനെയുള്ള ചിത്രീകരണങ്ങൾ മുടങ്ങിയപ്പോൾ കലാലോകത്തിനു നഷ്ടമായത് കഥകളിയുടെ എക്കാലത്തെയും അമൂല്യമായ സമ്പത്താണ്‌.  

കലാമണ്ഡലത്തിലെ പഠനകാലത്ത്‌ അവിടെ വച്ചു പരിചയപ്പെടാനിടയായ മോഹിനിയാട്ട അദ്ധ്യാപിക ശ്രീമതി. കല്യാണിക്കുട്ടിയമ്മയാണ് കൃഷ്ണൻ നായരാശാന്റെ സഹധർമ്മിണി. കലാരംഗത്ത് കൃഷ്ണൻ നായരോളം തന്നെ ആദരിക്കപ്പെട്ടിരുന്ന കലാകാരിയാണ്, മോഹിനിയാട്ടം എന്ന നൃത്തകലയുടെ നവോഥാന നായകരിൽ പ്രധാനിയായ ശ്രീമതി. കല്യാണിക്കുട്ടിയമ്മ. സിനിമ-നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ. കലാശാല ബാബു ഉൾപ്പെടെ ഏഴു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കലാസംഘടനകളുടെയും നിരവധി പുരസ്കാരങ്ങൾ ഈ കലാദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. കൃഷ്ണൻ നായരെ 1970 ൽ പദ്മശ്രീ പുരസ്കാരം നല്കി രാഷ്ട്രം ആദരിച്ചു. കഥകളിയുടെ പേരിൽ തനിക്കു കിട്ടിയ എല്ലാ ബഹുമതികൾക്കും കാരണം ചന്തുപ്പണിക്കരാശാൻ മുതലുള്ള തന്റെ ഗുരുനാഥന്മാരുടെ അനുഗ്രഹവും തന്റെ സഹകലാകാരന്മാരുടെയും പ്രേക്ഷകരുടെയും സ്നേഹവും പ്രാർഥനയും ആണെന്ന് വിനയാന്വിതനായി പറയുന്ന ഈ അതുല്യ പ്രതിഭാശാലി 1990 ആഗസ്റ്റ്‌ 15നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം മറഞ്ഞുവെങ്കിലും കഥകളിമോരിലെ ഈ വെണ്ണയിൽ നിന്നുരുക്കിയെടുത്തു ജ്വലിപ്പിച്ച ഈ നെയ്ത്തിരി കഥകളിക്ക് എന്നും പ്രകാശ സ്രോതസ്സായിരിക്കും എന്നതിൽ സംശയമില്ല.

Thursday, March 6, 2014

ചെട്ടികുളങ്ങര ഭരണി ഉത്സവവും കുത്തിയോട്ടവും

ഇന്ന് ചെട്ടികുളങ്ങര ഭരണി നാളാണ്. ജാതി-വർണ്ണ ഭേദമെന്യെ ചെട്ടികുളങ്ങരക്കാർ ഏവരും ആഘോഷിക്കുന്ന സുദിനം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തിന്റെ തനതു സംസ്കാരവും കലാസവിശേഷതകളും വിളിച്ചോതുന്ന ഉത്സവമാണ് ചെട്ടികുളങ്ങര ഭരണി.  ഈ ഉത്സവത്തിന്റെ ഭാഗമായുള്ള ചെട്ടികുളങ്ങര കുത്തിയോട്ടവും അനിതരസാധാരണമായ കെട്ടു-കാഴ്ച്ച ഭംഗികളും യുനെസ്കോ പൈതൃകോത്സവ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 








കുത്തിയോട്ടം
ശിവരാത്രി നാളിൽ തുടങ്ങി ഭരണി നാളിൽ അവസാനിക്കുന്ന ഒൻപതു നാളുകളിൽ കുത്തിയോട്ട ലഹരിയിലായിരിക്കും പതിമൂന്നു കരകൾ ഉൾപ്പെടുന്ന ചെട്ടികുളങ്ങര പ്രദേശം മുഴുവനും. തങ്ങളുടെ നിലനിൽപ്പിനാധാരമായ പ്രകൃതി വിഭവങ്ങൾ തന്നനുഗ്രഹിക്കുന്ന പ്രകൃതിശക്തികളെ  പ്രീതിപ്പെടുത്താൻ ഇവിടങ്ങളിലെ പ്രാകൃത ജനത അനുഷ്ടിച്ചുപോന്ന ഉപാസനയിലായിരിക്കണം കുത്തിയോട്ടത്തിന്റെ തുടക്കം. അതുകൊണ്ട് തന്നെ കുത്തിയോട്ടത്തിന്റെ അനുഷ്ടാനങ്ങളിൽ പലതിനും നരബലിയോടു സാമ്യമുണ്ട്‌.


കുത്തിയോട്ട വഴിപാടു നടത്തുന്ന കുടുംബം ചെട്ടികുളങ്ങര  ഇഷ്ടദേവതയ്ക്ക് അത് സ്വീകാര്യമാണോ എന്ന് ജ്യോതിഷ വിധി തേടുന്നതാണ് ഈ ആചാരത്തിന്റെ തുടക്കം. അത് സമ്മതമെങ്കിൽ അടുത്തതായി എട്ടു മുതൽ പന്ത്രണ്ടു വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളെ (സാധാരണ രണ്ടു കുട്ടികൾ. ഇതിൽ കൂടുതലും ഇപ്പോൾ കണ്ടുവരുന്നുണ്ട്) ദത്തെടുക്കും. നരബലിക്കെന്നു സങ്കൽപ്പിക്കുന്ന ഈ കുട്ടികൾ വൃതശുദ്ധിയോടെ കുത്തിയോട്ട വീട്ടിൽ തന്നെ കഴിയണം. ഇവരുടെ ഏതാഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ വഴിപാടുകാർ ബാധ്യസ്ഥരാണ്. ഇനി ഈ കുട്ടികളെ കുത്തിയോട്ട ചുവടുകൾ പഠിപ്പിക്കുകയായി. ഇത് നടക്കുന്നത്  വീടിനോടടുത്തു തന്നെ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള പന്തലിൽ ഒരുക്കിയിരിക്കുന്ന ദേവീ ക്ഷേത്രത്തിനു മുൻപിലായിരിക്കും. കുത്തിയോട്ട ചുവടുകൾ പഠിപ്പിക്കുന്നത്‌ ഇതിനു പരിചയമുള്ള ആശാന്മാരായിരിക്കും. സന്ധ്യക്ക്‌ വിളക്ക് വക്കുന്നത് മുതൽ ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നില്ക്കുന്ന ഈ ചടങ്ങു കാണാൻ ആയിരങ്ങൾ പന്തലിൽ നിലയുറപ്പിച്ചിട്ടുണ്ടാകും. ഈ ചടങ്ങിനു ശേഷം പിന്നെ പ്രൊഫഷണൽ കുത്തിയോട്ട സംഘത്തിന്റെ പാട്ടും കുത്തിയോട്ട നൃത്ത പരിപാടികളും ഉണ്ടാകും രാവ് ഏറെയാകും വരെ. ഇത് ശിവരാത്രി മുതലുള്ള എട്ടു നാളുകളിലും തുടരും. ഇങ്ങിനെ കുത്തിയോട്ട ചുവടു വയ്പ്പിച്ച കുട്ടികളെ ഭരണി നാളിൽ ഘോഷയാത്രയായി ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് ആനയിക്കും. അവിടെ ക്ഷേത്രനടയിൽ വച്ചു കുട്ടികൾക്ക് ചൂരൽ മുറിയും ( ഇടുപ്പിനു മുകളിൽ രണ്ടു വശത്തുമായി തൊലിക്കുള്ളിൽ കൂടി വളരെ നേരിയ വ്യാസമുള്ള (0.25 mm) സ്വർണ്ണ നൂൽ കയറ്റുന്നതിനാണ് ചൂരൽ മുറിയുക എന്ന് പറയുന്നത്). ചൂരൽ മുറിഞ്ഞ കുട്ടികൾ (ബലിമൃഗം എന്നാകാം സങ്കല്പം) ആർപ്പുവിളികളുടെ അകമ്പടിയോടെ നാല് പാദങ്ങളിലുള്ള കുത്തിയോട്ട ചുവടുകൾ ദേവിക്കു മുൻപിൽ ചവുട്ടി വണങ്ങുന്നതോടെ കുത്തിയോട്ടം എന്ന ചടങ്ങ് അവസാനിക്കുന്നു.



ദൈവത്തിൽ കേന്ദ്രീകൃതമായ സാമൂഹികമായ ഒരു മാനം കുത്തിയോട്ടത്തിന് ഉണ്ടെന്നു കാണാം. കുത്തിയോട്ടം നടക്കുന്ന നാളുകളിൽ എല്ലാം തന്നെ ആ ഭവനം സന്ദര്ശിക്കുന്നവർക്കെല്ലാം ആഹാരം നല്കണം എന്നതാണ് നിബന്ധന. ജാതി-വർണ്ണ, ഉച്ച-നീച  വ്യത്യാസങ്ങൾ പാടില്ല.കുത്തിയോട്ട വീട്ടിലെ അടുക്കള അടച്ചിട്ടിരിക്കുന്നതിനാൽ അവിടെയുള്ളവരും ബന്ധുക്കളും മറ്റുള്ളവരെപ്പോലെ തന്നെ പന്തിഭോജനത്തിൽ പങ്കു കൊള്ളുകയെ പാടുള്ളൂ. ഏതു സമയത്തും ആഹാരം ചോദിച്ചു വരുന്നവർക്ക്‌ അത് നല്കാൻ  തയ്യാറായിരിക്കണം. ആഹാരമോ മറ്റു ചില്ലറ കാര്യമോ ചോദിച്ചു വീട്ടില് വരുന്ന ഒരാൾ ദേവി തന്നെ ആയിരിക്കാം എന്നും ആയതിനാൽ തന്നെ ആരെയും അവഗണിക്കാൻ പാടില്ല എന്നുമാണ് ഇവിടങ്ങളിലെ വിശ്വാസം.ഒരു കുത്തിയോട്ട വീട്ടിൽ പതിനായിരകണക്കിന് ആളുകൾക്ക് ഇങ്ങനെ ആഹാരം നല്കേണ്ടി വരും. മണ്ഡപം നിർമ്മിക്കൽ, പന്തൽ, ഉച്ചഭാഷിണി, ആഹാരം, കുത്തിയോട്ട സംഘം, പൂജാ സാമഗ്രികൾ, ഭരണി നാളിലെ ഘോഷയാത്ര --എല്ലാം കൂടി വളരെ ചിലവേറിയ ഒരു വഴിപാടാണ് കുത്തിയോട്ടം. കുറഞ്ഞത്‌ പതിനഞ്ചു ലക്ഷങ്ങൾ മുതൽ ഒരു കോടി വരെ മുടക്കിയുള്ള കുത്തിയോട്ടങ്ങൾ ഇപ്പോൾ നടക്കുന്നു എന്നാണു കേട്ടറിവ്‌. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ ചെട്ടികുളങ്ങര പ്രദേശത്തു മാത്രമായി നിലനിന്നിരുന്ന ഈ ആചാരം അടുത്ത കാലത്തായി ദൂരെ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയും ഒരു വർഷത്തിൽ പത്തും ഇരുപതും കുത്തിയോട്ടങ്ങൾ ഇങ്ങനെ നടക്കുകയും ചെയ്യുന്നുണ്ട്.

നരബലി പോലെയുള്ള പ്രാകൃത ദേവാരാധനാ ചിന്തകൾ ഒരു ആധുനിക സമൂഹത്തിനു എത്രമാത്രം യോജിച്ചതാണെന്ന ചോദ്യം ഉയരുമ്പോഴും ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷം ചെയ്യാത്ത അങ്ങിനെയൊരു കേവല ചിന്തകൊണ്ട് സമൂഹത്തെ ഒരുമിപ്പിച്ചു നിർത്താൻ കഴിയുമെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്. അതാണ്‌ ചെട്ടികുളങ്ങര കുത്തിയോട്ടത്തിന്റെയും അതുപോലെയുള്ള അനുഷ്ഠാന കര്മ്മങ്ങളുടെയും ആചാരങ്ങളുടെയും പ്രസക്തിയും. അങ്ങിനെ ഭക്തിയും വിശ്വാസവും അനുഷ്ട്ടാനവും നിറഞ്ഞു നിൽക്കേണ്ട സമർപ്പണ കർമ്മമായ കുത്തിയോട്ടം ഇന്ന് പണക്കൊഴുപ്പും പ്രൌഡിയും (?) ആഡംബരവും എഴുന്നള്ളിക്കാനുള്ള വേദികളായി അധപതിക്കുന്നു എന്നാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. കുത്തിയോട്ടത്തിന് ഒരു വലിയ കച്ചവട മാനം കൈവന്നിരിക്കുന്നു. ലക്ഷക്കണക്കിന്‌ രൂപയുടെ കച്ചവടമാണിത്. കുത്തിയോട്ട ആശാൻ മുതൽ ആന-അമ്പാരി വരെ നീളുന്ന കച്ചവടം. സിനിമ പരസ്യത്തിനുപയോഗിക്കുന്ന വലിയ ഫ്ലെക്സ് ബോർഡുകളിൽ കൂടിയാണ് ഇപ്പോൾ പരസ്യം. ഈ വർഷം ഒരു കൂട്ടർ ഒരു ടീ.വീ. ചാനൽ തന്നെ വാടകക്കെടുത്ത് രാപ്പകൽ സംപ്രേക്ഷണം നടത്തിക്കൊണ്ടിരുന്നു എന്നറിഞ്ഞു. ലക്ഷക്കണക്കിന്‌ രൂപ മുടക്കി ഒരിക്കൽ കുത്തിയോട്ടം നടത്തിയിരുന്നവർ ഇനി കോടി മുടക്കി ഒന്നോ രണ്ടോ പ്രാവശ്യം കൂടി നടത്താൻ ഊഴം കാത്തിരിക്കുന്നു. രണ്ടും മൂന്നും പ്രാവശ്യം കുത്തിയോട്ടം നടത്തിയ മഹത് വ്യക്തികളും ഉണ്ട്. ദോഷം പറയരുതല്ലോ, ഒരു വിധത്തിൽ നോക്കിയാൽ ഈ മാതിരി ജാടകൾ നല്ലതാണ്, കുറച്ചു പേർക്കിത് ജീവിതമാർഗ്ഗമാകും. ഉള്ളവന്റെ പണം ഇല്ലാത്തവന്റെ കയ്യിലേക്കെത്തുന്ന കമ്യുണിസം ഈ ധൂർത്തിന്റെ നല്ല വശമാണ് എങ്കിൽ സാംസ്കാരിക പാരമ്പര്യങ്ങളുടെ ഭാഗമായുള്ള അനുഷ്ട്ടാന കർമ്മങ്ങളുടെ തനിമയും അന്തസ്സും നശിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ദോഷവശം. കാലം മാറുമ്പോൾ കോലവും മാറിയല്ലേ പറ്റൂ. കുത്തിയോട്ടം മാത്രം എന്തിനു മാറാതെ നിൽക്കണം എന്നാരെങ്കിലും ചോദിച്ചാൽ അതിന്‌ ഉത്തരവുമില്ല.

(രണ്ടു വർഷങ്ങൾക്കു മുൻപ് എന്റെ സഹോദരിയുടെ വഴിപാടു കുത്തോയോട്ടം നടന്നതിൽ എന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കുത്തിയോട്ട ചടങ്ങുകൾ അങ്ങിനെ നേരിട്ട് കണ്ടു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു)     
                  

Monday, February 24, 2014

മാതാ അമൃതാനന്ദമയി വിവാദം: ഒരു വേറിട്ട ചിന്ത




മാതാ അമൃതാനന്ദമയിദേവിയുടെ ആശ്രമത്തെ ചുറ്റിപ്പറ്റി ചില വിവാദങ്ങൾ ഉയർന്നിരിക്കയാണല്ലോ? 'ഇന്ത്യവിഷൻ' തുടങ്ങി വച്ച ചർച്ചകൾ മറ്റു മാധ്യമങ്ങളിലും വരികയും ഇന്നലെ  ആദ്യമായി ഈ വിവാദത്തെക്കുറിച്ച് മാതാ അമൃതാനന്ദമയി പ്രതികരിക്കുന്നതും ടീവിയിൽ കണ്ടു. കേരള മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതും ടീവിയിൽ കണ്ടു. ഇക്കാര്യത്തിൽ കൂടുതൽ അറിവ് കിട്ടാൻ നെറ്റും ഒന്ന് പരതി നോക്കി. ഇതെല്ലാം കണ്ടും കേട്ടും കഴിഞ്ഞപ്പോൾ ഒരഭിപ്രായം പറയണം എന്ന് എനിക്കും തോന്നി. അതാണിവിടെ എഴുതുന്നത്‌. ഞാൻ ഏതെങ്കിലും ഒരു മതത്തിന്റെയോ കൾട്ടിന്റെയൊ ആളല്ല. മാതാ അമൃതാനന്ദമയിയുടെ ആരാധകനോ വിരോധിയോ അല്ല. ഹിന്ദുവാണെങ്കിലും ആ മതത്തിന്റെ പേരിൽ നടക്കുന്ന പല കാര്യങ്ങളോടും താത്പര്യം ഇല്ലാത്തയാളും ആണ്. ക്ഷേത്രത്തിലോ ആൾദൈവങ്ങളുടെ ആശ്രമങ്ങളിലോ മാത്രം ദൈവം വസിക്കുന്നു എന്ന വിശ്വാസം ഇല്ലാത്തയാൾ. ചരാചരങ്ങളിൽ പ്രകാശിച്ചു നില്ക്കുന്ന ആത്മാവാണ് ഈശ്വരനെന്ന സനാധനധർമ്മ പ്രമാണത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ. ഈ ദൈവത്തിനെ  കാണാൻ  അവനവൻ തന്നെ ശ്രമിക്കയല്ലാതെ മറ്റുള്ളവർക്ക് അത് നേടിക്കൊടുക്കാൻ കഴിയില്ലായെന്നു ഉറച്ചു  വിശ്വസിക്കുന്നയാളാണെങ്കിലും ഞാൻ കണ്ടു വളര്ന്ന എന്റെ സംസ്കാരത്തിന്റെ ഭാഗമായ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും കഴിയുന്നിടത്തോളം ആദരവോടെ നോക്കിക്കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്നത്തെ വിവാദ വിഷയത്തിൽ കക്ഷി ചേരാൻ എനിക്ക് പ്രത്യേക കാരണം ഒന്നുമില്ലാ എന്ന് പറയാൻ വേണ്ടി മാത്രം എന്നെക്കുറിച്ച്  ഇത്രയൊക്കെ എഴുതിയെന്നെ ഉള്ളൂ. ഈ നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരു പൌരനെന്ന നിലയിൽ വിവാദവിഷയത്തിൽ തോന്നിയ സ്വതന്ത്രാഭിപ്രായം മാത്രമാണ് ഞാൻ പ്രകടിപ്പിക്കുന്നത്.


സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കയും അതിന്റെയൊക്കെ നിലനിൽപ്പിന്‌  തന്നാൽ കഴിയാവുന്നത് ചെയ്തു ജീവിക്കുകയും ചെയ്യുന്ന ഒരാളിനെ   ആത്മീയവാദി എന്ന് വിളിക്കാം എന്നാണു എന്റെ പക്ഷം. മറ്റുള്ളവനെയും പ്രകൃതിയെയും ചൂഷണം ചെയ്തു ജീവിക്കുന്നയാൾ ഏതു സിദ്ധാന്തത്തിന്റെയൊ മതത്തിന്റെയോ സമൂഹത്തിന്റെയോ പിൻബലമുള്ള ആളാണെങ്കിലും അതുകൊണ്ടുതന്നെ ആത്മീയവാദി അല്ലാതാകയും ചെയ്യും. മാതാ അമൃതാനന്ദമയി ഇതിൽ ഏതു  ഗണത്തിൽ പെടും എന്നു നോക്കുന്നത് നന്നായിരിക്കും.

മാതാ അമൃതാനന്ദമയിയെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്, 'ഏതോ ഒരു വലിയ ഒരു കള്ളശ്രുംഗലയുടെ നേതാവാണവർ. അവിടെ നടക്കുന്നതിനൊക്കെ മറയാണ് ആശ്രമവും സന്യാസവും ഒക്കെ'. 1997ൽ എന്റെ അച്ഛന്റെ ചിതാഭസ്മം തിരുവല്ലത്തു സമർപ്പിച്ചതിനു ശേഷം തിരികെ എന്റെ വീട്ടിലേക്കു വരുന്ന വഴി എനിക്കൊരാഗ്രഹം തോന്നി, ഈ ലോകപ്രശസ്തമായ ആശ്രമം ഒന്ന് കാണണം. എന്റെ വീട്ടിൽ നിന്നും കൂടിയാൽ അരമണിക്കൂർ യാത്ര മാത്രമുള്ള വള്ളിക്കാവിലെ ആ ആശ്രമത്തിൽ ഞാൻ അതുവരെ പോയിട്ടുണ്ടായിരുന്നില്ല. NH 47 ല വള്ളിക്കാവ്  ജംഗ്ഷനിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചു അവിടെ നിന്ന് വള്ളത്തിൽ കായംകുളം കായലും കടന്നു മറുകരെ ആശ്രമം സ്ഥിതി ചെയ്യുന്നിടത്തെത്തി (ഇപ്പോൾ കായലിനു കുറുകെ പാലം ഉണ്ടെന്നു ടീവീ ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി). നല്ല മോടിയിൽ പണിഞ്ഞ ഒരു meditation ഹാളും ഭക്തർക്ക്‌ താമസിക്കാനുള്ള ഒരു പലനില ഹോസ്റ്റൽ കെട്ടിടവും അന്നവിടെ ഉണ്ടായിരുന്നു. കായൽ  മാര്ഗ്ഗം കിഴക്ക് നിന്നുള്ള വഴിയല്ലാതെ പടിഞ്ഞാറു നിന്നും ആശ്രമത്തിലേക്കു വാഹനത്തിൽ വരാൻ സാധിക്കുമായിരുന്നു. പക്ഷെ പടിഞ്ഞാറുള്ള ബസ്‌റൂട്ടിൽ നിന്നും ആശ്രമത്തിലേക്കു വരാൻ ഉണ്ടായിരുന്നത് ഒരു ചെറിയ ഇടവഴി മാത്രമായിരുന്നു. അങ്ങേയറ്റം രണ്ടു മീറ്റർ വീതിയുള്ള ഒരു വഴി. എനിക്കതിശയം തോന്നി. ലോകപ്രശസ്തമായ ഈ ആശ്രമത്തിലേക്കു ഒരു കാർ പോകാനുള്ള വഴി ഇല്ലെന്നോ? ആശ്രമത്തിന്റെ മുൻപിൽ ഉണ്ടായിരുന്ന ബുക്ക്‌ സ്ടാളിൽ നിന്ന ആളോട് എന്റെ സംശയം ചോദിച്ചു. അദ്ദേഹത്തിനെ മറുപടി ഇതായിരുന്നു; "സാറേ, നിങ്ങളെപ്പോലെ  ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരുന്നവർക്ക് അമ്മയുടെ മഹത്വം അറിയാം. പക്ഷെ അമ്മയുടെ നാടുകാർക്കതറിയത്തില്ല. അമ്മ പറയുന്നതൊന്നും മനസ്സിലാകാത്തതിനാലാകാം, അമ്മ ഏതോ മാജിക്ക് കാണിച്ചു മനുഷ്യരെ വശത്താക്കി കളിപ്പിക്കയാനെന്നാണ് അവർ പറയുന്നത്. ആശ്രമത്തിലേക്കു വഴി നല്കുന്നത് ഇവരെല്ലാം കൂടി തടസ്സപ്പെടുത്തിയിരിക്കയാണ്‌'. 'ഇന്ത്യൻ പ്രധാനമന്ത്രി പോലും വന്നു പാദനമസ്കാരം ചെയ്യുന്ന അമ്മക്ക് ഇതൊക്കെ മറികടന്നു ഒരു നല്ല റോഡുണ്ടാക്കാൻ കഴിയില്ലേ'- ഞാൻ ചോദിച്ചു. 'സാറ് പറഞ്ഞത് ശരിയാണ്, അമ്മ വിചാരിച്ചാൽ ഒരു ദിവസം കൊണ്ടത്‌ നടന്നു കിട്ടും.പക്ഷേ നാട്ടുകാരെ എതിർത്തു അങ്ങിനെ ഒരു റോഡു വേണ്ടാ എന്നാണു അമ്മ പറയുന്നത്. ഞാൻ പറയുന്നത് മനസ്സിലാക്കി സ്നേഹഭാവത്തൊടെ അവർ തന്നെ മുൻപോട്ടു വന്നു റോഡ്‌ ഉണ്ടാക്കി തരും. അതുവരെ നമ്മൾ കാത്തിരിക്കണം എന്നാണു അമ്മ പറയുന്നത്. ഇപ്പൊൾ ഇവിടങ്ങളിലെ പല വീട്ടുകളിൽ നിന്നും കുട്ടികൾ അമ്മയുടെ സംഭാഷണം കേൾക്കാൻ  വരാറുണ്ട്. അവര്ക്ക് അമ്മ പറയുന്നത് ഇഷ്ട്ടപ്പെട്ടിട്ടു വീട്ടിലും നാട്ടിലും പറഞ്ഞു നാട്ടുകാരുടെ മനോഭാവം പതുക്കെ പതുക്കെ മാറാൻ തുടങ്ങിയിട്ടുണ്ട്".  ആശ്രമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അമ്മയുടെ കുടുംബ വീടും ഞാൻ അന്ന് കണ്ടിരുന്നു. 


മാതാ അമൃതാനന്ദമയി ദേവി എന്ന്  ഇന്നു  ലോകം മുഴുവൻ അറിയപ്പെടുന്ന സുധാമണി ജനിച്ചത്‌ കേരളത്തിന്റ വളരെ പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന, ഒരു പക്ഷെ ഇന്നും നിലനില്ക്കുന്ന, കടലോരപ്രദേശമായ വള്ളിക്കാവ് എന്ന പ്രദേശത്തെ ഒരു അരയഗൃഹത്തിലാണ്. അടിസ്ഥാനപരമായ വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ അവര്ക്ക് ലഭിച്ചിരുന്നില്ല. വളരെ കഷ്ട്ടപ്പാടു നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അവരുടെതെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. ലോകം കീഴടക്കാൻ പോന്ന വശ്യസൌന്ദര്യത്തിനു ഉടമയൊന്നും അല്ല അവരെന്നും നമുക്ക് ഏവര്ക്കും അറിയാം. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഇങ്ങനെയൊരു വ്യക്തിക്ക് എങ്ങിനെയാണ്  ഇത്രമാത്രം ലോകാംഗീകാരം ലഭിക്കുന്നത്? United Nations ന്റെ spiritual conference നെ അഭിസംബോധന ചെയ്യാൻ ക്ഷണിക്കപ്പെടുന്നത്? ലോകത്തിലുള്ള പല സർക്കാരുകളും ആത്മീയസംഘടനകളും ഇവരെ ആദരിക്കുന്നത് എന്തുകൊണ്ടാണ്? ഉമ്മാക്കിയും ചെപ്പടിവിദ്യയും ഗ്രൂപ്പിസവും മതവും രാഷ്ട്രീയവും ഒക്കെ വച്ചു കളിച്ചു കേരളത്തിൽ വല്ലതും ഒക്കെ ആകാൻ കഴിയുമെന്നല്ലാതെ ലോകരെ മുഴുവൻ കബളിപ്പിക്കാൻ കഴിയുമോ? ബോധമുള്ളവർ ചിന്തിക്കണം. ആൾ ദൈവങ്ങൾ, ദൈവം അല്ല എന്നിരിക്കെ തന്നെ ഇവരിൽ ചിലരെങ്കിലും ശിലാദൈവങ്ങളേക്കാൾ പ്രഭാവം ഉള്ളവർ ആണെന്നല്ലേ  ഇതിനര്ത്ഥം? മനുഷ്യന് ദേവഭാവത്തിലേക്ക് ഉയരാൻ കഴിയുമെന്നു മഹാത്മാ ഗാന്ധിയും മദർ തെരേസയും പോലെയുള്ള ചിലർ ഭാരതത്തിൽ ഇതിനു മുൻപും തെളിയിച്ചിട്ടുണ്ട്.  ഭഗവാൻ സത്യസായിബാബയും മാതാ അമൃതാന്ദമയിയും ആ ഗണത്തിൽപ്പെടുന്ന ആദ്ധ്യാത്മചൈതന്യം നിറഞ്ഞ മനുഷ്യരാണെന്നാണു എനിക്ക് തോന്നിയിട്ടുള്ളത് (ഞാൻ ഇവരെ രണ്ടു പേരെയും ഒരിക്കൽ പോലും കാണുകയോ ആശീർവാദം വാങ്ങുകയോ ചെയ്തിട്ടില്ല. അവരുടെ നല്ല കര്മ്മങ്ങളെ ദൂരെ നിന്ന് ബഹുമാനിക്കാൻ ഇഷ്ട്ടമാണെങ്കിലും സ്വന്തം സുഖം കാംക്ഷിച്ചു കൊണ്ട് ഇങ്ങനെയുള്ളവരെ കാണുന്നതിൽ ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല).

ആൾദൈവങ്ങളുടെ ആശ്രമങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആരാധാകരും കോടിക്കണക്കിനു രൂപ ആസ്തിയും ഉള്ള ഇതുപോലെയുള്ള പ്രസ്ഥാനങ്ങളിൽ പല തെറ്റുകളും അരുതാഴ്മകളും സംഭവിക്കാം. ആത്മീയമായ ചിന്തകളിൽ മുഴുകി നില്ക്കുന്ന ഒരു വ്യക്തിക്ക് (ശരിക്കും ആത്മീയവാദിക്കു) ഇങ്ങനെയുള്ള വലിയ സംവിധാനങ്ങളുടെ മേല്നോട്ടം വഹിക്കാനുള്ള കഴിവോ താത്പര്യമോ ഉണ്ടാകില്ല. ഇവരെ ചുറ്റിപ്പറ്റി നില്ക്കുന്ന ചുരുക്കം ചിലര്ക്കോ ബന്ധുമിത്രാദികൾക്കൊ ആയിരിക്കും ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ കൂടുതൽ   താത്പര്യം. ഇവരൊക്കെ ശരിക്കും ആത്മീയമായ കാഴ്ചപ്പാടുള്ളവർ ആയിരിക്കണം എന്നില്ല. അമിതമായ സമ്പത്തും അധികാരവും കയ്യേറുന്ന ഇവർ  കാലക്രമേണ ആത്മീയകേന്ദ്രത്തിനെക്കാൾ ശക്തരാകയും അവരുടെ താൽപ്പര്യങ്ങൾക്കൊപ്പിചു കാര്യങ്ങൾ നടത്തുകയും ചെയ്യുന്നതോടെ പ്രസ്ഥാനത്തിന്റെ  അന്തസ്സിനു ചേരാത്ത പല കാര്യങ്ങളും അവിടങ്ങളിൽ നടക്കാനുള്ള സാധ്യതയും ഉണ്ട്. ആശ്രമ വിഷയത്തിൽ മാത്രമല്ല ഇത് പ്രസക്തമായിട്ടുള്ളത്.  രാഷ്ട്രീയം ഉൾപ്പെടെ ജനനന്മ ഉറപ്പാക്കേണ്ട പല തുറകളിലും ഇന്ന് സ്ഥിതിയിതാണ്. ഇത് നിയന്ത്രിക്കേണ്ടത് നിയമ വ്യവസ്ഥയിലൂടെയാണ്. തലയ്ക്കു രോഗം വന്നാൽ പരിഹാരം തല വെട്ടിക്കളയുക അല്ലല്ലോ? ലോകനന്മക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഒരു ആത്മീയവാദിക്കോ സംഘടനക്കോ അപചയം സംഭവിച്ചിട്ടുണ്ട് എന്ന വാര്ത്ത വന്നാൽ  അത് കാര്യഗൗരവപൂർവം പരിശോധിച്ച് അതിനു വേണ്ട പരിഹാരം തേടി മുൻപോട്ടു പോകുന്നതാണ് അഭികാമ്യം. ഇതിനു നിയമവ്യവസ്ഥക്കുള്ളിൽ നിന്ന് കൊണ്ട് വേണ്ടതു ചെയ്യാൻ ഭരണകൂടത്തിനു കഴിയണം. അല്ലാതെ കാളപെറ്റെന്നു പറയുമ്പോൾ കയറെടുത്തെന്നു പറയുമ്പോലെ ഇങ്ങനെയുള്ള വിഷയങ്ങളെക്കണ്ട്,  ഇവരെയൊക്കെ ചെളിവാരി തേച്ചു നിഷ്ക്രിയരാക്കൻ ശ്രമിക്കുമ്പോൾ വിജയിക്കുന്നത് ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ പതനം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളായിരിക്കും. ഇങ്ങനെയുള്ള ആത്മീയ പ്രസ്ഥാനങ്ങളിൽ നടക്കുന്നതെല്ലാം ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല; തെറ്റുകൾ ഉണ്ടാകയും ചെയ്യാം. പക്ഷെ ലോകം ഒട്ടാകെ ലക്ഷക്കണക്കിന്‌ ആളുകൾക്ക് ആശ്വാസം പകരാൻ കഴിയുന്ന ഒരു മനസ്സ് ഒരാൾക്കുണ്ടെങ്കിൽ അത് ഒരു കാരണവശാലും നശിപ്പിക്കരുത്, മറിച്ച്  കെടാവിളക്ക് പോലെ അത് ജ്വലിപ്പിച്ചു നിര്ത്തണം. ഇന്നുലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തിൽ നാം തപ്പിതടയുമ്പോൾ ഒരു കൈത്തിരി കയ്യിലിരിക്കുന്നതല്ലേ നന്ന്; അതെത്ര ശോഭാകുറഞ്ഞതാണെങ്കിലും.