Friday, October 26, 2018

എൻ്റെ ഫെസ്ബുക് പോസ്റ്റുകൾ -3

April 25, 2018

'അമ്പലപ്പുഴ വേല കണ്ടാൽ അമ്മയും വേണ്ട' എന്ന ചൊല്ലു മാറ്റി 'തൃശൂർ പൂരം കണ്ടാൽ അച്ഛനും അമ്മയും വേണ്ട' എന്നാക്കി മാറ്റാം എന്നു തോന്നുന്നു. വർഷാവർഷം ഒന്നിനൊന്നു മികച്ചതായി വരുന്നു ഈ കേരളീയ സാംസക്കാരിക മാമാങ്കം. എങ്കിലും ഒരു ചെറിയ കുഴപ്പം തോന്നുന്നുണ്ട്. 'കുടമാറ്റ'ത്തിനു പകരം 'കോലം മാറ്റ'ത്തിന് ഓരോ വർഷവും പ്രാധാന്യം ഏറി വരുന്ന സ്ഥിതിയിൽ പോകെപ്പോകെ വർണ്ണക്കുടകളുടെ സ്ഥാനം കോലങ്ങൾ അപഹരിക്കമോ? അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. എന്നാൽപ്പോലും ആനപ്പുറത്ത് അരങ്ങേറുന്ന ഈ വർണ്ണാഭമായ കാഴ്ചയും കാതു കളിർപ്പിക്കുന്ന മേളപ്രപഞ്ചവും ലോകവിസ്മയങ്ങളുടെ കൂട്ടത്തിൽ തൃശൂർ പൂരത്തിനെ പ്രതിഷ്ഠിക്കും എന്നതിൽ സംശയമില്ല.

April 28

പ്രതിപക്ഷ നേതാവ് ശ്രീ. മേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത് ഇക്കഴിഞ്ഞ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 210-)o റാങ്കു നേടി വിജയിച്ചു എന്ന വാർത്ത അറിഞ്ഞു. രമിത്തിനും രമേശിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അധികാര ദുർവിനിയോഗത്തിലൂടെ ധിക്കാരപൂർവ്വം മക്കൾക്ക് സ്ഥാനമാനങ്ങൾ സമ്പാദിച്ചെടുക്കുകയും അങ്ങിനെ സമൂഹത്തിന് ദ്രോഹവും ചെയ്തു കൂട്ടുന്ന രാഷ്ട്രീയക്കാർ ഈ ഉദാഹരണം കണ്ടുപടിക്കണം. സിവിൽ സർവ്വീസ് പരീക്ഷയിൽ ജയിക്കാൻ മിടുക്കു മാത്രം പോരാ; തികഞ്ഞ കഠിനാധ്വാനവും ഇച്ഛാശക്തിയും വേണം. അച്ഛന്റെ അധികാരവും സമ്പത്തും ഉപയോഗിച്ച് ചിന്തിക്കുന്നതെന്തും നേടാൻ കഴിയുമായിരുന്ന രമിത്, വലിയവനാകാൻ മറ്റു പലരുടെയും മക്കൾ തിരഞ്ഞെടുത്ത ആ വഴിക്കു പോകാതെ അധ്വാനിച്ചു ജീവിക്കണം എന്നു തീരുമാനിച്ചത് ഒരു കൊച്ചു കാര്യമല്ല. ഇങ്ങിനെയുള്ളവരെക്കൊണ്ടേ നാടിനു ഗുണമുള്ളൂ. അതു പറയാനാണീ പോസ്റ്റിടുന്നത്; രമേശിന്റ രാഷ്ടീയവുമായി ഇതിനു ബന്ധമില്ല.

April 30

അടുത്ത വർഷം ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ജന്മനാടായ ഏവൂരിൽ താമസിക്കാനായി ഒരു വീടു പണികഴിപ്പിക്കുന്നതിന്റെ ആദ്യപടിയായ കല്ലിടീൽ കർമ്മം ഇന്നലെ നടന്നതിന്റെ ചില ചിത്രങ്ങൾ നിങ്ങളേവരുമായി പങ്കിടുന്നു. ഭാരതീയ സംസ്ക്കാരത്തിൽ ഏതു പുതിയ സംരഭവും മംഗളകരമാകാൻ ഈശ്വരന്റെയും മനുഷ്യരുൾപ്പെടുന്ന പ്രകൃതിയുടെയും അനുഗ്രഹാശിസ്സുകൾ ആവശ്യമാണ്. നിങ്ങളേവരുടേയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണം.

May 3

ഇന്നത്തെ ചൂടുള്ള ചർച്ചാ വിഷയം ഡൽഹിയിലെ സിനിമാ അവാർഡ് ദാനച്ചടങ്ങാണല്ലോ? രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡു സ്വീകരിക്കണം എന്നത് ഏതു അവാർഡ് ജേതാവിന്റെയും ആഗ്രഹമാണ്. പ്രോട്ടോക്കോൾ അനവദിക്കാതിരുന്നതു കാരണമാകാം, വളരെ junior ആയ ചിലർക്കതു സാധിക്കാതെ വന്നപ്പോൾ അതവരെ സ്വാഭാവികമായും നിരാശപ്പെടുത്തിയിരിക്കാം. മനസ്സു ദുർബലരായ ചിലർ മിഠായി കിട്ടാത്ത കൊച്ചു പിള്ളേരെപ്പോലെ വാശി പിടിച്ച് അവാർഡ് വേണ്ട എന്ന നിലപാടെടുത്തിരിക്കയും ചെയ്യാം. ഇതൊക്കെ സാധാരണ നടക്കാവുന്ന കാര്യങ്ങളാണ്. അതെങ്ങിനെയാണ് ലോകം മുഴുവൻ ചർച്ച ചെയ്യാനുള്ള വിവാദ വിഷയമാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ചെന്നൈ ലയോള കോളജിലെ ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥി ഏതാനും വിദ്യാർത്ഥികൾക്കു മാത്രമേ ബിരുദം നേരിട്ടു നൽകാറുള്ളൂ. രണ്ടു മണിക്കുറോളം നീണ്ടു നിൽക്കാറുള്ള ബിരുദദാനച്ചടങ്ങിൽ വേദിയിൽ മൂന്നിടത്തായി നിന്നുകൊണ്ട് മറ്റു മൂന്നു പ്രമുഖരായിരിക്കും ബിരുദദാനം ചെയ്യുക. ആരു കൊടുത്താലും കിട്ടുന്ന സർട്ടിഫിക്കറ്റ് മദ്രാസ് സർവ്വകലാശാലയുടേതാണ്. മുഖ്യാതിഥി നൽകാത്തതിനാൽ ബിരുദം വേണ്ട എന്നു വിദ്യാർത്ഥികളാരും പറയാറില്ല. പറഞ്ഞാൽ ജീവിതം വഴിയാധാരമാകും, അത്ര തന്നെ.

May 7

'ഷർട്ടിട്ടു കൊണ്ടു ക്ഷേത്ര ദർശനം നടത്തുന്നതിൽ തെറ്റില്ല' എന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ ഇക്കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നല്ലോ? ഇത്ര വലിയ പ്രതിഷേധം വിളിച്ചു വരുത്താനുള്ള കാര്യമാണോ അദ്ദേഹം പറഞ്ഞത്?

പല ഹൈന്ദവ ക്ഷേത്രങ്ങളിലും കാലാകാലമായി പിൻതുടരുന്ന ഒരു കീഴ് വഴക്കമാണു് പുരുഷന്മാർ ഷർട്ടൂരിക്കൊണ്ടു നാലമ്പലത്തിൽ കയറണമെന്നത്. ശരീരത്തിടാൻ തുണി ഇല്ലാതിരുന്ന ഒരു കാലത്തു നിലനിന്നിരുന്ന ഒരു പ്രവൃത്തിയെ ആചാരം എന്ന പേരിൽ അടുത്ത തലമുറകളിലേക്ക് പകർന്നു നൽകിയതാകാം ഇതെന്നതല്ലാതെ ആത്മീയമായ ക്ഷേത്ര ദർശനത്തിന് ഷർട്ട് ഇടുന്നതിലും ഇടാത്തതിലും എന്തു ബന്ധം ചിന്തിക്കാൻ കഴിയും? ഈശ്വരന്റെ മുമ്പിൽ ഭക്തൻ ഒന്നും മറച്ചു പിടിക്കരുതെന്ന ചിന്തയാണിതിനു പിന്നിലെങ്കിൽ അടിവസ്ത്രമിടുന്നതും ശരിയാകില്ലല്ലോ? ഒരു കാലത്ത് സ്ത്രീകൾ മാറുമറയ്ക്കുന്നത് അപരാധമായിരുന്നെങ്കിൽ ഇന്ന് മാറു മറച്ചില്ലെങ്കിൽ അതല്ലേ അപരാധം? കാലം മാറുന്നതിനനുസരിച്ച് മനുഷ്യ ചിന്തകളും മാറണമെന്നല്ലേ ഇതെല്ലാം കാണിക്കുന്നതു്? കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ ക്ഷേത്ര ആചാരങ്ങളിലും മറ്റ് അനുബന്ധ കാര്യങ്ങളിലും കാലാനുസാരിയായ എത്രമാത്രം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കിയാൽ തന്നെ ഇതൊക്കെ നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.

ക്ഷേത്ര വിഷയമാകയാൽ ഒരാത്മീയ പ്രസ്താവം അസ്ഥാനത്താകില്ലെന്നു വിചാരിക്കുന്നു. അനശ്വരമായ ആ ഒന്നിനെ കാണാൻ ശ്രമിക്കാതെ നശ്വരമായ വേഷഭൂഷാദികൾക്കു പിറകെ പോകുന്നതിലല്ലേ ഭക്തരിലേറെപ്പേർക്കം ഇന്നു താല്പര്യം? ഷർട്ടല്ല, നമ്മുടെ ശരീരമനോബുദ്ധികളെയാകെ ഗ്രസിച്ചു നിൽക്കുന്ന ആ അജ്ഞാനാവരണത്തെയാണാദ്യം മാറ്റേണ്ടത്. ക്ഷേത്രജ്ഞദർശനം അതുകൊണ്ടേ സാദ്ധ്യമാവൂ.

May 16
സഹജീവി സ്നേഹവും സദ്ഭാവനകളും കൊണ്ടു മനസ്സുനിറയുന്നതാകട്ടെ ഈ റമസാൻ വ്രതാനുഷ്ടാന കാലം. എല്ലാ മുസ്ലീം സഹോദരങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ.


May 18

സ്ഥാനാർഥി നിർണ്ണയത്തിലും ഇലക്ഷനുശേഷം അധികാരം ഉറപ്പുവരുത്തുന്നതിലും മന്ത്രിസഭാരൂപീകരണത്തിലും നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കുന്ന ശുഷ്ക്കാന്തി നമുക്കെല്ലാം അറിവുള്ളതാണ്. തൂക്കുമന്ത്രിസഭക്കുള്ള വിധിവരുന്ന സന്ദർഭങ്ങളിൽ ഈ ശുഷ്ക്കാന്തി പ്രത്യേകിച്ചും ഏകാഗ്രമായ ഒരു തപസ്സിന്റെ സ്വഭാവമാർജ്ജിക്കുന്നതു കാണാം. ആരും ആജ്ഞ കൊടുക്കേണ്ടതില്ല; എല്ലാവരും അവരവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നു, ഏതു പ്രതിബന്ധത്തെയും നിശ്ചയദാർഢ്യത്തോടെ നേരിട്ടു തോൽപ്പിക്കുന്നു. കണ്ണിൽക്കണ്ണിൽ നോക്കാതെ, തമ്മിൽപ്പോരടിച്ചു നിന്നിരുന്ന കക്ഷികൾ പോലും, എങ്ങിനെയെങ്കിലും ഒന്നു ഭരണത്തിലേറി, തങ്ങളാൽ കഴിയുന്ന വിധത്തിലെല്ലാം ജനങ്ങളെ സേവിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പേരിൽ, എല്ലാ ഭിന്നതകളും മറന്നു, ഒരു മെയ്യോടെ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നു. ഇതാണ് യഥാർത്ഥ ത്യാഗം. നമ്മുടെ ചില നേതാക്കളുടെ ഈ ത്യാഗമനോഭാവം കാണുമ്പോൾ ചിലപ്പോഴൊക്കെ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു പോകാറുണ്ട്. ഇതിനിടെ 'ധാർമ്മികം, അധാർമ്മികം' എന്നൊക്കെ ടി.വി.ചാനലിലിരുന്നിവരൊക്കെ പറയുന്നതു കേൾക്കുമ്പം സ്ഥലകാലബോധമില്ലാതെ പൊട്ടിച്ചിരിച്ചു പോകാറുമുണ്ട്. കഷ്ട്ടം!


May 20

ഒരു ട്രെയിൻ യാത്ര കഴിഞ്ഞു വരികയാണ്. കണ്ട കാഴ്ച പറയാം. എന്റെ സീറ്റിനടുത്തുള്ള സീറ്റുകളിൽ ചെറുപ്പക്കാരായ ദമ്പതികൾ രണ്ടു കുട്ടികളുമായി യാത്രയ്ക്കുണ്ടായിരുന്നു. രണ്ടു കുട്ടികളും ആറു ബർത്തുകളിലുമായി ചാടിക്കളിച്ചു കൊണ്ടേയിരുന്നു. പല ചാട്ടങ്ങളിലും കുട്ടികൾ താഴെ വീണു പരിക്കേൽക്കുമോയെന്ന് ഞാൻ ഭയന്നു. പക്ഷേ ഈ ഭയമൊന്നും അച്ഛനമ്മമാരിൽ കണ്ടില്ല. അവർ ഇംഗ്ലീഷ് സിനിമ വീഡിയോയിൽ കാണുന്ന തിരക്കിലായിരുന്നു. ഇടക്കിടക്ക് ഇംഗ്ലീഷിൽ കുട്ടികൾക്കു ചില നിർദ്ദേശങ്ങൾ നൽകിയതൊഴിച്ചാൽ കുട്ടികൾ സഹയാത്രക്കാർക്കുണ്ടാക്കുന്ന അസൗകര്യമോ അവരുടെ അതിരു കടന്ന കളിയാവേശം കാരണം അവർക്കുണ്ടാകാവുന്ന പരിക്കുകളെക്കുറിച്ചോ ഒന്നും Parents ശ്രദ്ധിച്ചിരുന്നില്ല. ഇവരെല്ലാം പലവിധ ആഹാര സാധനങ്ങൾ പലപ്പോഴായി കഴിച്ചു, അവസാനം ഇറങ്ങാൻ സമയത്ത് ബാക്കിയുണ്ടായിരുന്ന ആഹാരസാധനങ്ങളും കഴിച്ചു തീർത്ത്, അതിന്റെയെല്ലാം കവറുകളും ബോട്ടിലുകളും അവിടെയെല്ലാം വാരി വിതറി ഇറങ്ങിപ്പോകുകയും ചെയ്തു.

മുട്ടിന് താഴെ നിൽക്കുന്ന നിക്കറും അവിടെയും ഇവിടെയും കീറിയ ജീൻസും ഇംഗ്ലീഷ് സംസാര വുമൊക്കെ നല്ലതു തന്നെ. ഒരു modern look കിട്ടും. പക്ഷേ ഇതോടൊപ്പം നല്ല സംസ്ക്കാരവും വേണം. ഇല്ലെങ്കിൽ അകം പൊള്ളയും പുറം ഗംഭീരവുമായ മനുഷ്യർ മാത്രമായിത്തീരും. അടുത്ത തലമുറയെയെങ്കിലും ഇങ്ങിനെയാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതൊക്കെ, നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യരെ കണ്ടു പഠിക്കാവുന്നതേയുള്ളൂ. അവരുടെ പുറം മാത്രമല്ല അകവും ഗംഭീരമാണ്.


May 23

തത്വവിചാരമാണ്, താല്പര്യമില്ലാത്തവർ വിട്ടേക്കുക!

'ജീവിക്കുക' എന്നതിനർത്ഥം ജന്മനാ ലഭിച്ചിട്ടുള്ള കഴിവുകളും സമൂഹത്തിൽ നിന്നും സ്വയം ആർജ്ജിക്കുന്ന കഴിവുകളും ഉപയോഗിച്ച് ഈ ലോകത്തിൽ സ്വതന്ത്രമായി കർമ്മം ചെയ്തു കഴിയുക എന്നാണർത്ഥമാക്കുന്നതെങ്കിൽ നമ്മളിൽ പലരും ജീവിക്കുന്നവരല്ല എന്നു പറയേണ്ടി വരും. എന്ത് അസംബന്ധമാണീപ്പറയുന്നതെന്നു തോന്നാം. പക്ഷെ സത്യം അതാണ്‌. അമ്മയുടെ ഉദരത്തിൽ നിന്നും പിറന്നു വീഴുന്നതു തന്നെ ഏതെങ്കിലും ഒരു രാജ്യത്തിലെ ഒരു മതത്തിലെ ഒരു പ്രത്യേക ജാതിയിലേക്കാണ്. മനുഷ്യനെന്നുള്ള സ്വാതന്ത്ര്യം പകുതിയും അതോടെ പോയിക്കിട്ടി. മതവും ജാതിയും കെട്ടി ഉയർത്തിയിരിക്കുന്ന വൻമതിലിനുള്ളിൽ കിടന്നുള്ള കളിയേ ഇനി നടക്കൂ. ശരി, പകുതിയായാലും ഉള്ള സ്വാതന്ത്ര്യത്തിൽ സ്വന്തം മതം അനുശാസിക്കുന്ന നല്ല കാര്യങ്ങൾ, മനസ്സാക്ഷി പറയുന്നതിനനുസരിച്ചു ചെയ്തു ജീവിക്കാം എന്നു ചിന്തിച്ചാലോ, അതു നടപ്പുള്ള കാര്യമല്ല. മതഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ചു ജീവിക്കാൻ ശ്രമിച്ചാൽ സമുദായത്തിൽ ഒറ്റപ്പെടും എന്നതു തീർച്ച. നിസ്വാർത്ഥരായ വലിയ മനുഷ്യർ എഴുതിവച്ചിട്ടുള്ള നല്ല കാര്യങ്ങളെ സ്വന്തം താൽപ്പര്യസംരക്ഷണത്തിനായി ചെറിയ മനുഷ്യർ അപഗ്രഥിച്ചുണ്ടാക്കിയിട്ടുള്ള മതബോധത്തിൽ നിങ്ങൾ ജീവിച്ചേ മതിയാകൂ. ഇതോടെ മനുഷ്യനെന്ന സ്വാതന്ത്ര്യം നാലിലൊന്നായി ചുരുങ്ങി. ശരി, ബാക്കിയുള്ള അൽപ്പസ്വൽപ്പം സ്വാതന്ത്ര്യമെങ്കിലും അനുഭവിച്ചു 'ജീവിക്കാം' എന്നു ചിന്തിച്ചു സ്വന്തം കുടുംബത്തിലേക്കു തിരിഞ്ഞാലോ, അവിടെയും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഭാര്യയും ഭർത്താവും കുട്ടികളും സകലമാന ബന്ധുക്കളും നാട്ടുകാരും നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു നിയന്ത്രിച്ചുകൊണ്ടിരിക്കും. എതിർക്കാൻ പോയാൽ കുടുംബത്തിൽ ഒറ്റപ്പെടും. ഇനി ജോലി സ്ഥലത്തു ചെന്നാലോ, സ്വശരീരം ഒഴിച്ചു ബാക്കിയുള്ളതെല്ലാം സംവിധാനത്തിന്റെയും ബോസിന്റെയും കൈപ്പിടിയിലായിരിക്കും; മറിച്ചാണെന്നാണ് പലരും ചിന്തിക്കുന്നതെങ്കിലും! സ്വാതന്ത്ര്യം ഉപയോഗിക്കാൻ ശ്രമിച്ചാൽ എപ്പോൾ വെളിയിലായെന്നു ചോദിച്ചാൽ മതി! ശരി, എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയിലോ, ആത്മീയ-കലാ-സാംസ്കാരിക സംഘടനയിലോ, പൊതുജനസേവന സംഘടനയിലോ ചേർന്നു സമൂഹത്തിനു ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാം എന്നു വിചാരിച്ചാലോ; ചെന്നവസാനിക്കുക കുറെ സ്വാർത്ഥമോഹങ്ങളുടെ കൂടാരത്തിലായിരിക്കും; അവിടെ ബന്ധനസ്ഥനായി, മനസ്സാക്ഷിക്കെതിരായി ആർക്കൊക്കെയോ വേണ്ടി ജയ് വിളിക്കുന്നതിൽ ജന്മം ഒടുങ്ങും. ഇതോടെ മനുഷ്യനെന്നുള്ള സ്വാതന്ത്ര്യം ഏതാണ്ടു മുഴുവൻ തന്നെ തീർന്നുവെന്നു പറയാം.

യഥാർത്ഥത്തിൽ നമ്മൾ സ്വതന്ത്രരാണോ? പാരതന്ത്ര്യത്തെ സ്വാതന്ത്യമെന്നു കരുതി ജീവിക്കയല്ലേ നമ്മളിലേറെപ്പേരും ചെയ്യുന്നത്? ഈ പാരതന്ത്യത്തിൽ നിന്നും മനുഷ്യജന്മത്തിന്റെ ശുഭ്രമായ സ്വാതന്ത്ര്യത്തിലേക്കെത്തിച്ചേർന്നു 'ജീവിക്കുന്ന' അവസ്ഥയെയാണ് ആത്മീയഭാഷയിൽ മോക്ഷം, മുക്തി എന്നൊക്കെ പറയുന്നത്. സ്വതന്ത്ര മനുഷ്യരുടെ വാസസ്ഥലമാണ് സ്വർഗ്ഗം. സ്വാതന്ത്ര്യവും പാരതന്ത്ര്യവും എല്ലാം മനസ്സിന്റെ സൃഷ്ട്ടികളാണെന്നതിനാൽ, മനോനിയന്ത്രണത്തിലൂടെ ഈ സ്വർഗ്ഗം മനുഷ്യർക്കു പ്രാപിക്കാവുന്നതേയുള്ളുതാനും.

May 24

കഴിഞ്ഞ വർഷം എതാണ്ടിതേ സമയത്താണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തിയെ കഥാപാത്രമാക്കി ഞാനൊരു ആക്ഷേപഹാസ്യം രചിച്ചത്. അതോടെ ക്ഷുദ്രജീവികളുടെയല്ലാം അന്ത്യം സംഭവിച്ച് നാടു നന്നായിക്കൊള്ളും എന്നായിരുന്നു ശുദ്ധ ഹൃദയനായ എന്റെ ചിന്ത! എന്നാലിപ്പോൾ കേൾക്കുന്നു 'നിപ്പാ' അതിന്റെ സംഹാരതാണ്ഡവം തുടങ്ങിയെന്ന്. ഡെങ്കിയെപ്പോലെ നിപ്പാപ്പനിയും വളരാൻ പരിസരശുചിത്വക്കുറവു കാരണമാകും എന്ന് ഒരു ആരോഗ്യ വിദഗ്ദ്ധൻ ഇന്നത്തെ പത്രത്തിൽ എഴുതിക്കണ്ടു. പനി വിളയാട്ടത്തിന്റെ പെരുമഴക്കാലം വരുന്നതേയുള്ളൂ. അതിനു മുമ്പേ സാഹചര്യം ഇതാണെങ്കിൽ എന്താകും നമ്മുടെ സ്ഥിതി? പുഴുവും പൂച്ചിയും പഠിപ്പിച്ചാലേ പ്രബുദ്ധരായ നമ്മൾ മലയാളികൾ പാഠം പഠിക്കുകയുള്ളൂ എന്നു വരുന്നത് കഷ്ടമല്ലേ?

May 30

രാവിലെ പത്രം കിട്ടിയില്ല. അതു കൊണ്ട് മൊബൈലിൽ നേരത്തേ വന്നു കിടന്ന ചില വീഡിയോ ക്ലിപ്പുകൾ ഒന്നു ശ്രദ്ധിച്ചു. ചാനൽ ചർച്ചയിൽ ആരോഗ്യ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഒരു ഡോക്ടർ സംസാരിക്കുന്നത് കേട്ടു; ക്യാൻസറടക്കം മലയാളികൾ ഇന്നനുഭവിക്കുന്ന പല രോഗങ്ങളുടെയും കാരണം തേടിപ്പോയാൽ ചെന്നെത്തുക നമ്മുടെ അശാസ്ത്രീയമായ ഭക്ഷണരീതിയിലായിരിക്കുമത്രെ! മലയാളിയുടെ തനതു ഭക്ഷണമായ brown rice-കപ്പ-മീനിന്റെ സ്ഥാനം white rice-പൊറോട്ട-ചിക്കൻ എടുത്തതോടെ എട്ടു വയസ്സുള്ള പെൺകുട്ടികളിൽപ്പോലും സ്തനാർബുദവും അതുപോലെ പണ്ടെങ്ങും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന പല മാരകരോഗങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്രേ. കേരളത്തിന്റെ രോഗം വരുന്ന വഴി വായിലൂടെയും വൃത്തിഹീനതയിലൂടെയുമാണ്. അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്; 'മാറ്റമുണ്ടാകണമെങ്കിൽ അതു മനസ്സിൽ നിന്നും തുടങ്ങണം'. അതേ, എല്ലാം നിയന്ത്രിക്കുന്നത് ഈ മനസ്സാണ്. അതിനെ നിയന്ത്രിക്കാൻ പഠിച്ചില്ലെങ്കിൽ അതു നമ്മെ നിയന്ത്രിച്ച് എല്ലാം അവതാളത്തിലാക്കും. മനസ്സിനെ നിയന്ത്രിക്കുന്ന കലയാണ് ആത്മവിദ്യ. തവിടുകലർന്ന നല്ല ചോറിനൊടൊപ്പം അതും ദൂരേക്ക് വലിച്ചെറിഞ്ഞതാണ് നമ്മുടെ ഇന്നത്തെ രോഗാവസ്ഥകൾക്കും അസമാധാനത്തിനുമെല്ലാം കാരണം.

June 2

രണ്ടു മാസത്തിനു മുൻപു വിഷു വന്നപ്പോൾ കരഞ്ഞു പറഞ്ഞു നോക്കി; എന്റെ കൊന്നേ, ഒരു കതിർ പൂവെങ്കിലും തരണേ, കണി കാണാനാ'. കേട്ട ഭാവം നടിച്ചില്ല, പൂവും തന്നില്ല. ഇപ്പം ദേണ്ടെ, ആറാട്ടും കഴിഞ്ഞ് ആനേം പോയിക്കഴിഞ്ഞപ്പോൾ പൂത്തുലഞ്ഞങ്ങനെ നിൽക്കുന്നു. ആർക്കു വേണം നിന്റെ വൈകി വന്ന ഈ മഞ്ഞച്ചിരി? എന്നൊക്കെ ചിന്തിച്ചു പോയെങ്കിലും ഉള്ളതു പറയാമേ, മനസ്സുനിറയെ സന്തോഷമേ ഉള്ളൂ. എന്റെ കൈ കൊണ്ടു നട്ടു വെള്ളമൊഴിച്ചു വളർത്തിയ എന്റെ കൊന്നയാണു് ഇങ്ങനെ പൂത്തുല്ലസിച്ച് മന്ദഹാസം തൂകി നിൽക്കുന്നത്. ആനന്ദലബ്ദിക്കിനിയെന്തു വേണം?

June 3

അമ്പലത്തിൽ പോയി നെറ്റിയിൽ കുറിയുമിട്ടാൽ മതേതരനല്ലാതായി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സാദ്ധ്യത മങ്ങുമത്രേ. സംസ്ക്കാരം പോയാലെന്ത്; ജയമാണല്ലോ പ്രധാനം? അപ്പോൾ ജയിക്കാൻ പാകത്തിൽ മതേതരനായി ജീവിച്ചേ മതിയാകൂ. രണ്ടും കൂടി നടക്കുന്ന കാര്യമല്ല. അപ്പോ, ന്നാ, അമ്പലവും കുറിയും കളഞ്ഞേക്കാം. അമ്പലത്തീപ്പോണം എന്ന് നിർബ്ബന്ധമുള്ളവർ, കള്ളുഷാപ്പിൽ പോകുന്ന പോലെ തലയിൽ മുണ്ടോ മറ്റോ ഇട്ട് മുഖമാസകലം മറച്ചു പോകാൻ ശ്രദ്ധിച്ചാൽ മതി. അതും അർദ്ധരാത്രിയിലായാൽ നന്ന്; മറ്റുള്ളവരുടെ മുമ്പിൽ അങ്ങിനെ മികച്ച മതേതരനാകാം. ആർക്കും കാണാവുന്ന കുറിയ്ക്കു പകരം മറ്റു വല്ലതും കണ്ടു പിടിക്കാനൊക്കുമോ എന്നു ഞാനൊന്നു നോക്കട്ടെ.
(അഭിപ്രായം പറയുന്നതിൽ പക്വത പാലിക്കണം എന്നഭ്യർത്ഥിക്കുന്നു)

June 4

ഇന്നു ലോക പരിസ്ഥിതി ദിനത്തിൽ എനിക്കു വളരെ പരിചയമുള്ള ഒരു ഗ്രാമക്കാഴ്ചയാണ് ' മനോരമ' യുടെ ആദ്യ താളിൽ കൊടുത്തിരിക്കുന്നത്. തീറ്റയുമായി വരുന്ന അമ്മക്കിളിയെ കാത്ത് കുഞ്ഞുവായും തുറന്ന് മരപ്പൊത്തിലിരിക്കുന്ന കുഞ്ഞു മൈനക്കിളി. കിളിക്കുഞ്ഞിനെ മരപ്പൊത്തിൽ നിന്നുമെടുത്ത്, പാലും ബിസ്ക്കറ്റും നൽകി വളർത്തിയെടുക്കുക എന്നതായിരുന്ന കുട്ടിക്കാലത്തെ എനിക്കേറ്റം ഇഷ്ടമായിരുന്ന കാര്യം. ഞാനെഴുതിയ 'ബാല്യ സ്മരണകൾ' എന്ന കവിതയിലെ ചില വരികൾ തന്നെ എന്റെയീ ഇഷ്ടവിഷയത്തെക്കുറിച്ചായിരുന്നു.

"തത്തക്കിളിയെ പിടിക്കാൻ സതീർത്ഥ്യനുമൊത്തു
നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും

പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും"..........

ഇങ്ങിനെയുള്ള ഗ്രാമഭംഗികൾ വരും തലമുറയ്ക്കു കാണാനായിട്ടെങ്കിലും അല്പം പച്ചപ്പീ ഭൂമിയിൽ നമുക്കു നിലനിർത്താം. മരങ്ങളും കിളികളും മൃഗങ്ങളും മനുഷ്യരും എല്ലാം സ്നേഹഭാവത്തോടെ കഴിയുന്നതാകട്ടെ നമ്മുടെ ഭൂമി.

June 5

പ്രശസ്ത മലയാള ഭാഷാ പണ്ഡിതനായ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ നിര്യാതനായി. മലയാള ഭാഷയ്ക്കു മികച്ച സംഭാവനകൾ നൽകി മൺമറഞ്ഞ പത്മന സാറിന്റെ വിയോഗം ഭാഷാ സ്നേഹികൾക്ക് വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കൃതികളിൽ വളരെ മികവു പുലർത്തി നിൽക്കുന്ന കൃതിയാണ് 'ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥ: കൈരളീ വ്യാഖ്യാനം'. എന്റെ നളചരിത പഠനങ്ങളിൽ എന്നെ വളരെ ആകർഷിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണിത്, പ്രത്യേകിച്ചും ആട്ടക്കഥയുടെ ഭാഷാപരമായ വിശകലനങ്ങളിൽ. പ്രൊഫ. പന്മന സാറിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ബന്ധു മിത്രാദികൾക്കും ഭാഷാ സ്നേഹികൾക്കും ഒപ്പം ഞാനും ചേരുന്നു. പ്രണാമം.

June 8

രാവിലെ നാട്ടിലോട്ടു ഫോൺ ചെയ്തപ്പോൾ ചേച്ചി പറഞ്ഞു; ഇവിടെ നിപ്പായും ഡെങ്കിയും ഒക്കെ കാരണം കൊച്ചുമക്കൾക്കു പഴങ്ങളും ചോക്കളേറ്റുമൊക്കെ വാങ്ങി കൊടുക്കാതിരിക്കുവാ. പിള്ളേരെ ഒരു മാതിരിയൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിരിക്കയായിരുന്നു; പക്ഷേ മിനിഞ്ഞാന്നു മുതൽ മറ്റൊരു ശല്യം തുടങ്ങിയിരിക്കുവാ. 'ആപ്പിളും ചോക്കളേറ്റും മേടിച്ചു തരുത്തില്ലെങ്കിൽ വേണ്ടാ, ഒരു രാജ്യസഭാ സീറ്റെങ്കിലും മേടിച്ചു താ' എന്നാ ഇപ്പഴത്തെ ഡിമാൻഡു്. 'മക്കളേ, നിങ്ങളു വിചാരിക്കുന്ന പോലെ മേടിക്കാൻ കിട്ടുന്ന സാധനമൊന്നുമല്ല അത്, രാജ്യത്തെ സേവിക്കാനുള്ള വലിയ കാര്യമാ അത്.... നിങ്ങക്കിപ്പം പറഞ്ഞാ മനസ്സിലാകത്തില്ല...' എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി. പക്ഷേ അവമ്മാരുണ്ടോ വിടുന്നു?ചോദ്യം ഉടനെ വന്നു,' അമ്മൂമ്മ പറഞ്ഞ ഈ വല്യകാരത്തിനെന്തിനാ വെള്ളയുടുപ്പിട്ട അങ്കിളന്മാരെല്ലാം കൂടി ടിവിയിൽ കിടന്നു ഞങ്ങൾ ചോക്കളേറ്റിനു വഴക്കുണ്ടാക്കുന്ന പോലെ വഴക്കു കൂടുന്നത്? അപ്പം അമ്മൂമ്മ കള്ളം പറയുവാ. ഒരു രാജ്യസഭാ സീറ്റ് ഞങ്ങക്കും മേടിച്ചു താ അമ്മുമ്മേ?'.

'മോഹനാ, എന്തു പറഞ്ഞിപ്പിള്ളേരെ സമാധാനിപ്പിക്കും? എന്തെങ്കിലും ഒരു വഴി പറഞ്ഞു താ'

'ഇപ്പം ആകെ ഒരു സീറ്റല്ലേയുള്ളൂ? അടുത്ത പ്രാവശ്യം മേടിച്ചു തരാം എന്നു പറഞ്ഞു രക്ഷപെടുന്നതാ ബുദ്ധി'. ഞാനെന്റെ വിദഗ്ദാഭിപ്രായം നൽകി.

ഇപ്പഴത്തെ പിള്ളേരടെ ഒരു കാര്യമേ?

June 12

ലോകം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന Trump-Kim കൂടിക്കാഴ്ച ഇന്നു രാവിലെ സിംഗപ്പൂരിൽ നടന്നു കഴിഞ്ഞു. വളരെ ഊഷ്മളമായ ഒരു കൂടിക്കാഴ്ചയാണെന്ന് രണ്ടു നേതാക്കളും പറഞ്ഞതൊഴിച്ചാൽ മറ്റ് പ്രധാന തീരുമാനങ്ങളൊന്നും ഈ മീറ്റിങ്ങിൽ ഉണ്ടായിട്ടില്ല എന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേക്കാലമായി നിരന്തരം പോർവിളി നടത്തിക്കൊണ്ടിരുന്ന രണ്ടു ആണവരാഷ്ട്ര നേതാക്കൾ പരസ്പരം കൈ കൊടുത്ത് ഒരു മേശക്കിരുവശവുമിരുന്നു ചർച്ച ചെയ്യാൻ മനസ്സു കാണിച്ചു എന്നത് ലോകസമാധാനം ആഗ്രഹിക്കുന്ന മനുഷ്യർക്കെല്ലാം ആശ്വാസകരമായ ഒരനുഭവം തന്നെയാണ്. മുൻകാല അനുഭവങ്ങൾ വച്ചു നോക്കിയാൽ ഈ രണ്ടു നേതാക്കളും പറയുന്നതു് എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്നു പറയാൻ കഴിയില്ലയെങ്കിലും ഇതോടെ ലോകം കൂടുതൽ സമാധാനപരമായ അന്തരീക്ഷത്തിലേക്കു നീങ്ങട്ടേ എന്നു നമുക്കെല്ലാം ആശിക്കാം.

June 17

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വീട്ടുജോലികളും അതുപോലെ 'വൈറ്റ് കോളർ ജോബ'ല്ലാത്ത ജോലികളും ചെയ്യാൻ ആളെ കിട്ടാനില്ല എന്നതാണു്. പക്ഷേ, ഇന്നത്തെ പത്രം വായിക്കൂമ്പോഴാ മനസ്സിലായത്, ഇപ്പറഞ്ഞത് സാധാരണ ജനങ്ങളുടെ കാര്യമാണ്, രാഷ്ട്രീയക്കാരുടെ യോ പോലീസുകാരുടെയൊ ഒന്നും പ്രശ്നമല്ലെന്ന്. സീനിയർ ഓഫീസറുടെ വീട്ടിൽ അടുക്കള വേല ചെയ്യാനും പട്ടിയെ കുളിപ്പിക്കാനും ഭാര്യമാരേം മക്കളേം അവർക്കിഷ്ടമുള്ളിടത്തൊക്കെ കൊണ്ടുപോകാനുമൊക്കെയായി ഒരു പോലീസ് പട തന്നെ ഉണ്ടാകുമത്രേ! പോലീസുകാർ ചെയ്യേണ്ട ബുദ്ധിമുട്ടുള്ള ജോലി ഒന്നും ചെയ്യാതെ സാമാന്യം സുഖകരമായി ജീവിതം പോയിക്കിട്ടുന്നമെന്നതിനാൽ ഇതിലൊന്നുമാർക്കും വലിയ പരാതിയൊന്നും ഉണ്ടാകാറുമില്ല. ഒരു മാസം 8 കോടി രൂപയാണത്രേ പൊതുഖജനാവിന് ഇങ്ങനെ നഷ്ടമാകുന്നതു്.

എന്റെ മോന് ഐ.പി.എസുകാരനാകാനാണ് ആഗ്രഹം. എനിക്കതിൽ വലിയ താല്പര്യമില്ലാതിരിക്കയായിരുന്നു. ഇന്നു പേപ്പർ വായിച്ചതോടെ ആ ഇഷ്ടക്കേടങ്ങു മാറിക്കിട്ടി. വീട്ടിൽ നാലഞ്ചു പോലീസുകാരെ ജോലിക്കു കിട്ടുമെങ്കിൽ പുളിക്കുമോ? എന്റെ ശിഷ്ടകാലം കുശാലായങ്ങു പോയിക്കിട്ടുമാരുന്നു!

June 21

'ഇന്നലെ ഒരു വലിയ ഭാഗ്യമുണ്ടായി. പത്തു വയസ്സോളം പ്രായം വരുന്ന നല്ലൊരു അതിഥിയെ പിടിക്കാൻ കഴിഞ്ഞു; ഒരു രാജവെമ്പാലയെ. എനിക്കു പിടിക്കാൻ കഴിഞ്ഞ143-മത്തെ രാജവെമ്പാലയായിരുന്നു അത്'. വാവ സുരേഷിപ്പോൾ ടിവിയിൽ പറഞ്ഞു കേട്ടതാണു്. രാജവെമ്പാലയെ പിടിച്ചു രക്ഷിക്കാൻ കഴിഞ്ഞു എന്നു പറയുമ്പോൾ ആ മനുഷ്യന്റെ മുഖത്തു കണ്ടത് സന്തോഷവും സംതൃപ്തിയുമാണ്. പാമ്പിനെ ആ പേരു വിളിക്കാതെ 'അതിഥി' എന്നു മാത്രമേ വാവ വിളിക്കാറുള്ളു. പാമ്പു 'ചത്തു' എന്നല്ല 'മരണമടഞ്ഞു' എന്നു ബഹുമാനപുരസ്സരം പറയുന്ന ഒരു ജന്തുസ്നേഹി. ഓരോ പാമ്പിനെ കൈകാര്യം ചെയ്യുമ്പോഴും സുരേഷ് കാണിക്കുന്ന വാത്സല്യവും കരുതലും ഒന്നു വേറെ തന്നെയാണ്. ആർക്കെന്തു സംഭവിക്കും എന്നതെനിക്കറിയണ്ട, എന്റെ കാര്യം സാധിച്ചു കിട്ടണം എന്ന സ്വാർത്ഥ ചിന്തയിൽ മാത്രം അഭിരമിച്ച് സമൂഹത്തിനാകെ ദോഷം വരുത്തിവച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുടെ ഇടയിലാണ് ആർക്കും വേണ്ടാത്ത സാധു ജീവികളെ രക്ഷിച്ചു കൊണ്ട്, സ്വന്തം ജീവനെ പണയം വച്ചു കൊണ്ട്, ആരിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കാതെ, ഇതുപോലൊരു മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിക്കുന്നത്. ഇതൊരു വലിയ കാര്യം തന്നെയാണു്. അപകടമൊന്നും സംഭവിക്കാതെ തന്റെ ഇഷ്ടകർമ്മം നിർവ്വഹിച്ചു ജീവിക്കാൻ ഈ സാധു മനുഷ്യനു കഴിയട്ടേ എന്നു പ്രാർത്ഥിക്കുന്നു.

June 22

നമ്മുടെ പോലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളിൽ നിലനിൽക്കുന്ന 'സല്യൂട്ട് തന്നെ നിർത്താറായി' എന്ന ശീർഷകത്തിൽ ഡോ.ബി.അശോക് (സംസ്ഥാന പാർലമെന്ററി കാര്യ സെക്രട്ടറി) ഇന്നത്തെ 'മലയാള മനോരമ' ചെന്നൈ എഡിഷനിൽ എഴുതിയിട്ടുള്ള കുറിപ്പിലെ ഒരു വാചകം ശ്രദ്ധേയമാണ്. വാചകമിതാണ്; "കൊളോണിയൽ പാരമ്പര്യം, കൊളോണിയൽ രാജ്യങ്ങളാകെ ഉപേക്ഷിച്ചിട്ടും, നമ്മുടെ സൗകര്യപ്രദമായ വർണ്ണാശ്രമ ധർമ്മ വ്യവസ്ഥയുടെ ഭാഗമാക്കി വിളക്കിച്ചേർത്തതിന്റെ ഫലമാണ് ഇപ്പോൾ മുന്നിൽക്കാണുന്ന പലതും". വളരെ ശരിയും പ്രസക്തവുമായ ഒരു പ്രസ്താവമാണിത്. ഇവിടെ വന്നു ഭരിച്ച വിദേശീയരെല്ലാം അവരുടെ പഴയ അധമ സംസ്ക്കാരത്തെ തള്ളിപ്പറഞ്ഞു മുന്നേറുമ്പോൾ, നമ്മളോ അടിമത്വത്തെ ആവേശപൂർവ്വം വാരിപ്പുണരുകയാണ്. നമ്മുടെ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ചെയ്തികളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ ഈ master- slave സംസ്കാരം മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ രാഷ്ട്രീയത്തിലും ഭരണതലങ്ങളിലും പ്രവൃത്തി മേഖലകളിലുമെല്ലാം തന്നെ ഈ ഉച്ചനീചത്വത്തിന് റ മുദ്രകൾ വളരെ പ്രകടമാണ്. വളരെ മാന്യമായി പുറത്തു പെരുമാറുമ്പോഴും അകത്ത് ഈ ചെകുത്താൻ സർവ്വശക്തിയുമാർജ്ജിച്ചു പ്രവർത്തിക്കുന്നതിന്റെ ബഹിർസ്ഫുരണമാണ് സമൂഹത്തെയാകെ ഗ്രസിച്ചു നിൽക്കുന്ന നമ്മുടെ കാപട്യ സ്വഭാവം. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു തടസ്സം നിൽക്കുന്ന ഏറ്റവും വലിയ കാരണം ഇതു തന്നെയാണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, നൂറ്റാണ്ടുകളായി ഭാരതീയന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണിത്. അതത്ര വേഗം മാറിപ്പോകുന്നതല്ല. വിദ്യാഭ്യാസത്തിലൂടെയും അറിവിലൂടെയും ബോധപൂർവ്വമായ ചിന്തയിലൂടെയും മെല്ലെ മെല്ലെയെങ്കിലും ഈ ശാപത്തിൽ നിന്നും മോചനം ലഭിക്കുമെന്നു പലരും പ്രതീക്ഷിരുന്നെങ്കിലും സമകാലിക സാമൂഹിക സംഭവങ്ങൾ കാണിക്കുന്നത് അതൊരാഗ്രഹം മാത്രമായി ഇന്നും നിലനിൽക്കുന്നു എന്ന സത്യമാണ്. ബോധസ്വരൂപമാണ് മനുഷ്യൻ എന്നു പഠിപ്പിച്ച മഹനീയ സംസ്കാരത്തെയാണ് ഈ അബോധം വിഴുങ്ങുന്നതെന്നു കാണുന്നതാണ് ഏറെ ഖേദകരം.

June 25

വാർത്തകൾ വായിക്കുമ്പോൾ ഇപ്പോഴത്തെ പോലീസ് കേസുകളുടെ ഒരു പൊതു സ്വഭാവം വ്യക്തമാകുന്നുണ്ടു്. തന്നോട് അതിക്രമം കാണിച്ചുവെന്നാരോപിച്ച് ഒരാൾ മറ്റൊരാളിനെതിരെ പോലീസിൽ പരാതിപ്പെടുന്നു. ഉടൻ തന്നെ കേസിലെ പ്രതി വാദിക്കെതിരെയും ഒരു പരാതി കൊടുക്കുന്നു. രണ്ടും വാർത്താ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇങ്ങനെ കുറേ ദിവസം പോയിക്കിട്ടും. അതിക്രമത്തിനിരയായ ആദ്യവാദിയോട് കേസ് ഒതുക്കി തീർക്കുന്നതാണു് നല്ലതെന്നു പോലീസ് ഉപദേശിക്കുന്നു. ഇല്ലെങ്കിൽ വാദി പ്രതിയാകുന്ന സാഹചര്യം ഉണ്ടാകുമത്രേ; പ്രത്യേകിച്ചും സമൂഹത്തിൽ പിടിപാടുള്ളവരുടെ പേരിലാണ് കേസെങ്കിൽ. കേസ് കൈവിട്ടു പോയി താൻ നാളെ അകത്താകാം എന്ന ഭയത്താൽ യഥാർത്ഥത്തിൽ അതിക്രമത്തിനിരയായ ആദ്യ വാദി കേസു പിൻവലിക്കുന്നു. അടി കിട്ടിയത് മിച്ചം, പക്ഷേ സ്വന്തം തടിയെങ്കിലും രക്ഷിക്കാനായല്ലോ എന്ന സമാധാനത്തിൽ വാദി നിർവൃതിയടയുന്നതോടെ സംഭവത്തിനു തിരശ്ശീല വീഴുകയും ചെയ്യുന്നു.

മഹാത്മാഗാന്ധിയുടെ നാട്ടിലെ ഈ സമാധാന പ്രക്രിയ സ്വാഗതാർഹം തന്നെ. പക്ഷേ നീതി നിർവ്വഹണം എന്ന കാര്യം നടക്കുന്നുണ്ടോ? ഇങ്ങനെ ഭായി ഭായിയായി സമാധാനിക്കാനായിരുന്നെങ്കിൽ എന്തിനാണ് പിന്നെ കേസ് കൊടുക്കുന്നത്? പൊതു ഖജനാവിലെ എത്രമാത്രം പണമാണ്‌ ഇങ്ങനെയുള്ള പോലീസ് നാടകങ്ങൾക്കു വേണ്ടി നമ്മൾ കളഞ്ഞു കളിക്കുന്നത്? വാർത്താമാദ്ധ്യമങ്ങൾക്കു കുറെ നാൾ ഗുണമുണ്ടായി എന്നതല്ലാതെ ഇതുകൊണ്ടൊക്കെ നാടിനും പൊതുജനത്തിനും എന്തു ഗുണമാണുണ്ടാകുന്നത്?

June 28

കഴിഞ്ഞ മൂന്നു നാലു വർഷങ്ങളായി തുടർച്ചയായി ഫേസ്ബുക്കിൽ എഴുതിക്കൊണ്ടിരിക്കുന്നയാളാണ് ഞാൻ. കലാ-സാംസ്കാരിക-ആത്മീയ-സാമൂഹികവിഷയങ്ങളാണ് എന്റെ പോസ്റ്റുകൾ കൂടുതലിലും വിഷയമായിട്ടുള്ളത്. സാമൂഹികാവബോധമാണ് ലക്ഷ്യമാക്കുന്നതെന്നതിനാൽ എഴുത്തുകൾ എല്ലാം തന്നെ 'പബ്ലിക്' ആയിട്ടാണ് പോസ്റ്റ് ചെയ്യാറുള്ളതും. അയ്യായിരത്തിനടുത്തു വരുന്ന സുഹൃത്തുക്കളും പബ്ലിക്കും ചേരുന്ന സാമാന്യം ഭേദപ്പെട്ട ഈ പൊതുസമൂഹം, കേരളീയ സമൂഹത്തിന്റെ തന്നെ ചെറിയൊരു പരിഛേദമാകാം എന്നതിനാൽ വായനക്കാർ എന്റെ പോസ്റ്റുകളോട് പ്രതികരിക്കുന്ന രീതി വിശകലനം ചെയ്യാനൊരു കൗതുകം തോന്നി. വ്യക്തിപരമായതും സാമൂഹിക പ്രസക്തി തീരെയില്ലാത്തതുമായ പോസ്റ്റുകൾ ആളുകൾക്ക് വളരെ ഇഷ്ട്ടപ്പെട്ടെന്നു തോന്നുന്നു. രാഷ്ട്രീയം ഞാൻ ചർച്ച ചെയ്യാറില്ലെങ്കിലും, രാഷ്ട്രീയ ചുവയുണ്ടെന്നു വായനക്കാർക്കു തോന്നിയ പോസ്റ്റുകളോടുള്ള പ്രതികരണം ഗംഭീരമായിരുന്നു. സാമൂഹിക പ്രതിബദ്ധതയിലല്ല, ആരോപണപ്രത്യാരോപണങ്ങളിലായിരുന്നു പക്ഷേ കൂടുതൽ പേരും താൽപ്പര്യം കാണിച്ചത്‌. വളരെ പ്രസക്തിയുള്ള സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രതികരണം വളരെ കുറഞ്ഞു കണ്ടു. എണ്ണം കുറവായിരുന്നെങ്കിലും പ്രതികരണങ്ങളുടെ 'വണ്ണം' ഈ കാറ്റഗറിയിൽ കൂടുതലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

സാമൂഹിക വിഷയങ്ങളോടു വ്യക്തികൾക്കുണ്ടാകേണ്ട പ്രതികരണശേഷി കുറയുന്നത് സമൂഹത്തിനു ഗുണകരമായ കാര്യമല്ല. സർക്കാരിനെയും സംവിധാനങ്ങളെയും പഴി പറഞ്ഞു സമയം കളയുന്നതിലും നന്ന്, സ്വയം ഊർജ്ജസ്വലരാകുക എന്നതു തന്നെയാണ്. ഉത്തിഷ്‌ഠത, ജാഗ്രത എന്നതാകട്ടേ നമ്മുടെ മനോഭാവം.

July 1

പരിണാമ പ്രക്രിയ വഴി മനുഷ്യജന്മത്തിനു ലഭിച്ച വരദാനമാണ് വിവേചനബുദ്ധി (discriminatory intellect). ഏതു കാര്യത്തെക്കുറിച്ചും യുക്തിപരമായ രീതിയിൽ, ലോജിക്കലായി ചിന്തിച്ചു തീരുമാനമെടുക്കാൻ മനുഷ്യന്റെ തലച്ചോറിനു കിട്ടിയ ഈ മഹാശക്തിയെ നിഷ്പ്രഭമാക്കുന്ന ഒന്നാണ് വിശ്വാസം. സൂര്യനെ മറയ്ക്കുന്ന കാർമേഘം, വെളിച്ചത്തെ മറച്ച് ഇരുട്ടു സൃഷ്ടിക്കുന്നതു പോലെ, മനുഷ്യമസ്തിഷ്ക്കത്തിലെ ചിന്താസൂര്യനു മുകളിൽ പതിക്കുന്ന വിശ്വാസത്തിന്റെ കറുത്ത കമ്പളം, മനുഷ്യബുദ്ധിയെ നിശ്ശേഷം ഇല്ലായ്മ ചെയ്ത് മനുഷ്യരെ ജന്തുതുല്യരാക്കുകയാണു ചെയ്യുന്നത്.

ഇതിപ്പോൾ പറയാൻ ഒരു കാരണമുണ്ട്. അമ്മ മരിച്ചിട്ട് ഒരു വർഷമായ ഇന്നലെ ബലിതർപ്പണാദികൾക്കായി പോകുന്ന വഴി ചേച്ചിക്ക് ഛർദ്ദിയും മറ്റസ്വാസ്ഥ്യവും അനുഭവപ്പെട്ടു. വെളുപ്പിനു രണ്ടുമണിക്ക് എഴുന്നേറ്റു കുളിച്ച്, ആഹാരമൊന്നും കഴിക്കാതെ 120 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കാണു യാത്ര. മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആഹാരവും നിയന്ത്രിച്ച് ഉറക്കമിളച്ചാൽ ഇതൊക്കെ സ്വാഭാവികമായി സംഭവിക്കാവുന്നതാണ്. കൂടെയി രുന്നവരോടു ഞാൻ പറഞ്ഞു; ശരീരത്തിനെ ശിക്ഷിക്കുക എന്നതല്ല വൃതത്തിന്റെ ലക്ഷ്യം, മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. ആഹാരം കഴിക്കാതിരുന്നാൽ പ്രശ്നമില്ലാത്തവർ കഴിക്കാതിരിക്കട്ടെ; പക്ഷേ ഒരിഡ്ഡിലി കഴിച്ചാൽ ബലികർമ്മങ്ങളുടെ ഫലമില്ലാതാകും എന്നു ചിന്തിക്കുന്നതൊക്കെ ശുദ്ധ അസംബന്ധമാണ്.

മരിച്ചു പോയ അമ്മയേയോ അച്ഛനേയോ ബന്ധുവിനെയോ സ്നേഹബഹുമാനപുരസ്സരം ഓർക്കാനൊരു വേള എന്ന തരത്തിൽ ഈ ആചാരങ്ങളൊക്കെ നടക്കട്ടെ. അതിന്റെ യുക്തിയും ശാസ്ത്രീയതയുമൊന്നും ചിന്തിച്ചു തല പുണ്ണാക്കുന്നില്ല. മനോഭാവമാണ് പ്രധാനം. എല്ലാ വൃതങ്ങളുടെയും ലക്ഷ്യം മനോനിയന്ത്രണമാണ്. ഇതു മനസ്സിലാക്കുന്നതിനു പകരം മനുഷ്യർ ആചാരങ്ങളെ അണുവിട തെറ്റാതെ പാലിക്കാനാണു ശ്രമിക്കുന്നത്. ആചാരങ്ങൾ തെറ്റിയാൽ പാപം ഉണ്ടാകുമത്രേ! ഈ അന്ധവിശ്വാസത്തിൽ നിന്നും നമ്മൾ രക്ഷപെടേണ്ടതുണ്ട്.

July 3

ഹോമിയോപ്പതി ചികിത്സക്കും ഈശ്വരവിഷയത്തിനും തമ്മിൽ സാമ്യമുണ്ടെന്നാണെന്റെ നിരീക്ഷണം. അറിവുള്ളവർക്കും അറിവില്ലാത്തവർക്കും ഒരുപോലെ സാദ്ധ്യതകളുള്ള മേഖലയാണിതു രണ്ടും. ശാസ്ത്രീയമായ പഠനമൊന്നുമില്ലാതെ ആർക്കും ഷൈൻ ചെയ്യാവുന്ന ഇടം. ശരീരശാസ്ത്രമൊന്നും പഠിക്കാതെ തന്നെ, ഒരു 'മെറ്റീരിയ മെഡിക്ക' കയ്യിലുണ്ടെങ്കിൽ ഏതു മാറാരോഗവും ചികിത്സിച്ചു മാറ്റാമെന്നാണ് പല ഹോമിയോപ്പതി 'പ്രാക്ടീഷണറ'ന്മാരും (ഡോക്ടർമാർ അല്ല) തറപ്പിച്ചു പറയുന്നത്. കൈപ്പുണ്യമോ അനുഭവസമ്പത്തോ കൊണ്ട് ചിലപ്പോഴൊക്കെ ചികിത്സ ഫലിച്ചെന്നുമിരിക്കും. ഡോക്ടറല്ലാത്തതു കാരണം ഇനി ഫലിച്ചില്ലെങ്കിലും ആരും കുറ്റം പറയുകയുമില്ല. ഈശ്വര വിഷയത്തിന്റെ കാര്യവും ഏതാണ്ടിതുപോലെ തന്നെയാണ്. ആത്മീയാചാര്യനാകാൻ തത്വശാസ്ത്രങ്ങളിലുള്ള അറിവോ അവബോധമോ ഒന്നും തന്നെ വേണമെന്നില്ല. സാമാന്യം മതപരിചയവും അൽപ്പസ്വൽപ്പം ഭാവിപ്രവചനകഴിവും അല്ലറ ചില്ലറ ചെപ്പടിവിദ്യകളും പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും സംഭാഷണവും ഒക്കെയുണ്ടായാൽ മതി. ഈശ്വരനെ ഉള്ളം കയ്യിലെ രേഖപോലെ വ്യക്തമായറിയുന്ന ഇക്കൂട്ടർ, സ്വാർത്ഥമോഹസാക്ഷാത്ക്കാരം മാത്രം ജീവിതലക്ഷ്യമായിക്കണ്ടു, അതിനായി ഓടി നടക്കുന്ന ഭൂരിപക്ഷം മതവിശ്വാസികളുടെയും ആശ്രയകേന്ദ്രമാണ്. ഇത്തരക്കാരിൽ നിന്നും ആത്മീയത ഗ്രഹിച്ചിട്ടുള്ള മനുഷ്യരോട്, യഥാർത്ഥ ദൈവം ആരാണെന്നും എന്താണാ ദൈവം പറഞ്ഞിട്ടുള്ളതെന്നും, ആത്മീയശാസ്ത്രം ശരിക്കും ഗ്രഹിച്ചിട്ടുള്ള ഒരാചാര്യൻ പറഞ്ഞുകൊടുത്താൽ അതവർ വിശ്വസിക്കില്ല. അവരതിനെ പരിപൂർണ്ണമായി തള്ളിക്കളയും. അവരാഗ്രഹിക്കുന്ന ഈശ്വരനെ മുൻപിൽ പിടിച്ചു നിർത്തി, മോഹങ്ങളെല്ലാം സാധിപ്പിച്ചെടുക്കാൻ, ഈശ്വരനെ ശരിക്കും അറിയുന്ന പാവം ആചാര്യന്‌ സാധിക്കില്ലല്ലോ? അജ്ഞാനി വിഷയാനുഭവത്തിൽ ഉണർന്നിരിക്കുമ്പോൾ ജ്ഞാനിയായ മുനിക്കതു രാത്രിയാകുന്നു എന്നു ഭഗവത് ഗീത പറയുന്നതെത്ര ശരി!

July 4

കഴിഞ്ഞ രണ്ടാഴ്ചയായി യാത്രയോടു യാത്രയാണ്. അതു കൊണ്ട് മുഖപുസ്തകത്താളിൽ വല്ലതും കുറിച്ചിടാൻ സമയം ധാരാളം.

ഇത് പീഢന പരമ്പരകളുടെ കാലമാണല്ലോ? അവസാനത്തേത് കുമ്പസാര പീഢനമാണ്. ദൈവത്തിന്റെ പ്രതിപുരുഷന്മാരോട് തെറ്റു തുറന്നു പറഞ്ഞ് മന:ശ്ശാന്തി നേടാനുള്ള മാർഗ്ഗമായ കുമ്പസാരത്തിന് ഒന്നാന്തരം വ്യഭിചാര-പെൺവാണിഭ സാദ്ധ്യതകളുണ്ടെന്നു ലോകത്തോട് വിളിച്ചോതിയ അച്ഛന്മാർക്കു സ്തുതി!

മനുഷ്യനുൾപ്പെടുന്ന ജന്തുവർഗ്ഗത്തിന്റെ തീവ്രചോദനയായ കാമം നദിയായി കുത്തി ഒഴുകി വരുമ്പോൾ അതിനെ കൈവിരൽ കൊണ്ടു തടഞ്ഞു നിർത്താം എന്ന ചിന്ത മൂഢത്വമാണെന്ന് ഭഗവാൻ രജനീഷ് പണ്ടേ പറഞ്ഞിട്ടുണ്ട്. നാലു മീറ്റർ ളോഹ കൊണ്ടോ കാവിയുടുപ്പു കൊണ്ടോ പൊതിഞ്ഞു നിയന്ത്രിക്കാവുന്നതല്ല അത്. മനസ്സും പ്രായവും കൊണ്ട് ചിലർക്കതിനു കഴിഞ്ഞേക്കാം. ഇതു ശരിക്കും അറിയാവുന്നതു കൊണ്ടാകാം ഭാരതീയ ഋഷിവര്യന്മാരിൽ മിക്കവരും ഗൃഹസ്ഥാശ്രമികളായിരുന്നത്. കാപട്യം, സത്യാന്വേഷണത്തിനു തടസ്സമാകുമെന്നവർക്കറിയാമായിരുന്നിരിക്കണം.

July 5

ഫുട്ബോൾ കളിയിൽ ബ്രസീൽ ജയിച്ചതിന്റെ ആഘോഷം ചെറുപ്പക്കാർ പൊതുനിരത്തിൽ നടത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീട്ടമ്മയുടെ ജീവിതം. ഹൃദയാഘാതത്തെ തുടർന്ന് വീട്ടമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു വിജയാഹ്ളാദക്കാർ തടയുകയായിരുന്നത്രേ!

ചെറുപ്പക്കാരേ, അതു സ്വന്തം അമ്മയായിരുന്നെങ്കിൽ നിങ്ങളിങ്ങനെ ചെയ്യുമായിരുന്നോ? കഷ്ടം. എന്തിനീ ചെറുപ്പക്കാരെ മാത്രം കുറ്റം പറയണം? നമ്മുടെ പ്രബുദ്ധരായ രാഷ്ട്രീയക്കാർ കാണിച്ചു കൊടുക്കുന്നതാണല്ലോ ഇവർ അനുകരിക്കുന്നത്? മറ്റുള്ളവരുടെ ജീവനും സമാധാനത്തിനും മാന്യതയ്ക്കും പുല്ലുവില പോലും കൊടുക്കാത്ത ഈ അധമ സംസ്കാരം പക്ഷേ, സാക്ഷരതയിലും ചിന്താശക്തിയിലും ഒന്നാമനെന്ന വകാശപ്പെടുന്ന മലയാളിക്കു ചേർന്നതല്ല.

July 11

അമ്മയുടെ ദേഹവിയോഗം ഓർമ്മയായി വന്നതിനാൽ ഇന്നലെത്തെ പ്രധാനവാർത്തയെക്കുറിച്ചെഴുതാൻ കഴിഞ്ഞില്ല. സവിശേഷമായ ആ വർത്തയെക്കുറിച്ചെഴുതാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ അപരാധം തന്നെയാകും.

കഴിഞ്ഞ മൂന്നാഴ്ചക്കാലമായി തായ്‌ലൻഡിലെ വെള്ളം നിറഞ്ഞ, അതിദുർഘടമായ ഗുഹയിൽ അകപ്പെട്ട പതിമ്മൂന്നു കുട്ടികളെയും അവരുടെ ട്രെയിനറായ ചെറുപ്പക്കാരനെയും അതിസാഹസികവും അശ്രാന്തവുമായ മനുഷ്യപ്രയത്നത്തിലൂടെ രക്ഷിച്ചെടുത്ത വാർത്തയാണ് ഞാൻ ഉദ്ദേശിച്ചത്. ലോകം കണ്ടിട്ടുള്ള രക്ഷാപ്രവർത്തനങ്ങളിൽ അവിശ്വസനീയമായി കരുതപ്പെടാവുന്ന ഒന്നാണ് വിജയയാഹ്ളാദത്തോടെ ഇന്നലെ തായ്‌ലൻഡിൽ സമാപിച്ചത്. ലഭ്യമായ വാർത്തകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും ഈ പ്രയത്നത്തിന്റെ കാഠിന്യം മനസ്സിലാക്കുമ്പോൾ, ലോകത്തിനാകമാനം ആശ്വാസമേകിയ ഈ കർമ്മം സാക്ഷാത്ക്കരിച്ച കർമ്മധീരരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഗുഹയിൽ അകപ്പെട്ടവർ നമ്മുടെ ആരും തന്നെ ആയിരുന്നില്ലായിരിക്കാം. പക്ഷെ അത്യധികം അപകടങ്ങൾ നിറഞ്ഞ, ഇരുൾ മൂടിയ ആ ഗുഹയിൽ രക്ഷപെടാനുള്ള സാദ്ധ്യതകളെല്ലാം അടഞ്ഞ സാഹചര്യത്തിൽ, മരണത്തെ മുന്നിൽ കണ്ടുകൊണ്ടു ജീവിച്ച ആ കുട്ടികളുടെയും ഫുട്ബോൾ കോച്ചിന്റെയും ചിത്രം ഹൃദയത്തിലെവിടെയോ ഒരു വിങ്ങലായി അനുഭവപ്പെട്ടിരുന്നു. മനസ്സിന്റെ നന്മ വറ്റിയിട്ടില്ലാത്ത എല്ലാവർക്കും ഈ തോന്നൽ ഉണ്ടായിരുന്നിരിക്കണം. ആ വിങ്ങലാണ്, തേനൂറും മധുരമായി ഇന്നലെ കലാശിച്ചത്. രക്ഷാസംഘത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ ഒരു ധീരജവാന്റെ മരണം മാത്രം കരിനിഴലായി അവശേഷിക്കുന്നു. പക്ഷെ, സ്വന്തം ജീവനെ തൃണവൽഗണിച്ചുകൊണ്ടു നടത്തിയ മഹനീയമായ കർമ്മത്തിൽ ജീവൻ വെടിയേണ്ടി വന്ന ആ ധീരയോദ്ധാവിനെയോർത്തു നമുക്കഭിമാനിക്കാം. ഇങ്ങനെയുള്ള കുറെ മനുഷ്യജന്മങ്ങളാണ് മനുഷ്യരാശിയുടെ പ്രതീക്ഷ നിലനിർത്തുന്നതു തന്നെ; പലരും അതറിയുന്നില്ലെങ്കിലും.

July 14

ഇന്നത്തെ 'മനോരമ'പത്രത്തിന്റെ ആദ്യ പേജിൽ കൊടുത്തിട്ടുള്ള ചിത്രമാണ് താഴെ പകർത്തിയിട്ടുള്ളത്. ഫിൻലൻഡിലെ ടാംപെരയിൽ ലോക അണ്ടർ 20 അത് ലറ്റിക്സിൽ 400 മീറ്ററിൽ സ്വർണ്ണം നേടിയ ആസാം സ്വദേശിയായ ഇന്ത്യൻ താരം ഹിമദാസ്, മെഡൽ സമർപ്പണച്ചടങ്ങിൽ ദേശീയ ഗാനം മുഴക്കിയപ്പോൾ കണ്ണീരൊഴുക്കുന്നതാണു ചിത്രം. ഈ കണ്ണീരിനു വലിയ വിലയുണ്ട്. ഈ രാജ്യത്തെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടിയുടെ രാജ്യസ്നേഹമാണ് അഭിമാനക്കണ്ണീരായി ഒലിച്ചിറങ്ങുന്നത്. ഇങ്ങിനെയായിരിക്കണം ഓരോ പൗരനും രാഷ്ട്രവുമായുള്ള ബന്ധം. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വിദ്ധ്വംസക പ്രമാണങ്ങളുടെയും പേരിൽ രാഷ്ട്രത്തെത്തള്ളിപ്പറയുന്നതു ഇന്നു പലർക്കും ഫാഷനാത്തീർന്നിരിക്കയാണ്. അങ്ങിനെ ചിന്തിക്കുന്നവർ ഈ സാധു പെൺകുട്ടിയുടെ കണ്ണീർ കണ്ടു പഠിക്കണം. രാജ്യം എന്നൊന്നുള്ളതുകൊണ്ടാണ് നമുക്കൊക്കെ ഇഷ്ടമുള്ളതൊക്കെ പറഞ്ഞും പ്രവർത്തിച്ചും ഇവിടെ സുഖമായി ജീവിക്കാൻ കഴിയുന്നത്. രാഷ്ടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുമ്പോൾ നമ്മുടെയും വരും തലമുറകളുടെയും ഈ സൗഖ്യത്തെയും സമാധാനത്തെയുമാണ് നാം നശിപ്പിക്കുന്നത്. അതുണ്ടാകാതിരിക്കട്ടെ.

'ഭാരതമെന്നു കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ'

അഭിനന്ദനങ്ങൾ ഹിമ.

July 17

വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിലും ബോംബെയിലും താമസിച്ചിരുന്ന കാലത്ത് ആൾക്കൂട്ടം വഴിയിലിട്ട് ചിലരെ മർദ്ദിക്കുന്നതു കണ്ടിട്ടുണ്ട്. പോക്കറ്റടിച്ചെന്നോ കളവു നടത്തിയെന്നോ മറ്റോ പറഞ്ഞായിരിക്കും ഈ ആക്രമണം. കാണികളായി വരുന്നവരും ആൾക്കുട്ടത്തോടു ചേർന്ന്, കാര്യം എന്താണെന്നു പോലും അറിയാതെ, ഉത്സാഹപൂർവ്വം മർദ്ദനത്തിൽ പങ്കു ചേരുന്നതു കണ്ടിട്ടുള്ളപ്പോൾ പ്രബുദ്ധമലയാളിയായ എനിക്കതിശയം തോന്നിയിട്ടുണ്ട്; വിവരദോഷികളായ കാടന്മാർ എന്നു മനസ്സിൽ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇന്നലെ പ്രബുദ്ധകേരളത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്. കോഴിയെ മോഷ്ടിച്ചെന്നു സംശയിച്ച് ഒരു സാധു മനുഷ്യനെ ആൾക്കൂട്ടം അടിച്ചു കൊന്നിരിക്കുന്നു! നാൽപ്പതു വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിൽ ഞാൻ കണ്ട അതേ ക്രൂരത ഇന്നു കേരളത്തിൽ അരങ്ങേറിയിരിക്കുന്നു! അടുത്ത കാലത്തായി പശുവിന്റെ പേരിൽ കേരളത്തിനു വെളിയിൽ ആൾക്കൂട്ട നരഹത്യ കണ്ടിട്ടുള്ളപ്പോൾ തോന്നിയിട്ടുണ്ട്, ഇല്ല ഈ കാടത്തം എന്റെ നാട്ടിലുണ്ടാകില്ല. പക്ഷെ ആ പ്രതീക്ഷയും മങ്ങിയിരിക്കുന്നു. അവിടെ പശുവിനാണെങ്കിൽ ഇവിടെ കോഴിക്കെന്ന വ്യത്യാസമേയുള്ളൂ. എങ്ങോട്ടാണ് നമ്മുടെ ഈ പോക്ക് ? സാക്ഷരതയും സാമാന്യം തിരിച്ചറിവും ഉണ്ടായിട്ടും ഇങ്ങനെയൊരു ക്രൂരത ചെയ്ത എന്റെ നാട്ടുകാരെ കാടന്മാരെന്നല്ല, പിശാചുക്കൾ എന്നേ എനിക്കു വിളിക്കാൻ കഴിയൂ. മറ്റുള്ളവരുടെ ജീവനും മാനത്തിനും പുല്ലു വിലപോലും കൊടുക്കാത്ത അധമസംസ്കാരം കേരളത്തിൽ വേരുറപ്പിച്ചു തുടങ്ങിയിട്ട് കുറേക്കാലമായി. ആർക്കും ആരെയും വഴിയിലിട്ടു തല്ലിക്കൊല്ലാം എന്ന തലത്തിൽ വരെ അതിപ്പം എത്തിക്കഴിഞ്ഞിരിക്കുന്നു. സാക്ഷരകേരളത്തിനിതു ഭൂഷണമല്ല, ലജ്ജാകരമാണ്. മത-രാഷ്ട്രീയ ഭേദചിന്തകൾ വെടിഞ്ഞ് കേരള മനഃസ്സാക്ഷി ഈ അധമ സംസക്കാരത്തിനെതിരേ ഒന്നായി ഉണരണം. ഇല്ലെങ്കിൽ നാളെ നമ്മുടെ നിരത്തുകളിൽ പല മലയാളികൾക്കും പാവം ബംഗാളിയുടെ ഗതിയുണ്ടാകാം. അതുണ്ടാകാതിരിക്കട്ടെ.

(പ്രതികരണങ്ങളിൽ അനാവശ്യമായ രാഷ്ട്രീയ-മത നിറം ഉണ്ടാകരുതെന്നഭ്യർത്ഥിക്കുന്നു. എന്റെ ലക്ഷ്യം പൊതുജനങ്ങൾക്കീ വിഷയത്തിൽ അവബോധമുണ്ടാക്കുക മാത്രമാണ്)

July 20

ഇപ്പറയുന്നതിൽ രാഷ്ട്രീയമില്ല. ഞാൻ രാഷ്ട്രീയം പറയുന്ന ആളുമല്ല. ഇന്നലെ ഇന്ത്യൻ പാർലമെന്റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചകളുടെ അന്ത്യത്തിൽ ഉണ്ടായ രാഹുൽ കെട്ടിപ്പിടുത്തവും കണ്ണിറുക്കവുമാണ് ഞാനുദ്ദേശിക്കുന്നത്. ഭരണപക്ഷത്തേക്കാൾ സഹിഷ്ണുതയും മാന്യതയും ഉള്ളവരാണു തങ്ങളെന്നു പറഞ്ഞതു പ്രത്യക്ഷത്തിൽ തെളിയിക്കാനായി രാഹുൽ ഗാന്ധി തന്റെ അച്ഛനോളം പ്രായം വരുന്ന പ്രധാനമന്ത്രിയെ പോയി കെട്ടിപ്പിടിച്ചതു വരെ ശരി; പക്ഷേ തിരിച്ചുവന്നു സീറ്റിലിരുന്നു കാണിച്ച ആ കണ്ണിറുക്ക് അത്ര ശരിയായില്ല. പച്ച മലയാള ഭാഷയിൽ പറഞ്ഞാൽ ആ കണ്ണിറുക്കിനെറെയർത്ഥം 'ഞാനങ്ങേർക്കിട്ടു കൊടുത്തു, അങ്ങേരെ ഒന്നിരുത്തി, ഊതി' എന്നൊക്കെയാണല്ലോ? ഇതാണോ വളരെ ഗൗരവമായ ഒരു വിഷയം ലോകസഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ ജനങ്ങൾ പ്രതിപക്ഷ നേതാവിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റം? രാഹുലിന്റെത് ഒരു തറവേലയായിപ്പോയിയെന്നു പറയാതെ നിവർത്തിയില്ല. രാഷ്ട്രീയ യുദ്ധമൊക്കെ ഏതു തലം വരെയുമാകാം. പക്ഷെ, മാന്യമായി പെരുമാറേണ്ട ലോകസഭയിലിരുന്ന് ഇത്തരത്തിലുള്ള ഒരു ഗോഷ്ടി കാണിച്ച് രാഹുൽ, അദ്ദേഹത്തിനു തന്നെ ദോഷം വരുത്തിയിരിക്കുന്നു. ഈ കണ്ണിറുക്കിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ കൂടുതൽ അപഹാസ്യരായിത്തീരുകയേയുള്ളൂ.

July 28

മണ്ണെണ്ണ ശരീരത്തിലൊഴിച്ചു തീ കൊളുത്തി ജീവത്യാഗം ചെയ്യണമെന്നൊരാൾ ചിന്തിക്കണമെങ്കിൽ, സാഹചര്യങ്ങൾ അയാളിൽ ചെലുത്തുന്ന സമ്മർദം അത്ര മാത്രം ശക്തമായിരിക്കണം. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ബദ്ധപ്പെടുന്ന സാധു മനുഷ്യർ, തങ്ങൾക്കർഹമായ റേഷൻ കാർഡ് കിട്ടുന്നതിലേക്കായിപ്പോലും ഇങ്ങിനെയുള്ള കടുംകൈകൾക്കു മുതി രണമെന്നു വരുന്നതു കഷ്ടമാണ്.

July 28

കായംകുളം ഭാഗത്തു നിരന്തരമായുണ്ടാകുന്ന റോഡപകടങ്ങളിൽ മനം നൊന്തു, ഭരണകക്ഷി MLA യായ പ്രതിഭാഹരി ഉചിതമായ നടപടികളെടുക്കണമെന്ന് സർക്കാരിനോടപേക്ഷിച്ചിട്ട് നാളേറെയായി. ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ തുടർന്നും അപകടങ്ങൾ തുടർച്ചയാകുന്നതിൽ ദുഃഖിതയായി അവർ പ്രസംഗമദ്ധ്യേ പൊട്ടിക്കരഞ്ഞുപോയി. ആ കരച്ചിലിന് ഫലം കണ്ടിരിക്കുന്നു. റോഡിൽ അപകടസൂചന നൽകുന്ന സൈൻ ബോർഡുകളും മറ്റും ഉടനടി സ്ഥാപിക്കാൻ ഗതാഗത മന്ത്രി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്രേ!

തനിക്കർഹമായ റേഷൻ കാർഡ് അനുവദിച്ചു കിട്ടാത്തതിൽ മനംനൊന്ത് ഒരു സാധു മനുഷ്യൻ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ജീവത്യാഗം ചെയ്യാൻ ഇന്നലെ ശ്രമിച്ചതേയുള്ളൂ. അതിന്റെ ചൂടാറും മുമ്പേയാണ് ഈ വാർത്ത വന്നിരിക്കുന്നത്. റേഷൻ കാർഡ് അനുവദിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞത്രേ! രണ്ടു വിഷയങ്ങളിലും ഉദ്യോഗസ്ഥ അലംഭാവമാണത്രേ പ്രശ്നങ്ങൾക്കു കാരണം.

MLA കരഞ്ഞും കാലു പിടിച്ചും സാധാരണക്കാരൻ ശരീരത്തു തീ കൊളുത്തിയും നേടേണ്ടതാണോ പൗരാവകാശം?




No comments:

Post a Comment