Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം 5 മുതൽ 7 വരെ

രാമായണമാസക്കുറിപ്പ് - 5

 രണ്ടു വർഷങ്ങൾക്കു മുൻപ് ജ്ഞാനസ്ഥനായ ഒരു സന്യാസിശ്രേഷ്ട്ടനെ പ്രഭാഷണം  കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ഞാൻ പോയിക്കണ്ടു. എനിക്കൊരൂട്ടം ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞു. ആകട്ടെ എന്നായി അദ്ദേഹം. അങ്ങയുടെ പ്രഭാഷണം മുഴുവൻ ഞാൻ സാകൂതം കേട്ടു. സനാതനധർമ്മമാണ് ഹിന്ദുമതത്തിന്റെ ആണിക്കല്ലെന്നാണല്ലോ അങ്ങു പറഞ്ഞത്, അങ്ങിനെയെങ്കിൽ (1) നമുക്ക് ചുറ്റും ഇന്നു കാണുന്ന ഹൈന്ദവാരാധനാ ശീലത്തിൽ എവിടെയാണ് ഈ ധർമ്മത്തോട് ബന്ധമുള്ളത്? (2) ഈശ്വരനും എനിക്കുമിടയിൽ മധ്യസ്ഥനായി ഒരാളെ നിർത്തി അദ്ദേഹത്തിലൂടെ ഈശ്വരനെ സ്വാധീനിച്ചു എന്റെ സ്വാർത്ഥതാത്പര്യങ്ങൾ നേടിയെടുക്കാം എന്ന് ഇന്നു  പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായത്തിന് സനാതനധർമ്മശാസ്ത്രപ്രകാരം സാധുതയുണ്ടോ? (3)  ശാസ്ത്രം ശരിക്കും പഠിച്ചു, അതു ജനങ്ങൾ മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെ അങ്ങും അങ്ങയെപ്പോലുള്ളവരും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പ്രഭാഷണം  നടത്തിയിട്ട് ഭക്തജനങ്ങളുടെ സ്വാർത്ഥമോഹപ്രേരിതമായ ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? (4) നമ്മുടെ ക്ഷേത്രങ്ങളിൽ ദർശനത്തിനു വരുന്ന ഭക്തരുടെ എണ്ണം അടുത്തകാലത്തായി അഭൂതപൂർവമായി ഉയരുകയാണ്. മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജകളും യജ്ഞങ്ങളും സദ്യകളും മറ്റു പരിപാടികളും ഒക്കെയായി ക്ഷേത്രാന്തരീക്ഷം കൊഴുക്കുകയാണ്. ഇതിനെ കലികാലത്തെ ഭക്തിയുടെ ഉയർച്ചയായി കാണാൻ കഴിയുമോ? (5) ഭക്തിയും ഈശ്വരവിശ്വാസവും കൂടുന്നതിന്റെ അളവുകോലാണ് ഈ സമൃദ്ധികളെങ്കിൽ ശാസ്ത്രവിധി പ്രകാരം ഇതുകൊണ്ടൊക്കെ ഉണ്ടാകേണ്ടിയിരുന്ന സമാധാനവും നന്മയും മാനവികതയും സാമൂഹികപ്രതിബദ്ധതയും ഭക്തർക്കിടയിൽ ഇന്നു കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്?

ചോദ്യമെല്ലാം കേട്ടു സ്വാമി എന്നെയൊന്നു നോക്കി, അദ്ദേഹം പറഞ്ഞു; വളരെപ്രസക്തവും ചിന്തനീയവുമായ ചോദ്യങ്ങൾ. ചിന്തയുടെയും വിവേകത്തിന്റെയും സംസ്കാരമാണ് നമ്മുടേത്, നിർഭാഗ്യവശാൽ ഇന്ന് അങ്ങിനെയല്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ഞാനും പ്രഭാഷണം നടത്തുന്നത്; ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും ചിലരെങ്കിലും ഈ പറയുന്നതെന്തെങ്കിലും ഗ്രഹിക്കും എന്ന ആഗ്രഹത്തിൽ. ഇതല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? പൗരോഹിത്യം ഈ മതത്തെ വികലമാക്കി ഉഴുതു മറിച്ചിട്ടിരിക്കയാണ്. ഇവിടെ ഞാൻ പറയുന്നതൊക്കെ കേട്ടു ജനം തല കുലുക്കും, പക്ഷേ അവരുടെ ഉള്ളിലേക്ക് അതു കയറുന്നില്ല. അവർ പിന്നെയും പഠിച്ചത് തന്നേ പാടൂ. എങ്കിലും അടുത്തകാലത്തായി ചെറുപ്പക്കാർക്കിടയിൽ ചെറുതെങ്കിലും അൽപ്പം അവബോധമുണ്ടാക്കാൻ ഇങ്ങിനെയുള്ള സത്രങ്ങൾ കൊണ്ടു കഴിയുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ശബരിമലയിൽ  പ്രഭാഷണത്തിനായി എന്നെ ഒരിക്കൽ വിളിച്ചു. അവിടെ ചെന്നപ്പോൾ താങ്കൾ പറഞ്ഞതുപോലെയുള്ള ചില വിശ്വാസവിഷയങ്ങൾ  ഞാൻ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം ഉയർന്നു വന്നു. ഞാൻ വിനീതനായി പറഞ്ഞു; 'ഞാൻ അതിന്റെ ആളല്ല. ശാസ്ത്രമേ ഞാൻ പറയൂ. മാറ്റാരെക്കൊണ്ടെങ്കിലും അതു നിർവഹിച്ചോളൂ'.

രാമായണമാസക്കുറിപ്പ് - 6

ഈ പരമ്പരയുടെ  നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച  കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.

ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്.  'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു  എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ  ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.

സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്‌. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്

'ഇതി തേ  ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു'         (ഗീത 18:63)

(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക്  ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.

ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം.  ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി  വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.

എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.

രാമായണമാസക്കുറിപ്പ് - 7

എന്റെ കുറിപ്പുകൾ വായിച്ചു കുറേപ്പേരെങ്കിലും ഇതിനകം വിഷമവൃത്തത്തിലായിട്ടുണ്ടാകും. പല രീതിയിലായിരിക്കും നിങ്ങളിൽ പലരും ചിന്തിക്കുക. നിരീശ്വരവാദിയായ ഈ മനുഷ്യൻ എഴുതുന്നതൊക്കെ വായിച്ചു ഞങ്ങൾ ഈശ്വരകോപത്തിനു പാത്രമാകുമോ?  ഭഗവാനെ, ക്ഷമിക്കണേ;  ഇദ്ദേഹം എഴുതുന്നതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. പക്ഷെ അതു സമ്മതിച്ചാൽ നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് നമ്മൾ തന്നെ പറയുന്നതിന് തുല്യമാകില്ലേ, അതു വേണ്ടാ? ഈ ചേട്ടൻ പറയുന്നതു കൊള്ളാമല്ലോ? ഹിന്ദുക്കളാണെന്നും പറഞ്ഞു ജീവിച്ചിട്ട് ഇതുവരെയും അതിൻറെ  അർത്ഥം പിടികിട്ടിയിരുന്നില്ലല്ലോ. ഭാഗ്യമായി  ഇതു വായിക്കാൻ തോന്നിയത്;  ഇപ്പറയുന്നതെല്ലാം വിഷയം അറിയാതെ പറയുന്ന വെറും ജൽപ്പനങ്ങളാണെന്നേ. നമുക്കൊക്കെ അറിയാവുന്നതിൽ കൂടുതൽ അറിയാൻ ഇങ്ങേരാരാ, ശങ്കരാചാര്യരോ?

പേടിക്കേണ്ട. ഞാൻ നിരീശ്വരവാദിയൊന്നും അല്ല. രാവിലെ അമ്പലത്തിൽ പോയി രാമായണം വായിച്ചു വന്നിട്ടാ ഈ എഴുത്തു തുടങ്ങിയത് തന്നെ. 'എന്നെ ഭക്തജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ എന്തെങ്കിലും ചെയ്യണം' എന്നു രാമനാ എന്നോട് മന്ത്രിച്ചത്‌. ഗുരുവായൂർ പോലെ പരിശുദ്ധമായ ഓണാട്ടുകരയിലെ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നയാളാണ് ഞാൻ. ഞാനും കണ്ണനും ആത്മബന്ധുക്കളാണ്. അദ്ദേഹം പൂർണ്ണനും ഞാൻ അപൂർണ്ണനും എന്ന വ്യത്യാസം മാത്രം. ഞാൻ എന്തു ചെയ്യുന്നതിന് മുൻപും ചോദിക്കും, ഇതു ശരിയാണോ? ശരിയല്ലെങ്കിൽ നീ പറയണേ. ഇന്നലേം ചോദിച്ചു, കണ്ണാ, രാമൻ പറഞ്ഞത് കേട്ടു ഞാൻ അൽപ്പം ആത്മീയവിഷയം എഴുതാൻ തുടങ്ങി. പോക്കു കണ്ടിട്ട് ഭക്തജനങ്ങൾക്ക്‌ അത്ര സുഖിക്കുന്നില്ലെന്നാ തോന്നുന്നേ, ഞാൻ എഴുത്തു തുടരണോ, നിർത്തണോ? ഇതേ തുടർന്ന് ഞങ്ങൾ തമ്മിൽ ഒരു ചർച്ച തന്നെ നടന്നു.

കണ്ണൻ: നീ എഴുതി എന്നാരു പറഞ്ഞു? നീ ഒന്നും എഴുതിയിട്ടില്ല. അതൊക്കെ ഞാൻ നിന്നെക്കൊണ്ടു എഴുതിച്ചതാ. നിന്റെ ചിന്തയും ബുദ്ധിയും എല്ലാം ഞാനാണെന്ന് പണ്ടേ ഞാൻ പറഞ്ഞത് നീ മറന്നോ?

ഞാൻ: ഇല്ല, ഭഗവൻ. എനിക്കതറിയാം. പക്ഷെ ജനങ്ങൾ വിചാരിക്കുന്നത് ഞാൻ അനാവശ്യമായി ഓരോന്നെഴുതി അവരെ നിന്നിൽ നിന്നും അകറ്റുവാണെന്നാ. നീ കോപിക്കുമെന്നു വിചാരിച്ചു,  അവരിപ്പം എന്റെ കുറിപ്പിന് 'ലൈക്ക്'  അടിക്കാൻ പോലും പേടിച്ചിരിക്കയാ.

കണ്ണൻ : വത്സാ. മനുഷ്യർ പല ഗുണത്തിൽ പെടുന്നവരാണ്. ഇതൊക്കെ ഞാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. എന്നെ എല്ലാവർക്കും അത്ര പെട്ടന്നൊന്നും മനസ്സിലാക്കാനോ പ്രാപിക്കാനോ ഒക്കില്ല. നീ നിന്റെ കർമ്മം ആത്മാർത്ഥമായി ചെയ്യുക. നീ ചെയ്യുന്ന കർമ്മം എല്ലാവർക്കും ചെയ്യാൻ കഴിയുന്നതല്ലെന്നും മനസ്സിലാക്കണം. എന്നെ കാണാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുമുള്ള ബോധം വളരെ ചുരുക്കം പേർക്കേ ഞാൻ നൽകിയിട്ടുള്ളൂ കുഞ്ഞേ.

ഞാൻ: അപ്പൊ ഇതുവരെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നാണോ അങ്ങു പറയുന്നത്?

കണ്ണൻ: തെറ്റൊന്നും ചെയ്തിട്ടില്ല, ശരി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാലോകരെ പേടിച്ചു ഞാൻ പറയുന്നത്  നീ ചെയ്യാതിരുന്നാൽ അതാണ് തെറ്റു്. അങ്ങിനെ ചെയ്ത് എന്റെ അപ്രീതിക്ക് നീ പാത്രമാകരുത്.

ഞാൻ: ഇല്ല, കണ്ണാ. എനിക്കറിയാവുന്ന വിധത്തിലൊക്കെ നിന്നെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിക്കാം.      

കണ്ണൻ: തഥാസ്തു.

ഭഗവാൻ പറഞ്ഞതു കേട്ടല്ലോ? ആശങ്ക വേണ്ടാ, വായിച്ചു ലൈക്കുമിട്ട് സ്നേഹിതർക്കൊക്കെ ഷെയറും ചെയ്തോളൂ.

No comments:

Post a Comment